Tuesday, April 25, 2006

ഭൂതകാലക്കുളിര്‍ - ഓര്‍മ്മ പൂക്കള്‍


ശവംനാറി പൂക്കള്‍

മഞ്ചാടി മണികള്‍ വീണു കിടക്കുന്ന ഇടവഴിയിലൂടെ കൂട്ടുകാരോടൊത്ത്‌ വാട്ടിയ വാഴയില പൊതിച്ചോറു മണക്കുന്ന പുസ്തക സഞ്ചി തോളിലിട്ട്‌ സ്കൂളിലേക്ക്‌ പോക്കുമ്പോള്‍ കയ്യാലമേലിരുന്ന്‌ വിട്ടുമുറ്റത്ത്‌ സ്ഥാനം നിഷേധിക്കപ്പെട്ട ശവംനാറി പൂക്കള്‍ ഒര്‍മ്മിപ്പിക്കും, സത്യപുല്ലിന്റെ കാര്യം. കയ്യാലമേലിന്ന്‌ സത്യപുല്ല്‌ പറിച്ച്‌ കയ്യില്‍ വെച്ചാല്‍ മാഷിന്റെ അടികൊള്ളില്ല എന്നു വിശ്വാസം. പലവട്ടം മറിച്ചായിട്ടും ഞങ്ങള്‍ മാത്രമല്ല, സഖാവ്‌ ബാലേട്ടന്റെ മകള്‍ ദീപ പോലും അങ്ങനെ വിശ്വസിച്ചിരുന്നു.

കാക്ക പു

നോക്കത്താ ദൂരത്തോളം പരന്നു കിടക്കുന്ന കറുത്ത പാറയുടെ നടുവിലായിരുന്നു ഞങ്ങളുടെ സ്ക്കൂള്‍. മഴക്കാലത്ത്‌ അങ്ങിങ്ങായി ഉറവപൊട്ടി തെളിനീരൊഴുക്കുന്ന പാറപ്പുറത്തിരുന്നാണ്‌ വീട്ടില്‍ നിന്നും വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞ്‌ കൊണ്ടുവരുന്ന ചോറുണ്ണുക. ഓണകാലത്ത്‌ പാറ നിറയെ നീല നിറത്തിലുള്ള കാക്കപ്പു വിടരും. ചോറുണ്ട്‌ കഴിഞ്ഞാല്‍ നീരൊഴുക്കില്‍ നിന്നും കൈകഴുകി പൂപ്പറിക്കാന്‍ ഇറങ്ങും.

തുമ്പ പൂ

ഇട കിളച്ചിട്ട്‌ നീര്‍ച്ചാലൊഴുകുന്ന കവുങ്ങിന്‍ തോട്ടങ്ങളില്‍ കറുകപുല്ലിന്‌ കൂട്ടായി നിറയെ തുമ്പ പൂക്കള്‍. കൃഷിയിറക്കാത്തതില്‍ സങ്കടപെട്ട്‌ കഴിയുന്ന കണ്ടങ്ങളെ ആശ്വസിപ്പിക്കാനെന്നോണം തുമ്പ പൂക്കള്‍ കണ്ടം നിറയെ പൂക്കല്‍ വിടര്‍ത്തി കണ്ടത്തിന്‌ കൂട്ടുകിടന്നു. പറങ്കി മാവിന്‍ തോട്ടത്തിലലഞ്ഞ്‌ ചേന്നാര്‍വള്ളി കൊണ്ട്‌ മുറിഞ്ഞ മുറിവില്‍ തുമ്പ നീര്‌ പുരട്ടുമ്പോള്‍ നീറ്റല്‍കൊണ്ട്‌ കണ്ണില്‍ നിന്നും വെള്ളം വരുമായിരുന്നു, പിറ്റേന്ന്‌ വീണ്ടും പറങ്കിമാവിന്‍ തോട്ടത്തിലേക്ക്‌

നരേന്‍ പൂ

പൂരത്തിന്‌ ഒന്‍പത്‌ ദിവസം കിണറ്റിന്‍ കരയില്‍ മെടഞ്ഞ ഓലയില് ‍പെണ്‍കുട്ടികള്‍ പൂരം കുളിച്ച്‌ മൂന്നു പ്രാവശ്യം നരേന്‍ പൂവും ചെമ്പക പൂവും കൂട്ടി പൂവിട്ട്‌ പൂവിളിക്കും. ഒന്‍പതാം ദിവസം രാത്രില്‍ പടിഞ്ഞാറ്റയില്‍ നരേന്‍ പൂവും, ചെമ്പക പൂവും, മുരിക്കിന്‍ പൂവും കൊണ്ട്‌ കാമന്റെ രൂപം ഉണ്ടാക്കാന്‍ ആണ്‍കുട്ടികള്‍ക്കും സഹായിക്കാം. പൂരം പെണ്‍കുട്ടികളുടേതാണെങ്കിലും അമ്പലത്തില്‍ പൂരക്കളി വാല്യക്കാരുടെ വക.

കൊന്ന പൂ

കുറത്തി തെയ്യത്തിന്റെ പള്ളിയറയുടെ പിറകില്‍ ആരും കയറാത്ത കാവ്‌ തുടങ്ങുന്നിടത്തായിരുന്നു കൊന്നമരം. അന്തിത്തിരി മുടങ്ങി തെയ്യം കഴിപ്പിക്കാത്തതിലാകണം ഒന്നോ രണ്ടോ കുല പൂക്കള്‍, അത്രേ പൂക്കു. കുറത്തിക്ക്‌ മാത്രം കണി കാണാന്‍.

posted by സ്വാര്‍ത്ഥന്‍ at 12:16 AM

0 Comments:

Post a Comment

<< Home