Monday, April 24, 2006

നെടുമങ്ങാടീയം - ആവര്‍സിയര്‍!

ഗോപാലപിള്ള ഓവര്‍സിയര്‍ അല്ല. ഗോപാലപിള്ള തൂപ്പുകാരന്‍ ആണ്‌.
പറയങ്കാവിലുള്ള കെ എസ്‌ ഈ ബി സബ്സ്റ്റേഷന്‍ വളപ്പൊക്കെ തൂത്ത്‌ വൃത്തിയാക്കി ആവശ്യമില്ലാത്ത പേപ്പൊറൊക്കെ കത്തിച്ചുകളയലാണ്‌ മുഖ്യ കര്‍മ്മം. പഴയ ഒരുപാട്‌ മഞ്ഞഫയലുകള്‍ ഗോപാലപിള്ളയ്ക്ക്‌ അവിടെ നിന്നും ലഭിക്കാറുണ്ട്‌. അതൊക്കെ കത്തിക്കാതെ സൂക്ഷിച്ചുവയ്ക്കും. ഉച്ചയോടെ പണിനിര്‍ത്തി വീട്ടിലേക്ക്‌ പോകുമ്പോള്‍ അവയൊക്കെ കക്ഷത്തില്‍ തിരുകി തല ഉയര്‍ത്തിപ്പിടിച്ചാണ്‌ നടപ്പ്‌. വീട്ടില്‍, ഉളുപ്പന്‍ കുത്തിത്തുടങ്ങിയ തടിയലമാരയില്‍ മഞ്ഞ ഫയലുകള്‍ കീറിയവയും കീറാത്തവയും പ്രത്യേകമായി അടുക്കി വയ്ക്കും.


ഇപ്പോള്‍ ഈ ഫയലുകള്‍ ഇല്ലാതെ ഗോപാലപിള്ളയ്ക്ക്‌ ജീവിക്കാന്‍ വയ്യാതായി. എക്സിക്യൂട്ടീവ്‌ എഞ്ചിനിയര്‍മാരുടെ ഓവര്‍സിയര്‍മാരുടെയും കക്ഷത്തിലുരുന്ന് വിയര്‍ത്തതാണി ഫയലുകള്‍. ചിലപ്പോള്‍ വെറുതെ പുറത്തേക്ക്‌ ഇറങ്ങുമ്പോള്‍ ഇതിലൊന്ന് എടുത്ത്‌ ഗോപാലപിള്ളയും കക്ഷത്തില്‍ തിരുകും. എന്നിട്ട്‌ തലയുയര്‍ത്തിനടന്നുപോകും.
"ഓവര്‍സിയറേ......"
യൂണിയന്‍ ഗ്രൌണ്ടിന്റെ വശത്തു നിന്നാണ്‌ ആദ്യമൊക്കെ വിളിവന്നു തുടങ്ങിയത്‌. പിന്നെയത്‌ ഓട്ടോ സ്റ്റാന്റിലേക്കും നീണ്ടു. ഗോപാലപിള്ളയുടെ തലകണ്ടാല്‍ മതി എവിടെ നിന്നെങ്കിലും നീണ്ട വിളി ഉയരും.
"ഓവര്‍സിയറേ......."
ആദ്യമൊക്കെ ഗോപാലപിള്ള രസിച്ചു, തല കുറച്ചു കൂടി ഉയത്തി നടന്നു. പിന്നെ പിന്നെ വിളിയുടെ ടോണും സ്റ്റൈലും മാറിത്തുടങ്ങി. സത്രംമുക്കിലും ബാങ്ക്‌ ജംഷനിലും കച്ചേരി നടയിലും ഒക്കെ വിളികള്‍ ഉയര്‍ന്നു..
"ഓവര്‍സിയറേ......."
ഇപ്പൊ കക്ഷത്തില്‍ ഫയലൊന്നും വേണ്ട, ഗോപാലപിള്ളയെ കണ്ടാല്‍ മതി.
"ഓവര്‍സിയറേ......."
കുടുംബവുമായി പുറത്തിറങ്ങിയാലും അമ്പലത്തില്‍ പോയാലും വിവാഹത്തിനു പോയാലും..
"ഓവര്‍സിയറേ......."


ഒരുദിവസം ഗോപാലപിള്ള ആ കടുംകൈ ചെയ്തു, സൂക്ഷിച്ചുവച്ചിരുന്ന ഫയലൊക്കെ വീട്ടുവളപ്പിലിട്ട്‌ കത്തിച്ചു.
എന്നിട്ടും..
"ഓവര്‍സിയറേ......."
നെടുമങ്ങാടിന്റെ യുവജനത ആ വിളി ഒരു മന്ത്രം പോലെ കൊണ്ട്‌ നടന്നു.



"നിങ്ങള്‌ പോലീസി പരാതി കൊടുക്കീം." സഹികെട്ട ഭാര്യയാണ്‌ ഒരു പോംവഴി പറഞ്ഞത്‌.
"നിങ്ങള്‌ ഇതെല്ലാം ക്യാട്ടോണ്ട്‌ മിണ്ടാതെ ഇരിന്നിറ്റാണ്‌ പിള്ളരുക്ക്‌ ഏളുവം കൂടണത്‌. ഒര്‌ പെടപെടയ്ക്ക്‌ പോയാ അവിടേം വര്‌ം വിളി, ആവര്‍സിയരേന്ന്. മേലാങ്കോട്ടമ്മച്ചീ ഇതെന്തര്‌ തലേവിധിയാണ്‌."


ഭാര്യ പറഞ്ഞതില്‍ കാര്യമുണ്ടെന്ന് ഗോപാലപിള്ളയ്ക്കും തോന്നി.
പിറ്റേന്ന് തിരുച്ചുവരുന്ന വഴിയില്‍ പോലീസ്‌ സ്റ്റേഷനില്‍ ഗോപാലപിള്ള കയറി. പാറാവുകാരനോട്‌ പറഞ്ഞു എസ്‌ ഐ യെക്കണ്ട്‌ ഒരു പരാതി ബോധിപ്പിക്കാനുണ്ടെന്ന്. അയാള്‍ എസ്‌ ഐ യുടെ മുറികാട്ടിക്കൊടുത്തു. ഹാഫ്‌ ഡോറില്‍ കൈവച്ചപ്പോള്‍ ഗോപാലപിള്ളയുടെ ഉള്ളുപിടച്ചു. "മാടന്‍ എസ്‌ ഐ" എന്നാണ്‌ ആ മഹാന്‍ നാട്ടില്‍ അറിഞ്ഞിരുന്നത്‌. അടിച്ചിടുന്നവന്‍ എന്നര്‍ഥം. തിരിച്ചുപോയാലോ എന്ന് ഓര്‍ത്തു. കാലുകള്‍ പരുങ്ങി.


"ആരാ അത്‌?" അകത്തുനിന്നും പാറയില്‍ പറണ്ടുന്ന പോലൊരു ശബ്ദം.
ഗോപാലപിള്ള താനറിയാതെ മൊത്തമായി അകത്തേക്ക്‌ നീങ്ങി.
കാലുകള്‍ മേശമേല്‍ കയറ്റിവച്ച്‌ എസ്‌ ഐ ഇരിക്കുന്നു. ഫിക്സ്‌ ചെയ്ത ആ ഇരിപ്പില്‍തന്നെ എസ്‌ ഐ ചോദിച്ചു
"എന്തുവേണം?"
മൂത്രം ഒഴിക്കണം എന്നു പറയണാണ്‌ ഗോപാലപിള്ളയ്ക്ക്‌ തോന്നിയത്‌. തോന്നലിന്റെ ഒടുവില്‍ അയാള്‍ പറഞ്ഞു
"യെന്റെ പേരു കോവാലവിള്ള. ഒര്‌ പരാതി ഒണ്ടാരിന്ന്."
"ഉം" പറഞ്ഞൊ എന്ന അര്‍ഥത്തില്‍ എസ്‌ ഐ മൂളി.
"യെന്നെ യെല്ലാവരും ആവര്‍സിയറേ, ആവര്‍സിയറേ എന്ന് വിളിച്ച്‌ കളിയാക്കിണ്‌. സാറ്‌ യെന്തരെങ്കിലും ചെയ്ത്‌ ഈ വിളി വൊന്നു നിര്‍ത്തി തരനം"
എസ്‌ ഐ കാലുകള്‍ ഇറക്കിവച്ചു നിലത്തേക്ക്‌ ഇറങ്ങി. ഗോപാലപിള്ളയുടെ അടുത്തുവന്നു. എന്നിട്ട്‌ സാവധാനം ചോദിച്ചു;
"എന്തരാണ്‌ നിന്റെ ജ്വാലി?"
"എലറ്റ്രിസിറ്റീല്‌ തൂപ്പാണ്‌"
"എത്രാംക്ലാസുവരെ പഠിച്ചിറ്റൊണ്ട്‌?"
"എട്ടാം ക്ലാസ്‌"
"ഉം."



നിശബ്ദത.


എസ്‌ ഐയുടെ കൈ സ്വന്തം പാന്റിന്റെ പോക്കറ്റില്‍ എന്തോ തിരയുന്നു...
ഗോപാലപിള്ളക്ക്‌ ഇറങ്ങി ഓടാന്‍ തോന്നി.
കയ്യില്‍ തടഞ്ഞ പൊടിക്കുപ്പി എടുത്ത്‌ എസ്‌ ഐ തുറന്നു. ഇടതുകയ്യിലേക്ക്‌ കുടഞ്ഞു, വലതുകൈവിരലില്‍ അതെല്ലാം ചേര്‍ത്ത്‌ പിടിച്ച്‌ മൂക്കിലേക്ക്‌ തിരുകി.
ഉണര്‍ന്നു വന്ന ഒരു തുമ്മല്‍ ആസ്വദിച്ചടക്കി. ഗോപാലപിള്ളയെ നോക്കി.

"ഡാ നെനക്കറിയുമോ, കഷ്ടപ്പെട്ട്‌ പഠിച്ച്‌ ഞാന്‍ ഹിസ്റ്ററി എം എ എടുത്തു. കുത്തിയിരുന്നു പഠിച്ച്‌ പി എസ്‌ സി ടെസ്റ്റ്‌ എഴുതി ആദ്യം PWD ക്ലാര്‍ക്ക്‌ ആയി. അവിടെ ഇരുന്ന് ടെസ്റ്റ്‌ എഴുതി പോലീസിക്കേറി. സബ്‌ ഇന്‍സ്പെക്റ്റര്‍ വരെയായി ഉടനെ സി ഐ ആകും.
ആ എന്നെ ഇവിടെയുള്ള നായിന്റെ മോന്‍മാര്‍ വിളിക്കിനത്‌ "മാടന്‍" എന്നാണ്‌.
എട്ടാം ക്ലാസും ഗുസ്തിയും കഴിഞ്ഞു തൂത്തുവാരി നടക്കണ നിന്നെ "ഓവര്‍സിയറേ" എന്നു വിളിച്ചപ്പം നിനക്കു വലിയ നാണക്കേടാണല്ലേടാ" മാടന്‍ എസ്‌ ഐ അലറി
"എറങ്ങിപ്പോടാ വെളിയില്‍. അവന്റെ ഒരു ആവര്‍സിയര്‍!"


ഈ സംഭവത്തിന്റെ ത്രെഡ്‌ പറഞ്ഞ ഹരിക്ക്‌ നന്ദി.


posted by സ്വാര്‍ത്ഥന്‍ at 8:05 PM

0 Comments:

Post a Comment

<< Home