Tuesday, August 29, 2006

::സാംസ്കാരികം:: - പോലീസും പേശിവലിവും

പോലീസും പേശിവലിവും
എന്‍. ഹരിദാസ്‌
മുന്‍ ജില്ലാ ജഡ്ജി

ഈയിടെ നമ്മുടെ ആഭ്യന്തര മന്ത്രി പൊലീസ്‌ കോണ്‍സ്റ്റബിള്‍ നിയമനത്തിനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഒന്ന്‌ ഉയര്‍ത്തി നിശ്ചയിച്ചാലെന്തെന്ന അഭിപ്രായം പറയുകയുണ്ടായി.

പൊലീസിന്റെ അടിസ്ഥാന ശക്‌തി ഇന്നും എന്നും അവരുടെ കായിക ശക്‌തിയാണ്‌. ആ കായികശക്‌തിയുടെ ആവശ്യം അക്രമരംഗങ്ങളെയും പ്രക്ഷുബ്‌ധരംഗങ്ങളെയും കായികമായി നേരിടുവാനുള്ള അവരുടെ തടിബലവും ചങ്കൂറ്റവുമാണ്‌. എന്നാല്‍, ഇന്ന്‌ എഴുത്തുപരീക്ഷയെന്ന കടമ്പ കടന്നാല്‍ മാത്രമേ കോണ്‍സ്റ്റബിളായിട്ടുപോലും തിരഞ്ഞെടുക്കപ്പെടൂ. എഴുത്തുപരീക്ഷയില്‍ ജയിക്കുന്നത്‌ കൂടുതല്‍ അറിവുള്ള വ്യക്‌തിയായിരിക്കും. അപ്പോള്‍ ഡിഗ്രിയുള്ളയാളും ബിരുദാനന്തര ബിരുദക്കാരനും മുന്‍പന്തിയിലെത്തുകയും പഠിപ്പുകുറഞ്ഞവന്‍ പിന്തള്ളപ്പെടുകയും ചെയ്യുന്നത്‌ സ്വാഭാവികം. ഇങ്ങനെ പിന്തള്ളപ്പെടുന്നവരുടെ കൂടെ നല്ല തടിമിടുക്കുള്ള ഭൂരിപക്ഷമാളുകളും പുറന്തള്ളപ്പെടുന്നുവെന്നതാണ്‌ ഇന്നത്തെ കോണ്‍സ്റ്റബിള്‍ തിരഞ്ഞെടുപ്പുരീതിയുടെ ഏറ്റവും വലിയ പോരായ്‌മ. പൊലീസിന്റെ താഴെത്തട്ടില്‍ ബുദ്ധിമാന്മാരെയല്ല - ശക്‌തന്മാരെയാണാവശ്യം. ഈ കോണ്‍സ്റ്റബിള്‍മാരെ നയിക്കുന്ന ഓഫീസര്‍മാര്‍ ബുദ്ധിമാന്മാരായിരുന്നാല്‍ മതി. കോണ്‍സ്റ്റബിള്‍ നിയമനത്തിന്‌ ഇന്നുനടത്തുന്ന എഴുത്തുപരീക്ഷപോലും പാടില്ലെന്നാണ്‌ ഈ ലേഖകന്റെ അഭിപ്രായം.

പൊലീസിന്റെ പ്രവര്‍ത്തനം എന്നും പട്ടാളത്തിന്റെ പ്രവര്‍ത്തനംപോലെ തന്നെ സാഹസവും അപകടവും നിറഞ്ഞതാണ്‌. നിയമസമാധാന പാലനത്തില്‍ ബുദ്ധിക്കെന്നപോലെ സാഹസത്തിനും പ്രാധാന്യമുണ്ട്‌. അഴിഞ്ഞാടുന്ന ഒരക്രമിയെക്കണ്ട്‌ ഒരുപാട്‌ ആലോചിച്ചുനിന്നിട്ട്‌ പ്രയോജനമില്ല. ആ രംഗത്ത്‌ ബുദ്ധിയില്ലാത്ത സാഹസികതയ്ക്കാണ്‌ ബുദ്ധികൂടുതല്‍. അക്രമിയെ അതിവേഗം കീഴ്പ്പെടുത്തുവാനുള്ള പ്രധാന ഘടകം കായികശക്‌തി തന്നെയാണല്ലോ. വിദ്യാഭ്യാസമെന്ന ബുദ്ധിവ്യാപാരത്തില്‍ ദീര്‍ഘകാലം ഏര്‍പ്പെടുമ്പോള്‍ കായികശക്‌തി ക്ഷയിച്ചുപോവുക സ്വാഭാവികമാണ്‌. ഇന്നും പട്ടാളക്കാരനെ തിരഞ്ഞെടുക്കുമ്പോള്‍ ഉന്നത വിദ്യാഭ്യാസ യോഗ്യതയ്ക്കല്ല കായികശക്‌തിക്കുതന്നെയാണ്‌ പ്രാധാന്യം. ഒരു സാധാരണ പട്ടാളക്കാരനെ 15 വര്‍ഷത്തെ സേവനത്തിനുശേഷം പിരിച്ചുവിടുന്നു - കാരണം അവന്റെ കായികക്ഷമത കുറഞ്ഞുവരുന്ന കാലമാണ്‌ പിന്നീട്‌. എന്നാല്‍, സൈനികത്തലവന്മാര്‍ 45 മുതല്‍ 60 വയസ്സുവരെ തുടരുകയും ചെയ്യുന്നു. ആരോഗ്യം ഒന്നാംതരമായി നിലനിറുത്തുന്ന ഒരു യുവാവിന്‌ ബുദ്ധിപരമായ പ്രവര്‍ത്തനത്തിന്‌ സമയം കാണുകയില്ല - താത്‌പര്യവും കാണുകയില്ല. ഒളിമ്പിക്‌സിന്‌ ഇനി ബിരുദക്കാരും ബിരുദാനന്തര ബിരുദക്കാരും മാത്രം ഓടുവാന്‍ പോയാല്‍ മതിയെന്ന്‌ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ എങ്ങനെയിരിക്കും നമ്മുടെ പ്രകടനം? ഇപ്പോള്‍ എഴുത്തുപരീക്ഷ കാരണം തടിമിടുക്കുള്ള നല്ലൊരു ശതമാനമാളുകളെ പൊലീസിന്‌ നഷ്‌ടമാകുന്നു. ഇനി ഉന്നത വിദ്യാഭ്യാസ യോഗ്യത കൂടിവന്നാല്‍ കായികശേഷിയുള്ള കോണ്‍സ്റ്റബിള്‍മാര്‍ വളരെ കുറയും.

മുന്‍കാലങ്ങളില്‍ കോണ്‍സ്റ്റബിള്‍ നിയമനത്തിനുള്ള കുറഞ്ഞ യോഗ്യത എഴുത്തും വായനയും നല്ല തടിബലവുമായിരുന്നു. ഇന്നും കായികക്ഷമത നോക്കുന്നുണ്ട്‌ - ഏറ്റവും കുറഞ്ഞ കായികക്ഷമത - എന്നാല്‍ ഏറ്റവും കുറഞ്ഞ കായികക്ഷമതയും ഏറ്റവും കൂടിയ കായികക്ഷമതയും തമ്മില്‍ വലിയ അന്തരമുണ്ട്‌. ഒരു കാര്യം നമുക്ക്‌ വളരെ പ്രത്യക്ഷമായി കാണാം - അതായത്‌ ഒരു 30 വര്‍ഷം മുന്‍പ്‌ നമ്മുടെ പൊലീസ്‌ സേനയിലുണ്ടായിരുന്ന ശക്‌തന്മാരെ ഇന്നു കാണുവാനുണ്ടോ? അന്നൊക്കെ നിക്കറും കാക്കിയുടുപ്പുമിട്ട്‌ ബാറ്റനുമായി തിരക്കുള്ള ജംഗ്ഷനുകളില്‍ നില്‍ക്കുന്ന പൊലീസ്‌ ഇന്‍സ്‌പെക്‌ടറുടെ തയ്യാറുള്ള രൂപം ഇന്നു കാണുവാനുണ്ടോ? എന്റെ നാട്ടിലെ ചന്തയില്‍ വൈകുന്നേരം നിരീക്ഷണത്തിന്‌ വന്നുനില്‍ക്കുന്ന ആറടിയിലധികം പൊക്കവും തടിയുമുള്ള ആജാനുബാഹുവായ ആ കോണ്‍സ്റ്റബിളിനെ ഞാനോര്‍ക്കുന്നു - അയാള്‍ അവിടെ നിന്നാല്‍ മതി ശല്യക്കാരെല്ലാം ഓടിമറയും. ഒരിക്കല്‍ നെയ്യാറ്റിന്‍കര ക്രിമിനല്‍ കോടതിയില്‍പ്പോയി ഡ്യൂട്ടി കഴിഞ്ഞു വരുന്ന നാല്‌ ഇന്‍സ്‌പെക്‌ടര്‍മാര്‍ റോഡില്‍ നിരന്ന്‌ നടന്നുവരുന്ന കാഴ്ചകണ്ട്‌ ഒരാള്‍ പറയുകയാണ്‌ - ഹോ! ആ നാലുപേരും മതി നെയ്യാറ്റിന്‍കര താലൂക്ക്‌ മുഴുവന്‍ അടിച്ചൊതുക്കുവാന്‍! പൊലീസിന്റെ താഴെത്തലത്തില്‍ ശക്‌തന്മാര്‍ക്കായിരിക്കണം സ്ഥാനം - ബുദ്ധിമാന്മാര്‍ക്കും പണ്‌ഡിതന്മാര്‍ക്കുമല്ല. പൊലീസ്‌ സേനയിലെ കായികശക്‌തിക്ഷയം ഇന്നൊരു യാഥാര്‍ത്ഥ്യമാണ്‌. ബുദ്ധിപരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ ബുദ്ധിയില്‍ മുന്നിലാണെങ്കിലും കായികക്ഷമതയില്‍ പിന്നിലായിരിക്കും. നിയമസമാധാന പാലനത്തില്‍ പൊലീസ്‌ സേനയുടെ രൂപത്തിനും ഭാവത്തിനും അതിപ്രധാനമായ സ്വാധീനമുണ്ടെന്നുള്ള കാര്യം അധികാരികള്‍ അവഗണിക്കുവാന്‍ പാടില്ല.
ഇപ്പോള്‍ ഉന്നതമായ പല ഉദ്യോഗങ്ങള്‍ക്ക്‌ അപേക്ഷിക്കുവാന്‍ ഒന്നാംക്‌ളാസ്‌ ഡിഗ്രിയോ അതില്‍ കൂടുതല്‍ മാര്‍ക്കോ വേണമെന്ന്‌ നിഷ്കര്‍ഷിക്കുന്ന പരസ്യങ്ങള്‍ കാണാം. എന്നാല്‍, ഇന്ത്യന്‍ സിവില്‍ സര്‍വീസ്‌ (ഐ.എ.എസ്‌) പരീക്ഷയ്ക്കുള്ള കുറഞ്ഞ യോഗ്യത വെറും ഒരു ബിരുദമാണ്‌. അതായത്‌, ക്‌ളാസില്‍ പരീക്ഷയ്ക്ക്‌ മാര്‍ക്കു കുറഞ്ഞാലും അവര്‍ക്കിടയില്‍ അതിസമര്‍ത്ഥന്മാര്‍ പലരുമുണ്ടാകുമെന്ന പ്രായോഗിക നിഗമനമാണ്‌ ആ തീരുമാനത്തിനു പിന്നില്‍. ക്‌ളാസുപരീക്ഷയെ അവഗണിക്കുന്ന എത്രയോ മിടുമിടുക്കന്മാര്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലുണ്ട്‌. കോണ്‍സ്റ്റബിള്‍ തിരഞ്ഞെടുപ്പില്‍ ഈ ന്യായം ഒന്നുമറിച്ചിട്ടു നോക്കിയാല്‍ മതി. അവിടെ കായികശക്‌തിക്കു പ്രാധാന്യം കൊടുത്തുകൊണ്ട്‌ വിദ്യാഭ്യാസ യോഗ്യത പഴയതുപോലെ എഴുത്തും വായനയുമായി അഥവാ, പ്രൈമറി വിദ്യാഭ്യാസമായി പുനഃക്രമീകരിക്കുകയാണ്‌ സര്‍ക്കാര്‍ ചെയ്യേണ്ടത്‌. ഉന്നതബിരുദവും എഴുത്തുപരീക്ഷയും സബ്‌ ഇന്‍സ്‌പെക്‌ടര്‍മുതല്‍ മുകളിലോട്ടുള്ളവര്‍ക്കായി മാത്രം നിര്‍ബന്‌ധമാക്കുക.

പൊലീസിനെ പേടിയില്ലാതെ ഗുണ്ടാ സംഘങ്ങളും മറ്റും വിലസുന്നതിന്‌ രാഷ്‌ട്രീയ ഇടപെടലുകള്‍ തുടങ്ങി പല കാരണങ്ങള്‍ പറയാമെങ്കിലും ഒരു പ്രധാന കാരണം പൊലീസ്‌ സേനയില്‍ വന്നിട്ടുള്ള കായികശക്‌തിക്ഷയം തന്നെയാണ്‌. അക്രമിയെ മല്‍പ്പിടിത്തത്തില്‍ നിന്ന്‌ കീഴ്പ്പെടുത്തുവാനുള്ള പൊലീസ്‌ ഉദ്യോഗസ്ഥന്റെ - പ്രത്യേകിച്ചും കോണ്‍സ്റ്റബിളിന്റെ കായിക ശക്‌തിക്ക്‌ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന ഒരു തിരഞ്ഞെടുപ്പു രീതി ഉണ്ടാവണം. കുറ്റം ചെയ്‌ത കുറ്റവാളികളെ കോടതിയില്‍ വിചാരണ നടത്തി ശിക്ഷിക്കുന്നത്‌ നിയമസമാധാന പാലനത്തിന്റെ ഒരുവശം മാത്രമാണ്‌ - ഇത്‌ സുഖക്കേടു വന്നശേഷം ചികിത്‌സിക്കുന്നതുപോലെയാണ്‌. എന്നാല്‍, കുറ്റം ചെയ്യാതെ തടയുന്നതാണ്‌ പൊലീസിന്റെ കാര്യക്ഷമതയുടെ കൂടുതല്‍ പ്രധാന വശം. അവിടെയാണ്‌ പൊലീസ്‌ സേനയുടെ കായികശക്‌തിയുടെയും സാഹസികതയുടെയും പ്രസക്‌തി. ഒരു യുദ്ധരംഗത്തിന്റെ കഥകൂടിപ്പറയട്ടെ. മുന്‍പ്‌ നടന്ന ഒരു അറബ്‌ - ഇസ്രയേലി യുദ്ധത്തില്‍ ഇസ്രയേലിന്റെ മുന്നൂറോളം ടാങ്കുകള്‍ ഈജിപ്‌ത്‌ അതിര്‍ത്തിയില്‍ പെട്ടെന്നു നിന്നു. മുന്നില്‍ മുഴുവന്‍ കുഴിബോംബുകള്‍ - മറ്റൊരു വശത്തുകൂടി ശത്രുസൈന്യം ഇവരെ അതിവേഗം വളയുകയാണ്‌ - മിനിട്ടുകള്‍പോലും നിര്‍ണായകം. എത്ര പെറുക്കിയിട്ടും ബോംബുകള്‍ തീരുന്നില്ല - കൂടുതല്‍ കാത്തു നില്‍ക്കുന്നത്‌ ഏറ്റവും അപകടകരം. സാഹസികനായ സൈന്യാധിപന്‍ ആജ്ഞാപിച്ചു - ടാങ്കുകള്‍ മുന്നോട്ട്‌ - എല്ലാ ടാങ്കുകളും മുന്നോട്ടുപാഞ്ഞു. കുറെയെണ്ണം കുഴിബോംബുകള്‍പൊട്ടി തകര്‍ന്നുപോയി. എന്നാല്‍ ബാക്കിയുള്ളവ മതിയായിരുന്നു യുദ്ധം ജയിക്കുവാന്‍. മണ്ടത്തരമെന്നു തോന്നുന്ന സാഹസികതയ്ക്കായിരുന്നു ആ രംഗത്ത്‌ ബുദ്ധി കൂടുതല്‍. കായികശക്‌തിയില്ലെങ്കില്‍ പിന്നെന്തു സാഹസികത?

കടപ്പാട്‌ : കേരളകൗമുദി ഓണ്‍ലൈന്‍

A great RSS feed can help you live, work, or play better. If it's been a while since you've found a feed like this, head over to the Squeet Reader Directory where you'll find 80+ quality feeds in many categories. Quickly and easily subscribe to multiple groups or catgories all at once.

Try the Squeet Reader Feed Directory Now
Read the Squeet Blog Article

posted by സ്വാര്‍ത്ഥന്‍ at 3:40 AM

0 Comments:

Post a Comment

<< Home