Wednesday, August 09, 2006

::സാംസ്കാരികം:: - വാര്‍ത്തയ്ക്കും വിജയത്തിനും മദ്ധ്യേ

വാര്‍ത്തയ്ക്കും വിജയത്തിനും മദ്ധ്യേ
രാ‍ജേശ്വരി മോഹന്‍
പ്രോഗ്രാം എക്‌സിക്യൂട്ടീവ്‌, ആകാശവാണി

1985-ല്‍ ആണ്‌ ആദ്യമായി ഞാന്‍ ദൂരദര്‍ശനില്‍ വാര്‍ത്ത വായിച്ചത്‌. അന്ന ത്തെ അനുഭവം ഇപ്പോഴും ഓര്‍മ്മയിലുണ്ട്‌. അതിഭയങ്കര ടെന്‍ഷനായിരുന്നു. സ്റ്റുഡിയോ നിറച്ചും ആളുകള്‍. എങ്ങനെയെങ്കിലും വായിച്ചുതീര്‍ത്താല്‍ മതിയെന്നായിരുന്നു. കൃഷ്‌ണന്‍നായര്‍ സാറായിരുന്നു ന്യൂസ്‌ എഡിറ്റര്‍. ഒരുവിധം വായിച്ചുതീര്‍ത്തു. ഒരു വാചകം വായിക്കാന്‍ വിട്ടുപോയി. എന്നാല്‍ അത്‌ പ്രേക്ഷകര്‍ അറിയാതെ ഒപ്പിച്ചു. വായന കഴിഞ്ഞ്‌ അക്കാര്യം കൃഷ്‌ണന്‍ നായര്‍ സാര്‍ ചോദിച്ചു. "എന്തുവാടോ? ഏതായാലും താന്‍ ഒപ്പിച്ചു."
ആ ഒരു സംഭ്രമം ഇപ്പോഴുമുണ്ട്‌ ഇത്രയേറെ ന്യൂസ്‌ ബുള്ളറ്റിനുകള്‍ വായിച്ച അനുഭവമുള്ളപ്പോഴും. ലക്ഷക്കണക്കിന്‌ ആളുകള്‍ ഒരേസമയം നമ്മളെത്തന്നെ കാണുകയും കേള്‍ക്കുകയും ചെയ്യുകയല്ലേ. സാരി നേരേയാണോ, തലമുടി കെട്ടിയത്‌ ശരിയായോ അങ്ങനെ ചെറുതും വലുതുമായ സംശയങ്ങള്‍. അത്‌ അങ്ങനെ വേണംതാനും. എന്നാലല്ലേ ഒരു 'ഇന്‍വോള്‍മെന്റ്‌' ഉണ്ടാകൂ? ന്യൂസ്‌ 'ലൈവ്‌' ആകൂ?
ഇത്തരം സമ്മര്‍ദ്ദങ്ങളെ സമ്മര്‍ദ്ദമായല്ല 'ത്രില്‍' ആയാണ്‌ ഞാന്‍ കാണുന്നത്‌. അങ്ങനെ കണ്ടാലേ ഏതു ജോലിയും നന്നായി ചെയ്യാനാകൂ.

1979-ല്‍ ഞാന്‍ ആകാശവാണിയില്‍ ചേരുമ്പോള്‍ ഒരു 'ബിഗ്‌ സീറോ' ആയിരുന്നു. സ്വന്തം ശബ്‌ദം റേഡിയോയിലൂടെ കേള്‍പ്പിക്കണമെന്ന ആഗ്രഹം കൊണ്ട്‌ ആകാശവാണിയില്‍ എത്തിച്ചേര്‍ന്നതാണ്‌. റേഡിയോ ആയിരുന്നു അന്ന്‌ ഹീറോ. അവിടെ ഞാന്‍ അനേകമനേകം സ്ക്രിപ്റ്റുകള്‍ വായിച്ച്‌ പൊതു കാര്യങ്ങള്‍ അറിയാന്‍ ശ്രമിച്ചു. അപ്പോഴാണ്‌ ദൂരദര്‍ശനിലേക്ക്‌ അപേക്ഷ അയച്ചത്‌. ഇന്റര്‍വ്യൂവിന്‌ മുമ്പ്‌ വാര്‍ത്ത വായിക്കുന്നത്‌ ഒരു സ്റ്റുഡിയോയില്‍ ഷൂട്ട്‌ ചെയ്‌ത്‌ കണ്ടുനോക്കി. എന്തൊക്കെ മാറ്റം വേണമെന്ന്‌ ആകാശവാണിയിലെ മുതിര്‍ന്നവര്‍ പറഞ്ഞുതന്നു. അന്നൊരു റോള്‍ മോഡല്‍ ഇല്ലായിരുന്നു. അതുകൊണ്ടാവാം സ്വന്തമായൊരു ശൈലിയുണ്ടാക്കാന്‍ കഴിഞ്ഞത്‌. എന്തെന്ത്‌ കാര്യങ്ങളാണ്‌ വാര്‍ത്ത വായനയ്ക്കിടയിലുള്ള 15 മിനിട്ടിനുള്ളില്‍! സംഭവങ്ങളുടെ ഒരു നിരതന്നെ ഉണ്ടായേക്കാം. അതെല്ലാം ഫ്‌ളാഷ്‌ ആയി വരുമ്പോള്‍ 'കണ്ണുമടച്ച്‌' വായിക്കേണ്ടിവരും. ഇത്തരം ടെന്‍ഷന്‍ മറികടക്കാന്‍ ഞാന്‍ ഇപ്പോഴും പത്രങ്ങളൊക്കെ വീട്ടിലിരുന്ന്‌ ഉറക്കെ വായിക്കാറുണ്ട്‌. നല്ലൊരു അഭിനേതാവിനെപ്പോലെയാണ്‌ വാര്‍ത്ത വായനക്കാരും. നമ്മുടെ സ്വകാര്യ ദുഃഖങ്ങളും സന്തോഷങ്ങളും പ്രതിഫലിക്കാതെ വായിക്കാന്‍ കഴിയണം. ആത്‌മനിയന്ത്രണം വേണം. മാര്‍ ഗ്രിഗോറിയസ്‌ തിരുമേനി കുട്ടിക്കാലത്ത്‌ എന്റെ കോണ്‍വെന്റില്‍ വന്നപ്പോള്‍ ഞാന്‍ അനുഗ്രഹം വാങ്ങിയിരുന്നു. അദ്ദേഹം കാലംചെയ്‌ത വാര്‍ത്ത ഞാനാണ്‌ വായിച്ചത്‌. അതുപോലെ ബന്‌ധുവും സുഹൃത്തുമായിരുന്ന സംവിധായകന്‍ പദ്‌മരാജന്‍ മരിച്ചപ്പോള്‍ അതും ഞാന്‍ തന്നെ വായിക്കേണ്ടിവന്നു. വല്ലാത്ത സങ്കടമുണ്ടായിരുന്നു. അടുത്തിടെ ഇന്ത്യയുടെ മിസെയില്‍ പരീക്ഷണം പരാജയപ്പെട്ട വാര്‍ത്ത വായിച്ചപ്പോഴും വിഷമം തോന്നി.

അതുപോലെ ഒരു വാര്‍ത്ത തന്നെ വായിക്കാന്‍ വിട്ടുപോയതുപോലുള്ള അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ട്‌. ചുമകൊണ്ട്‌ വായന നിറുത്തിവയ്ക്കേണ്ടിവന്നിട്ടുണ്ട്‌. ചുമച്ച്‌ തീര്‍ന്നശേഷം ക്ഷമചോദിച്ച്‌ തുടരുകയായിരുന്നു. സ്റ്റുഡിയോയില്‍ കടന്നുകൂടിയ ഈച്ച മൂക്കിലും നെറ്റിയിലുമൊക്കെ വന്നിരുന്ന്‌ ഉണ്ടാക്കിയ പൊല്ലാപ്പാണ്‌ ഏറെ രസകരം. 'എന്റെ പൊന്ന്‌ ഈച്ചയല്ലേ ഒന്നു പോയിത്തരുമോ' എന്നൊക്കെ എത്രനേരം നിശ്ശബ്‌ദമായി പറഞ്ഞുനോക്കിയെങ്കിലും ഈച്ച പോകുന്നില്ല. കണ്ടിരുന്നവര്‍ വിചാരിച്ചത്‌ ടി.വി. സ്ക്രീനിലാണ്‌ ഈച്ചയെന്ന്‌. അതുപോലെ മൈക്ക്‌ സാരിയില്‍ ഫിറ്റ്‌ ചെയ്യാനാകാതെ ഒരു കൈകൊണ്ട്‌ അതുംപിടിച്ചിരുന്ന്‌ വായിച്ചിട്ടുണ്ട്‌. യോഗ ചെയ്യുന്നതുകൊണ്ടാകാം ആ സമയത്തൊന്നും മനസ്സ്‌ 'വിടാതെ' വായിക്കാന്‍ കഴിഞ്ഞത്‌.
ഒരു ഓട്ടപ്രദക്ഷിണം പോലെ വാര്‍ത്ത വായിക്കുന്നതിനോട്‌ എനിക്ക്‌ യോജിപ്പില്ല. ഒരു കലാരൂപം പോലെയാണത്‌. കേള്‍ക്കുന്നവരിലേക്ക്‌ ആശയങ്ങള്‍ നന്നായി പകര്‍ത്താന്‍ കഴിയണം. അല്ലാതെ ഒരു ഗ്‌ളാമറസ്‌ ജോലിയായി വാര്‍ത്ത വായനയെ കാണരുത്‌.
ഗ്‌ളാമറസ്‌ പ്രതിച്ഛായ, പ്രശസ്‌തി, പണം ഇതിനൊക്കെ വേണ്ടി എന്തും ചെയ്യുന്ന നിലയിലേക്ക്‌ പെണ്‍കുട്ടികള്‍ എത്തിയിട്ടുണ്ട്‌. എന്നിട്ട്‌ ചൂഷണമെന്ന പരാതിയും. വളയാന്‍ തയ്യാറായി നിന്നാല്‍ വളയ്ക്കാന്‍ ആളുണ്ടാവും. പല മാതാപിതാക്കളും ഇതിനൊക്കെ കണ്ണടച്ചു കൊടുക്കുന്നുമുണ്ട്‌. മറ്റുള്ളവര്‍ ചെയ്യുന്നതെല്ലാം തനിക്കും ചെയ്യണം എന്ന്‌ വാശിപിടിക്കരുത്‌. സ്വയം വിലയിരുത്തണം. ആഡംബരങ്ങള്‍ വേഗം നേടണമെന്ന്‌ തോന്നുമ്പോള്‍ എന്തിന്റെയും പിറകേ പോകാന്‍ തോന്നും. ചൂഷണം ചെയ്യപ്പെട്ടു എന്ന്‌ പിന്നീട്‌ വിലപിച്ചിട്ടു കാര്യമില്ല. പ്രതിസന്‌ധികള്‍ കണ്ട്‌ പിന്മാറാതെ അതിലേക്ക്‌ ഇറങ്ങിച്ചെല്ലാന്‍ കഴിയണം.

ഒത്തിരി പ്രശ്‌നങ്ങള്‍ നേരിട്ടും ചരടുവലികള്‍ കണ്ടുമാണ്‌ ഞാന്‍ ആകാശവാണിയിലും ദൂരദര്‍ശനിലും ഇത്രയും വര്‍ഷങ്ങള്‍ പിന്നിട്ടത്‌. തളര്‍ന്നു പോകാതെ പിന്തുണ തന്നത്‌ ഭര്‍ത്താവ്‌ ഇന്ത്യന്‍ ഓവര്‍സീസ്‌ ബാങ്ക്‌ മാനേജരായ സി. മോഹനാണ്‌ പിന്നെ മകള്‍ ദേവിനയും. മാവേലിക്കര ബിഷപ്പ്‌ മൂര്‍ കോളേജില്‍ പഠിക്കുമ്പോഴാണ്‌ മോഹനെ പരിചയപ്പെട്ടത്‌.

ഞാന്‍ ഭയങ്കര ഈശ്വരവിശ്വാസിയാണ്‌. വിഷമംവരുമ്പോള്‍ വിളിക്കാറുള്ളത്‌ ഭഗവാന്‍ ശ്രീകൃഷ്‌ണനെയാണ്‌. കഴിഞ്ഞ നാലഞ്ചു മാസത്തിനിടെ മൂന്ന്‌ അപകടങ്ങളില്‍ നിന്നാണ്‌ ഭഗവാനെന്നെ രക്ഷിച്ചത്‌. കായംകുളത്ത്‌ ജനിച്ച്‌ പാട്ടുകാരിയാകാന്‍ മോഹിച്ച്‌ നടന്ന എന്നെ ഈ തലസ്ഥാനനഗരിയില്‍ കൊണ്ടുവന്ന്‌ ഇത്രയുമൊക്കെ ആക്കിയത്‌ എന്റെ കണ്ണനാണ്‌. പുതിയ ന്യൂസ്‌ റീഡേഴ്‌സിനെ ഒരു ഇംഗ്‌ളീഷ്‌ പത്രം ഇന്റര്‍വ്യൂ ചെയ്‌തപ്പോള്‍ കൂടുതല്‍ ഇഷ്‌ടമുള്ള വാര്‍ത്തവായനക്കാരിയായി പലരും എന്റെ പേരാണ്‌ പറഞ്ഞത്‌. അസാധാരണമായ അംഗീകാരമായി ഞാനതു കാണുന്നു. സംതൃപ്‌തയാണ്‌ ഞാന്‍. ഇനിയൊരു ജന്‌മം പോലും വേണമെന്നില്ല.

കടപ്പാട് :കേരളകൌമുദി ഓണ്‍ലൈന്‍

posted by സ്വാര്‍ത്ഥന്‍ at 1:43 AM

0 Comments:

Post a Comment

<< Home