Saturday, April 01, 2006

മണ്ടത്തരങ്ങള്‍ - തോമസ്സ് ഇന്‍ ബര്‍ഗ്ഗര്‍ ടൌണ്‍

നാട്ടില്‍ നിന്ന് വന്ന തോമ്മാച്ചന്‍ രാവിലെ എന്റെ കൂടെ കാണിച്ച മണ്ടത്തരങ്ങളല്ലാതെ പിന്നീട് ബാങ്കിന്റെ പരീക്ഷ എഴുതാന്‍ പോയപ്പൊ അനിഷ്ഠസംഭവങ്ങള്‍ ഒന്നും സംഭവിച്ചില്ല. അതോ അതിനെ പറ്റി എന്നോട് പറയാതിരുന്നതോ? എന്തായാലും എനിക്ക് ഒരു പോസ്റ്റിനുള്ള വക ഒന്നും അവന്‍ ഉണ്ടാക്കിത്തന്നില്ല. അതിന് ഞാന്‍ അവന്റെ കൂടെ തന്നെ വേണം എന്നായോ അവസ്ഥ?. അങ്ങിനെ എങ്കില്‍ അങ്ങിനെ.

പുതിയ മണ്ടത്തരം ഒപ്പിക്കാന്‍ ഞാനും അവനും കൂടി വൈകുന്നേരം അങ്ങിനെ പുറപ്പെട്ടു. അവന്‍ ആദ്യമായിട്ടായിരുന്നു ബാംഗ്ലൂരില്‍ വരുന്നത്. പരീക്ഷ കഴിഞ്ഞപ്പോഴേക്കും ഒരുപാട് നേരമായതിനാല്‍ ഞാന്‍ ദൂരസ്ഥലങ്ങള്‍ ഒന്നും കാണിക്കണ്ട എന്നു വച്ചു. ഇവിടത്തെ Centralized AC ഉള്ള Shopping Mall ആയ ഫോറത്തില്‍ തന്നെ ഞാന്‍ അവനെ വൈകുന്നേരം കൊണ്ട് പോയി. പട്ടിക്കാട്ടില്‍ നിന്ന് വരുന്ന അവന് അതൊരു അനുഭവം തന്നെ ആയിരിക്കും എന്ന് കരുതി. പോരാണ്ട് ബംഗ്ലൂരിലുള്ള ഒരുമാതിരി നാണമില്ലാത്ത പെണ്‍പിള്ളേരെല്ലാം അവിടെ അല്പവസ്ത്രധാരിണികള്‍ ആയി വരും. അതും കണ്ട് രണ്ടാള്‍ക്കും നല്ലോണം വെള്ളമിറക്കാന്‍ പറ്റിയാല്‍ വിശപ്പും പൊയ്ക്കോളും, രാത്രിയുള്ള ഭക്ഷണത്തിന്റെ കാശും ലാഭിക്കാം.

ആ പ്ലാന്‍ അവന്‍ തെറ്റിച്ചു. പുതുവൈപ്പിനിലേക്ക് വെള്ളവും കൊണ്ട് പോകുന്ന മിനി ലോറി നിറക്കാന്‍ മാത്രം വെള്ളം ഒഴുക്കിയിട്ടും അവന്റെ വിശപ്പ് പോയില്ല. എന്റേം പോയില്ല, എങ്കില്‍ പോലും ഞാന്‍ പട്ടിണി കിടക്കാന്‍ തയ്യാറായിരുന്നു. പക്ഷെ അവന്‍ കാറാന്‍ തുടങ്ങി. ഫോറത്തില്‍ എവിടെ ചുളു വിലയ്ക്ക് ഭക്ഷണം കിട്ടും എന്ന് ഞാന്‍ ആലോചിച്ച് വരുമ്പോഴേക്കും അവന്റെ കണ്ണില്‍ മക്‍ഡോണാള്‍ഡ് ഉടക്കി. ഡോണാള്‍ഡ് ഡക്ക് ടി.വിയില്‍ കണ്ട് തലതല്ലിച്ചിരിക്കുന്ന അവന് അവിടെ നിന്ന് തന്നെ കഴിച്ചേ മതിയാകൂ. അവിടെ ബര്‍ഗ്ഗറും ഹോട്ട്ഡോഗും പോലത്തെ വേഷപ്രച്ഛന്നരായ ബ്രെഡ് മാത്രമേ ഉണ്ടാവൂ എന്ന് പറഞ്ഞ് തലയൂരാന്‍ നോക്കി ഞാന്‍. അതും കേട്ടേ പരിചയം ഉള്ളു, അതുകൊണ്ട് കഴിച്ചേ മതിയാകൂ എന്ന് അവന്‍. ഞാന്‍ എന്തു ചെയ്യും?

പര്‍സ് എടുത്ത് നോക്കി ഞാന്‍. കഷ്ടിച്ച് നൂറ് രൂപ കാണും. അവന്റെ കയ്യില്‍ എത്രയുണ്ടെന്ന് തിരക്കി. അവന്‍ പര്‍സ് പോലും എടുത്തിട്ടില്ല. അപ്പൊ എന്നെ വഴിയാധാരമാക്കാന്‍ തന്നെ ഇറങ്ങിപ്പുറപ്പെട്ടതാണ്. ഇവനെയൊക്കെ ...

എന്നാലും ക്രെഡിറ്റ് കാര്‍ഡും, ഡെബിറ്റ് കാര്‍ഡും ഒക്കെ ഉണ്ടല്ലോ കയ്യില്‍. അത് വച്ച് ഒപ്പിക്കാം. ഇവനെ പിണക്കി വിട്ടാല്‍ ഇനി തിരിച്ച് നാട്ടിലേക്ക് പോകാന്‍ പറ്റാത്ത ഒരു അവസ്ഥ ഇവന്‍ ഉണ്ടാക്കിക്കളയും. അതു കൊണ്ട് തീറ്റിപ്പണ്ടാരത്തിനെ പിണക്കാനും വയ്യ. ശരി, വാ എന്നു പറഞ്ഞ് കേറി അകത്ത്.

ആദ്യമായിട്ടാണ് ഓരോ സാധനവും കാണുകയും കേള്‍ക്കുകയും ചെയ്യുന്നത് എന്ന ഒരു ബുദ്ധിമുട്ടും അവനെ ബാധിക്കുന്നതായി തോന്നിച്ചില്ല അവന്‍. അല്ലേലും അവന്‍ ആദ്യം കാണുന്ന പെണ്‍പിള്ളേരോടും അവന് കുട്ടിക്കാലത്ത് മണ്ണ് കൊണ്ട് അപ്പം ഉണ്ടാക്കികളിച്ചിട്ടുള്ള ബാല്യകാല സഖി എന്ന രീതിയിലാ സംസാരിക്കാറുള്ളത്. ഒന്നും വിടാതെ ആ മെനുവിലുള്ള സാധനങ്ങളെല്ലാം അവന്‍ ഓര്‍ഡര്‍ ചെയ്യുകയും മുതുക്കാടിന്റെ Great Vanishing Act പോലെ അതൊക്കെ കാണാതാക്കുകയും ചെയ്തു ടിയാന്‍. ഞാന്‍ എന്റെ ദേഷ്യവും വിഷമവും വിശപ്പും ഒരു പെപ്‌സിയില്‍ ഒതുക്കി.

എല്ലാം കഴിച്ച് കഴിഞ്ഞ് പത്ത് മുന്നൂറ് രൂപയുടേ ബില്ലും കൊണ്ട് വന്ന ബെയററരിന് ക്രെഡിറ്റ് കാര്‍ഡ് കൊടുത്തപ്പോഴാണ് ആ മഹാത്മാവ് എന്റെ ശ്വാസം നിലക്കാന്‍ പാകത്തിലുള്ള ഒരു വാചകം കാച്ചിയതു. അവിടുത്തെ ക്രെഡിറ്റ് കാര്‍ഡ് മെഷീന്‍ വര്‍ക്ക് ചെയ്യുന്നില്ലപോലും. ഇനി എന്നാ ചെയ്യുമെടാ തോമ്മാച്ചാ എന്ന എന്റെ ചോദ്യത്തിന് നീ അരിയാട്ടിക്കോ എന്ന മറുപടി നല്‍കി അവന്‍ മിടുക്കനായി. മക്ക്‍ഡൊണാള്‍ഡ്സില്‍ എന്തു അരി, എന്തു ആട്ടല്‍? ഗോതമ്പ് മാവു കുഴക്കാന്‍ പറയുമോ? ഈശ്വരാ, ഇതിലും ഭേദം മരണമാണ്. എന്ന അങ്ങോട്ടെടുക്കുമോ വേഗം നീ എന്നെ?, plz.. ഇവനെ അങ്ങോട്ടെടുക്കുവോ എന്ന് പ്രാര്‍ത്ഥിക്കാമായിരുന്നു. പക്ഷെ ഒന്നാമതു ഇവന്റെ ദൈവത്തെ എനിക്ക് അത്ര പരിചയം പോര, രണ്ടാമത് ഇവന്റെ കഥ തീര്‍ന്നാലും എന്റെ ദുരിതങ്ങള്‍ അവസാനിക്കുന്നില്ല. ബില്ലിന്റെ ഭീഷണി പിന്നേം അവിടെ കിടക്കുന്നു ഡെമോസ്‌തനിസ്സിന്റെ വാളു പോലെ.

മാനേജറോട് പോയി സങ്കടം പറഞ്ഞു. ഒറ്റത്തവണത്തേക്ക് ക്ഷമിച്ച് വിട്ടാല്‍ ഇനി ഒരിക്കലും മണ്ടത്തരങ്ങള്‍ ഒന്നും കാണിക്കാതെ നല്ല കുട്ടിയായി ജീവിച്ചുകൊള്ളാം എന്നു വരെ പറഞ്ഞു. ഇത്രേം ത്യാഗം ഞാന്‍ ചെയ്യാം എന്ന് പറഞ്ഞിട്ടും അങ്ങേര്‍ കേള്‍ക്കണ്ടേ? ബ്ലഡി ഫൂള്‍. എന്നാലും ഇത്തിരി ദയ കാണിച്ചു ചേട്ടന്‍. ആ തീറ്റിപണ്ടാരത്തിനെ അവിടെ പണയം വച്ചിട്ട് വല്ല ATM ഇലും പോയി കാശ് എടുത്തിട്ട് വരാന്‍ ഉള്ള അനുവാദം തന്നു.

അതിനെന്താ, നോ പ്രോബ്ലം. എനിക്ക് സന്തോഷമേ ഉള്ളു. ഇവിടെ കിടന്നോട്ടെ ഈ ഈറ്റിങ്ങ് മെഷീന്‍. കുറെ കൂടി ബര്‍ഗ്ഗറും ഹോട്ട്ഡോഗും ഒക്കെ കാണിച്ച് കൊടുത്ത് പീഡിപ്പിച്ചോളൂ. ഒരെണ്ണം പോലും തൊടീക്കരുതു. ഞാന്‍ ഇപ്പൊ ഈ പഴംചരക്ക് നിങ്ങളെ ഏല്‍പ്പിച്ചിട്ട് പോകുവാണ്. ഇനി എന്ത് സംഭവിച്ചാലും ഞാന്‍ ഉത്തരവാദി അല്ല. അപ്പൊ ബൈ ബൈ എന്നും പറഞ്ഞ് ഇറങ്ങിയ ഞാന്‍ തൊട്ടപ്പുറത്തുള്ള ATM ഇല്‍ പോയി ഞാന്‍ പിന്നെ കാശും ഒക്കെ എടുത്ത് ഞാന്‍ തിരിച്ച് വന്നത് ആ കട അടക്കാറായപ്പോള്‍ മാത്രം.

ഇത്ര അപകടം പിടിച്ച സാധനം എനിക്ക് പിന്നെ എവിടെയാ സുരക്ഷിതമായി വച്ചിട്ട് പോകാന്‍ പറ്റുക? എന്തായാലും എന്റെ പ്രതികാരവും തീര്‍ന്നു, അവന്റെ ബര്‍ഗ്ഗര്‍ കൊതിയും തീര്‍ന്നു. ആദ്യമായി എന്റെ മണ്ടത്തരം എനിക്ക് തന്നെ സുഖിച്ച സന്തോഷത്തോടെ ഞാനും, കാണിച്ച മണ്ടത്തരത്തിന്റെ വിഷമവുമായി അവനും ഒന്നും മിണ്ടാതെ വീട്ടിലേക്ക് യാത്രയായി. വഴിനീളെ ഞാന്‍ പാടിക്കൊണ്ടിരുന്നു “യേ ദോസ്തീ, ഹം നഹീ ചോടേങ്കേ”, അവന് എന്തു തോന്നിക്കാണുമോ എന്തോ.

posted by സ്വാര്‍ത്ഥന്‍ at 10:27 AM

0 Comments:

Post a Comment

<< Home