Tuesday, April 04, 2006

നിലപാടു് -

http://nilapaatu.blogspot.com/2006/04/blog-post_05.htmlDate: 4/5/2006 2:24 AM
 Author: സിദ്ധാർത്ഥൻ
ഫീ, മാഫീ

മലമറിച്ചുകളയാമെന്നു കരുതി ഗൾഫിലേക്കു വണ്ടികയറി, മണൽ പോലും മറിക്കാനൊക്കുന്നില്ലെന്നു മനസ്സിലാക്കി, നെഞ്ചത്തുകൂടെ വണ്ടികയറിയാൽ മതിയായിരുന്നു എന്ന അവസ്ഥപ്രാപിക്കുന്നതിനു മുൻപു് ഏതൊരുത്തനും മിനിമം പഠിച്ചിരിക്കാവുന്ന രണ്ടു അറബി വാക്കുകളാണിവ. അർത്ഥം യഥാക്രമം ഉണ്ടു്, ഇല്ല. ഇത്രയും കൊണ്ടു് തന്നെ വളരെ സൌകര്യമായി കാലയാപനം കഴിക്കുന്നവരുണ്ടു് ഇന്നാ‍ട്ടിൽ. ഞാനും തുടങ്ങിയതവിടെ നിന്നു തന്നെ. പക്ഷേ ഇവിടെ വന്നു് അഞ്ചാറു മാസങ്ങൾക്കകം തന്നെ ഈ ഭാഷയിൽ രണ്ടു മൂന്നു വാക്കുകൾ കൂടെ പഠിച്ചെടുക്കാൻ മഹാബുദ്ധിമാനായ എനിക്കു സാധിച്ചു. പിന്നെ ഇതിന്റെ തന്നെ ബഹുവിധമായ പ്രയോഗങ്ങളും ഞാൻ ഹൃദിസ്ഥമാക്കി. ഉദാഹരണത്തിനു്, ആദ്യം പറഞ്ഞതുച്ചരിച്ചു് പുരികം ഇങ്ങനെ ചോദ്യചിഹ്നം പോലെ വളച്ചു പിടിച്ചാൽ അതിനു ‘ഉണ്ടോ?’ എന്ന അർത്ഥം അത്ഭുതകരമാം വിധം വന്നു ചേരും. എന്തെങ്കിലും വസ്തുവെ ചൂണ്ടിക്കാണിച്ചാണു നമ്മളപ്രകാരം ചെയ്യുന്നതെങ്കിൽ ‘അതുണ്ടോ?‘ എന്നർത്ഥം കിട്ടും.കേമം ന്നേ പറയേണ്ടൂ ഈ ഭാഷയെ പറ്റി. ല്ലേ?

ശരി. വിഷയത്തിലേക്കു വരാം.

മണൽക്കാട്ടിൽ, വന്നുകയറിപ്പെട്ടതു് ഒരരക്കിറുക്കൻ അറബിയുടെ കയ്യിൽ. കക്ഷി എമിറേറ്റ്സ് ബാങ്കിന്റെ, വകതിരിവില്ലാത്ത അറബികൾക്കു് കുടിൽ ടെന്റ് മുതലായ വ്യവസായങ്ങൾക്കു് ധനസഹായം നൽകുന്ന അൽ ത്വമൂഹ് എന്ന ഒരു സ്ഥാപനത്തിനു ചുക്കാൻ പിടിക്കുന്നവൻ. വ്യവസായങ്ങളെപറ്റി അസാധ്യധാരണയാണയാൾക്കു്. അതുകൊണ്ടാണു് ഒരു കാർ മാത്രം വച്ചു് ഒരു കമ്പനി ഉണ്ടാക്കിയതും, അതിൽ ഡ്രൈവിങ് ലൈസൻസ് ഇല്ലാത്ത എന്നെ പണിക്കു വച്ചതും, അങ്ങനെ കമ്പനിയെ നാൾക്കുനാൾ അഭിവൃദ്ധിയിലേക്കു നയിച്ചതും. ഈ കമ്പനി പൂട്ടുന്നതിനുമുൻപു് ഷാർജയിൽ, റമദാൻ ഫെസ്റ്റിവെലിൽ ഒരു തുണിക്കട കൂടെ ഇടാനുള്ള ബുദ്ധി അയ്യാളെ സ്ഥിരമായി പറ്റിച്ചുകൊണ്ടിരുന്ന മിസർകാരി ഗേൾഫ്രണ്ടു് ഉപദേശിച്ചു കൊടുത്തു. അങ്ങനെ, ധർമ്മക്കാർക്കു ഗ്ലാനി വന്നുകൊണ്ടിരുന്ന ഷാർജ കായലരികത്തു് പെണ്ണുങ്ങളുടെ തുണി മണികൾ വിൽക്കുന്നവനായി നാം സംഭവിച്ചു.

അവിടെ പുറത്തു തൂക്കിയിട്ടിരുന്ന സാധനസാമഗ്രികളുടെ ഗുണമേന്മ കൊണ്ടും വിശിഷ്യാ അതിന്മേൽ തൂക്കിയിട്ടിരുന്ന വിലവിവരം കാരണമായും. ഞാനും എന്റെ ഒരു സഹപ്രവർത്തകനും ഇടയ്ക്കീ അറബിയും നടേ പറഞ്ഞ മിസർകാരിയുമല്ലാതെ അഞ്ചാമതൊരാൾ ആ കടയ്ക്കുള്ളിലേക്കു കാലെടുത്തു വച്ചിരുന്നില്ല. എന്നാൽ ദൈവാനുഗ്രഹം കൊണ്ടൊരു ദിവസം, ഒരറബിപ്പെണ്ണു് അതു ചെയ്തു. പെൺകുട്ടികൾക്കുള്ള നൈറ്റി പോലുള്ള ഒരു വസ്ത്രത്തിലാണു് ആ വന്ദ്യമാതാവിന്റെ ദൃഷ്ടി പതിഞ്ഞതു്. സെയിത്സ്മാൻഷിപ്പും എന്റെ അറബി പാണ്ഡിത്യവും പ്രകടിപ്പിക്കാനുള്ള അസുലഭാവസരം വീണുകിട്ടിയതിനു് പരദൈവങ്ങൾക്കു് നന്ദി പറഞ്ഞുകൊണ്ടു പിന്നാലെ പാഞ്ഞു കയറിയ ഞാനും, ഒരു നൈറ്റിയെടുത്തു നോക്കി, ആനന്ദതുന്ദിലങ്ങളായ നയനങ്ങളോടെ നിൽക്കുന്ന ആ സ്ത്രീ പ്രജയും തമ്മിലുള്ള സംഭാ‍ഷണത്തിന്റെ തർജ്ജമ ചുവടെ.


"ഇതിനെത്രയാ? "
"20 ദിർ‌ഹംസ് "
"10നു കിട്ടുമോ?"
"ഇല്ല"
"8നു തരുമോ?"
"ഇല്ല 17 നു തരാം" (ഇവളെവിടുന്നു വന്നു)
"അല്ല10നു തരുമോ? "
"ഇല്ല ഇതു ലാസ്റ്റ്"
......
"ഇതു 12-നു തരുമോ? "
"ഇല്ല 16 എങ്കിലും വേണം"
"14-നു തരുമോ?"
"അവസാനമായി 15 നു തരാം"
“ശരി, വലിയ വിലയാണു്“

അവർ തലയാട്ടി.
ആ നൈറ്റി എന്റെ കൈയിൽ തന്നു. ഞാനതു പൊതിഞ്ഞു് ഒരു പോളിത്തീൻ ബാഗിലിട്ടു് കൊടുത്തു. 50 ദിർ‌ഹം വാങ്ങി കണ്ണിൽ വച്ചു. 35 രൂപ തിരിച്ചു കൊടുത്തു്, അതെണ്ണി നോക്കാൻ പോലും മെനക്കെടാഞ്ഞ അറബിച്ചിക്കു ടാറ്റപറഞ്ഞു്, മൂന്നാലു ഡസൻ നൈറ്റിയിരിക്കുന്നതിലൊന്നെങ്കിലും വിൽക്കാൻ കഴിഞ്ഞതിൽ ആശ്വസിച്ചും, 13 ദിർ‌ഹത്തിനു വരെ കൊടുത്തു കൊള്ളാൻ അനുവാദം തന്നിട്ടുള്ള സാധനം പതിനഞ്ചു ദിർ‌ഹത്തിനു വിറ്റഴിച്ചതിൽ അഭിമാനിച്ചും, ഞാൻ ഒരു വശത്തായി ഇട്ടിരുന്ന കസേരയിലേക്കു മലർന്നു.

ഒരു ചെറു ചിരിയോടെ അപ്രത്തെ കടക്കാരൻ തലയ്ക്കു മുകളിൽ.

“കച്ചവടം കൊള്ളാമോ?“
“പിന്നില്ലാതെ. ആരെങ്കിലും വന്നു കിട്ടുകയല്ലേ വേണ്ടു. 13 ദിർ‌ഹത്തിനു വിൽക്കാവുന്നതിനെ ഞാൻ 15 നു വിറ്റു തുലച്ചില്ലേ. അയമ്മ കടു കട്ടിയായിരുന്നു. ഞാൻ വാചകമടിച്ചു വീഴ്ത്തിക്കളഞ്ഞു,“ എന്നൊക്കെ പറഞ്ഞവസാനിക്കുന്നതിനു മുൻപു് അയാൾ ചിരി തുടങ്ങി. നിർത്താതെയുള്ള ചിരി.
അതു സഹിച്ചു. അതു കഴിഞ്ഞയാളു ഞാൻ മേല്പറഞ്ഞ വിധമെന്നു ധരിച്ച സംഭാഷണത്തിന്റെ ശരിയായ തർജ്ജമ പറഞ്ഞു തന്നപ്പൊഴാ‍ണു്, ആ കായലിൽ ചാടി മരിച്ചാലോ എന്നു ഞാനാലോചിച്ചു പോയതു്. എന്റെ ചങ്കു തകർത്ത ആ സത്യം ഇവ്വിധമാ‍യിരുന്നത്രേ

"ഇതിനെത്രയാ?"
"20 ദിർ‌ഹംസ്"
"10 എണ്ണം കിട്ടുമോ?"
"ഇല്ല "
"8 എണ്ണമെങ്കിലും തരുമോ?"
"ഇല്ല 17നു തരാം"
"അതല്ല10 എണ്ണം കിട്ടുമോ?"
"ഇല്ല ഇതു ലാസ്റ്റ് "
.......
"ഇതു12 വയസ്സുള്ള കുട്ടിക്കു പറ്റുമോ?"
“ 16 ഉറപ്പായും വേണം"
"14 വയസ്സുള്ള കുട്ടിക്കു്?"
"അവസാനമായി 15 "
“ശരി, വലുതാകുന്നതല്ലേ“
(തുടരും)

0 Comments:

Post a Comment

<< Home