Wednesday, August 02, 2006

Suryagayatri സൂര്യഗായത്രി - ഒത്തുചേരല്‍

"എന്തായാലും ഞാന്‍ അങ്ങോട്ട്‌ വരുന്നു."

എന്തെങ്കിലും പറയുന്നതിനു മുന്‍പ്‌ അവള്‍ ഫോണ്‍ വെച്ചുകഴിഞ്ഞിരുന്നു. അമ്മ ഒന്നും ആലോചിക്കാന്‍ നിന്നില്ല. അവള്‍ വരട്ടെ. അവളുടെ അച്ഛനും ഓഫീസില്‍ നിന്ന് വരട്ടെ. അതുവരെ സ്വസ്ഥമായിട്ട്‌ ഇരിക്കാം. അതു കഴിഞ്ഞാല്‍ സ്വസ്ഥത ഉണ്ടാവുമെന്ന് തോന്നുന്നില്ല. അതിനാണ് അവള്‍ തുനിഞ്ഞിറങ്ങിപ്പുറപ്പെട്ട്‌ വരുന്നത്‌.

അമ്മ ഒരിടത്തിരുന്നു. ഒന്ന് മയങ്ങിയുണരുമ്പോഴേക്കും അവളും കുട്ടികളും എത്തി. കുട്ടികള്‍ രണ്ടും കരഞ്ഞ മട്ടുണ്ട്‌. തല്ലിക്കാണും. രണ്ടാളും വന്ന് കെട്ടിപ്പിടിച്ചു. ചെറിയ ആളെ എടുത്തു.

കുട്ടികളെ മുറ്റത്ത്‌ കളിക്കാന്‍ വിട്ട്‌ അവള്‍ കാര്യം പറഞ്ഞു.

"എന്നും തോന്നിയ സമയത്താണ്‌‍ വൈകുന്നേരം വരവ്‌. ഒരു ഉത്തരവാദിത്തം ഇല്ലാത്തപോലെ പെരുമാറുന്നു. കുട്ടികളോടൊപ്പം കളിക്കാന്‍ നേരമില്ല. എവിടെയെങ്കിലും പോകാന്‍ നേരമില്ല. എനിക്ക്‌ പറഞ്ഞ്‌ പറഞ്ഞ്‌ മതിയായി. മടുത്തു. ഇനി പോകുന്നില്ല ഞാന്‍. ഇവിടെയെന്തെങ്കിലും ജോലി കണ്ടുപിടിച്ചോളാം."

അവള്‍ തീരുമാനിച്ചുറച്ച്‌ തന്നെ വന്നതാണെന്ന് അമ്മയ്ക്ക്‌ മനസ്സിലായി. ഒന്നും പറയാന്‍ നിന്നില്ല. അവളുടെ പരാതികള്‍ കേട്ടുകൊണ്ടിരുന്നു. ഇടയ്ക്ക്‌ രണ്ട്‌- മൂന്നു തവണ ചോദിച്ചു "അച്ഛന്‍ എന്താ വൈകുന്നത്‌. കുറേ സമയം ആയല്ലോ" ന്ന്. ജോലിക്കൂടുതല്‍ കാണും ചില ദിവസങ്ങളില്‍ എന്ന് പറഞ്ഞു അവളോട്‌. ഇരുട്ടിക്കഴിഞ്ഞാണ് അച്ഛന്‍ കയറി വന്നത്‌. കുട്ടികളെ കണ്ടപ്പോള്‍ സന്തോഷം വിരിഞ്ഞെങ്കിലും ഒരു ചോദ്യം ആ മനസ്സില്‍ ഉണ്ടായെന്ന് തോന്നി.

"അവള്‍ ഉച്ച കഴിഞ്ഞപ്പോള്‍ വന്നു.

"കൊണ്ടുവിട്ട്‌ പോയതാണോ?"

“അല്ല. അവളും കുട്ടികളുമേയുള്ളൂ."

ചായ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ കാര്യം പറയാന്‍ തുടങ്ങിയെങ്കിലും അവള്‍ തന്നെ ഏറ്റെടുത്ത്‌ പരാതികള്‍ മുഴുവന്‍ പറഞ്ഞു. അദ്ദേഹവും ഒന്നും മിണ്ടിയില്ല. വരട്ടെ തീരുമാനിക്കാം എന്ന മട്ടാണ് അദ്ദേഹത്തിനു എന്ന് തോന്നി.

രണ്ടു ദിവസം കഴിഞ്ഞു. രണ്ടു ദിവസവും അവളുടെ അച്ഛനു തിരക്കുള്ള ദിവസം ആയിരുന്നു. കുട്ടികളെപ്പോലും ലാളിക്കാന്‍ പറ്റിയില്ല. അദ്ദേഹം വരുമ്പോഴേക്കും അവര്‍ ഉറങ്ങിക്കഴിയും. പിന്നെ രാവിലെ പോകാന്‍ ഉള്ള തിരക്കും. അവള്‍ അസ്വസ്ഥയാവുന്നത്‌ ശ്രദ്ധിച്ചു. "അച്ഛനു ഇത്രേം തിരക്കാണോ”ന്ന് ഒരിക്കല്‍ അദ്ദേഹത്തോട്‌ ചോദിക്കുകയും ചെയ്തു.

മൂന്നാം ദിവസം" നീ ഇവിടെയുണ്ടല്ലോ ഞാനൊന്ന് വീട്ടില്‍ പോയിട്ട്‌ വരാം " എന്നും പറഞ്ഞ്‌ മറുപടി കാക്കാതെ ഇറങ്ങി. പിറ്റേന്ന് അവള്‍ വിളിച്ചു.

"അമ്മ ഇന്നു തന്നെ വരില്ലേ?"

“പിന്നെ വരാതെ? വൈകീട്ട്‌ എത്താം.”

പിറ്റേ ദിവസവും, പക്ഷെ, അവള്‍ക്ക്‌ വിളിക്കേണ്ടി വന്നു. " അമ്മയെന്ത്‌ പരിപാടിയാ ഈ കാണിക്കുന്നത്‌? അച്ഛനു വല്യ വിഷമം ഉണ്ട്‌. അമ്മയില്ലാതെ ഇവിടെ കാര്യങ്ങള്‍ ഒക്കെ എങ്ങനെ പോകും?"

"ഞാന്‍ ഇനി വരുന്നില്ലെന്നു തീരുമാനിച്ചാലോന്ന് കരുതുന്നു".

അവള്‍ ‘എന്ത്‌ ’ എന്ന് മാത്രം ചോദിച്ചു. ഞെട്ടിക്കാണും.

"അതെ നിന്റെ അച്ഛന്‍ ജോലിയ്ക്ക്‌ പോയിട്ട്‌ ഏതെങ്കിലും സമയത്താ കയറി വരുന്നത്‌. നീ കണ്ടില്ലേ? ഇനി നീയും എന്തെങ്കിലും ജോലി നോക്കിപ്പോകും. കുട്ടികള്‍ അവരവരുടെ ക്ലാസ്സിലും പോകും. ഞാന്‍ അവിടെ ഒറ്റയ്ക്ക്‌ ബോറടിച്ചിരുന്നിട്ട്‌ എന്തു ചെയ്യാനാ? നീയും മക്കളും ഉണ്ടല്ലോ അച്ഛനു കൂട്ട്‌ ."

അമ്മ ഫോണ്‍ വെച്ചത്‌ അവളറിഞ്ഞു. കുട്ടികള്‍ രണ്ടും ഒട്ടിക്കൂടി നിന്നു. എന്തോ ഒരു വല്ലായ്മ ഉണ്ട്‌. "അമ്മേ നമുക്ക്‌ അച്ഛന്റെ അടുത്ത്‌ പോകാം. അച്ഛന്‍ വരുമ്പോള്‍ വീട്ടില്‍ ആരാ ലൈറ്റ്‌ ഇട്ട്‌ വെക്കുക? അച്ഛനു പേടിയാവില്ലേ?"എവിടെയെങ്കിലും പോയിട്ട്‌ ഇരുട്ടുന്നതിനുമുന്‍പ്‌ കുട്ടികളെ വീട്ടില്‍ കയറ്റാന്‍ പാടുപെടുമ്പോള്‍ ഒരിക്കല്‍ ഒപ്പിച്ച സൂത്രം ആണത്‌. നമ്മള്‍ എവിടെയെങ്കിലുമൊക്കെ പോയി കളിച്ചിരുന്നാല്‍ അച്ഛന്‍ വരുമ്പോള്‍ ലൈറ്റ്‌ ആരിടും, പേടിയാവില്ലേന്നൊക്കെ. അതാണിപ്പോള്‍ ഓര്‍ത്തിരിക്കുന്നത്‌.

പിറ്റേന്ന് രാവിലെ അച്ഛനെ പറഞ്ഞയച്ച്‌, കുട്ടികളെ കുളിപ്പിച്ച്‌ ഭക്ഷണം കൊടുത്ത്‌ ഒരുക്കി നിര്‍ത്തിയപ്പോഴേക്കും അവളൊരു തീരുമാനം എടുത്തുകഴിഞ്ഞിരുന്നു.

"അമ്മേ"

അവളുടെ ഫോണ്‍ വന്നപ്പോള്‍ അമ്മയ്ക്ക്‌ തോന്നി സൂത്രം ഫലിച്ചിട്ടുണ്ടാകുമെന്ന്. അവര്‍ക്ക്‌ സന്തോഷം തോന്നി.

"ഞങ്ങള്‍ വൈകുന്നേരം പോയാലോന്ന് ആലോചിക്കുന്നു. അമ്മ ഇപ്പോള്‍ത്തന്നെ വന്നാല്‍ ഞങ്ങളുടെ കൂടെ വരാം. അച്ഛന്‍ നേരത്തെ വന്ന് കൊണ്ടുവിടാമെന്ന് പറഞ്ഞു."

അമ്മ ഉച്ചയ്ക്ക്‌ മുന്‍പ്‌ തന്നെ എത്തി. അച്ഛന്‍ വന്നപ്പോള്‍ത്തന്നെ അവര്‍ പുറപ്പെട്ടിറങ്ങി.

പിറ്റേ ദിവസം, ഇനി അടുത്ത സ്കൂള്‍ പൂട്ടിനു വന്ന് കുറേ ദിവസം വന്ന് നില്‍ക്കണം എന്ന് കുഞ്ഞുങ്ങളോട്‌ പറഞ്ഞ്‌ ഇറങ്ങുമ്പോള്‍ അമ്മയുടേയും അച്ഛന്റേയും ഹൃദയത്തില്‍ നിറയെ സന്തോഷമായിരുന്നു. അവനോടൊപ്പം നില്‍ക്കുന്ന അവളുടെ മനസ്സിലും.

posted by സ്വാര്‍ത്ഥന്‍ at 3:12 AM

0 Comments:

Post a Comment

<< Home