Tuesday, April 04, 2006

നിലപാടു് -

http://nilapaatu.blogspot.com/2006/04/blog-post.htmlDate: 4/5/2006 2:18 AM
 Author: സിദ്ധാർത്ഥൻ
ജൂദാസ്

ദര്‍ശനഭാരം താങ്ങാനാവാതെ ഗദ്‌സെമനാ തോട്ടത്തിലെ വെറും മണ്ണില്‍ ക്രിസ്തു വീണു കിടന്നു.

"പിതാവേ കഴിയുമെങ്കില്‍ ഈ പാനപാത്രം നീയെടുക്കേണമേ"

"മകനേ"

വെള്ളാരങ്കല്ലുകള്‍ക്കു മുകളില്‍ പതിച്ചു്‌, ദാഹിച്ചു നില്‍ക്കുന്ന പുല്‍നാമ്പുകളിലേക്ക്‌, ചിതറിത്തെറിക്കുന്ന കാട്ടരുവിയുടെ ശബ്ദത്തില്‍, പിതാവ്‌ പുത്രനെ വിളിച്ചു.

"നീ ജൂദാസിനെക്കുറിച്ചോര്‍ക്കുക"

നിന്നെ ഒറ്റു കൊടുക്കാന്‍ നിയോഗിക്കപ്പെട്ടവന്‍ !

ചുണ്ടുകള്‍ പറിഞ്ഞിളകുന്ന വേദനയോടെ നിന്നെ ചുംബിക്കാന്‍ വിധിക്കപ്പെട്ടവന്‍!

നാളെ നീയേല്‍ക്കുന്ന ഓരോ ചാട്ടവാറടിയും അതിന്റെ പരശ്ശതം മടങ്ങ്‌ ശക്‌തിയില്‍ അനുഭവിക്കുന്നതവനായിരിക്കും. നിന്റെ കൈകാലുകളില്‍ അടിച്ചിറക്കുന്ന ആണികളോരോന്നും തുളഞ്ഞു കയറുന്നതവന്റെ ഹൃദയത്തിലായിരിക്കും. തീര്‍ന്നില്ല. പ്രളയം വരെ ഏറ്റവും വെറുപ്പോടെ മാത്രം വീക്ഷിക്കപ്പെടാന്‍ വിധിക്കപ്പെട്ടവനാണവന്‍!"

"ഇനി പറയുക. "


..................


നനഞ്ഞ മണ്ണില്‍ നെറ്റി ചേര്‍ത്തു വച്ച്‌ ക്രിസ്തു വിശ്രമിച്ചു. ഇളം കാറ്റായി പിതാവ്‌ പുത്രന്റെ മുടിയിഴകളിലുടെ വിരലോടിച്ചു. നസ്രായനായ യേശു എഴുന്നേറ്റു നിന്നു. തെളിഞ്ഞ ശാന്തതതയോടെ എഴുതി വയ്ക്കപ്പെട്ട വാചകം അവന്‍ മുഴുവനാക്കി.

"എങ്കിലും എന്റെ ഇഷ്ടമല്ല അവിടുത്തെ ഇഷ്ടമാണു നടക്കേണ്ടത്‌. "

പുറത്ത്‌, ഇരുട്ടില്‍ തന്നെക്കാത്തു നില്‍ക്കുന്ന ശിഷ്യരുടെ അടുത്തേക്ക്‌, പണ്ടു്, തിരകള്‍ക്കു മുകളിലൂടെ നടന്നതു പോലെ, ധീരനായി, ക്രിസ്തു നടന്നു.

posted by സ്വാര്‍ത്ഥന്‍ at 8:37 PM

0 Comments:

Post a Comment

<< Home