Friday, June 02, 2006

മണ്ടത്തരങ്ങള്‍ - വലിഞ്ഞ്കേറിയ മണ്ടത്തരം

URL:http://mandatharangal.blogspot.com/2006/06/blog-post.htmlPublished: 6/2/2006 11:02 AM
 Author: ശ്രീജിത്ത്‌ കെ
ഒറ്റപ്പാലം എന്ന മാസ്മരികലോകത്തെക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചധികം കാലമായി. എന്ന് ഞാന്‍ ഒരു ഒറ്റപ്പാലംകാരന്റെ കൂടെ താമസിക്കാന്‍ തുടങ്ങിയോ അന്ന് വന്ന് തുടങ്ങിയതാണ് എന്റെ ചെവിയില്‍ ഒറ്റപ്പാലം എന്ന തഴമ്പ്.

ഒറ്റപ്പാലംകാര്‍ സ്വന്തം നാടിനെക്കുറിച്ച് ആവശ്യത്തിലധികം ഊറ്റം കൊള്ളുന്നവരാണെന്ന് തോന്നുന്നു. ഫിലിം സിറ്റി ഓഫ് ഗോഡ്സ് ഓണ്‍ കണ്ട്രി എന്നാണവന്‍ സ്വന്തം നാടിനെ വിശേഷിപ്പിക്കാറ്. ഇത്രയും മനോഹരമായ വേറെ ഏതെങ്കിലും സ്ഥലമുണ്ടോ കേരളത്തില്‍ എന്ന് അവന്‍ നാഴികയ്ക്ക് നാല്പത് വട്ടം ചോദിക്കും. കണ്ണൂര്‍ എന്ന് ഒരിക്കല്‍ പറഞ്ഞതിന് അവിടത്തെ രാഷ്രീയകൊലപാതകങ്ങളുടെ ഒരു കണക്ക് നിരത്തി അവന്‍ എന്നെ വധിച്ചതില്‍ പിന്നെ ആ ചോദ്യത്തിന് പിന്നീട് ഞാന്‍ ഒരിക്കലും മറുപടി കൊടുത്തിട്ടില്ല.

അങ്ങനെയിരിക്കെയാണ് പട്ടാമ്പിയുള്ള എന്റെ ഒരു പഴയ സഹപാഠിയുടെ വിവാഹം നിശ്ചയിച്ചത്. വിവാഹവും അവിടെത്തന്നെ. എനിക്കും എന്റെ സഹമുറിയനും, പിന്നെ ബാംഗ്ലൂരില്‍ത്തന്നെയുള്ള മറ്റു നല്ല സുഹൃത്തുക്കള്‍ക്കും ക്ഷണം ഉണ്ട്. വിവാഹം വിളിച്ച ആളുമായുള്ള അടുപ്പവും, പിന്നെ ഇത്രയും നാള്‍ എന്റെ സഹമുറിയന്‍ കൊട്ടിഘോഷിച്ച ഒറ്റപ്പാലം എന്ന പ്രപഞ്ചം കാണാനുള്ള ആഗ്രഹവും കൂടിയായപ്പോള്‍ രണ്ടാമതൊന്നാലോചിക്കാതെ, പോകാന്‍ തീരുമാനമായി.

താമസിക്കാന്‍ സഹമുറിയന്റെ വീടുണ്ടല്ലോ അവിടെ. പിന്നെ എന്ത് പേടിക്കാന്‍. അങ്ങിനെ ഒരു ദിവസം ഒറ്റപ്പാലത്ത് നിന്ന് സ്ഥലങ്ങള്‍ കാണാനും, ചില തരികിടകള്‍ ഒപ്പിക്കാനും, പിന്നെ അടുത്ത ദിവസം വിവാഹം കൂടാനും, ഒരു ഭാരതപ്പുഴനീരാട്ടും കഴിച്ച് ( ഭാരതത്തോട് എന്ന് പേര്‍ മാറ്റണം എന്ന് ഞങ്ങള്‍ തമ്മില്‍ നടക്കുന്ന തര്‍ക്കം കാവേരിപ്രശ്നം പോലെ നീണ്ട് പോകുന്നു) സസന്തോഷം തിരികെ വരുന്നതും ആയ ഒരു ടൂര്‍പാക്കേജ് ഞാന്‍ മുന്നോട്ട് വച്ചു. അത് പുല്ല് പോലെ പാസ്സായി. ഈ ടൂര്‍പാക്കേജ് ഞാന്‍ കൂട്ടുകാര്‍ക്ക് മെയില്‍ ആയി അയച്ച്, അതില്‍ താല്പര്യം കാണിച്ചവരില്‍ നിന്ന് ചര്‍ച്ചകള്‍‍ക്കും മുഖാമുഖങ്ങള്‍ക്കും ശേഷം തിരഞ്ഞെടുത്ത വേറെ രണ്ടുപേരെയും കൂടെ ചേര്‍ത്ത് ഞങ്ങള്‍ ടൂറിന്റെ രൂപരേഘ തയ്യാറാക്കി.

തീരുമാനിച്ചുറപ്പിച്ച പ്രകാരം ഞങ്ങള്‍ ശനിയാഴ്ച അതിരാവിലെതന്നെ ഒറ്റപ്പാലത്തെത്തി. കുളിയും പ്രാതലും ഒരുങ്ങലും ഒക്കെ അതിന്റേതായ സമയം എടുത്ത് പൂര്‍ത്തിയാക്കി ഒരു പതിനൊന്ന് മണിയോടെ ഞങ്ങള്‍ ഔട്ടിങ്ങിന് തയ്യാറായി. തുടര്‍ന്ന്, ആദ്യം നമുക്ക് കീഴൂര്‍ എന്ന സ്ഥലത്ത് പോകാം എന്ന് ഒറ്റപ്പാലംകാരന്‍ സഹമുറിയന്‍ നിര്‍ദ്ദേശിക്കുകയും, ഒരു സ്ഥലവും അറിയാത്ത ഞങ്ങള്‍ അവിടെയെങ്കില്‍ അവിടെ എന്ന നിലപാടെടുക്കുകയും ചെയ്തു. അവന്റെ കൂട്ടുകാരുടെ രണ്ട് ബൈക്കും സംഘടിപ്പിച്ച് ഞങ്ങള്‍ നാലുപേരും കീഴൂരേക്ക് യാത്രയായി.

പറഞ്ഞ്കേട്ടപോലെ മനോഹരമായ സ്ഥലം തന്നെ കീഴൂര്‍. ഒരു വശത്ത് വയലോലകള്‍. മറുവശത്ത് പാറക്കെട്ടുകള്‍. തെങ്ങുകളാലും പനകളാലും മറ്റ് വൃക്ഷങ്ങളാലും സ‌മൃദ്ധം. വളഞ്ഞ് പുളഞ്ഞുള്ള റോഡ്. കുത്തനെയുള്ള ചില കയറ്റങ്ങളും ഇറക്കങ്ങളും. പാതയോരത്ത് വളരെ ദൂരം വിട്ട് ചെറിയ വീടുകള്‍. കൃഷിസ്ഥലങ്ങള്‍. വീട്ട്മൃഗങ്ങള്‍. പാലക്കാടന്‍ ഗ്രാമീണഭംഗി വിവരണാതീതം. അസംഖ്യം സിനിമകള്‍‍ ഈ പ്രദേശത്ത് ചിത്രീകരിച്ചിരിക്കുന്നു. വിവാഹത്തിന് ശേഷം ഫില്ലറായി കല്യാണപ്പെണ്ണും ചെറുക്കനും, ഓടുന്നതും ചാടുന്നതും മടിയില്‍ തല വച്ച് കിടക്കുന്നതുമായ വീഡിയോ ചിത്രീകരിക്കാന്‍ പ്രദേശത്തെ സ്റ്റുഡിയോക്കാര്‍ കൂടുതലായി ഇഷ്ടപ്പെടുന്നതും ഈ പ്രദേശം തന്നെ.

അങ്ങിനെ ദൃശ്യങ്ങള്‍ കണ്ട് കൊണ്ട് ബൈക്കില്‍ ഞങ്ങള്‍ യാത്ര ചെയ്ത് കൊണ്ടിരുന്നപ്പോഴാണ് എന്റെ മനസ്സില്‍ ചെകുത്താന്‍ കേറിയത്. ഒരു ചെങ്കുത്തായ പാറ കണ്ടപ്പോള്‍ എനിക്കതില്‍ വലിഞ്ഞ് കേറി ഒരു ഫോട്ടോ എടുക്കണം. കൂട്ടുകാര്‍ എല്ലാം വിലക്കി. കുത്തനെ ഉള്ള പാറ ആണെന്നും എങ്ങാനും വീണാ‍ല്‍ പൊട്ടാന്‍ എല്ലൊന്നും ബാക്കി ഉണ്ടാവില്ല എന്നുമുള്ള ഉപദേശങ്ങള്‍ ആ പാറ പോലെ ഉറച്ച എന്റെ തീരുമാനം മാറ്റിയില്ല. ക്യാമറ ഉള്ളവനോട് എവിടെ നിന്ന് ഫോട്ടോ എടുക്കണം എന്നുള്ള നിര്‍ദ്ദേശവും കൊടുത്ത് പാറയില്‍ അള്ളിപ്പിടിച്ച് കയറാന്‍ ഞാന്‍ തയ്യാറായി.

കുത്തനെ ഉള്ള പാറയതിനാല്‍ ദൂരെ നിന്ന് ഓടി വന്ന് ആ വേഗതയുടെ ബലത്തില്‍ കയറുകയേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ. രണ്ടാള്‍ പൊക്കത്തില്‍ അങ്ങിനെ കേറി. പിന്നെ എന്റെ സ്വന്തം കൈകാലുകളുടെ ബലത്തില്‍ നിരങ്ങിക്കയറേണ്ടി വന്നു. പിന്നില്‍ നിന്ന് “മതി, ഇനി ഇറങ്ങ്” എന്നൊക്കെയുള്ള അലറലുകള്‍ ഞാന്‍ കേട്ടില്ലെന്ന് നടിച്ചു. ഇനി കേറാനുള്ള സ്കോപ്പില്ല എന്ന് മനസ്സിലായപ്പോള്‍ കിട്ടിയ ഒരു ചെറിയ വിടവില്‍ ആസനംവച്ച് ഞാന്‍ ഇരിപ്പായി.

ഇരുന്ന് കഴിഞ്ഞ് താഴേക്ക് നോക്കുമ്പോഴാണ് ഞാന്‍ കേറിയ ദൂരത്തെക്കുറിച്ച് ഒരു ധാരണ കിട്ടുന്നത്. വീഴുമ്പോഴും ഇതേ പൊക്കത്തില്‍ നിന്ന് വീഴുമല്ലോ എന്ന വിചാരം എന്റെ സകലനാഡീഞരമ്പുകളേയും തളര്‍ത്തി. പേടികാരണം തലകറങ്ങുന്നപോലെ തോന്നി. ഞാന്‍ അയ്യോ എന്നുറക്കെ തന്നെ വിളിച്ചു. താഴെ നില്‍ക്കുന്നവര്‍ക്കും പേടിയായി.

എന്തായാലും കേറിയതല്ലേ, ഫോട്ടോ എടുത്തേക്കാം എന്ന് പറഞ്ഞ് ക്യാമറക്കാരന്‍ ഫോട്ടോ എടുത്ത്, അവന്റെ കര്‍മ്മം നിര്‍വ്വഹിച്ച്, ഇനി കിട്ടാന്‍ സാധ്യതയുള്ള സ്കൂപ്പിനായി തയ്യാറായി. എ.എക്സ്.എന്‍ എന്ന ചാനലിലെ മാക്സ്.എക്സ് എന്ന പരിപാടിക്കയയ്ക്കാന്‍ ഞാന്‍ മൂക്കും കുത്തി വീഴുന്ന വീഡിയോ ഷൂട്ട് ചെയ്യാന്‍ ആ ദ്രോഹി നല്ല ആങ്കിള്‍ നോക്കി താഴെ നിലയുറപ്പിച്ചു.

എങ്ങിനെ താഴെ ഇറങ്ങും എന്ന് എനിക്കൊരു എത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല. നട്ടുച്ച വെയിലത്തെ ചൂടിന് പാറ ചൂട് പിടിച്ചിരിക്കുകയായിരുന്നതിനാല്‍ എനിക്ക് അവിടെയുള്ള ഇരിപ്പും അത്ര സുഖകരമായിരുന്നില്ല. ഇട്ടിരുന്ന തേഞ്ഞ്തിരാറായ ചെരുപ്പ് വച്ച് പാറയില്‍ കാലുവച്ച് പിടിത്തവും കിട്ടുന്നുണ്ടായിരുന്നില്ല. താഴെ ഇറക്കാന്‍ ക്രെയില്‍ വിളിക്കണോ അതോ ഫയര്‍സര്‍വ്വീസുകാരെ വിളിക്കണോ എന്ന് താഴെനിന്നവര്‍ കുലംകശമായി ചിന്തിക്കുന്നതിനിടയില്‍ എനിക്ക് വരാന്‍പോകുന്ന നാണക്കേടിന്റെ ആഴമോര്‍ത്ത് ഞാന്‍ ഊര്‍ന്നിറങ്ങാന്‍ തീരുമാനിച്ചു.

ഈ മിഷന്‍ ഇമ്പോസിബിള്‍ ഞാന്‍ ജോണ്‍ വൂവിന് ഡെഡിക്കേറ്റ് ചെയ്ത്, ഇക്കാര്യത്തില്‍ എന്റെ അഭിനവഗുരുവായ ടോംക്രൂസ് ദൈവങ്ങളെ മനസ്സില്‍ ധ്യാനിച്ച് കൊണ്ടും, മറ്റ് പരിചയമുണ്ടായിരുന്ന ദൈവങ്ങളായ ബ്രഹ്മ, വിഷ്ണു, മഹേശ്വരന്മാര്‍ക്ക് നേര്‍ച്ചകള്‍ നേര്‍ന്ന് കൊണ്ടും ഞാന്‍ എന്റെ മടക്കയാത്ര ആരംഭിച്ചു.

കുറച്ച് ദൂരം നിരങ്ങി ഇറങ്ങി. പിന്നെ ഗര്‍ഷണം മൂലം പിന്‍ഭാഗങ്ങള്‍ ചൂടായിത്തുടങ്ങിയപ്പൊ പതുക്കെ ഒന്നുയര്‍ന്ന് സ്വാമിയേ ശരണമയ്യപ്പാ എന്ന വിളി ബാക്ക്ഗ്രൌണ്ട് മ്യൂസിക്കായിക്കൊടുത്ത് കുത്തനെയുള്ള പാറയില്‍ ഞാന്‍ ഓടിതുടങ്ങി. പാറയുടെ താഴെ വരെ മോശമില്ലാത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞെങ്കിലും പിന്നീട് ഞാന്‍ ഒരു പരാജയമായിമാറി.

സെക്കന്റില്‍ 9.8 കിലോമീറ്റര്‍ എന്ന ഗുരുത്വാകര്‍ഷണവേഗതയില്‍ വന്നുകൊണ്ടിരുന്ന എനിക്ക് പിന്നീടും ആ വേഗത തുടരാന്‍ ഒരു ത്വര ഉണ്ടായെങ്കിലും, പാറയും ഭൂമിയും തമ്മില്‍ ലംബമായി നിന്ന കൊണ്ട് അതിന് സാധിക്കുകയുണ്ടായില്ല. പിന്നീട് ട്രെയിനില്‍ നിന്ന് വീഴുന്ന പ്ലാസ്റ്റിക്ക് കുപ്പി താഴെ നിലത്ത് തെന്നിതെന്നി തെറിച്ച്പോകുന്ന പോലെ ഞാന്‍ കയറ് കെട്ടി വലിച്ചകണക്കെ കുറേ ദൂരം മുന്നോട്ട് പോയി നില്‍ക്കുകയായിരുന്നു. ദൈവം സഹായിച്ച് എന്റെ എല്ല്, പല്ല്, തലയോട് തുടങ്ങിയ ഉറപ്പുള്ള ഭാഗങ്ങള്‍ക്ക് ഒടിവൊന്നും സംഭവിച്ചില്ലെങ്കിലും എന്റെ തൊലി, മുട്ട്, പൃഷ്ഠം, അഭിമാനം തുടങ്ങിയ ലോലമായ ഭാഗങ്ങളില്‍ ചില പാച്ച്‌വര്‍ക്കുകള്‍ ആവശ്യമായിവന്നു.

ഈ ഗംഭീരപ്രകടനത്തോടുകൂടി അന്നത്തെ ദിവസത്തെ മറ്റ് പരിപാടികള്‍ എനിക്ക് ശാരീരികാസ്വാസ്ത്യം കാരണം ഒഴിവാക്കേണ്ടി വന്നു. അടുത്ത് ദിവസം നടന്ന വിവാഹം പരസഹായത്തോട്കൂടി നടക്കാം എന്ന ഭേദപ്പെട്ട അവസ്ഥയില്‍ എത്തിയതിനാല്‍ പങ്കെടുക്കാന്‍ പറ്റിയെങ്കിലും പിന്നീട് ഒരു മലപോയിട്ട് ഒരു സ്റ്റെപ്പ് എങ്കിലും സ്വന്തമായി കേറാന്‍ പറ്റുന്ന അവസ്ഥ എത്താന്‍ ദിവസങ്ങള്‍ കുറച്ചധികം വേണ്ടി വന്നു. ചലനശേഷിക്ക് അവശ്യമായ മുട്ട്, കനങ്കാല്‍, കഴുത്ത്, നടുവ് എന്നീ ഭാഗങ്ങളില്‍ വന്നുചേര്‍ന്ന ക്ഷണിക്കപ്പെടാത്ത അതിഥിയായ നീരു വലിയാന്‍ ഒരു തെര്‍മല്‍ പവര്‍പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ അവശ്യമായത്രയും നീരാവിയും വേണ്ടിവന്നു. പാവം ഞാന്‍ !!!

അടിക്കുറിപ്പ്: എന്റെ വീഴ്ചയുടെ ഭംഗി നേരില്‍ ആസ്വദിച്ച എന്റെ പ്രിയപ്പെട്ട കൂട്ടുകാരന് ആ ദൃശ്യം വീഡിയോ ആയി പകര്‍ത്താന്‍ കഴിഞ്ഞില്ല എന്ന ദുരന്തസത്യം ഞാന്‍ വ്യസനസമ്മേതം അറിയിക്കട്ടെ. എന്നാലും അതിനു മുന്‍പെടുത്ത ചിത്രം കാണാന്‍ താല്പര്യമുള്ളവര്‍ക്ക് ഇതാ ഇവിടെ.

വലിഞ്ഞ്കേറിയ മണ്ടത്തരത്തിന്റെ ചിത്രം

Would RSS advertising help your business? If you don't know, Squeet would like to invite you to find out...

We deliver over 2,500,000 syndicated feed articles each month to users like you. Smart, tech savvy, ahead of the curve, and not afraid to try new things or make purchases online. We'd like to encourage you to try advertising with us by offering you 5,000 free ads. That way there's no risk to you -- no strings or obligations whatsoever -- and success is ensured. We'll even give you the tools you need to track your ad, so you can make an informed decision as to whether you'd like to continue sponsoring Squeet emails or not.

Good advertising never costs money...it makes money.
5,000 Free Ads - Learn More

posted by സ്വാര്‍ത്ഥന്‍ at 1:31 AM

0 Comments:

Post a Comment

<< Home