Sunday, April 02, 2006

ഉദയസൂര്യന്റെ നാട്ടില്‍ - നന്ദിപ്രകാശനം (അഥവാ ഉറവ വറ്റി)

അത്യന്താധുനികൻ അത്യുത്സാഹത്തോടെ വായിച്ചവരോട് ഒരു നന്ദി പറഞ്ഞില്ലല്ലോ എന്ന് ഓർത്തപ്പോഴാണ് മറ്റൊരു കൊടകരഭൂതം സ്നേഹിതന്റെ രൂപത്തിൽ ഒരു നന്ദിപ്രകാശനത്തിന്റെ കദനകഥ വിവരിച്ചത് വായിച്ചത്. ഉറവ വറ്റി (കഃട് കുട്ട്യേടത്തി) വരണ്ടിരിക്കുന്ന സമയമായതിനാൽ നന്ദിപ്രകാശനം ഒരു പോസ്റ്റാക്കിയേക്കാമെന്ന് വിചാരിച്ചു.

അപ്പോൾ തുടങ്ങാം

എന്റെ എത്രയും പ്രിയ അപ്പിയിട്ട ബ്ലോഗരെ (തല മുപ്പത് ഡിഗ്രി മുൻപോട്ട് കുനിച്ച്, കൈ രണ്ടും കൂപ്പി, പാദങ്ങൾ കൈപ്പത്തിക്ക് സമാന്തരമായി, എളിമ 30%, ചിരി 35%, ബാക്കി വിനയം. മുട്ടിടി തീരെയില്ല)

എന്റെ അത്യന്താധുനികൻ വായിച്ച് സായൂജ്യമടങ്ങിയ നിങ്ങൾക്കേവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഓരോരുത്തരേയും പേരു വിളിച്ച് ഈ വേദിയിലേക്ക് ആനയിച്ച് നന്ദിയർപ്പണം നടത്തുന്നതിനുമുൻപ് ഒരു കാര്യം വ്യക്തമാക്കിക്കൊള്ളട്ടെ. അത്യന്താധുനികൻ എഴുതുന്ന മഹദ്‌വ്യക്തികളെ കളിയാക്കാനോ അവർക്ക് മനോവ്യഥയുണ്ടാക്കാനോ അല്ല ഞാൻ അങ്ങിനെയെഴുതിയത്. കുറെ അത്യന്താധുനികർ വായിച്ച് പ്രാന്തുപിടിച്ച് നിലാവത്തഴിച്ചുവിട്ട കോഴിയേപ്പോലെ തെക്കുവടക്ക് നടന്ന എന്നെത്തന്നെ കളിയാക്കാൻ വേണ്ടിയാണ് ഞാൻ അതെഴുതിയത്. ഈ അത്യന്താധുനികൻ എഴുതുന്നവരോട് എനിക്കുള്ള അപേക്ഷ: ഇവിടെ ജപ്പാനിൽ എന്തു സാധനം നമ്മൾ വാങ്ങിച്ചാലും അത് എങ്ങിനെ ഉപയോഗിക്കണമെന്നും അതിന്റെ പായ്ക്കറ്റ് എങ്ങിനെ തുറക്കണമെന്നും മറ്റുമുള്ള കാര്യങ്ങൾ ചിത്രങ്ങൾ സഹിതം വിവരിച്ചിരിക്കും. ഭാഷ അറിയില്ലാത്ത എന്നേപ്പോലുള്ള നിരക്ഷരകക്ഷകുക്ഷികൾക്കും ഒരുവിധം കാര്യങ്ങളൊക്കെ പിടികിട്ടുന്ന വിധമാണ് അണ്ണന്മാർ കാര്യങ്ങളൊക്കെ വിവരിച്ചിരിക്കുന്നത്. അതുകൊണ്ട് അത്യന്താധുനികൻ എഴുതുന്ന നിങ്ങളും അതെങ്ങിനെ വായിച്ച് മനസ്സിലാക്കുമെന്നുള്ള കാര്യം കൂടി ചിത്രം സഹിതം വിവരിക്കുകയാണെങ്കിൽ എന്നേപ്പോലുള്ള പാവങ്ങൾക്ക് (പാവങ്ങൾ കഃട് ശ്രീ കലേഷ്, പിന്നെ ഓഫ് ലേറ്റ് അതുല്ല്യേച്ചീം) അത് വല്ലാത്ത ഒരു അനുഗ്രഹമായിരിക്കും. ഇത്രയും പറഞ്ഞുകൊണ്ട് ഞാനെന്റെ എളിയ കടമയിലേക്ക് കടക്കട്ടെ.

ആദ്യമായി എനിക്ക് നന്ദി പറയാനുള്ളത്, ആദ്യം തന്നെ ഓടിവന്ന് വായിച്ച് വട്ടായ ശ്രീ ശനിയൻ ചേട്ടനോടാണ്. കണ്ടു..ഇഷ്ടായീ...വട്ടാ‍യി, സാങ്കേതികവിദ്യ, ശനിയപുരാണം, ഇതിഹാസം രണ്ടുവട്ടം ഇംഗ്ലീഷിലിതിഹാസം തുടങ്ങിയ ബ്ലോഗുകളുടെ സൃഷ്ടാവായ ശനിയൻ ചേട്ടൻ അത്യന്താധുനികൻ വായിക്കുക മാത്രമല്ല, തന്റെ ശേഖരത്തിലുള്ള ധാരാളം ചെമ്പരത്തിപ്പൂക്കളിൽ കുറേയെണ്ണം എനിക്ക് തരാമെന്ന് വാഗ്‌ദാനം ചെയ്യുകയും ചെയ്തു. അതും പോരാഞ്ഞ്, ഉദാത്തമായ കലാസൃഷ്ടികൾ വായിച്ചുകഴിഞ്ഞാൽ മാത്രം നമ്മൾ പ്രകടിപ്പിക്കുന്ന ആ വികാരത്തിരത്തള്ളൽ, “ഒരു കത്തിയെടുത്തെന്നെ കുത്തോ”, അതും അദ്ദേഹം ഇവിടെ പ്രകടിപ്പിച്ചു എന്നോർക്കുമ്പോൾ എന്റെ സൃഷ്ടി അദ്ദേഹത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തി എന്ന് എനിക്ക് കുറെയൊക്കെ മനസ്സിലായി വരുന്നു. ശ്രീ ശനിയൻ ചേട്ടന് എന്റെ വ്യക്തിപരമായ പേരിലും ഗൂഗിളിന്റെ പേരിലുമുള്ള അകൈതച്ചക്കയായ നന്ദി ഇവിടെ രേഖപ്പെടുത്തിക്കൊള്ളുന്നു.

അടുത്തത് സ്വന്തമായ ഒരു ബ്ലോഗില്ലെങ്കിലും നമ്മുടെയെല്ലാവരുടേയും ബ്ലോഗുകൾ വളരെ നന്നായി ആസ്വദിക്കുകയും എല്ലാവർക്കും എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നൽകുന്ന ബിന്ദുവാണ്. അത്യന്താധുനികന്മാർ വായിക്കുന്ന ഏതൊരാളേയും പോലെ ബിന്ദുവിനും അതുതാനാണോ ഇത് എന്ന പല പല ആശങ്കകൾ ഇത് വായിച്ചപ്പോൾ ഉണ്ടായി എനറിഞ്ഞപ്പോൾ എന്റെ പ്രയത്നം വൃഥാവിലായില്ല എന്ന് എനിക്ക് മനസ്സിലായി. ബിന്ദുവിന് നന്ദി.

അടുത്തത് ശ്രീ ഉമേഷ്‌ജി. ഞാനെന്താണ് പറയേണ്ടതെന്ന് ഒരു നിമിഷം ആലോചിക്കുകയാണ്. എന്തിനേയും തന്റേതായ ഒരു വീക്ഷണകോണിൽ‌ക്കൂടി നോക്കുന്നതുകാരണം തല സ്വല്പം ചെരിഞ്ഞിരിക്കുന്ന (ദോ ഇവിടെ, പിന്നെ ദോ ഇവിടേം) ശ്രീ ഉമേഷിനേപ്പോലുള്ളവർ എന്നെപ്പോലുള്ള തൃണമൂൽ കോൺഗ്രസ്സിന്റെ പേജുകളൊക്കെ അറിയാതയാണെങ്കിലും ഒന്ന് ക്ലിക്കിയാൽ അതുതന്നെ ഭാഗ്യം എന്ന് കരുതിയിരിക്കുമ്പോഴാണ് അദ്ദേഹം അത്യന്താധുനികൻ വായിക്കുക മാത്രമല്ല, ആ‍സ്വാദനം മൂത്ത് സന്തോഷാധിക്യത്താൽ ശ്ലോകങ്ങൾ വരെ ചൊല്ലിയിരിക്കുന്നത്. എന്നെപ്പോലുള്ള ഒരാൾക്ക് ഇതിൽ‌പരം എന്തുവേണം. അദ്ദേഹത്തിന്റെ ആസ്വാദനശൈലി ബ്ലോഗിനുപോലും ഇഷ്ടപ്പെട്ടതുകൊണ്ടാണെന്ന് തോന്നുന്നു, ഒന്നു പോ കൂവേ എന്നപോലത്തെ ഒരു വേർഡ് വെരിഫിക്കേഷനും അദ്ദേഹത്തിന് കിട്ടി. അത്യന്താധുനികൻ വായിച്ചതിന്റെ സന്തോഷത്താൽ അദ്ദേഹം പിന്നെയും പിന്നെയും ശ്ലോകങ്ങൾ ചൊല്ലിക്കൊണ്ടിരിക്കുന്നു. മാത്രവുമല്ല, വളരെ ചിന്തോദ്ദീപകമായ ഒരു ചോദ്യവും അദ്ദേഹം ഇതിനിടയിൽ ചോദിച്ചിരിക്കുന്നു; “വക്കാരിക്കും വട്ടായോ?”. “വക്കാരിക്കും” ലെ “ക്കും” നമ്മിൽ പല ചോദ്യങ്ങളും ഉയർത്തുന്നു. ആർക്കൊക്കെയാണ് ആ “ക്കും” ഉള്ളതെന്ന് ശ്ലോകരൂപേണ അദ്ദേഹം താമസംവിനാ നമ്മളെ അറിയിക്കുമെന്ന് പ്രതീക്ഷിക്കാം. അദ്ദേഹത്തിന് നന്ദി.

ശ്രീ കുഞ്ഞൻസ്. കൊച്ച് കൊച്ച് വിശേഷങ്ങളുമായി നമ്മളെയൊക്കെ വലിയ വലിയ ചിന്തയിൽ മുക്കുന്ന ശ്രീ കുഞ്ഞൻസ്. ട്രെയിനിന്റെ മുകളിൽ പാളമിടുക, പ്ലാറ്റ്ഫോം ട്രെയിനിന്റെ അടിയിൽ കെട്ടിവെക്കുക തുടങ്ങിയ മഹത്തായ ആശയങ്ങൾ സുഹൃത്ത് ജോസിന് പറഞ്ഞുകൊടുത്ത് അതിന്റെ പേറ്റന്റ് ജോസിന്റെ പേരിൽ എടുത്തുകൊടുക്കുന്ന നിസ്വാർത്ഥൻ. എന്റെ നന്മ (“നല്ലോരു മനുഷ്യനായിരുന്നു വക്കാരി”)അദ്ദേഹം അത്യന്താധുനികനിൽക്കൂടി വളരെ നന്നായി മനസ്സിലാക്കി എന്നറിയുമ്പോഴാണ് അദ്ദേഹത്തിന്റെ മനസ്സിന്റെ നന്മ എനിക്ക് പിടികിട്ടിയത്. നന്ദി കുഞ്ഞൻസ്, നന്ദി.

അടുത്തത് ശ്രീമതി കുട്ട്യേടത്തി. ബ്ലോഗുലോകത്തിൽ ആർക്കും ഇതുവരെ കിട്ടാത്ത രണ്ട് ബഹുമതികൾ തന്റെ ഒറ്റ പോസ്റ്റിലൂടെ നേടിയിരിക്കുകയാണ് ശ്രീമതി കുട്ട്യേടത്തി. സിറ്റിസൺ ഓഫ് കൊടകര അമ്പതുകൊല്ലത്തിലൊരിക്കൽ മാത്രം കൊടുക്കുന്ന അതിപ്രശസ്തമായ “ഒരു കുടുമ്മത്ത് രണ്ടു പുലികൾ” പട്ടവും ഏറ്റവും കൂടുതൽ ആൾക്കാർ കമന്റടിച്ച പോസ്റ്റും. കലികാലം എന്നല്ലാതെ പിന്നെന്തു പറയാൻ. എന്റെ ദയനീയാവസ്ഥ മറ്റാരേക്കാളുമേറെ കുട്ട്യേടത്തിക്ക് മനസ്സിലായി എന്നു പറയുമ്പോൾ എന്റെ കണ്ണ് നിറയുന്നു. അതേ കുട്ട്യേടത്തീ, ആഴം കൂട്ടി, തോട്ടാ പൊട്ടിച്ചു, കുഴലു കുത്തി, എന്നിട്ടും ഉറവ വറ്റി. അശാസ്ത്രീയമായ മണൽ വാരലും പ്രകൃതിയെ ചൂഷണം ചെയ്യുന്നതും.................... നന്ദി കുട്ട്യേടത്തീ, നന്ദി.

ഇനിയെനിക്ക് രണ്ട് പറയാനുള്ളത് കൊടകരയെന്ന കു ഗ്രാമത്തേയും അവിടുത്തെ പാവപ്പെട്ട ജനങ്ങളേയും ആഗോളനിലവാരത്തിലേക്കുയർത്തിയ ശ്രീ വൈശാലിമനസ്കനോടാണ്. റപ്പായി, അരവിന്ദേട്ടൻ, പോളേട്ടൻ, മുകുന്ദേട്ടൻ, ചേടത്തി, ദിവാകരേട്ടൻ തുടങ്ങി കൊടകര സിറ്റിയിലെ ആബാലവൃന്ദം ജനങ്ങളും ഇപ്പോൾ ബൂലോകപ്രസിദ്ധരാണെങ്കിൽ ആരാണതിനു കാരണം എന്ന് ഞാൻ ഒരു നിമിഷം ആലോചിച്ചുപോവുകയാണ്. ആൾക്കാർ മാത്രമോ, കുന്നത്തെ ഷഡ്ഡിയും കറാച്ചി എരുമയും എന്തിന് ശാന്തിയിലെ ആ പാവം ഡോക്ടറുടെ അതിലും പാവം അച്ഛന്റെ..... പോലും ഇപ്പോൾ ലോകപ്രശസ്തമല്ലിയോ. മനസ്കാ, നന്ദി.

അടുത്തത് സാക്ഷി. ഒരു അത്യന്താധുനികൻ വായിച്ച എനിക്കുണ്ടായ മനോവ്യാപാരം ഏറ്റവും ശരിയായി മനസ്സിലാക്കിയത് ശ്രീ സാക്ഷിയാണ്. അദ്ദേഹം എല്ലാം കാണുകയും കേൾക്കുകയും മാത്രമല്ല, നല്ലപോലെ വരയ്ക്കുകയും ചെയ്യുന്നു. പ്രിയ സാക്ഷീ നന്ദി, നന്ദി, നന്ദി.

പിന്നെ ദേ കിടക്കുന്നു ശ്രീ ഇളം‌തെന്നൽ. കൊടുങ്കാറ്റെന്നിട്ടാ‍ൽ തന്റെ തലയിലെ ഗാവസ്കർ തൊപ്പി പറന്നുപോകുമെന്നുള്ളതുകാരണം ഇളംതെന്നലെന്ന തൂലികാനാമം സ്വീകരിച്ച ശ്രീ ആരിഫ്... ഒരു അത്യന്താധുനികൻ വായിച്ചാൽ ഇതെങ്ങിനെയൊക്കെയായിത്തീരും എന്ന് യാതൊരു പിടിയും എനിക്ക് കിട്ടാത്തതുപോലെ, അദ്ദേഹത്തിനും അത്യന്താധുനികന്റെ ക്ലൈമാക്സ് കൺഫ്യൂഷനുണ്ടാക്കി. എന്റെ കൃതി ഒരു അത്യന്താധുനികിനാ‍ണ് എന്നുള്ളതിന് ഇതിൽ‌പരം വേറെന്തു സാക്ഷ്യപത്രം വേണം? നന്ദി തെന്നലേ, നന്ദി.

അടുത്തത്, ശ്രീ ദേവേട്ടൻ. അഭിമാനപൂർവ്വം പറയട്ടെ, അദ്ദേഹത്തിന്റെ യഥാർത്ഥ കോലം വളരെപണ്ടേ മനസ്സിലാക്കി ദേവേട്ടാ‍ എന്ന് ഞാൻ വിളിക്കാൻ തുടങ്ങി വളരെ നാളുകൾക്ക് ശേഷമാണ് ഈ ബൂലോകത്തിലെ പല അണ്ണന്മാരും അണ്ണികളും അദ്ദേഹത്തെ ഏട്ടാ‍, അമ്മാവാ എന്നൊക്കെ വിളിക്കാൻ തുടങ്ങിയത്. അദ്ദേഹം വളരെ കാര്യമാത്രപ്രസക്തമായ ഒരു ചോദ്യം എന്നോട് ചോദിച്ചു; എന്തുകൊണ്ട് ഞാൻ പപ്പൂന്റെ ഡയലോഗ് അത്യന്താധുനികനിൽ ഇട്ടില്ല. ശ്രീ ഡെയിൻ ഗുരുക്കളുടെ കളരിപ്രയോഗപ്രകാരം അനുവാചകന്റെ തലയിൽ ഒന്നിൽ കൂടുതൽ കൺഫ്യൂഷനുകളുണ്ടാക്കരുതല്ലോ എന്ന് കരുതിയാണ് ഞാൻ തേന്മാവിൻ‌ കൊമ്പത്ത് ഇതിൽ പ്രയോഗിക്കാതിരുന്നത്. ഇപ്പോൾ തന്നെ ബിന്ദുവിനും തെന്നലിനും മരപ്പട്ടിയേട്ടനും ആവശ്യത്തിൽ കൂടുതൽ കൺഫ്യൂഷനുണ്ടായ സ്ഥിതിക്ക് ഇനി ഇത് താളവട്ടനാണോ തേന്മാവാണോ എന്ന ഒരു അഡീഷനൽ കൺഫ്യൂഷനുംകൂടി ആയാൽ എന്റെ പുസ്തകം ചിലവാകില്ലല്ലോ . ഇവിടെ വന്ന് എനിക്കുവേണ്ട പ്രോത്സാഹനങ്ങൾ തന്ന കൂമൻ‌പള്ളിയിലെ ദേവായുരാരോഗ്യത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി.

അടുത്തത് ശ്രീ മൊഴിയണ്ണാൻ. അദ്ദേഹം കള്ളിന്റെ മൂന്നു പടം തന്റെ ചിത്രജാലകത്തിലിട്ടതേ ഉള്ളൂ, ജനലക്ഷങ്ങളാണ് സന്ദർശകർ. ആൾക്കാരുടെ വീക്ക്നെസ്സിൽ തന്നെ കയറിപ്പിടിക്കാനുള്ള അപാരകഴിവുള്ള ശ്രീ മൊഴിയണ്ണൻ, അദ്ദേഹത്തിന്റെ കൈയ്യിൽ ഏത് അത്യന്താധുനികനും വെറും ഒരു ഗ്ലാസ്സ് കള്ള്. എന്റെ കഥാപാത്രത്തെ വളരെ ഏർളീ സ്റ്റേജിൽ തന്നെ മനസ്സിലാക്കിയ അപൂർവ്വം ചിലരിൽ ഒരാൾ. അത്യന്താധുനികൻ അദ്ദേഹത്തിന്റെ ഓർമ്മയുടെ കയങ്ങളിൽ മുക്കി. അപ്പോൾ അദ്ദേഹം താനാരോ തന്നാരോ തുടങ്ങിയ മഹാകാവ്യങ്ങളോർത്തു. നന്ദി, മൊഴിയണ്ണാ, നന്ദി.

ഇനി എനിക്ക് നന്ദി പറയുവാനുള്ളത് സൂവിനോടാണ്. സൂവിനേപ്പറ്റി തർജ്ജിനിയിൽ പറഞ്ഞ വാക്കുകൾ ഞാൻ കടമെടുക്കട്ടെ; “മൌലികമായ ഉപമകളുടെയും പ്രയോഗങ്ങളുടെയും അകമ്പടിയോടെ, നിര്‍മ്മലമായ ഒരു ശൈലിയോടെ കഥകള്‍ പറഞ്ഞ്‌ നമ്മെ ചിരിപ്പിക്കുന്ന സൂര്യഗായത്രി”. എനിക്ക് കിട്ടാൻ പോകുന്ന ഷർട്ടിന്റെ നമ്പർ വരെ ഊഹിക്കണമെങ്കിൽ അത്യന്താധുനികൻ സൂവിൽ എത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ടാവണമെന്ന് എനിക്ക് ഊഹിക്കാം. നന്ദിയുണ്ട് സൂ, നന്ദിയുണ്ട്.

അടുത്തത് കലേഷ്. ഉം ഉമ്മ ഉമ്മച്ചൻ ഗോവൈനിലെ താരം. ഞാനെന്തു പറയാൻ. ദേവേട്ടന്റെ കുമ്പളങ്ങാ ചികിത്സയൊക്കെ കഴിഞ്ഞ് ഒരു തൊഴുത്ത് അന്വേഷിച്ച് നടക്കുന്നതിനിടയ്ക്കും എന്റെ അത്യന്താധുനികൻ വായിക്കാൻ സമയം കണ്ടെത്തിയ ശ്രീ കലേഷിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. അദ്ദേഹം പെണ്ണും കെട്ടാൻ പോവുകയാണല്ലോ.

ഇനി എനിക്ക് നാല് പറയാനുള്ളത് ശ്രീ കുട്ടപ്പൻ അരവിന്ദനോ‍ടാണ്‌. കൊട്ടാരത്തിൽ ശങ്കുണ്ണി കഴിഞ്ഞാൽ നാമങ്ങളുടെ ഉത്പത്തി ഇത്രയും ആധികാരികമായി പറയാൻ കഴിവുള്ള വേറൊരാളുണ്ടോ എന്ന് നമ്മൾ ഒരു നിമിഷം ശങ്കിച്ചുപോയാൽ അതിന് വേറേ ആരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കുറ്റം നമ്മുടെ തന്നെ. അത്യന്താധുനികൻ വായിച്ച അദ്ദേഹം പെപ്സി സ്റ്റൈലിൽ അയ്യേ ദിൽ മാങ്കേ മോറേ എന്നു പറഞ്ഞ് അത്യന്താധുനികന്റെ പശ്ചാത്തലം വെച്ച് പിന്നെയെങ്ങോ റിലീസായ ഒരു സിനിമയുടെ ഫുൾ ഡയലോഗാണ് ആവശ്യപ്പെട്ടത്. അദ്ദേഹത്തിന് നന്ദി. അദ്ദേഹത്തിന്റെ ആഗ്രഹം സാധിച്ചുകൊടുത്ത ശ്രീ കണ്ണൂസിനും നന്ദി. എനിക്ക് ശ്രീ അരവിന്ദിനോട് പറയാനുള്ളത്, വെള്ളാനാകളുടെ നാട്ടിലെ ഏതു സീനും ഓർമ്മിച്ചോ, പക്ഷേ ബ്രേക്ക് പൊട്ടി പുറകോട്ടുരുണ്ടുവരുന്ന അമ്മാവൻ വണ്ടിക്ക് ലാലേട്ടൻ കുടവെച്ച് അടവെക്കാൻ നോക്കുന്ന ആ സീൻ ഒരിക്കലും മറക്കരുതേ എന്നാണ്.

എന്റെ കൃതി വീണ്ടും വീണ്ടും വായിച്ച് മൊത്തം മനസ്സിലാക്കിയതിനുശേഷം മാത്രമേ ശ്രീ കണ്ണൂസ് “വളരെ നല്ലത് വക്കാരീ, കീപ്പിറ്റപ്പ്” എന്നു പറയൂ എന്നുള്ളതിനാൽ അദ്ദേഹത്തിനുള്ള നന്ദി അപ്പോൾ തരുന്നതായിരിക്കും.

ശ്രീ പെരിങ്ങോടൻ. അദ്ദേഹത്തെക്കുറിച്ച് ഞാനെന്തു പറയാൻ? അദ്ദേഹം അത്യന്താധുനികൻ അത്യന്താധുനികനാണെന്ന് സർട്ടിഫൈ ചെയ്താൽ പിന്നെ എനിക്ക് ഒരു പുല്ലും നോക്കാനില്ല. നന്ദി പെരിങ്ങോടരേ നന്ദി.

അടുത്തത് ശ്രീ അന്തോണിച്ചേട്ടനാണ്. തേന്മാവിലെ പപ്പുവണ്ണന്റെ ഡയലോഗ് പ്രകാരം അന്തോണിച്ചേട്ടൻ ആരെന്ന് എനിക്കറിയാൻ വയ്യാത്തതുകാരണം ഞാനാരോടെങ്കിലും ചോദിച്ചിട്ട് ഉടൻ വരാം. അതുവരെ നന്ദി.

ഇനി അതുല്ല്യേച്ചി. പെട്ടെന്ന് എഴുതിത്തീർത്ത കഥകളിൽ‌ക്കൂടി പെട്ടെന്ന് പ്രശസ്തയായെങ്കിലും ഇപ്പോഴും ഒന്നുമാകാൻ കഴിയാത്തതിന്റെ അസ്വസ്ഥതയും പേറിക്കഴിയുന്ന അതുല്ല്യേച്ചി. അത്യന്താധുനികൻ വായിച്ച അതുല്ല്യേച്ചി ആദ്യം ചെയ്തത് കുറച്ച് നെല്ലിക്ക വാങ്ങിക്കുകയായിരുന്നു. അത്യന്താധുനികന് ഇത്രയ്ക്ക് എഫക്ട് ഉണ്ടെന്ന് അതിന്റെ സൃഷ്ടിസമയത്ത് എനിക്ക് തോന്നിയില്ല. നന്ദി. അതുല്ല്യേച്ചീ, നന്ദി.

പിന്നെ മരപ്പട്ടി. ഇവിടെയെവിടെയോ പതുങ്ങിയിരിക്കുന്ന മരപ്പട്ടിയേട്ടൻ. തിലകനാണോ എന്നോർത്തു. പിന്നെയാണോർത്തത്, തിലകന് അപ്രഖ്യാപിത വിലക്കാണല്ലോ എന്ന്. ഔട്ടാക്കി. അദ്ദേഹത്തിന്റെ ബന്ധുവാണ് ശ്രീ സോമൻ. നന്ദി. പട്ടിയേട്ടാ, നന്ദി.

ഒരിക്കൽക്കൂടി എല്ലാവർക്കും നന്ദി. വായിക്കാൻ കയറിയിരിക്കുന്നവർ പെട്ടെന്ന് വായിച്ചിട്ട് വായിക്കാത്തവർക്കായി പേജ് ഒഴിഞ്ഞുകൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

അത്യന്താധുനികൻ വായിച്ചിട്ട് അഭിപ്രായം പറയാത്തവരേ............. കണക്കായിപ്പോയി.

അ:പ്പ് : ശനിയണ്ണൻ, ബിന്ദു, ഉമേഷ്‌ജി, കുഞ്ഞൻസ്, കുട്ട്യേടത്തീ, വിശാത്സ്......... ഇപ്പോൾ നിങ്ങളുടെയൊക്കെ കൺഫ്യൂഷൻ പൂർണ്ണമായും മാറി കാര്യങ്ങളൊക്കെ ഒന്നുകൂടി ക്ലിയറായിക്കാണും എന്ന് ...................

ദ എന്റ്.

posted by സ്വാര്‍ത്ഥന്‍ at 11:39 AM

0 Comments:

Post a Comment

<< Home