Tuesday, April 11, 2006

കൂമൻ‍പള്ളി - Police Story-3 ഗാന്ധിമാര്‍ഗ്ഗം

ഗാന്ധി ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ടു പത്തു മിനുട്ടായി. ബസ്സോ ജീപ്പോ വരുന്നില്ല. നിരാശനായി കയ്യിലിരുന്ന സിഗററ്റ്‌ ബൂട്ടിനടിയിലിട്ടു ഞെരിച്ചണച്ച്‌ വഴിയരുകില്‍ കിടന്ന ആട്ടോയില്‍ കയറി.

"എന്നെ ക്യാമ്പില്‍ വിട്ടേക്കു"

പറ്റെവെട്ടിയ മുടിയും കര്‍ക്കശമായ നോട്ടവുമായി ഒരെണ്ണം വടവി വരുന്നതു കണ്ടപ്പോഴേ ആട്ടോക്കാരന്‍ നിനച്ചതാ പോലീസാണെന്ന്. പിന്നേ, ചില്ലിക്കാശിനു ഇക്കണ്ട ദൂരമത്രേം പോകാന്‍ വട്ടല്ലേ അവന്‌.

"പെട്രോളില്ലല്ലോ സാറേ".

കലി കയറാതെ എന്തു ചെയ്യും?

"പെട്രോളില്ലാതെ ഈ വഴിയരുകില്‍ ഇതെന്തിനാടാ പയലേ? എന്നാ പിന്നെ ഇതൊരു കംഫര്‍ട്ടു സ്റ്റേഷനായി ഉപയോഗിക്കാം" ഒരമ്പതു പൈസാത്തുട്ട്‌ ഡ്രൈവറുടെ നേരേ എറിഞ്ഞ്‌ ഗാന്ധി ആട്ടോയില്‍ മൂത്രമൊഴിച്ചു!

ലേഡീസ്‌ ആന്‍ഡ്‌ ജെന്റില്‍മെന്‍, മീറ്റ്‌ റിസര്‍വ്വ്‌ പോലീസ്‌ കോണ്‍സ്റ്റബിള്‍ മിസ്റ്റര്‍ ഗാന്ധി:- പാവം മഹാത്മാവിനെ ദഹിപ്പിച്ചത്‌ നന്നായി. അടക്കം ചെയ്തതായിരുന്നെങ്കില്‍ ഹേ റാം എന്നു പറഞ്ഞു കിടന്ന രാഷ്ട്രപിതാവ്‌ സ്വന്തം കുടുമ്മപ്പേരു എഴുതി വാങ്ങി കുട്ടിച്ചോറാക്കുന്ന പോലീസുകാരനെ കണ്ട്‌ ഹറാം എന്നു പറഞ്ഞ്‌ എഴുന്നേറ്റോടി വന്നേനെ. എതോ ഗാന്ധിയനു പിറന്ന ഈ തലതെറിച്ചോനും സാക്ഷാല്‍ ഗാന്ധിയുമായി ആകെയുള്ള മലബന്ധം ഇരുവരുടെയും മദ്യവിരോധം മാത്രം.

സര്‍പ്പബലി
3000 ചെറുപ്പക്കാര്‍, അരോഗ ദൃഢഗാത്രര്‍, ജഗജില്ലികള്‍ - മാത്രം വസിക്കുന്നൊരു സ്ഥലം. അവിടെ ഒന്നു വിലസണേല്‍ ചില്ലറ നമ്പരൊന്നും പോരാ കയ്യില്‍. ആട്ടുകല്ലിന്‍ കുഴവി എടുത്ത്‌ മുതുകത്തു വച്ചു 301 പുഷ്‌ അപ്പെടുക്കും എന്നൊക്കെയാ ഓരോരുത്തരുടെ വീരവാദം. എന്നാല്‍ വെറും ഒരാവറേജ്‌ തടിയുടെ ഓണറായ ഗാന്ധിയാണവിടെ ഹീറോ. 2999 പേര്‍ക്കും ഇല്ലാത്ത ഒരു മുതലേ ഗാന്ധിക്കുള്ളൂ. നിഷ്കളങ്കത. അതും ഒറിജിനലല്ല. വെറും കാക്കപ്പൊന്നായ നിഷ്കളങ്കത. അതെടുത്ത്‌ എന്‍ക്യാഷ്‌ ചെയ്ത്‌ ആടിനെ പട്ടിയാക്കിയും പട്ടിയെ ചിക്കനാക്കിയും ഇയാള്‍ ക്യാമ്പില്‍ ആര്‍മ്മാദിച്ചു. അവസരത്തിനൊത്ത്‌ പൊട്ടനായും ചെട്ടിയായും മാറുന്ന ഗാന്ധിയന്‍ തന്ത്രങ്ങള്‍ക്കു മുന്നില്‍ അടിപതറാത്ത പോലീസുകാരനില്ലെന്ന് സര്‍വീസ്‌ ചരിത്രം കാക്കി അക്ഷരങ്ങളില്‍ കുറിച്ചു വച്ചിരിക്കുന്നു.

ട്രെയിനര്‍ നാടാര്‍ക്ക്‌ ചില തുറുപ്പു ചീട്ടുകളുണ്ട്‌, കൂടെ ഭയങ്കര പക്ഷപാതവും. അന്യം നിന്നു പോകുന്ന ചില കളരി മര്‍മ്മ പ്രയോഗങ്ങള്‍- "വെറും കൈ" എന്നൊക്കെ പറയുന്നത്‌- നാടാര്‍ക്കറിയാം. അതില്‍ നിന്നിത്തിരി പഠിക്കണേല്‍ ഗുരു ദക്ഷിണയായി സ്കോച്ചു വിസ്കീ, ട്രിവാന്‍ഡ്രം കോര്‍ണര്‍ ചിക്കന്‍ ഒക്കെ വയ്ക്കണമെന്നു മാത്രം. ബറ്റാലിയനില്‍ കൈയ്യില്‍ കാശുള്ളവന്‍ കളരി പഠിച്ചു, കാശില്ലാത്തവന്‍ കവാത്തും.

ആറരയടി പൊക്കവും നാലടി വീതിയും പോന്ന ഗുരുവിന്റെ ഗുരുകളേബരം മെയിന്റൈന്‍ ചെയ്യാന്‍ മെസ്സിലെ ചോറും ശിഷ്യരുടെ ചട്ടീല്‍ കൈയിട്ടുവാരുന്നതും പോരാത്തതിനാല്‍ അദ്ദേഹം വൈകിട്ട്‌ ഒരു ബൈക്ക്‌ റൈഡ്‌ നടത്താറുണ്ട്‌ - ഒറ്റക്ക്‌. തട്ടുകടയിലെ പോത്തിറച്ചി, അതു ദഹിക്കാന്‍ മൂന്നു പിടി ചാരായവും ഇതിന്റെയെല്ലാം അസിഡിറ്റി പോകണമെങ്കില്‍ രണ്ടു കവര്‍ മില്‍മ ഫുള്‍ ക്രീമിലും, ജീവിതം എന്തൊരു ചിലവാണപ്പോ.

ഈ മനുഷ്യന്‍ എല്ലാ ദിവസവും കള്ളുകുടിയോ? ഗാന്ധിയന്‍ രക്തം തിളച്ചു. നാടാരെ ഉപദേശിച്ചാല്‍ തെറിയും ചോദ്യം ചെയ്താല്‍ മരണവും ഉറപ്പ്‌. പരാതിപ്പെടാന്‍ വകുപ്പുമില്ല. എന്നാലും വെയര്‍ ദെയറീസേ വില്ല് ദെയറീസേ വെയര്‍ എന്നല്ലേ വില്ലടിമച്ചാന്‍പാട്ട്‌.

ഗാന്ധിക്ക്‌ വേ ആയി അവതരിച്ചത്‌ കമാന്‍ഡന്റ്‌ സാക്ഷാല്‍ ജയച്ചന്ദ്ര വര്‍മ്മ. ഹനുമാന്റെ മുഖലക്ഷണം മാത്രമല്ല, ഭക്തിയും ഉള്ളയാള്‍. അണ്ണാന്റെ മുതുകിലെ പോലെ ഭസ്മം കൊണ്ട്‌ അഞ്ചാറു വരയുണ്ടത്രെ മൂപ്പര്‍ക്ക്‌ ( "മൈ വേടക്കമ്മാന്‍ഡ്‌" [my word o' command] എന്ന് ഇടക്കിടക്കു ഗര്‍ജ്ജിക്കാറുള്ള വര്‍മ്മയെ ഗാന്ധി [രഹസ്യമായി]വിളിക്കുന്നത്‌ വേടക്കമാന്‍ഡര്‍ എന്നാണ്‌).

വര്‍മ്മസ്സാര്‍ കയറിവന്നത്‌ ഒരു വൈകുന്നേരം. നാടാര്‍ ഫൂഡ്‌ & ബിവറേജ്‌ സപ്ലിമെന്റിനു പുറത്തുമാറിയ നേരം. ഏ എസ്സ്‌ ഐ പ്രസന്നന്‍ ആരതിയായി നിലംകുലുക്കി സല്യൂട്ടൊരെണ്ണം തന്റെ പരമാവധി ശക്തിയെടുത്ത്‌ അടിച്ചു.

"സീ ഐ ക്യാമ്പിലില്ലേ?" വര്‍മ്മ കുശലം പോലെ തിരക്കി

"നാടാര്‍ സാര്‍ നൂറും പാലും കഴിക്കാന്‍ പോയിരിക്കുകയാണു സാര്‍" ഗാന്ധി ചാടി പറഞ്ഞു.

ഐസുമുട്ടായി വിഴുങ്ങിയപോല്‍ ഭക്തമാനസം കുളിര്‍ത്തു. " ഒരു ക്രിസ്ത്യാനിയായ നാടാര്‍ ശനിയും ഞായറും പള്ളിയില്‍ പോകുന്നതിനു പുറമേ നാഗാരാധനയും നടത്തുന്നുണ്ടല്ലേ? കണ്ടു പഠിക്കുക, ഭക്തി എന്താണെന്ന്, അയാള്‍ക്കു നല്ലതേ വരൂ.എന്നാല്‍ നീയൊക്കെ ഇങ്ങനെ ബീഡിയും വലിച്ച്‌ തേരാപ്പാരാ..ആട്ടേ, എതു കാവിലാ നാടാരു നൂറും പാലും കഴിക്കാന്‍ പോയത്‌?"

"സര്‍. പാലു മില്‍മയുടെ ബൂത്തില്‍ നിന്നാണു പുള്ളി കഴിക്കുക.. നൂറ്‌.. അതു സാറിനറിയാമല്ലോ ഡെയിലി ബാറില്‍ പോകാനുള്ള ശമ്പളമൊന്നും സീ ഐ യുടെ സ്കെയിലില്‍ ഇല്ലല്ലോ സാര്‍.. ഷാപ്പില്‍ നിന്നാ നൂറു കഴിക്കുന്നത്‌. നാടാര്‍ സാര്‍ നല്ല അദ്ധ്വാനിയാണു സര്‍, മൂപ്പര്‍ക്കെന്തെങ്കിലും അഡീഷണല്‍ അലവന്‍സ്‌ കൊടുത്താല്‍ ഷാപ്പൊഴിവാക്കി വല്ല ബാറില്‍ പോയിക്കോളും".

വേടക്കമാന്‍ഡര്‍ "ശിവ ശിവാ" എന്നു വിളിച്ച്‌ വേഗം മഹീന്ദ്ര കമാന്‍ഡര്‍ വണ്ടിയില്‍ സ്ഥലം വിട്ടു. ദീര്‍ഘ സര്‍വീസ്‌ കണക്കിലെടുത്ത്‌ നാടാര്‍ക്ക്‌ കുടിച്ച്‌ വാഹനമോടിച്ചതിനും ക്യാമ്പില്‍ മദ്യപിച്ചു വന്നതിനും അച്ചടിച്ച താക്കീതില്‍ ഒതുങ്ങി ശിക്ഷ.

"എന്തു തന്തയില്ലാഴികയാ ഗാന്ധീ ഈ കാട്ടിയേ?" കിട്ടിയ മെമോ വീശിക്കാട്ടി നാടാര്‍ പല്ലു ഞെരിച്ചു.

"സാറിനു വല്ല അലവന്‍സും കൂട്ടി കിട്ടിയാ സുഖമായി വൈകുന്നേരം ഈ പന്ന ചാരായത്തിനു പകരം വിസ്കിയോ ബ്രാണ്ടിയോ മറ്റോ അടിക്കാമല്ലോ എന്നു കരുതി പറഞ്ഞതാ" നിഷ്കളങ്കത മുഖത്തു വിരിച്ചിട്ട്‌ ഗാന്ധി പറഞ്ഞു "കെട്ടതു ഞാന്‍ നിരുവിക്കത്തില, സത്യം".

സത്യമായിരിക്കുമോ.. അതോ ഇവന്‍ വഹിക്കുകയാണോ? സീ ഐക്കു ഒന്നും മനസ്സിലായില്ല.

നിലംപരിശ്‌
KeraLa Police - Sabarimala Bandobust എന്നടിച്ച കാര്‍ഡ്‌ കയ്യില്‍ കിട്ടിയതും തുടങ്ങി ഗാന്ധിക്കു ഡിപ്രഷന്‍. കട്ടിപ്പണിയാണു ശബരിമലയില്‍- മഞ്ഞ്‌, മല, ആളെ ചുമന്നു പടികയറ്റം ഓട്ടം, ചാട്ടം.. ഇതിനെല്ലാം പുറമേ പോലീസ്‌ ജീവിതവും പറ്റില്ല. വെജിറ്റേറിയന്‍ ശാപ്പാട്‌, നോ സ്മോക്കിംഗ്‌, അശ്ലീലം വിളിക്കാന്‍ തീരെയും പാടില്ല.. ബന്തവസ്സ്‌ പോലീസിന്നു മൃതിയെക്കാള്‍ ഭയാനകം. സര്‍ക്കാര്‍ ശീട്ടു തന്നതല്ലേ, പോകാതെ പറ്റില്ല. സോപ്പിട്ട്‌ മുങ്ങാമെന്നുവച്ചാല്‍ മെമോ സംഭവത്തിനു ശേഷം ട്രെയിനറുമായി തീരെ നല്ല ബന്ധവുമില്ല.

നാടാര്‍ക്കും ചുണക്കുട്ടന്മാര്‍ക്കും ശബരിമല ഡ്യൂട്ടി ട്രെക്കിംഗ്‌ ക്യാമ്പ്‌ പോലെ വലിയ ഇഷ്ടമാണ്‌. അവരവിടെ ഓടിച്ചാടി നടക്കവേ ഒരു മത്സരമായി. ബാക്ക്‌ പാക്‌ (15 കിലോയുണ്ട്‌) സഹിതം പമ്പ മുതല്‍ സന്നിധാരം വരെ നെട്ടനെ കിടക്കുന്ന മല മൂന്നു തവണ നോണ്‍ സ്റ്റോപ്പ്‌ ഓടിക്കയറുകയും ഓടി ഇറങ്ങുകയും ചെയ്യുന്നവര്‍ക്ക്‌ ഒരാഴ്ച്ച ഓഫ്‌. വീട്ടില്‍ പോയി ചുമ്മാ ഉറങ്ങാന്‍ ചുമ്മാ ഓഫ്‌.


14 ആംഡ്‌ പോലീസുകാര്‍ ഓടി. ഇവന്മാര്‍ വഴീല്‍ നില്‍ക്കുന്നില്ലാ എന്ന് പാറാവുകാര്‍ മോണിറ്റര്‍ ചെയ്തു. 5 പേര്‍ പൂര്‍ത്തിയാക്കി കെട്ടും കെട്ടി നാട്ടില്‍ പോയി. പ്രലോഭനം സഹിക്കവയ്യാതെ ഗാന്ധി നാടാരുടെ ടെന്റില്‍ കയറിച്ചെന്നു

"ന്താടോ?" നാടാര്‍ക്ക്‌ പഴേപോലെ ഒരു മൈന്‍ഡ്‌ ഇല്ല മെമ്മോക്കു ശേഷം.

"സര്‍, എനിക്കു ഈ നോണ്‍ സ്റ്റോപ്പൊന്നും ഒക്കില്ല സാര്‍. പക്ഷേ സാറിനു വേണ്ടി ആര്‍ക്കും ഒക്കാത്ത ഒന്നൊപ്പിക്കാനൊക്കും."
" എന്താണത്‌" ഗൌരവം ഇത്തിരി കുറഞ്ഞു.

"എന്റെ നാട്ടില്‍ സ്കോച്ച്‌ തോറ്റുപോകുന്ന വാറ്റുണ്ട്‌ സാര്‍. ഫേയിമസ്‌ സാധനം"
മദ്യവിരുദ്ധരുടെ നേതാവ്‌ സാക്ഷാല്‍ ഗാന്ധിയാണതു പറയുന്നത്‌!. നാടാരു വീണു പോയി. അങ്ങത്തെ ആ വീഴ്ച്ചയില്‍ നിന്നെഴുന്നേല്‍ക്കും മുന്നേ ഗാന്ധി മുങ്ങി. കഥയറിഞ്ഞവര്‍ മൂക്കത്തു വിരല്‍ വച്ചു. പിന്നെ രഹസ്യമായി വാറ്റിന്റെ ഷെയറും ചോദിച്ചു.ശബരിമലയിലെ മഞ്ഞില്‍ സ്മാള്‍ ഇസ്‌ ബ്യൂട്ടിഫുള്‍! മാലാഖയെപ്പോലെ ഗാന്ധി കയ്യില്‍ ചാരായക്കുപ്പീമായി പറന്നു വരുന്നത്‌ സ്വപ്നം കണ്ടാണതേ നാടാരുടെ ബറ്റാലിയന്‍ E മുഴുവന്‍ ഉറങ്ങിയത്‌.

ദിവസം എഴു കഴിഞ്ഞു. ഓട്ടക്കാരും ഗാന്ധിയും അവരവരുടെ വീടുകളില്‍ നിന്നും അച്ചാറും മീന്‍ വറുത്തതുമൊക്കെയായി തിരിച്ചെത്തി. സംഭവം പരസ്യമായിരുന്നെങ്കിലും ചോദിക്കുന്നതു വാറ്റല്ലേ. നാടാര്‍ ടെന്റിന്റെ ഒരരികില്‍ കൊണ്ടു പോയി അടക്കത്തില്‍ ചോദിച്ചു
"സാധനം എന്ത്യേടോ?"

ഗാന്ധി "ഞാനറിഞ്ഞില്ലാ അമ്മേ" എന്നു പറയുമ്പോ കുഞ്ഞിനു മുഖത്തു വരുന്ന ഭാവം എടുത്തണിഞ്ഞു"അതു പിന്നെ സാറേ വാറ്റുകാരന്റെ അമ്മായിയമ്മ മരിച്ചു പോയി. ചാവുപുലയുള്ള വീട്ടില്‍ വാറ്റാന്‍ പാടില്ലാത്രേ. അതുകൊണ്ട്‌ ചത്തവരുടെ 41 കഴിയാതെ സാധനം കിട്ടില്ല. ഞാനിങ്ങു പോന്നു"

പ്രകോപിതമാവുമ്പോള്‍ തേളു വാലു ചുഴറ്റുന്നതുപോലെ സ്വാഭാവികമായൊരു പ്രതികരണമാവാം, നാടാരുടെ മാരകമായ വെറും കൈ ഒരു ലാന്‍സലോട്ടു കഠാരിയുടെ രൂപമെടുത്ത്‌ ഗാന്ധിയുടെ പതക്കരളിനു നേരേ ഉയര്‍ന്നു. "വാറ്റു വാങ്ങി കൊടുക്കാത്തതിനു കോണ്‍സ്റ്റബിളിനെ മേലധികാരി അടിച്ചുകൊന്നു" എന്ന വാര്‍ത്ത പത്രത്തില്‍ വന്നാലുള്ള ഭവിഷ്യത്തോര്‍ത്തപ്പോള്‍ ആ കൈ ഉയര്‍ന്നയത്ര വേഗത്തില്‍ തന്നെ താഴുകയും ചെയ്തു.

posted by സ്വാര്‍ത്ഥന്‍ at 5:37 AM

0 Comments:

Post a Comment

<< Home