Tuesday, August 01, 2006

Blogging A Story - തനിയാവര്‍ത്തനം

URL:http://kathakal.blogspot.com/2006/07/blog-post.htmlPublished: 7/24/2006 1:22 AM
 Author: പെരിങ്ങോടന്‍
തേരും കാലാളുകളും യഥാസ്ഥാനം വിന്യസിച്ചുകൊണ്ടു പാഞ്ചാലകുമാരന്‍ ദ്രുപനിലേയ്ക്കു തിരിഞ്ഞു. ചതുരംഗക്കളം ഒരുങ്ങിയിരിക്കുന്നു. പുത്രന്റെ വിളി ദ്രുപദന്റെ പ്രജ്ഞയുണര്‍ത്തി. കാറ്റില്‍ അണയുവാതിരിക്കാന്‍ ശ്രമപ്പെടുന്ന ദീപനാളം പോലെ തെല്ലൊന്നു പുളഞ്ഞു്, ദ്രുപദന്‍, കുമാരന്‍ ഉപവിഷ്ടനായിരിക്കുന്ന പര്യങ്കത്തിലേയ്ക്കു നീങ്ങിയിരുന്നു. കാലാളിലൊന്നിനെ ഒരു കളം നീക്കി ധൃഷ്ടദ്യുമ്നന്‍ ചതുരംഗം തുടങ്ങി.

ഉണ്ണീ, പുലസ്ത്യഗോത്രത്തിലെ കുംഭകര്‍ണന്റെ കഥ നീ കേള്‍ക്കയുണ്ടായിട്ടുണ്ടോ? കളിക്കളത്തില്‍ നിന്നും ദൃഷ്ടിപറിച്ചു ധൃഷ്ടദ്യുമ്നന്‍ പിതാവിനെ ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ സ്വരം പതിവില്ലാത്തവിധം ഓജസ്സുകെട്ടു കാണുമാറാകുന്നു. എങ്കില്‍ തന്നെയും ആ ക്ഷീ‍ണിതസ്വരം അദ്ദേഹത്തിനു വാത്സല്യനിധിയായ പിതാവിന്റെ ഛായയാണു നല്കുന്നതെന്നു കുമാരനു തോന്നി.

ഉവ്വച്ഛാ, ബ്രഹ്മര്‍ഷിയായ വിശ്രവസ്സിന്റെയും കൈകസിയുടേയും പുത്രനായ കുംഭകര്‍ണന്റെ കഥ ആചാര്യന്‍ പലതവണ കഥാസാരങ്ങളായി പറഞ്ഞു തന്നിട്ടുണ്ടു്. ലങ്കേശനായിരുന്ന ദശഗ്രീവന്റെ ഭ്രാതാവു കുംഭകര്ണന്‍ അല്ലേ അച്ഛാ?

ആ രാക്ഷസ്സന്റെ നിദ്രാവിധേയത്വത്തെ കുറിച്ചു് ആചാര്യന്‍ സാരോപദേശകഥകള്‍ പറയുമ്പോള്‍ ഞങ്ങള്‍ ചിരിക്കുവാതിരിക്കാന്‍ ബുദ്ധിമുട്ടുകയായിരുന്നു അച്ഛാ. കുമാരന്‍, അക്കഥ ഇപ്പോഴോര്‍ത്തു ചിരിക്കുവാന്‍ ഭാവിക്കവേ ദ്രുപദന്‍ ശാന്തസ്വരത്തോടെ മറിച്ചെന്തോ പറയുവാന്‍ തുടങ്ങി.

പിതാവിന്റെ മൌഢ്യം മാറ്റുവാന്‍ കഴിഞ്ഞുവല്ലോ എന്ന തോന്നലില്‍ ധൃഷ്ടദ്യുമ്നന്‍ രക്ഷോവീരനെ കുറിച്ചു പുതുതായെങ്കിലും കേള്‍ക്കുവാന്‍ ശ്രദ്ധിച്ചിരുന്നു.

ഉണ്ണീ അയാള്‍ രാക്ഷസ്സനായിരുന്നില്ല. രാക്ഷസത്വം സ്വഭാവമത്രെ,

ദ്വിഷത്പക്ഷമവിജ്ഞായ
നീതിബാഹ്യാ സ്ത്വബുദ്ധയഃ എന്നാണു് ആദി കവിവാക്യം. ശത്രുബലമറിയായ്ക, നീതിരാഹിത്യം, ബുദ്ധിശൂന്യത എന്നിവയത്രെ രാക്ഷസപ്രകൃതം. കുംഭകര്‍ണന്‍‍ ഈ പ്രകൃതമായിരുന്നില്ല ഉണ്ണീ. ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി രാമനെതിരെ യുദ്ധംചെയ്യുവാന്‍ ആവശ്യപ്പെടുന്ന രാവണനോടു് അയാള്‍ പറയുന്നതു സീതാപഹരണത്തിന്റെ അധാര്‍മ്മികതയെ കുറിച്ചത്രെ. രാമനോടേല്‍ക്കുമ്പോള്‍ ‘ഞാന്‍ വിരാധനും, ബാലിയും, ഖരനുമല്ല,’ കുംഭകര്‍ണനാണെന്നത്രെ അയാള്‍ പറഞ്ഞതു്. വിരാധനെ നിനക്കറിയില്ലേ? ‘ഇത്ത്രിലോകത്തിലെന്നെയാരറിയാതെയുള്ളൂ!’ എന്നു ഗര്‍വ്വുപറഞ്ഞു രാമനോടേറ്റ രാക്ഷസന്‍. ഗര്‍വ്വുപറയാത്ത, ശത്രുബലത്തെക്കുറിച്ചുള്ള തികഞ്ഞ ജ്ഞാനത്തില്‍ ‘അവനാല്‍ കൊല്ലപ്പെടുന്നതു പുണ്യമെന്നു്’ കരുതുന്ന, ‘സീതാപഹരണത്തിനു മുമ്പ് നീ ഞങ്ങളോടു കൂടി ആലോചിച്ചിരുന്നെങ്കില്‍’ എന്നു ഭ്രാതാവിനു ധര്‍മ്മമുപദേശിക്കുന്ന കുംഭകര്‍ണന്‍ ഒടുവില്‍ കൊല്ലപ്പെടുന്നതോ? ഏറെ ചിത്രവധം ചെയ്യപ്പെട്ടും. സുഗ്രീവന്‍ അയാളുടെ ചെവികളും മൂക്കും കടിച്ചു പറിച്ചത്രെ, രാമലക്ഷ്മണാദികള്‍ കൈകാലുകള്‍ ഛേദിക്കുകയും ചെയ്തു. കണ്ഠം നിറയെ സ്വര്‍ണ്ണപ്പിടിയുള്ള അമ്പുകള്‍ എയ്തുതറപ്പിച്ചു ശബ്ദിക്കുവാന്‍ പോലുമാകത്തവണ്ണം രാമന്‍ അയാളെ നിലത്തുവീഴ്‌ത്തി, പിന്നെ ഐന്ദ്രമെന്ന സായകംകൊണ്ടു ശിരസ്സും അറുത്തിട്ടു. താന്‍ ചെയ്യുന്നതു് അധര്‍മ്മം തന്നെ എന്നറിഞ്ഞിട്ടും ജ്യേഷ്ഠനുവേണ്ടി മരിക്കുന്ന കുംഭകര്‍ണനെ പ്രതി ചിരിക്കേണ്ടതില്ല ഉണ്ണീ.

ആ ജ്യേഷ്ഠനാകട്ടെ എന്താണു ചെയ്തുപോന്നിരുന്നതു്? കുംഭകര്ണനു നിര്‍ലോഭം മദ്യവും മരുന്നും നല്‍കി എക്കാലവും അയാളെ നിദ്രയില്‍ പാലിച്ചു്, അയാളിലെ ബുദ്ധിയും ഉണര്‍വും സ്ഥിരമായി അന്ധതയിലാഴ്‌ത്തുവാന്‍ ശ്രദ്ധിച്ചു. ഉണര്‍ന്നിരുന്നെങ്കില്‍ കുംഭകര്‍ണനിലെ ധാര്‍മികബോധം തന്റെ സ്വാര്‍ത്ഥപ്രവര്‍ത്തികള്‍ക്കു വിലങ്ങുതടിയാകുമോയെന്നു ന്യായമായും ലങ്കേശന്‍ സംശയിച്ചു കാണും.

ഈ കുറ്റബോധം കൊണ്ടു തന്നെയാവണം രാമനാല്‍ കുംഭകര്‍ണന്‍ വധിക്കപ്പെടുമ്പോള്‍ മറ്റൊരിക്കലും പ്രകടിപ്പിക്കാത്തവണ്ണം നൈരാശ്യബോധത്താല്‍ അയാള്‍‍ വിലപിച്ചുപോകുന്നതും.

കുമാരനായ ധൃഷ്ടദ്യുമ്നന്‍ ബദ്ധശ്രദ്ധനായി പിതൃവചനങ്ങള്ക്കു കാതോര്ത്തിരുന്നു. അവര്‍ക്കിടയില്‍ ചതുരംഗത്തട്ടിലെ കരുക്കള്‍ യുദ്ധഭൂമിയിലെ വീരരെന്നോണം ഉഴറിനിന്നു.

ഉണ്ണീ, ആചാര്യന്മാര്‍ നിനക്കു ജയവിജയന്മാരെ കുറിച്ചൊന്നും പറഞ്ഞു തന്നില്ലേ?

ധൃഷ്ടദ്യുമ്നന്‍ വര്‍ദ്ധിച്ച ആശങ്കയാല്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടുകയാണുണ്ടായതു്. പിതാവു് എന്താണാവോ പറഞ്ഞുവരുന്നതു്?

ദ്രുപദന്‍ അരനിമിഷനേരം കണ്ണുകളടച്ചിരുന്നു. പുത്രനു കേള്ക്കുവാനായി ജയവിജയന്മാരുടെ കഥോഖ്യാനം തുടങ്ങി.

വൈകുണ്ഡത്തിലെ ദ്വാരപാലകരായിരുന്ന ദേവസമരത്രെ ജയവിജയന്മാര്‍. ഒരുനാള്‍ ദേവനെ കാണുവാന്‍ പ്രയത്നിച്ചെത്തിയ സനകാദികള്‍ക്കു വൈകുണ്ഠത്തിലേയ്ക്കു പ്രവേശനാനുമതി നിഷേധിച്ചുവെന്ന ലഘുതരമായ കുറ്റത്തിനു പുണ്യജന്മം വെടിഞ്ഞു ഭൂമിയില്‍ ശാപഗ്രസ്തരായി പിറക്കേണ്ടിവന്ന ഭാഗ്യഹീനരാം ജയവിജയന്മാര്‍. അവരിലൊരാളുടെ പുനര്‍ജന്മമാണു കുംഭകര്‍ണന്‍ എന്ന ഉപകഥയും വാല്മീകിമുനി രാമകഥയില്‍ പറയുന്നുണ്ടുപോലും.

അച്ഛാ, ആചാര്യന്മാര്‍ എനിക്കീ കഥകളൊന്നും പറഞ്ഞുതന്നിരുന്നില്ല. ധൃഷ്ടദ്യുമ്നന്‍ ഖിന്നനായി.

ഉണ്ണീ, എല്ലാ കഥകളും സാരോപദേശങ്ങളല്ല, ചിലതു മനുഷ്യാവസ്ഥയെ മാത്രം സൂചിപ്പിക്കുന്നതാണു്. അതിനു മനുഷ്യജീവിതത്തിന്റെ നിസ്സഹായത മാത്രമേ വെളിപ്പെടുത്തുവാന്‍ കഴിയുകയുള്ളൂ.

യജ്ഞസേനനെന്നു സൂതര്‍ അപദാനം പാടുന്ന ദ്രുപദരാജാവേ, അങ്ങെന്തു്, ഗൂഢം നിരൂപിച്ചുകൊണ്ടാണെന്നോടു് ഇക്കഥകളത്രയും പറഞ്ഞുപോകുന്നതു്? അതെന്നെ ചിന്താവിഷ്ടനാക്കുന്നുവല്ലോ പിതാവേ!

ചതുരംഗക്കളത്തില്‍ ദ്രുപദപക്ഷത്തില്‍ നിന്നൊരു കാലാളുപോലും നീങ്ങിയിട്ടില്ലിതുവരെ! രാജകുമാരന്‍ വിസ്മയപ്പെട്ടു.

കുഞ്ഞേ, എല്ലാ തലമുറകളിലും ചിലരെങ്കിലും ചെറിയ ചെറിയ അപരാധങ്ങള്‍ക്കു ക്രൂരമായി ശിക്ഷിക്കപ്പെടുന്നു.

അപരാധമെന്നോ?

അഗ്നിവേശമുനിയുടെ ഗുരുകുലത്തില്‍ ഭരദ്വാജപുത്രന്‍ ദ്രോണന്‍ എനിക്കു സഹപാഠിയായിരുന്ന കാലം. ദ്രുപദന്‍ നിര്‍നിമേഷനായി മറ്റൊരു കഥ പറഞ്ഞുതുടങ്ങി. ദരിദ്രനായ ആ വിപ്രനു നല്‍കുവാന്‍ ‘രാജാവാകുന്ന നാള്‍ തുണചെയ്തുകൊള്ളാം’ എന്ന ആശ്വാസവാക്കല്ലാതെ മറ്റൊന്നും ദ്രുപദനെന്ന രാജകുമാരനും കൈവശമുണ്ടായിരുന്നില്ല. ഗുരുസന്നിധിയില്‍ ഏവരും വിദ്യകൊണ്ടുമാത്രമാണു സമ്പന്നര്‍, അര്‍ത്ഥം കൊണ്ടായിരുന്നില്ല. പ്രിഷദനു ശേഷം പാഞ്ചാലദേശത്തിനു് അധിപനാകവേ സതീര്‍ഥ്യനായ ദ്രോണരും പാഞ്ചാലത്തിലഭയം തേടിയെത്തി. ധനം അതിന്റെ അഭാവത്തിലും ആധിക്യത്തിലും മനുഷ്യനെ ഉന്മാദത്തില്‍ കീഴ്‌പ്പെടുത്തുന്നുവെന്നറിയുക ഉണ്ണീ നീ. ബ്രഹ്മത്തേക്കാള്‍ ഉപരി ധനത്തെ ധ്യാനിച്ചു കഴിയുന്ന ദ്വിജന്റെ സൌഹൃദം പാഞ്ചാലത്തിനു ഭൂഷണമായിരുന്നില്ല. അതുകൊണ്ടു തന്നെ ആ സൌഹൃദം ഉപേക്ഷിക്കുകയെന്നല്ലാതെ ദ്രുപദനെന്ന രാജാവിനു മറ്റുമാര്‍ഗ്ഗമൊന്നും ഇല്ലായിരുന്നു. അന്നേയ്ക്കു മുതല്‍ ദ്രോണര്‍ക്കെക്കാലവും പാഞ്ചാലരോടു പകയും ഈര്‍ഷ്വയുമുണ്ടെന്നാകാം.

രാജ്യധര്‍മ്മമെന്നതു രാജ്യത്തിന്റെ അര്‍ത്ഥത്തിനും യശസ്സിനും കാവല്‍ക്കാരനായിരിക്കുയെന്നല്ലേ അങ്ങെനിക്കു് ഉപദേശിച്ചതും, പാലിച്ചതും? എന്നിട്ടും മമപിതാവായ അങ്ങു്‍ എങ്ങിനെ അപരാധിയാകുന്നു ഭൂപതേ?

ഉണ്ണീ, ദുര്‍വാഖ്യാനം ചെയ്യപ്പെട്ട ഒരു വാക്ക്, അതിന്‍ ലംഘനത്തിലൂടെ, ധൃഷ്ടദ്യുമ്നാ‍ നിന്റെ‍ പിതാവായ ഈ ഞാന്‍, അസത്യവാനും അപരാധിയുമാകുന്നുവെന്നു ദ്രോണഭാഷ്യം!

അപ്രകാരമാകയാല്‍ തന്നെ അങ്ങെന്തിനിങ്ങനെ വ്യാകുലപ്പെടുന്നഹോ?

ഉണ്ണീ, ദ്രോണശിഷ്യര്‍ ധാര്‍ത്തരാഷ്ട്രര്‍ യുദ്ധസന്നദ്ധരായ് പാഞ്ചാലത്തിന്റെ അതിര്‍ത്തിയിലെത്തിയിരിക്കുന്നു. കൌരവര്‍ നൂറും, കര്‍ണ്ണനും, ഹസ്തിനപുരത്തില്‍ അതിഥികളായി താമസിച്ചു ദ്രോണനെന്ന ബ്രാഹ്മണനു ശിഷ്യപ്പെടുന്ന രാജകുമാരന്മാരത്രയും സുയോധനനു തുണയായുണ്ടത്രെ.

പാണ്ഡവരും?

അന്നേരം ദ്രുപദന്‍ വശ്യമായൊന്നു മന്ദഹസിച്ചു.

ഇല്ല കുമാരാ. ശൂരസേനന്റെ മകള്‍ പൃഥ, ഞാന്‍ കരുതിയതിനേക്കാള്‍ ചതുരയാണു്. പാണ്ഡവരുടെ ആ വന്ദ്യമാതാവു ചിലതെല്ലാം കാലേക്കൂട്ടി ഊഹിച്ചെടുത്തിരിക്കുന്നു. ദ്രുപദന്‍ തെല്ലകലെ ഉദ്യാനത്തിലുലാത്തുന്ന നവകുമാരിയായ കൃഷ്ണയെ ഇടംകണ്ണാല്‍ പാര്‍ത്തു ഗൂഢം മന്ദഹസിച്ചു.

ഗാന്ധാരിയുടെ നൂറു സുതന്മാരും അവരുടെ തോഴരും ദ്രുപദനു് ഒരു ദിവസത്തേയ്ക്കു് എതിരാളിയല്ലെന്നു തിരിച്ചറിഞ്ഞാല്‍ ദ്രോണര്‍ പാണ്ഡവരെ പടകൂട്ടി പാഞ്ചാലത്തേയ്ക്കയക്കുമെന്നു തീര്‍ച്ച.

യുദ്ധത്തിനെന്നോ? ദ്രൌപദിയേയും ദ്രുപദനേയും മാറിമാറി നോക്കി ധൃഷ്ടദ്യുമ്നന്‍ വികാരാധീനനായി.

ദ്രുപദന്‍ ചിരിച്ചതേയുള്ളൂ.

പിതാവേ, സവ്യസാചിയായ പാര്‍ത്ഥനേയും മരു തന്നെയായ ഭീമസേനനേയും അങ്ങു യുദ്ധത്തിനു പ്രതീക്ഷിക്കുന്നുവെന്നോ?

ഉണ്ണീ, എന്റെ ഊഹം ശരിയെങ്കില്‍ പൃഥര്‍ പാഞ്ചാലത്തിനു് അതിഥികള്‍ മാത്രമായിരിക്കും. ധൃഷ്ടദ്യൂമ്നന്‍ അപ്പോഴും ആശങ്കാകുലനായി കാണപ്പെട്ടു.

കുമാരാ, സംശയിക്കേണ്ടതില്ലൊട്ടും, ദ്രുപദന്റെ ചാരഗണം സമര്‍ത്ഥരാണു്. ദ്രോണന്‍ ബലവാന്മാരായ ശിഷ്യരെ തേടി ഹസ്തിനപുരിയിലെത്തിയതു മുതല്‍ എന്റെ കണ്ണും മനസ്സുമവിടെയുണ്ടു്. യുധിഷ്ഠിരനും സഹോദരങ്ങളും ഏതൊരു ഉദ്യമത്തിനും മുതിരും മുമ്പേ മാതാവായ കുന്തീദേവിക്കു സമക്ഷം അനുവാദം തേടിയെത്തുന്നു. ആചാര്യന്മാരില്ലാതെ, ദാസീജനങ്ങളും, വിദുരന്‍ തന്നെയും അടുത്തില്ലാതെ, പൃഥയും പുത്രന്മാരും തനിച്ചൊരു നിമിഷം. ആ നിമിഷം മതിയെനിക്കു്..

പാഞ്ചാലരുടെ മുഖം തെളിഞ്ഞു.

ഒരുങ്ങിക്കൊള്‍ക പാഞ്ചാലാ, കൌരവര്‍ക്കു പുറമേ നീയുമിനി ഭാര്‍ഗവശിഷ്യനു ശിഷ്യനായി വരേണമെന്നാകണം വിധിഹിതം. ദ്രോണര്‍ക്കു ഹസ്തിനപുരത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ദ്രുപദനോടു സമവായത്തിനൊരുങ്ങേണ്ടി വരും. നിന്റെ പിതാമഹന്‍ പ്രിഷദന്‍ ജനമേജയനെ ജയിച്ചുനേടിയ ദക്ഷിണപാഞ്ചാലം ഞാന്‍ ദ്രോണര്‍ക്കുള്ള ഗുരുദക്ഷിണയായി പകുത്തുനല്‍കും, എങ്കിലും മകനേ, നീ ധനുര്‍വേദിയായ ആ മഹാബ്രാഹ്മണനു ശിഷ്യനായി ഭവിക്കുമതു തീര്‍ച്ചതന്നെ. ദ്രോണരുടെ ആയുസ്സൊടുക്കാനുള്ളവെന്നു യജ്ഞപാലകര്‍ ആവര്‍ത്തിച്ചുരുവിട്ട നിന്റെ നാമം നീ തന്നെ തിരിച്ചറിയുക ധൃഷ്ടദ്യുമ്നാ.

പാഞ്ചാലത്തിലെ രാജകുമാരന്‍ ശബ്ദംനഷ്ടപ്പെട്ടവനെപ്പോലെ തന്റെ പിതാവിനെ ഇമവെട്ടാതെ നോക്കിയിരുന്നു.

ദ്രുപദന്‍ ആശംസിച്ചു: ജാഗരൂകനായിരിക്കുകയെന്‍ ബലവാനായ പുത്രാ, ആയുധമെടുത്ത ആ ബ്രാഹ്മണന്‍ അയാളുടെ ഗുരുവോളം തന്നെ ക്രൂരനെന്നറിഞ്ഞാലും. നീ നിന്റെ ഖഢ്ഗം എക്കാലവും ഒരുക്കിവച്ചുകൊള്‍ക.

തന്റെ പിതാവു്, കുംഭകര്‍ണന്റെ കഥപറഞ്ഞു തുടങ്ങിയതു് എന്തിനെന്നുള്ള കാര്യം ധൃഷ്ടദ്യൂമ്നനെ അപ്പോഴും മദിച്ചുകൊണ്ടേയിരുന്നു. അതറിഞ്ഞിട്ടും ദ്രുപദന്‍ അര്‍ത്ഥവത്തായ മൌനം അവലംബിച്ചിരുന്നു.

ഒടുവില്‍ ധൃഷ്ടദ്യുമ്നന്‍ അസഹ്യതയോടെ വാക്കുകള്‍ പതിയെ ഉച്ചരിച്ചുകൊണ്ടു ദ്രുപദമഹാരാജാവിനോടായി പറഞ്ഞു: ‘അച്ഛാ ഈ ചതുരംഗക്കളം നീക്കങ്ങള്‍ തിരിച്ചറിയാത്തവണ്ണം നിഗൂഢമായി എനിക്കു തോന്നുന്നുവല്ലോ!’

posted by സ്വാര്‍ത്ഥന്‍ at 3:01 AM

0 Comments:

Post a Comment

<< Home