Sunday, April 16, 2006

എന്റെ ലോകം - പടക്കം

http://peringodan.blogspot.com/2006/04/blog-post_17.htmlDate: 4/17/2006 1:42 AM
 Author: പെരിങ്ങോടന്‍
ഫോണ്‍ റിങ് ചെയ്യുന്നതുകേട്ടിരുന്നു. റിസീവര്‍ കൈയിലെടുക്കുമ്പോള്‍ ഊഹിക്കാമായിരുന്നു, അങ്ങേതലയ്ക്കലെ വ്യക്തിയെ, കുടുംബത്തെ, എല്ലാവരേയും തിരിച്ചറിയാം. പലപ്പോഴും ശബ്ദം താഴ്ത്തി വ്യക്തമാവാതിരിക്കുവാന്‍ മനഃപൂര്‍വ്വമെന്നോണം അഭിവന്ദനം ചെയ്യുന്നു. മറുതലയ്ക്കല്‍ അസ്വസ്ഥമായ ശബ്ദത്തില്‍ ചോദ്യമുയരും: ‘ആരാ?’

‘ഞാന്‍.. ഞാനാണു്!’

‘ഓ, അമ്മയെ വിളിക്കൂ.’

ആരും ഒരിക്കലും സുഖല്ലേ എന്നുകൂടി ചോദിച്ചിരുന്നില്ല, ഉവ്വോ? ഇക്കുറി വല്യേട്ടനായിരുന്നു അങ്ങേതലയ്ക്കല്‍. എന്തെങ്കിലും ചോദിക്കുമെന്നു കരുതി, വിഷുവാണല്ലോ! പിന്നെയാണു് ഓര്‍ത്തതു്, പുലരിയില്‍ പടക്കം പൊട്ടിച്ചു തീര്‍ത്താല്‍‍ വല്യേട്ടനു വിഷു തീര്‍ന്നിരുന്നു. അവിടെയും പതിവുകള്‍ അപ്രകാരമാവും.

കാലങ്ങള്‍ക്കു മുമ്പായിരുന്നു; അങ്ങിനെയെന്നു തോന്നുന്നു - ചെറുവാല്യക്കാര്‍ ഉറക്കച്ചടവോടെ കണ്ണുതിരുമ്മി നില്‍ക്കുമ്പോള്‍ വല്യേട്ടന്‍ ആദ്യത്തെ ഓലപ്പടക്കത്തിനു തീ കൊളുത്തിയിരിക്കും. വല്യേട്ടനു ചുറ്റും പരക്കുന്ന വെടിമരുന്നിന്റെ മണത്തില്‍ കൂടി, നിശബ്ദമായ ആജ്ഞകളുണ്ടു്. ചെറിയനിയന്‍ ഊഴം തെറ്റിച്ചു് ഒരു മത്താപ്പൂ കത്തിക്കുന്നു. ശാസനകള്‍ പതിവില്ല, ശിക്ഷ മറ്റൊന്നായിരുന്നു, അസഹനീയമായിരുന്നതു് ആ ഇറങ്ങിപ്പോകലുകളായിരുന്നു. ഉത്സവത്തില്‍ നിന്നു്, കൂട്ടത്തില്‍ നിന്നു്, സാഹോദര്യത്തില്‍ നിന്നു്, എല്ലാം വല്യേട്ടനു് എളുപ്പത്തില്‍ ഇറങ്ങിപ്പോകുന്നു. ഞങ്ങള്‍ കുട്ടികള്‍ സനാഥരാകുവാന്‍ മോഹിച്ചുകൊണ്ടേയിരുന്നു.

തീയില്‍ കൊളുത്തിയെടുത്ത ഓലപ്പടക്കം തിരിയെരിഞ്ഞുതീരുന്ന നേരം വരേയ്ക്കും വല്യേട്ടന്‍ കൈയില്‍ പിടിച്ചുനിന്നു. പിന്നെ ആകാശത്തേയ്ക്കെറിഞ്ഞു. പതിവില്ലാത്ത വിധം അതു ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. അമ്പരന്നു നില്‍ക്കുന്ന കുട്ടികളെ നോക്കാതെ വല്യേട്ടന്‍ പറയുന്നു, താഴെ വീഴുന്നതിനും മുമ്പെ പൊട്ടണം; എന്നാലെ ശബ്ദമുണ്ടാവുകയുള്ളൂ. ധൈര്യശാലികള്‍ ആരും കൂട്ടത്തിലുണ്ടായിരുന്നില്ല. വല്യേട്ടന്‍ പുരുഷനാണെന്നു് ആദ്യമായി തോന്നി. അന്നു വല്യേട്ടനു മീശ മുളയ്ക്കുന്ന പ്രായമായിട്ടേയുള്ളൂ.

വടക്കേതിലെ കുട്ടേട്ടന്‍ പടക്കം കൈയിലെടുത്തു തീകൊളുത്തി തിരിയെരിഞ്ഞു തീരുന്നതും കാത്തുനിന്നു. അവസാനം ഏതോ പരിഭ്രാന്തിയില്‍ കൈയിലിരുന്ന ചിമ്മിനിവിളക്ക് വലിച്ചെറിഞ്ഞു്, പടക്കം കൈയിലിട്ടു പൊട്ടിച്ചു. കുട്ടികള്‍ ആദ്യം ഞെട്ടിത്തരിച്ചു; പിന്നെ ചിരിതുടങ്ങി. കുട്ടേട്ടനും കൂടെ ചിരിച്ചു. അതല്ലെങ്കിലും അങ്ങിനെയാണു്. പള്ളിക്കുളത്തിലെ കൂപ്പില്‍ നിന്നെടുത്തുചാടിയതു വെള്ളത്തിലേയ്ക്കു്, വീണതു പകുതി കരിങ്കല്‍ പടവിലേയ്ക്കു്. നെഞ്ചും വാരിയും മുറിഞ്ഞു ചോരവാര്‍ന്നു നില്‍ക്കുമ്പോഴും കുട്ടേട്ടന്‍ ചിരിച്ചു. ഓടിവന്ന മുതിര്‍ന്നവരാരോ അഹമ്മതിയുടെ കണക്കില്‍ ഒന്നുകൊടുത്തപ്പോഴും കുട്ടേട്ടന്‍ ചിരിച്ചു. കുട്ടേട്ടന്‍ പൊട്ടനെന്നു് അന്നെല്ലാവരും പറഞ്ഞിരുന്നു.

ഒരു വിഷുത്തലേന്നു വല്യേട്ടന്‍ വീടെത്തുമ്പോള്‍ പാ‍തിര കഴിഞ്ഞിരുന്നു. വന്നപാടെ കിണറ്റിന്‍ കരയിലേയ്ക്കു നടന്നു വെള്ളം കോരിക്കുളിച്ചു. അകത്തു കണിയൊരുക്കുന്ന അമ്മയും ചെറിയമ്മയും പരസ്പരം നോക്കി. തിടുക്കത്തില്‍ കണിയൊരുക്കി തീര്‍ത്തു് അടുക്കള അടച്ചുപൂട്ടുന്നതിനും മുമ്പ് അമ്മ ചോറില്‍ വെള്ളമൊഴിച്ചു. വല്യേട്ടന്‍ കുളിച്ചു തീരുന്നതേ ഉണ്ടായിരുന്നുള്ളൂ.

ചെറിയമ്മ കോണിപ്പടികള്‍ കയറി കിടപ്പുമുറിയിലേയ്ക്കു പോകുന്നതിനിടെ അമ്മയോടായി പറഞ്ഞു, ‘അധികം ഊരിവിട്ടു വഷളാക്കണ്ട! ചെറുപ്രായാണു്, അങ്ക്‍ട് കൊണ്ട്യോയ്ക്കോളാന്‍ പറയാര്‍ന്നില്ലേ?’ അങ്ങോട്ടെന്നു പറയുന്നതു് ഒരു പക്ഷെ അച്ഛന്റെ ജോലിസ്ഥലത്തേയ്ക്കായിരിക്കും.

വല്യേട്ടന്‍ കിടക്കുവാന്‍ വന്നപ്പോള്‍ അച്ഛന്റെ മണംവന്നിരുന്നു. മൂലയിലേയ്ക്കു മാറിനിന്നു മെല്ലെപ്പറഞ്ഞു, ചോറില് വെള്ളൊഴിച്ചു. വല്യേട്ടന്‍ ചിരിച്ചുവെന്നു തോന്നുന്നു, ഇരുട്ടില്‍ കാണുവാനായില്ല.

പിറ്റേന്നു പുലരിയില്‍ വിഷുക്കണി കഴിഞ്ഞു കുട്ടികള്‍ ഉമ്മറത്തൊത്തുകൂടി. വല്യേട്ടനെ പതിവു സമയത്തു കാണാതിരുന്നപ്പോള്‍ ചെറിയനിയന്‍ പടക്കങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ തുടങ്ങി. അവസാനം കൊളുത്തിയിരുന്ന മാലപ്പടക്കം ആദ്യമേ തീകൊളുത്തി ഓടുന്നു; ശുംഭന്‍. വല്യേട്ടന്‍ എഴുന്നേറ്റുവരുമ്പോഴേയ്ക്കും ഇരുട്ടു തോര്‍ന്നിരുന്നു. മുണ്ടിന്റെ മടിക്കുത്തില്‍ നിന്നു് പച്ചനൂലുകൊണ്ടു വരിഞ്ഞുകെട്ടിയ ഒരു സാധനം എടുത്തു പകല്‍ വെളിച്ചത്തില്‍ നിഷ്പ്രഭമായിരിക്കുന്ന ചിമ്മിണിയില്‍ കാണിച്ചു നീട്ടിയെറിഞ്ഞു. ഉമ്മറം കുലുങ്ങി, അകത്തുള്ളവരും ഓടിവന്നു. നൂലുകള്‍ പൊട്ടിച്ചിതറി തകര്‍ന്നു കിടക്കുന്ന പടക്കത്തിന്റെ അവശിഷ്ടങ്ങള്‍ പെറുക്കിയെടുത്തു ശബ്ദംകേട്ട് ഓടിയെത്തിയ കുട്ടേട്ടന്‍ വിസ്തരിച്ചു, ഗുണ്ടാണു്, ഗുണ്ടു്! വല്യേട്ടന്റെയൊപ്പം പിന്നെയൊരു വിഷു ഉണ്ടായിട്ടില്ല.

ചെറിയനിയനും, അനിയത്തിയും, ചെറിയമ്മയുടെ മക്കളും പകല്‍ വെളിച്ചത്തിലേയ്ക്കു, താന്താന്നുങ്ങളുടെ ജീവിതത്തിലേയ്ക്കു നടന്നുകയറിയിട്ടു കാലമെത്ര കഴിഞ്ഞിരിക്കുന്നു. ചെറിയമ്മ കുറ്റപ്പെടുത്തും, നീയ് പഠിക്ക്യാഞ്ഞിട്ടല്ലെ. ആവണം!

ഉമ്മറത്തുനിന്നു ശബ്ദം കേട്ടു. കുട്ടേട്ടനായിരുന്നു. അമ്മയും ചെറിയമ്മയും കൈനീട്ടം കൊടുത്തു മടമ്പടിച്ചു അകത്തേയ്ക്കു നടന്നു. കുട്ടേട്ടന്‍ തേഞ്ഞപല്ലുകള്‍ കാട്ടി പൊട്ടനെപ്പോലെ ചിരിച്ചു.

‘എന്താ‍ കൈയില്?’

വെടിമരുന്നാണു്, പൊതി തുറന്നു കാണിച്ചു തന്നു. കത്തിയ പടക്കത്തിന്റെയത്ര രൂക്ഷഗന്ധമല്ല. ഏതോ ഒരാള്‍ പടക്കം ഉണ്ടാക്കിയതിന്റെ ബാക്കിയാണു്. കുട്ടേട്ടന്‍ പറമ്പിലേയ്ക്കോടി. പച്ചപ്പനയോലകൊണ്ടു പടക്കം ഉണ്ടാക്കിയാല്‍ നന്നാവില്ലെന്നു ചെറിയമ്മ അരിശത്തോടെ വിളിച്ചു പറഞ്ഞു.

‘വുഷ്വൊന്നാന്ത്യായിട്ട് കുളിച്ചിട്ടുംകൂടീല്യ. ഈ അമ്മായി ഒന്നിനൊക്കോണം പോന്നയീ ചെക്കനെ ഇങ്ങനെ കയറൂരി വിട്‌ണ്ടല്ലോ! ട്യേ നീയീ ചായ കൊണ്ടുകൊടുത്താ ആ ചെക്കന്, അല്ലെങ്കില്‍ കുളിക്കാതെ ഈ അടുക്കളേല് കേറി നിരങ്ങും.’

‘വിഷു കഴിഞ്ഞില്ല്യേ? ഇനിയെന്തിനാ പടക്കം?’

സാവിത്രിക്കു വേണോ? തേഞ്ഞപല്ലുകള്‍ ചിരിക്കുന്നു.

എനിക്കു വേണ്ടാ, വല്യേട്ടനും ചെറിയനിയനും ആരുമില്ല. എനിക്കു വേണ്ടാ.

ഓലകീറി ചുരുട്ടിയെടുത്തു പടക്കം കെട്ടുന്നതു നോക്കി നില്‍ക്കുകയായിരുന്നു. തീകൊളുത്തി എടുത്തെറിഞ്ഞ ഓലപ്പടക്കത്തിലെ വെടിമരുന്നു പച്ചയോലയും കീറി കാല്‍‌ക്കീഴില്‍ കിടന്നു പൊട്ടിത്തെറിച്ചു.

‘ആവൂ! കാലിന്റെ ചോട്ടില്‍ക്ക്യാണോ പടക്കെറിയണതു്.’ കുട്ടേട്ടന്‍ ചിരിച്ചു. കുട്ടേട്ടന്‍ പൊട്ടന്നല്ല, അതവള്‍ക്കറിയാം.

‘ഇദൊക്കെക്കൂടി തീക്കൊടുക്കട്ടെ?’ പേപ്പറും അതിലിരുന്ന വെടിമരുന്നും തീപിടിച്ചു. വലിയ ശബ്ദങ്ങളൊന്നുമുണ്ടാക്കാതെ ആ കറുത്തപൊടി കത്തിതീര്‍ന്നു.

കുട്ടേട്ടന്‍ ചിരിച്ചു, പിന്നെ അടുത്തുവന്നു.

കൈയില്‍ മാറ്റിപ്പിടിച്ചിരുന്ന ഒരു ഓലപ്പടക്കം സിഗററ്റ് ലൈറ്ററില്‍ നിന്നു തീപിടിപ്പിച്ചു കുട്ടേട്ടന്‍ ആകാശത്തേയ്ക്കു വലിച്ചെറിഞ്ഞു. കവുങ്ങുകള്‍ക്കിടയില്‍ അതു് ഉഗ്രശബ്ദത്തോടെ പൊട്ടിത്തീര്‍ന്നു.

കുട്ടേട്ടനും പുരുഷനാണു്. സാവിത്രി കുലച്ചു നില്‍ക്കുന്ന ഒരു കവുങ്ങില്‍ ചാരിനിന്നു. അരിമണികള്‍ പോലെ, കവുങ്ങിന്‍പൂക്കുല കൊഴിഞ്ഞു് അവളുടെ മുടിയിലേയ്ക്കുതിര്‍ന്നു വീണിരുന്നതു കുട്ടന്‍ മൃദുവായി തട്ടിക്കളഞ്ഞു.

posted by സ്വാര്‍ത്ഥന്‍ at 2:33 PM

0 Comments:

Post a Comment

<< Home