Monday, August 28, 2006

::സാംസ്കാരികം:: - അക്ഷരമുദ്രയുടെ അകംപൊരുള്‍

അക്ഷരമുദ്രയുടെ അകംപൊരുള്‍
ബി. ജയചന്ദ്രന്‍

എഴുതുകയും അത്രമേല്‍ തീവ്രമായി എഴുത്തിനുള്ളിലെ ജീവിതം തിരശീലയില്‍ കാട്ടിത്തരികയും ചെയ്‌ത കലാകാരന്‍ ഒന്നേയുള്ളൂ മലയാളത്തില്‍. വിശാലമായ കഥാലോകവും വികാരസാന്ദ്രമായ ദൃശ്യവിരുന്നുകളും ഒരുക്കിയ ആ പ്രതിഭയെ കുറിക്കാന്‍ രണ്ടക്ഷരം മതി. മേലെ തെക്കേപ്പാട്ട്‌ എന്ന തറവാട്ടു പേരിന്റെ ചുരക്കെഴുത്ത്‌- എം.ടി. മലയാളി നഷ്ടപ്പെടുത്തിയതെല്ലാം എം.ടി.തന്റെ രചനകളിലൊതുക്കി സൂക്ഷിച്ചിട്ടുണ്ട്‌. അക്ഷരത്തെ ഉപാസിച്ച എഴുത്തുകാരന്‍ അക്ഷര ദേവതയുടെ സന്നിധിയിലെത്തിയ ധന്യ മൂഹൂര്‍ത്തം വര്‍ണങ്ങളിലും വാക്കുകളിലും.

.

എം. ടി. വാസുദേവന്‍ നായര്‍ക്ക്‌ വയസ്‌ 73. 1933-ല്‍ ജനനം. കര്‍ക്കടകത്തിലെ ഉതൃട്ടാതി. എല്ലാ വര്‍ഷവും കഴിയുമെങ്കില്‍ ജന്മദിനത്തിനു മുകാംബികാ ദര്‍ശനം പതിവാണ്‌. മറ്റ്‌ ആഘോഷങ്ങളില്ല. രേവതി കഴിഞ്ഞ്‌ അശ്വതി- പുത്രി അശ്വതിയുടെയും ജന്മനാള്‍. ഇത്തവണ മകള്‍ക്കു വരാന്‍ പറ്റിയില്ല. ഭാര്യ സരസ്വതിയും അവരുടെ സഹോദരപത്നി വസന്തയും ഒപ്പമുണ്ടായിരുന്നു. വിദ്യാദേവതയുടെ സന്നിധിയിലേക്കുള്ള തീര്‍ഥയാത്രയില്‍ എഴുത്തിന്റെ മലയാള മഹിമയെ അനുഗമിച്ച്‌ പകര്‍ത്തിയ അപൂര്‍വ ചിത്രങ്ങളും യാത്രാനുഭവവും.

..

ഒരു രഹസ്യം സൂക്ഷിക്കാന്‍ കിട്ടിയതില്‍ ആഹ്‌ളാദം. വാര്‍ധക്യത്തിന്റെ പരാധീനതകള്‍ മറന്നു മാസ്റ്റര്‍ അഡിഗളുടെ ലോഡ്ജിനു നേരെ പ്രസരിപ്പോടെ നടന്നു. അമ്പലങ്ങളിലെ പൂജയുടെ ഭാഗമായി നഗാരയുടെ ശബ്ദം മുഴങ്ങി. മനസ്സില്‍ പറഞ്ഞു: "എല്ലാം അമ്മ നിശ്ചയിച്ചതാണ്‌. നേരത്തെ നിശ്ചയിച്ചതാണ്‌".

ക്യാമറയ്ക്കു വേണ്ടി "വാനപ്രസ്ഥ"ത്തിന്റെ അവസാന വരികള്‍ വായിച്ച്‌ മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ എം.ടി. മൂകാംബികാ ദര്‍ശന സാഫല്യമടഞ്ഞ്‌ മടക്കത്തിനു കാറിലേക്കു കയറി. അപ്പോഴും മുഴങ്ങുന്നുണ്ടായിരുന്നു ക്ഷേത്രത്തില്‍ നിന്നുള്ള നഗാരയുടെയും മണിയുടെയും ശബ്ദം.

എം.ടിക്ക്‌ വയസ്‌ 73. 1933-ല്‍ ജനനം. കര്‍ക്കടകത്തിലെ ഉതൃട്ടാതി. എല്ലാ വര്‍ഷവും കഴിയുമെങ്കില്‍ ജന്മദിനത്തിനു മുകാംബികാ ദര്‍ശനം പതിവാണ്‌. മറ്റ്‌ ആഘോഷങ്ങളില്ല. രേവതി കഴിഞ്ഞ്‌ അശ്വതി- പുത്രി അശ്വതിയുടെയും ജന്മനാള്‍. സാധാരണ മകളും ഒപ്പം കൂടാറുണ്ട്‌. ഇത്തവണ അസൗകര്യമായി. ഭാര്യ സരസ്വതിയും അവരുടെ സഹോദരപത്നി വസന്തയുമുണ്ടായിരുന്നു.

ക്ഷേത്രത്തിലെ പ്രധാന പൂജാരിയായിരുന്ന അന്തരിച്ച സുബ്രായ അഡിഗയുടെ "ഭാഗീരഥി" ലോഡ്ജ്‌. നേരത്തെ അറിയിച്ചതനുസരിച്ച്‌ അവിടെയായിരുന്നു താമസം. പ്രതിഷ്ഠയുടെ തെക്കുകിഴക്കേ മൂലയിലെ ഗണപതി പ്രതിഷ്ഠയോടു ചേര്‍ന്ന ഇടവഴിയിലൂടെ 150 മീറ്റര്‍ നടന്നാല്‍ സൗപര്‍ണികാ നദിയുടെ കൈവഴികളിലൊന്നായി. അതിന്റെ തീരത്താണ്‌ "ഭാഗീരഥി."

ഇത്തവണയും മാറ്റമില്ല. കോഴിക്കോട്ടു നിന്നും രാവിലെ 7.40 നു തിരിക്കുന്ന ഒന്നാം മെയില്‍ വണ്ടിയിലായിരുന്നു ടിക്കറ്റ്‌ .

ഒാ‍ഗസ്റ്റ്‌ 12. ഏഴരയോടെ എത്തേണ്ട വണ്ടി ആദ്യം ഒന്നര മണിക്കൂര്‍ വൈകിയോടുന്നതായി അറിയിപ്പ്‌. പിന്നെയും രണ്ടര മണിക്കൂര്‍. കോഴിക്കോട്ട്‌ മൂന്നു ദിവസമായി കര്‍ക്കടക പെരുമഴ തകര്‍ത്തു പെയ്യുന്നുണ്ട്‌. റയില്‍വേ സ്റ്റേഷനും പരിസരവും തോരാത്ത മഴയില്‍ തണുത്തുമൂടിനില്‍ക്കുന്നു. പതിനൊന്നു മണിയോടെ എം.ടിയും ഭാര്യ കലാമണ്ഡലം സരസ്വതിയും ഒരു തീര്‍ത്ഥാടനത്തിന്റെ തയാറെടുപ്പോടെ സ്റ്റേഷനിലെത്തി. ഒന്നാം പ്‌ളാറ്റ്ഫോമില്‍ ആളൊഴിഞ്ഞ തെക്കേ ഭാഗത്തേക്കു നടന്നു. അവിടെ ഒതുങ്ങിനിന്നു. ചിന്നിച്ചിതറി കാറ്റത്തു ശരീരത്തിലേക്കു വീഴുന്ന മഴത്തുള്ളികളെ ആസ്വദിച്ചു മൗനത്തില്‍ മുഴുകി നിന്നിരുന്ന എം.ടിയുടെ മുഖത്തു നിള നിറഞ്ഞൊഴുകുന്ന പ്രസരിപ്പ്‌.

യാത്രയാക്കാനെത്തിയ ഭാര്യാസഹോദരന്‍ ശ്രീറാമിന്റെ പുത്രന്‍ വിഘ്നേഷ്‌ എം.ടിയുടെ കൈവിരലുകളില്‍ നുള്ളി കുസൃതി കാട്ടുന്നുണ്ട്‌. അവന്റെ തലയില്‍ കൈവച്ചു ലാളിക്കുന്നുമുണ്ട്‌ ഇടയ്ക്കിടെ. പ്‌ളാറ്റ്ഫോമിലുണ്ടായിരുന്ന മാടമ്പ്‌ കുഞ്ഞിക്കുട്ടന്‍ അടുത്തേയ്ക്ക്‌ ചെന്നു. യാത്രാലക്ഷ്യം പറഞ്ഞപ്പോള്‍ മാടമ്പ്‌ കണക്കുകൂട്ടി. ഉച്ചയ്ക്ക്‌ വണ്ടി കോഴിക്കോട്‌ വിട്ടാല്‍ അത്താഴപൂജകള്‍ക്കുമുന്‍പു കൊല്ലൂരെത്തുക പ്രയാസമാകും. എന്തായാലും ഭാഗ്യമുണ്ട്‌. നടയടയ്ക്കും മുന്‍പ്‌ എത്തും. ഇന്ന്‌ 12 ശനി. ഉതൃട്ടാതി സമയം ഒന്‍പതു മണി 28 മിനിട്ട്‌ കഴിഞ്ഞു ഞായറാഴ്ച ഉദിച്ച്‌ രണ്ടു നാഴിക പന്ത്രണ്ട്‌ വിനാഴിക അതായത്‌ ഏഴു മണി പന്ത്രണ്ട്‌ മിനിട്ടുവരെ തൊഴാം. നാളെ രാവിലെ പൂജകള്‍ ചെയ്‌താലും മതി.

പതിനൊന്നര കഴിഞ്ഞപ്പോള്‍ ട്രെയിന്‍ എത്തി. പിന്നിലെ ഒന്നാം ക്‌ളാസ്‌ കമ്പാര്‍ട്ട്മെന്റില്‍ കയറിക്കൂടി. ബോഗിയിലെ എല്ലാ മുറികളും നിറഞ്ഞ്‌ യാത്രക്കാര്‍. എം.ടിയും ഭാര്യ സരസ്വതിയും വസന്തയും ഒരുവിധത്തില്‍ ഇരിപ്പുറപ്പിച്ചു. പുറത്ത്‌ ടി.ടി. ബാലസുബ്രഹ്മണ്യന്‍ ഒന്നാം ക്‌ളാസില്‍ യാത്രചെയ്യുന്ന മദിരാശിയില്‍ നിന്നുള്ള റയില്‍വേ ഉദ്യോഗസ്ഥര്‍ക്കു ബിസ്‌ലേരി വാട്ടര്‍ ഓര്‍ഡര്‍ ചെയ്യുന്ന തിരക്കിലായിരുന്നു.

എ.സി കംപാര്‍ട്ട്മെന്റിലെ മെക്കാനിക്ക്‌ പയ്യന്നൂര്‍ക്കാരന്‍ കുഞ്ഞുരാമന്‍ മുറിത്തമിഴില്‍ ടിടിയെ ഓ‍ര്‍മിപ്പിക്കുന്നുണ്ടായിരുന്നു “നമ്മ മലയാളത്തിലെ പെരിയ എഴുത്തുകാരനാക്കും, എം.ടി. വാസുദേവന്‍ നായര്‍. അവരുക്ക്‌ സീറ്റ്‌ കൊടുപ്പാ. തലശ്ശേറി എത്തുമ്പോ അന്ത എച്ച്‌ കൂപ്പ ഒഴിയും. അതേ കൊടുക്കാം.“ ബാലസുബ്രഹ്മണ്യം വിനയത്തോടെ പോയി ഫസ്റ്റ്‌ ക്‌ളാസ്‌ ടിക്കറ്റിനുള്ള അധിക പണം വാങ്ങി സീറ്റ്‌ മാര്‍ക്ക്‌ ചെയ്‌തു കൊടുത്തു. ധര്‍മ്മടം പാലം കഴിഞ്ഞ്‌ തലശേരിയെത്തിയപ്പോള്‍ സ്വയം ബാഗ്‌ എടുത്ത്‌ ഒഴിഞ്ഞ മുറിയിലേക്ക്‌ കയറിപ്പറ്റി എം.ടിയും കുടുംബവും.

പുറത്ത്‌ അപ്പോഴും മഴ തോരാതെ പെയ്യുന്നുണ്ട്‌. ജനാലകള്‍ക്കിടയിലൂടെ മഴക്കാറ്റ്‌ അടിച്ചുകയറുന്നുണ്ട്‌. ഒപ്പം മഴച്ചാറ്റും. പക്ഷേ എന്തോ ഗ്ലാസ്‌ താഴ്ത്തിയിടാന്‍ എം.ടി. തയാറാകുന്നില്ല. ഒന്നും ഉരുവിടാതെ മൗനം ആഘോഷമാക്കി മഴത്തുള്ളികളെ ആസ്വദിക്കുന്നപോലെ. കോരപ്പുഴയും മൂരാടും നിറഞ്ഞെഴുകുന്ന നിറവ്‌. “ഭക്ഷണം കഴിക്കാറായി“- സരസ്വതി ഓര്‍മിപ്പിച്ചപ്പോള്‍ “ആയിക്കോട്ടെ“ എന്ന മറുപടിയും. പ്‌ളാസ്റ്റിക്‌ കവറില്‍ നിന്നും ചെറിയ ചോറ്റുപാത്രം തുറന്നു നല്‍കി. പുളിയിന്‍ചോറായിരുന്നു പാത്രത്തില്‍. ജന്മദിന സദ്യയുണ്ണുന്ന സ്വാദോടെ കഴിച്ച്‌ ഇരിപ്പടം ഒതുക്കി നിവര്‍ന്നൊന്നു കിടന്നു. ഭക്ഷണശേഷം സരസ്വതി കാല്‍ക്കല്‍ ഒരു പുസ്‌തകം തുറന്ന്‌ ജനാലയ്ക്കരുകില്‍ വായനയില്‍ മുഴുകി. കാറ്റിന്റെ ഭയങ്കര ശബ്ദവും അകത്തേക്കു കയറുന്ന മഴത്തുള്ളികളും കാരണം എം.ടി മയങ്ങിയശേഷം ഗ്ലാസ്‌ താഴ്ത്തിയിട്ടു. ചില്ലുകള്‍ക്കു പുറത്തു ജലകണങ്ങള്‍ നിരനിരയായി വീണുകൊണ്ടേയിരുന്നു. നാലരയോടെ വണ്ടി മംഗലാപുരത്തെത്തി.

സ്റ്റേഷനില്‍ സമുഖനായ മധ്യവയസ്കനും കുടുംബവും കാത്തുനില്‍പ്പുണ്ടായിരുന്നു. വീട്ടില്‍ പോയി കൊല്ലൂരേക്കു തിരിക്കാന്‍ സമയമില്ല. നടയടയ്ക്കും മുന്‍പ്‌ അവിടെയെത്താന്‍ ഇപ്പോള്‍ തിരിച്ചാലേ സാധിക്കൂ. വന്നപാടെതന്നെ എം.ടി പറഞ്ഞൊഴിഞ്ഞു. നാളെ മടക്കത്തില്‍ കയറാം. സ്റ്റേഷനു പുറത്തെ കാറില്‍ കയറി കൊല്ലൂരേക്ക്‌ യാത്രതിരിച്ചു.

കര്‍ണാടകയിലും മഴ. കൊല്ലൂരേക്കുള്ള റോഡ്‌ പലഭാഗത്തും തകര്‍ന്നു കിടക്കുകയായിരുന്നു. എട്ടരയോടെ മൂകാംബിക ക്ഷേത്രസന്നിധിയിലെത്തുമ്പോഴും ഇടവിട്ട്‌ മഴ. തുള്ളികള്‍ക്കു ശക്‌തി കുറവെന്നുമാത്രം. തണുത്ത കാറ്റും. നേരെ ഭാഗീരഥി ലോഡ്ജില്‍ മുറി എടുത്തശേഷം തെരക്കിനിടയിലൂടെ ദര്‍ശനം നടത്തിയെന്നു വച്ചു. അത്താഴപൂജയ്ക്കു നടയടച്ചു ഭക്‌തജനങ്ങളുടെ പുറത്തേക്കുള്ള ഒഴുക്കില്‍ എം.ടിയും അലിഞ്ഞു.

ലോഡ്ജില്‍ തിരിച്ചെത്തി. പിറ്റേ ദിവസത്തെ പൂജയ്ക്കു സംവിധാനങ്ങള്‍ ചെയ്യാനായി സ്വീകരണമുറിയിലെ ഇരിപ്പിടത്തില്‍ പൂജാരിയേയും കാത്ത്‌ എം.ടി. ഒതുങ്ങി ഇരിപ്പുറപ്പിച്ചു. ഒന്‍പതര മണിയോടെ ഒരു തട്ടത്തില്‍ നിവേദ്യവും പ്രസാദവുമായി ക്ഷേത്രത്തിലെ നരസിംഹ അഡിഗളുടെ ഇളയ സഹോദരന്‍ പരമേശ്വര അഡിഗ എത്തി. മൂകാംബികയിലെത്തുന്ന മലയാളികള്‍ മുന്‍കാലങ്ങളില്‍ ഏതെങ്കിലും ക്ഷേത്ര പൂജാരികളുടെ ആതിഥ്യം സ്വീകരിക്കാറായിരുന്നു പതിവ്‌. അവിടെ ഭക്ഷണവും അവരുടെ പൂജാവിധികളുമനുസരിച്ചു ദര്‍ശനവും കഴിഞ്ഞാവും മടക്കം. ഇപ്പോഴതു ലോഡ്ജ്‌ രൂപത്തിലായെന്നുമാത്രം.

പരമേശ്വര അഡിഗ വന്നതോടെ ചുറ്റും കൂടിയര്‍ക്കു ക്ഷേത്രത്തിലെ പ്രധാന പൂജാനിവേദ്യമായ കഷായം ചെറിയ കിണ്ടിയില്‍ നിന്നും സ്പൂണില്‍ പകര്‍ന്നു ചെറുതുള്ളികളായി നല്‍കി. അവസാനം എം.ടിക്കും ലഭിച്ചു. പരമേശ്വര അസിഗ പിറ്റേന്നത്തെ പൂജകള്‍ക്കായി വിവരങ്ങള്‍ കുറിച്ചെടുത്തു. വാസുദേവന്‍ നായര്‍ ഉതൃട്ടാതി നക്ഷത്രം, അശ്വതി - അശ്വതി നക്ഷത്രം ... പിന്നെ മറ്റു കുടുംബാംഗങ്ങള്‍. അവര്‍ക്കായി സര്‍വൈശ്വര്യ പൂജ, ദമ്പതീപൂജ അഭിഷേകം, അര്‍ച്ചന, ദീപാരാധന തുടങ്ങി നൈവേദ്യം വരെ.

പിറ്റേന്ന്‌ ഞായറാഴ്ച. രാവിലെ ഏഴു മണിക്കു മുന്‍പു തന്നെ പരമേശ്വര അഡിഗ പൂജാതാലങ്ങളുമായി ലോഡ്ജിനു മുന്നില്‍ കാത്തുനിന്നു. കൃത്യം 6.55 ആയപ്പോള്‍ എം.ടി കുടയുമായി പുറത്തേക്കു വന്നു. വേഷ്ടിയുടെ പുറത്ത്‌ നേര്യതും മൂടി. പിന്നില്‍ ഭാര്യ സരസ്വതിയും പിന്നെ വസന്തയും. മഴ ചാറുന്നുണ്ടായിരുന്നു. അവധിദിവസമായതിനാല്‍ ഭക്‌തജനങ്ങളുടെ വലിയ തിരക്ക്‌. ഒട്ടുമുക്കാലും കേരളീയര്‍ തന്നെ. അഡിഗളുടെ പിന്നാലെ നടന്നുനീങ്ങുന്ന എം.ടിയെ കണ്ടവരുടെ മുഖത്ത്‌ ആരാധനാഭാവം. പിറുപിറുക്കലുകള്‍; “അത്‌ എം.ടി.യാണ്‌.“

ഉതൃട്ടാതി കൂറ്‌ തീരുന്നതിനു മുന്‍പുതന്നെ ചുറ്റമ്പലത്തില്‍ നിന്നും വടക്കേ കവാടത്തിലൂടെ ശ്രീകോവിലിലേക്കു കടന്നു. തൊഴുതു വണങ്ങി മുഖമണ്ഡപത്തില്‍ നടന്ന എല്ലാവിധ പൂജാവിധികള്‍ക്കും ശേഷം എട്ടരയോടെ ചുറ്റമ്പലത്തിലേക്കു തിരിച്ചെത്തിയ എം.ടിയെ കാത്ത്‌ ആരാധകര്‍. എല്ലാ മാതാപിതാക്കളും തങ്ങളുടെ കുട്ടികളെ എം.ടിയെക്കൊണ്ട്‌ അനുഗ്രഹം വാങ്ങുന്നുണ്ടായിരുന്നു. പലരും പാദങ്ങളിലേക്കു വീണു. സരസ്വതീ മണ്ഡപത്തിനു മുന്നിലൂടെ രണ്ടുതവണ കോരിച്ചൊരിയുന്ന മഴയത്തു പ്രദക്ഷിണംവച്ചു. ദര്‍ശനത്തിനു ക്യൂ നില്‍ക്കുന്നവരുടെയെല്ലാം നോട്ടം തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരനിലേക്കായിരുന്നു.

ആള്‍ത്തിരക്കിനിടയിലൂടെ ഒഴിഞ്ഞു മാറി ഒരുവിധത്തില്‍ എം.ടി. കിഴക്കേ കവാടത്തിലെത്തി. മുന്നില്‍ കുടജാദ്രിമലകള്‍. മുന്നിലെ മഴക്കാറു നിറഞ്ഞ ആകാശത്തിനു കീഴെ മൂടല്‍മഞ്ഞ്‌ പകുതി മറച്ച മലനിരകള്‍ നോക്കി ഏകാഗ്രധ്യാനത്തില്‍ എം. ടി. തിരുനടയില്‍ നിന്നു. പരിസരബോധം വീണുകിട്ടിയപോലെ ചുറ്റിലും നോക്കി. ശ്രീകോവിലിനു പുറത്തിറങ്ങിയപ്പോഴേക്കും കൂടുതല്‍ ഭക്‌തര്‍ എം.ടിയെ വളഞ്ഞുകഴിഞ്ഞിരുന്നു. അവര്‍ തിരക്ക്‌ കൂട്ടിയപ്പോള്‍ ഭാര്യ സരസ്വതി പിന്നിലേക്കു തള്ളപ്പെട്ടു. കണ്ണ്‌ പല ദിക്കിലേക്കും പരതുന്നുണ്ടായിരുന്നു. “ഞാനിവിടുണ്ട്‌“ എന്ന സരസ്വതി പിന്നില്‍ നിന്നും പറയുമ്പോള്‍ തിരിഞ്ഞുനോക്കി മൂളി മുന്നിലെ പടിയിറങ്ങി.

ലോഡ്ജിലെത്തി പ്രഭാത ഭക്ഷണശേഷം മുറിക്കു പിന്നിലെ ടെറസില്‍ കസേരയില്‍ ഇരുന്ന്‌ ഒരു ബീഡിക്കു തീകൊളുത്തി. താഴെ സൗപര്‍ണികയിലേക്കു പതിക്കുന്ന ചെറുനദി നിറഞ്ഞുപതഞ്ഞൊഴുകുന്നു.

പിന്നിലേക്കു നോക്കി എം.ടി. പറഞ്ഞു-“ദാ, ആ കാണുന്ന മലനിരകള്‍ക്കപ്പുറമാണു കുടജാദ്രി. പണ്ട്‌ ആചാര്യ സ്വാമികള്‍ തപസിരുന്ന സ്ഥലം. ധ്യാനിച്ചിരിക്കാന്‍ സര്‍വജ്ഞപീഠവും ചിത്രമൂലയുമുണ്ടിവിടെ. അവിടുന്നാണീ വെള്ളം ഒഴുകിയെത്തുന്നത്‌.“

നടന്നെത്താന്‍ പതിനാറു കിലോമീറ്റര്‍. ജീപ്പ്പിലാണെങ്കില്‍ 34 - 40. വര്‍ഷങ്ങള്‍ക്കു മുന്‍പു ജീപ്പ്പിലാണു ഞാന്‍ ആദ്യം പോയത്‌. ഇന്നുള്ള ഗസ്റ്റ്‌ ഹൗസൊന്നുമില്ലവിടെ. പരമേശ്വര ഭട്ട്‌രെയും കുടുംബവുമാണിവിടെ ആഥിത്യമരുളിയത്‌. അവര്‍ തന്നെ ഭക്ഷണവും മറ്റു പൂജയ്ക്കുള്ള ഏര്‍പ്പാടും ചെയ്യും. വിരികള്‍ വിരിച്ചു കിടക്ക അവര്‍തന്നെ തരപ്പെടുത്തും. രണ്ടു കൊല്ലം മുന്‍പു വരെ ഞാനവിടെ പോയിരുന്നു. ഇപ്പോഴും അവരവിടെയുണ്ട്‌. കുടജാദ്രിയിലെ പ്രകൃതി, അന്തരീക്ഷം, ദൃശ്യഭംഗി ഇവയൊക്കെയാണു “വാനപ്രസ്ഥം“ എഴുതാന്‍ പ്രേരിപ്പിച്ചത്‌. സന്ധ്യയായിക്കഴിഞ്ഞാല്‍ വല്ലാത്തൊരു ഭാവം. നിശബ്ദതയില്‍ അറിയാതെ വീണുപോകും. അവിടെ പോയി രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണു ഞാന്‍ വാനപ്രസ്ഥം എഴുതുന്നത്‌. അവിടെ ചെന്നുപെടുന്ന രണ്ടുപേര്‍. അവരുടെ വിചാരങ്ങള്‍. കുട്ടികളെ കല്യാണം കഴിപ്പിച്ചയച്ചു ബാധ്യതകളൊക്കെ മാറിയ ഒരു പ്രായംചെന്ന അധ്യാപകന്‍ മാസ്റ്റര്‍- അത്‌ എന്റെ തന്നെ അംശമാണ്‌. പിന്നെ വിനോദിനി. ഞാന്‍ ട്യൂട്ടോറിയല്‍ കോളജില്‍ പഠിപ്പിച്ചിരുന്ന കാലത്ത്‌ അവിടെയുണ്ടായിരുന്ന ഒരു കുട്ടിയുടെ രൂപം- അതാണു വിനോദിനിയായി മാറിയത്‌. അവള്‍ മറ്റുള്ളവര്‍ക്കിടയില്‍ രാജകുമാരി ആയിരുന്നു. എന്നെ വളരെയധികം ആകര്‍ഷിച്ചിരുന്ന ധനികനായ ഒരു രാഷ്ട്രീയനേതാവിന്റെ പുത്രി. കാലവും അവസ്ഥയും മാറി. എല്ലാ വര്‍ഷവും അവള്‍ എനിക്ക്‌ ആശംസകള്‍ നേര്‍ന്നുകൊണ്ടു പുതുവര്‍ഷ കാര്‍ഡ്‌ അയയ്ക്കുമായിരുന്നു. മദ്രാസിലെ ഏതോ പ്രൈവറ്റ്‌ സ്കൂളില്‍ അധ്യാപികയായി കുറഞ്ഞ ശമ്പളത്തില്‍ ജോലി നോക്കുകയായിരുന്നു. അവശതയും ദാരിദ്യ്‌രവും അവളിലും കടന്നുകൂടി. അമ്മയ്ക്കു മരുന്നു വാങ്ങാന്‍ അയയ്ക്കാനെങ്കിലും പണം തരപ്പെടുത്തുന്നത്‌ ആ ജോലികൊണ്ടായിരുന്നു. അവളുടെ ദൈന്യതയാണ്‌ ആ കഥാപാത്രത്തിലൂടെ ഞാന്‍ അവതരിപ്പിച്ചത്‌.

ഞാനെഴുതി വര്‍ഷങ്ങള്‍ക്കു ശേഷം ആരോ പറഞ്ഞ്‌ അവളതറിഞ്ഞു. വളരെ സന്തോഷത്തോടെ ഞങ്ങള്‍ തമ്മില്‍ കണ്ടു. കഥയിലും ഞാന്‍ വന്നിരിക്കുന്നല്ലോ എന്നവള്‍ പ്രതികരിച്ചു. ഇവിടത്തെ പ്രകൃതിയുടെ വശ്യത എന്നെ എല്ലാക്കൊല്ലവും ഇവിടെ എത്തിക്കുന്നു.- മൂകാംബിക- വിദ്യാദേവത എന്നതിനേക്കാള്‍ ഒരു കാനനദേവതയായി ഞാന്‍ കാണുന്നു.

വാനപ്രസ്ഥം - സന്യാസത്തിനു തൊട്ടുമുന്‍പുള്ള ഒരു അവസ്ഥ.

എം.ടി. നടന്നുനീങ്ങി. ഇനി വീണ്ടും അടുത്ത കര്‍ക്കടകത്തിലെ ഉതൃട്ടാതി നക്ഷത്രംനാള്‍.


കടപ്പാട്‌: മനോരമ ഓണ്‍ലൈന്‍

posted by സ്വാര്‍ത്ഥന്‍ at 7:23 AM

0 Comments:

Post a Comment

<< Home