Tuesday, July 11, 2006

എന്റെ നാലുകെട്ടും എന്റെ തോണിയും! - നിശബ്ദത

രേണു ആകെ വെപ്രാളത്തിലാണ്. ആലോചിക്കുമ്പൊള്‍ ഒരെത്തും പിടിയും കിട്ടുന്നില്ല. വൈകിട്ട് ചെന്നിട്ട് വേണം സ്കൂള്‍ പ്രോജെക്റ്റി‍ന് അവന്റെ ഒപ്പം ഇരിക്കാന്‍. അതിന് അവന്‍ പുറകെ നടക്കാ‍ന്‍ തുടങ്ങിയിട്ട് ഒരാഴ്ച ആയി. സമയം കിട്ടണ്ടെ? ഇന്ന് തന്നെ അവളുടെ അഡ്മിഷന്റെ കാര്യത്തിലും ആലോചിച്ച് ഒരു തീര്‍പ്പുണ്ടാക്കാണം. ഇനിയും താമസിച്ചാല്‍ ശരിയാവില്ല. ഇന്ന് പരിപ്പ് മാത്രം വെച്ചാല്‍ മതി. പച്ചക്കറികള്‍ നല്ലതൊന്നും വാങ്ങിക്കാന്‍ കിട്ടിയില്ല, തീ‍ പിടിച്ച വിലയാണ്. രണ്ടാളുടെ ശമ്പളത്തില്‍ പോലും ജീവിക്കാന്‍ പറ്റാണ്ടായിരിക്കുന്നു. എന്നാലും അവള്‍ക്കിഷ്ട്മുള്ള കോഴ്‍സിനു തന്നെ ചേരട്ടെ. ഇനിയത്തെ കാലത്ത് പെണ്‍കുട്ടികള്‍ക്ക് എന്തും പഠിക്കാം. അവളുടെ അഭിരുചി അല്ലെങ്കില്‍ അവള്‍ ഉഴപ്പിയാലൊ. പിന്നെ വഴുതനങ്ങ മാത്രം ആണ് വില കുറച്ച് കണ്ടത്. അദ്ദേഹത്തിനാണെങ്കില്‍ വഴുതനങ്ങ തീരെ ഇഷ്ടവുമല്ല. വഴുവഴുപ്പാണത്രെ. അവനും അതേപോലെ തന്നെ. രണ്ടു പേരും മുഖം കോടിക്കും വഴുതനങ്ങയാണ് അത്താഴത്തിന് എന്നറിഞ്ഞാല്‍. അച്ഛന്റെ സ്വഭാവും ബുദ്ധിയും അവന് അതേപോലെ കിട്ടിയുട്ടുണ്ട്. പ്രോജെക്റ്റൊക്കെ അവന്‍ തന്നെത്താനെ കണ്ട് പിടിച്ചു, റിസര്‍ച്ച് ഒക്കെ ചെയ്തു. ഇനി അതില്‍ വെട്ടി ഒട്ടിക്കെണ്ട വാക്കുകള്‍ ഓഫീസില്‍ നിന്ന് പ്രിന്റ് എടുത്തുകൊണ്ട് വന്നിട്ടുണ്ട്. രാഗവ് സാര്‍ കാണാതെ, പശയുടെ കുപ്പിയും എടുത്തിട്ടുണ്ട്. കയ്യില്‍ ഇരുന്ന കടലാസുകള്‍ എണ്ണി നോക്കി...പതിനാല് പേപ്പറുകള്‍. അക്ഷരങ്ങള്‍ എല്ലാം വലിയ ഫോണ്ടില്‍ തന്നെ ടയ്പ് ചെയ്തിട്ടുണ്ട്. ഒക്കെ വെട്ടി ഒട്ടിച്ച് വരുമ്പോഴേക്കും ഒരു നേരം പിടിക്കുമായിരിക്കും. നാളേയും ഓഫീസ് ഉള്ളതാണ്. ഒരു പന്ത്രണ്ട് മണിക്കെങ്കിലും എല്ലാം കഴിഞ്ഞ് ഒന്ന് നടു നിവര്‍ത്താന്‍ പറ്റിയിരുന്നെങ്കില്‍. പരിപ്പിന്റെ കൂടെ കുറച്ച് ചീരയും ചേര്‍ത്താല്‍ നന്നായേനെ, ഫ്രിഡ്ജില്‍ ഇന്നലെ വെച്ച തോരന്റെ കുറച്ചു ഇരുപ്പുണ്ടാവുമോ,ആവൊ?..........

നിശബ്ദത.

മുംബായിലെ ചര്‍ച്ച് ഗേറ്റ് സ്റ്റേഷനിന്‍ നിന്ന് ട്രെയിന്‍ യാത്ര തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ.

posted by സ്വാര്‍ത്ഥന്‍ at 11:06 PM

0 Comments:

Post a Comment

<< Home