Tuesday, August 01, 2006

കുറുമാന്‍ - അയ്യര്‍ ദ ചീപ്

URL:http://rageshkurman.blogspot.com/2006/07/blog-post_18.htmlPublished: 7/19/2006 12:47 AM
 Author: കുറുമാന്‍
ഭാഗം - 1

ഞങ്ങളുടെ ഫിനാന്‍സ് മാനേജര്‍ മനീന്ദറിന്നു പ്രമോഷന്‍ കം ട്രാന്‍സ്ഫര്‍!! നല്ല കാര്യം, പക്ഷെ അദ്ദേഹം പോയാല്‍ ആരായിരിക്കും ആ സ്ഥാനത്തു വരുന്നത് എന്നായിരുന്നു ഫിനാന്‍സും അതിനോടനുബന്ധിച്ച ഇമ്പോര്‍ട്സ് അന്റ് ക്ലിയറന്‍സ് സെക്ഷനില്‍ ജോലി ചെയ്യുന്നവരുടേയും ജിഞ്ജാസ.

ട്രാന്‍സ്ഫര്‍ കിട്ടിപോകാന്‍ പോകുന്ന മനീന്ദര്‍‍, കാണാന്‍ ആജാനു ഭാഹുവാണെങ്കിലും (ആറടി ഉയരം, നൂറ്റി ചില്ല്വാനം കിലോ ഭാരം), അദ്ദേഹം നിര്‍മ്മലനും, നര്‍മ്മബോധമുള്ളവനുമാണെന്നു മാത്രമല്ല, സാധാരണ ഫിനാന്‍സ് മാനേജര്‍ മാരെ പോലെ, കാലണയ്ക്ക് കടിപിടികൂടാന്‍ നില്‍ക്കുന്നവനല്ല എന്നുള്ളതാണ് സര്‍വ്വപ്രധാനം.

തന്റെ കീഴില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും, അവരവരുടെ ഗ്രേഡനുസരിച്ചുള്ള എല്ലാ ആനുകൂല്യങ്ങളും കമ്പനിയില്‍ നിന്നും വസൂലാക്കി കൊടുക്കുവാന്‍ അദ്ദേഹം കാണിച്ചിരുന്ന പ്രത്യേക താത്പര്യം മാത്രം മതി, എല്ലാ സ്റ്റാഫിന്നും അദ്ദേഹത്തിനോട് ആദരവ് തോന്നാന്‍.

അങ്ങനെ മൊത്തം സ്റ്റാഫിന്റേയും കണ്ണിലുണ്ണിയായ പൊന്നുംകുടമാണ് പ്രമോഷന്‍ കം ട്രാന്‍സ്ഫര്‍ ആയി പോകാന്‍ പോകുന്നത്.

കമ്പനി ചിലവില്‍, കേക്കും, സമൂസയും, സാന്‍ഡ് വിച്ചും, പ്ലാച്ചിക്കോളയും കണ്ണില്‍ കണ്ട്, അഡ്മിനിസ്ട്രേഷന്‍ സെക്ഷനില്‍ ജോലി ചെയ്യുന ചിലര്‍ അദ്ദേഹത്തിന് ഒരു ഒഫീഷ്യല്‍ യാത്രയപ്പ് നല്‍കാന്‍ തീരുമാനിക്കുകയും, തദ് ദിവസം വൈകുന്നേരം എല്ലാവരും വലിയ കോണ്‍ഫറന്‍സ് ഹാളില്‍ തീറ്റ സാധനങ്ങള്‍ക്കു ചുറ്റുമായ് ചിതറിനില്‍ക്കുകയും ചെയ്തു.

നല്ല മനുഷ്യന്ന് നല്ലതു വരണമെന്ന് ആഗ്രഹിക്കുന്ന സ്റ്റാഫുകള്‍ അദ്ദേഹത്തിന്ന് ജീവിതത്തില്‍ ഉന്നതവിജയവും, ആയുരാരോഗ്യവും നേര്‍ന്നു.

താന്‍ ദൂരേക്കൊന്നുമല്ലല്ലോ പോകുന്നത്, ഗ്രൂപ്പിന്റെ തന്നെ മറ്റൊരു കണ്‍സെപ്റ്റിലേക്ക് മാറുന്നു എന്നു മാത്രം. അതും ഒരേ ബില്‍ഡിങ്ങില്‍, ഒരു ഫ്ലോര്‍ താഴെ മാത്രം. നിങ്ങളുടെ എന്താവശ്യത്തിനും ഞാന്‍ ഉണ്ടാകും മാത്രമല്ല മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ ഫിനാന്‍സ് മാനേജരയായി സുന്ദര്‍ അയ്യര്‍ ചാര്‍ജെടുക്കുകയും ചെയ്യുമെന്ന് ഗദ്ഗദത്തോടെ അദ്ദേഹം രണ്ടു വാചകത്തില്‍ പറഞ്ഞവസാനിപ്പിച്ചു.

ടിഷ്യൂവില്‍ കണ്ണും മൂക്കും തുടച്ച് ആളുടെ പങ്ക് ഈറ്റബിള്‍സെടുത്ത് അദ്ദേഹം കോണ്‍ഫറന്‍സ് മുറിയില്‍ നിന്നും പുറത്തേക്ക് നടന്നു.

മേശമേല്‍ നിരന്നിരിക്കുന്ന തീറ്റസാമാഗ്രികളുടെ മുന്‍പില്‍ അയ്യരേയും, പട്ടരേയും എല്ലാവരും തീര്‍ത്തും അവഗണിച്ചു, ശേഷം പ്ലെയിറ്റില്‍ കിട്ടാവുന്നതെല്ലാം വാരി നിറച്ച്, പ്ലാച്ചി കോള ക്യാനുകള്‍ ഒന്നിനു പകരം രണ്ടും മൂന്നും എടുത്ത് എല്ലാവരും അവനവന്റെ സീറ്റിലേക്ക് ഗമിച്ചു.

തമിഴന്മാര്‍ ചിലര്‍, ആദ്യം നിറച്ച പ്ലേറ്റ് തന്റെ മേശപുറത്തും, ഡ്രോവറിന്നകത്തും കൊണ്ട് ചെന്ന്‍ വച്ച്, ഒന്നുമറിയാത്തവനേപോലെ, രണ്ടാം റൌണ്ടിനായി കോണ്‍ഫറന്‍സ് മുറിയിലേക്ക് തള്ളികയറി.

അങ്ങനെ ആ ഫിനാന്‍സ് മാനേജറോടൊപ്പം ജോലി ചെയ്യാന്‍ അവസാനമായി ലഭിച്ച ആ ദിവസവും കഴിഞ്ഞു പോയി.

അടുത്ത ഫിനാന്‍സ് മാനേജര്‍ സുന്ദര്‍ അയ്യര്‍. കല്യാണം കഴിക്കാത്ത നാല്പതു വയസ്സുമാത്രം പ്രായമുള്ള ചെറുപ്പക്കാരനാണെന്നും മറ്റോ ആരോ പറഞ്ഞെല്ലാവരും അറിഞ്ഞു.

സുന്ദര്‍ അയ്യര്‍ - എന്ത് നല്ല പേര്‍? പട്ടരില്‍ പൊട്ടനില്ലാന്നാണല്ലോ പ്രമാണം. പേരുപോലെ തന്നെ ആളും സുന്ദരനായിരിക്കും. കെട്ടുപ്രായം കഴിഞ്ഞ് നില്‍ക്കുന്ന ഞങ്ങളുടെ ഓഫീസിലുള്ള ഇരുപത്തഞ്ചു വയസ്സുമുതല്‍ - നാല്പത്തഞ്ചു വയസ്സുവരേയുള്ള പെണ്ണുങ്ങള്‍ പിന്നീടുവന്ന ദിനങ്ങളില്‍ പരസ്പരം കുശുകുശുത്തത് ഈ ഒരു കാര്യം മാത്രം.

ശമ്പളം ലഭിച്ചിട്ട് ഒരാഴ്ചയോളം പോലുമാകാത്തതിനാല്‍, എല്ലാവരുടേയും, ബാഗില്‍ മാസപകുതികഴിഞ്ഞാല്‍ ഉള്ളതിന്നു വിപരീതമായി, നൂറിന്റേയും, ഇരുന്നൂറിന്റേയും നോട്ടുകള്‍ കരസ്പര്‍ശനമാഗ്രഹിച്ച് കിടന്നിരുന്നതെടുത്ത്, എല്ലാവരും പുതിയ വസ്ത്രങ്ങള്‍, ചുണ്ടില്‍ പുരട്ടാന്‍ ചായം, കാതില്‍ തെരു തെരെ കുത്തിയിരിക്കുന്ന എല്ലാ ഓട്ടകളിലും ഇടാന്‍ പറക്കാട്ടു ജ്വല്ലറിയില്‍ നിന്നും പൊലിപ്പുള്ള ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ കമ്മലുകള്‍, കാശി മാലകള്‍ തുടങ്ങിയവ നിര്‍ലോഭം വാങ്ങി.

അയ്യരല്ലേ, ഒന്നു നാടനായ് കളയാം എന്നു കരുതി, ജീന്‍സും, മൈക്രോ മിനിയും, റ്റോപ്പും എല്ലാം അലമാരിയിലേക്ക് തിരിച്ച് വച്ച്, കാഞ്ചീപുരം കസവു സാരി ചുറ്റി, മുല്ലപ്പൂ തലയില്‍ ചൂടി ചില തമിള്‍ മങ്കമാര്‍ ഓഫീസിലേക്ക് വരുന്ന കാഴ്ച കണ്ട് ഞങ്ങള്‍ ആണ്‍ പ്രജകള്‍ കോരി തരിച്ചു.

വിവാഹിതരെങ്കിലും, ഇടക്കൊക്കെ ഞങ്ങളോട് കൊച്ച് വര്‍ത്തമാനം പറയാറുള്ള മങ്കകള്‍ ഞങ്ങളെ കാണുമ്പോള്‍ തലതിരിച്ച് നടന്നു പോകുമ്പോള്‍ ഞങ്ങളാണുങ്ങള്‍ക്ക് സുന്ദര്‍ അയ്യരോട് അസൂയയും, ദ്വേഷ്യവും തോന്നി.

അങ്ങനെ മൂന്നു ദിവസങ്ങള്‍ കഴിഞ്ഞ് പോയി. നാലാം ദിവസം വന്നു.

ഓഫീസിലെത്തിയ ഞങ്ങള്‍ ആണുങ്ങള്‍ ശരിക്കും ഞെട്ടിപ്പോയി. ഒട്ടു മിക്ക സ്ത്രീകളും, സാരിയില്‍. എല്ലാവരും, മുല്ലപ്പൂ ചൂടി, പൌഡര്‍ പൂശി, വലിയ ചാന്ത് പൊട്ട് കുത്തി, കണ്ണെഴുതി, കാശി, രാമേശ്വര,വൈശാലി, സില്‍ക്ക് തുടങ്ങിയ പേരുകളിലറിയപെടുന്ന മാലകളും, അയ്യപ്പന്‍ വിളക്കിന് കുരുത്തോല ഞാത്തുന്നതുപോലെ, കാതില്‍ കാലിഞ്ച് മുതല്‍ ആറിഞ്ച് വരെ നീളം വരുന്ന കമ്മലുകളും ഞാത്തി, വിലയേറിയ സുഗന്ദ ദ്രവ്യങ്ങള്‍ മേലാകെ പുരട്ടി, ചുണ്ടിലൊരു പുഞ്ചിരിയുമണിഞ്ഞ് അവനവന്റെ ഇരിപ്പിടത്തില്‍ ഇരിക്കുന്ന ആ കാഴ്ച, ദൈവമേ ഒന്നു കാണേണ്ട കാഴ്ച തന്നെ.

സുന്ദരയ്യര്‍ ഏതു നിമിഷവും വരാം. അക്ഷമരായ പെണ്‍ പ്രജകളും, ഈ മൊതലിനെ ഒന്നു കാണാനുള്ള കൊതിയില്‍ ആണ്‍ പ്രജകളും.

എല്ലാവരും വലിയ കോണ്‍ഫറന്‍സ് റൂമിലേക്ക് വരണമെന്ന് റിസപ്ഷനിസ്റ്റ് വന്ന് പറഞ്ഞപ്പോള്‍, കാര്യം മനസ്സിലായി, സുന്ദര്‍ അയ്യര്‍ എത്തി കഴിഞ്ഞു.

ഒടുക്കത്തെ സസ്പന്‍സിന് അറുതി വരാന്‍ പോകുന്നു. എല്ലാവരും കോണ്‍ഫറന്‍സ് മുറിയിലേക്ക് പാഞ്ഞു.

വാതില്‍ തുറന്നെല്ലാവരും അകത്തു കടന്ന് കോണ്‍ഫറന്‍സ് ടേബിളിന്നു ചുറ്റും നിരന്നു നിന്നു. കോണ്‍ഫറന്‍സ് റ്റേബിളിന്റെ അങ്ങേ തലക്കല്‍ ആജാനു ഭാഹുവായ എക്സ് എഫ് എം മനിന്ദര്‍ നില്‍പ്പുണ്ട്. എവിടെ സുന്ദര്‍ അയ്യര്‍? ഞങ്ങള്‍ പരസ്പരം അങ്ങോട്ടും, ഇങ്ങോട്ടും നോക്കി.

ഹായ് ഫ്രണ്ട്സ്. മീറ്റ് മിസ്റ്റര്‍ സുന്ദര്‍ അയ്യര്‍, യുവര്‍ ന്യൂ ഫിനാന്‍സ് മാനേജര്‍ എന്ന് മനിന്ദര്‍ പറഞ്ഞപ്പോള്‍,
എല്ലാവരുടേയും സസ്പെന്‍സവസാനിപ്പിച്ചു കൊണ്ട്, മനിന്ദറിന്റെ പിന്‍പില്‍ നിന്നും ഒരു രൂപം മുന്നിലേക്ക് വന്നു.

ആ രൂപത്തെ കണ്ടതും, ഇരുട്ടടി കൊണ്ടതുപോലെ, എല്ലാ പെണ്ണുങ്ങളും ഞെട്ടുന്നത് കണ്ട് പുറത്തേക്ക്
വന്ന ചിരി ഞങ്ങള്‍ ആണ്‍ പ്രജകള്‍ അടക്കിപിടിച്ചു.

ഞാന്‍ റീ കണ്‍ഫേം ചെയ്യുന്നതിനായി ആ രൂപത്തിന്റെ പേര്‍ ഒന്നുകൂടി ചോദിച്ചു.

അയാം സുന്ദര്‍ അയ്യര്‍.

അയ്യോ, പാവം. സൌന്ദര്യ ദേവതയെങ്ങാനും ആ വഴിക്ക് വന്നിരുന്നെങ്കില്‍, സുന്ദര്‍ എന്ന പേരിനെ അപമാനിക്കുന്നതിനാല്‍ ആ രൂപത്തിനെ ഇടം വലം നോക്കാതെ പെരുമാറിയേനെ.

അഞ്ചടി രണ്ടിഞ്ച് ഉയരം. തടിച്ചുരുണ്ടതും, കറുത്തിരുണ്ടതുമായ ശരീരം. ചിരിക്കുമ്പോള്‍, നോക്കുന്നവന്റെ കണ്ണില്‍ ഗ്ലയറടിക്കുന്നതരത്തില്‍ വെളുത്തതും, തിളക്കമേറിയതുമായ പല്ലുകള്‍. അദ്ദേഹത്തിന്റെ പെട്ട തലക്കുമുന്‍പില്‍ എന്റെ പെട്ട തല വെറും നിഷ്പ്രഭം. ഇടത്തേ പുരികം അവസാനിക്കുന്ന സ്ഥലത്തു നിന്നും കീഴോട്ടിറങ്ങി താഴെ മൂക്കിന്റെ മുക്കാല്‍ ഭാഗത്തോളം ചെന്ന് തിരിച്ച് മുകളിലേക്ക് കയറി വലത്തേ പുരികം അവസാനിക്കുന്ന സ്ഥലം വരെ ഇട്ടിരിക്കുന്ന ഒരു കളഭക്കുറി (ഇംഗ്ലീഷിലെ യു അക്ഷരം പോലെ), നെറ്റിക്ക് ഒത്ത നടുവില്‍ ഒരു ചുമന്ന പൊട്ട്. കഴുത്തില്‍ പട്ടിക്ക് ബെല്‍റ്റിട്ടപോലെയുള്ള ഒരു കറുത്ത ചരട്, മഡ്രാസ് ചെക്കുകളുള്ള ഷര്‍ട്ട്, വെളുത്ത പാന്റ് (കറുത്ത ശരീരത്തിന്നെന്തു മ്യാച്ച്), വലം കയ്യില്‍ കെട്ടിയിട്ടിരിക്കുന്ന ഒരു ചെറിയ മഞ്ഞ സഞ്ചിയില്‍ തന്റെ വലം കൈ നിക്ഷേപിച്ചിരിക്കുന്നു (ഇത്തരക്കാരെ ബര്‍ ദുബായ് അമ്പലത്തില്‍ മുന്‍പ് പലപ്പോഴും കണ്ടിട്ടില്ലായിരുന്നെങ്കില്‍, പാവത്തിന്റെ കൈപത്തി ഏതോ അപകടത്തില്‍ നഷ്ടപെട്ടതാണെന്ന് ഞാന്‍ കരുതിയേനെ). ഇതാണ് സുന്ദര്‍ അയ്യറുടെ ഒരു ബ്രീഫ് സ്കെച്ച്. (ഇനി മുതല്‍ ഞാന്‍ ഈ കഥാ പാത്രത്തെ വെറും അയ്യര്‍ എന്നു വിളിക്കുന്നതാകുന്നു).

അടുത്തതായി ഓരോരുത്തരേയായി അദ്ദേഹത്തിന്ന് പരിചയപെടുത്തുന്ന സംഭവമാണ്.

മീറ്റ് കുറുമാന്‍, എറ്റവും അരികില്‍ നില്‍ക്കുന്ന എന്നെ തന്നെ ആദ്യം വിളിച്ചു പരിചയപെടുത്താന്‍ മനീന്ദര്‍ തുനിഞ്ഞു.

ഹസ്തദാനത്തിനായി ഞാന്‍ കൈനീട്ടി, പാമ്പ് മാളത്തിന്റെ ഉള്ളില്‍ നിന്നും പുറത്തു വരുന്നതുപോലെ, സഞ്ചിയില്‍ നിന്നും അയ്യരുടെ കൈ പുറത്തേക്ക് വന്നു. പിന്നെ സഞ്ചിയോടെ തന്നെ മുകളിലേക്ക് പൊന്തി, എനിക്ക് ഹസ്തദാനം തന്നു. പിന്നെ പറഞ്ഞു, ഹരേ രാമ:.

എന്റെ ദൌത്യം കഴിഞ്ഞ സന്തോഷത്തില്‍ ഞാന്‍ കോണ്‍ഫറന്‍സ് മുറിയില്‍ നിന്നും എന്റെ ഇരിപ്പിടത്തിലേക്ക് തിരിഞ്ഞു നടന്നു. കോണ്‍ഫറന്‍സ് റുമില്‍ നിന്നും ഹരേ രാമ വിളികള്‍ അലയടിച്ചുകൊണ്ടേ ഇരുന്നു.

തുടരും............

posted by സ്വാര്‍ത്ഥന്‍ at 6:04 AM

0 Comments:

Post a Comment

<< Home