Tuesday, December 05, 2006

കൊടകര പുരാണം - ബീഡിവലിയുടെ ബാലപാഠങ്ങള്‍

ആറാം ക്ലാസില്‍ പഠിക്കുന്ന കാലത്താണ് ഞാന്‍ ഒന്നാം ഘട്ട ബീഡിവലി ആരംഭിക്കുന്നത്.

വീട്ടിലും അയല്‍പക്കത്തും അറിഞ്ഞിടത്തോളം എന്റെ ക്ലാസിലും അതൊരു മീറ്റ്‌ റെക്കോഡായിരുന്നെങ്കിലും അനന്ദപുരം കസിന്‍ ബ്രദേഴ്സിന്റെ ഇടയില്‍ അതൊന്നും ഒരു ഈവന്റ്‌ പോലും അല്ലായിരുന്നു.

അക്കാലത്ത്‌ ഞങ്ങളുടെ ഫാമിലിയിലുള്ള മുതിര്‍ന്നവര്‍, ആപ്പിള്‍ ഫോട്ടോ മാര്‍ക്ക്‌ ബീഡി, ചാര്‍മിനാര്‍ സിഗരറ്റ്‌ തുടങ്ങിയ മാര്‍ക്കറ്റിലേക്ക്‌ വച്ചേറ്റവും കടുപ്പം കൂടിയവ വലിക്കയാല്‍ ട്രെയിനിങ്ങ്‌ ഇതിന്മേലായിരുന്നതിന്നതുകൊണ്ട്‌, പിന്നീട്‌ താരതമ്യേനെ കടുപ്പം കുറഞ്ഞ ബ്രാന്റുകളായ മഞ്ഞ കാജാ, വെള്ളക്കാജാ, ദിനേശ്‌, മണി തുടങ്ങിയ ബീഡികളും, പനാമ, സിസര്‍, ബെര്‍ക്കിലി തുടങ്ങിയ സിഗരറ്റുകളും വലിക്കുന്നത്‌ തമിഴന്‍ ലോറി ഓടിക്കുന്നവന്‌ പ്രീമിയര്‍ പത്മിനി ഓടിക്കും പോലെ നിസാരമായി മാറി.

വലിക്കാരില്‍ കേമന്‍ തൃശ്ശൂര്‍ത്തെ ഇളയമ്മയുടെ മോന്‍ പ്രവിച്ചേട്ടനാണ്‌. അദ്ദേഹം വെറും ഒമ്പതാം ക്ലാസുകാരനായിരുന്നന്ന് വലിക്കണ വലി കണ്ടാല്‍ ആരും വിശ്വസിക്കില്ല. അല്ല, ആളെ കണ്ടാലും അങ്ങിനെ തന്നെ!

ശരീരപുഷ്ടിമയുടെ രഹസ്യം, അദ്ദേഹത്തിന്റെ അച്ഛന്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിന്റെ അടുത്ത്‌ നടത്തിയിരുന്ന റെസ്റ്റോറന്റായിരുന്നു. അവിടെ ബാക്കി വരുന്ന പഴമ്പൊരിയും ബോണ്ടയും പിറ്റേന്ന് വീട്ടിലേക്ക് കൊണ്ടുപൊരുന്നത് തിന്ന് തിന്നായിരുന്നത്രേ എട്ടാം ക്ലാസിലെത്തിയപ്പോഴേക്കും പ്രവിച്ചേട്ടന്‍‍, സുമോ ഗുസ്തിക്കാന് മുണ്ടി നീര് വന്ന പോലെയായത്.

ഇദ്ദേഹം ദിവസേന തിന്നുന്ന പഴമ്പൊരിയുടെ എണ്ണം കേട്ടും, തിന്ന് മടുത്തിട്ട് പശുവിന്റെ വെള്ളത്തിലിട്ട സുഖ്യന്റെ കാര്യമോര്‍ത്തും ഞാനും ചേട്ടനും കഠിനമായ സങ്കടത്തോടെ അടുത്ത ജന്മത്തിലേങ്കിലും ഒരു ഹോട്ടലുകാരന്റെ മക്കളായി ജനിക്കണേ എന്ന് പ്രാര്‍ത്ഥിക്കാറുണ്ട്‌.

പ്രവിച്ചേട്ടന്റെ അച്ഛന്‍ ശങ്കരനാരായണന്‍ പാപ്പന്‍ സിഗരറ്റ്‌ വലിച്ച്‌ പുക അകത്തോട്ട്‌ എടുക്കാതെ ഊതിക്കളയുന്ന നാട്ടുകാരെ ബോധിപ്പിക്കാന്‍ വേണ്ടി വലിക്കുന്ന ചില സിനിമാ നടന്മാരുടെ ടൈപ്പായിരുന്നു. അതിനും വേണ്ടി, മോന്‍ കൈ ചുരുട്ടി പിടിച്ച്‌ വിരലിനിടയില്‍ സിഗരറ്റ്‌ തിരുകി വച്ച്‌ എരിഞ്ഞ്‌ വലിച്ച്‌ പുക പുറത്തോട്ട്‌ ഒരു തുള്ളി പോലും വിടാതെ വലിക്കുന്ന പ്രകൃതക്കാരനും.

പുതിയ ബാച്ച് ട്രെയിനിങ്ങിനെടെ ഇദ്ദേഹം കുറച്ച് തിയറി ക്ലാസ് എടുക്കും. അതായത്, സിഗരറ്റ്‌ വലി മനുഷ്യ ശരീരത്തിന്‌ വളരെ അത്യന്താപേക്ഷിതമായ കാര്യമാണെന്ന പോയിന്റില്‍ ഊന്നിക്കൊണ്ട്.

“ ഇഷ്ടിക ഉണ്ടാക്കുമ്പോള്‍ അതില്‍ പുക കയറ്റി വിടുന്നതുകൊണ്ടല്ലേ ഇഷ്ടികക്ക്‌ ഉറപ്പ്‌ കിട്ടുന്നത്‌?

അതുപോലെ സിഗരറ്റ്‌ വലിക്കുമ്പോള്‍ നമ്മുടെ ശരീരത്തിലേക്ക്‌ പുക കയറി നമ്മുടെ ശരീരത്തിലെ ഇറച്ചി ഉറക്കുകയും അത് മസിലായി രൂപാന്തരം പ്രാപിച്ച് നല്ല ഉരുക്ക്‌ ഇഷ്ടിക പോലെയാവുകയും ചെയ്യും”

അങ്ങിനെ ഉറച്ച മസിലുകള്‍ക്ക്‌ വേണ്ടി കുറച്ച്‌ ചുമച്ചാലും‍ വേണ്ടീല്ല്യ, കൂമ്പ് വാട്യാലും സാരല്യ എന്ന് പറഞ്ഞ് ഞങ്ങള്‍ ചാന്‍സ്‌ കിട്ടുമ്പോഴെല്ലാം ബീഡി വലിക്കാന്‍ തുടങ്ങി.

അന്നൊക്കെ മീശയും താടിയും ഇല്ലാതിരുന്നതുകൊണ്ട്‌ (ഇന്നും കത്തിപ്പിടിക്കാന്‍ മാത്രമൊന്നുമില്ല), ബീഡികത്തിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം മൂക്കിലെ രോമം ഫ്ലേയിമിന്റെ ചൂടില്‍ കരിഞ്ഞ്‌ പോകാതെ നോക്കണം എന്നതായിരുന്നു.

മൂക്കിലൂടെ പുക വിടല്‍, വട്ടം വട്ടമായി പൊകച്ചുരുള്‍ നിര്‍മ്മാണം, എരിഞ്ഞ്‌ വലി, തുടങ്ങിയവ പല അതിപ്രധാനമായ അഭ്യാസങ്ങള്‍ ജന്മസിദ്ധമായ കഴിവുകൊണ്ട്‌ എനിക്ക്‌ പഠിച്ചെടുക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടായില്ല.

അത്രയും കാലം വലിയാനന്ദം ആനന്ദപുരത്ത്‌ മാത്രമായിരുന്നു. പിന്നെ പിന്നെ, കൊടകരയിലേക്ക്‌ കൂടി വ്യാപിപ്പിക്കാന്‍ ഒരാഗ്രഹം തോന്നി.

അങ്ങിനെയാണ്‌ ഞാന്‍ ഷമ്മിയുമായി ഇതേക്കുറിച്ച്‌ ഡിസ്കസ്‌ ചെയ്യുന്നത്‌. ഷമ്മിയാണേല്‍ എങ്ങിനെയെങ്കിലും ബീഡി വലി പഠിക്കാന്‍ അതിയായ ആഗ്രഹവുമായി നടക്കുന്ന കാലം.

ഷമ്മിയും ഞാനും ഇതേപറ്റി ഡോണ്‍ബോസ്കോയുടെ മൂത്രപ്പുരയില്‍ നിന്ന് ഇന്റര്‍വെല്‍ സമയത്ത്‌ ഡിസ്കസ്‌ ചെയ്യുകയും അങ്ങിനെ സ്കൂളില്ലാത്ത ഒരു ശനിയാഴ്ച ദിവസം എന്റെ പറമ്പിന്റെ താഴെയുള്ള ഒരു കാരമുള്ള് നിറഞ്ഞ കുറ്റിക്കാട്ടില്‍ ഉച്ചയോടെ സംഗതി സെറ്റപ്പാക്കാമെന്ന് തീരുമാനിക്കുകയും ചെയ്തു.

തീപ്പെട്ടി ഞാനും വലിക്കാനുള്ള ഐറ്റംസ്‌ ഷമ്മിയെക്കൊണ്ടും സ്പോണ്‍സര്‍ ചെയ്തു.

അങ്ങിനെ ശനിയാഴ്ച വന്നെത്തി.

തീപ്പെട്ടിയുമായി ഞാന്‍ കാത്തിരുന്നു. ഞാനുയര്‍ത്തി ആകാശത്തേക്ക് ഊതി വിടാന്‍ പോകുന്ന ധൂമപടലത്തെ ക്കുറിച്ചോര്‍ത്ത് വെറുതെ ചിരിച്ചു.
പക്ഷെ, പറഞ്ഞ സമയം കഴിഞ്ഞ് മണിക്കൂറൊന്നായിട്ടും ഷമ്മിയെ കാണാനില്ല.

ഈശ്വരാ.. അവന്‍ എന്നെ വഞ്ചിച്ചിരിക്കുമോ? അതോ പിടിക്കപ്പെട്ടിരിക്കുമോ?
ഞാന്‍ ലേബര്‍ റൂമിന്റെ പുറത്ത് വെയ്റ്റ് ചെയ്യുന്ന ഭര്‍ത്താവിനെ പോലെ ടെന്‍ഷനടിച്ച് കുറ്റിക്കാട്ടിലിരുന്നു.

കുറെ കഴിഞ്ഞപ്പോള്‍.. ഷമ്മി അതാ വരുന്നു... പാടത്തൂടെ കൈവിരലുകള്‍ v എന്ന് പിടിച്ചുകൊണ്ട്‌.

കിതച്ചുകൊണ്ട്, എനിക്ക്‌ നേരെ അവന്‍ ഒരു കടലാസു പൊതി നീട്ടി.

പരമാവധി രണ്ട്‌ ബീഡിയോ രണ്ട്‌ സിഗരേറ്റോ പ്രതീക്ഷിച്ച് പൊതി തുറന്ന എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാനായില്ല. അതിര്‍വരമ്പുകള്‍ ഇല്ലാത്ത ആഹ്ലാദത്താല്‍ ഞാന്‍ തുള്ളിച്ചാടി.

"കേരളത്തില്‍ അന്ന് പ്രചാരത്തിലുണ്ടായിരുന്ന ഒരുമാതിരി എല്ലാ തരം ബ്രാന്റിലും പെട്ട സിഗരറ്റിന്റെയും ബീഡിയുടേയും സാമ്പിളുകള്‍. അഥവാ കുറ്റികള്‍ !“

'ഉദ്ദേശിച്ചപോലെ പപ്പയുടെ പനാമ അടിച്ചുമാറ്റാന്‍ പറ്റിയില്ലാഡാ. അതുകൊണ്ട്‌, കൊടകര മുതല്‍ വഴിയമ്പലം വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരം റോഡിന്റെ അപ്പുറവും ഇപ്പുറവും കിടക്കുന്ന എല്ലാ കുറ്റികളും പെറുക്കി'

എനിക്കവനെക്കുറിച്ചഭിമാനം തോന്നി. സിന്‍സിയറിറ്റി ഉള്ളവന്‍. വാക്കിന്‌ വ്യവസ്ഥയുള്ളവന്‍!

ആദ്യമായി ഞങ്ങള്‍ കുറ്റികള്‍ വലുപ്പം ബ്രാന്റ്‌ തുടങ്ങിയ ക്രൈറ്റീരിയ വച്ച്‌ സോറ്ട്ട് ചെയ്തു. തുടര്‍ന്ന് ട്രെയിനിങ്ങ്‌ ആരംഭിച്ചു.

നാലു കുറ്റി വലിച്ചപ്പോഴേക്കും ചുമ, തലകറക്കം, തലവേദന, ഓക്കാനം വരവ്‌ എന്നിവയാല്‍ ഷമ്മി വലി നിര്‍ത്തി. എന്നിട്ട് പറഞ്ഞു, “ഡാ ഞാന്‍ വീട്ടീ പൂവാ.. എനിക്ക് മതിയായി”

എന്നാ നീ ചെല്ല്, എന്ന് പറഞ്ഞ് ഞാന്‍ കുറ്റികളില്‍ നിന്ന് കുറ്റികളിലേക്ക് തീ പടര്‍ത്തി പുകച്ചുരുളുണ്ടാക്കി കളിച്ചു.

പെട്ടെന്നെന്തോ ഒരു അനക്കം കേട്ട് ഞാന്‍ തലയുയര്‍ത്തി വെറുതെ ഒന്ന് മുകളിലേക്ക്‌ നോക്കിയപ്പോള്‍ അക്കാലത്ത്‌ കാണാന്‍ പറ്റുന്ന മാക്സിമം ഭീകരമായ ഒരു കാഴ്ച ഞാന്‍ കണ്ടു.

എന്റെ അമ്മ കയ്യില്‍ പട്ടവടിയുമായി നില്‍ക്കുന്നു.

"ഡാ കുരുത്തം കെട്ടോനേ.. മൊട്ടേന്ന് വിരിയും മുന്‍പേ തുടങ്ങിയോടാ"

എന്ന അമ്മയുടെ വാത്സല്യത്തോടെയുള്ള ചീത്ത കേട്ട്‌ ‌ കണ്ടന്‍ കത്രികയില്‍ പെട്ട എലിയെ പോലെ ദയനീയമായി നോക്കി “അപ്രത്തെ കാരമുള്ള് വേണോ അതോ ഇപ്രത്തെ പട്ടവടി വേണോ?” എന്ന ഡിലെമയില്‍ നിന്നു.

കാരമുള്ള്‍.. പട്ടവടി...
കാരമുള്ള്‍.. പട്ടവടി...

എന്ന നില്പിന് അറുതി വരുത്തിക്കൊണ്ട്, അമ്മ എനിക്ക് മള്‍ട്ടി പര്‍പ്പസായ, തെങ്ങിന്‍ പട്ടയുടെ ഉണങ്ങിയ ഭാഗത്തിന്റെ ഏറ്റവും ഇമ്പോര്‍ട്ടന്റായ പര്‍പ്പസ് എന്താണെന്ന് വീണ്ടും മനസ്സിലാക്കി തന്നു.

അടിക്കിടയിലാണ് അമ്മ കുറ്റിക്കാട്ടില്‍ കിടക്കുന്ന അമ്പതോളം വരുന്ന കുറ്റിക്കൂട്ടം കണ്ടത്. അത് കണ്ട് ,

“ഈശ്വരാ.. ഇത്രേം സിഗരറ്റും ബീഡിയും നീ ഇവിടെ ഇരുന്ന് വലിച്ചുവോടാ എരണം കെട്ടവനേ.. നിന്നെ ഇന്ന് ഞാന്‍ കൊല്ലുമെടാ“

എന്ന് പറഞ്ഞ് അടിയുടെ ഫോഴ്സില്‍ കാര്യമായ വര്‍ദ്ധനവ് വരുത്തി.

എന്തായാലും തലങ്ങും വിലങ്ങും കിട്ടിക്കൊണ്ടിരിക്കയാണ്. അതിന്റെ ഇടയില്‍.

“ അയ്യോ.. നോ നോ..ഇതെല്ലാം ഞാന്‍ വലിച്ചതല്ലാ.. അതെല്ലാം ആരൊക്കെയോ വലിച്ച കുറ്റികളാ.. റോഡീന്ന് പെറുക്കിയത്. സത്യം”

എന്നൊക്കെ പറയാന്‍ നിന്നാല്‍ അത് അടിയുടെ ഫോഴ്സിലും എണ്ണത്തിലും വമ്പിച്ച വ്യതിയാനങ്ങള്‍ സൃഷ്ടിച്ചേക്കുമെന്ന് പേടിച്ച്,

“ അയ്യോ...ഇനി വലിക്കില്ലേ.... സത്യായിട്ടും ഇനി വലിക്കില്ലേ..“ എന്നുമാത്രമേ ഞാന്‍ പറഞ്ഞുള്ളൂ.

അന്നേവരെ വായിലൂടെയും മൂക്കിലൂടെയും മാത്രം പുക വിടാന്‍ അറിയുന്ന എനിക്ക്‌ പിന്നെ ഏതിലൂടെയെല്ലാം പുക പോയി എന്ന് ഓര്‍മ്മയില്ല.

ഇക്കേസില്‍ ഒന്നാം പ്രതിസ്ഥാനത്ത് വരേണ്ടവരായ, കൊടകരയില്‍ നിന്ന് വഴിയമ്പലത്ത് റോഡിലൂടെ പുകവലിച്ചുപോയവര്‍ക്കും, അത് പെറുക്കി കൊണ്ടുവന്ന ഷമ്മിക്കും വേണ്ടി ഞാന്‍ ഒറ്റക്ക് പട്ടവടിയടി ഏറ്റുവാങ്ങുകയായിരുന്നു.

ഹവ്വെവര്‍, അന്നത്തെ അടിയുടെ ചൂടും പേടിയും‌ എനിക്ക്‌ പത്ത്‌ കൊല്ലത്തോളം നിന്നു!

posted by സ്വാര്‍ത്ഥന്‍ at 6:50 PM

0 Comments:

Post a Comment

<< Home