Tuesday, August 01, 2006

മഴനൂലുകള്‍... - കടലാസുപക്ഷികള്‍

URL:http://mazhanoolukal.blogspot.com/2006/08/blog-post_01.htmlPublished: 8/1/2006 2:46 PM
 Author: മഴനൂലുകള്‍...
ഉഷ്ണത്തില്‍ മയങ്ങിക്കിടന്ന നഗരനിരത്തിലൂടെ നടക്കവെ എനിയ്ക്ക്‌, പ്രത്യേകിച്ച്‌ ലക്ഷ്യങ്ങളൊന്നുംതന്നെ ഉണ്ടായിരുന്നില്ല. എങ്കിലും, പതിവിലേറെ വിജനമായ്‌ത്തോന്നിയ ചിരപരിചിതങ്ങളായ പാതയോരങ്ങളിലൂടെ, മരങ്ങളുടെ നിഴല്‍പറ്റി തിരക്കിട്ടെങ്ങോട്ടോ നടന്നു.

എന്റെ വഴികളെല്ലാം വൃത്തത്തില്‍ സഞ്ചരിക്കുന്നുവെന്ന് മനസ്സിലാക്കിയത്‌, കുന്തന്റെ വര്‍ക്ക്ഷോപ്പിലെ ശബ്ദം കൃത്യമായ ഇടവേളകളില്‍ ലഭ്യമായപ്പോഴായിരുന്നു. പിന്നെ, ഉയര്‍ന്നു നിന്നിരുന്ന ഒരു വേര്‌ ഒന്നിലേറെത്തവണ എന്റെ കാലുകളെ വേദനിപ്പിച്ചപ്പോഴും...

.................

അവനെയിനി തിരയേണ്ടതില്ലെന്നറിയാമായിരുന്നു. എങ്കിലും ഒട്ടും പ്രതീക്ഷിക്കാതെ, ഒരു വാക്കും പറയാതെ അവനെവിടെയ്ക്കാവും പോയിട്ടുണ്ടാവുക? അവന്റെ പഠിപ്പിനെക്കുറിച്ചെങ്കിലും അവര്‍ക്കോര്‍ത്തുകൂടായിരുന്നൊ? എനിയ്ക്ക്‌, അവന്റെ അച്ഛനമ്മമാരോട്‌ അകാരണമായ ദേഷ്യം തോന്നി.

മുറിയിലെ കടുത്ത ഉഷ്ണത്തില്‍ കയറി വാതിലുകളടയ്ക്കുമ്പോള്‍ മേശപ്പുറത്ത്‌, പക്ഷികളെയുണ്ടാക്കാന്‍ ചീന്തിവച്ചിരുന്ന കടലാസു കഷ്ണങ്ങള്‍ കണ്ടു. എല്ലാം ചുരുട്ടിയെടുത്തു മൂലയ്ക്കെറിയുമ്പോള്‍ ചുമ തുടങ്ങിയിരുന്നു.
നിര്‍ത്താതെ... കനത്തചുമ.
മരുന്നുകള്‍ തരുമ്പോള്‍ തന്നെ ഡോക്ടര്‍ പറഞ്ഞിരുന്നതാണ്‌ പുകയിനി അധികം വലിയ്ക്കരുതെന്ന്‌. അവര്‍ക്കറിയില്ലല്ലോ, ഈ ധൂമപടലങ്ങള്‍ മാത്രമേ, ഇവിടെയെത്തിയാല്‍ എനിയ്ക്കു കൂട്ടുള്ളൂയെന്ന്‌. ജനലിന്റെ പടിയില്‍ വച്ചിരുന്ന സിഗരെറ്റെടുത്ത്‌ തീപിടിപ്പിച്ച്‌ ഞാന്‍ കട്ടിലിലേയ്ക്കു മറിഞ്ഞു.

'എവിടേയ്ക്കു പോകുന്നു, മറന്നുപോയോ?' ഓഫീസില്‍നിന്നും തിരക്കുണ്ടെന്നുപറഞ്ഞിറങ്ങിപ്പോരുമ്പോള്‍ ശര്‍മ്മ ചോദിച്ചു. അവന്റെ വിവാഹാഘോഷത്തില്‍ പങ്കുകൊള്ളാന്‍ നില്‍ക്കാതെ പോയത്‌ തന്റെ ഇടുങ്ങിയ മുറിയിലേയ്ക്കാണ്‌.
വര്‍ണ്ണക്കടലാസുകള്‍കൊണ്ട്‌ അവനു കൊടുക്കാനുണ്ടാക്കി വച്ചിരുന്ന പക്ഷികളുണ്ടവിടെ.
കാണുമ്പോള്‍ ആ കണ്ണുകള്‍ പുഞ്ചിരിയ്ക്കും.
പിച്ചിക്കീറിയിട്ടിരുന്ന വര്‍ണ്ണക്കടലാസുകളിലേയ്ക്ക്‌ നോട്ടങ്ങള്‍ നീളുമ്പോഴെല്ലാം ഞാന്‍ അസ്വസ്ഥനായി.

അവനെ ആദ്യമായ്‌ കാണുന്നതും ചുട്ടുപഴുത്തുകിടന്നിരുന്ന നഗരനിരത്തില്‍ വച്ചായിരുന്നു. അലറിക്കുതിച്ചു വന്ന് അവനരികില്‍ തൊട്ടുതൊട്ടില്ലെന്നമട്ടില്‍ നിര്‍ത്തിയ വാഹന ഉടമസ്ഥന്റെ ആക്രോശങ്ങളായിരുന്നു എന്നെ അന്ന് ചിന്തകളില്‍നിന്നുണര്‍ത്തിയത്‌. ഭയന്ന്, അതോ എന്താണു സംഭവിച്ചതെന്നമ്പരന്നോ, കരച്ചിലിന്റെ വക്കോളമെത്തിയ ആ നില്‍പ്‌ മനസ്സിലെന്തോ ഒരു മുറിവുണ്ടാക്കിയത്‌ ഇന്നും ഞാനോര്‍ക്കുന്നു.

പലപ്പോഴും, ഓഫീസ്‌ കഴിഞ്ഞ്‌, മുറിയിലേയ്ക്കുള്ള കാല്‍നടയാത്രകളില്‍ ഞാനവനെ കണ്ടുമുട്ടിയിരുന്നു.
പിന്നേയും ഏറെക്കഴിഞ്ഞൊരുനാള്‍ ചില്ലലമാരയില്‍ നിരന്ന പലഹാരങ്ങള്‍ നോക്കിനില്‍ക്കുന്ന അവനോടു ഞാന്‍ സംസാരിയ്ക്കാന്‍ ശ്രമിച്ചു. ചായ കൂട്ടുന്നതിനിടയില്‍ മുനിറാം പറഞ്ഞു, 'സാബ്‌ അവനങ്ങനെ ആരോടും മിണ്ടാറില്ല. സ്കൂള്‍ വിട്ടു വന്നാല്‍ ഇവിടെയെല്ലാമിങ്ങനെ ഒറ്റയ്ക്കു ചുറ്റിത്തിരിഞ്ഞു നടക്കും.'

പിന്നെപിന്നെ അവനെനിയ്ക്കൊരു കൗതുകമായി മാറി. അച്ഛനുമമ്മയും പണികഴിഞ്ഞെത്തുന്നതു വരെ, ആരോടും മിണ്ടാതെ വലിയ കണ്ണുകളില്‍ ഒരു ജന്മത്തിന്റെ മുഴുവന്‍ നിഷ്കളങ്കതയുമൊളിപ്പിച്ച്‌ ചിലപ്പോള്‍ ചായക്കടയില്‍ അല്ലെങ്കില്‍ ഇടുങ്ങിയ തെരുവിന്റെ ഓരങ്ങളില്‍ അതുമല്ലെങ്കില്‍ അല്‍പം കൂടി മുതിര്‍ന്ന കുട്ടികള്‍ ക്രിക്കറ്റ്‌ കളിയ്ക്കുന്നതിനരികില്‍ അവനെന്നും ഒറ്റയ്ക്കു കാണപ്പെട്ടിരുന്നു.

...................

ആയുധപൂജയ്ക്ക്‌ ഓഫിസ്‌ അലങ്കരിയ്ക്കാന്‍ വാങ്ങിയ വര്‍ണ്ണക്കടലാസുകളില്‍ അവന്റെ കണ്ണുകള്‍ ഉടക്കിനിന്നത്‌ ഞാന്‍ അറിയുന്നുണ്ടായിരുന്നു. ചായകുടിച്ചു കഴിഞ്ഞ്‌ ഞാന്‍ വെറുതേ അതിലൊന്നെടുത്ത്‌ കുട്ടിക്കാലത്ത്‌ ചെയ്തിരുന്നതുപോലെ ഒരു പക്ഷിയെ ഉണ്ടാക്കാന്‍ ശ്രമിച്ചു. നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടൊപ്പം എനിയ്ക്കരികില്‍ ഞാനവന്റെ സാന്നിധ്യമറിഞ്ഞു. ചെറുചിരിയോടെ അതവനു കൈമാറി ഞാനവന്റെ പേരു ചോദിച്ചു. 'അരബിന്ദോ' പെട്ടെന്നു മറുപടിതന്ന് അവനവിടെത്തന്നെ ഒരു അനിശ്ചിതത്വത്തില്‍ നിലകൊണ്ടു. പൊയ്ക്കൊള്ളുവാനുള്ള എന്റെ അനുമതികിട്ടിയപാടെ അവനതും കൊണ്ട്‌ ഓടുകയായിരുന്നു.

അതിനു ശേഷം ഞാനെന്നും വര്‍ണ്ണക്കടലാസുകള്‍ വില്‍ക്കുന്ന കടയിലെ നിത്യ സന്ദര്‍ശകനായി മാറി. ചിലപ്പോഴെങ്കിലും ജോലിത്തിരക്കുകളാല്‍ എനിയ്ക്കവനെ കാണാന്‍ സാധിയ്ക്കാതെ വരുമ്പോള്‍ അവന്‍ മുനിറാമിനോട്‌ എന്നെക്കുറിച്ചന്വേഷിച്ചു കൊണ്ടിരുന്നെന്നറിഞ്ഞു. അയാളില്‍ നിന്നു തന്നെയാണ്‌ അവനെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ഞാനറിയുന്നതും.
ദിവസക്കൂലിക്കാരായി ജോലിചെയുന്നവരായിരുന്നു അവന്റെ അച്ഛനമ്മമാര്‍. ബംഗാളിലേതോ ഗ്രാമത്തില്‍ നിന്നും ഇവിടേയ്ക്കു പറിച്ചെറിയപ്പെട്ടവര്‍. ബുദ്ധിമുട്ടുകള്‍ക്കിടയിലും അവരവനെ പഠിപ്പിയ്ക്കാനയക്കുന്നുണ്ട്‌. എനിയ്ക്കവരോടു ബഹുമാനം തോന്നി. പക്ഷേ വൈകുന്നേരങ്ങളില്‍, അവര്‍ വരുന്നതുവരെ ഒരു കൂട്ടുപോലുമില്ലാതെ അവന്‍ തനിച്ചിരിയ്ക്കേണ്ടി വരുന്നതില്‍ അല്‍പം വിഷമവും.

പിന്നെ എന്റെ സായഹ്നങ്ങളില്‍ അവനു ഞാനൊരു കൂട്ടായി... എനിയ്ക്കവനും. കടുത്ത ഉഷ്ണത്തിന്റെ ഒരു മാസത്തില്‍ പനിക്കുളിരില്‍ മയങ്ങിക്കിടന്നിരുന്നൊരു ദിവസം അവനെന്നെ തേടി മുറിയിലെത്തുമ്പോഴാണ്‌ ആ കൊച്ചു മനസ്സില്‍ ഞാന്‍, അല്ലെങ്കില്‍ ഞാനുണ്ടാക്കിക്കൊടുത്തിരുന്ന വര്‍ണ്ണപക്ഷികള്‍ എത്രമേല്‍ സ്വാധീനം ചെലുത്തിയിരുന്നെന്ന്‌ തിരിച്ചറിഞ്ഞത്‌.

മുറിഞ്ഞ ഹിന്ദിയില്‍ ഞാനവനോടു ഏറെ സംസാരിക്കുമായിരുന്നു... പലതും അവനു മനസ്സിലാകുന്നുണ്ടോ എന്നുപോലും ശ്രദ്ധിയ്ക്കാതെ. പതുക്കെ അവനും പറഞ്ഞുതുടങ്ങിയിരുന്നു അവന്റെ വിശേഷങ്ങള്‍. വൈകുന്നേരങ്ങളിലെ, അതോ ആ കാലഘട്ടത്തില്‍ എനിയ്ക്കു പൊതുവേ തോന്നിയതോ ആയ ഏകാന്തതയില്‍ നിന്നു ഞാന്‍ രക്ഷനേടി വരികയുമായിരുന്നു. അപ്പോഴാണിത്‌.

അവര്‍ പോയത്രേ. എങ്ങോട്ട്‌? അതുപറഞ്ഞ മുനിറാമിനോടും ഇന്നു പതിവില്ലാതെ ഞാന്‍ കയര്‍ത്തു സംസാരിച്ചു; പാവം അയാളെന്തു പിഴച്ചു! എങ്കിലും അവര്‍ക്കാരോടെങ്കിലും പറയാമായിരുന്നു, എവിടേയ്ക്കാണ്‌ പോകുന്നതെന്ന്‌.
ഇനി വീണ്ടും സായഹ്നങ്ങളില്‍ ഒറ്റയ്ക്കാകും. കടലാസു പക്ഷികളെ വാങ്ങുമ്പോള്‍ ആ കണ്ണുകളില്‍ തെളിഞ്ഞിരുന്ന സ്നേഹവും സന്തോഷവും എനിയ്ക്കു നഷ്ടമാകും. എന്റെ മനസ്സില്‍ അവനോടുണ്ടായിരുന്ന കരുതല്‍ ഇനിയൊരു ഭാരവുമാകും. അവനോ? അവനെന്താവും തോന്നുന്നുണ്ടാവുക?

ഒരിയ്ക്കല്‍ സഹപ്രവര്‍ത്തകന്‍ പറഞ്ഞതു സത്യമെന്നു വരുമോ? അനാവശ്യമായ ഭാരങ്ങള്‍ നേടിയെടുക്കുക മാത്രമാണോ ഞാന്‍ ചെയ്തത്‌? കടലാസുപക്ഷികളെ ചാരമാക്കി വീണ്ടും ഞാന്‍ പുറത്തേയ്ക്കിറങ്ങി നടന്നു.

ഉഷ്ണത്തില്‍ മയങ്ങിക്കിടന്ന നഗരനിരത്തിലൂടെ നടക്കവെ എനിയ്ക്ക്‌, പ്രത്യേകിച്ച്‌ ലക്ഷ്യങ്ങളൊന്നുംതന്നെ ഉണ്ടായിരുന്നില്ല. എങ്കിലും, പതിവിലേറെ വിജനമായ്‌ത്തോന്നിയ ചിരപരിചിതങ്ങളായ പാതയോരങ്ങളിലൂടെ, മരങ്ങളുടെ നിഴല്‍പറ്റി തിരക്കിട്ടെങ്ങോട്ടോ നടന്നു.

എന്റെ വഴികളെല്ലാം വൃത്തത്തില്‍ സഞ്ചരിക്കുന്നുവെന്ന് മനസ്സിലാക്കിയത്‌, കുന്തന്റെ വര്‍ക്ക്ഷോപ്പിലെ ശബ്ദം കൃത്യമായ ഇടവേളകളില്‍ ലഭ്യമായപ്പോഴായിരുന്നു. പിന്നെ, ഉയര്‍ന്നു നിന്നിരുന്ന ഒരു വേര്‌ ഒന്നിലേറെത്തവണ എന്റെ കാലുകളെ വേദനിപ്പിച്ചപ്പോഴും...

Turn passers-by into loyal readers when you provide them with the opportunity to subscribe to your syndicated feed with Squeet. You and your readers will both benefit when you utilize Squeet Publisher to promote your content.

Learn More about Squeet Publisher!

posted by സ്വാര്‍ത്ഥന്‍ at 9:38 AM

0 Comments:

Post a Comment

<< Home