Wednesday, May 03, 2006

കുറുമാന്‍ - കുത്തിച്ചാരിയ ശവം

ഒരു വെള്ളിയാഴ്ച പുലര്‍ച്ച. സമയം ഏതാണ്ട് രണ്ടു, രണ്ടരയായി കാണണം. കരാമയിലെ ഒരു ഫ്ലാറ്റില്‍, രാത്രി ഡ്യൂട്ടിയുള്ള സെക്ക്യൂരിറ്റിക്കാരന്‍ അലി, വൈകുന്നേരം കിട്ടിയ പത്രത്തിലെ അവസാന താളും വായിച്ചു തീര്‍ത്ത്, ലുലു പാര്‍ക്കിങ്ങില്‍ നിന്നും കയറിവരുന്ന, യു എ ഇ എക്സ്ചേഞ്ചിനുമുന്‍പിലുള്ള എന്‍ട്രന്‍ന്‍സിലിട്ടിരിക്കുന്ന കസേരയില്‍ ചാരിയിരുന്ന് ചെറുതായി മയങ്ങാന്‍ തുടങ്ങുന്ന സമയം.

മൂന്നാം നിലയില്ലൊരുമിച്ചു താമസിച്ച്, ഒരേ ഓഫീസില്‍ ജോലി ചെയ്യുന്ന മൂന്ന് മലയാളി കുമാരിമാര്‍, അവര്‍ ജോലിചെയ്യുന്ന സ്ഥാപനം നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുത്ത്, ശീലമില്ലാതിരുന്നിട്ടും, മറ്റുള്ളവരെ കുടിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരും, മധ്യപാനികളുമായ സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിനു സ്വമേദയാ വഴങ്ങി, അല്പത്തിലധികം ജിന്നും, മൂക്ക് മുട്ടെ ഭക്ഷണവും കഴിച്ച്, ആടിയും പാടിയും, മറ്റ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം, കുന്നായ്മയും, കുനിഷ്ടും പങ്കു വച്ച് സമയം കളയുന്നതിന്നിടയിലെപ്പോഴോ, മൂന്നില്‍ ആരോ ഒരാളുടെ കണ്‍പോളകളെ ഉറക്കദേവത തലോടാന്‍ തുടങ്ങിയ നേരത്തു മാത്രമാണ് സമയത്തെകുറിച്ച് ബോധവതികളായതും, എങ്കില്‍ പിന്നെ സമയം കളയാതെ, സ്ഥലം കാലിയാക്കി, ടാക്സി പിടിച്ച് കൂടണയാം എന്ന് വോട്ടിടാതെ തന്നെ തീരുമാനിച്ചുറപ്പിച്ച്, പാതിരാകഴിഞ്ഞ നേരത്ത്, ടാക്സിയും പിടിച്ച്, കരാമ ലുലുവിന്റെ പാര്‍ക്കിങ്ങില്‍ ഇറങ്ങി എന്‍ട്രന്‍സിലൂടെ കയറി ലിഫ്റ്റിലേക്ക് നടന്നു.

പോകുന്ന വഴിക്ക്, വെറുതെ ഇരുന്നുറക്കം തൂങ്ങുകയായിരുന്ന അലിയുടെ തലയില്‍ കാക്ക ഞോണ്ടുന്നതു പോലെ ഒന്നു ഞോണ്ടിയിട്ട്, എന്തിനാ ചേട്ടാ ഇങ്ങനെ നൈറ്റ് ഡ്യൂ‍ട്ടിക്കിടയില്‍ ഉറങ്ങാതെ ഇരുന്ന് പണി ചെയ്യുന്നത് എന്നും ചോദിച്ച് കളിയാക്കാനും മൂവര്‍ സംഘം മറന്നില്ല.

ഉറക്കം തൂങ്ങുന്ന മിഴികളുമായി, ആ മുന്നു കുമാരിമാരും, ലിഫ്റ്റിന്റെ ബട്ടണമര്‍ത്തി, ലിഫ്റ്റിനായി കാത്തുനിന്നു നിമിഷങ്ങള്‍ക്കകം, ക്ണിം എന്ന ഒരു മണി ശബ്ദത്തോടുകൂടി, ലിഫ്റ്റ് മുകളില്‍ നിന്നും താഴേക്ക് വന്ന് ഗ്രൌണ്ട് ഫ്ലോറില്‍ നിന്നതും, മൂന്നുപേരും കൂടി ലിഫ്റ്റില്‍ കയറി മൂന്നാമത്തെ നിലയിലേക്കുള്ള ബട്ടണ്‍ അമര്‍ത്തികഴിഞ്ഞപ്പോഴാണ്, ലിഫ്റ്റിന്റെ മുക്കില്‍ ചാരിവച്ചിരിക്കുന്ന ഒരു ഡെഡ്ബോഡി, അതെ, ഒരു ശവത്തെ കണ്ടത്!!

പരിഭ്രാന്തിയാല്‍ എന്തു ചെയ്യണമെന്നറിയാതെ പേടിച്ച് വിറച്ചു നിന്നിരുന്ന മൂന്നുപേരില്‍ ഒരുവള്‍ എന്തും വരട്ടെ എന്നു കരുതി, ഒന്നാമത്തെ നിലയിലേക്കുള്ള ബട്ടണമര്‍ത്തി. പേടിമൂലം, വായില്‍ നിന്നും വന്ന നിലവിളി പുറത്തേക്ക് വരാതിരിക്കാന്‍ മൂന്നു പേരും കൈവിരലുകള്‍ മൊത്തമായും, ചില്ലറയായും, അവനവന്റെ വായുടെ വലിപ്പമനുസരിച്ച്, വായിലെക്ക് തിരികിവച്ചു.

ഒന്നാം നിലയില്‍ ലിഫ്റ്റെത്തിയതും, മുന്നുപേരിലുംവച്ച് ധൈര്യശാലി ഉണ്ണിയാര്‍ച്ച ഒരുവള്‍ അപായമണിയില്‍ വിരല്‍ അമര്‍ത്തിയതിനോടൊപ്പം തന്നെ, ബസ്റ്റോപ്പെത്തുന്നതിന്നു മുന്‍പേ കിളി, ബസ്സില്‍ നിന്നും ചാടിയിറങ്ങുന്നതുപോലെ, മൂന്നുപേരും ലിഫ്റ്റില്‍ നിന്നും പുറത്തേക്ക് ചാടി ഓടുന്നവഴി ലിഫ്റ്റില്‍ നിന്നുമുള്ള അപായമണി മുഴങ്ങി കേട്ടു.

മൂന്നുപേരും സെക്ക്യൂരിറ്റിയെ വിവരം ധരിപ്പിക്കാന്‍ ഗ്രൌണ്ട് ഫ്ലോറിലേക്ക് കോണിപടിയിലൂടെ, തോക്കിന്‍ കുഴലിലൂടെ പായുന്ന വെടിയുണ്ട പോലെ ചീറീ പാഞ്ഞു.

അപായമണികേട്ട് ഞെട്ടി ഉണര്‍ന്ന സെക്ക്യൂരിറ്റിക്കാരന്‍ അലി, മദയാനയുടെ മുന്‍പിലകപ്പെട്ട ശിക്കാരി ശംഭുവിനെപ്പോലെ വച്ചുപിടിച്ചു, ലിഫ്റ്റിന്നരികിലേക്ക്. നിലവിളിച്ചു കൊണ്ട് മൂവര്‍ സംഘം കോണിപടിയിലൂടെ ഓടി ചാടി താഴെ ലിഫ്റ്റിന്നരികില്‍ എത്തിയപ്പോഴേക്കും, അലിയും ലിഫ്റ്റിന്നരികിലെത്തി. നാലുപേരുടേയും മുന്‍പില്‍ വച്ചു തന്നെ, ലിഫ്റ്റ് മുകളില്‍ നിന്നും താഴേക്ക് വരുന്നുണ്ടെന്നറിയിക്കുന്ന കീഴോട്ട് ആരോമാര്‍ക്കുള്ള ലൈറ്റും കത്തി.

ലിഫ്റ്റ്, മുകളില്‍ നിന്നും താഴെ വരാന്‍ എടുത്ത കുറച്ച് നിമിഷങ്ങള്‍ക്കകം തന്നെ, മൂവര്‍ സംഘം, ലിഫ്റ്റില്‍ ചാരിവച്ചിരുന്ന ശവത്തിനെകുറിച്ച് അലിയോട്, പുഷ് പുള്‍ ട്രെയിന്‍ പോലെ, കിതച്ചും, ശ്വസിച്ചും പറഞ്ഞു തീര്‍ത്തു.

അക്ഷമയോടെ, ഉദ്യോഗത്തോടെ, ആകാംക്ഷയോടെ അതിലേറെയെല്ലാം തന്നെ ഭയപ്പാടോടെ, ലിഫ്റ്റ് കീഴെ എത്തുന്നതും കാത്ത് ശ്വാസം ഉള്ളില്‍ അടക്കിപിടിച്ചു നിന്നിരുന്ന ആ നാലുപേരുടേയും മുന്‍പില്‍ വീണ്ടും ഒരു ക്ണിം, ശബ്ദത്തോടെ ലിഫ്റ്റ് വന്നു നിന്നു. വാതില്‍ തനിയെ തുറന്നതും, എട്ടു കണ്ണുകള്‍ ശവത്തെ തേടി ലിഫ്റ്റിന്റെ മുക്കിലും, മൂലയിലും, എന്തിന് ഉത്തരത്തില്‍ വരെ അലഞ്ഞു. ശവം പോയിട്ട്, ഒരു ശവിയെ പോലും, ലിഫ്റ്റില്‍ കാണാന്‍ കഴിയാതെ, നിരാശരും, ഇളിഭ്യരുമായ് മൂവര്‍ സംഘം അന്യോന്യം മുഖത്തു നോക്കി ചോദ്യ ചിഹ്നവുമണിഞ്ഞ് നില്‍ക്കുമ്പോള്‍, തിരിഞ്ഞു നടക്കുന്ന അലി പറഞ്ഞത് അവരുടെ ചെവിയില്‍ പതിഞ്ഞു.

“പെണ്ണുങ്ങളായാല്‍ അടക്കവും, ഒതുക്കവും വേണം. ഇതിപ്പോ, നട്ട പാതിരാത്രിക്ക്, കള്ളും കുടിച്ച്, കണ്ണും കാണാതെ, മറ്റുള്ളവന്റെ ഉറക്കം കെടുത്താന്‍ ഓരോന്ന് കെട്ടിയിറങ്ങിക്കോളും.”

ഫ്ലാഷ് ബായ്ക്ക്

കാട്ടിലെ കുട്ടികൊമ്പനെ പോലെ, ഒരല്ലലുമില്ലാതെ, ചെന്നിടം വിഷ്ണുലോകമാക്കി, കൂട്ടുകാരുമൊത്ത്, യഥേഷ്ടം റമ്മി, ഇരുപത്തെട്ട്, പന്നി മലത്ത്, തുടങ്ങിയ കേരളത്തിന്റെ (അതോ ത്യശൂരിന്റേയോ) ദേശീയ കളികളും, ആവശ്യത്തിനും, അനാവശ്യത്തിനും, അല്പസ്വല്പത്തിലധികമായി മദ്യസേവയും, മറ്റുമായി നടന്നിരുന്ന കാലത്താണ് ഞാന്‍ വിവാഹിതാകുന്നത്.

വിവാഹിതനായതോടെ കാട്ടിലിട്ട ആന പിന്നെ കൂട്ടിലിട്ട ആനയായും, അതിനു ശേഷം ആദ്യ മകളുടെ ജനനത്തോടെ കൂട്ടില്‍ നിന്നും മെരുങ്ങി പുറത്തിറങ്ങിയ കൂച്ചുവിലങ്ങിട്ട ആനയായും മാറിയ കാലം.

അങ്ങനെ കുടുംബസമേതം സസുഖം വാണിരുന്നകാ‍ലത്തൊരു ബുധനാഴ്ച രാത്രി എന്റെ മൊബൈലില്‍ ഒരു വിളി.

ഹലോ, ടാ കുറുമാനെ, ഇത് ഞാനാ ശിവന്‍.

ഹെയ്, നീയെപ്പൊ വന്നിഷ്ടാ മസ്ക്ക്റ്റീന്ന്?

ഞാന്‍ ദേ ദിപ്പതന്നെ വന്നൊള്ളോ.

നീ തന്ന്യാ വന്നേക്കണെ?

ഏയ്, ഞാന്‍ തന്ന്യന്നല്ലടക്ക, ജോഷീംണ്ട്, സംജയ്യുണ്ട്.

എയ്, അതു കൊള്ളാല്ലോ. എത്രീസം ഉണ്ടിവിടെ?

ഞങ്ങള്‍ മറ്റന്നാള്, വെള്ളിയാഴ്ച പോകുടക്കെ. ങാ, പിന്നെ നമുക്കൊന്നു കൂടണംട്ടാ.

അതിനിപ്പെന്താ, നമുക്ക്, നാളെ വൈകീട്ട്, ഒന്നു പൊടിപൊടിക്കാം.

നിന്റെ പെണ്ണുമ്പിള്ള വിട്വോ?

അതൊക്കെ ഞാനേറ്റുസ്റ്റാ.

എന്നാ ശരി നാളെ വൈകുന്നേരം നീ ശ്രീശാന്തിന്റെ വീട്ടില് വാ.

ഓക്കെ....ബൈ.

ഫോണ്‍ കട്ട് ചെയ്ത് തിരിഞ്ഞുനോക്കിയപ്പോള്‍, അതാ നില്‍ക്കുന്നു എന്റെ പ്രിയതമ വലിയ ഒരു ചോദ്യ ചിഹ്നവും മുഖത്തണിഞ്ഞ്!!

ആരാ? എന്താ? എന്തേറ്റൂന്നാ പറഞ്ഞേ, തുടങ്ങിയ ചോദ്യങ്ങളുടെ ഒരു ശരവര്‍ഷം തന്നെ പത്നി തൊടുത്തുവിട്ടു.

ഏയ്, അത് നമ്മടെ ശിവനായിരുന്നു. അവന്‍ വന്നിട്ടുണ്ട്. അപ്പോ ഒന്ന് കാണണം എന്നു പറയുകയായിരുന്നു.

ഇവറ്റകള്‍ക്കൊരു പണിയും ഇല്ലേ? എടയ്ക്കിടെ കുറ്റീം പറിച്ച് വന്നോളും മസ്ക്കറ്റീന്ന്, ബാക്കിയുള്ളോന്റെ മനസമാധാനം കെടുത്താനായിട്ട്.

അവര് വന്നതിനെന്തിനാ നിന്റെ സമാധാനം പോകണേ?

അവരു വന്നേനല്ലാ, ഇനി നിങ്ങളവിടെ പോകുന്നകാര്യമാലോചിച്ചിട്ടാ ബാക്കിയുള്ളോന് തലവേദന.

എത്ര പേരെ കണ്ടിരിക്കുന്നു, ദാ അയാളെ നോക്ക്, ഇയാളെ നോക്ക്, മറ്റാളെ നോക്ക്, മറിച്ചാളെ നോക്ക്.

മറ്റൂള്ളവരേ പോലേയാ നിങ്ങള്‍?

കൂട്ടുകാരാരേങ്കിലും വന്നാല്‍, അപ്പോ എടുത്തു വച്ചു, കുപ്പീം ഗ്ലാസ്സും!! ഇവിടെ വന്നാലും ശരി, ഇനി എവിടേയെങ്കിലും പോയാലും ശരി. ഇങ്ങനേം ഒരു മനുഷ്യനുണ്ടൊ ഭൂമിയില്?

എത്ര നല്ല ആലോചന എനിക്ക് വന്നതാ, എന്നിട്ട് ഇപ്പോത്.

എന്താ ചെയ്യാ? കുട്ട്യൊന്ന് ആയില്ലെ, പോരാത്തതിനടുത്തത് വയറ്റിലും.

എങ്ങനേയിങ്കിലും ഒന്നു നാട്ടില്‍ പോയാമതിയെന്റെ ഈശ്വരാ. നിങ്ങളെനിക്കും, മോളക്കും ടിക്കറ്റെടുത്ത് തന്നിട്ട്, പോക്വേ, വര്വോ, എന്തായ്ച്ചാല്‍ ചെയ്തോ. ഇവിടെ ആര്‍ക്കും ഒരു ചേതോ ഇല്ല്യ.

എടീ, ഇങ്ങനെ എണ്ണിപറക്കാന്‍ മാത്രം ഞാനിപ്പോ എന്താ ചെയ്തേ?

ഏയ്, നിങ്ങളൊന്നും ചെയ്യാറില്ലല്ലോ ? ഒരു പുണ്യാളന്‍!!

ഇനീപ്പോ ഒരു കാര്യം ദേ ഇപ്പോ തന്നെ പറയാം. നാളെ പോകുന്നതൊക്കെ കൊള്ളാം, പക്ഷെ

ഒന്ന്, വണ്ടി കൊണ്ടു പോകുന്നില്ല.

രണ്ട്, രാത്രി അവിടെ തന്നെ തങ്ങുക.

അല്ലാതെ, രാത്രി ഭാര്യാ, പുത്രീ സ്നേഹം കൂടി ഇങ്ങോട്ടെങ്ങാനും വന്നാല്‍ വാതില് ഞാന്‍ ജന്മം പോയാല്‍ തൊറക്കില്ല. ഇത് സമ്മതമാണേല്‍ മാത്രം പോയാല്‍ മതി.

ഓ, ശരി. സമ്മതം.

അങ്ങനെ വ്യാഴാഴ്ച ഓഫ്ഫീസ്സെല്ലാം കഴിഞ്ഞ് വന്ന്, ഫ്രെഷായി, രാത്രി തിരിച്ചു വരില്ല എന്ന കുറുപ്പിന്റെ ഉറപ്പിന്മേല്‍, ചാവി പ്രിയതമക്ക് കൈമാറി, ഒരു ടാക്സിയും പിടിച്ച് ബര്‍ദുബായിലുള്ള ശ്രീശാന്തിന്റെ വീട്ടിലേക്ക് ഞാന്‍ യാത്ര തിരിച്ചു.

ടാക്സിയില്‍നിന്നും അവരുടെ ഫ്ലാറ്റിന്റെ കീഴെ ഇറങ്ങിയപ്പോള്‍ തന്നെ വളളം കളിപ്പാട്ടിന്റെ ശബ്ദഘോഷങ്ങള്‍ കേട്ടു.
അവരുടെ ഫ്ലാറ്റില്‍ കയറി അവരില്‍ ഒരാളായി ഞാന്‍ മാറി.

ടീം മാറി, മാറി ഞങ്ങള്‍ എല്ലാവരും, റമ്മികളിച്ചും, പന്നിമലത്തിയും സമയം പോയതും, കുപ്പികള്‍ പലതും ഒഴിഞ്ഞതും, ആരും ശ്രദ്ധിച്ചില്ല. അല്ലെങ്കില്‍, ശ്രദ്ധിക്കാന്‍ പറ്റുന്ന് ഒരു കോലത്തിലായിരുന്നില്ലാരും എന്നു പറയുന്നതാവും കൂടുതല്‍ ശരി.
വയറു വിശന്നപ്പോള്‍, എന്തൊക്കേയോ കുറച്ച് വാരിക്കഴിച്ചതോര്‍മ്മയുണ്ട്.

കളിയെല്ലാം നിറുത്തി, എല്ലാവരും കിടക്കാനുള്ള തയ്യാറെടുപ്പു തുടങ്ങിയപ്പോള്‍, എന്റെ ഉള്ളില്‍ ഭാര്യാ സ്നേഹം നിറഞ്ഞു തുളുമ്പി, കരകവിഞൊഴുകി.

ഞാന്‍ പൂവ്വാടാ, എനിക്കിപ്പോ എന്റെ ഭാര്യേം, മോളേം കാണണം.

വേണ്ടടാ, ഈ പാതി രാത്രിക്ക് നീയിനി പോണ്ട. ഇവിടെ കിടന്നിട്ട് നാളെ രാവിലെ പോകാം.

വേണ്ട, എനിക്കിപ്പൊ തന്നെ പോണം. എന്റെ മോളില്ലാതെ ഒരീസം കൂടി ഞാന്‍ കെടന്നിട്ടില്ല. അറിയ്യോ നിങ്ങള്‍ക്ക്? എങ്ങിനെ അറിയാന്‍? ബാച്ചിലറല്ലെ എല്ലാരും? നിങ്ങള്‍ക്കൊന്നും അത് പറഞ്ഞാല്‍ മനസ്സിലാവില്ല. ഏത്?

കുടുംബായാല്, കൊറച്ചൊക്കെ ഉത്തരവാദിത്തം വേണം. നിങ്ങള്‍ക്കൊന്നും അതൊന്നും അറിയില്ല. അതൊക്കെ അനുഭവിച്ചു തന്നെ അറിയണം മക്കളേ.

ങാ, അതൊക്കെ പോട്ടെ. എന്നെ ഇപ്പോള്‍ ആരാ കൊണ്ട് വിട്വാ?

നിനക്ക് പോണംന്ന്ച്ചാ, ഞങ്ങള്‍ കൊണ്ടു വിടാം, പക്ഷെ ഫ്ലാറ്റിന്റെ മുന്‍പിലേ വിടൂ. എന്ന് ശിവനും, ശ്രീശാന്തും ഒരേ ശബ്ദത്തില്‍.

എന്നാ ശരി, പോകാം എന്നു പറഞ്ഞ് ഞങ്ങള്‍ താഴെ ഇറങ്ങി. ശ്രീശാന്തിന്റെ വണ്ടിയില്‍ കയറി.

ഫ്ലാറ്റെത്തിയപ്പോഴേക്കും, വണ്ടിയില്‍ ഇരുന്ന് ഉറക്കമായിരുന്ന ഞാന്‍ എത്ര വിളിച്ചിട്ടും ഉണര്‍ന്നില്ല.

രാത്രി പന്ത്രണ്ടുമണി കഴിഞ്ഞാല്‍ ഫ്ലാറ്റിലേക്കുള്ള വാതില്‍ എല്ലാം അടക്കും, പിന്നെ സെക്കൂരിറ്റി ഇരിക്കുന്ന എന്‍ട്രന്‍സിനു കീഴെയുള്ള ബേസ്മെന്റിലെ ഒരേ ഒരു ലിഫ്റ്റിലേക്കുള്ള വാതില്‍ മാത്രമേ തുറക്കൂ എന്നറിയാവുന്ന ശ്രീശാന്തും, ശിവനും, എന്നേയും താങ്ങിപിടിച്ച് ബേസ്മെന്റില്‍ ചെന്ന് ലിഫ്റ്റില്‍ എന്നെ കയറ്റി ചാരിവച്ച്, നാലാം നിലയിലേക്കുള്ള ബട്ടണും അമര്‍ത്തി, സ്ഥലം കാലിയാക്കി.

ലിഫ്റ്റില്‍ ചാരിനിന്ന് ഉറങ്ങുകയായിരുന്ന ഞാന്‍, ലിഫ്റ്റിലെ അപായമണികേട്ട് ഞെട്ടിയുണര്‍ന്നപ്പോള്‍, ലിഫ്റ്റ് മൂന്നാം നിലയില്‍ എത്തിയിരുന്നു. പെട്ടെന്നു തന്നെ ഞാന്‍ നാലാം നിലയിലേക്കുള്ള ബട്ടണ്‍ അമര്‍ത്തി.

ലിഫ്റ്റ് നാലില്‍ ചെന്നതും, ഇറങ്ങി, എന്റെ ഷെയറിങ് ഫ്ലാറ്റിന്റെ മെയിന്‍ ഡോര്‍ തുറന്ന്, പ്രിയതമ മുറിയുടെ വാതില്‍ തുറക്കില്ല എന്ന ആത്മവിശ്വാസത്തോടെ മുറിക്കു മുന്‍പില്‍ തറയില്‍ മറ്റൊരു തറയായി കിടന്നു.

Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 3:37 AM

0 Comments:

Post a Comment

<< Home