Sunday, August 06, 2006

ഉദയസൂര്യന്റെ നാട്ടില്‍ - നമ്മള്‍ മലയാളികളുടെ നവരസങ്ങള്‍

മലയാളികള്‍ എന്ന സാമൂഹ്യജീവിക്കൂട്ടത്തെ എന്റേതായ വീക്ഷണകോണില്‍ കൂടി അപഗ്രഥിക്കാനൊരു എളിയ ശ്രമം.

ഇത് കൈമള്‍ (ഡിസ്‌ക്ലെ‌യ്‌മര്‍)

1. നമ്മള്‍ എന്ന് ചേര്‍ത്തിട്ടുണ്ടെങ്കിലും ഇത് മുഖ്യമായും ഞാനെന്ന (ബ്ലോഞാനല്ല) മലയാളിയെപ്പറ്റി മാത്രം. പിന്നെ പലര്‍ക്കുമുള്ളതുപോലെ കൂട്ടിന് കുറച്ചുപേരുണ്ടെങ്കില്‍ ഒരു ധൈര്യമൊക്കെയുണ്ടല്ലോ. അതുകൊണ്ട് നമ്മള്‍ എന്ന് ചേര്‍ത്തു എന്നു മാത്രം.

2. താഴെ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും മലയാളികളില്‍ മാത്രം ഒതുങ്ങുന്നതല്ല എന്നും തോന്നുന്നു. കുരങ്ങന്‍ ലോപിച്ച് (ലോപിച്ചുതന്നെയല്ലേ? ചിലപ്പോളെങ്കിലും തോന്നാറില്ലേ, കുരങ്ങന്‍ എത്ര ഭേദമെന്ന്?) എന്ന് മനുഷ്യനായോ അന്നുമുതല്‍ ഭൂലോകത്തെ എല്ലാ ജനങ്ങള്‍ക്കും ഉള്ള സ്വഭാവവിശേഷങ്ങള്‍ തന്നെ. പക്ഷേ കുറച്ച് സ്പെസിഫിക്കായാല്‍ എളുപ്പമുണ്ടല്ലോ എന്നോര്‍ത്തു മാത്രം മലയാളികള്‍ എന്ന് ചേര്‍ത്തിരിക്കുന്നു.

3. ഇത് നെഗറ്റീവ് വശം മാത്രം ഫോക്കസ് ചെയ്‌തുകൊണ്ടുള്ള ഒരു വിവരണമാണ്. ഇതിനെ ഓഫ്‌സെറ്റ് ചെയ്ത് കഴിഞ്ഞ് അതിലും കൂടുതലായി പോസിറ്റീവ് വശങ്ങള്‍ നമ്മള്‍ മലയാളികള്‍‌ക്കുണ്ട് എന്നാണ് എന്റെ വിശ്വാസം. അതുകൊണ്ട് ആ രീതിയില്‍ ഇതിനെ കാണണമെന്നപേക്ഷ (ഡാലിയുടെ കമന്റ് കണ്ടപ്പോളാണ് കൈമള്‍ ചേട്ടന്‍ ഇതും കൂടി പറഞ്ഞേക്കാമെന്ന് കരുതിയത്).

4. ഞാനൊരു സാമൂഹ്യ ശാസ്ത്രജ്ഞനോ പേഴ്‌സണാലിറ്റി പറച്ചിലുകാരനോ ഒന്നുമല്ല- അല്ലേയല്ല-അതൊക്കെയെന്താണെന്ന് പോലും എനിക്കറിയില്ല. ഇത് ചുമ്മാ കുറച്ച് വിവരക്കേട്. യാതൊരു വിധ പ്രാധാന്യവും ഒരു രീതിയിലും കൊടുക്കരുതെന്നപേക്ഷ. ഇതിലെ പല കാര്യങ്ങളും പലപ്പോഴും പലരും പറഞ്ഞതു തന്നെ. പല കാര്യങ്ങളിലും കണ്‍ഫ്യൂഷനുമുണ്ട്.

5. എന്റെ മറ്റെല്ലാ പോസ്റ്റും പോലെ ഇതും ചുമ്മാ ഒരു പോസ്റ്റ്.

അപ്പോള്‍ തുടങ്ങാം.

മറ്റ് മനുഷ്യക്കൂട്ടങ്ങള്‍ക്കില്ലാത്ത ചില സ്വഭാ‍വ വിശേഷങ്ങള്‍ നമ്മള്‍ മലയാളികള്‍ക്കില്ലേ എന്നൊരു സംശയം. പലപ്പോഴും നമുക്കിടയില്‍ ഇത് പാരയാകുമെങ്കിലും മറ്റു പലയിടങ്ങളിലും വിജയത്തിന്റെ വെന്നിക്കൊടി (അതെന്ത് കൊടി) പാറിക്കാന്‍ നമുടെ ഈ സ്വഭാവങ്ങള്‍ സഹായിക്കുന്നുമുണ്ട് എന്ന് തോന്നുന്നു (എന്നെപ്പറ്റിത്തന്നെയാണ് പറഞ്ഞിരിക്കുന്നത് എന്ന് മുകളില്‍ കൈമള്‍ ചേട്ടന്‍ പറഞ്ഞിട്ടുണ്ടെങ്കിലും വിജയത്തിന്റെ വെന്നിക്കൊടി എന്നൊരു സാധനം ഞാനിതുവരെ കണ്ടിട്ടുപോലുമില്ല-പിന്നല്ലേ പാറിക്കുന്നത്!). ഞാന്‍ നിരീക്ഷിച്ച നമ്മള്‍ മലയാളികളുടെ ചില സ്വഭാവങ്ങള്‍- നോട്ട് ഇന്‍ ദ ഓര്‍ഡര്‍ ഓഫ് എനി പ്രിഫറന്‍സ്

1. അഭിപ്രായം രേഖപ്പെടുത്തല്‍

എന്തിനെപ്പറ്റിയും ഏതിനെപ്പറ്റിയും എവിടെയും എങ്ങിനെയും ആരോടും എപ്പോഴും അഭിപ്രായം പറയുക എന്നത് നമ്മുടെ ഒരു ജന്മാവകാശമാനെന്ന് തോന്നുന്നു. അതോക്കേ. പക്ഷേ രസമതല്ല- അഭിപ്രായം പറയുന്ന സംഗതിയെപ്പറ്റി നല്ലവണ്ണം അറിഞ്ഞിരിക്കണം എന്നുള്ള നിര്‍ബന്ധബുദ്ധിയൊന്നും നമുക്കില്ല. അതുകൊണ്ടാണല്ലോ എക്‍സ്‌പ്രസ്സ് ഹൈവെയേപ്പറ്റിയും സ്മാര്‍ട്ട് സിറ്റിയെപ്പറ്റിയും ബയോടെക്‍നോളജിയെപ്പറ്റിയും റോക്കറ്റിനെപ്പറ്റിയും മിസൈലിനെപ്പറ്റിയും സംവരണത്തെപ്പറ്റിയും എന്തിനെപ്പറ്റിയും മുറുക്കാന്‍ കടകളിലും ബാര്‍ബര്‍ ഷോപ്പിലും ഒക്കെ നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്. അത് ചെയ്യരുതന്നല്ല-ചെയ്യണം എന്നുതന്നെയാണ് എനിക്ക് തോന്നുന്നത്. പക്ഷേ എത്രമാത്രം കാര്യങ്ങളെപ്പറ്റി പഠിച്ചിട്ടാണ് നമ്മള്‍ ഇതൊക്കെ ചര്‍ച്ചാവിഷയം ആക്കുന്നതെന്നൊരു സംശയം മാത്രം. ഇനി ഇതിനെപ്പറ്റിയൊക്കെ മൊത്തത്തില്‍ പഠിച്ചിട്ടു മാത്രമേ അഭിപ്രായങ്ങള്‍ പറയാവൂ എന്നാണെങ്കില്‍ പിന്നെ നമുക്ക് നമ്മുടെ വീട്, നമ്മുടെ പിള്ളാര്‍, നമ്മുടെ തല, നമ്മുടെ മുടി (ബാര്‍ബര്‍ ഷാപ്പിനെപ്പറ്റി പറഞ്ഞതുകൊണ്ടാണേ) മുതലായവയെപ്പറ്റിയൊക്കെ മാത്രമേ വല്ലതും പറയാന്‍ കാണൂ!

എക്‍സ്പ്രസ്സ് ഹൈവേയുടെ ഒരു ചര്‍ച്ചയില്‍ കേട്ടതാണല്ലോ, ഈ ഹൈവേ കോരന്റെ വീട് രണ്ടായി പകുക്കുമെന്നും പിന്നെ കോരന്റെ അമ്മ നാണിക്ക് വെള്ളം കോരണമെങ്കില്‍ (കോരന്‍ വെള്ളം കോരി.. അങ്ങിനെയെങ്കില്‍ കോരി എന്ത് കോരി?) പത്ത് ക്രി.മി അപ്പുറത്ത് പോയി എക്സിറ്റ് എടുത്ത് പിന്നെ പത്തു ക്രി.മി അപ്പുറത്തെ സൈഡില്‍ കൂടി നടന്ന് വെള്ളം കോരി, പിന്നെ പത്ത് ക്രി.മി പിന്നെയും നടന്ന് എക്‍സിറ്റ് എടുത്ത് പിന്നെ ഒരു പത്തു ക്രി.മി കൂടി നടന്ന്..... കാരണം എക്‍സ്പ്രസ്സ് ഹൈവേ കോരന്റെ വീടിനെ രണ്ടായി പകുത്തു. വീടിപ്പുറത്തും കിണറപ്പുറത്തും. ഇങ്ങിനെ കുടുംബബന്ധങ്ങളെപ്പോലും കീറി മുറിക്കുന്നതാണ് ഈ ഹൈവേ എന്നൊക്കെ നമ്മള്‍ കോരകോരം (അല്ല, ഘോരഘോരം- കോരനെപ്പറ്റി പറഞ്ഞപ്പോള്‍....) പ്രസംഗിച്ചു. പ്രാസംഗികരോട്, “അല്ല ചേട്ടാ, എന്താണീ എക്‍സ്‌പ്രസ്സ് ഹൈവേ, ചേട്ടന്‍ കണ്ടിട്ടുണ്ടോ?” എന്നെങ്ങാനും ചോദിച്ചുപോയാല്‍...

അതുപോലൊരു സംഭവം എന്റെ കണ്‍‌മുന്‍പില്‍ കണ്ടത് ഇവിടെ പറഞ്ഞിട്ടുണ്ട്.

വെറുതെയല്ല, നാട്ടില്‍ ഇത്രമാത്രം എഞ്ചിനീയര്‍മാരുണ്ടെന്ന് ഞാനിപ്പോഴാ മനസ്സിലാക്കിയതെന്ന് ഹൈവേ മന്ത്രിയായിരുന്ന മുനീര്‍ വണ്ടറടിച്ചത് (ഞാന്‍ എക്‍സ്പ്രസ്സ്, വൈപ്രസ്സ് ഹൈലോവേകളുടെ ആളൊന്നുമല്ലേ. നല്ലതാണെങ്കില്‍ വേണം, നല്ലതല്ലെങ്കില്‍ തോട്ടില്‍‌കള - സിമ്പിള്‍).

അതാണ് നമ്മള്‍. അഭിപ്രായം പറയാന്‍ അതിനെപ്പറ്റി അറിഞ്ഞിരിക്കണം എന്ന അഹംഭാവമൊന്നും നമുക്കില്ല. ചുമ്മാ പറയും. ഘോരഘോരം പറയും. ഇതിനെപ്പറ്റിയൊക്കെ ജീവിതകാലം മുഴുവന്‍ പഠിച്ച ആള്‍ക്കാരേക്കാളും ആധികാരികതയോടെ നമ്മള്‍ പറയും. കാരണം മര്‍മ്മമറിയാവുന്നവന് അടിക്കാന്‍ പറ്റില്ല എന്നോ മറ്റോ അല്ലേ.

നമ്മുടെ അഭിപ്രായങ്ങളുടെ കൂരമ്പുകളേറ്റ് പ്രസ്തുത സംഗതി കൊണ്ടുവന്നവര്‍ക്ക് അപാരമായ മനക്കട്ടിയും തൊലിക്കട്ടിയുമില്ലെങ്കില്‍ ജീവിതത്തില്‍ അവര്‍ അതിനെപ്പറ്റി പിന്നീടൊരിക്കലും ചിന്തിക്കുക പോലുമില്ല. ആ രീതിയില്‍ നമ്മള്‍ പറയും. എന്നിട്ടും നമ്മുടെ നാട്ടില്‍ സംഭവങ്ങളൊക്കെ വരുന്നുണ്ടല്ലോ എന്നോര്‍ത്ത് അത്‌ഭുതം. പക്ഷേ നമ്മുടെ അഭിപ്രായ മിസൈലുകളില്‍ തട്ടി തകര്‍ന്ന പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്- ഡീപ്പീയിപ്പീ മുതലായവ (അഭിപ്രായം മാത്രമല്ലാ‍യിരുന്നു കാരണം, എങ്കിലും അഭിപ്രായം പറയാന്‍ അവിടെയും നമ്മള്‍ പിശുക്കൊന്നും കാണിച്ചില്ല).

സംഗതി എന്താണെന്ന് പോലും മനസ്സിലാക്കാതെയുള്ള ഈ അഭിപ്രായ പ്രകടനങ്ങളുടെ ഏറ്റവും വലിയ സങ്കടം ഇത് എന്താണെന്നൊന്നറിയുവാന്‍ പോലുമുള്ള ക്ഷമയില്ലാത്തതാണ്. കുറച്ച് വെയിറ്റു ചെയ്യുക എന്നുള്ള വക്കാരി ടിപ് (ഇതിനെയാണ് ഡയറക്ട് മാര്‍ക്കറ്റിംഗ് എന്നു പറയുന്നത്!) ഇവിടേയും വേണമെങ്കില്‍ നോക്കാം. സംഗതി എന്താണെന്ന് നോക്ക്, ഒന്ന് പരീക്ഷിക്ക്, എന്നിട്ട് പറയാം എന്നൊന്ന് ചിന്തിക്കാന്‍ കൂടി നമ്മള്‍ തയ്യാറാവുകയില്ല. എന്ത് പുതിയ സംഗതിയെപ്പറ്റി കേട്ടാ‍ലും എന്തോ ഒരു ആവേശം നമ്മളില്‍ കൂടും. എത്രയും പെട്ടെന്ന് അതിനെപ്പറ്റി എന്തെങ്കിലുമൊക്കെ പറയാനുള്ള വ്യഗ്രതയാണ് പിന്നെ. ഇനി പറയുമ്പോഴോ, “ഞാന്‍ മനസ്സിലാക്കിയിടത്തോളം” എന്നോ “എനിക്ക് ശരിക്കറിയില്ല, എങ്കിലും” എന്നോ ഒക്കെയുള്ള ടോളറന്‍സ് വാചകങ്ങള്‍ പോലും നമ്മള്‍ ഉപയോഗിക്കാന്‍ മിനക്കെടാറില്ല. “എനിക്കറിയാം“, “എന്നെക്കഴിഞ്ഞ് ഇതില്‍ നിങ്ങള്‍ക്കൊക്കെ എന്തറിയാം?”, “അങ്ങിനെതന്നെയാണ്, യാതൊരു സംശയവുമില്ല“ എന്നൊക്കെയാണ് പിന്നെ നമ്മുടെ ടോണ്‍; നമുക്കറിയാമെങ്കിലും ഇല്ലെങ്കിലും, പറയുന്നതിനൊക്കെ ഉദാഹരണങ്ങളെങ്കിലും ഉണ്ടെങ്കിലും ഇല്ലെങ്കിലും.ചിലപ്പോഴെങ്കിലും നമ്മുടെ പല അഭിപ്രായങ്ങളും കാര്യങ്ങള്‍ വേണ്ടവിധം മനസ്സിലാക്കാത്തതുകൊണ്ടോ, തെറ്റായി മനസ്സിലാക്കിയതുകൊണ്ടോ, നമുക്ക് വേണ്ടവിധം അറിവില്ലാത്തതുകൊണ്ടോ ഒക്കെയാവാം. നമ്മുടെ അനുഭവം വെച്ച് എല്ലാ കാര്യങ്ങളെയും വിലയിരുത്താനും പറ്റില്ലായിരിക്കാം. നമ്മുടെ ചുറ്റുവട്ടത്ത് നടക്കുന്നതുപോലെയൊന്നുമായിരിക്കില്ല മൊത്തത്തിലുള്ള കാര്യങ്ങളും വാസ്തവങ്ങളും. പക്ഷേ ഇത്തരം കാര്യങ്ങളൊന്നും നമ്മള്‍ നമ്മുടെ അഭിപ്രായങ്ങളില്‍ പ്രകടിപ്പിക്കില്ല. ചില ഊഹത്തിന്റെ പുറത്തുപോലും (ഇത് ഇങ്ങിനെയാണെങ്കില്‍ പിന്നെ ഇങ്ങിനെയല്ലേ വരൂ-അല്ലാതെ അങ്ങിനെയെങ്ങിനെ വരാന്‍? ഞാന്‍ കണ്ടിടത്തൊക്കെ ഇങ്ങിനെയായിരുന്നല്ലോ-അതുകൊണ്ട് ഇങ്ങിനെതന്നെയേ വരൂ എന്ന സ്റ്റൈലിലുള്ളവ) നമ്മള്‍ അഭിപ്രായങ്ങള്‍ പറയും.

ഈ ഒരു സ്വഭാവവും വെച്ചുകൊണ്ട് വിക്കിയിലോ മറ്റോ അഭിപ്രായം പറയാന്‍ പോയാല്‍ നിരാശയായിരിക്കും ഫലം.

2. പിടിവാശി.

അഭിപ്രായവുമായി ബന്ധപ്പെട്ട സംഗതിയാണ് നമ്മുടെ പിടിവാശി. ഒരിക്കല്‍ ഒരു അഭിപ്രായം പറഞ്ഞുകഴിഞ്ഞാല്‍ പിന്നെ അത് ഒരു ഇരുമ്പുലക്കയാണെന്ന ധാരണയാണ് നമ്മളില്‍ പലര്‍ക്കും എന്ന് തോന്നുന്നു. ഒരിക്കല്‍ നമ്മുടെ വായില്‍ നിന്നും എന്തെങ്കിലും വീണാല്‍ പിന്നെ അത് മാറ്റുക എന്നുള്ളത് വളരെ ബുദ്ധിമുട്ടാണ്. അങ്ങിനെ ചെയ്‌താല്‍ നമ്മുടെ വില മൊത്തം പോയില്ലേ എന്നാണ് ചിന്ത (എന്തു വില... ആവൂ ആര്‍ക്കറിയാം). മുയലിന്റെ ചെവിയില്‍ തന്നെയാണ് പിടി വീഴുന്നതെങ്കിലും, അതു പോലും രണ്ടെണ്ണമേ ഉള്ളൂവെങ്കിലും, നമ്മള്‍ പിടിച്ചതല്ലേ, മുയലല്ലേ, കൊമ്പ് മൂന്ന് എന്നാണ് നമ്മുടെ വാദം. പിന്നെ കൊമ്പ് മൂന്നെന്ന് സ്ഥാപിക്കാന്‍ നമ്മള്‍ ചിലവാക്കുന്ന ഊര്‍ജ്ജം മുഴുവന്‍ ഒരു കുഴലില്‍ കൂടി കയറ്റിവിട്ട് നാല് ടര്‍ബൈന്‍ കറക്കിയിരുന്നെങ്കില്‍ നമ്മുടെ ഊര്‍ജ്ജപ്രതിസന്ധിയൊക്കെ എപ്പോള്‍ തീര്‍ന്നൂ എന്ന് ചോദിച്ചാല്‍ മതി. പക്ഷേ നമ്മള്‍ വിട്ടുകൊടുക്കില്ല. നമ്മുടെ മുഴുവന്‍ ശ്രദ്ധയും ഊര്‍ജ്ജവും പിന്നെ അതിനുവേണ്ടിയായിരിക്കും. ഈ പിടിവാശിയും മേമ്പൊടിക്ക് സ്വല്പം ദുരഭിമാനവും കൂടിയുണ്ടെങ്കില്‍ തെറ്റാണെന്ന് ലോകം മുഴുവന്‍ തെളിയിച്ചാലും നമ്മള്‍ പിന്നോട്ട് പോവില്ല. അത്രയ്ക്കാമ്പിയറുണ്ട് നമുക്ക്. ചിലപ്പോളൊക്കെ കഷ്ടം തോന്നും.

ഈ എന്തിനെപ്പറ്റിയും എവിടെയും എങ്ങിനെയും ഉള്ള അഭിപ്രായ പ്രകടനവും അത് ഒരിക്കല്‍ വായില്‍ നിന്നും വീണാല്‍ പിന്നെ ഒരിഞ്ചുപോലും അതില്‍ നിന്നും പിന്നോട്ടില്ല എന്നുള്ള പിടിവാശിയും ഒത്തുചേരുമ്പോളുള്ള ഫലം പലപ്പോഴും ഭയാനകമായിരിക്കും.

3. പ്രതിപക്ഷബഹുമാനം.

നമ്മള്‍ മലയാളികളുള്‍പ്പെട്ട പല ചര്‍ച്ചാവേദികളും നോക്കിക്കോ... എതിര്‍‌കക്ഷിയെ ഏതുവിധേനയും അടിച്ചിരുത്തുക എന്നതാണ് പലപ്പോഴും നമ്മുടെ നയം. ആദ്യത്തെ അടിക്ക് തന്നെ ലെവന്‍ വീഴണം എന്നുള്ളതാണ് നമ്മുടെ സ്ട്രാറ്റജി. അപ്പുറത്തുള്ളവന്‍ പറയുന്നത് എന്താണെന്നൊന്നും ആലോചിക്കാന്‍ സമയമില്ല. അങ്ങിനെ ആലോചിച്ച് സമയം മിനക്കെടുത്തിയാല്‍ അപ്പുറത്തുള്ളവനെങ്ങാനും സ്കോര്‍ ചെയ്‌തെങ്കിലോ. പലപ്പോഴും മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാനോ, അതിനെപ്പറ്റി ഒന്ന് ആലോചിക്കാനോ ഒന്നും നമ്മള്‍ സമയം മിനക്കെടുത്താറില്ല. അടിക്കുക, അടിച്ചടിച്ചടിവെച്ചടിവെച്ച് മുന്നേറുക. അത് നമുക്ക് തരുന്ന സംതൃപ്തിയും സന്തോഷവും കാരണമാണെന്ന് തോന്നുന്നു, നമ്മളൊക്കെ ഇപ്പോഴും നല്ല ഫിറ്റായി ഇരിക്കുന്നത്. ഈ പ്രതിപക്ഷ ബഹുമാനം മുകളില്‍ പറഞ്ഞ രണ്ടു കാര്യങ്ങളുമായി ബന്ധപ്പെട്ടതുതന്നെ. എന്തിലും കയറി അഭിപ്രായം പറയുക, പറഞ്ഞാല്‍ പിന്നെ അതില്‍ തന്നെ ഉറച്ചു നില്‍ക്കുക. അതിന്റെ കൂടെ എതിരാളിയെ ഏതുവിധേനയും ഒതുക്കുക എന്നുള്ള നയം കൂടിയാകുമ്പോള്‍ സംഗതി പൂര്‍ത്തിയായി.

ചര്‍ച്ചകളില്‍ വിനയം, എളിമ എന്നീ ചപല വികാരങ്ങള്‍ക്കൊന്നും നമ്മള്‍ വലിയ പ്രാധാന്യം കൊടുക്കാറില്ല എന്നു തോന്നുന്നു. ചിലപ്പോഴെങ്കിലും പുച്ഛം, പരിഹാസം തുടങ്ങിയ വടക്കന്‍ പാട്ട് വികാരങ്ങളാണ് നമ്മളെ ഭരിക്കുന്നത്. പലരും അതില്‍ വീഴുകയും ചെയ്യും. ഇനി ഇതൊക്കെ തര്‍ക്കശാസ്ത്രത്തിന്റെ ഭാഗമാണോ ആവോ.

4. കാടുകയറല്‍

ചര്‍ച്ചകള്‍ രാജാക്കാട്, തട്ടേക്കാട്, കപിക്കാട്, പാലക്കാട് തുടങ്ങി എല്ലാവിധ കാടുകളിലും കൊണ്ടുക്കയറ്റുക, മൂലകാരണത്തില്‍ നിന്നും വ്യതിചലിക്കുക എന്നീ കാര്യങ്ങളില്‍ നമ്മള്‍ വളരെ വിദഗ്ദരാണ്. ചര്‍ച്ചയെ ഒരു കയറില്‍ കെട്ടി കാടായ കാടൊക്കെ കയറാന്‍ തുടങ്ങും. ഒബ്‌ജക്റ്റീവ് ചര്‍ച്ചകളില്‍ നമുക്ക് വലിയ വിശ്വാസമൊന്നുമില്ല. ചര്‍ച്ചിച്ച് ചര്‍ച്ചിച്ച് അവസാനം എന്തിനെപ്പറ്റിയാണ് ചര്‍ച്ചിക്കുന്നതെന്നുപോലും നമ്മള്‍ വിസ്‌മരിക്കും. ഇതിന്റെ വലിയ ഒരു ഗുണമെന്താണെന്ന് ചോദിച്ചാല്‍ ഏതൊരാള്‍ക്കും ഏതു സമയത്തും ഏതു ചര്‍ച്ചയിലും ആത്‌മവിശ്വാസത്തോടെ പങ്കെടുക്കാമെന്നുള്ളതാണ്. എന്തിലും എന്തും കാണും. ആര്‍ക്കും എന്തും പറയാം.എന്തിനെപ്പറ്റിയാണ് തുടങ്ങിയതെന്നൊന്നും ഓര്‍ത്ത് ബേജാറാവേണ്ട കാര്യമില്ല. അല്ലെങ്കില്‍ ആരെങ്കിലും വളരെ എഫര്‍ട്ടെടുത്ത് നാഴികയ്ക്ക് നാല്‍‌പതുവട്ടം ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കണം- പൊന്നു കൂട്ടുകാരാ, നമ്മള്‍ ലതിനെപ്പറ്റിയല്ല, ലിതിനെപ്പറ്റിയാണ് പറയുന്നത്.. പ്ലീസ്, പ്ലീസ് എന്ന്..

ഈ ചര്‍ച്ചാക്കാടുകയറല്‍, ടോപ്പിക് മാറ്റല്‍ എന്നിവയില്‍ ഏറ്റവും രസം കണ്ടെത്തുന്ന കൂട്ടരാണ് രാഷ്ട്രീയക്കാര്‍. ഒരു പോയിന്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു ചര്‍ച്ച പലര്‍ക്കും ആലോചിക്കാന്‍ പോലും പറ്റില്ല. അത് ചിലപ്പോള്‍ മാരകമായ കുഴപ്പങ്ങള്‍ ഉണ്ടാക്കും. അതുകൊണ്ട് ഒരു പ്രശ്‌നം ഉണ്ടായാല്‍ എങ്ങിനെ അത് ഡിഫ്ലക്റ്റ് ചെയ്യിക്കാം എന്നുള്ളതാണ് ആദ്യം നോക്കുന്നത്. നമുക്ക് കാട്ടിലേക്ക് പോകാം എന്ന കേയെസ്സ് ഗോപാലകൃഷ്ണേട്ടന്‍ സ്റ്റൈല്‍.

പലപ്പോഴും ചര്‍ച്ചകള്‍ തുടങ്ങുമ്പോള്‍ തന്നെ നമ്മള്‍ നോക്കുന്നത് എന്തു പറയുന്നു എന്നതിനെക്കാളും ആര് പറയുന്നു, എന്തിന് പറയുന്നു എന്നൊക്കെയാണ്. നമ്മള്‍ക്ക് അനുകൂലമുള്ള ഒരു കാര്യമാണെങ്കില്‍ കൂടി, ലെവന്‍ ആ സൈഡാണോ, എങ്കില്‍ പിന്നെ ഞാന്‍ ഈ സൈഡ് തന്നെ എന്നുള്ളതാണ് നമ്മുടെ നയം. അവര്‍ അങ്ങിനെ പറഞ്ഞു എന്നുള്ള ഒരൊറ്റ കാരണം കൊണ്ട് മാത്രം മഹത്തായ പല സംഗതികളെയും യാതൊരു ദയയുമില്ലാതെ നമ്മള്‍ തള്ളിക്കളയും. എതിരാളിയുടെ ചരിത്രം, ഭൂമിശാസ്ത്രം എന്നിവയൊക്കെ നമ്മള്‍ ആദ്യമേ നോക്കിവെക്കും. ലെവന്‍ ആ സൈഡാണു കേട്ടോ എന്നുള്ള വാണിംഗ് നമ്മുടെ ബ്രെയിന്‍ തലച്ചോറിന് ആദ്യമേ കൊടുക്കും. അതിലൂന്നിയാണ് പിന്നെ കാര്യങ്ങളൊക്കെ നീങ്ങുന്നത്. അതാണ് ഈ കാടുകയറ്റത്തിന്റെ ഒരു കാരണം. ചിലര്‍ക്കാണെങ്കിലോ, ഉള്ളില്‍ ഉണ്ടെങ്കിലും പബ്ലിക്കായി പറയാനാണ് ബുദ്ധിമുട്ട്-കാരണം എന്തെങ്കിലും ലേബല്‍ വീണാലോ? എതിര്‍പക്ഷമോ, എന്തെങ്കിലും നന്മ ആരെങ്കിലും എന്തിലെങ്കിലും കണ്ടാല്‍ അത് അപ്പുറത്തെ സൈഡുകാരന്റെ എതെങ്കിലും അഭിപ്രായവുമായി കുറച്ചെങ്കിലും യോജിച്ച് പോകുന്നുണ്ടെങ്കില്‍ ഉടനെ ലേബലടിക്കും. അങ്ങിനത്തെ കുറെ ലേബലുകള്‍ നമ്മള്‍ ആവശ്യാനുസരണം ഉണ്ടാക്കിവെച്ചിട്ടുണ്ട്. ആ ലേബലെങ്ങെടുത്ത് വെച്ചാല്‍ പിന്നെ സംഗതി ഈസിയായി. ആ ലേബലിനെപ്പറ്റി ഉള്ളതും അതില്‍ കൂടുതല്‍ ഇല്ലാത്തതും അവര്‍ ആള്‍‌റെഡി പറഞ്ഞ് പരത്തിയിട്ടുണ്ട്. അതുകൊണ്ട് കൂടുതല്‍ അദ്ധ്വാനത്തിന്റെ ആവശ്യമില്ല. ഒബ്‌ജക്റ്റിവിറ്റിയുടെ പ്രശ്‌നമാണെന്ന് തോന്നുന്നു, മുന്‍‌വിധികളോടുകൂടിയുള്ള പല ചര്‍ച്ചകളും (ഇത് നമ്മള്‍ മലയാളികളുടെ മാത്രം പ്രശ്‌നമല്ല-പക്ഷേ നമ്മള്‍ ഇതില്‍നിന്നും മുക്തരല്ല എന്നു മാത്രം).

(ഇവിടുത്തെ ഒരു ഡിസ്‌കഷന്‍ ഫോറത്തില്‍ ചൈന ആയുധങ്ങള്‍ വാരിക്കൂട്ടുന്നതിന്റെയും അത് ഭാവിയില്‍ അമേരിക്കയെ എങ്ങിനെ ബാധിക്കുമെന്നുമുള്ള ഒരു ചര്‍ച്ചയില്‍ എവിടെയോ ഇട്ട, ചൈന ഇന്ത്യയേയും ആക്രമിച്ചിരുന്നു എന്നുള്ള ഒരു കമന്റ് അവര്‍ നിര്‍ദ്ദയം ഡിലീറ്റ് ചെയ്തു. ആ സമയത്ത് ആ ഒരു സംഗതി അവിടെ പറഞ്ഞതില്‍ ഒരു പ്രശ്‌നവും തോന്നിയില്ല. പക്ഷേ അവരുടെ ന്യായം അമേരിക്ക-ചൈന ചര്‍ച്ചയില്‍ ഇന്ത്യ കയറിവന്നാല്‍ നമ്മള്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലേക്കല്ല, കാട്ടിലേക്കാണ് കയറുന്നതെന്നാണ്. അത് പിന്നെ ചൈന നടത്തിയ യുദ്ധക്കാടുകളിലേക്കും, അവിടെനിന്ന് തെയ്‌വാന്‍, ടിബറ്റ്,ജപ്പാന്‍ തുടങ്ങിയ ബാക്കി കാടുകളിലേക്കും കയറുകയും അങ്ങിനെ കാട്ടില്‍ കയറി വഴിതെറ്റി അമേരിക്കയില്‍ എത്തേണ്ടതിനു പകരം നമ്മള്‍ വല്ല അന്റാര്‍ട്ടിക്കയിലോ, എന്തിന് ശൂന്യാകാശത്തില്‍ വരെ പോലുമോ എത്തിപ്പെട്ടേക്കാമെന്നായിരുന്നു അവരുടെ പക്ഷം. പക്ഷേ നമ്മള്‍ മലയാളികള്‍ ഉള്‍പ്പെട്ട ചര്‍ച്ച വല്ലതും ഇവര്‍ കണ്ടിട്ടുണ്ടോ!)

5. കമ്പനി.

ഒരു കമ്പനിയുണ്ടെങ്കില്‍ നമ്മളില്‍ പലരും തൃപ്‌തരായി. ഈ കമ്പനി തേടല്‍ കാടുകയറലുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്ന ഒരു കാര്യമാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെപ്പറ്റിയുള്ള ഒരു ചര്‍ച്ചയില്‍ നമ്മള്‍ ആദ്യം നോക്കുന്നത് കൂട്ടിന് കോണ്‍ഗ്രസ്സോ ബി.ജെ.പിയോ ഉണ്ടോ എന്നാണ്. അവരിലാരെങ്കിലും കൂടെ ഉണ്ടെങ്കില്‍ നമുക്ക് പിന്നെ എന്തെന്നില്ലാത്ത ആത്‌മവിശ്വാസമാണ്. അവനിട്ടൊന്ന് താങ്ങാന്‍ കിട്ടുന്നതിന്റെ സന്തോഷവും, അതുപോലെ “ഹോ, ലെവനും ഉണ്ടല്ലോ, അതുകൊണ്ടിനി ആരും നമ്മളെ മാത്രമായി അടിക്കില്ല” എന്നുള്ള ആശ്വാസവും. എവിടെയെങ്കിലും ഒരു ചെറിയ ഓട്ടയെങ്കിലുമിട്ട് നമ്മള്‍ അത് ചര്‍ച്ചയില്‍ കുത്തിക്കയറ്റും. അഴിമതി ചെയ്തോ എന്നതിനെക്കാളും നമുക്ക് അറിയേണ്ടത് ലെവനും മുന്‍‌പ് ഇതേ കാര്യം ചെയ്‌തിട്ടുണ്ടോ എന്നതാണ്. അങ്ങിനെയായാല്‍ പിന്നെ ഉടന്‍ നമുക്ക് ധാര്‍മ്മികബോധം വരും. “നിങ്ങള്‍ക്ക് ഇതിനെപ്പറ്റി പറയാന്‍ ധാര്‍മ്മികമായി യാതൊരു അവകാശവുമില്ല, കാരണം നിങ്ങളുടെ കാലത്തും ഇത് ഇതേപോലെ നടന്നതാണ്” എന്നുള്ള ആ ടിപ്പിക്കല്‍ പ്രസ്താവനയോടു കൂടി രണ്ടുകൂട്ടരും നിശ്ശബ്‌ദരാകും. ഇനിയെങ്ങാനും നേരാംവണ്ണം അഴിമതി കിട്ടിയില്ലെങ്കില്‍ നമ്മള്‍ ക്യാമറായും മറ്റുമൊക്കെ വെച്ച് മാസങ്ങളോളം കാത്തിരുന്ന്, പുറകെ നടന്ന് പിടിച്ച് വാങ്ങിപ്പിച്ച്, അതുമല്ലെങ്കില്‍ “കട്ടിട്ടവനെ കിട്ടിയില്ലെങ്കിലും വേണ്ട, ലെവന്റെ വീട്ടില്‍ വേറേ ആരേക്കൊണ്ടെങ്കിലും കക്കിച്ചാലും മതി” എന്നുള്ള സ്റ്റൈലിലെങ്കിലും നമ്മള്‍ ഒരു പോയിന്റൊപ്പിക്കും. ഇവിടെ പറഞ്ഞിട്ടുണ്ട് (ഡയറക്‍ട് മാര്‍ക്കറ്റിംഗ് -രണ്ട്).

ഇതിനോട് ബന്ധപ്പെട്ട് തന്നെയാണ് ചിലര്‍ക്കുള്ള ഈ രീതി- കുഞ്ഞിക്കിളിയേ പാടിയാല്‍ ദേവേട്ടന് ആ നിമിഷം തകണം പൊകണം വരുന്നതുപോലെ, അല്ലെങ്കില്‍ സാഗരങ്ങളെ പാടിയാല്‍ ആ നിമിഷം ഡും ഡും എന്ന് തബല എനിക്ക് വരുന്നതുപോലെ ചിലര്‍ക്ക് ചിലരെപ്പറ്റിയോ ചില പ്രസ്ഥാനങ്ങളെപ്പറ്റിയോ എന്തെങ്കിലും പറഞ്ഞാല്‍ ആ നിമിഷം എതിര്‍പക്ഷത്തെപ്പറ്റിയുള്ള എന്തെകിലും പരാമര്‍ശം കൂടി ഓട്ടോമാറ്റിക്കായി വരും; അതിന് പ്രസ്തുത ചര്‍ച്ചയില്‍ എന്തെങ്കിലും കാര്യമുണ്ടെങ്കിലും ഇല്ലെങ്കിലും. അതും കൂടെ ഒന്ന് പറഞ്ഞില്ലെങ്കില്‍ ഒരു സുഖമില്ലാത്തതുപോലെ. ചിലര്‍ ഇത് ഒരു സോഷ്യലിസ്റ്റ് രീതിയായിട്ടാണ് കൊണ്ടുപോകുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെപ്പറ്റി പറയുമ്പോള്‍ ആര്‍.എസ്സ്.എസ്സിനെപ്പറ്റിയും പറഞ്ഞിരിക്കും. അല്ലെങ്കില്‍ ഏതാണ്ടുപോലെ. എതിര്‍ പക്ഷമാണെങ്കിലും അവസാനം കൂട്ടിന് അവര്‍ തന്നെ വേണം. അല്ലെങ്കില്‍ ഒറ്റപ്പെട്ടുപോയപോലത്തെ ഒരു പ്രതീതിയാണ്. അങ്ങിനെ ആര്‍.എസ്സ്. എസ്സ് എങ്ങാനും ചിത്രത്തില്‍ വന്നാല്‍ ആ സെക്കന്റില്‍ നമ്മള്‍ തൊട്ടടുത്ത കാട്ടിലേക്ക് കയറുകയായി. കാട്ടില്‍ കയറിയാല്‍ പിന്നെ തോന്നിയപോലെയാണല്ലോ. വഴിയും അറിയാന്‍ വയ്യ, മൊത്തം ഇരുട്ട്, കാട്ടുമൃഗങ്ങള്‍ പതുങ്ങിയിരിക്കുന്നു... എന്തും സംഭവിക്കാം. എവിടെയെങ്കിലും കേടൊന്നും കൂടാതെ എത്തിയാലായി. അതാണ് പിന്നെ ചര്‍ച്ചയുടെ ഗതി.

6. ധാരണ

നമ്മള്‍ എന്തോ അടിപൊളിയാണെന്ന ഒരു ധാരണ നമുക്കെപ്പോഴും ഉണ്ടെന്ന് തോന്നുന്നു. അത് നല്ലതുതന്നെയാണെന്നാണ് എനിക്ക് തോന്നുന്നത്. കേരളത്തിനു വെളിയില്‍ പല കാര്യങ്ങളിലും നമുക്ക് പല രീതിയിലും വിജയിക്കാന്‍ കഴിയുന്നതിനുള്ള ഒരു കാരണം ചിലപ്പോള്‍ ഈ ധാരണ നല്‍‌കുന്ന ആത്‌മവിശ്വാസവുമായിരിക്കാം. കേരളത്തില്‍ നമ്മളില്‍ ചിലരെങ്കിലും പരാജയപ്പെടുന്നതിനുള്ള കാരണം ഈ അടിപൊളി ധാരണ എല്ലാവര്‍ക്കുമുണ്ടെന്നുള്ളതായിരിക്കാം. അവിടെ ഒരുത്തനും ഒരുത്തനേയും വകവെച്ച് കൊടുക്കില്ലല്ലോ.

പക്ഷേ ഈ ധാരണയുടെ ഒരു മാനുഷിക വശം നോക്കിയാല്‍ ചെറിയ രീതിയിലുള്ള പുച്ഛം നമുക്ക് മറ്റു പലരോടുമില്ലേ എന്നുള്ളതാണ്. സൂര്യോദയത്തിന്റെ ഈ പോസ്റ്റിലെ കമന്റുകളില്‍ അതിനെപ്പറ്റിയുള്ള കുറച്ച് പരാമര്‍ശങ്ങള്‍ കിട്ടും. തമിഴ്‌നാട്ടുകാരെ നമ്മള്‍ പാണ്ടി എന്ന് വിളിക്കുന്നതില്‍ ബഹുമാനമോ വെറുതെ ഒരു സംബോധനാരീതിയോ മാത്രമാണോ ഉള്ളതെന്ന് ഒരു സംശയം. അതുപോലെ മറ്റു പല നാട്ടുകാരോടും നമുക്കതുണ്ട് എന്നാണ് തോന്നുന്നത്. കൂട്ടിന് ഒരു പത്തുപേരെക്കൂടി കിട്ടിയാല്‍ മറുനാട്ടിലും നമ്മള്‍ ഇത് ഒളിഞ്ഞും തെളിഞ്ഞും കാണിക്കും. ചൈനക്കാര്‍ക്ക് യാതൊരു വൃത്തിയുമില്ലെന്നേ എന്ന് പറഞ്ഞ ഞങ്ങളുടെ ടോയ്‌ലറ്റ് ക്ലീനാക്കാന്‍ നാലുപേര്‍ നാലുമണിക്കൂര്‍ പണിയേണ്ടി വന്നു!

7. മുഖം‌മൂടി

എന്തൊക്കെയോ മുഖം മൂടികള്‍ നമുക്കില്ലേ എന്നൊരു സംശയം. പല കാര്യങ്ങളും നമ്മള്‍ ചെയ്യും-പക്ഷേ പലതിനെപ്പറ്റിയും എവിടെങ്കിലുമൊക്കെ ആരെങ്കിലുമൊക്കെ പറയുമ്പോള്‍ നമ്മള്‍ അത് സമ്മതിക്കില്ല. ഹിപ്പോക്രിസി എന്ന് വിളിക്കാമോ എന്നറിയില്ല. ചെയ്യാം-പക്ഷേ പുറത്തറിയരുത് എന്നുള്ള ഒരു രീതി. നമ്മുടെ അറിവിനെപ്പറ്റിയും വിജ്ഞാനത്തെപ്പറ്റിയും വിദ്യാഭ്യാസത്തെപ്പറ്റിയുമെല്ലാം എന്തൊക്കെയോ ഒരു ധാരണ നമ്മള്‍ മറ്റുള്ളവരില്‍ ഉണ്ടാക്കിവെച്ചിട്ടുണ്ട്. പക്ഷേ അത് അങ്ങിനെയൊക്കെത്തന്നെയാണോ എന്ന് ചോദിച്ചാല്‍... വിദ്യാഭ്യാസത്തിന്റെ കാര്യമെടുത്താല്‍ അതിനനുസൃതമായി നമ്മളില്‍ നിന്നും പ്രതീക്ഷിക്കുന്ന സംസ്കാരം നമ്മള്‍ കാണിക്കുന്നുണ്ടോ? നാട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ നമ്മുടേതെന്ന് നമ്മള്‍ പറയുന്ന വിദ്യാസമ്പന്നതയെ സാധൂകരിക്കുന്നുണ്ടോ?(ഇതില്‍ പലതിനും വിദ്യാഭ്യാസവുമായി വലിയ ബന്ധമൊന്നുമില്ല, ഉള്ളവനും ഇല്ലാത്തവനും എല്ലാം കാണിക്കുന്ന കാര്യങ്ങള്‍ തന്നെ, എങ്കിലും)

ഇങ്ങിനത്തെ മുഖം‌മൂടികളുടേയും ദുരഭിമാനത്തിന്റെയും ഫലമാണോ നാട്ടിലെ ആത്‌മഹത്യയുള്‍പ്പടെയുള്ള പല പ്രശ്‌നങ്ങളുടെയും ഒരു കാരണം?

8. പരസ്യപ്രകടനം

ഉള്ളില്‍ ബഹുമാനമൊക്കെയുണ്ടെങ്കിലും അത് പരസ്യമായി പ്രകടിപ്പിക്കാന്‍ നമ്മള്‍ മലയാളികള്‍ക്ക് എന്തോ ഒരു മടിയില്ലേ എന്നൊരു സംശയം. പ്രായമാവരെയും മറ്റും ഒരു ചമ്മലും കൂടാതെ അവരുടെ പ്രായത്തെപ്പറഞ്ഞുതന്നെ നമ്മള്‍ കളിയാക്കും. കരുണാകരന്‍, ഗൌരിയമ്മ മുതലായവര്‍ ഇപ്രാവശ്യവും അത് ധാരാളം കേട്ടു. അതുപോലെ വീട്ടിലാണെങ്കിലും പ്രായമായവര്‍ വന്നാല്‍ എഴുന്നേറ്റ് നില്‍ക്കുക എന്നൊക്കെയുള്ള ചില പബ്ലിക് എക്സ്‌പ്രഷന്‍സ് ചിലരെങ്കിലും കാണിക്കുന്നുണ്ടോ എന്നൊരു സംശയം. ഉത്തരേന്ത്യയിലൊക്കെ അച്ഛന്റെയും അമ്മയുടേയും ടീച്ചര്‍മാരുടെയും ഒക്കെ കാല്‍ തൊട്ട് വന്ദിക്കല്‍ ഒരു സ്ഥിരം പരിപാടിയാണ്.വലിയ വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും അത് കണ്ടിട്ടുണ്ട്. ഇവിടെയെങ്ങാനും നമ്മള്‍ യൂണിവേഴ്‌സിറ്റിയിലോ കോളേജിലോ അങ്ങിനെയെങ്ങാനും ചെ‌യ്താല്‍ ആദ്യം ഞെട്ടുന്നത് സാറായിരിക്കും. ചുറ്റും നില്‍ക്കുന്നവര്‍ക്കൊക്കെ ചിരീം വരും. അങ്ങിനെയൊക്കെ ചെയ്യണമെന്നല്ല, പക്ഷേ പല നല്ല കാര്യങ്ങളും പരസ്യമായി പ്രകടിപ്പിക്കാന്‍ നമുക്കെന്തോ വിമുഖതയുണ്ടോ എന്നൊരു സംശയം. മുകളില്‍ പറഞ്ഞ മുഖം മൂടിയുമായി ബന്ധപ്പെട്ടതാണോ ഈ പ്രശ്‌നവും?

അതുപോലെതന്നെ ബസ്സുകളില്‍ പ്രായമായവര്‍ വന്നാല്‍ സീറ്റ് കൊടുക്കുക- പക്ഷേ ഇത് പലരും ചെയ്യുന്നത് കണ്ടിട്ടുണ്ട് കേട്ടോ.

9. പാര

പാരകളിക്ക് നമ്മള്‍ മറ്റെല്ലാവരേയും പോലെ മിടുമിടുക്കര്‍. പക്ഷേ പാരകള്‍ ശരിക്കും പാരകളാവുന്നത് നാട്ടില്‍ തന്നെയാണെന്ന് തോന്നുന്നു. ബാക്കി നാട്ടുകാര്‍ നാടും വീടും ഒന്നും നോക്കാതെ പാരകള്‍ പണിയുമ്പോള്‍ നമ്മുടെ പാരകള്‍ കുറെയെങ്കിലും നാട്ടില്‍ തന്നെയായി കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് തോന്നും. മൊത്തം കട്ടപ്പാരയായിരുന്നെങ്കില്‍ ഇത്രയധികം പ്രവാസി മലയാളികള്‍ ഈ ലോകത്ത് ഉണ്ടാവില്ലായിരുന്നല്ലോ. പക്ഷേ നാട്ടില്‍ “നമ്മള്‍ നന്നായില്ലെങ്കിലും വേണ്ട ലെവന്‍ നന്നാകരുത്” എന്നുള്ള ആപ്‌തവാക്യം നമ്മള്‍ പലപ്പോഴും അതിന്റെ എല്ലാ അര്‍ത്ഥത്തിലും പാലിക്കുന്നുണ്ട് എന്നാണ് തോന്നുന്നത്. നാടിനു വെളിയില്‍ ആരുടേയും കാലു പിടിക്കാനും നാട്ടില്‍ ആരുടേയും കാലുവാരാനും മലയാളികളോളം മിടുക്കര്‍ വേറേ ആരുമില്ല എന്ന് പണ്ടാരാണ്ടോ നമ്മളെപ്പറ്റി പറഞ്ഞിരുന്നു.

ഹാവൂ, മലയാളികളെ പത്ത് ചീത്ത പറഞ്ഞപ്പോള്‍ എന്താ രസം :) കെമ്മെ പസ്സിശാസ് ഹിഹഷനഴിശും. യുച്ചിചുഹേറ്റ്.... കിപെമ്‌പാഞെമ്മഴിശഞനെമ്‌ഇസ് കുനേര്‌ഡിശുചെ നൂസധബ്ര മോഉഅ.

ഈയിടെയായി മൂലഭദ്രയുടെ ചെറിയ ഒരു അസ്കിതയുണ്ടേ.....ഉമേഷ് വൈദ്യരെ ഒന്ന് കാണണം.

posted by സ്വാര്‍ത്ഥന്‍ at 9:41 AM

0 Comments:

Post a Comment

<< Home