Thursday, February 01, 2007

കുറുമാന്റെ കഥകള്‍ - എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ - 13

എരിയുന്ന സിഗററ്റുകുറ്റി കയ്യില്‍ എടുത്ത് നിവര്‍ന്നു നിന്ന്, ചോദ്യഭാവേന ഞാന്‍ കാപ്പിരിയെ നോക്കി.

ത്രോ ദി സിഗററ്റ് ബുട്ട് ഡൌണ്‍. കാപ്പിരി കല്പിച്ചു. സിഗററ്റ് വലിക്കാനുള്ള ആശ ഉള്ളിലൊതുക്കി, കാപ്പിരി ഇതുവരേയായി ദേഹത്ത് കൈവച്ചില്ലല്ലോ എന്ന സമാധാനത്തോടെ, സിഗററ്റ് കുറ്റി താഴെയിട്ടു.

കാപ്പിരി, തന്റെ ബൂട്സിട്ട കാലാല്‍, ആ സിഗററ്റ് കുറ്റിയെ മഞ്ഞിനുള്ളിലേക്ക് ചവിട്ടി താഴ്ത്തി. ആ കാട്ടാളന്റെ മുഖത്തെ ഭാവം, ക്രോധമോ, പുച്ഛമോ, വെറുപ്പോ എന്ന്‍ തിരിച്ചറിയുവാന്‍ കഴിയില്ലായിരുന്നു.

അയാള്‍ എന്തോ പറഞ്ഞു. മനസ്സിലാവാത്തതിനാല്‍ ഞാന്‍ ഒന്നും പറയാതെ നിന്നു.

യു ഡോണ്ട് ക്നോ ഫിന്നിഷ്? മുഴക്കമുള്ള, പരുക്കന്‍ ശബ്ദത്തില്‍ കാപ്പിരി പറഞ്ഞു.

നോ, ഐ ഡോണ്ട് ക്നോ ഫിന്നിഷ്.

കം വിത് മി.


എങ്ങോട്ടാണാവോ വിളിക്കുന്നത്? എന്തിനാണാവോ വിളിക്കുന്നത്? പോയാല്‍ എന്തു ചെയ്യുമോ എന്തോ? പോയില്ലെങ്കില്‍, ദ്വേഷ്യം വന്ന്, ഒരു പക്ഷെ ഒരടി തന്നാല്‍, ഇരുപത്തഞ്ചു വയസ്സില്‍ ഞാന്‍ കോമയില്‍ പോകും എന്നുറപ്പ്. എന്തും വരട്ടെ എന്നു കരുതി അയാളുടെ പിറകെ ഞാന്‍ നടന്നു.

തുറന്നിട്ട വലിയ വാതിലിലൂടെ അയാള്‍ ഹാളിന്നകത്തേക്ക് കയറി. ഒപ്പം ഞാനും. ഹാളില്‍ അവിടവിടേയായി വളരെ ചുരുക്കം ആളുകള്‍ നില്‍ക്കുന്നും, ഇരിക്കുന്നുമുണ്ടായിരുന്നു.

ഒഴിഞ്ഞ ഒരു ബെഞ്ചില്‍ അയാള്‍ ഇരുന്നു. നില്‍ക്കണോ, ഇരിക്കണോ എന്ന് ചിന്തിച്ചിരുന്ന എന്നോടയാള്‍ ആഞ്ജാപിച്ചു, ഇരിക്കൂ.

ഇനിയെപ്പോള്‍ ആലോചിച്ചിട്ട് നിന്നിട്ടെന്തു കാര്യം? ഞാന്‍ ഇരുന്നു. വരുന്നത്, വരുന്നിടത്തു വച്ചു കാണുക തന്നെ.

ആര്‍ യു ഫ്രം ഇന്ത്യ?

യെസ്.

വിച്ച് പാര്‍ട്ട് ഓഫ് ഇന്ത്യ?

കേരള.

ഓഹ്. വെരി നൈസ് പ്ലേസ്. ഐ ഹാവ് ബീന്‍ ദെയര്‍ ട്വൈസ്. അയാളുടെ പരുക്കന്‍ ശബ്ദത്തിന്റെ മുറുക്കം കുറഞ്ഞത് ഞാനറിഞ്ഞു.

നിനക്ക് സിഗററ്റ് വലിക്കണമെന്നുണ്ട് അല്ലെ?

അതെ, എനിക്കൊരു സിഗററ്റ് മുഴുവനായില്ലെങ്കിലും വേണ്ടില്ല, രണ്ടു പുക കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്.

നോ പ്രോബ്ലം. ഐ വില്‍ ഗിവ് യു.

ജീന്‍സിന്റെ പോക്കറ്റില്‍ നിന്നും അല്പം തടിച്ച ഒരു പൊതി അയാള്‍ പുറത്തെടുത്തു. പിന്നെ ആ പൊതി തുറന്ന് , ടുബാക്കോവിന്റെ ഒരു പൊതി, ഫില്‍റ്ററിന്റെ ഒരു പൊതി, സിഗററ്റ് റോള്ളര്‍ എന്നിവ പുറത്തെടുത്തതു കൂടാതെ, ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും, സിഗററ്റ് പേപ്പറിന്റെ അഥവാ റാപ്പറിന്റെ ഒരു പായ്ക്കറ്റും പുറത്തെടുത്തു.


ഒരു സിഗററ്റ് പേപ്പറെടുത്ത്, നാട്ടില്‍ ഇന്‍ലന്റ് ഒട്ടിക്കുന്നതുപോലെ ഒരു വശം ചെറുതായൊന്നു നനച്ച്, സിഗററ്റ് റോളറില്‍ വച്ച്, പേപ്പറിന്റെ കീഴെ ഒരു ഫില്‍റ്റര്‍ വച്ച്, കുറച്ച് ടുബാക്കോ വാരി പേപ്പറിലിട്ടൊന്നു പരത്തിയതിന്നു ശേഷം, റോള്ളര്‍ രണ്ടു തവണ കറക്കി. പിന്നെ സിഗററ്റെടുത്ത് എനിക്ക് നല്‍കി, ഒപ്പം കത്തിക്കാനായ്, ലൈറ്ററും. ഞാന്‍ സിഗററ്റ് കത്തിച്ച്, രണ്ടു പുക എടുക്കുന്നതിന്നിടെ തന്നെ, അവനും ഒരു സിഗററ്റ് തയ്യാറാക്കി വലിക്കാന്‍ തുടങ്ങി.

എന്താ പേര്? കാപ്പിരി എന്നോട് ചോദിച്ചു.

അരുണ്‍ കുമാര്‍. താങ്കളുടേയോ?

അതറിഞ്ഞിട്ട് താങ്കള്‍ക്ക് പ്രത്യേകിച്ച് കാര്യമൊന്നുമുണ്ടെന്ന് തോന്നില്ല, അതിനാല്‍, ആ ചോദ്യം അപ്രസക്തം! അത്രയും പറഞ്ഞ്, കാജാ ബീഡി കമ്പനിയിലെ തിരുപ്പുകാരെ പോലെ, സിഗററ്റ് ഉണ്ടാക്കുവാന്‍ തുടങ്ങി. ഉണ്ടാക്കി കഴിഞ്ഞ ഓരോ സിഗററ്റും അയാള്‍ ബെഞ്ചില്‍ വെച്ചു.

നീ അസൈലം അപേക്ഷിച്ചിരിക്കുകയാണല്ലെ? ഒരു ജ്യോതിഷിയെ പോലെ അയാള്‍ എന്നോട് ചോദിച്ചു.

അതെ. പക്ഷെ, നിങ്ങള്‍ക്കെങ്ങിനെയറിയാം ഞാന്‍ അസൈലം അപ്ലൈ ചെയ്തിരിക്കുകയാണെന്ന്!

കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാതിരിക്കുക സുഹൃത്തേ, അതാണെനിക്കിഷ്ടം!

ഹാളിലെ മണിയടിയൊച്ച മുഴങ്ങിയതും, ആളുകള്‍ പുറത്തു നിന്ന് ഉള്ളിലേക്ക് ഓരോരുത്തരായും, കൂട്ടമായും വരുവാന്‍ തുടങ്ങി. കാപ്പിരി, അതു വരെ ഉണ്ടാക്കിയ അഞ്ചു സിഗററ്റില്‍ നിന്നും, മൂന്നെണ്ണം എടുത്ത് എനിക്ക് നല്‍കി.

നന്ദിയുണ്ട് സുഹൃത്തെ എന്നു പറഞ്ഞപ്പോള്‍, ചിരിച്ചുകൊണ്ട് ആ കാപ്പിരി അവന്റെ മുറിയിലേക്ക് നടന്നുപോയി, ഞാനെന്റെ മുറിയിലേക്കും. മുറിയില്‍ ചെന്ന് ജാക്കറ്റ് ഊരി അലമാരയില്‍ വച്ചപ്പോഴേക്കും, അബ്ദള്ളയും മുറിയിലെത്തി.

അഞ്ച് മിനിട്ട് കഴിഞ്ഞപ്പോഴേക്കും മുറിയുടെ വാതില്‍ പതിവുപോലെ പുറമെ നിന്നും അടക്കപെട്ടു. അബ്ദള്ള പതിവുപോലെ ചാനലുകളില്‍ നിന്നു ചാനലുകളിലേക്ക് മുങ്ങാംകുഴിയിട്ട് കളിക്കാന്‍ തുടങ്ങി. സമയം കളയാന്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ലാഞ്ഞതിനാല്‍, ജാക്കറ്റിന്റെ പോക്കറ്റിലിട്ടിരുന്ന സിഗററ്റിലൊന്നെടുത്ത്, ബാഗിലുണ്ടായിരുന്ന ലൈറ്ററെടുത്ത് തീ കൊളുത്തി.
അതു ശരി. അരുണ്‍ പുക വലിക്കുന്ന ആളാണ് അല്ലെ?

അതെ. ഞാന്‍ പുക വലിക്കാറുണ്ട്.

പക്ഷെ ഇവിടെ വന്നിട്ട് ഇതു വരെ വലിക്കുന്നത് കണ്ടില്ല, അതിനാല്‍ ചോദിച്ചതാണ്.

കയ്യിലുണ്ടായിരുന്നില്ല അബ്ദള്ള, അതിനാലാണു വലിക്കാതിരുന്നത്.

ഓകെ. അപ്പോ മുകളിലെ കിയോസ്കില്‍ പോയി വാങ്ങിയതാണല്ലെ?

കിയോസ്കോ? മുകളിലോ? എനിക്കൊന്നും മനസ്സിലാവുന്നില്ല അബ്ദള്ള.

അരുണ്‍, വൈകുന്നേരം എക്സര്‍സൈസ് ചെയ്യുവാനായ് പുറമെ വിടുന്ന സമയത്ത്, മുകളിലെ നിലയിലുള്ള കിയോസ്ക് തുറക്കും. ആവശ്യക്കാര്‍ക്ക് പേസ്റ്റ്, ബ്രഷ്, ബിസ്കറ്റ്, ചോക്ക്ലേറ്റ്, സിഗററ്റ്, ലൈറ്റര്‍, തുടങ്ങിയ സാധനങ്ങളെല്ലാം, അവിടെ നിന്നും വില കൊടുത്തു വാങ്ങാം. നീ സിഗററ്റ് അവിടെ നിന്നല്ല വാങ്ങിയതെങ്കില്‍, പിന്നെ എവിടെനിന്നു കിട്ടി.

അബ്ദള്ള, ഞാന്‍ നടത്തം കഴിഞ്ഞു തിരിച്ചു വരും നേരം, ഒരു സായിപ്പ് പകുതിയെരിഞ്ഞു തീര്‍ന്ന ഒരു സിഗററ്റ് വലിച്ചെറിഞ്ഞെതുടുക്കാന്‍ തുടങ്ങിയപ്പോള്‍, വേറെ ഒരു നീഗ്രോ എനിക്ക് മൂന്നാലു സിഗററ്റ് തന്നു. ആ സിഗററ്റാണ് ഇത്. എന്തായാലും മുകളിലൊരു കിയോസ്കുണ്ടെന്നു പറഞ്ഞതു നന്നായി അബ്ദള്ള. നാളെ മാര്‍ക്ക് കൊടുത്ത് വാങ്ങാമല്ലോ. അതു തന്നെ സമാധാനം.

നിനക്ക് വേണോ അബ്ദള്ള ഒരു സിഗററ്റ്?

വേണ്ട, ഞാന്‍ വലിക്കാറില്ല. അവന്‍ വീണ്ടും ചാനലിലേക്കൂളയിട്ടു, ഞാന്‍ കമ്പിളിയുമെടുത്ത് പുതച്ച് കിടന്നു.

ഉറങ്ങി എഴുന്നേറ്റല്പം കഴിഞ്ഞപ്പോഴേക്കും രാത്രി ഭക്ഷണം വന്നു. ഉരുളകിഴങ്ങും, ബ്രെഡ്ഡും, ചെമ്മരിയാടിന്റെ ഇറച്ചിയും. ഒരു കഷ്ണം ഇറച്ചി വായില്‍ വച്ചപ്പോള്‍, ശബരിമല മുട്ടന്‍ അടുത്ത വന്നപോലെയുള്ള മണം. ശര്‍ദ്ദിക്കാതിരിക്കാന്‍ പാടുപെട്ടു. ഭക്ഷണം മൊത്തമായി വേസ്റ്റ് ബിന്നിലിട്ടു.

ബെല്ലടിച്ചപോള്‍, പ്ലെയിറ്റെല്ലാം കഴുകി വൃത്തിയാക്കി തിരിച്ചു മുറിയില്‍ വന്നു കിടന്നു.

അബ്ദള്ള ടി വിയെല്ലാം ഓഫ് ചെയ്ത് കട്ടിലില്‍ കിടന്നു പാട്ടു പാടുന്നു.

ഹദി മാമ, ലങ്കുയിടാ മാമ,
മര്‍ണാ നീഗു, ലങ്കുയിടാ ബാബ

നീ പാടുന്ന പാട്ടിന്റെ അര്‍ത്ഥം എന്താണബ്ദള്ള?

സോമാലിയയിലെ ഗ്രാമീണരുടെ പാട്ടാണിത് അരുണ്‍.

പെറ്റു വളര്‍ത്തിയ അമ്മ, അച്ചന്‍, ഇവരെല്ലാം നമുക്കായി പൊരുതി മണ്മറഞ്ഞു, മക്കളായ ഞങ്ങള്‍ സ്വന്തം രക്ഷക്കായ് ,മാതൃഭൂമി വെടിഞ്ഞ് ജിപ്സികളെ പോലെ അലയുന്നു. ഇതിന്നവസാനം എന്ന്? ഞങ്ങളുടെ കുട്ടികള്‍ക്കെങ്കിലും ഈ ലോകത്ത് സമാധാനമായ് കഴിയുവാന്‍ പറ്റുമോ?

അര്‍ത്ഥം പറഞ്ഞ് തന്ന്, അവന്‍ വീണ്ടും പാട്ടു പാടാന്‍ തുടങ്ങി. അവന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ പൊടിയുന്നുണ്ടായിരുന്നു. അവന്റെ മരിച്ചുപോയ അച്ഛനമ്മമാരെയോര്‍ത്തായിരിക്കാം.

കട്ടിലില്‍ കയറി കമ്പിളിയെടുത്ത് പുതച്ച് മൂടി കിടന്നു. ഉറക്കം വരുന്നില്ല. മറ്റൊന്നും ചെയ്യുവാനുമില്ല. തലയിണകീഴില്‍ നിന്നും, ഉച്ചക്ക് ഹാളില്‍ നിന്നുമെടുത്ത ഫിന്നിഷ് മാഗസിന്റെ താളുകള്‍ വെറുതെ മറിച്ചു നോക്കി കിടന്നു.

പെട്ടെന്നാണ് കണ്ടുപരിചയമുള്ള ഒരാളുടെ ഫോട്ടോ ആ മാഗസിനില്‍ കണ്ടത്! കൈയ്യില്‍ വിലങ്ങിട്ട ഒരു ചിത്രം. ജിജ്ഞാസ അടക്കാന്‍ പറ്റുന്നില്ല.

എന്തിനാണയാളുടെ കയ്യില്‍ വിലങ്ങ് വച്ചിരിക്കുന്നത്? അയാളുടെ ഫോട്ടോ എങ്ങിനെ ഫിന്നിഷ് മാഗസിനില്‍ വന്നു? എന്താണെഴുതിയിരിക്കുന്നത്?

Track bugs, feature requests and team-member tasks using OnTime 2006. OnTime helps thousands of software development teams manage and enforce their development processes. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Winner of the 2006 ASP.NET Pro Readers Choice Award. Free single user installations!

Download a Free Single-User Version Now!
($200 Value - Never Expires!)

bug tracker | bug tracking | scrum | software project management | help desk

posted by സ്വാര്‍ത്ഥന്‍ at 11:35 AM

0 Comments:

Post a Comment

<< Home