Tuesday, May 16, 2006

കുറുമാന്‍ - വികലാംഗന്‍

URL:http://rageshkurman.blogspot.com/2006/05/blog-post_16.htmlPublished: 5/16/2006 8:06 PM
 Author: കുറുമാന്‍
ഈ കഥയും, ഇതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പികമല്ലെന്നു മാത്രമല്ല. അവരെല്ലാവരും നല്ല ആരോഗ്യത്തോടുകൂടി ജീവിച്ചിരിക്കുന്നവരുമാണ്‌. ഇനിയിപ്പോ, അഥവാ ഇതിലെ കഥാപാത്രങ്ങളുമായി നിങ്ങളിലാര്‍ക്കെങ്കിലും, 'സാമ്യത' തോന്നുവെങ്കില്‍ ആദ്യമേ തന്നെ പറഞ്ഞുകൊള്ളട്ടെ, ഇതു യാദൃശ്ചികമല്ല, മനപൂര്‍വ്വം തന്നെ എഴുതിയതാണ്‌, അനുഭവിച്ചോ.
***
ഞങ്ങള്‍ മൂന്നുപേര്‍ അതായത്‌, ആദി കുറുമാന്‍, ഡൊമിനി പിന്നെ ഞാന്‍, ദില്ലിയിലെ കല്ക്കാജിയിലെ ഒരു ഫ്ലാറ്റിന്റെ ഒന്നാം നിലയിലെ ഒരു വിശാലമായ മുറിയില്‍ വാടകക്ക്‌ താമസിക്കുന്ന കാലം.

ഫ്ലാറ്റിന്റെ പിന്നിലൂടെയുള്ള ഗലിയിലൂടെ വന്നാല്‍ കാണുന്ന ചെറിയ വാതില്‍ തുറന്നാല്‍, മുകളിലേക്ക്‌ കയറുവാന്‍ ഒരു ഇരുമ്പിന്റെ കോണി കുത്തിച്ചാരി വച്ചിട്ടുണ്ട്‌. പിന്നിലുള്ള ഇടുങ്ങിയ സ്ഥലത്ത്‌ നിന്നും ഞങ്ങളുടെ മുറിയിലേക്ക്‌ കയറുവാന്‍ മാത്രമായി കാശ്‌ ചിലവാക്കി വാങ്ങിയ ആ കോണി ചാരിവച്ചിരിക്കുകയാണെന്ന് പറയാന്‍ സാധിക്കില്ല, കാരണം അത്‌ എതാണ്ട്‌ 95 ഡിഗ്ഗ്രി കുത്തനേയാണ്‌ നിന്നിരുന്നത്‌. കള്ളു ചെത്തുകാര്‍, ചെത്തുന്ന തെങ്ങിന്മേല്‍, ചകിരി കെട്ടി വക്കുന്നതില്‍ ചവുട്ടി മുകളില്‍ കയറുന്നതുപോലെ, കോണിയുടെ ഇരുവശത്തെ കമ്പിയിലും പിടിച്ച്‌ മുകളിലേക്ക്‌ കയറുന്നതില്‍ ഞങ്ങള്‍ മൂന്നാളും, ഒരാഴ്ചക്കകം അതി വിദഗ്ദന്മാരായി.

ഒറ്റ മുറിയുടെ ഒരു മുക്ക്‌ ഞങ്ങള്‍ അടുക്കളയാക്കി മാറ്റി. ഗ്യാസ്‌ സ്റ്റൌവ്‌ നഹി നഹി, മഗര്‍ മണ്ണെണ്ണ സ്റ്റൌ ജീ ഹാം.

പാചകത്തില്‍ എനിക്കുണ്ടായിരുന്ന താത്പര്യത്തെ മുതലെടുക്കുന്നതില്‍, ആദി കുറുമനും, ഡൊമിനിയും പരമാവധി ആനന്ദം കണ്ടെത്തിയിരുന്നു. അങ്ങനെ ഒട്ടുമുക്കാല്‍ ദിനങ്ങളിലും നളന്‍ ഞാന്‍ തന്നെ. അങ്ങനെ മണ്ണെണ്ണ ഗ്യാസ് സ്റ്റൌവിന്റെ, എയര്‍ അടിച്ചടിച്ച്‌, ജിമ്മില്‍ പോകാതെ തന്നെ വളര്‍ന്നു വന്ന എന്റെ കയ്യിലെ മസിലുകള്‍ വിറപ്പിക്കുക എന്നതുമെന്റെ അക്കാലത്തെ ഒരു വിനോദമായിരുന്നു.

എന്റേയും ഡൊമിനിയുടേയും കയ്യില്‍ യെസ്ഡി റോഡ്‌ കിങ്ങും, ആദിയുടെ കയ്യില്‍ എന്‍ഫീല്‍ഡും.

ചെറുപ്പം മുതലേ വാഹനങ്ങളില്‍ കമ്പമുള്ളതിനാല്‍, എന്റെ വണ്ടി ഞാന്‍ കരോള്‍ബാഗിലുള്ള ബൈക്ക്‌ ആള്‍ട്ടറേഷനില്‍ സ്പെഷ്യലിസ്റ്റ്‌ ആയ ഒരു വര്‍ക്ക്‌ ഷോപ്പില്‍ കൊണ്ടുപോയി രൂപവം ഭാവവും മാറ്റിയതിനൊപ്പം തന്നെ സൈലന്‍സറിന്റെ ഉള്ളില്‍ നിന്നും കോറും, മഫ്ലറ്റും എല്ലാം മാറ്റി കഴിഞ്ഞപ്പോള്‍, എന്റെ ബൈക്കിന്റെ ശബ്ദം, കാലിയായ ടാറും വീപ്പയിലിട്ട്‌ പടക്കം പൊട്ടിക്കുന്നതിനേക്കാള്‍ ഉച്ചത്തിലായിരുന്നു.

ഓഫീസ്‌ കഴിഞ്ഞെത്തിയതിനുശേഷം ഞങ്ങള്‍ തൃമൂര്‍ത്തികള്‍ അന്നാന്നത്തെ മെനു അനുസരിച്ചുള്ള റോ മെറ്റീരയല്‍സ്‌ വാങ്ങുവാന്‍ ഗോവിന്ദ്‌ പുരിമാര്‍ക്കറ്റിലേക്കോ, കല്ക്കാജി മെയിന്‍ മാര്‍ക്കറ്റിലേക്കോ ഒരുമിച്ചൊരു പോക്കുണ്ട്‌. മിക്കവാറും ഒരേ വണ്ടിയില്‍ ട്രിപ്പിള്‍ വച്ച്‌, കൂടിയാല്‍ രണ്ട്‌ വണ്ടി.

വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്ത്‌, ആവശ്യമില്ലാതെ ഫുള്‍ ആക്സിലേറ്ററില്‍ റെയ്സ്‌ ചെയ്ത്‌ അങ്ങനെ നാടു മുഴുവന്‍ ഞങ്ങള്‍ അറിയിക്കും, ഞങ്ങളുടേ വരവും പോക്കും. ചില്ലറ ചില ഫീമെയില്‍സിനെ ഞങ്ങളുടെ സാന്നിധ്യം അറിയിക്കാനുള്ള വിഫലശ്രമം കൂടി ആയിരുന്നു ഈ കോലാഹലം എന്നുകൂടി വേണമെങ്കില്‍ പറയാം. കൌമാരമല്ലെ, കുറ്റം പറയാന്‍ പറ്റുമോ?

പിന്നെ ഇപ്പോഴുള്ള, ഇടിവെട്ടുകൊണ്ട തെങ്ങിന്‍ മണ്ട പോലുള്ള രൂപമൊന്നുമല്ല അന്ന്. നല്ല തുടുത്ത്‌ ചൊകന്ന്, കട്ടമീശയും, നീട്ടി വളര്‍ത്തിയ മുടിയും, ഹാ ഹ ഹ, കാണാന്‍ എന്തൊരു ചന്തായിരുന്നു. അഹങ്കാരം പറയ്യ്യാന്ന് നിങ്ങള്‌ വിചാരിച്ചാലും എനിക്കൊരു ചേതോം ഇല്ലാന്ന് മാത്രമല്ല, സത്യം സത്യമായിട്ട്‌ പറയണത്‌, എന്റെ ഒരു വീക്ക്നസ്സും കൂടിയാണെന്നും കൂട്ടിക്കോ.

ഞങ്ങളുടെ വണ്ടിയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ മാത്രം, ചില ഫിമെയില്‍സ്‌ ബാല്ക്കണിയിലെത്തിയിരുന്നത്‌ തന്നെ മാത്രം കാണാനാണെന്ന് ഞങ്ങള്‍ മൂന്നുപേരും സ്വമനസ്സില്‍ കരുതിപോന്നു.

വണ്ടി, കിടത്തി വളക്കുക, വീല്‍ ചെയ്യിക്കുക, വെറുതെ റയിസ്സ്‌ ചെയ്ത്‌ പായുന്ന വണ്ടിയെ പെട്ടെന്ന് ബ്രേക്കിട്ട്‌ നിറുത്തുക, തുടങ്ങിയ നമ്പറുകളല്ലാതെ,അതില്‍ കൂടുതലായ്‌, ദൈവത്താണെ, ഞങ്ങള്‍ മറ്റൊന്നും തന്നെ ചെയ്തിരുന്നില്ല.

എന്തായാലും, ഞങ്ങളുടെ അയല്‍പ്പക്കത്ത്‌ വീട്ടില്‍ താമസിച്ചിരുന്ന, മലയാളികളും സമപ്രായക്കാരുമായ ചിലര്‍ക്കും, ഗോസാമികളായ ചിലര്‍ക്കും, ഞങ്ങളുടെ ഈ ഷൈനിങ്ങ്‌ തീരെ പിടിച്ചിരുന്നില്ല എന്നു മാത്രമല്ല, ഞങ്ങളെ അവര്‍, ഉമ്മന്‍ ചാണ്ടി അച്ചുമ്മാമനെ കാണുന്നതുപോലെ ഒരു പ്രതിപക്ഷ മനോഭാവത്തോടെ കാണാനും തുടങ്ങി.

ഞങ്ങളുടെ ശകടങ്ങളുടെ കര്‍ണ്ണ കഠോരശബ്ദം പല പല മിടുക്കന്മാരുടേയും, മിടുക്കികളുടേയും പഠിക്കാന്‍ മാറ്റി വച്ചിരുന്ന സമയത്തിന്റെ തരക്കേടില്ലാത്ത ഒരു പങ്ക്‌ നിത്യവും പാഴാക്കികളയുന്നുണ്ടെന്നറിയുന്നത്‌ ഞങ്ങളില്‍ ഉള്‍പുളകമുളവാക്കി.

ഓരോ തവണയും ഞങ്ങളുടെ വണ്ടിയിരപ്പിച്ച്‌, പാഞ്ഞുള്ള പോക്കു കാണുമ്പോള്‍, ഈ പോക്ക്‌ വെറും പോക്കല്ല, ഒടുക്കത്തെ പോക്കാണെന്നും, അതുമല്ലെങ്കില്‍ ഒടുക്കത്തെ പോക്കായിരിക്കട്ടെയെന്നും, പ്രതിപക്ഷവും, പ്രതിപക്ഷത്തോടു ചായ്‌വുള്ള മറ്റയല്‍ക്കാരും, നിത്യേന, രാമനാമം ചൊല്ലും പോലെ ഉരുവിട്ടിരുന്നു എന്ന്, ഞങ്ങളോട്‌ ചായ്‌വുള്ള ചില നല്ല സമരിയക്കാര്‍, ഞങ്ങളുടെ ചെവിയില്‍ ഓതിയപ്പോള്‍, ഇതൊക്കെ എത്ര കണ്ടിരിക്കുന്നു, കേട്ടിരിക്കുന്നു എന്ന ഭാവത്തില്‍ ഞങ്ങള്‍ പുഛിച്ച്‌, ചവച്ച്‌, ഓക്കാനിച്ച്‌, ചിരിച്ച്‌ തുപ്പിക്കളഞ്ഞു.

ഞങ്ങളുടെ നേരെ ഓപ്പോസിറ്റിലെ പഞ്ചാബി വീട്ടുകാര്‍ക്ക്‌ (അവരുടെ താഴെയുള്ള മകള്‍ എന്റെ ബൈക്കിന്റെ പിന്നില്‍ ഇരുന്ന് പോകുന്നത്‌ ആരോ കണ്ടത്‌, നാട്ടില്‍ പാട്ടായപ്പോള്‍ മുതല്‍) ഞങ്ങള്‍ തൃമൂര്‍ത്തികളെ കാണുന്നതു തന്നെ ചതുര്‍ത്ഥിയാണ്‌.

ഞങ്ങളെ കാണുമ്പോള്‍, ആ പരട്ട തള്ള, ഒരു ജാതി പോലീസുകാര്‌ കള്ളനെ കാണുമ്പോള്‍ നോക്കുന്നപോലുള്ള ഒരു നോട്ടം നോക്കും. അതുകാണുമ്പോള്‍ ഞങ്ങള്‍ക്ക്‌ അവരോടുള്ള ബഹുമാനം ഇരട്ടിയാകും.

അങ്ങനെ പരസ്പര സ്നേഹത്തോടെ, നാട്ടുകാരുടെ ഓമനമക്കളായി കഴിയുന്നതിനിടയില്‍ ഒരു ദിവസം ഇടം കയ്യില്‍ അവരുടെ മൂത്ത മകളുടെ കുട്ടിയേയും, വലം കയ്യില്‍ പട്ടിയേയും കൊണ്ടു, നെയ്യുരുക്കിയുരുട്ടി തിന്നുണ്ടാക്കിയ ഒരലു പോലത്തെ ശരീരത്തിലെ, നെയ്യുരുക്കുവാനായി, ആ പഞ്ചാബി സ്ത്രീ നടക്കുവാനായിറങ്ങിയപ്പോള്‍, ഞങ്ങള്‍ ആ മഹത്തായ കണ്ടുപിടുത്തം നടത്തി. അതായത്‌ അവരുടെ പട്ടിക്കും, ആ തള്ളക്കും ഒരേ മുഖഛായയാണെന്ന്!!

അന്നേക്കന്നു വൈകുന്നേരം തന്നെ ഞങ്ങള്‍ മൂവരും, സ്വന്തം മുറിയില്‍ വച്ച്‌, ഒരുകുപ്പി ഓള്‍ഡ്‌ മങ്ക്‌ റമ്മിനെ സാക്ഷിയാക്കി, ആ ബഹുമാന്യയായ പഞ്ചാബി സ്ത്രീയെ വെറും തള്ള എന്ന പൊസിഷനില്‍ നിന്നും "പട്ടിതള്ള" എന്ന തസ്തികയിലേക്ക്‌ പ്രമോഷന്‍ നല്‍കി ആദരിച്ചാഘോഷിച്ചു.

അങ്ങനെ ഒരു ഞായറാഴ്ച ഉച്ചക്കൂണുകഴിഞ്ഞ്‌, മൊത്തം കല്ക്കാജി കെ ബ്ലോക്ക്‌ ഉറങ്ങിതുടങ്ങിയനേരം, ഞങ്ങള്‍ തൃമൂര്‍ത്തികള്‍ നോയിഡയിലുള്ള കസിന്‍ സിസ്റ്ററുടെ വീട്ടിലാകട്ടെ രാത്രിയിലെ അമൃതേത്ത്‌ എന്ന് തീരുമാനിച്ചുറപ്പിച്ച്‌, എന്റെ വണ്ടിയില്‍ ഞാനും ആദിയും, ഡൊമിനിയുടെ വണ്ടിയില്‍ അവന്‍ തനിച്ചും പുറപെട്ടു.

പുറപ്പെട്ടു എന്നു പറഞ്ഞാല്‍ വണ്ടിയില്‍ കയറി പുറപെട്ടു എന്നല്ല. വണ്ടിയില്‍ കയറി സ്റ്റാര്‍ട്ട്‌ ചെയ്തു എന്നു മാത്രം.

ശത്രുമിത്രാദികള്‍ പള്ളമുഴുവന്‍ നിന്നു നിറച്ച്‌, ഏമ്പക്കവും വിട്ട്‌, പള്ളിയുറക്കമായിരിക്കും ഇപ്പോള്‍, അതിനാല്‍, നമുക്ക്‌ വണ്ടി ഒന്നു റൈസ്‌ ചെയ്ത്‌ കളിക്കാമെന്ന്, ഉച്ചക്ക്‌ പാനം ചെയ്ത സുരയുടെ വീര്യത്താല്‍ ഡൊമിനി പറഞ്ഞപ്പോള്‍, അതിനെന്താ തൊടങ്ങ്വല്ലേന്ന് ചോദിച്ച്‌ ഞാന്‍ റൈസിങ്ങ്‌ തുടങ്ങി.

രണ്ടു ബൈക്കുകളും റൈസ്‌ ചെയ്ത്‌ ചെയ്ത്‌ ഒരഞ്ചുമിനിട്ടു കഴിയുന്നതിനുമുന്‍പേ, കരയുന്ന കുട്ടിയേ ഒക്കത്തിരുത്തി പട്ടിതള്ള ബാല്‍ക്കണിയില്‍, വലിയ വായും തുറന്ന് പ്രത്യക്ഷപെട്ടു.

അരേ കമീനേലോഗ്‌, തും ലോഗോംകോ ശരം നഹീ ആതാ. ദുനിയാ സോ രഹീഹെ, ഔര്‍ തും ലോഗ്‌ ഗാഡി റൈസ്‌ കര്‍ക്കര്‍ ഘേല്‍രഹേ ഹെ. തും ലോഗ്‌ കഭീ നഹി സുദരേഗാ. ഏക്‌ ദിന്‍ തും ലോഗ്‌ കിസീ ഘാഡി കേ നീച്ചേ സരൂര്‍ ജായേഗാ. (ഹിന്ദി അറിയാത്തവര്‍ അറിയുന്നവരോട്‌ ചോദിച്ച്‌ മനസ്സിലാക്കൂ).

ഇതൊക്കെ എത്ര കേട്ടേക്കുണൂ, നിങ്ങള്‍ പോയി നിങ്ങടെ പണി നോക്ക് തള്ളേ എന്നു മനസ്സില്‍ പറഞ്ഞ്, അവരുടെ ആശിര്‍വാദവും വാങ്ങി ഞങ്ങളുടെ വണ്ടികള്‍ നോയിഡായിലേക്ക്‌ പുറപ്പെട്ടു.

നെഹ്രുപ്ലേസ്‌ സിഗ്നലില്‍ വച്ച്‌, നേരെ പോയി ഈസ്റ്റ്‌ ഓഫ്‌ കൈലാഷ്‌ വഴി പോകണോ, അതോ വലത്തോട്ടെടുത്ത്‌, കല്ക്കാ മന്ദിര്‍ വഴി പോകണോ എന്നാലോചിക്കാന്‍ ഒരു ഫ്രാക്ഷന്‍ ഓഫ്‌ എ സെക്കന്റ്‌ മാത്രം ഞാന്‍ കൂടുതല്‍ എടുത്തു പോയ്‌.

ഡും..ഡും, ഡിം....അയ്യോ‍ ‍ഓ ഓ ഓ!!!

ചൂടില്‍ ഉരുകിതുടങ്ങിയ ടാറില്‍ കിടന്നുകൊണ്ട്‌ ഞാന്‍ തല ചെരിച്ച്‌ നോക്കി.

എന്റെ കാലില്‍ എന്റെ വണ്ടി അപ്പോഴും കിടപ്പുണ്ട്‌. ചുറ്റിലും, പകച്ചു നില്ക്കുന്ന ആദിയുടേയും, ഡൊമിനിയുടേയും അടക്കം കണ്ടുപരിചയമുള്ളതും, കാണാത്തതുമായ പല പല മുഖങ്ങള്‍.

സാമൂഹ്യദ്രോഹികളെ, നോക്കി നിക്കാണ്ട്‌ കാലുമ്മേന്ന് വണ്ടിയെടുത്ത്‌ മാറ്റടാ. ഞാന്‍ അലറി.

വീണ്ടും ഒരു ശ്രമമെന്നോണം രണ്ടുമൂന്നുപേര്‍ ചേര്‍ന്ന്, സ്റ്റാന്റിനും, വീലിന്നുമിടയില്‍ കുടുങ്ങി കിടന്നിരുന്ന എന്റെ വലതു കാല്‍പത്തി, വലിച്ച്‌ പുറത്താക്കിയതിനുശേഷം, വണ്ടി എന്റെ മുകളില്‍ നിന്നും പൊക്കിയെടുത്തു.

വേദന സഹിക്കാന്‍ പറ്റാതെ നിറഞ്ഞ കണ്ണുകളാല്‍ ഞാന്‍ എന്റെ വലത്തെ കാലില്‍ നോക്കി.

കാലില്‍ ഷൂവില്ല. ഏതാണ്ട്‌ മന്ത്‌ വന്നതുപോലെ, കാല്‍വണ്ണക്കു കീഴെ മൊത്തം നീര്‌.

അല്ലാ, ശരിക്കും എന്താ പറ്റിയേ?

ഞാന്‍ ആദിയോടും, ഡൊമിനിയോടുമായി വിക്കി, വിക്കി ചോദിച്ചു.

ദാ, അവിടെ നിര്‍ത്തിയിട്ടിരിക്കണ പച്ച ടെമ്പോ കണ്ടാ നീയ്‌? അത്‌ നിന്റെ മൂട്ടില്‍ വന്നിടിച്ചതാ. അങ്ങോട്ട്‌ വീണകാരണം ആദിക്കൊന്നും പറ്റിയില്ല, പക്ഷെ വണ്ടി നിന്റെ മേല്‍ വീണകാരണം നീ ഈ വഴിക്കായി.

ആരാന്റെമ്മക്ക്‌ പ്രാന്ത്‌ വന്നാല്‍ കാണാന്‍ എന്തു ചന്തമെന്ന് പണ്ടാരാണ്ടോ പറഞ്ഞമാതിരിയുള്ള ഡൊമിനിയുടെ ചൊറിയുന്ന വര്‍ത്തമാനം കേട്ടപ്പോള്‍, എന്റെ കാലിന്റെ വേദന ഒന്നുകൂടെ കൂടി.

എന്തായാലും, വണ്ടിയെല്ലാം ഒതുക്കി, ഒരുവഴിക്കാക്കി, എന്നെ തൂക്കിയെടുത്ത്‌ ജാംബവാന്റെ കാലത്തുള്ള ഒരു ഓട്ടോറിക്ഷയിലിട്ട്‌ ആദിയും, ഡൊമിനിയും കൂടി കൈയിലാഷ്‌ കോളനിയിലുള്ള ശര്‍മ്മാ നഴ്സിംഗ്‌ ഹോമില്‍ എത്തിച്ചു.

അവിടെ ജോലിചെയ്യുന്ന ചില നഴ്സമ്മമാര്‍ ഞങ്ങളുടെ സുഹൃത്തുക്കളായിരുന്നത്‌ കാരണം എക്സ്‌ റേ, വൈ റേ, തുടങ്ങിയവ പെട്ടെന്നെടുത്തു തീര്‍ത്തു.

എന്തിനേറെ പറയുന്നു?

ഒരു ഒന്നൊന്നര മണിക്കൂറിനുള്ളില്‍ അറുപതുകിലോ ഉണ്ടായിരുന്ന എന്നെ അവര്‍ എഴുപത്തഞ്ച്‌ കിലോ ആക്കിയെടുത്തു (അറുപതുകിലോ ശരീരഭാരം + 3കിലോ നീരു വന്നപ്പോള്‍ കോമ്പ്ലിമെന്റായികിട്ടിയത്‌ + 12 കിലോ, വലത്തേക്കാലിമേല്‍ നഖം മാത്രം പുറത്താക്കി, ഷെഡ്ഡിക്ക്‌ കീഴെ വരെ ഇട്ട നല്ല പ്ലാസ്റ്റര്‍ ഓഫ്‌ പാരീസ്‌, c/o, ഫ്രാന്‍സിന്റെ വകയായും).

നാട്ടിലെ പോലെ, കാലൊന്നൊടിഞ്ഞാല്‍, സ്ഥിരമായിട്ടൊന്നുമല്ലല്ലോ, അപ്പോള്‍ തല്ക്കാലത്തിന്നൊരു മുളവടി മതി, എന്ന് ചിന്തിക്കാന്‍ മാത്രം പറ്റാത്തതിനാല്‍, കയ്യിലുള്ള പൈസ റൊക്കമായും, ബാക്കി കടമായും നല്‍കി, എനിക്ക്‌ വേണ്ടി ഡൊമിനിയും, ആദിയും കൂടെ ഒരു ജോഡി ക്രെച്ചസ്സും വാങ്ങി.

അങ്ങനെ വേദനിക്കുന്ന കാലും, വിങ്ങുന്ന മനസ്സുമായ്‌, തനിക്ക്‌ താനും, എനിക്ക്‌ ക്രെച്ചസ്സും എന്ന പോലെ ശര്‍മ്മ നഴ്സിംഗ്‌ ഹോമിന്റെ പടി ഞാന്‍, ക്രെച്ചസ്സ്‌ നല്‍കിയ താളത്തിന്റെ അകമ്പടിയോടെ ഞൊണ്ടി ഞൊണ്ടി ഇറങ്ങി.

കല്ക്കാജിയിലേക്ക്‌ പോകാന്‍ ഞങ്ങള്‍ വീണ്ടും ഒരു ഓട്ടോ റിക്ഷ വിളിച്ചു. പക്ഷെ വന്നപോലെ ഓട്ടോയില്‍ എനിക്ക്‌ കയറാന്‍ പറ്റുകയില്ലല്ലോ? ആയതിനാല്‍ ഞാന്‍ എന്റെ ചന്തി സീറ്റിന്റെ അങ്ങേ തലക്കല്‍ വച്ച്‌, കാലുകള്‍ രണ്ടും, അമ്മൂമ്മ നാമം ജപിക്കുമ്പോള്‍ നീട്ടി വക്കുന്നതുപോലെ നീട്ടി ഇങ്ങേ അറ്റത്തേക്ക്‌ വച്ചു.

കാല്‍ ഭാഗം കാല്‍, അപ്പോഴും പുറത്തേക്കപ്പോഴും തള്ളി നിന്നിരുന്നു.

ആദി കൂറുമാന്‍ ഒരുവിധം പിന്‍സീറ്റില്‍ എന്നോടൊട്ടിചേര്‍ന്നഡ്ജസ്റ്റ്‌ ചെയ്തു. ഡൊമിനി, ഡ്രൈവറുടെ കൂടെ മുന്‍സീറ്റിലും ഇരുന്ന് ഞങ്ങള്‍ യാത്ര തിരിച്ചു.

വീടെത്തുവോളം എന്റെ പുറത്തേക്ക്‌ തള്ളിയിരിക്കുന്ന കാല്‍ കാല്ലിന്മേല്‍ വേറെ വണ്ടിയൊന്നും വന്നിടിക്കരുത്‌ ദൈവമേ എന്ന ഒറ്റ പ്രാര്‍ഥന മാത്രമേ എന്റെ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ.

എന്തായാലും, പിന്നേം അപകടം ഒന്നും കൂടാതെ ഞങ്ങള്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ വീടിന്റെ പിന്നിലുള്ള ഗലിയിലേക്ക്‌ അമറിയമറി കയറി.

പതിവില്ലാതെ, ഓട്ടോറിക്ഷയുടെ ശബ്ദം ഗലിയില്‍ കേട്ടപ്പോള്‍, അതിഥി ആരുടെ വീട്ടിലേക്കാണെന്നറിയാന്‍ മൊത്തം വീട്ടിലെ തലകള്‍ ബാല്‍ക്കണിയിലും, താഴെയുള്ളവര്‍ ഗലിയിലുമായി അണിനിരന്നു.

ഇറങ്ങി നില്ക്കുന്ന ഡൊമിനിയുടേയും, ആദിയുടേയും മധ്യത്തിലേക്ക്‌, ക്രെച്ചസ്സിന്റെ സഹായത്താല്‍ ഞാന്‍ ഇറങ്ങി നിന്നു.

ആ കാഴ്ച കണ്ട പട്ടിതള്ള പൊട്ടി പൊട്ടി ചിരിച്ചു!

ആദ്യമായ്‌ ആ നിമിഷം സൂര്യനൊന്നസ്തമിച്ചെങ്കിലെന്ന് ഞാന്‍ മനസ്സുരുകി പ്രാര്‍ത്ഥിച്ചു.

ശത്രുക്കള്‍, ചിരിച്ചുംകൊണ്ട്‌ ഞങ്ങളുടെ അടുത്തുകൂടി.

എന്താ, എങ്ങിനെയാ, എന്നൊക്കെ അറിഞ്ഞിട്ടുവേണം അവര്‍ക്കാഘോഷിക്കാന്‍! പോകാന്‍ പറ പുല്ല്.

അതൊക്കെ പിന്നെ പറയാം എന്നു പറഞ്ഞ്‌, വാതില്‍ തുറന്ന് ഞങ്ങള്‍ ഉള്ളില്‍ കയറി.

ഈ കാലും വച്ച്‌ എങ്ങിനെ ഞാന്‍ കോണി കയറും?

മൂട്ടില്‍ തള്ളി, കയ്യാല്‍ താങ്ങി, പലവിധത്തിലും പയറ്റിയിട്ടും നോ രക്ഷ. ഈശ്വരോ രക്ഷതു.

അവസാനം ഖലാസികള്‍ പെരുമണ്‍ ദുരന്തത്തില്‍ പെട്ട ട്രെയിനിന്റെ ബോഗി കെട്ടി വലിച്ച് കയറ്റിയതു പോലെ, കയറുകെട്ടി താങ്ങി, ഒരു കാല്‍ കോണിയില്‍ വച്ച്‌, പെരിയ കാല്‍ എയറില്‍ ഞാത്തിയിട്ട്‌ , അരമണിക്കൂറിലധികമെടുത്തു ഞാന്‍, അല്ലെങ്കില്‍, എന്നെ മുകളിലെത്തിക്കാന്‍!

പിന്നെ ഒരു മൂന്നാഴ്ച മുറിയില്‍ നിന്നും ഞാന്‍ പുറത്തിറങ്ങിയത്‌ ടോയ്‌ലറ്റില്‍ പോകാന്‍ മാത്രം. അതും ഇന്ത്യന്‍ സ്റ്റെയില്‍ ടോയ്‌ലറ്റ്‌.

നാടുതടുക്കാം, പക്ഷെ മൂട്‌ തടുക്കാന്‍ പറ്റില്ല എന്നല്ലെ?

പ്ലാസ്റ്ററിട്ട കാലുമായി, ടോയ്‌ലറ്റില്‍, പോയി, പോയി, മൂന്നാഴ്ചക്കകം ഇന്നും, ഹരിദ്വോറിലോ, റിഷികേശിലോ ഉള്ള, യോഗീവര്യന്മാര്‍ക്കൊന്നുമറിയാത്ത, പലതരം യോഗ ആസന പൊസിഷനുകളും, ദൈവ നിയോഗത്താല്‍ ഞാന്‍ പഠിച്ചെടുത്തു (നെസസിറ്റി ഈസ് ദ ഫാദര്‍ ഓഫ് ഇന്‍വെന്‍ഷന്‍ എന്നല്ല്ലെ പ്രമാണം?)

posted by സ്വാര്‍ത്ഥന്‍ at 4:15 PM

0 Comments:

Post a Comment

<< Home