Monday, April 17, 2006

ജിത്തുവിന്റെ ലോകം - പായ്ക്കപ്പലുകൾ

സൂര്യൻ ഈയിടെയായി ഉദിക്കുന്നത് മലകളുടെ അപ്പുറത്തല്ല മറിച്ച് മാനം മുട്ടുന്ന കോണ്‍‍ക്രീറ്റ് സൌധങ്ങളുടെ മറവിലാണ്‍. ഞാൻ സൂര്യനെ കാണുന്നത് ഇലകളുടെ ഇടയിലൂടെയും അല്ല മറിച്ച് എന്റെ ഫ്ലാറ്റിന്റെ അഴിയില്ലാത്ത ചെമ്പിച്ച നിറമുള്ള ജനാലയിലൂടെയാണ്‍. അല്പനേരം കൂടെ കഴിഞ്ഞാൽ ഞാനും മുന്നിൽ കാണുന്ന ജന സാഗരത്തിന്റെ ഭാഗമാകും. എന്നിട്ട് ജയിലറകളെന്ന്‍ തോന്നിക്കുന്ന ക്യുബിക്കിളുകളിൽ ഒരെണ്ണത്തിൽ പോ‍യി ഒളിക്കും. പൊട്ടക്കിണറ്റിലെ തവളയെപ്പോലെ എന്റെ ലോകം ഈ നാലു ചുമരുകൾക്കുള്ളിൽ ഭദ്രം. അടുത്തിരിക്കുന്ന ഫ്ലവർ വേസ് വളരെ ആകർഷകം ആണ്‍. പക്ഷെ അതിൽ എന്നുമെന്നും പൂക്കൾ മാറ്റേണ്ട ആവശ്യം ഇല്ല. ഏകാന്തതയെ സ്നേഹിക്കുന്ന എന്നെ അതിൽ നിന്നും അലോസരപ്പെടുത്താൻ ഒരു ടെലഫോണും ഉണ്ട്. ഇതിന് മുൻപ് ഈ ക്യുബിക്കിളിൽ ഉണ്ടായിരുന്ന അന്തേവാസി ഉപേക്ഷിച്ചിട്ട് പോയ ഒരു അനാഥ ഗ്രീറ്റിങ്ങ് കാർഡും കൂടെ ചേർന്നാൽ എന്റെ കുഞ്ഞു ലോകം ആയി.

ഇന്നലെ മഴ പെയ്തു. മഴത്തുള്ളികൾ ജന്മം നൽകുന്ന കുഞ്ഞ് കുഞ്ഞ് ചോലകൾ കീറി മുറിച്ച് മുന്നേറാൻ കടലാസ് കപ്പലുകൾ എന്തേ ഇതു വരെ പടയൊരുക്കം ആരംഭിച്ചില്ലാ? ഏകാന്തത എനിക്ക് മാത്രമല്ല മഴത്തുള്ളികൾക്കും ഉണ്ടെന്നറിഞ്ഞപ്പോൾ മറ്റൊരു സുഹൃത്തിനെ കിട്ടിയ തോന്നൽ. സൌഹൃദത്തിന്റെ തുടക്കം എപ്പോഴും അങ്ങനെ ആണല്ലോ. കടലാസ്സ് കപ്പലുകൾ. സൌഹൃദം. കപ്പലുകൾ.

അങ്ങനെ വീണ്ടും കഥ കപ്പലിൽ തന്നെ എത്തി. ഒരു പായ്ക്കപ്പൽ. അല്ല അനേകം പായ്ക്കപ്പലുകൾ. പക്ഷേ ഇവ ഒന്നും എനിക്ക് സുപരിചിതം ആയവ അല്ല. അവ എവിടെ പോയി? ഒരുമിച്ച് പടയൊരുക്കങ്ങൾ നടത്തിയ ആ പഴയ പായ്ക്കപ്പൽ വ്യൂഹം. അവ എവിടെ പോയി? അങ്ങു ദൂരെ ചക്രവാള സീമയിൽ ഒരു മിന്നിത്തിളക്കം. പരിചിതമായ ഒരു പടവിളി. മറ്റാരൊക്കെയോ നിയന്ത്രിക്കുന്ന എന്റെ പായ്ക്കപ്പൽ എന്നെ അവിടെ എത്തിക്കുമോ? സ്വന്തം കപ്പലിന്റെ നിയന്ത്രണം പോലും ഇല്ലാത്ത ഈ കപ്പിത്താന്‍ ആക്രോശിക്കാനല്ലാതെ എന്ത് ചെയ്യാൻ കഴിയും? ആ മിന്നിത്തിളക്കത്തിന്റെ അരികിൽ എത്താനുള്ള വ്യഗ്രതയിലും ഈ കപ്പിത്താന്റെ മനസ്സിൽ വേദന ഇല്ല. മറിച്ച് ശുഭാപ്തിവിശ്വാസം മാത്രം. കാരണം ഈ ശക്തികൾക്കൊക്കെ അവന്റെ പായ്ക്കപ്പലിനെ മാത്രമല്ലേ നിയന്ത്രിക്കാൻ കഴിയൂ. മനസ്സിനെ...

posted by സ്വാര്‍ത്ഥന്‍ at 8:11 AM

0 Comments:

Post a Comment

<< Home