Tuesday, May 09, 2006

എന്റെ ലോകം - വായന: വിഭജനങ്ങള്‍, ആനന്ദ്.

URL:http://peringodan.blogspot.com/2006/05/blog-post.htmlPublished: 5/10/2006 12:15 AM
 Author: പെരിങ്ങോടന്‍
ആനന്ദ് എഴുതിയിരിക്കുന്ന ഏക നോവല്‍ “ആള്‍ക്കൂട്ടം” ആണെന്നും മറ്റെല്ലാം ബുദ്ധികൊണ്ടുള്ള വ്യായാമങ്ങള്‍ മാത്രമാണെന്നും വിവക്ഷിക്കുന്ന ഒരു കുറിപ്പു് എന്‍.ശശിധരന്റേതായി വായിച്ചതു് ഏതാനും ആഴ്ചകള്‍ക്കു മുമ്പാണു്. വിഭജനങ്ങള്‍ ഡി.സി.ബുക്ക്സ് പ്രസിദ്ധീകരിച്ചതു 2006 ഫെബ്രുവരിയിലാണു്. കഴിഞ്ഞൊരു ദിവസമേ എനിക്കതു വാങ്ങുവാന്‍ സാധിച്ചുള്ളൂ. വായിച്ചിടത്തോളം വിഭജനങ്ങള്‍ ആത്മകഥാപരമായ ഒരു ആഖ്യായികയാണു്. ആനന്ദ് തന്റെ കാലഘട്ടത്തിലെ ജനത്തെയും ലോകത്തെയും ഒരേ സമയം ചരിത്രത്തിന്റെയും സമകാലികത്തിന്റെയും ദൃഷ്ടികോണിലൂടെ നോക്കിക്കാണുന്നു, അപഗ്രഥിക്കുന്നു.

വിഭജനങ്ങളില്‍ നിന്നു്:
കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഏറ്റവും വലിയ ദോഷവും, അതിന്റെ അപചയത്തിനു കാരണവും അതില്‍ അന്തര്‍ലീനമായ എക്സ്ക്ലൂസീവ്നെസ്സ് ആണെന്നു പറയാം. അതൊഴിച്ചുള്ള എല്ലാത്തിനെയും അതു തെറ്റായി കരുതുകയും നിഷേധിക്കുകയും ശത്രുവായി ദര്‍ശിക്കുകയും ചെയ്തു. മനുഷ്യസമൂഹത്തെ മുഴുവന്‍ രണ്ടായി കീറി തലതിരിച്ചിടുന്ന വിഭജനത്തിന്റെ ജരാസന്ധപര്‍വ്വം അതു ദര്‍ശനത്തിലും രാഷ്ട്രീയത്തിലും തുടങ്ങിവെച്ചു. സംവാദമെന്നതിനെ അസാധ്യമാക്കിത്തീര്‍ക്കുക മാത്രമല്ല, അരുതാത്തതെന്ന തോന്നലുണ്ടാക്കുക കൂടി ചെയ്യുന്ന ഒരു വിഭജനമാണു് അതു് ആവശ്യപ്പെടുന്നതു്. മനുഷ്യപ്രകൃതിക്കോ, സാംസ്കാരികപാരമ്പര്യത്തിനോ യോജിക്കാത്തതായിരുന്നു അതു പ്രയോഗത്തില്‍ കൊണ്ടുവരുന്ന ഞങ്ങളും ഞങ്ങളല്ലാത്തവരും എന്ന കര്‍ശനമായ തരംതിരിവ്.

പുസ്തകത്തിന്റെ പുറംചട്ടയില്‍ പറയുന്നതുപോലെ “നോവല്‍ എന്നു വിശേഷിപ്പിക്കുന്നുവെങ്കിലും വിഭജനങ്ങള്‍ ഓര്‍മ്മകളുടെയും, അവലോകനങ്ങളുടെയും, യാത്രകളുടെയും, ഫിക്ഷന്റെയും സംകലനമാണു്. അവയിലൂടെ ഗ്രന്ഥകാരന്‍ നാല്പതിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പിലെ ലോകത്തെ, അതിന്റെ ആവേശങ്ങളോടും സംഘര്‍ഷങ്ങളോടും, സങ്കടങ്ങളോടും കൂടി പുനര്‍ നിര്‍മ്മിക്കുകയും, അവിടെനിന്നു് അതിനെ അധുനാതനകാലം വരെ മാറി മാറി നീട്ടുകയും മടങ്ങുകയും ചെയ്യുന്നു.”

ശരിയാണു്, വിഭജനങ്ങള്‍ക്കു നോവലിന്റെ ഭാഷ്യമല്ല, സമൂഹത്തിന്റെ ഭാഷ്യമാണുള്ളതു്. ആനന്ദിനെ തുടര്‍ന്നും നമ്മള്‍ വായിക്കേണ്ടിയിരിക്കുന്നു.

posted by സ്വാര്‍ത്ഥന്‍ at 9:24 PM

0 Comments:

Post a Comment

<< Home