Tuesday, December 05, 2006

Suryagayatri സൂര്യഗായത്രി - പട്ട് പാവാട

“തമ്പ്രാട്ടീ ഇച്ചിരെ വെള്ളം വേണം.”

അടുക്കളക്കോലായിയില്‍ വന്നിരുന്ന് ചിരുതേയി പറഞ്ഞു.

“കഞ്ഞി മതിയോ?”

“ മതി. ചൂട്‌ വെള്ളം തന്ന്യാ നല്ലത്‌.”

ചെറിയമ്മ ഒരുപാത്രത്തില്‍ കഞ്ഞിവെള്ളമെടുത്ത്‌ കുറച്ച്‌ വറ്റുമിട്ട്‌ കൊടുത്തു. കുടിച്ച്‌, പാത്രം കഴുകിവെച്ച്‌ ചിരുതേയി വീണ്ടും ഇരുന്നു.

"മീരക്കുട്ടി വന്നൂന്ന് കേട്ടതോണ്ട്‌ മാത്രാ ഞാനിപ്പോ വന്നത്‌. ഒന്നിനും വയ്യ. ടി. വി. യും കണ്ട്‌ ഇരിക്ക്യന്ന്യാ ഇപ്പോ പണി."

മീര ചിരിച്ചതേയുള്ളൂ. വീട്ടിലെ പുറം ജോലിക്കാരി ആയിരുന്നു ചിരുതേയി. എന്നും വന്നാല്‍ കുറേ വിശേഷങ്ങള്‍ പറയാന്‍ ഉണ്ടാവും, ജോലി ചെയ്യുമ്പോള്‍. നാട്ടു വിശേഷങ്ങള്‍. ആരുടെയെങ്കിലും വീട്ടില്‍ കല്യാണം തീരുമാനിച്ചതോ, കുട്ടിയുണ്ടായതോ വിരുന്നിനു പോകുന്നതോ ഒക്കെ. നാട്ടുകാരുടെ വിശേഷങ്ങളൊക്കെ വീട്ടില്‍ ആദ്യം എത്തിയിരുന്നത്‌ അങ്ങനെ.

“ഇവടത്തേതും നാട്ടുകാര്‍ അറിയണത്‌ ഈയ്യമ്മ പറഞ്ഞിട്ടന്ന്യാ.”

ചെറിയമ്മ പറയും. അമ്മ അത്‌ കേട്ട്‌ ചിരിക്കും.

“ഓണം കഴിഞ്ഞാല്‍ കുറച്ച്‌ ദിവസം കൂടെ ഇവടെണ്ടാവ്വോ?”

“ഒരുമാസം കൂടെ.”

വീട്ടുവിശേഷങ്ങളും നാട്ടു വിശേഷങ്ങളും പറഞ്ഞിരിക്കുമ്പോഴാണ്‌‍ അനു ഓടി വന്നത്‌.

“ന്താ അറിയ്യോ?”

ചിരുതേയിയുടെ ചോദ്യം കേട്ട്‌ ഒന്നും പറയാതെ അനു നാണം കുണുങ്ങിനിന്നതേയുള്ളൂ.

കൈയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക്‌ കവര്‍ അനുവിന്റെ കൈയില്‍ കൊടുത്തു അവര്‍. വാങ്ങണോ വേണ്ടയോ എന്ന് സംശയിച്ച്‌ നിന്ന് പിന്നെ വാങ്ങി, തന്റെ മടിയിലേക്കിട്ട്‌ അകത്തേക്ക്‌ ഓടിപ്പോയി. അമ്മയും ചെറിയമ്മയും ഇടയ്ക്ക്‌ വന്ന് എന്തൊക്കെയോ പൊതികള്‍ കൊണ്ടുക്കൊടുത്തു. പതിവുള്ള ഓണക്കോടിയും, എന്തെങ്കിലും പലഹാരങ്ങളും ഒക്കെ ആവും. മോന്‍ വലുതായി ജോലിയ്ക്ക്‌ പോകാന്‍ തുടങ്ങിയതില്‍പ്പിന്നെ ചിരുതേയി അങ്ങനെ വരാറില്ല എന്ന് പറയാറുണ്ട്‌ അമ്മ.

അവര്‍ പൊതികളുമായി "പോകുന്നതിനുമുമ്പ്‌ ഒന്നുംകൂടെ വരാം. കുട്ടികള്‍ക്കും വരണമ്ന്ന് പറഞ്ഞിട്ടുണ്ട്” എന്നും പറഞ്ഞ്‌ പതുക്കെ നടന്ന് പോയി.

അകത്ത്‌ പോയി കവര്‍ തുറന്ന് നോക്കിയപ്പോള്‍ അനുവിന് പട്ട് പാവാടയ്ക്കും ബ്ലൌസിനും ഉള്ള തുണിയാണ്. ഓര്‍മ്മകള്‍ കുറേ പിന്നിലേക്കോടിപ്പോയി. കുട്ടിക്കാലത്ത്‌ ഓണത്തിനു വാങ്ങിയ പട്ടുപാവാട രണ്ട്‌ ദിവസം കഴിഞ്ഞ്‌ കാണാതായപ്പോള്‍ ‍ചിരുതേയിയെയാണ്‌‍ എല്ലാവരും സംശയിച്ചത്‌.

ആയമ്മ, ചോദിക്കാതെ ഇവിടുന്ന് ഒന്നും കൊണ്ടുപോവില്ലാന്ന്‌‍ അമ്മ മാത്രമേ തറപ്പിച്ച്‌ പറഞ്ഞുള്ളൂ. ചിരുതേയിയോട്‌ ഒന്നും ചോദിക്കണ്ട തിരഞ്ഞുനോക്കാം, കിട്ടിയാല്‍ കിട്ടട്ടെ എന്നും അമ്മ പറഞ്ഞു. ചെറിയമ്മയ്ക്കും മറ്റുള്ളവര്‍ക്കും ചിരുതേയിയോട്‌ പിന്നെ ലോഗ്യം ഉണ്ടായില്ല. പിന്നേയും രണ്ട്‌ ദിവസം കഴിഞ്ഞപ്പോഴാണ്‌‍ കിണറിനടുത്ത്‌, തേങ്ങാക്കൂട്ടിലെ, അരഭിത്തിയിലെ പൊതിക്കെട്ടില്‍ നിന്ന് പട്ടു പാവാടയും പിന്നെ കുറേ പഴയതും പുതിയതും തുണികളും കിട്ടിയത്‌. ചെറിയമ്മയുടെ മകന്‍ ഗോപി, സന്യാസവേഷത്തിന് തിളക്കം കൂട്ടാന്‍ വേണ്ടി ഭാണ്ഠം കെട്ടി, അതില്‍ കുറേ തുണികള്‍ ഇട്ടുവെച്ചതാണ്‌‍. നിത്യോപയോഗമില്ലാത്തതുകൊണ്ടും, പുത്തന്‍ അല്ലാത്തതുകൊണ്ടും, മറ്റുള്ള തുണികളും കാണാഞ്ഞത്‌ ആരും അറിഞ്ഞില്ല. ചിരുതേയിയോട്‌ ചോദിക്കാഞ്ഞത്‌ എത്ര നന്നായീന്ന് അമ്മ അപ്പോള്‍ത്തന്നെ ചെറിയമ്മയോട്‌ ചോദിച്ചു. കുട്ടികള്‍ക്കെല്ലാം ശകാരം കിട്ടുകയും ചെയ്തു.

"എന്താമ്മേ ഇത്‌?"

"ഇത്‌ മോള്‍ക്ക്‌ ഓണക്കോടിയാ, അവര്‍ തന്നില്ലേ അത്‌."

"അപ്പോ നമ്മള്‍ കൊണ്ടുവന്ന ഉടുപ്പോ?"

"അത്‌ വേറൊരു ദിവസം ഇടാം."

സംശയത്തിന്റെ പേരില്‍ ചിരുതേയിയോട്‌ പാവാടയുടെ കാര്യം ചോദിച്ചിരുന്നെങ്കില്‍ ഈ പട്ടുതുണിയുടെ തിളക്കം, ഒരിക്കലും കാണാന്‍ സാധിക്കില്ലായിരുന്നു എന്ന് മീരയ്ക്ക്‌ തോന്നി.

posted by സ്വാര്‍ത്ഥന്‍ at 5:28 PM

0 Comments:

Post a Comment

<< Home