Wednesday, July 12, 2006

കുറുമാന്‍ - പരേഡ് സാവധാന്‍

URL:http://rageshkurman.blogspot.com/2006/07/blog-post_12.htmlPublished: 7/12/2006 5:39 PM
 Author: കുറുമാന്‍
എട്ടാം ക്ലാസിലേക്ക്‌ പതിവുപോലെ നല്ല മാര്‍ക്കോടെ (?) ജയിച്ച്‌, സ്കൂള്‍ തുറന്ന് ഒരു മാസത്തോളം കഴിഞ്ഞുകാണണം. ഉച്ചക്കൂണു കഴിഞ്ഞ്‌ പതിവുപോലെ, വെറുതെ പെണ്‍കുട്ടികളുടെ വായില്‍ നോക്കുവാന്‍ പല പല ക്ലാസ്സുകളുടെ മുന്‍പിലൂടെ നടക്കുന്നതിനിടയിലാണ്‌ നോട്ടീസ്‌ ബോര്‍ഡില്‍ പതിപ്പിച്ചിരിക്കുന്ന ആ നോട്ടീസ്‌ ശ്രദ്ധയില്‍ പെട്ടത്‌.

എന്‍ സി സിയില്‍ ചേരാന്‍ താത്പര്യമുള്ളവര്‍ നാലുമണിക്ക്‌ സ്കൂള്‍ വിട്ടതിന്നു ശേഷം ഗ്രൗണ്ടില്‍ വരുക.

ആ നോട്ടീസുകണ്ടതും, അലക്കി തേച്ച, കാക്കി ഷര്‍ട്ടും, ട്രൗസറും, ചുമന്ന പന്തു വച്ച ചട്ടി തൊപ്പിയും, ചുമന്ന ബൂട്ട്സുമിട്ട്‌ ഏക്‌, ദോ, ഏക്‌ എന്നുള്ള അലറലലിന്നൊപ്പം തന്നെ അച്ചടക്കത്തോടെ നടന്നുപോകുന്ന സീനിയര്‍ ചേട്ടന്മാരുടെ മുഖങ്ങള്‍ എന്റെ മനസ്സിലേക്കും, ഇലയില്‍ ചുരുട്ടി പൊതിഞ്ഞ വുഡ്ലാന്‍സിലെ മസാലദോശയുടെ മണം എന്റെ നാസാരന്ധ്രത്തിലേക്കും വെറുതെ കയറി വന്നു.

നാലുമണിക്ക്‌ ബെല്ലടിച്ചതും, പുസ്തകെട്ടുമെടുത്ത്‌ ഞാന്‍ ഗ്രൗണ്ടിലേക്ക്‌ പാ‍ഞ്ഞു.

ഓടി പിടച്ച്‌ ഗ്രൗണ്ടിലെത്തിയപ്പോള്‍, അവിടെ ഒരു വലിയനിര തന്നെ നിരന്നുനില്‍ക്കുന്ന അമ്പരപ്പിക്കുന്ന കാഴ്ചയാണ്‌ ഞാന്‍ കണ്ടതെന്നുമാത്രമല്ല, ആ നിരന്നു നില്‍ക്കുന്നവരെല്ലാം അമ്പരചുമ്പികളായവര്‍. അവിടെ കൂടി നിന്നിരുന്നവരുടെ കഴുത്തിനൊപ്പം മാത്രം എന്റെ ഉയരം. എന്നാ തടിയോ.....എന്ത്‌ തടി? എല്ലുംകൂടത്തിന്മേല്‍ തുകല്‍പൊതിഞ്ഞ പോലേയുള്ള ശരീരവും.

ഉയരം കുറഞ്ഞാലും, ജിമ്മെടുത്തെടുത്ത്‌, നല്ല കട്ട (മോഷ്ടിച്ചതാണെന്നല്ല) ശരീരത്തിന്റെ ഉടമയായ അരവിന്ദാക്ഷന്‍ മാഷാണ്‌ എന്‍ സി സി മാഷ്‌. അദ്ദേഹവും, രണ്ടു പട്ടാളക്കാരും കൂടിനിന്ന് ഹിന്ദിയില്‍ എന്തെല്ലാമോ സംസാരിക്കുന്നതിന്നടുത്ത്‌, അവര്‍ സംസാരിക്കുന്നതെല്ലാം മനസ്സിലാവുന്നുണ്ട്‌ എന്ന മുഖഭാവവുമായി എന്‍ സി സി ലീഡറായ അനിലും നില്‍ക്കുന്നുണ്ട്‌.

എന്തായാലും, അടക്കാമരം പോലെ നിവര്‍ന്നു നില്‍ക്കുന്ന ഇത്രയും ആളുകളുടെ ഇടയില്‍ നിന്നും കുരുട്ടടക്ക പോലേയുള്ള എന്നെ എന്തായാലും തിരഞ്ഞെടുക്കാന്‍ ഒരു സാധ്യതയും ഞാന്‍ കാണുന്നില്ല. എന്റെ ഉള്ളിലെ ആഴ്ചയില്‍ രണ്ടുദിവസം ഓസിന്നു മസാലദോശതിന്നാം എന്ന ആശ അതോടെ പുകയില്ലാതെ തന്നെ കെട്ടടങ്ങി.

ആശകള്‍ എരിഞ്ഞടങ്ങി എന്ന പാട്ടും പാടി, ദുഖഭാരം ചുമക്കുന്ന ദുശ്ശകുനക്കാരന്റെ മുഖഭാവത്തോടെ ഞാന്‍ ഗ്രൗണ്ടില്‍ നിന്നും തിരിച്ചു നടക്കാന്‍ തുടങ്ങിയതും പിന്നില്‍ നിന്നും ഒരു വിളി.

ഡോ, കുറുമാനെ, ഇവിടെ വാടോ.

ഞാന്‍ തിരിഞ്ഞ്‌ നടക്കാന്‍ നിന്നില്ല, പകരം, തിരിഞ്ഞോടി, കാരണം ആ വിളി അരവിന്ദാക്ഷന്‍ മാഷുടേതായിരുന്നു.

പഠിക്കാനുള്ള വിഷയങ്ങളില്‍ വളരെ നല്ല നിലയില്‍ മാര്‍ക്ക്‌ വാങ്ങിച്ചിരുന്ന രണ്ടേ രണ്ടു സബ്ജക്റ്റില്‍ ഒന്നു ഹിന്ദിയും, മറ്റേത്‌ സംസ്കൃതവുമായിരുന്നു. എന്റെ ആ ഹിന്ദി താത്പര്യമായിരിക്കുമോ മാഷുടെ വിളിക്കു പിന്നിലുള്ള പ്രചോദനം എന്നാലോചിച്ച്‌ മുഴുവനാകും മുന്‍പെ ഞാന്‍ മാഷുടേയും, ധീര ജവാന്മാരുടേയും അരികിലെത്തിചേര്‍ന്നിരുന്നതിനാല്‍ കാടുകടന്ന ആലോചനക്കവിടെ വിരമാമിട്ടു.

എന്താടോ, താന്‍ തിരിച്ച്‌ പോയത്‌?

അല്ല മാഷെ, നല്ല ഉയരവും, വണ്ണവും ഉള്ള ഇത്രയും പിള്ളേര്‍ ഇവിടെ നിരന്നു നില്‍ക്കുന്നത്‌ കണ്ടപ്പോള്‍ എന്തിനു വെറുതെ സമയം കളയണം എന്നാലോചിച്ചപ്പോള്‍ തന്നെ തിരിഞ്ഞുപോയതാ.

ടോ മണ്ടാ, ഉയരത്തിലൊന്നും കാര്യമില്ല. ഉത്സാഹത്തിലാണ്‌ കാര്യം.

താന്‍ ഗൂര്‍ഖാ റെജിമന്റ്‌ എന്നു കേട്ടിട്ടുണ്ടോ?

ഒരു ഗൂര്‍ഖ വിസിലടിച്ച്‌, വടി നിലത്തടിച്ച്‌ ശബ്ദമുണ്ടാക്കി , അരയിലൊരു കത്തിയും ഞാത്തി, എല്ലാ മാസവും, ഒന്നാം തിയതി പട്ടാപകല്‍ നേരത്ത്‌ പൈസവാങ്ങാന്‍ വീട്ടില്‍ വരുമ്പോള്‍ കണ്ടിട്ടുണ്ടെന്നതല്ലാതെ വേറെ ഗൂര്‍ഖാ റെജിമെന്റിനെ ഞാന്‍ കേട്ടിട്ടില്ലാന്നു പോയിട്ട്‌ കണ്ടിട്ടു കൂടിയില്ല.

എടോ തന്നൊടോക്കെ ഇത്തരം ചോദ്യം ചോദിക്കാന്‍ പോയ എന്നെ തല്ലണം.

വാസ്തവം. വാസ്തവം!!

അപ്പോ പറഞ്ഞ്‌ വന്നത്‌, കടുകുമണി നിലത്ത്‌ വീണതുപോലെ ഓടി നടക്കുന്ന തന്റെ സ്വഭാവവും, പിന്നെ എരുമ കരയുന്നതുപോലെയുള്ള തന്റെ ശബ്ദവും കൂടിയായാല്‍ നല്ല ഒരു എന്‍ സി സിക്കാരനാകാം. ജവാനും.

എന്തായാലും, ഇവരോട്‌ പറഞ്ഞ്‌ തന്നെ ഞാന്‍ ചേര്‍ത്തുകൊള്ളാം എന്ന് മാഷെന്നോടു പറ‍ഞ്ഞതിന്നുശേഷം ഹിന്ദിയില്‍ ധീര ജവാന്മാരോട്‌ എന്തൊക്കെയോ സംസാരിച്ചു. എല്ലാം മനസ്സിലായെങ്കിലും ഒന്നും മനസ്സിലാവാത്തതുകൊണ്ട്‌ ഞാന്‍ മിണ്ടാതെ നിന്നു.

കയ്യിലിരുന്ന റെജിസ്റ്ററില്‍ ആദ്യ റിക്ക്രൂട്ടിന്റെ പേര്‌ മാഷെഴുതിചേര്‍ത്തു - കുറുമാന്‍.

വരിയായി നിരന്നു നില്‍ക്കുന്ന അടക്കാമരത്തോളം പോന്ന മസാലദോശ ഓസിയില്‍ തടയുമോ, ഇല്ലയോ എന്നാലോചിച്ച്‌ ടെന്‍ഷനടിച്ചു നില്‍ക്കുന്ന പിള്ളേരെ നോക്കി ഞാന്‍ വായ മുഴുവന്‍ തുറന്ന് ചിരിച്ചു കാണിച്ചു. പിന്നെ മനസ്സില്‍ കരുതി, ഭാഗ്യം ഹിന്ദിയെങ്കിലും നന്നായി പഠിക്കാന്‍ തോന്നിയത്‌. ഭാഗ്യം എന്റെ ശബ്ദം എരുമ കരയുന്നതു പോലെ ആയത്‌.

പിന്നീടു വന്ന രണ്ടു വര്‍ഷങ്ങളില്‍ ഗവണ്‍മന്റ്‌ ചിലവില്‍ മസാലദോശയും, പൊറോട്ടയും, ബണ്ണും കഴിച്ച്‌ നല്ല എന്‍ സി സി കാഡേറ്റെന്ന പേരും ഞാന്‍ സമ്പാദിച്ചു. അതിനിടെ രണ്ടു മൂന്ന് ക്യാമ്പുകളിലും ഞാന്‍ പങ്കെടുത്തു.

മൂന്നാം വര്‍ഷം, എന്‍ സി സി ക്യാപറ്റന്‍ സ്ഥാനം എനിക്ക്‌ അരവിന്ദാക്ഷന്‍ മാഷ്‌ ചാര്‍ത്തി തന്നപ്പോള്‍, പൊതുവെ വിരിഞ്ഞ നെഞ്ച്‌ ഒന്നുകൂടി വിരിപ്പിച്ച്‌ ഞാന്‍ നടന്നു.

ച്ചൊവ്വാഴ്ചകളിലും, വെള്ളിയാഴ്ചകളിലും, എന്റെ പരേഡ്‌ സാവധാന്‍, വിശ്രാം, ആഗേ മുഡ്‌, പീച്ഛേ മുഡ്‌ തുടങ്ങിയ അലറലുകള്‍ ഗ്രൗണ്ടും കടന്ന് പടിഞ്ഞാറ്‌ കണ്ടേശ്വരം മുതല്‍ കിഴക്ക്‌ ബസ്‌ സ്റ്റാന്‍ഡു വരെ ചെന്നെത്തി.

കിട്ടിയ അവസരം മുതലെടുത്ത്‌, എന്നോട്‌ താത്പര്യമില്ലാത്ത, അല്ലെങ്കില്‍ എനിക്ക്‌ താത്പര്യമില്ലാത്തെ കാഡറ്റുകളെ, തൊപ്പി ശരിക്കും വച്ചില്ല, ബെല്‍റ്റിന്റെ ബക്കിള്‍ ബ്രാസ്സോ ഇട്ട്‌ വെളുപ്പിച്ചില്ല, മടക്കി വച്ചിരിക്കുന്ന കൈക്ക്‌ നാല്‌ വിരല്‍ വീതിയല്ല, മൂന്നോ, അഞ്ചോ വിരല്‍ വീതിയാണ്‌, പരേഡ്‌ ചെയ്യുമ്പോള്‍ തെറ്റിപോയി എന്നെല്ലാമുള്ള മുട്ടു മുടന്തന്‍ കാരണങ്ങള്‍ കണ്ടെത്തി ഞാന്‍ ഗ്രൗണ്ടില്‍ തലങ്ങും വിലങ്ങും ഓടിച്ചു.

മുപ്പതിഞ്ചിന്റെ ബാരലും, ഒന്‍പതര പൗണ്ട്‌ ഭാരവുമുള്ള പോയിന്റ്‌ മുന്ന് പൂജ്യം മുന്ന്‌ (.303) റൈഫിളുപയോഗിക്കാനും, ബയണറ്റുപയോഗിച്ച്‌ ശത്രുവാണെന്നു നിനച്ച്‌ മണലും ചാക്കുകള്‍ കുത്തിക്കീറാനും, ഞാന്‍ നല്ലവണ്ണം പരിശീലിച്ചു. പിന്നേയും, ഒന്നു രണ്ട്‌ ക്യാമ്പുകളില്‍ പങ്കെടുത്തു. ദേശസ്നേഹം എന്നില്‍ ആളികത്തുമ്പോഴെല്ലാം ലീഡറെന്ന ലേബലുപയോഗിച്ച്‌ ഒരു മസാലദോശക്കു പകരം രണ്ടും മൂന്നും മസാലദോശകള്‍ ഞാന്‍ ഓര്‍ഡര്‍ ചെയ്ത്‌ വിഴുങ്ങി.

ഒരു ജവാനാകണം, ദേശത്തെ സംരക്ഷിക്കണം എന്നെല്ലാമുള്ള സദ്‌ ചിന്തകള്‍ എന്റെ മനസ്സില്‍ ഇടക്കിടെ കുരുത്തു.

കാലം ആരേയും കാത്തുനില്‍ക്കില്ലല്ലോ, എസ്‌ എസ്‌ സി പരീക്ഷ (ഞങ്ങളുടെ ബാച്ചിനു മാത്രം ഒരെല്ല് കുറവായിരുന്നെങ്കിലെന്താ, മുറം പോലെയുള്ള സര്‍ട്ടിഫിക്കറ്റല്ലെ ലഭിച്ചത്‌), അടുക്കാറായി. എന്റെ ബൂട്സും, യൂണിഫോമും, തൊപ്പിയും, ബെല്‍റ്റുമെല്ലാം എന്‍ സി സി മുറിയില്‍ തിരിച്ച്‌ വച്ച്‌, സങ്കടത്തോട്‌ കൂടി ഞാന്‍ എന്‍ സി സിയോട്‌ വിട പറഞ്ഞു.

പരീക്ഷ കഴിഞ്ഞു, റിസല്‍റ്റ്‌ വന്നു. പ്രതീക്ഷിച്ച റാങ്ക്‌ കിട്ടിയില്ല എന്നറിഞ്ഞപ്പോള്‍ ഒരുപാട്‌ സങ്കടം തോന്നിയെങ്കിലും, അഞ്ഞൂറ്റി മുപ്പത്തിരണ്ടു മാര്‍ക്കോടെ ഞാന്‍ പാസ്സായതില്‍ ഞാനും, എന്നേക്കാളധികം എന്റെ മാതാ പിതാ ഗുരുക്കന്മാരും സന്തോഷിച്ചു ( അഞ്ഞൂറ്റി മുപ്പത്തിരണ്ടു മാര്‍ക്കെന്നുകേട്ടിട്ടാരും ഞെട്ടേണ്ട, എല്ലില്ലാത്ത പരീക്ഷക്ക്‌ മൊത്തം മാര്‍ക്ക്‌ അറുനൂറെന്നുള്ളത്‌ മാറ്റി ആയിരത്തി ഇരുന്നൂറാക്കി).

ഉന്നതമായ മാര്‍ക്ക്‌ ലഭിച്ചതുകാരണം, പ്രി ഡിഗ്രിക്ക്‌ പഠിക്കാന്‍ പേരും, പെരുമയുമേറിയ കോളേജുകളില്‍ നിന്നും ആപ്ലിക്കേഷന്‍ വാങ്ങി വീട്ടുകാരുടെ കാശ്‌ ഞാന്‍ വെറുതെ ചിലവാക്കിയില്ല, പകരം ഉന്നതിയുടെ ഉത്തുംഗശൃംഗത്തില്‍ എത്തിയിരുന്ന എന്‍ എസ്‌ എസ്‌ ആര്‍ട്സ്‌ കോളേജില്‍ ( പാരലല്‍ ) ബുദ്ധിമുട്ടി, കഷ്ടപെട്ട്‌, ഉന്നതങ്ങളില്‍ സ്വാദീനം ചെലുത്തി ഒരു സീറ്റൊപ്പിച്ചെടുത്തു.

ക്ലാസ്സു തുടങ്ങി ഒരാഴ്ചക്കകം ആര്‍ട്സ്‌ എന്നാല്‍, പന്നിമലത്ത്‌, മുച്ചീട്ട്‌, കൊള്ളിമോഷണം (കപ്പ), തേങ്ങയെറിഞ്ഞുവീഴ്ത്തല്‍ തുടങ്ങിയയാണെന്ന് ഞാന്‍ പഠിച്ചു.

ജന്മസിദ്ധമായ എന്റെ കഴിവുകളെ പരിപോഷിപ്പിക്കാന്‍ പറ്റിയ ഗുരുകുലത്തില്‍ തന്നെ എത്തിപെട്ടതില്‍ ഞാന്‍ അതിയായി സന്തോഷിച്ചു.

ആദ്യം വര്‍ഷം കഴിഞ്ഞ്‌, രണ്ടാം വര്‍ഷം പകുതിയായപ്പോള്‍ മലയാളത്തിലെ ന്യൂസ്‌ പേപ്പറായ പേപ്പറുകളില്‍ മുഴുവന്‍ പരസ്യം.

മിലിട്ടറിയിലേക്ക്‌ നോണ്‍ ടെക്നിക്കല്‍ വിഭാഗത്തിലേക്ക്‌ പതിനേഴിനും ഇരുപത്തൊന്നിനും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ്‌ പാസായ ആളുകളെ തിരഞ്ഞെടുക്കുന്നു. അഞ്ചടി അഞ്ചിഞ്ച്‌ ഉയരം, നാല്‍പത്തിയഞ്ചുകിലോ തൂക്കം, കണ്ണിനു സാധാരണകാഴ്ച ശക്തി തുടങ്ങിയ മറ്റു സ്ഥിരം നമ്പറുകളും പരസ്യത്തില്‍ പറന്‍ഞ്ഞിരുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും, മറ്റ്‌ രേഖകളുമായി കോഴിക്കോട്‌ വെസ്റ്റ്‌ ഹില്ലിലുള്ള മിലിറ്ററി റിക്രൂട്ടിങ്ങ്‌ കേന്ദ്രത്തിലേക്ക്‌ ഇരുപതാം തിയതി രാവിലെ എട്ടുമണിക്ക്‌ തന്നെ എത്തേണ്ടതാണ്‌.

കോളേജിലൊരുമിച്ച്‌ ആര്‍ട്സ്‌ പഠിക്കുന്ന (പന്നിമലത്ത്‌ കളിക്കുന്ന) എന്റെ കൂട്ടുകാരായ പ്രമോദ്‌, ഷിബു, വിശ്വംഭരന്‍ എന്നിവരും രാജ്യത്തെ സ്നേഹിക്കാനും, സേവിക്കുവാനുമായി പട്ടാളത്തില്‍ ചേരാം എന്നു സമ്മതിച്ച്‌ എന്റെ കൂടെ കോഴിക്കോട്ടേക്ക്‌ വരാമെന്നേറ്റു.

ഭാരം അല്‍പം കുറവാണോ എന്ന സംശയം ഉണ്ടായിരുന്നതിനാല്‍, അന്നു മുതല്‍ ഭക്ഷണം കഴിക്കുന്നതിന്റെ അളവ്‌ ഞാന്‍ ഇരട്ടിയാക്കിയത്‌ കൂടാതെ, കോഴിമുട്ട, പുഴുങ്ങിയ നേന്ത്രപഴം എന്നിവയും, ഞാന്‍ അഡീഷനലായി മെനുവില്‍ കയറ്റി.

പിന്നീടുള്ള ദിവസങ്ങളില്‍ എന്റെ സ്വപ്നങ്ങളില്‍ മുഴുവന്‍ പട്ടാളജീവിതമായിരുന്നു. കബാബ്‌ കമ്പിയില്‍ കോര്‍ക്കുന്നതുപോലെ, പാക്ക്‌ ജവാന്മാരെ എന്റെ തോക്കിന്റെ ബയണറ്റില്‍ കുത്തികോര്‍ക്കുന്നതും, കല്ലെറിഞ്ഞ്‌ മാങ്ങ വീഴ്ത്തുന്നതുപോലെ പാക്കിഭടന്മാരുടെ തലകള്‍ വെടിവെച്ചിടുന്നതും സ്വപ്നം കണ്ട്‌ ഞാന്‍ പൊട്ടിചിരിച്ചു. ഇടക്കിടെ സ്വപനത്തില്‍ പാക്ഭടന്മാരുടെ ഗ്രെനേഡേറില്‍ നിന്നും രക്ഷപെടുവാനായ്‌ ട്രെഞ്ചിലൊളിക്കുന്നതിനായ്‌ ഞാന്‍ ഉറക്കത്തില്‍ തന്നെ കട്ടിലില്‍ നിന്നുമിറങ്ങി, കട്ടിലിന്റെ അടിയില്‍ ചെന്നുകിടന്നു.

പറമ്പിലെ തെങ്ങിനെ വെള്ളം തിരിച്ചുവിടുന്നതിനിടയില്‍ ഉച്ചത്തില്‍ പരേഡ്‌ സാവധാന്‍, വിശ്രം എന്നെല്ലാം അലറിവിളിച്ച്‌ എന്റെ എന്‍ സി സി ഓര്‍മ്മകള്‍ ഞാന്‍ പുതുക്കി.

എന്റെ നടത്തം മുഴുവനായും മാര്‍ച്ച്‌ പാസ്റ്റ്‌ രീതിയിലായെന്നു മാത്രമല്ല, ഏക്‌ ദോ ഏക്‌, ഏക്‌ ദോ ഏക്‌ എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഞാന്‍ നടന്നിരുന്നത്‌.

സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ പട്ടിക്കേറുകൊണ്ടതുപോലെ വീടിനു ചുറ്റും കിടന്ന് ഞാന്‍ ഓടി.

അതു കണ്ട എന്റെ അമ്മ ഏതു പട്ടാളക്കാരന്റെ പ്രേതമാണോ എന്റെ മോന്റെ ശരീരത്തില്‍ കയറിയത്‌ എന്റെ കൂഡല്‍മാണിക്യമേ എന്ന് താടിക്ക്‌ കൈയും കൊടുത്ത്‌ കഷ്ടം വെച്ചു.

പത്തൊമ്പതാം തിയതി ഞാനും, പ്രമോദും, ഷിബുവും, വിശ്വംഭരനും, കോഴിക്കോട്ടേക്ക്‌ യാത്രതിരിച്ചു. കോഴിക്കോടെത്തി വെസ്റ്റ്‌ ഹില്‍ മിലിട്ടറി റിക്രൂട്ടിങ്ങ്‌ ക്യാമ്പില്‍ നിന്നും അതികം ദൂരെയല്ലാത്ത ഒരു ഹോട്ടലില്‍ മുറിയെടുത്തു, പിന്നെ ഞങ്ങള്‍ നഗരം ചുറ്റി കറങ്ങാന്‍ ഇറങ്ങി.

മധുരപതിനേഴുകാരായ നാലു ചുണക്കുട്ടന്മാരെ കണ്ട്‌ മിട്ടായിയും, കപ്പലണ്ടിയുമായ്‌ പല പല അപ്പൂപ്പന്മാര്‍ ഞങ്ങളുടെ ചങ്ങാത്തം കൂടാന്‍ ശ്രമിച്ചപ്പോഴൊക്കെയും, ഞങ്ങളുടെ ചാരിത്ര്യം രക്ഷിക്കാന്‍ ഞങ്ങള്‍ സമര്‍ത്ഥമായി ഒഴിഞ്ഞുമാറി.

ഇരുപതാം തിയതി രാവിലെ ആറുമണിക്ക്‌ തന്നെ എഴുന്നേറ്റു. കുളിച്ച്‌ ഈശ്വരനേ പ്രാര്‍ത്ഥിച്ച്‌, താമസിക്കുന്നതിന്റെ താഴേയുള്ള ഹോട്ടലില്‍ ചെന്ന് വെള്ളേപ്പവും, മുട്ടറോസ്റ്റും ഓര്‍ഡര്‍ ചെയ്തത്‌ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍, ഹോട്ടലിന്റെ മുതലാളി ഞങ്ങളോടൊരു ചോദ്യം.

മിലിട്ടറിയില്‍ ചേരാന്‍ ബന്നതാണോ?

അതെ, എന്ന് ഞങ്ങള്‍ നാലുപേരും ഒരുമിച്ച്‌ പറ‍ഞ്ഞു.

പിന്നെ എന്നോട്‌ മാത്രമായൊരു ചോദ്യം. അനക്കതിന്‌ നാല്‍പത്തഞ്ചുകിലോ തൂക്കം ഉണ്ടോ?

ഉണ്ടെന്നു തോന്നുന്നു.

തോന്നിയാല്‍ പോര, നാല്‍പത്തഞ്ചുകിലോ തൂക്കം ചുരുങ്ങിയത്‌ ബേണം.

ഇജ്ജ്‌ ങ്ങട്‌ ബരീന്‍, ഈ മെസീനില്‍ കേറി തൂക്കം നോക്ക്‌.

കാഷ്‌ കൗണ്ടറിന്നരികില്‍ വച്ചിരിക്കുന്ന വെയിങ്ങ്‌ മെഷീനില്‍ ഞാന്‍ കയറി നിന്നു. ഭാരം നാല്‍പത്തിമൂന്നര.

ഈ തൂക്കം ബച്ച്‌ അനക്ക്‌ മിലിട്ടറിയില്‍ ചേരാന്‍ കഴിയൂല. പച്ചേങ്കില്‌, ബേറൊരു വഴീണ്ട്‌. നോക്കണാ?

അതെന്തു വഴി? ഞാന്‍ അതിശയോക്തി പൂണ്ടു.

ജ്ജ്‌ അബടെ കുത്തിയിരി. എല്ലാം ഞാന്‍ ശരിയാക്കാം എന്നും പറഞ്ഞ്‌, ആള്‍ ഒറ്റ വിളി ഡാ സലീമേ, ഒരു രണ്ടുകിലോ കൂട്ടണം.

ഒരു പത്ത്‌ മിനിട്ട്‌ കഴിഞ്ഞപ്പോള്‍ ഒരു വലിയ പാത്രത്തില്‍ അഞ്ചാറു പുഴുങ്ങിയ നേന്ത്രപഴം, നാലഞ്ചു പുഴുങ്ങിയ മുട്ട, ഒരു ലോട്ട നിറയെ പാല്‌ തുടങ്ങിയ സാധനങ്ങള്‍ സലീം എന്റെ മുന്‍പില്‍ കൊണ്ടു വന്നു വച്ചതു കണ്ടപ്പോള്‍ എന്റെ പൊതുവെ പുറത്തേക്ക്‌ തള്ളിയ കണ്ണ് ഒന്നുകൂടെ തള്ളിവന്നത്‌ കണ്ട്‌, ഷിബുവും, പ്രമോദും, വിശ്വംഭരനും ചിരിച്ചു.

കടയുടെ മുതലാളി എന്റെ അരികിലേക്ക്‌ വന്നു, പിന്നെ പറഞ്ഞു, ജ്ജ്‌ മെനക്കെട്ടായാലും, ഇത്‌ മുയുമനും തിന്നോ. രണ്ടല്ല, രണ്ടരകിലോ കൂടികൊള്ളും.

അരമണിക്കൂര്‍ പ്രയത്നത്തിനൊടുവില്‍ അഞ്ച്‌ പുഴുങ്ങിയ നേന്ത്രപഴവും, നാലു മുട്ടയും, അര ലോട്ട പാലും വയറ്റിലാക്കി.

ഇനി തൂക്കം നോക്കിക്കോളീന്ന് അയാള്‍ പറഞ്ഞപ്പോള്‍, ചെന്ന് തൂക്കം നോക്കി നാല്‍പത്തിയഞ്ചുകിലോ അറുന്നൂറ്‌ ഗ്രാം ഭാരം. ആവൂ ആശ്വാസം.

നല്ലൊരു തുക ബില്ലുകൊടുത്ത്‌, ഞങ്ങള്‍ വെസ്റ്റ്‌ ഹില്‍ റിക്രൂട്ടിങ്ങ്‌ സെന്ററിലേക്ക്‌ നടന്നു. മറ്റുള്ളവര്‍ മര്യാദക്ക് നടന്നപ്പോള്‍, ഞാന്‍ പത്തുമാസം ഗര്‍ഭിണി നടക്കുന്നതുപോലെ, വയറ്റില്‍ കൈ വച്ച്‌, ഏന്തിയേന്തി നടന്നു.

ഇടക്കിടെ വന്ന ഏമ്പക്കം ഞാന്‍ അടക്കിപിടിച്ചു. ഇനി ഭാരമെങ്ങാനും കുറഞ്ഞാലോ?

മലകയറി റിക്രൂട്ടിങ്ങ്‌ സെന്ററില്‍‍ ചെന്ന് ലൈനില്‍ നിന്ന് ആദ്യ കടമ്പയായ, ആപ്ലിക്കേഷന്‍ പൂരിപ്പിച്ച്‌ നല്‍കി. പിന്നെ അവിടെ ഇരുന്നിരുന്ന പട്ടാളക്കാരന്‍ എന്റെ സെര്‍ട്ടിഫിക്കറ്റ്‌ വാങ്ങി നോക്കി,പിന്നെ മറ്റൊരു കടലാസ്സ്‌ കയ്യില്‍ നല്‍കി. ഇനി അടുത്ത കടമ്പ കണ്ണിന്റെ കാഴ്ച പരിശോധന. അതും കടന്നു. പിന്നെ വന്നത്‌, ഉയരം അളന്ന് നോക്കല്‍, അതും കടന്നു, പിന്നീട്‌ വന്നത്‌ നെഞ്ചളവ്‌ - വിരിച്ചു നിന്ന നെഞ്ചിന്റെ അളവെടുക്കാന്‍ അയാളുടെ കയ്യിലെ ടേപ്പിന്റെ നീളം തികയുമായിരുന്നില്ലാത്തതിനാല്‍ അതും കടന്നു. അടുത്തത്‌ ഭാരം നോക്കല്‍ - ദൈവമേ, മാതൃരാജ്യത്തെ സംരക്ഷിക്കാന്‍ എനിക്കവസരം നല്‍കണമേ എന്ന് പ്രാര്‍ത്ഥിച്ച്‌ വെയിംഗ്‌ മെഷീനില്‍ ഞാന്‍ കയറി നിന്നു.

ദൈവം കാത്തു. അതിലും പാസ്‌. എന്റെ സന്തോഷത്തിനതിരില്ലാതിരുന്ന നിമിഷം. നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടു?

അവിടെ നിന്നും മറ്റൊരു ശീട്ടെഴുതി തന്നു. എന്നിട്ട്‌ ഗ്രൗണ്ടിന്റെ മറ്റേ അറ്റത്തുള്ള കൗണ്ടറില്‍ പോകാന്‍ പറന്‍ഞ്ഞു. വയറു നിറഞ്ഞിട്ട്‌ ശ്വാസം പോലും മര്യാദക്ക്‌ ചെയ്യാന്‍ പറ്റാത്ത അവസ്ഥ. ഒന്ന് രണ്ടിനുപോയി, എവിടേയെങ്കിലും കുറച്ചു നേരം കിടന്നാല്‍ ശരിയാകുമായിരിക്കും.

ഓരോ അടി മുന്നോട്ട്‌ വെക്കുമ്പോഴും, അടിയിലുള്ള പ്രഷര്‍ കൂടി കൂടി വന്നു. നടന്ന് നടന്ന് അടുത്ത കൗണ്ടറില്‍ എത്തിയപ്പോഴേക്കും ഒരടികൂടി മുന്നിലേക്ക്‌ വക്കാന്‍ പറ്റാത്ത അവസ്ഥ.

അടുത്ത കൗണ്ടറില്‍ എത്തി പേപ്പര്‍ വാങ്ങി നോക്കി എന്നിട്ട്‌ പറഞ്ഞു, ഗ്രൗണ്ടിലേക്ക്‌ പൊയ്ക്കൊള്ളൂ. ഇനി കായിക ബലപരിശോധനയാണ്‌. അതായത്‌, ഓട്ടം ചാട്ടം തുടങ്ങിയവ.

എന്റെ ദൈവമേ, ഓടാന്‍ പോയിട്ട്‌ നേരാം വണ്ണം നടക്കാന്‍ കൂടി പറ്റാത്ത എന്നോട്‌ ചാടാന്‍ പറഞ്ഞാലുള്ള അവസ്ഥയെ ഞാന്‍ ഒന്ന് വിഷ്വലൈസ്‌ ചെയ്ത്‌ നോക്കി.

റെഡി വണ്‍, റ്റൂ, ത്രീ....ഞാന്‍ ചാടാന്‍ തുടങ്ങുന്നു. വയറിലുള്ള മൊത്തം പ്രഷറും മൂട്ടിലേക്കിറങ്ങുന്നു. ഞാന്‍ ചാടുന്നതും, ശ്രീഹരിക്കോട്ടയില്‍ റോക്കറ്റിന്റെ മൂട്ടില്‍ തീകൊളുത്തുമ്പോള്‍ റോക്കറ്റ്‌ കുതിക്കുന്നതുപോലെ, എല്ലാം പ്രഷറും റിലീസായി ഞാന്‍ വായുവിലേക്ക്‌ കുതിച്ചുയരുന്നു, പിന്നെ തലയും കുത്തി താഴെവീണ്‌ കഴുത്തൊടിഞ്ഞ്‌ മരിക്കുന്നു.

ഇല്ല അതൊരിക്കലും വീരമൃത്യുവാകില്ലെന്നു മാത്രമല്ല, പകരം ഒരു നാറിയ മൃത്യവുമാകും അത്‌.

വേണ്ട, എനിക്ക്‌ പട്ടാളത്തില്‍ ചേരേണ്ട. ഭാരതാമ്പയെ കാക്കാന്‍ വേറേയും ആണ്‍കുട്ടികള്‍ ഈ ഭാരതഭൂമിയിലുള്ളപ്പോള്‍, എന്തിന്ന് വല്ല പാക്ക്‌ ഭടന്റേയും വെടിയുണ്ടക്ക്‌ ഞാന്‍ ഇരയാകണം?

ഞാന്‍ പട്ടാളത്തില്‍ ചേരുന്നില്ല എന്ന വിവരം ഒഫീഷ്യലായി ഓഫീസര്‍മാരേയും, പിന്നെ എന്റെ കൂട്ടുകാരേയും ഞാന്‍ അറിയിച്ചു.

ഞാന്‍ ചേരുന്നില്ല എന്നറിഞ്ഞതോടെ, എന്നാല്‍ പിന്നെ ഞങ്ങളും ചേരുന്നില്ല എന്ന് മറ്റു മൂന്നു പേരും പറഞ്ഞ് എന്റെ തീരുമാനത്തില്‍ പങ്കാളികളായി.

ഞങ്ങള്‍ നാലുപേരും തിരിച്ചു നടക്കുമ്പോള്‍, കൊമ്പന്‍ മീശ വച്ച ധീര ജവാന്റെ ഹിന്ദിയിലുള്ള തെറി ഞങ്ങള്‍ക്ക്‌ പുറകിലായി‍ മുഴങ്ങി കേട്ടു.

Turn passers-by into loyal readers when you provide them with the opportunity to subscribe to your syndicated feed with Squeet. You and your readers will both benefit when you utilize Squeet Publisher to promote your content.

Learn More about Squeet Publisher!

posted by സ്വാര്‍ത്ഥന്‍ at 12:46 PM

0 Comments:

Post a Comment

<< Home