Monday, May 15, 2006

മര്‍ത്ത്യനും ലോകവും - "മിസ്റ്റര്‍ ശര്‍മ്മ, തിസ്‌ ഇസ്‌ ജാനു"

"ആരാത്‌....."
''ഞാന്‍.... എന്നെ കുമാരേട്ടന്‍ അയച്ചതാ''
"ആര്‌....''
"കുമാരേട്ടന്‍, സൌദാമിനീടെ അച്ഛന്‍, കോയമ്പത്തൂര്‌..''
"അതിന്‌ കുമാരേട്ടന്‍ ഹരിദ്വാറില്‍ പോയതാണെന്ന് സൌദാമിനി ഇന്നാള്‌ വിളിച്ചപ്പോള്‍ പറഞ്ഞല്ലോ, ഇനി ഒരു മാസം കഴിഞ്ഞേ വരൂ എന്നും പറഞ്ഞിരുന്നു''
"അതേ ഞാന്‍ കുമാരേട്ടനെ ഹരിദ്വാറില്‍ വച്ച്‌ പരിചയപ്പെട്ടതാണ്‌, കുമാരേട്ടന്‍ താമസിച്ചിരുന്ന അതേ ലോഡ്ജിലാണ്‌ ഞങ്ങളും താമസിച്ചിരുന്നത്‌''

"എന്താ കാര്യം..." ജാനു സംശയത്തോടെ ചോദിച്ചുപരിചയമില്ലാത്തവരെ വീട്ടിലേക്ക്‌ കയറ്റിയിരുത്തുന്നത്‌ ചെറുപ്പത്തില്‍ അമ്മ കല്‍പിച്ചത്‌ ഇന്നും പാലിച്ചു പോന്നു. ഒരു പരിധിവരെ ജനലിലൂടെ തന്നെ സംസാരിച്ചു തീര്‍ക്കാറുണ്ട്‌.

"എന്നെ പരിചയമില്ല എന്നറിയാം, കുറഞ്ഞ സമയമേ കൂടെ ഉണ്ടായിരുന്നുള്ളുവെങ്കിലും ഞങ്ങള്‍ കുമാരേട്ടനായി വളരെ അടുത്തിരുന്നു"

തന്റെ സംശയം മുഖത്ത്‌ പ്രകടമായിട്ടുണ്ടാവണം, അയാള്‍ക്കത്‌ മനസ്സിലായിട്ടാവും അങ്ങിനെ പറഞ്ഞത്‌.
അയാളെ ഒരു വട്ടം കൂടി നോക്കി, രൂപത്തിലും ഭാവത്തിലും സംസാരത്തിലും ഒന്നും സംശയം തോന്നിക്കത്തക്കതായി ഒന്നും തന്നെയില്ല. എങ്കിലും.....

"വീടിതാണെന്ന് ഉറപ്പു വരുത്തിയിട്ടിറങ്ങാം എന്നും പറഞ്ഞ്‌ എന്റെ ഭാര്യയും മോളും കാറിലിരിക്കുന്നുണ്ട്‌, കുമാരേട്ടന്‍ പറഞ്ഞു കേട്ടിട്ട്‌ അവര്‍ക്കും ജാനുവിനെ കാണണം എന്ന് വലിയ നിര്‍ബന്ധം, എന്നാല്‍ പിന്നെ കൂടെ പോന്നോളാന്‍ ഞാനും പറഞ്ഞു."

ഇത്രയേറെ സംശയിക്കേണ്ടിയിരുന്നില്ല എന്നു തോന്നി, ഒറ്റക്ക്‌ ഒരാളെ കണ്ടപ്പോള്‍ ഒരു മുന്‍കരുതലെടുത്തതാണ്‌, ഇത്രയും നേരം അയാളെയും കുടുംബത്തെയും പുറത്ത്‌ നിര്‍ത്തിയത്‌ ശരിയായില്ല, മാത്രമല്ല തന്നെ കുമാരേട്ടന്‍ മാത്രമെ ജാനു എന്ന് വിളിക്കാറുള്ളു.

"ഉമ്മറത്തെക്ക്‌ കയറിയിരിക്കു, ഞാനിതാ വരുന്നു" അയാളുടെ പ്രാതികരണത്തിന്‌ കാത്തു നില്‍ക്കാതെ ജാനു കതകു തുറന്ന് പുറത്തേക്ക്‌ ചെന്നു.
അയാള്‍ ഗയിറ്റിലേക്ക്‌ ചെന്ന് ഭാര്യയേയും മകളേയും കൂട്ടി വരുന്നത്‌ ആദ്യമായി ഒരു ആദിഥേയയുടെ പ്രസന്നതയുമായി ജാനു അവരെ എതിരേറ്റു.

"ക്ഷമിക്കണം ഞാന്‍ തീരെ പരിചയമില്ലാത്തൊരാളെ കണ്ടിട്ട്‌...."

"ഏയ്‌ അതൊന്നും സാരല്ല്യ" ഭാര്യയാണ്‌ പറഞ്ഞത്‌,
"ചില നേരത്ത്‌ ഇവര്‌ വീട്ടില്‍ വന്നാല്‍ ഞാനും അങ്ങിനെ തന്നെയാണ്‌, കണ്ടാല്‍ ഒരു വില്ലനേപോലുണ്ടെങ്കിലും ആള്‌ പാവാ" ചിരിച്ചു കൊണ്ട്‌ അവരുള്ളിലേക്ക്‌ കയറി.

"അപ്പോള്‍ ഇത്‌ സ്ഥിരമായി നടക്കാറുണ്ടല്ലെ" അവരുടെ നര്‍മ്മം ജാനുവിനും പിടിച്ചു

അയാളും കൂടെ മോളെയും കൂട്ടി ഉള്ളിലേക്ക്‌ കയറിയിരുന്നു."ഇത്‌ ഗിരിജ, എന്റെ ഭാര്യ"
പിന്നെ മകളെ കാണിച്ച്‌ "ഇതു ഞങ്ങളുടെ മകള്‍ ജാനകി, ഇവളെ ഞങ്ങള്‍ ജാനു എന്നാണ്‌ വിളിക്കാറ്‌"

"അത്‌ ശരി അപ്പോള്‍ നമ്മടെ രണ്ടാളടേം പേരൊന്നാണല്ലെ" കുട്ടിയുടെ കവിളില്‍ നുള്ളികൊണ്ട്‌ ജാനു ചോദിച്ചു

"പിന്നെ എന്റെ പേര്‌ രവി, ഞാന്‍ ഇവിടെ KSEBയില്‍ എഞ്ജിനീയറാണ്‌.

"ഉള്ളിലേക്ക്‌ കയറിയിരിക്കാം, ഉമ്മറത്ത്‌ നല്ല ചൂടായിരിക്കും" ജാനു അവരെ അകത്തേക്കാനയിച്ചിരുത്തി

"കുമാരേട്ടന്‍ എനിക്ക്‌ അച്ഛനും ഗുരുനാഥനും എല്ലാമാണ്‌"

"അറിയാം കുമാരേട്ടന്‍ എല്ലാം പറഞ്ഞിട്ടുണ്ട്‌, സ്വന്തം മകളേക്കാളധികം എന്നു തന്നെ വേണമെങ്കില്‍ പറയാം" ഗിരിജ പറഞ്ഞു.
"ഞങ്ങളെകദേശം ഒരാഴ്ച്ച കൂടെയുണ്ടായിരുന്നു, ദിവസവും വൈകീട്ട്‌ കാണും, പിന്നെ കവിതയായി, കഥയായി, ചിലപ്പോളൊക്കെ തീര്‍ഥാടനമല്ല സുഖവാസമാണെന്നു വരെ തോന്നിയിരുന്നു, പിന്നെ ഞങ്ങള്‍ക്കിത്‌ രണ്ടും കൂടിയുള്ള ഒരു ട്രിപ്പായിരുന്നു താനും"

"അതെ കുമാരെട്ടന്‌ എപ്പോഴും അങ്ങിനെയായിരുന്നു എന്നും. ജീവിതം ഒന്നെങ്കില്‍ തീര്‍ഥാടനതിനം അല്ലെങ്കില്‍ സുഖവാസം, അതായിരുന്നു പതിവ്‌. ഈ യാത്രയും അങ്ങിനയേ ആവുള്ളു എന്ന് പോകുമ്പാള്‍ തന്നെ പറഞ്ഞിരുന്നത്രെ"

സംസാരിച്ചു കൊണ്ടിരിക്കെ ജാനു അവര്‍ക്ക്‌ കാപ്പിയും പലഹാരങ്ങളും എടുത്ത്‌ വച്ചു.

"മോളടെ പേര്‌ വിളിക്കുന്നത്‌ കേട്ടിട്ടാവണം ജാനുവിനെ പറ്റി പറയാന്‍ തുടങ്ങിയത്‌, പിന്നെ അങ്ങോട്ട്‌ ഈ ആളടെ കേമത്തം തന്ന്യായിരുന്നു ദിവസവും, സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത്‌ എഴുതിയ കവിതകളേം കഥകളേം പറ്റി, റാങ്കു കിട്ടിയപ്പോള്‍ ആദ്യമായി ചെന്ന് കുമാരേട്ടന്റെ അനുഗ്രഹം വാങ്ങിയതും. പിന്നെ എതിര്‍പ്പുകള്‍ മാനിക്കാതെ എഞ്ജിനീയറിംഗ്‌ പഠിത്തം നിര്‍ത്തി തന്റെ സ്വപ്നങ്ങളെ പിന്‍തുടര്‍ന്ന് പഠനവും പര്യടനവുമായി ഇന്ത്യ മുഴുവന്‍ ചുറ്റാനിറങ്ങിത്തിരിച്ചതും എല്ലാം. ജാനുവിനെ കുമാരേട്ടന്‌ വാത്സല്ല്യം മാത്രമല്ല നല്ല ബഹുമാനവുമുണ്ട്‌ എന്ന് കഥകള്‍ കേട്ടാല്‍ തന്നെ അറിയാം"

കാപ്പി കുടിച്ചു കൊണ്ട്‌ അവരോരോന്നായി വിശേഷങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നു.

അതെ ജീവിതത്തില്‍ വളരെയേറെ യാത്ര ചെയ്തും, വായിച്ചും, ലോകം വളരെ വലുതാണെന്ന് ഒരു ചെറുപ്രായത്തിലെ മനസ്സിലാക്കിയ തനിക്ക്‌ ഇന്ന് താന്‍ സ്വയം സൃഷ്ടിച്ച ഈ ചെറിയ ലോകത്തില്‍ സംതൃപ്തയാകുവാനുള്ള പ്രേരണയും കുമാരേട്ടന്‍ തന്നെയാണ്‌ നല്‍കിയത്‌.

പത്തൊന്‍പതാം വയസ്സില്‍ കോളേജ്‌ പഠിത്തം നിര്‍ത്തി ഊരു ചുറ്റാനായിറങ്ങിയിട്ട്‌ ആദ്യ താവളം കുമാരേട്ടന്‍ കല്‍ക്കട്ടയിലായിരുന്ന കാലത്ത്‌ താമസിച്ചു പഠിചിരുന്ന മുഖര്‍ജിയുടെ മകള്‍ കലാവതിയുടെ കൂടെ. അവിടെ സ്വന്തമായി ഒരു ആര്‍ട്ട്‌ ഷോപ്പ്‌ നടത്തുകയായിരുന്നു അന്നവര്‍. അവരുടെ കൂടെ നിന്നിട്ടാണ്‌ താന്‍ ആദ്യമായി നിറങ്ങളുടെ ലോകം പുറത്തു നിന്നും അകത്തു നിന്നും വളരെ വ്യത്യസ്ഥമാണെന്നു മനസ്സിലാക്കിയത്‌. അനേകം നിറങ്ങളെ കൊണ്ട്‌ പല കഥകളും പറയുന്ന പെയിന്റിങ്ങുകള്‍, പുറം ലോകം കാണുന്ന കലയുടെ ബാഹ്യരൂപം ഒരു വശത്ത്‌, പിന്നെ ജീവിതത്തിലെ ഒരോ നിമിഷത്തേയും കാന്‍വാസിലെ നിറങ്ങളിലൂടെ പൂര്‍ണ്ണ സംതൃപ്തിയോടെ പുനര്‍ജീവിക്കുന്ന കലയുടെ ആന്തരിക രൂപം മറുവശത്ത്‌.

ഈ ആന്തരിക രൂപം ലോകം എപ്പോഴെങ്കിലും കണ്ടിരുന്നൊ എന്നറിയില്ല എങ്കിലും നിറങ്ങളില്‍ ലൊകം കണ്ട കഥകള്‍ക്ക്‌ അനേകം സഹൃദയരുണ്ടായി, പുരസ്കാരങ്ങള്‍ കലയേ തേടിയെത്തി, ലോക പര്യടനം വന്നപ്പോള്‍ അസിസ്റ്റന്റായി അവര്‍ ജാനുവിനേയും കൂടെ കൂട്ടി, ആദ്യം ഇന്ത്യയിലെ പ്രധാന നഗരങ്ങള്‍ പിന്നെ യൂറൊപ്പ്‌, യു.എസ്‌, എന്നിങ്ങനെ ഒന്നൊന്നായി പല പേരുകേട്ട ആര്‍ട്ട്‌ ഷോകളിലും മനുഷ്യന്റെ മാറിക്കൊണ്ടിരിക്കുന്ന സാംസ്കാരത്തിന്റെയും രാഷ്ട്രീയ ചിന്തകളുടേയും വര്‍ണ്ണപൂരിതമായ ലോകത്തിലൂടെ രണ്ടു വര്‍ഷം.

അങ്ങിനെ കലാവതി മുഖര്‍ജിയുടെ കൂടെ അവരുടെ ആര്‍ട്ട്‌ ഷോകളുടെ ഭാഗമായി ലോകം മുഴുവന്‍ ചുറ്റി നടന്നപ്പോള്‍ താന്‍ നാലു വര്‍ഷം എഞ്ജിനീയറിംഗ്‌ പഠിച്ചാല്‍ സ്വപ്നം പോലും കാണാന്‍ കഴിയാത്ത ജീവിതാഭ്യാസം നേടിയിരുന്നു.തിരിച്ചു കല്‍ക്കട്ടയില്‍ വന്നിട്ട്‌ അവരുടെ കൂടെ ആര്‍ട്ട്‌ ഷോപ്പ്‌ അല്‍പം കൂടി വിപുലീകരിക്കുന്നതില്‍ ഒരു വര്‍ഷം. ആയിടക്കാണ്‌ കുമാരേട്ടന്‍ കല്‍ക്കട്ടയില്‍ വരുന്നത്‌, ഫൊണ്‍ ചെയ്‌തറിയിക്കുകയാണുണ്ടായത്‌.

സ്റ്റേഷനിലേക്ക്‌ കലാവതിയും വന്നിരുന്നു. വീട്ടിലെത്തി കുളികഴിഞ്ഞ്‌ ഭക്ഷണം കഴിക്കാന്‍ നേരത്ത്‌ കുമാരേട്ടന്‍ ചോദിച്ചു.
"എന്താ ജാനു ഇനി നാട്ടിലേക്കൊന്നും ഇല്ല എന്നുണ്ടൊ. ഇവിടെ മോശമാണെന്നല്ല, എങ്കിലും നാടിനോടും നാട്ടുകാരോടും ദേഷ്യമൊന്നും ഇല്ലല്ലൊ അല്ലെ."

"കല, യൂ ഷുഡ്‌ റ്റെല്‍ ഹര്‍ റ്റു ഫൈന്റ്‌ ഹര്‍ വേ ഇന്‍ ലൈഫ്‌, ഐ ഗെസ്സ്‌ ഷീ ഹാസ്‌ ഗ്രൊണ്‍ റ്റു ബി ഓണ്‍ ഹര്‍ ഓണ്‍ ആന്‍ഡ്‌ ഹാസ്‌ ലേര്‍ണ്‍ഡ്‌ മച്‌ മോര്‍ ഫോര്‍ ഹേര്‍ ഏജ്‌, ഡോണ്‍ട്‌ യൂ എഗ്രീ"

"യെസ്‌ ഭൈയ്യ, ഐ ഹാവ്‌ ബീന്‍ ടെല്ലിംഗ്‌ ഹേര്‍ റ്റു വിസിറ്റ്‌ കേരള ആന്‍ഡ്‌ സീ ഫോര്‍ ഹര്‍ സെല്‍ഫ്‌, മേ ബി ദി നെക്സ്റ്റ്‌ പാര്‍ട്ട്‌ ഒഫ്‌ ഹര്‍ ഡ്രീംസ്‌ വില്‍ ഗെറ്റ്‌ ഫുള്‍ഫില്‍ഡ്‌ ദെയര്‍"

"അതെ ജാനു നീ കുറേ യാത്ര ചെയ്തില്ലെ, ആരെതിര്‍ത്തപോഴും ഈ കുമാരേട്ടന്‍ നിന്റെ കൂടെ ഉണ്ടായിരുന്നു, കാരണം നീ നിന്റെ സ്വപ്നങ്ങളെ പലരേയും പോലെ അടച്ചു വയ്‌ക്കരുതെന്ന് എനിക്കുണ്ടായിരുന്നു.കുമാരേട്ടന്‍ തുടര്‍ന്നു
"എല്ലാവരും സ്വപ്നം കാണാറുണ്ട്‌, പക്ഷെ ചിലരെ അത്‌ നടന്നു കാണാന്‍ വേണ്ടിയുള്ള ആദ്യത്തെ കാല്‍വെയ്പ്പെടുത്ത്‌ വയ്‌ക്കാറുള്ളു. എഞ്ജിനീയറിംഗ്‌ പഠിത്തം നിര്‍ത്തുന്നതിനു മുന്‍പെ നീ എന്നോടു ചോദിച്ചിരുന്നെങ്കില്‍ പലരേയും പോലെ ഞാനും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമായിരുന്നു, നിന്റെ കഴിവില്‍ വിശ്വാസക്കുറവുണ്ടായിട്ടല്ല, പക്ഷെ ഒരു സ്വപ്നത്തില്‍ വിശ്വസിക്കാന്‍ അവനവനേ കഴിയൂ. നീ എന്നെ അന്ന് റെയില്‍വേ സ്റ്റേഷനില്‍ നിന്നും വിളിച്ചു പറഞ്ഞപ്പോള്‍ ഞാന്‍ മനസ്സിലാക്കി നിനക്കു നിന്നില്‍ പരിപൂര്‍ണ്ണ വിശ്വാസമുണ്ടെന്ന്. പിന്നെ വളരെ വിശ്വസ്ഥമായ കൈകളിലേക്ക്‌ നിന്നേ ചെന്നെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. കലയുടെ കൂട്ടിനേക്കാള്‍ നല്ലൊരു സ്ഥലം മനസ്സിലും തോന്നിയില്ല."

തന്റെ പേരു കേട്ടപ്പോള്‍ കലയും ചിരിച്ചു
"ഡൊണ്ട്‌ യൂ തിങ്ക്‌ യുവര്‍ അസോസ്സിയേഷന്‍ വോസ്‌ ഏ ഗുഡ്‌ തിങ്ക്‌ ഫോര്‍ ഹേര്‍"

"വൈ ഹേര്‍ എലോണ്‍, ഷീ ഹാസ്‌ ബീന്‍ ആന്‍ ഇന്‍സ്പിരേഷന്‍ റ്റു മീ ആന്‍ഡ്‌ മൈ ആര്‍ട്ട്‌"

"ജാനു ഇപ്പോഴും എഴുതാറുണ്ടോ"രവിയുടെ ചോദ്യം ജാനുവിനെ തന്റെ ഓര്‍മ്മകളില്‍ നിന്ന് തിരിച്ചു കൊണ്ടു വന്നു.

"കുമാരേട്ടന്‍ പറഞ്ഞിരുന്നു, ജാനു ഇപ്പോഴും എഴുതാറുണ്ടെന്ന്‌."

ജാനു ചിരിച്ചു "ഇപ്പോള്‍ കുറേയായി എന്തെങ്കിലുമൊക്കെ എഴുതിയിട്ട്‌, പിന്നെ സ്കൂളും അതിന്റെ തിരക്കുമായി സമയം കിട്ടാറില്ല"

"അതു ശരിയാണ്‌ കുമാരേട്ടന്‍ പറഞ്ഞിരുന്നു നാട്ടിലേക്ക്‌ തിരിച്ച്‌ വരാനുള്ള തിരുമാനം ഒരു ദോശ തിന്നുന്ന സമയം കൊണ്ടാണ്‌ ജാനു എടുത്തതെന്ന്"

അതെ തന്നൊടു നാട്ടിലേക്ക്‌ ചെല്ലുന്നതിനെ പറ്റി പറഞ്ഞപ്പോള്‍ അതിലൊരു തിരുമാനമെടുക്കാന്‍ അധികം സമയം വേണ്ടി വന്നില്ല. കലയുടെ കൂടെ പങ്കിട്ട സമയം വളരെയേറെ പഠിക്കാന്‍ കഴിഞ്ഞിരുന്നു. എങ്കിലും പുതിയ സംരംഭങ്ങളും, ആര്‍ട്ട്‌ ഷോകളുടെയും, പബ്ലിസിറ്റിക്കും ശേഷം ആ ജീവിതത്തിലേക്കും ഒരു വ്യാപാരത്തിന്റെ നുഴഞ്ഞുകയറ്റം ഉണ്ടായത്‌ തന്നില്‍ മടുപ്പുളവാക്കിയിരുന്നു. താനും ഒരു മാറ്റത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നതായിരുന്നു സത്യം. കുമാരേട്ടന്റെ ചോദ്യം ആ മാറ്റത്തിനൊരു ദിശ നല്‍കി, നാട്‌, താന്‍ തന്നെ വിട്ടുപോന്ന തന്റെ നാട്ടിലേക്കൊരു മടക്ക യാത്ര.

"ശരി കുമാരേട്ടാ, എപ്പോഴാ ഇറങ്ങേണ്ടത്‌"

കുമാരെട്ടനും കലയും ഒന്നിച്ചു തന്നെ നോക്കിയത്‌ ഇന്നും ഓര്‍ക്കുന്നു, ഇത്രയും വേഗം താന്‍ ഒരു തിരുമാനമെടുക്കും എന്നവരും പ്രതീക്ഷിച്ചിരുന്നില്ലെന്ന് തോന്നുന്നു.

"താറ്റ്‌ വോസ്‌ റ്റൂ ഫാസ്റ്റ്‌"കുമാരേട്ടന്‍ പറഞ്ഞു

"ലുക്സ്‌ ലൈക്‌ യൂ ഹാവ്‌ ബീന്‍ തിങ്കിംഗ്‌ എബൌട്ട്‌ ദിസ്‌ ഏര്‍ളിയര്‍" കലയും ചിരിച്ചു കൊണ്ടു പറഞ്ഞു.

കലയാണ്‌ ആര്‍ട്ട്‌ സ്കൂളിന്റെ കാര്യം സൂചിപ്പിച്ചത്‌, കച്ചവടത്തിനോട്‌ തനിക്കുള്ള മടുപ്പ്‌ മനസ്സിലാക്കിയിട്ടാവണം, ഒരു ആര്‍ട്ട്‌ ഷോപ്പിനു പകരം ആര്‍ട്ട്‌ സ്കൂളിനെ പറ്റി പറഞ്ഞത്‌.
"ആന്‍ ആര്‍ട്ട്‌ സ്കൂള്‍ വില്‍ സൂട്ട്‌ യു വെല്‍, യൂ കാന്‍ ബ്ലെണ്ട്‌ യുവര്‍ ക്രിയേറ്റിവിറ്റി വിത്ത്‌ ദി ഡ്രീംസ്‌ ഓഫ്‌ പീപ്പ്‌ള്‍ ലൈക്‌ യു."

"യൂ ആര്‍ റൈറ്റ്‌ കല, നൌ ഷീ കാന്‍ ബി ദി മെന്റര്‍ റ്റു മെനി ലൈക്‌ യൂ വേര്‍ റ്റു ഹേര്‍" കുമാരേട്ടനും യോജിച്ചു

"കുമാരേട്ടനായിരുന്നല്ലെ സ്കൂളിന്റെ ഉത്ഘാടനം" രവി ചോദിച്ചു.

"അതെ, ഉത്ഘാടനം മാത്രമല്ല ആറു മാസത്തോളം ഇവിടെ തന്നെ നിന്ന് പല കാര്യങ്ങളും നോക്കിയത്‌ കുമാരേട്ടനായിരുന്നു. പിന്നെ ഒരു ദിവസം രാവിലെ എഴുന്നേറ്റ്‌ അടുത്താഴ്ച്ച പോവുന്നെന്നും പറഞ്ഞു, എന്താ എന്നു ചോദിച്ചപ്പോള്‍ ജാനൂന്‌ ഇനി എന്റെ ആവശ്യല്ല്യ എന്നും പറഞ്ഞു"

"അത്‌ കുമാരേട്ടന്‍ തന്നെ, പെട്ടെന്നാണ്‌ തിരുമാനങ്ങള്‍ ഉണ്ടാവുന്നതും മാറുന്നതും" രവി ചിരിച്ചു കൊണ്ടു പറഞ്ഞു.
"ഋഷികേഷിലേക്ക്‌ ഒരുമിച്ച്‌ പോകാം എന്ന് തിരുമാനിച്ചിരുന്നതാ, പക്ഷെ പോകുന്ന ദിവസം തനില്ലെന്നും ഞങ്ങളോട്‌ പോയിട്ടു വരാനും പറഞ്ഞു. ഞങ്ങള്‍ പോയി തിരിച്ചെത്തിയപ്പോഴേക്ക്‌ ഒരു കത്തും എഴുതി വച്ച്‌ കുമാരേട്ടന്‍ ഋഷികേഷിലേക്‌ പോകുകയും ചെയ്തു. ഞങ്ങള്‍ ജാനുവിനെ കാണുമെന്ന് ഉറപ്പിച്ചതു കൊണ്ടായിരിക്കണം കത്തില്‍ ഇയാള്‍ക്കും പ്രസാദം കൊടുക്കണം എന്ന് എഴുതിയിരുന്നു. ഇതാ..." കൊണ്ടുവന്നിരുന്ന പൊതി നീട്ടി കൊണ്ട്‌ രവി പറഞ്ഞു.
"തീര്‍ഥാടനം കഴിഞ്ഞ്‌ ഇങ്ങോട്ടാണെന്നും പറഞ്ഞിരുന്നു"

"അതെ കുമാരേട്ടനെ ഞാന്‍ കുറേയായി വിളിക്കുന്നു, പക്ഷെ ഓരോ ഒഴിവു പറഞ്ഞ്‌ മാറുകയാണ്‌ പതിവ്‌. ഏതായാലും ഇക്കുറി വരും എന്ന് ഉറപ്പിച്ച്‌ പറഞ്ഞിരുന്നു. ഈ സ്കൂള്‍ തുടങ്ങിയിട്ടിപ്പോള്‍ അടുത്ത പതിനഞ്ചിനു രണ്ടു വര്‍ഷം തികയും. അതും പ്രമാണിച്ചായിരിക്കും കുമാരേട്ടന്റെ വരവ്‌. കഴിഞ്ഞ തവണ ഫോണില്‍ സംസാരിച്ചപ്പോള്‍ എന്തോ പറയാനുണ്ടെന്ന് പറഞ്ഞിരുന്നു, പിന്നെ തീര്‍ഥാടനം കഴിഞ്ഞ്‌ ഈ വഴി വന്നിട്ട്‌ നേരിട്ട്‌ പറയാം എന്നും പറഞ്ഞു"

"കഴിഞ്ഞാഴ്ച്ച തന്നെ വരണം എന്ന് കരുതിയതാണ്‌ ഏതായാലും കുമാരേട്ടന്‍ വരുന്നതിനു മുന്‍പെ വന്ന് പ്രസാദം തരാന്‍ പറ്റിയല്ലോ" ഗിരിജ പറഞ്ഞു

"ഞങ്ങളിറങ്ങട്ടെ ഇനി കുമാരേട്ടന്‍ വന്നിട്ടാവാം, അതിനിനിയും ഒരു മാസമുണ്ടല്ലോ അല്ലെ. ആ വഴിക്ക്‌ ഇറങ്ങുകയാണെങ്കില്‍ വീട്ടില്‍ കയറണം, പിന്നെ മോളെയും ആര്‍ട്ട്‌ സ്കൂളില്‍ ചേര്‍ത്താല്‍ കൊള്ളാമെന്നുണ്ട്‌" രവി മോളെ നോക്കി പറഞ്ഞു.

"അതിനെന്താ എപ്പോഴാണെന്നു വച്ചാല്‍ പറഞ്ഞാല്‍ മതി. ഇന്ന് നിങ്ങളെ കണ്ടപ്പോള്‍ കുമാരേട്ടനെ കണ്ട പോലെയായി"

"ഞങ്ങള്‍ക്കും ജാനൂനെ നേര്‍ത്തേ തന്നെ അറിയുന്ന പോലെയാണ്‌ കുമാരേട്ടന്‍ അത്രക്ക്‌ പറഞ്ഞിട്ടുണ്ട്‌" ഗിരിജ പറഞ്ഞു.

"എന്നാല്‍ പിന്നെ ഞങ്ങള്‍ വൈകിക്കുന്നില്ല, ജാനൂന്‌ വൈകീട്ടാണ്‌ ക്ലാസ്സ്‌ തുടങ്ങുക എന്നറിയാം."

അവര്‍ ഇറങ്ങി പോകുന്നത്‌ ജാനു ഉമ്മറത്തു നിന്ന് നോക്കി കണ്ടു.
"കുമാരേട്ടന്‍ പ്രസാദം കൊടുത്തയക്കാന്‍ മറന്നില്ലല്ലോ" ജാനു മനസ്സില്‍ ഓര്‍ത്തു
അവരുടെ കാറ്‌ തിരിവു കഴിഞ്ഞപ്പോള്‍ ജാനു അകത്തു ചെന്ന് രവി തന്ന പൊതി എടുത്ത്‌ നോക്കി.
തങ്ങള്‍ നാട്ടിലേക്ക്‌ കൊണ്ടുവരാന്‍ വേണ്ടി വച്ചതിന്റെ പങ്കാണെന്ന് തോന്നുന്നു പൊതിയില്‍. ഒരു ചെറിയ പ്ലാസ്റ്റിക്‌ കവറില്‍ വച്ച ചന്ദനവും, പൂക്കളും മധുരവും. കവര്‍ തുറക്കുമ്പോള്‍ പൊതിഞ്ഞിരുന്ന പേപ്പറില്‍ കണ്ണുകള്‍ തങ്ങി നിന്നു. തീര്‍ത്തും വ്യത്യസ്ഥമായ ഒരു പരസ്യം.

Obituary of an unknown Friend
This is to inform anyone who might know this friend of mine. I have been blessed beyond words by this enlightened soul to the extent that I never asked his whereabouts when he left us all for the heavenly abode. please contact me if you could recognize the person in the photo
Contact: S.K Sharma

മുകളിലായി കുമാരേട്ടന്റെ ചിത്രം, പിരികത്തിനു മുകളിലായി പേപ്പര്‍ കീറിയിരിക്കുന്നു, പക്ഷെ ആളെ തിരിച്ചറിയാന്‍ ജാനുവിന്‌ ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല.
എന്തെങ്കിലും പ്രതികാരിക്കാനാവുന്നതിനു മുന്‍പ്‌ അതേ പേപ്പറില്‍ മറ്റ്‌ ചില വരികള്‍ കണ്ണില്‍ പെട്ടു..

This is ongoing, have faith in you. My life ends here but not my dreams they live with you and so will yours even after you.

ജാനു വീണ്ടും ആ വരികള്‍ വായിച്ചു, കുമാരെട്ടന്‍ തന്നോടു പറയാന്‍ ശ്രമിക്കുന്ന പോലെ.

തന്നിലൂടെ സ്വന്തം സ്വപ്നങ്ങളെ സഫലമായിക്കാണാന്‍ ആഗ്രഹിക്കുന്നു എന്നല്ലെ...

തന്റെ കാലശേഷവും സ്വപ്നങ്ങള്‍ മരിക്കില്ലെന്നല്ലെ.....

സ്വപ്നങ്ങളുടെ തേരിന്‌ മറ്റൊരു സാരഥിയുണ്ടാവുമെന്നല്ലെ....

ജാനു ഫോണിനടുത്തേക്ക്‌ ചെന്നു നമ്പര്‍ കറക്കി..."മിസ്റ്റര്‍ ശര്‍മ്മ, തിസ്‌ ഇസ്‌ ജാനു...."

posted by സ്വാര്‍ത്ഥന്‍ at 12:27 PM

0 Comments:

Post a Comment

<< Home