Saturday, August 05, 2006

ചെമ്പൂക്കാവ് - കവിത എഴുതേണ്ടതെങ്ങനെ?

കവികളുടെ എണ്ണം അനിയന്ത്രിതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അതില്‍ അല്‍പ്പം ഗവേഷിക്കാന്‍ ഈയുള്ളവള്‍ തീരുമാനിച്ചു. ഗവേഷണ മുന്നോടിയായി ചില ഉത്തരാധുനിക സാഹിത്യങ്ങള്‍ എഴുതാനുള്ള പശ്ചാത്തലം അന്വേഷിച്ചു തുടങ്ങി. ഒരു കിങ്ഫിഷര്‍ അകത്താക്കിയാല്‍ ഉത്തരാധുനികത ആടിപ്പതിഞ്ഞുവരുമെന്ന് വരുമെന്ന് നിരൂപക ശിരോമണി ബോധവല്‍ക്കരിച്ചു. കഷ്ടപ്പെട്ട് പകുതി അടിച്ചപ്പോഴേ ബോധരഹിതയായി പോയതോടെ സംഗതി ചീറ്റിപ്പോയി. എണീറ്റപ്പോള്‍ ചിരിയോടുചിരി.. എവിടെനിന്നാണ് ചിരിവരുന്നതെന്ന് മനസ്സിലാവുന്നുമില്ല!

പിന്നെയാണ് ആ ഉത്തരാധുനിക കണ്ടു പിടുത്തം നടത്തിയത്. മുന്നില്‍ പഴങ്കഞ്ഞി. ഒരു കൈയ്യില്‍ സ്പൂണ്‍. മറ്റേ കൈയില്‍ ഒരു പച്ചമുളക് രണ്ടായി പിളര്‍ന്ന് നാരങ്ങാ നീര്‍ ഇറ്റിച്ചു വീഴ്ത്തി പൂര്‍വ്വ സ്ഥിതിയിലാക്കിയത്. ഒരു സ്പൂണ്‍ കഞ്ഞി. മുളകില്‍ ഒരു കടി. ഒരു ഉത്തരാധുനികം എന്ന നിലയില്‍ പരീക്ഷണം മുന്നേറി. കാര്യങ്ങള്‍ ഒരു ലെവലിലെത്തിയപ്പോള്‍ ചില കവിതകള്‍ പേനയെവിടെ സോദരീ എന്ന് ആര്‍ത്തു വിളിക്കുകയും സ്പൂണ്‍ താഴെവച്ച് പേന ഞാന്‍ കൈയിലെടുക്കുകയും ചെയ്തു.

ഇപ്പോള്‍ മനസ്സിലായി. ഇതാണ് കാര്യം. കമ്പ്ലീറ്റ് പ്രസവ വേദനയും കഴിഞ്ഞാണ് ഇതൊക്കെ വരുന്നതെന്നല്ലെ വയ്പ്. ചുമ്മാതാ. വെറും പഴങ്കഞ്ഞി മതി. പഴങ്കഞ്ഞി ഒരു സാമ്പിള്‍ മാത്രമാണ്. മൈക്കല്‍ ജാക്സന്റെ അല്ലെങ്കില്‍ ജാനക്കിന്റേയോ പോപ്പിനൊപ്പം ഓട്ടന്‍ തുള്ളല്‍ നടത്തിയോ. വീട്ടിലുള്ളവരുടെ കൈയ്യില്‍ നിന്നും ചിരവ കൊണ്ട് അടിവാങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയോ...പരീക്ഷണം തുടരേണ്ടതാണ്.

വെളിപാട് പോലെയായിരിക്കണം കാര്യങ്ങള്‍. പറയാനുള്ളത് വ്യംഗ്യമായി സൂചിപ്പിക്കാനേ പാടുള്ളൂ. പലരീതിയില്‍ നിര്‍വചിക്കാന്‍ പറ്റണം. നേരെ ചൊവ്വേ പറയുവേ ചെയ്യരുത്. ഉള്ള വെയിറ്റ് പോവും. ഉദാഹരണത്തിന് കാറ്റ്. കാറ്റിന്റെ പര്യായ പദങ്ങളില്‍ നിന്ന് ഇത്തിരി കട്ടി കൂടിയ ഒന്ന് കണ്ടെത്തിയാല്‍ കാര്യങ്ങള്‍ എളുപ്പമാകും. അങ്ങനെ കുറെ വാക്കുകളുടെ കട്ടികൂടിയ അങ്ങനെ എളുപ്പം വായിക്കുന്നവര്‍ക്ക് മനസ്സിലാകാത്ത പദങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ രചന ആരംഭിക്കാം.

എറ്റവും അധികം മാര്‍ക്കറ്റ് ആത്മാവിനാണ്, രണ്ടാമത് മനസ്സ്. ഈ രണ്ട് സാധനങ്ങള്‍ എവിടെ എങ്ങനെ സ്ഥിതിചെയ്യുന്നു എന്ന് ആരും ചോദിക്കില്ല. അതുകൊണ്ട് ധൈര്യമായി ഉപമാ ഉല്‍‌പ്രേക്ഷാ പ്രയോഗങ്ങളോടെ ഉപയോഗിക്കാം. അവനവന് ഇഷ്ടമുള്ളത് മാര്‍ക്കറ്റ് നോക്കി തെരഞ്ഞെടുക്കുക. അതിനെ ആറ്റം ബോംബ് അണുബോംബ്, എ കെ 47, സ്കഡ്, പേട്രിയറ്റ് തുടങ്ങിയ മിസൈലുകള്‍. പുതിയ മിസൈല്‍ പേരുകള്‍ ആയാല്‍ നന്നായിരിക്കും. ദിവസവുമുളള പത്രവായനയില്‍ കണ്ടെത്തുന്ന കടുംവെട്ട് പേരുകള്‍ ഡയറിയില്‍ കുറിച്ചിടുന്നത് ശീലമാക്കിയാല്‍ നന്നായിരിക്കും.

ആട്ടുകല്ല്, അരകല്ല്, വാക്കത്തി, പിച്ചാത്തി, അരിവാള്‍ തുടങ്ങിയ നാടന്‍ ഇനങ്ങളും ഉപകാരപ്രദമാവും. അത്യാവശ്യം പുരാണം കൂടിയളവില്‍ ചേര്‍ത്ത് പ്രയോഗിക്കാം. എഴുതുന്നതിന്റെ അര്‍ഥത്തെ കുറിച്ച് ചിന്തിക്കുകയേ ചെയ്യരുത്. അത് നിരൂപകര്‍ ചെയ്തോളും. എഴുതിയിട്ട് മിണ്ടാതിരിക്കുക. ആരെങ്കിലും നല്ല അര്‍ത്ഥം കണ്ടെത്തി പറഞ്ഞാല്‍ അംഗീകരിച്ചേക്കുക. അത്രതന്നെ ഹും!

അടുത്ത ഭാഗത്തിനായി കാത്തിരിക്കുക..

posted by സ്വാര്‍ത്ഥന്‍ at 1:42 PM

0 Comments:

Post a Comment

<< Home