Sunday, May 21, 2006

മലയാള കവിതാലോകം - നാടന്‍പാട്ടിന്റെ കാവ്യസൌന്ദര്യം

നാടന്‍പാട്ടുകള്‍ അധ:കൃതന്റെ വായ്മൊഴി പാരമ്പര്യമാണ്‍. ജീവിതവുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം ഇവയെ വരേണ്യരചനകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. താളബോധവും ലളിതാഖ്യാനവുമാണ്‍ നാടന്‍പാട്ടുകളുടെ ജീവന്:

ഒന്നാനാം കുന്നിന്മേല്‍
ഓരടിക്കുന്നിന്മേല്‍
ഓരായിരം കിളി കൂടു വച്ചു
കൂട്ടിന്നിളംകിളി താമരപ്പൈങ്കിളി
താനിരുന്നാടുന്ന പൊന്നോല

കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഒട്ടേറെ പാട്ടുകളില്‍ തൊഴിലാളിയുടെ ജീവിതവും പ്രണയവും പ്രതിപാദനവിഷയമാകുന്നു.

ഇന്നെന്താ പെണ്ണൊരു പാട്ടു പാടാത്തേ
പെണ്ണിന്റെ പാട്ടിന്നൊരീണമില്ലാത്തേ
പാടത്തു നിക്കണ പുന്നാരപ്പെണ്ണേ
പാട്ടൊന്നു പാടടി പുന്നാരപ്പെണ്ണേ
ഞാറു നടുന്നേരം പാടണ പാട്ട്
ഞാറു നടുമ്പം വള കിലുങ്ങട്ടെ
ശര്‍ക്കര മാവിന്റെ കൊമ്പത്തിരുന്ന്
ഓടക്കുഴല്‍ വിളിക്കണ്‍ തേവന്‍
ദൂരത്ത് തേവന്റെ പാട്ടുകേള്‍ക്കുമ്പോ
പെണ്ണെന്താ ലോകം മറന്നോണ്ടുപോണേ
നീലമലയിലെ കാറ്റുവന്നപ്പം
നാണിച്ചു ഞാറു തലകുനിക്കുന്നേ
[വായ്ത്താരി: തെയ്യാ തിമിന്താ തിമിന്തനം താരാ
താരാ തിമിന്താ തിമിന്തനം താരാ]

ജീവിതവിമര്‍ശനം ഈ പാട്ടുകളില്‍ നിറഞ്ഞു നില്‍ക്കുന്നു:

നിന്നെക്കണ്ടാല്‍ എന്നെക്കാളും
ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ
എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍
ഇന്നു വരേം വന്നില്ലാരും...
[വായ്ത്താരി:
തിത്തക തിത്തക തിത്തക തിമൃതെയ്]

കറുത്തപെണ്ണിന്റെ അഴക് എത്രയോ പാട്ടുകളുടെ വിഷയമാണ്‍:

കറുത്ത പെണ്ണേ കരിങ്കുഴലീ
നിനക്കൊരുത്തന്‍ കിഴക്കുദിച്ചു
കാടു വെട്ടി തരം വരുത്തി
തറയുഴുതു പതം വരുത്തി
പതം വരുത്തി തിന വിതച്ചു
തിന തിന്നാന്‍ കിളിയിറങ്ങി
കിളിയാട്ടാന്‍ പെണ്ണിറങ്ങി
അവളിറങ്ങി വള കിലുങ്ങി
വള കിലുങ്ങി കിളി പറന്നു
പെണ്ണിനുടെ വളകിലുക്കം
കിളി പറന്നു മലകടന്നു
കറുത്ത പെണ്ണേ കരിങ്കുഴലീ

ശുദ്ധനര്‍മ്മവും നാടന്‍പാട്ടുകളില്‍ ധാരാളം കാണാം:

കടുക്കനിട്ടൊരു വടക്കന്‍ പണ്ട്
കടുക്ക വാങ്ങാന്‍ പോയി
കടുക്കയിടാനിടക്കു വച്ച്
കുടുക്കയൊന്നു വാങ്ങി
മടക്കയാത്രയിലിടക്കു വച്ച്
ഇടിമുഴക്കം കേട്ടു
കുടുക്കയോടെ മറിഞ്ഞു വീണു
കടുക്കനിട്ട വടക്കന്‍

ബാല്യകാലപ്രണയത്തിന്റെ നൊമ്പരം കിനിയുന്ന ഈ കെസ്സുപാട്ട് എനിക്കു ഏറെ പ്രിയങ്കരം:

ഓത്തുപള്ളീലന്നു നമ്മള്‍ പോയിരുന്ന കാലം
ഓര്‍ത്തു കണ്ണീര്‍ വാര്‍ത്തു നില്ക്കയാണ്‍ നീലമേഘം

കോന്തലക്കല്‍ നീയെനിക്കായ് കെട്ടിയ നെല്ലിക്ക
കണ്ടു ചൂരല്‍ വീശിയില്ലേ നമ്മുടെ മൊല്ലാക്ക

കാട്ടിലെ കോളാമ്പിപൂക്കള്‍ നമ്മളെ വിളിച്ചു
കാറ്റുകേറും കാട്ടിലെല്ലാം നമ്മളും കുതിച്ചു

ഉപ്പുകൂട്ടി പച്ചമാങ്ങാ നമ്മളെത്ര തിന്നു
ഇപ്പൊഴാ കഥകളെ നീയെപ്പടി മറന്നു

പുസ്തകത്താളിന്നിടക്ക് പീലി വച്ചുതന്ന്
പീലി പെറ്റു കൂട്ടുമെന്നു നീ പറഞ്ഞുതന്നു

കാലമാമിലഞ്ഞിയെത്ര പൂക്കളെ കൊഴിച്ച്
കാത്തിരിപ്പും മോഹവുമിന്നെങ്ങനെ പിഴച്ച്

നീയൊരുത്തി ഞാ‍നൊരുത്തന്‍ നമ്മള്‍ രണ്ടിടക്ക്
വേലി കെട്ടാന്‍ ദുര്‍വിധിക്ക് കിട്ടിയോ മിടുക്ക്

എന്റെ കണ്ണുനീര്‍ തീര്‍ത്ത കായലിലിഴഞ്ഞ്
നിന്റെ കളിത്തോണി നീങ്ങി എങ്ങു പോയ്മറഞ്ഞ്

മണ്ണിന്റെ മണമുള്ള ഈ പാട്ടുകളില്‍ നിന്നും നാളെയുടെ കവിത പിറന്നെങ്കില്‍!

posted by സ്വാര്‍ത്ഥന്‍ at 10:08 AM

0 Comments:

Post a Comment

<< Home