Saturday, April 01, 2006

കൂമൻ‍പള്ളി - വിയോഗം ,വിവാഹം,വിരാഗം


1. വിയോഗം
പലതരം റ്റ്യൂബുകളിലും കതീറ്ററുകളിലും ഈ സീ ജീ ലീഡുകളിലും കുരുങ്ങി
മിക്കാവാറും നഗ്നനായിക്കിടക്കുന്ന പ്രതാപ്‌ സിംഗിന്റെ കൈയില്‍ ഞാന്‍
ഭയപ്പാടോടെയാണ്‌ തൊട്ടത്‌, അതും എന്റെ കൈയില്‍ നഴ്സ്‌ ഒരു പോളിത്തീന്‍ കൈയുറഇടുവിച്ചതിന്റെ ധൈര്യത്തില്‍ . തലമുതല്‍ കാല്‍ വരെ നുറുങ്ങിപ്പോയിരിക്കുന്നു. എന്റെ കരം പതിഞ്ഞപ്പോള്‍ ഒരു തുണിയുലയുന്നയത്ര ദുര്‍ബ്ബലമായൊരു ശബ്ദത്തില്‍ പ്രതാപ്‌ വിളിച്ചു "ആഷാ?"


ഈശ്വരാ. ആരാണീ ആഷ? ഭാര്യ സംഗീതയെ ഓമനിച്ചു വിളിച്ചിരുന്ന പേരാണോ? അതോ മകള്‍ മേഘനയുടെ ചെല്ലപ്പേരോ? അപകടത്തില്‍ അവര്‍ രണ്ടും മരിച്ചെന്നും കുറഞ്ഞ പരിക്കുകളോടെ അതതിജീവിച്ച മകന്‍ ഇരുവരുടെയും ചിതക്ക്‌ ജബല്‍ അലി ഖബര്‍ സ്ഥാനില്‍ അന്ത്യ പൂജകള്‍ നടത്തുകയാണെന്നും അറിയുന്നതിനു മുന്നെ ഈ മനുഷ്യന്‍ മരിക്കുന്നതായിരിക്കും അയാള്‍ക്ക്‌ സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യമെന്ന് എനിക്കു തോന്നി.തൊട്ടരുകില്‍ നില്‍ക്കുന്ന മാസ്കണിഞ്ഞ വൃദ്ധന്‍ നാട്ടില്‍ നിന്ന് മകന്റെ കുടുംബത്തിനു സംഭവിച്ച അപകടമറിഞ്ഞെത്തിയ ഡോ. റാണാ സിംഗ്‌ ആണെന്ന് മുഖച്ഛായയാല്‍ തിരിച്ചറിഞ്ഞ എനിക്ക്‌ ഡ്യൂട്ടി ഡോക്റ്ററോട് ഈ സഹപ്രവ്ര്ത്തകന്‍ മരിക്കുകയാണോ എന്ന് ചോദിക്കാനായില്ല. ഞാന്‍ മെല്ലെ കൈ എടുക്കവേ അതിശക്തമായ ലഹരിമരുന്നുകളുടെ മയക്കത്തെയും തോല്‍പ്പിച്ച്‌ പ്രതാപിന്റെ ബോധം വീണ്ടുമൊരിക്കല്‍ക്കൂടി ആഷയെത്തിരഞ്ഞു.

2. വിവാഹം
ഒരാണ്ടു പിന്നിട്ടപ്പോഴൊരു ദിവസം അപ്രതീക്ഷിതമായി പ്രതാപും വധുവും വീട്ടിലെത്തി. അയാള്‍ ആശുപത്രി വിട്ടിറങ്ങി ഏറെ താമസിയാതെ വീണ്ടും വിവാഹിതനായെന്നും ചടങ്ങുകളൊന്നുമില്ലാതെയിരുന്നതിനാല്‍ ആരെയും ക്ഷണിച്ചില്ലെന്നും ഞാനറിഞ്ഞിരുന്നു. എങ്കിലും ഒരു വല്ലായ്ക തോന്നി, എന്നും സംഗീതയും മേഘനയുമൊത്ത്‌ ഓടിക്കയറി വന്നിരുന്ന കൊച്ചു റാണാസിംഗ്‌ അച്ഛനെയും നവവധുവിനെയും വിട്ട്‌ ഇത്തിരി പിറകില്‍ മാറി അധോമുഖനായി നടന്നു വരുന്നതു‌ കണ്ടപ്പോള്‍. നിറയെ ചിരിച്ച്‌ പ്രതാപ്‌ എനിക്ക്‌ വധുവിനെ പരിചയപ്പെടുത്ത്‌ - ഇതെന്റെ ഭാര്യ, ആഷ.

ആഷയും പ്രതാപും ഒരേ സ്കൂളില്‍ പഠിച്ചു. പിന്നെ ഒരു കോളേജിലും. കുഞ്ഞു നാളിലേ പ്രണയബദ്ധരായി അവര്‍. തമിഴ്‌ വംശജയായ ആഷയെ വിവാഹം കഴിക്കാന്‍ ശ്രമിച്ചാല്‍ തന്നിലോടുന്ന രാജ രക്തം അത്‌ പൊറുക്കില്ലെന്നും അപമാനത്തില്‍ നിന്നു രക്ഷപെടാന്‍ വേറേ വഴിയില്ലെങ്കില്‍ മകനേയും ഭാര്യയേയും കൊന്ന് ആത്മഹത്യ ചെയ്യുകയേയുള്ളുവെന്നും ഡോ. റാണാ വ്യക്തമാക്കി. രജപുത്രനു വാക്കൊന്നേയുള്ളു, അതു പറഞ്ഞു കഴിഞ്ഞു.

പ്രതാപ്‌ അച്ഛന്‍ കണ്ടുപിടിച്ച കുട്ടിയെ വിവാഹം കഴിച്ചു. ആഷയെ മറക്കാന്‍ എളുപ്പവഴി നാടുവിടല്‍ ആയിരുന്നു. അയാളും സംഗീതയും ദുബായില്‍ ചേക്കേറി. ഇരുപതു വര്‍ഷം ഒരുമിച്ചു ജീവിച്ചു.രണ്ടു കുട്ടികളെ വളര്‍ത്തി. റാണക്കു പത്തും മേഘനക്ക് പതിനേഴും വയസ്സായ സമയത്താണ്‌ ബുറൈമിയില്‍ വച്ച്‌ കുടുംബത്തിന്റെ സ്ത്രീ പ്രജകളെയത്രയും കൊണ്ടുപോയ വാഹനാപകടമുണ്ടായത്‌.

ആശുപത്രിയില്‍ അര്‍ദ്ധബോദ്ധാവസ്ഥയില്‍ അമ്മയെയൊ മകനെയോ ഭാര്യയേയോ തിരയാതെ ആഷയെ വിളിക്കുന്ന മകനും കാമുകന്റെ വിവാഹം കഴിഞ്ഞ്‌ ഇരുപതു വര്‍ഷമായിട്ടും വിവാഹം കഴിക്കാതെ ഡോ. റാണാ ക്ലിനിക്കിനു സമീപത്തു തന്നെ താമസിച്ച്‌ തന്നെ ഇഞ്ചിഞ്ചായി കുറ്റബോധത്തില്‍ മുക്കിക്കൊല്ലുന്ന അവന്റെ പെണ്ണും ചേരേണ്ടത്‌ ദൈവഹിതമാണെന്ന് കരുതി ഡോ. റാണ ആഷയെ ദുബായില്‍ വിളിച്ചു വരുത്തി അവരുടെ വിവാഹം കോടതിയില്‍ നടത്തിക്കൊടുക്കുകയായിരുന്നു.

ആഷയും പ്രതാപും ഈ കഥയുടെ അവസാനഭാഗങ്ങള്‍ പറയുമ്പോള്‍ അതു കേട്ട്‌ എന്റെ ഭാര്യ കരഞ്ഞു.
"ഫെയറി ടെയില്‍ എന്‍ഡിംഗ്‌" എന്നത്രേ ഇത്തരം പുനസ്സമാഗമങ്ങള്‍ക്കു പറയുക.




3. വിരാഗം

വര്‍ഷം വീണ്ടുമൊന്നു കഴിഞ്ഞു. പ്രതാപൊരിക്കല്‍ എന്റെ ഓഫീസില്‍ തല
കാട്ടി.

സാബ്രിയ ഉണ്ടോ?

ഇല്ല, അവള്‍ സ്ഥിരമായി പ്രസവാവധിയാണ്, പ്രതാപിനെന്താ വേണ്ടത്, ഞാന്‍ ചെയ്യാം.

എന്റെ എം‌പ്ലോയീ ഇന്‍ഫോ അപ്ഡേറ്റ് ചെയ്യണം.

അതു ചെയ്തു കഴിഞ്ഞതല്ലേ? ആഷയുടേ പേരു തന്റെ കുടുംബത്തില്‍ എന്നേ ചേര്‍ത്തു. മറന്നോ?


“എന്റെ കുടുംബത്തില്‍ ആഷയെന്ന പേര്‍ കളയണം ദേവ്.“

“എന്ത്? “


“ഞങ്ങള്‍ ബന്ധം വേര്‍പെടുത്തി . എനിക്കെന്നും വിരഹിയായിരിക്കാനാണു വിധി.“ ശരിയാണ്, ഇരുപതു കൊല്ലമൊക്കെ കാത്തിരുന്നാല്‍ പിന്നെ എന്തെങ്കിലും ഇവരുടെ പ്രതീക്ഷക്കൊത്തുയരുമോ? അവരുടെ വിധി.


ആഷയും പ്രതാപും പിരിയാന്‍ കാരണമെന്തെന്നു ഞാന്‍ തിരക്കിയില്ല. നിസ്സാരമായൊരു എന്തെങ്കിലും ഒരു കാരണം മതിയല്ലോ അവര്‍ പിരിയാന്‍- ടോയിലറ്റ് സീറ്റ് താഴ്തി വയ്ക്കാന്‍ അയാള്‍ മറന്നെന്നോ അവള്‍ കറിക്കുപ്പിട്ടില്ലെന്നോ ടൈയില്‍ കറ പുരണ്ടിരുന്നത്ചൂണ്ടിക്കാട്ടിയില്ലെന്നോ ആവും.


posted by സ്വാര്‍ത്ഥന്‍ at 10:37 PM

0 Comments:

Post a Comment

<< Home