Tuesday, August 08, 2006

കൊടകര പുരാണം - വിലാസിനീവിലാസം

URL:http://kodakarapuranams.blogspot.com/2006/08/blog-post.htmlPublished: 8/8/2006 1:21 PM
 Author: വിശാല മനസ്കന്‍
കാലാകാലങ്ങളായി എന്റെ തറവാട്ടിലെ പെണ്ണുങ്ങള്‍ക്ക്‌; നല്ല നീണ്ട , ഇടതൂര്‍ന്ന മുടിയുള്ള പെണ്ണുങ്ങളെ കണ്ണെടുത്താല്‍ കണ്ടുകൂടാ.

ഈ അസൂയക്ക്‌ കാരണം വേറൊന്നുമല്ല, 'പെണ്ണിന്‌ മുടി മുക്കാലഴക്‌' എന്നായിരുന്ന പണ്ടുകാലത്ത്‌, ഞങ്ങടെ തറവാട്ടിലെ പാവം പിടിച്ച പെണ്‍പട മൊത്തം മുടിയഴകില്ലാത്ത കാല്‍ അഴകികളായിരുന്നു എന്നതു തന്നെ!

കാര്യം, എന്റ വല്ല്യമ്മയും അമ്മാമ്മയുമടക്കം, വന്നുകയറിയ പല പെണ്ണുങ്ങള്‍ക്കും 'പനങ്കുല' പോലെ മുടിയുണ്ടായിരുന്നെന്ന് പറഞ്ഞിട്ടെന്താ കാര്യം. പാരമ്പര്യത്തിന്റെ പിറകുപറ്റി പെണ്‍ തലമുറയിലാര്‍ക്കെങ്കിലും തള്ളേഴ്സിന്റെ മുടിയഴക്‌ കിട്ടിയോ? ഇല്ലെന്ന് മാത്രമല്ല, നാട്ടിലെ ബാര്‍ബര്‍മാര്‍ക്ക്‌ പണികൊടുക്കാമെന്നാല്ലാതെ മറ്റു യാതൊരു പ്രയോജനവുമില്ലാത്ത മുടിയഴക് ആണുങ്ങള്‍ക്ക് ഇഷ്ടമ്പോലെ കിട്ടുകയും ചെയ്തു.

അങ്ങിനെ, തറവാട്ടിലെ പെണ്ണുങ്ങള്‍ മൊത്തം എരുമവാലുപോലെയുള്ള കാര്‍കൂന്തളം മെടഞ്ഞിട്ട്‌, ചാട്ടവാര്‍ പോലെയാക്കി ആട്ടിയാട്ടി നടന്നപ്പോള്‍, ആണായിപിറന്നവരെല്ലാം പാലക്കാടന്‍ വയ്ക്കോല്‌ കയറ്റിയ ലോറി പോലുള്ള തലയുമായി 'മനസ്സില്‍ രോമവളരച്ചയെന്ന ക്രിയയെ രോമമെന്ന സബ്ജക്റ്റ്‌ കൊണ്ട്‌ വിശേഷിപ്പിച്ച്‌,' പേന്‍, ഈര്‌, താരന്‍ ഇത്യാദികള്‍ മൂലമുണ്ടാകുന്ന അസഹ്യമായ ചൊറിച്ചിലും പുഴുക്കവും മൂലം ദിവസേനെ 501 ബാര്‍ ‍സോപ്പോ കാരമോ തേച്ച്‌ തലകഴുകിയും, മാസം തികയും മുന്‍പ്‌ പോയി മുടി വെട്ടിച്ചും നടന്നു.

ആണുങ്ങള്‍ക്ക്‌ ഈ മുടിവളര്‍ച്ച ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നത്‌, ശബരിമലക്ക്‌ പോകുന്ന കാലത്താണ്‌.

താടിയും മുടിയും മാസങ്ങളോളം വളര്‍ത്തി എന്റെ അച്ഛനും വല്യച്ഛനും അവരുടെ മക്കളായ എന്റെ ചേട്ടന്മാരും അമ്പലക്കുളത്തില്‍ കുളിക്കാന്‍ പോകുന്നതു കണ്ടാല്‍, സത്യത്തില്‍ ഇവരൊക്കെ 'നാറാണത്തു ഭ്രാന്തന്റെ' വേഷം കെട്ടി പഞ്ചായത്ത്‌ മേളക്ക്‌ പ്രശ്ചന്ന വേഷമത്സരത്തിന്‌ പോവുകയാണെന്നേ തോന്നൂ!

'നമ്മുടെ തറവാട്ടിലെ പെണ്ണുങ്ങള്‍ക്കെന്തേ മുടി കൊടുക്കാത്തൂ.. മുത്തപ്പ്പാ' എന്ന് ചോദിച്ച എന്റെ ഒരു കാരണവരോട്‌ അന്നത്തെ അന്നത്തെ ചാര്‍ജന്റ്‌ വെളിച്ചപ്പാട്‌ പറഞ്ഞത്‌ 'അത്‌ മാത്രമായിട്ട്‌ എന്തിന്‌ കൊടുക്കുന്നു?' എന്നായിരുന്നു.

കേശഭാരമില്ലായ്മക്ക് ആകെ അപവാദമായി നിന്നത്‌ എന്റെ അച്ഛന്റെ വകയിലുള്ള പെങ്ങള്‍, വിലാസിനി അമ്മായി മാത്രമായിരുന്നു. കെട്ടിച്ചുവിടുമ്പോള്‍ കാര്യമായി മുടിയൊന്നുമുണ്ടായിരുന്നില്ലെങ്കിലും ആദ്യത്തെ പ്രസവത്തിന്‌ ശേഷം പെറ്റെണീറ്റപ്പോള്‍ മുടി പെട്ടെന്ന് വളരുകയായിരുന്നുത്രേ. വിലാസിനി അമ്മായിയുടെ പോലെ മുടിവരുവാന്‍ വേണ്ടി സ്വയം ഇനീഷ്യേറ്റീവ് എടുത്തിട്ടാണോ എന്നറിയില്ല, തറവാട്ടിലെ പെണ്ണുങ്ങളെല്ലാം കല്യാണം കഴിഞ്ഞ്‌ പത്താം മാസം തന്നെ പ്രസവിച്ചിരുന്നു.

വിലാസിനി അമ്മായിയുടെ ഭര്‍ത്താവ്‌ വെലുകുട്ടിമാമന്‍ വലിയ പൈസക്കാരനാണ്‌. ഭിലായിയില്‍ സ്ഥിരതാമസമാക്കിയിരുന്ന അവര്‍ വല്ലപ്പോഴുമേ നാട്ടില്‍ വരാറുണ്ടായിരുന്നുള്ളൂ. അതും അത്ര വേണ്ടപ്പെട്ടവരുടെ കല്യാണത്തിനോ മരണത്തിനോ മാത്രം.

ഞങ്ങളുടെ വീട്ടിലേക്ക്‌ വരുമ്പോള്‍ എന്നും ഓരോ കിലോ വെണ്ണ ബിസ്കറ്റും, പോകുമ്പോള്‍ രണ്ടാള്‍ക്കും കൂടി രണ്ടു രൂപയും തന്നിരുന്നതുകൊണ്ട്‌ എനിക്കും ചേട്ടനും അമ്മായിമാരില്‍, വിലാസിനി അമ്മായിയെ കഴിഞ്ഞേ വേറെ ആരുമുണ്ടായിരുന്നുള്ളൂ.

വേലുകുട്ടിമാമന്റെ ഉയര്‍ന്ന ജോലിയും നാട്ടില്‍ വാങ്ങിയിട്ടിരുന്ന നിലവും സ്ഥലവും ആളുടെ കയ്യിലെ റോളാക്സ്‌ വാച്ചുമെല്ലാം കണക്കിലെടുത്ത്‌ എന്റെ അച്ഛന്‍ വഴി ബന്ധുക്കളില്‍ വച്ചേറ്റവും പുലി എന്ന സ്ഥാനവും ബഹുമാനവും അവര്‍ക്ക്‌ നല്‍കി. മറ്റുള്ള ബന്ധുക്കള്‍ വരുമ്പോള്‍ ചായയും ചക്ക ഉപ്പേരിയും കൊടുത്ത്‌ വിട്ടിരുന്നെങ്കില്‍ വിലാസിനി അമ്മായി വന്നാല്‍ അന്ന് വീട്ടില്‍ കോഴിക്കറിയാണ്‌.

ഞങ്ങളുടെ ബന്ധുവീടുകളില്‍ നടക്കുന്ന ചടങ്ങുകളില്‍ ഈ അമ്മായി വരുന്നുണ്ടെങ്കില്‍ മുഖ്യ ആകര്‍ഷണ ബിന്ദു മറ്റാരുമായിരുന്നില്ല. ഭിലായിയില്‍ നിന്ന് വരുന്നു എന്നത്‌ മാത്രമല്ലാ, അയല്‍പക്കത്തെ വീടുകളില്‍ നിന്ന് കടം വാങ്ങിയ മാലയും വളയും ലോക്കറ്റും ഇട്ട്‌ പൂരത്തിന്‌ വാങ്ങിയ തിരുപ്പനും കുത്തി വച്ച്‌ കല്യാണത്തിന്‌ ഞങ്ങളുടെ താരഗണം അണിനിരക്കുമ്പൊള്‍, സ്വന്തം നീട്ടുമാലയും പതക്കചെയിനുമിട്ട്‌ ജോര്‍ജ്ജാന്റ്‌ സാരിയുമുടുത്തു കാര്‍ക്കൂന്തളം പോലുള്ള മുടി കള്ളുംകൊടം തെങ്ങിന്‍ കൊലയില്‍ ചെരിച്ചുവച്ച പോലെ ചുറ്റി കെട്ടി മുല്ലപ്പൂ മാല കൊണ്ട്‌ വാഷ്‌ ഇട്ടിട്ടല്ലേ വിലാസിനി അമ്മായി വരുക! അട്രാക്ഷന്‍ സ്വാഭാവികം.

ഒരിക്കല്‍ ഗോപി ചേട്ടന്റെ കല്യാണം. കൊടുങ്ങല്ലൂര്‍ന്നാണ്‌ പെണ്ണ്‍.

വരന്റെ പാര്‍ട്ടിക്ക്‌ പെണ്‍വീട്ടിലേക്ക്‌ പോകുവാന്‍ അറേഞ്ച്‌ ചെയ്തിരിക്കുന്നത്‌ പത്ത്‌ കാറും, ഒരു ലൈന്‍ ബസ്സുമാണ്‌.

ഉപ്പുമാ പകുതി തിന്ന്, ഞങ്ങള്‍ ചെറുപട മൊത്തം നേരത്തേ കാറില്‍ ഇടം പിടിച്ചു. പണ്ടൊക്കെ കാറില്‍ കയറുന്നത്‌ ഇങ്ങിനെ വല്ല കല്യാണങ്ങള്‍ക്കൊക്കെയായതുകൊണ്ട്‌, കയറിയും ഇറങ്ങിയും പന്ത്രണ്ടും പതിനഞ്ചും വച്ച്‌ ആള്‍ക്കാര്‍ കാറില്‍ കയറി.

വഴിയരുകില്‍ കാര്‍ എണ്ണുന്ന കുട്ടികളെ നോക്കി അഭിമാനത്തോടെ സൈഡ്‌ സീറ്റിലിരിക്കുന്നവര്‍ റ്റാറ്റാ കൊടുത്ത്‌ ഞങ്ങള്‍ അങ്ങിനെ പെണ്‍ വീട്ടിലെത്തിച്ചേര്‍ന്നു.

ചെക്കനും സംഘവും വന്നതറിഞ്ഞ്‌ അവര്‍ ഉച്ചത്തില്‍ വച്ചിരുന്ന ഖുര്‍ബാനിയിലെ 'ആപ്പന്‍ ചായേ..' എന്ന ഗാനം സ്റ്റോപ്പ്‌ ചെയ്തു.

മാന്‍ ഓഫ്‌ ദി ഡേ, ഗോപിയേട്ടന്റെ നേരെ, വധുവിന്റെ അമ്മ അരിയും പൂവും വലിച്ചെറിയുന്നൂ, ഒരു പയ്യന്‍സ്‌ കാലേല്‍ വെള്ളം കോരിയൊഴിക്കുന്നൂ... തന്റെ ജീവിതത്തില്‍ ആദ്യമായി വാങ്ങിയ ബാറ്റയുടെ ലെതര്‍ ചെരിപ്പ്‌ വെള്ളം നനയുന്ന വിഷമം ഉള്ളിലൊതുക്കി, നടുക്കിട്ടിരിക്കുന്ന സെറ്റുമുണ്ട്‌ കൊണ്ട്‌ പുതച്ച കസേരയില്‍ പോയിരുന്നു.

പതിവുപോലെ ചെന്നപാടെ ഞങ്ങള്‍ക്ക്‌ ഓരോ ഗ്ലാസ്‌ സ്ക്വാഷ്‌ കിട്ടി. എന്റെ വീട്ടിലും സ്ക്വാഷ്‌ വാങ്ങാറുണ്ടെങ്കിലും സാധാരണയായി നമുക്കൊന്നും അത്‌ കുടിക്കാന്‍ കിട്ടാറില്ല. വിരുന്നുകാര്‍ വരുമ്പോള്‍ അവര്‍ക്കുണ്ടാക്കിയതില്‍ വല്ലതും ബാക്കിവന്നാലേ ഞങ്ങള്‍ക്ക്‌ കിട്ടൂ. അത്തരം വിരുന്നുകാരും കുറവ്‌!

അതുകൊണ്ട്‌, കല്യാണത്തിന്‌ പോയാല്‍ മുന്നും നാലും ഗ്ലാസ്‌ കുടിച്ചെന്നു വരാം. 'ഇവിടെ കിട്ടിയോ?' എന്ന് ചോദിച്ചാല്‍ എത്ര തവണ കുടിച്ചാലും ഒരു കാരണവശാലും ഞാനൊന്നും 'ഉവ്വ' എന്ന് പറയുമായിരുന്നില്ല.

കൂടുതല്‍ ആത്മവിശ്വാസമുള്ളവര്‍ മടക്കുകസേരയുടെ ആദ്യത്തെ വരിയിലിരുന്നു. വിലാസിനിയമ്മായി വന്നിട്ടുണ്ടെങ്കില്‍ ആളെന്നും മുന്‍പിലേ ഇരിക്കാറുള്ളൂ. ഞങ്ങള്‍ക്കും അതില്‍ പരാതിയില്ല. കാരണം, നമ്മുടെ സെറ്റിലും കാശുകാരുണ്ടെന്ന് അവര്‍, പുതിയ ബന്ധുക്കള്‍ അറിയുന്നത്‌ കല്യാണ ചെക്കനടക്കം എല്ലാവര്‍ക്കും ഒരു അന്തസ്സും അഭിമാനവുമല്ലേ??

അങ്ങിനെ മുഹൂര്‍ത്തം ടൈമായി. പൊതുവേ നിശബ്ദം. ശാന്തിക്കാരനെന്തൊക്കെയോ പറഞ്ഞ്‌ മണിയടിക്കുന്നുണ്ടെന്നതൊഴിച്ചാല്‍.

ആ സമയത്ത്‌ ത്വയിരക്കേടുണ്ടാക്കാനായി കല്യാണ ചെക്കന്റെ നേര്‍ പെങ്ങള്‍ ചന്ദ്രിക ചേച്ചിയുടെ മാസം തികയാണ്ട്‌ പ്രസവിച്ച, രണ്ടരവസ്സുകാരി കരച്ചിലോട്‌ കരച്ചില്‍. ചെക്കന്റെ പെങ്ങളല്ലേ, തട്ടേല്‍ കയറാന്‍ ആരോ നിര്‍ബന്ധിച്ചതുകൊണ്ട്‌ കൊച്ചിനേയും കയ്യീപ്പിടിച്ച്‌ കയറാമെന്ന് കരുതിയാണെന്ന് തോന്നുന്നൂ ചന്ദ്രികേച്ചി തട്ടിനടുത്തേക്ക്‌ വന്നത്‌. കൊച്ച്‌ കിടന്ന് കാറുമ്പോള്‍ എങ്ങിനെ.

ആ സമയത്താണ്‌, വിലാസിനി അമ്മായി അവസരത്തിനൊത്തുയര്‍ന്ന് 'കൊച്ചിനെയിങ്ങു താടീ, ഞാന്‍ നോക്കിക്കോളാം' എന്ന് പറഞ്ഞ്‌ കൊച്ചിനെ എടുക്കാന്‍ കൈ നീട്ടിയത്‌. കരച്ചില്‍ കുറച്ച്‌ കൂടി ഉച്ചത്തിലായതുകൊണ്ട്‌ എല്ലാവരും കാണ്‍കെ വിലാസിനി അമ്മായി കൊച്ചിനെ തോളിലേക്ക്‌ കെടത്തി 'അമ്മായീടെ മുത്ത്‌ കരയല്ലേടാ...' എന്ന് പറഞ്ഞതും 'ഡിം' കൊച്ചിന്റെ കരച്ചില്‍ നിന്നു!!!

അലറിക്കരഞ്ഞിരുന്ന കൊച്ച്‌ ടപ്പേന്ന് കരച്ചില്‍ നിര്‍ത്തിയത്‌ കണ്ട്‌ ചെക്കനും പെണ്ണും ശാന്തിക്കാരനുമടക്കം വിലാസിനിയമ്മായിയുടെ ലീലാവിലാസത്തെ അത്ഭുതത്തോടെ നോക്കിയപ്പോള്‍ കണ്ട കാഴ്ചയില്‍ എല്ലാവരും ഒരു മിനിറ്റ്‌ സ്തംഭിച്ചുനിന്നു.

ധാരികന്റെ തലയറുത്ത്‌ കയ്യില്‍ ഞാട്ടി പിടിച്ച മഹാകാളിയെ പോലെ, ആ രണ്ടരവയസ്സുകാരി കറുത്ത നിറമുള്ള ബോളുപോലെ എന്തോ കയ്യില്‍ പിടിച്ച്‌ പുതിയ തരം ടോയ്‌ കിട്ടിയ കൌതുകത്തോടെ ആട്ടുന്നു.

തോളത്തിട്ട കൊച്ച്‌ കരച്ചിലിനിടയില്‍ പിടിച്ചുവലിച്ചെടുത്ത തന്റെ ഫോറിന്‍ തിരുപ്പന്‍ വച്ചുണ്ടാക്കിയ 'തിരുപ്പനുണ്ട' മുല്ലപ്പൂമാലയോടൊപ്പം കയ്യില്‍ പിടിച്ചാട്ടുന്ന കൊച്ചിനെ ദേഷ്യത്തോടെ നോക്കി, മാമാട്ടിക്കുട്ടി ഹെയര്‍ സ്റ്റെയിലില്‍, വെട്ടിയാല്‍ ചോര വരാത്ത മുഖവുമായി വിലാസിനി അമ്മായി കാണികളുടെ മദ്ധ്യത്തില്‍ വെറുങ്കലിച്ച്‌ നിന്നു.

അങ്ങിനെ തറവാടിന്റെ ആ അപവാദം മാറിക്കിട്ടി!

posted by സ്വാര്‍ത്ഥന്‍ at 11:24 AM

0 Comments:

Post a Comment

<< Home