Tuesday, October 24, 2006

കൂമൻ‍പള്ളി - പ്രലംഭം

URL:http://koomanpalli.blogspot.com/2006/10/blog-post.htmlPublished: 10/24/2006 3:51 PM
 Author: ദേവരാഗം
"എടാ ഒന്നു വിളിച്ചു പറയെടാ മൂങ്ങേ, അല്ലെങ്കില്‍ ചാണകമല്ല സബ്ജിയാണു വില്‍ക്കാന്‍ നിരത്തി വച്ചിരിക്കുന്നതെന്ന് ഇരുട്ടത്ത്‌ ആളുകള്‍ അറിയില്ല. ഒരു മണ്ണെണ വിളക്കു വാങ്ങരുതോ നീ?"ഇറച്ചി വെട്ടുകാരന്‍ പീര്‍മുഹമ്മദിന്റെ ഉപദേശം.

മഹേഷിനു സമാധാനമായി. താനെന്നാണു പുതിനയും മേത്തിയും കച്ചവടം തുടങ്ങിയതെന്ന് അന്വേഷിച്ചില്ല. അതിലത്ഭുതവുമില്ല. മഹേശ്വര ക്ഷേത്ര നടയില്‍ നിന്നും തന്നെ കണ്ടെത്തിയ മുത്തശ്ശിയോടൊപ്പം ലോട്ടറിക്കച്ചവടം തുടങ്ങിയതാണ്‌ നടന്നു തുടങ്ങിയ പ്രായത്തില്‍. പിന്നെ ലോറി കഴുകുന്ന പണി ചെയ്തു, ഹോട്ടലില്‍ വിളമ്പുകാരനായി, ഈ മുക്കില്‍ തന്നെ ഇളനീരു കച്ചവടം തുടങ്ങി...എന്തെല്ലാം ചെയ്തു.

ഇരുട്ടായിട്ടും തെരുവുവിളക്കുകള്‍ തെളിഞ്ഞിട്ടില്ല. "ഞാന്‍ കണ്ടിട്ടുള്ള എല്ലാ നാടിനും വൈദ്യുതി നല്‍കുന്നത്‌ നമ്മുടെ മുന്നിലെ ഡാം ആണ്‌. പക്ഷേ നമുക്കിരുട്ടേയുള്ളു. പ്രതിഷേധിക്കണം, സമരം ചെയ്യണം" ഭത്ര പണ്ട്‌ കമ്പനിപ്പടിക്കല്‍ പ്രസംഗിക്കാറുണ്ടായിരുന്നു. അവന്റെ പാര്‍ട്ടി ഭരണത്തിലായതില്‍ പിന്നെ ആ പ്രസംഗമില്ല. "ഞാന്‍ പറഞ്ഞാല്‍ വലിയവര്‍ കേള്‍ക്കില്ല" എന്നൊരു നിരാശപുരണ്ട ഒഴിവുമാത്രം. ഇപ്പോള്‍ രാഷ്ട്രീയവുമില്ല.

ഭത്രയാണ്‌ ആദ്യം ഇതിനു തയ്യാറായതും. പക്ഷേ അവന്‌ അമ്മയുണ്ട്‌, ഭാര്യയും കുഞ്ഞുമുണ്ട്‌. ഇവന്‍ ഓടിക്കളഞ്ഞാല്‍ അവരെന്തു ചെയ്യും. തനിക്കു ഇട്ടിട്ടോടാന്‍ ഈ തെരുവു മാത്രമേയുള്ളു. ദൂരെയേതെങ്കിലും നഗരത്തില്‍ എന്തെങ്കിലും പണി ചെയ്ത്‌ കാലം കഴിക്കാന്‍ ബുദ്ധിമുട്ടു വരില്ലായിരിക്കും. നൂറ്റിമുപ്പത്‌ രൂപയുണ്ട്‌ കയ്യില്‍. ഇപ്പോള് ഇലകള്‍ വിറ്റു കിട്ടുന്നതും നേരേ ഡ്രോയറിന്റെ പോക്കറ്റിലിടുകയാണ്‌. അതൊരു പതിനഞ്ചെങ്കിലും കാണാതിരിക്കില്ല.

താനാണ്‌ ഭത്രയെ ആദ്യം നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചതും. ഇന്നലെ ശ്രീപതി, ഇന്നു നാരു. അവന്‍ പോയാല്‍ നാളെ മറ്റൊരാള്‍. കൊന്നിട്ടെന്തു നേടാന്‍.
"ഇന്നലെ ശ്രീപതിയെ ആരും കൊന്നില്ല, അതുകൊണ്ട്‌ ഇന്ന് നാരുവുണ്ടായി. അവനെ ഒടുക്കിയാല്‍ പിന്നെ ആരും ധൈര്യപ്പെടില്ല. ഇനി ആരെങ്കിലും ഉണ്ടായാല്‍ തന്നെ അവന്‍ കൊള്ളക്കാരെപ്പോലെ മാന്യനായിരിക്കും." ഭത്രക്കുറപ്പുണ്ട്‌. കൊള്ളക്കാരോട്‌ ഗ്രാമീണര്‍ക്ക്‌ ശത്രുതയൊന്നുമില്ല. അവര്‍ കാടുകളില്‍ താമസിച്ച്‌ വലിയ പണക്കാരെ ഭീഷണിപ്പെടുത്തിയും തട്ടിക്കൊണ്ടു പോയും പണമുണ്ടാക്കുന്നു. ഗ്രാമവാസികളെ ഉപദ്രവിച്ചു കിട്ടുന്ന ചെറു മുതലിലൊന്നും അവര്‍ക്കു താല്‍പ്പര്യമില്ല. ഗ്രാമത്തില്‍ വരാറുതന്നെയില്ല.

നാരു തന്നെ ദ്രോഹിച്ചിട്ടില്ല. അവനു വേണ്ടതൊന്നും- പൊന്നും പെണ്ണും പണവുമൊന്നും തന്റെ പക്കലില്ല. ഒരിക്കല്‍ വെറുതേ തല്ലിയിട്ടുണ്ട്‌. അതിപ്പോള്‍ ചന്തയിലിരിക്കുന്നവരെ പോലീസും വെറുതേ തല്ലാറില്ലേ.

പക്ഷേ സഹിക്കാനാവുന്നില്ല. ഗ്രാമത്തിലാര്‍ക്കും ആര്‍ക്കും പുറത്തിറങ്ങി നടക്ക വയ്യ. ഒന്നുകില്‍ അവന്റെ ആളുകള്‍, അല്ലെങ്കില്‍ അവന്റെയാളെന്നു വെറുതേ പറഞ്ഞു നടക്കുന്നവര്‍. ഒളിച്ചിരുന്ന് അവനെ വകവരുത്താനെന്തു വഴിയെന്ന് ഭത്ര ഒരുപാടാലോചിച്ചു. സാക്ഷിയൊന്നുമില്ലെങ്കില്‍ പോലീസ്‌ കേസെഴുതി തള്ളുമെന്ന് ഉറപ്പാണത്രേ. അവര്‍ക്കും ആശ്വാസമാവുകയേയുള്ളു. നാരു കൌശലക്കാരനാണ്‌. അവന്‍ ആള്‍ക്കൂട്ടത്തിനു നടുവിലേ പ്രത്യക്ഷപ്പെടൂ. താമസം കൂടി ചന്തക്കുള്ളിലെ പീടികയിലാണ്‌. കടമുറിക്കുള്ളില്‍ നിന്നും ഒരു നിലവിളി കേട്ടാല്‍ ചന്തയില്‍ നില്‍ക്കുന്നവര്‍ അത്‌ തങ്ങളുടെ മകളോ ഭാര്യയോ സഹോദരിയോ ആകരുതെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്‌ കേട്ടില്ലെന്നു നടിക്കും.

താന്‍ തയ്യാറെന്ന് ഭത്രയോടു പറഞ്ഞപ്പോള്‍ അവനാദ്യം സമ്മതിച്ചില്ല. "നീയും എന്റെ പ്രായമല്ലേ. നിനക്കും ജീവിക്കണ്ടേ" എന്നൊക്കെ അവന്‍ സങ്കടപ്പെട്ടു. തനിക്കെന്തു പോകാന്‍.

ഈ മൂല മനപ്പൂര്‍വ്വം തിരഞ്ഞെടുത്തതാണ്‌. ഇവിടെ കുതറിയോടാനിടമില്ല. ഇത്രയടുത്ത്‌ വെറുതേ നിന്നാല്‍ നാരുവിന്റെ ആളുകള്‍ ശ്രദ്ധിക്കും. അതിനിന്നൊരു പുതിനാപത്ര വില്‍പ്പനയും. ഒരൊറ്റ വെട്ട്‌. അതൊഴിയാനവനു കഴിഞ്ഞാല്‍ വീഴുന്നത്‌ തന്റെ ശവമാണ്‌. വലിയ കരുത്തനാണവന്‍.

ചിലപ്പോള്‍ ഇന്ന് അവന്‍ പുറത്തിറങ്ങില്ലായിരിക്കും. ഇറങ്ങാതിരുന്നെങ്കിലെന്നും ഇടക്കു തോന്നുന്നുണ്ട്‌. കൂടുതലും അവന്‍ വരണമെന്നു തന്നെ. തീരട്ടെ ഇവിടെ നരകം, നാടുവിട്ടു പോകാന്‍ ഒരു പ്രചോദനവുമായി. എന്നെങ്കിലും പണമുണ്ടായാല്‍ തിരിച്ചു വരണോ? അറിയില്ല. ചിലപ്പോള്‍ വരുമ്പോ ആരുമോര്‍ത്തില്ലെന്നും വരാം. ഹേയ്‌ ഭത്ര ഓര്‍ക്കും, നന്ദിയോടെ.

പാട്ടവിളക്കിന്റെ വെളിച്ചത്തില്‍ ആടിന്റെ എല്ലുകള്‍ കൊത്തി നുറുക്കുന്ന പീര്‍ മുഹമ്മദിനെ നോക്കി ഇരുട്ടിലൊളിപ്പിച്ച ഒരു ചിരി ചിരിച്ചു. പ്രാര്‍ത്ഥിക്കൂ വയസ്സാ നീ. നിനക്കു ഭാഗ്യമുണ്ടെങ്കില്‍ നാളെ മുതല്‍ നിന്റെ പണത്തിനു വിഹിതം പറ്റാനാരും വരില്ല. പണം തരാതെ ഒരുത്തനും ഇറച്ചിപ്പൊതി ചോദിക്കില്ല. ഒക്കെ സ്വരുക്കൂട്ടി നീയൊരു വലിയ ബംഗളാവു വയ്ക്ക്‌. അതില്‍ വൈദ്യുതി വെളിച്ചത്തില്‍ പേരക്കുട്ടികളെ കളിപ്പിച്ച്‌ സുഖമായി ഇരിക്ക്‌.

പീടികയുടെ വാതില്‍ തുറന്നൊരപരിചിതന്‍ വേഗത്തില്‍ ഇറങ്ങി നടന്നു പോയി. നിമിഷം അത്‌ തുറന്നു വെറുതേ കിടന്നു. പിന്നെ ആദ്യം നിഴലായും പിന്നെ ആള്‍ രൂപമായും നാരു ഇറയത്തെത്തി. അവിടെ നിന്ന് കണ്ണെത്തുന്ന ദൂരം മുഴുവന്‍ ഒന്നു പഠിച്ചു.

അവന്‍ വഴിയിലേക്ക്‌ ആദ്യത്തെ ചുവടു വച്ചതും കൈ അറിയാതെ പായയുടെ അടിയിലൊളിപ്പിച്ച പട്ടാക്കത്തിയിലേക്ക്‌ നീങ്ങി. അരുത്‌. അവന്‍ തൊട്ടു മുന്നിലെത്തും വരെ ഒരു ചെറുവിരല്‍ പോലുമനങ്ങരുത്‌. പിന്നെയൊരുനിമിഷവും ചിന്തിക്കുകയുമരുത്‌. കത്തിയോങ്ങുമ്പോള്‍ അവനുണ്ടാക്കുന്നതുപോലെ ആക്രോശങ്ങളാകരുത്‌, ദൈവനാമമേ വായില്‍ വരാവൂ. ചെയ്ത പാപങ്ങള്‍ ദൈവം പൊറുത്ത്‌ അവന്‍ സ്വര്‍ഗ്ഗത്തു പോകട്ടെ.

posted by സ്വാര്‍ത്ഥന്‍ at 11:22 AM

0 Comments:

Post a Comment

<< Home