Monday, January 15, 2007

കുറുമാന്റെ കഥകള്‍ - എന്റെ യൂറോപ്പ്‌ സ്വപ്നങ്ങള്‍ - 11

പോലീസ് സ്തേഷന്റെ പ്രധാന കവാടത്തിലെത്തും മുന്‍പെ ഒന്നു തിരിഞ്ഞു നോക്കി. എന്നെ തന്നെ നോക്കി കൊണ്ട് ആദി കുറുമാന്‍ വണ്ടിയില്‍ ഇരുപ്പുണ്ട്. ആംഗ്യഭാഷയില്‍ സ്ഥലം കാലിയാക്കികൊള്ളാന്‍ ആദിയോട് ഞാന്‍ പറഞ്ഞു. രണ്ട് പേരും ഒരിക്കല്‍ കൂടി കൈവീശി യാത്ര പറഞ്ഞു. ആദിയുടെ കാര്‍ കണ്മുന്‍പില്‍ നിന്നും മറയുന്നതു വരെ ഞാന്‍ അവിടെ തന്നെ നിന്നു, ശേഷം പൊളിറ്റിക്കല്‍ അസൈലം അഥവാ രാഷ്ട്രീയാഭയം ചോദിക്കുവാന്‍ പോലീസ് സ്റ്റേഷനിലേക്ക് കയറുവാന്‍ പോകുകയാണെന്ന് പല തവണ മനസ്സില്‍ ഉരുവിട്ടു. മൂന്നാലു തവണ ദീര്‍ഘശ്വാസമെടുത്തപ്പോള്‍ പട പടാ മിടിച്ചിരുന്ന ഹൃദയമിടിപ്പിന്റെ വേഗത അല്പമൊന്നു കുറഞ്ഞു. വലിയ ആ പോലീസ് സ്റ്റേഷന്നകത്തേക്ക് ഞാന്‍ പതുക്കെ നടന്നു കയറി.

പോലീസുകാരായ മദാമ്മമാരും, സായിപ്പന്മാരും, സാധാരണ ആളുകളും, പോലീസ് സ്റ്റേഷന്നകത്തേക്കും, പുറത്തേക്കും പോയും വന്നും കൊണ്ടിരിക്കുന്നു. പോലീസ് സ്റ്റേഷന്റെ ഉള്ളിലേക്ക് കയറുമ്പോള്‍ തന്നെ റിസപ്ഷന്‍ മുറിയാണ്. സന്ദര്‍ശകര്‍ക്കിരിക്കാനായ് ഒരു വശത്ത് കസേരകള്‍ നിരത്തിയിട്ടിരിക്കുന്നു. രണ്ട് മദാമ്മ പോലീസുകാര്‍ ഡ്യൂട്ടിയിലുണ്ട്, രണ്ടു മൂന്നു സന്ദര്‍ശകര്‍ കസേരകളില്‍ ഇരിക്കുന്നുമുണ്ട്.

റിസപ്ഷന്‍ കൌണ്ടറിലേക്ക് ഞാന്‍ നടന്നു ചെന്നു, ഹൃദയമിടിപ്പിന്റെ വേഗത വീണ്ടും വര്‍ദ്ധിച്ചു.

ചുമലില്‍ ഞാന്നു കിടക്കുന്ന വലിയ ബാഗും, എന്റെ മുഖഭാവവും, മറ്റും കണ്ടിട്ടാകണം, രണ്ടു മദാമ്മ പോലീസുകാരും ഒരേ സമയത്ത് തന്നെ പറഞ്ഞു. ഹൈവ ഹ്യൂമന്ത (ഗുഡ് മോര്‍ണിങ്ങ്).

ഗുഡ് മോര്‍ണിങ്ങ്.

ഡു യു സ്പീക്ക് ഫിന്നിഷ്?

ഇല്ലേ, ഇല്ല. ഞാന്‍ ഇംഗ്ലീഷ് സംസാരിക്കും.

ഒരു മദാമ്മ മറ്റെന്തോ പണിയിലേക്ക് തിരിഞ്ഞു. രണ്ടാമത്തെ മദാമ്മ എന്നോട് ചോദിച്ചു, താങ്കള്‍ക്കെന്താണു വേണ്ടത്? താങ്കളെ ഞങ്ങള്‍ക്കെങ്ങിനെ സഹായിക്കാന്‍ കഴിയും?

ഞാന്‍ അസൈലത്തിനായ് (രാഷ്ട്രീയാഭയം) അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു.

താങ്കള്‍ ഏതു രാജ്യക്കാരനാണ്?

ഞാന്‍ ഇന്ത്യക്കാരനാണ്

അതു ശരി. ദയവായി താങ്കളുടെ പാസ്പോര്‍ട്ടൊന്നു തരാമോ?

സോറി, എനിക്ക് പാസ്പോര്‍ട്ടില്ല.

വേറെ എന്തെങ്കിലും യാത്രാ രേഖകള്‍?

ഇല്ല, യാതൊന്നുമില്ല.

താങ്കളുടെ പേര്?

ദില്ലിയില്‍ നിന്നും വരുത്തിച്ചിരുന്ന വ്യാജ ഐഡന്റിറ്റി കാര്‍ഡ് പോക്കറ്റില്‍ കിടന്നിരുന്നതില്‍ മുറുകെ പിടിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു, അരുണ്‍ കുമാര്‍.

ഓകെ, താങ്കള്‍ വെയിറ്റ് ചെയ്യൂ. ഞാന്‍ അസൈലം കൈകാര്യം ചെയ്യുന്ന സെക്ഷനില്‍ കാര്യം പറയട്ടെ.

നിരത്തിയിട്ടിരുന്ന കസേരകളൊന്നില്‍ ഞാന്‍ ചെന്നിരുന്നു , മുന്‍പ് അസൈലത്തിനപേക്ഷിച്ച ചിലരോട് ആദികുറുമാന്‍ ചോദിച്ചറിഞ്ഞ്, അവര്‍ പറഞ്ഞതു പോലെ തന്നേയാണ് ഇത് വരേയായി ചെയ്തത്, ഇനിയും അവര്‍ പറഞ്ഞ പ്രകാരം തന്നെ കാര്യങ്ങള്‍ മുന്നോട്ട് പോയാല്‍ മതിയായിരുന്നു എന്ന് ചിന്തിച്ചിരിക്കുന്നതിന്നിടയില്‍, അകത്തു നിന്നു രണ്ടു സായിപ്പുമാര്‍ റിസപ്ഷനിലേക്ക് വന്നതും, റിസപ്ഷനിലുണ്ടായിരുന്ന മദാമ്മമാരില്‍ ഒന്ന് മിസ്റ്റര്‍. അരുണ്‍ കുമാര്‍ എന്നു വിളിക്കുന്നതു കേട്ടു.

എഴുന്നേറ്റ് വീണ്ടും റിസപ്ഷനിലേക്ക് നടന്നു.

യെസ് മാഡം?

ഇവരുടെ കൂടെ പൊയ്ക്കൊള്ളൂ.

ചെറുപ്പക്കാരായ രണ്ടു സായിപ്പു പോലീസുകാരും, യൂണിഫോമിലായിരുന്നില്ല, പകരം ടൈ ഒക്കെ കെട്ടി നല്ല സ്മാര്‍ട്ടായിരുന്നു.

കം വിത് അസ്, ഒരു ചെറുപ്പക്കാരന്‍ പറഞ്ഞു കൊണ്ട് നടന്നു. അവരുടെ പിന്നാലെ നടക്കുമ്പോള്‍, ദൈവമേ, ഇവരെങ്ങാനും ഇടിച്ച് എന്റെ കൂമ്പെടുക്കുമോ എന്നാലോചിച്ച് ശരീരം വിയര്‍ക്കാന്‍ തുടങ്ങി. നടന്ന് നടന്ന്, ഒന്നാം നിലയിലുള്ള ഒരു മുറിയിലെത്തി. ഒരു മേശ, എതിര്‍വശത്തായി രണ്ടു മൂന്നു കസേരകള്‍. വേറെ ഒരു വശത്ത് ഒരു കമ്പ്യൂട്ടര്‍, പിന്നെ അഡ്ജസ്റ്റ് ചെയ്യാവുന്ന തരത്തിലുള്ള ഫ്ലാഷ് ലൈറ്റ് , ട്രൈ പോഡില്‍ സ്ഥാപിച്ചിരിക്കുന്ന ഒരു ക്യാമറ തുടങ്ങിയവ ആ മുറിയില്‍ ഉണ്ടായിരുന്നു.

രണ്ടു ചെറുപ്പക്കാരും എനിക്ക് കൈ തന്നുകൊണ്ട് അവരുടെ പേരു പറഞ്ഞു, പിന്നെ ഇരിക്കാനും. ഒരു സായിപ്പ് മേശക്കപ്പുറമുള്ള അയാളുടെ കസേരയില്‍ ഇരുന്നു.

മേശക്കെതിര്‍വശമുള്ള ഒരു കസേരയില്‍ ഞാന്‍ ഇരുന്നു. തൊട്ടടുത്തതില്‍ മറ്റേ പോലീസുകാരനും.

ആദ്യം തന്നെ എന്റെ ബാഗ് തുറന്ന് , അതിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ എല്ലാം പുറത്തെടുത്ത് പരിശോധിച്ച് മറ്റൊന്നും ബാഗിലില്ല എന്നു ഉറപ്പ് വരുത്തി.

അതിനു ശേഷം, ചോദ്യങ്ങളുടെ ഒരു മെഗാ സീരിയലിന്നു തുടക്കം കുറിച്ചു.

ഓരോ ചോദ്യത്തിന്നും, മനസ്സില്‍ പറഞ്ഞ് പറഞ്ഞ് സ്ഫുടം ചെയ്ത് വച്ചിരിക്കുന്ന കഥയിലെ, സന്ദര്‍ഭമനുസരിച്ച് വളരെ വ്യക്തമായി തന്നെ ഞാന്‍ ഉത്തരം നല്‍കി.

അവരോട് ഞാന്‍ പറഞ്ഞ കഥയുടെ ചുരുക്കം ഇപ്രകാരം.

ഇന്ത്യയിലെ, കേരള സംസ്ഥാനത്തിലെ, തിരുവന്തപുരം ജില്ലയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന എന്റെ മുഖ്യ ജോലി, തിരുവനന്തപുരത്തു നിന്നും ലോഡ് നിറച്ച വാന്‍ കന്യാകുമാരിയിലെത്തിക്കുക എന്നതു മാത്രമായിരുന്നു. പച്ചക്കറി മുതല്‍, പല പല സാധനങ്ങള്‍ ലോഡായി കൊണ്ടു പോകാറുണ്ട്. കന്യാകുമാരിയില്‍ വണ്ടി എത്തിച്ച ശേഷം അവിടെയുള്ള ഏജന്റിനു വാന്‍ ഏല്‍പ്പിച്ചാല്‍ എന്റെ പണി കഴിഞ്ഞു. പിന്നെ അവിടെ നിന്നു തന്നെ പ്രതിഫലം വാങ്ങി തിരിച്ച് ബസ്സില്‍ വരുക. ഇതു മാത്രമായിരുന്നു ജോലി. അങ്ങനെ ഒരു ദിവസം ലോഡ് കൊണ്ട് പോകുമ്പോള്‍ പോലീസ് തടയുകയും, വാന്‍ പരിശോധനക്കിടയില്‍ വാനില്‍ ആയുധങ്ങളും,മറ്റ് സ്ഫോടക വസ്തുക്കളും ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. കൊണ്ടു പോകുന്ന സാധനങ്ങള്‍ക്കിടയില്‍ സ്ഫോടകവസ്തുക്കളും, ആയുധങ്ങളും ഒളിപ്പിച്ച് വക്കുന്നുണ്ടായിരുന്നു എന്ന് എനിക്കറിവില്ലായിരുന്നു, അതിനാല്‍ തന്നെ പോലീസിന്റെ പിടിയിലായ ഞാന്‍ അവരുടെ പിടിയില്‍ നിന്നും രക്ഷപെട്ട് ഒളിവില്‍ കഴിഞ്ഞു. ഒളിവില്‍ കഴിയുന്നതിന്നിടക്ക് മാധ്യമങ്ങളിലൂടെയാണ് ഈ ആയുധങ്ങള്‍ കന്യാകുമാരിയില്‍ നിന്നും ബോട്ടില്‍ ശ്രീലങ്കയിലെ എല്‍ ടി ടി പ്രവര്‍ത്തകര്‍ക്ക് കടത്തുന്ന ഒരു സംഘത്തിനു വേണ്ടിയായിരുന്നു ഞാന്‍ ജോലി ചെയ്തിരുന്നതെന്ന് മനസ്സിലായത്.

പുറത്തിറങ്ങിയാല്‍ ഞാന്‍ ജോലി ചെയ്തിരുന്ന സംഘത്തിന്റെ പ്രവര്‍ത്തകര്‍ ആരാണെന്ന് പോലീസില്‍ പറയുമെന്ന് കരുതി ആ സംഘത്തിലെ ആളുകള്‍ ഒന്നുകില്‍ എന്നെ അപായപെടുത്തും, അതല്ലെങ്കില്‍ പോലീസ് പിടിക്കും, രണ്ടായാലും നാട്ടില്‍ ജീവിക്കാന്‍ പറ്റില്ല എന്ന ഒരവസ്ഥയില്‍ ദില്ലിയിലേ പോകുകയും, ഒരു ഏജന്റു മുഖേന, റഷ്യയിലേക്കുള്ള വിസയെടുത്ത്, റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ വരുകയും, അവിടെ നിന്നും മറ്റൊരു ഏജന്റ് മുഖേന, ട്രെയിലറില്‍ ഹെല്‍ സിങ്കിയിലേക്കെത്തുകയും ചെയ്തു. റഷ്യയിലെ ഏജന്റിന്റെ കൈ വശമാണ് പാസ്പോര്‍ട്ടെന്നും ഞാന്‍ അവരോട് പറഞ്ഞു.

അവര്‍ എത്ര മാത്രം എന്റെ കെട്ടുകഥ വിശ്വസിച്ചു എന്നെനിക്കറിയില്ല, പക്ഷെ അവരുടെ മുഖ ഭാവത്തില്‍ നിന്നും, അവരുടെ മനസ്സിലുള്ളതെന്താണെന്ന് എനിക്കൊട്ടും മനസ്സിലാക്കുവാനും സാധിച്ചില്ല.
ചോദ്യോത്തര വേളക്കൊടുവില്‍, അവര്‍ എന്റെ പല പോസിലുമുള്ള ഫോട്ടോകള്‍, വിരലടയാളം, തുടങ്ങിയവ എടുക്കുകയും, എന്റെ ഐഡന്റിറ്റി കാര്‍ഡ് വാങ്ങി വക്കുകയും ചെയ്തു. അതിനു ശേഷം പത്തോളം പേജുകളുള്ള ഒരു റിപ്പോര്‍ട്ട് ഫിന്നിഷ് ഭാഷയില്‍ തയ്യാറാക്കി, അതിന്റെ സാരം എനിക്ക് ഇംഗ്ലീഷില്‍ പറഞ്ഞ് തന്നതിനു ശേഷം, (എന്റെ പേര്, വയസ്സ്, നാഷണാലിറ്റി, ഞാന്‍ പറഞ്ഞ കഥ, ഞാന്‍ റഷ്യയില്‍ നിന്നും ട്രെയിലറിലാണ് ഹെല്‍ സിങ്കിയില്‍ വന്നതെന്ന്, ഫിന്‍ലാന്റില്‍ പരിചയക്കാരൊന്നും ഇല്ല തുടങ്ങിയ വിവരങ്ങളാണ് അവര്‍ ആ റിപ്പോര്‍ട്ടില്‍ രേഖപെടുത്തിയിരുന്നത്) എന്റെ കയ്യൊപ്പുകള്‍ വാങ്ങി. പിന്നെ എനിക്ക് കൈ തന്നതിനു ശേഷം അവര്‍ എന്നോട് ഗുഡ് ലക്ക് എന്നും പറഞ്ഞു.

ദൈവമേ, എത്ര സൌമ്യരായ പോലീസുകാര്‍. നമ്മുടെ നാട്ടിലെ പോലീസായിരുന്നെങ്കില്‍, ഇടിച്ച് പണ്ടം കലക്കി, ചെറുപ്പത്തില്‍ കുടിച്ച മുലപ്പാല്‍ തുപ്പിച്ച് അപ്പോള്‍ തന്നെ സത്യം പറയിക്കുമായിരുന്നു. ഇത്ര നല്ല പോലീസുള്ള ഒരു രാജ്യത്ത് താമസിക്കാന്‍ സാധിച്ചാല്‍ അതു തന്നെ മഹാഭാഗ്യം.

അരുണ്‍കുമാര്‍ വരൂ, പോലീസുകാര്‍ എന്നെ വിളിച്ചു.

അവരുടെ പുറകെ നടന്ന് പോലീസ് സ്റ്റേഷന്റെ റിസപ്ഷനില്‍ ഞാനെത്തി. എന്റെ കൂടെയുള്ള പോലീസുകാരിലൊരുവന്‍, കയ്യിലുള്ള ചില ഡോക്യുമെന്റുകള്‍ റിസപ്ഷനില്‍ നല്‍കി. പിന്നെ ഒരു റെജിസ്റ്ററില്‍ എന്തൊക്കെയോ എഴുതിയതിന്നു ശേഷം, എന്നോട് പറഞ്ഞു, ഇതില്‍ എഴുതിയിരിക്കുന്നത്, താങ്കള്‍ ഇന്ന് രാവിലെ പോലീസ് സ്റ്റേഷനില്‍ നേരിട്ട് വന്ന്, അസൈലത്തിനായ് അപേക്ഷിച്ചെന്നും, മതിയായ രേഖകളില്ലാത്തതിനാല്‍, കോടതിയില്‍ നിന്നും ഒരുത്തരവുണ്ടാകുന്നതു വരെ ജയിലിലേക്കയക്കുന്നു എന്നുമാണ്. ഇവിടെ ഒരു ഒപ്പ് ഇടുക.

ആദികുറുമാന്‍ പറഞ്ഞ പ്രകാരം, അല്ലെങ്കില്‍ ചോദിച്ചറിഞ്ഞ പ്രകാരം, എന്റെ അപേക്ഷ ഫയലില്‍ സ്വീകരിച്ച് എന്നെ തത്ക്കാലം അസൈലം അപേക്ഷകര്‍ താമസിക്കുന്ന ക്യാമ്പിലേക്കാണു അവര്‍ വിടേണ്ടിയിരുന്നത്. ഇതിപ്പോള്‍ ജയില്‍ എന്നു പറഞ്ഞത്?

അല്ല സര്‍, ഞാന്‍ ഈ രാജ്യത്ത് കുറ്റമൊന്നും ചെയ്തിട്ടില്ലോ? സ്വന്തം രാജ്യത്ത് ജീവന്‍ അപകടപെടും എന്ന അവസ്ഥയില്‍ രാജ്യം വിട്ട് മറ്റൊരു രാജ്യത്ത് വന്ന് അഭയം ചോദിച്ചതു മാത്രമല്ലെ ഞാന്‍ ചെയ്ത ഒരു തെറ്റ്? അതിന് നിങ്ങള്‍ എന്നെ ജയിലില്‍ വിടുന്നതെന്തിന്?

മിസ്റ്റര്‍, അരുണ്‍ കുമാര്‍, താങ്കളുടെ ചോദ്യം ശരി തന്നെ. താങ്കളുടെ കൈ വശം വിശ്വസനീയമായ യോതൊരു രേഖകളും ഇല്ലാത്തതിനാലാണ്, ഞങ്ങള്‍ താങ്കളെ ജയിലിലേക്കയക്കുന്നത്. മറിച്ച് താങ്കളുടെ കയ്യില്‍ താങ്കളുടെ പാസ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ താങ്കളെ, ജയിലില്‍ അയക്കുന്നതിനു പകരം ഒരു പക്ഷെ അസൈലം അപേക്ഷകരുടെ ക്യാമ്പിലേക്ക് വിടുമായിരുന്നിരിക്കാം.

പാസ്പോര്‍ട്ടെടുത്തിരുന്നുവെങ്കില്‍ സ്വതന്ത്രമായി നടക്കേണ്ട ഞാന്‍ ഇതാ പാസ്പോര്‍ട്ടില്ല എന്ന ഒറ്റ കാരണത്താല്‍ ജയിലിലേക്ക്.

ജയിലെങ്കില്‍ ജയില്‍. മറ്റൊന്നും ആലോചിക്കാനോ, ചെയ്യാനോ ഇല്ലാത്തതിനാല്‍ ഞാന്‍ അവര്‍ പറഞ്ഞ സ്ഥലത്ത് ഒപ്പിട്ടു.

ഒപ്പിട്ട് കഴിഞ്ഞതും, എന്നെ ചോദ്യം ചെയ്ത രണ്ട് പോലീസുകാരും ഒരിക്കല്‍ കൂടി എനിക്ക് കൈ നല്‍കിയതിനു ശേഷം യൂണിഫോമിട്ട ഒരു പോലീസുകാരനെ ചൂണ്ടി കാട്ടി അയാളുടെ കൂടെ പൊയ്ക്കോള്ളുവാന്‍ പറഞ്ഞു.

ജീവിതത്തില്‍ ആദ്യമായി ഒരു ജയില്‍ വാസത്തിനു പോകുന്ന വിഹ്വലതകള്‍ ഒന്നും എന്നെ മതിച്ചിരിന്നില്ല എങ്കിലും, കുറ്റം ചെയ്യാതെ ജയിലില്‍ പോകേണ്ടി വരുന്നതിന്റെ വിഷമം എനിക്കുണ്ടായിരുന്നു എന്നു പറയാതെ വയ്യ.

പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കുറ്റവാളികളെ കയറ്റുന്ന ഒരു വാനില്‍ എന്നെ കയറ്റി, വാതില്‍ പുറത്ത് നിന്നും പൂട്ടി, ആ പോലീസുകാരന്‍ യാത്ര തിരിച്ചു.

ഏകദേശം ഒരു മണിക്കൂര്‍ നേരത്തെ യാത്രക്കൊടുവില്‍, ഗ്രാമപ്രദേശം എന്നു തോന്നിക്കുന്ന ഒരു സ്ഥലത്തെ നാലു നില കെട്ടിടത്തിന്റെ മുന്‍പില്‍ വാന്‍ നിന്നു. നാലു ചുറ്റും രണ്ടാള്‍ വലുപ്പത്തിലുള്ള മതില്‍കെട്ടിനകത്തുള്ള ആ കെട്ടിടത്തിന് വളരെ പഴക്കം തോന്നിച്ചിരുന്നു.

പൂട്ടിയ വാതില്‍ പോലീസുകാരന്‍ തുറന്നു തന്നു, പിന്നെ ആളുടെ കൂടെ ജയിലിന്റെ ഉള്ളിലേക്ക് ഞാന്‍ കയറി.

അവിടേയുള്ള റിസപ്ഷനില്‍ അയാള്‍ ആദ്യത്തെ പോലീസ് സ്റ്റേഷനില്‍ നിന്നും തന്നിരുന്ന ഡോക്യുമെന്റ്സ് കൈ മാറി. റിസപ്ഷനിലുണ്ടായിരുന്ന പോലീസുകാരന്‍ അവിടുത്തെ റജിസ്റ്ററില്‍ എന്റെ പേരുവിവരങ്ങള്‍ കുറിച്ച ശേഷം ആ റെജിസ്റ്ററില്‍ എന്റെ ഒപ്പ് വാങ്ങി.

ഒരു പോലീസുകാരന്‍ വന്ന്, എന്റെ ബാഗുകള്‍ എല്ലാം പരിശോധിച്ചു. ഞാന്‍ ധരിച്ചിരുന്ന വസ്ത്രങ്ങളുടെ പോക്കറ്റുകളും പരിശോധിച്ചു. പഴ്സില്‍ ഉണ്ടായിരുന്ന നൂറു മാര്‍ക്ക് റെജിസ്റ്ററില്‍ രേഖപെടുത്തി, പഴ്സ് അവരുടെ ലോക്കറില്‍ വച്ചു. പോക്കറ്റിലുണ്ടായിരുന്ന അര പായ്ക്കറ്റ് സിഗററ്റ് അവര്‍ എനിക്ക് തന്നെ തിരിച്ചു നല്‍കി.

എന്നെയും കൂട്ടി ഒരു പോലീസുകാരന്‍ മൂന്നാമത്തെ നിലയിലേക്ക് പോയി, അവിടെ ഒരു ടോയലറ്റ് കാണിച്ചു തന്നിട്ട് പറഞ്ഞു, ആവശ്യമുള്ളപ്പോള്‍ ഈ ടോയലറ്റ് ഉപയോഗിക്കാം. മുറിയിലുള്ള ബെല്‍ അമര്‍ത്തിയാല്‍ ഡ്യൂട്ടിയിലുള്ള പോലീസുകാരന്‍ മുറി തുറന്നു തരും.

ടോയലറ്റില്‍ നിന്നും നാലഞ്ചു മുറികള്‍ക്കപ്പുറത്തുള്ള ഒരു മുറിയുടെ വാതില്‍ അയാള്‍ തുറന്നു. പിന്നെ പുറത്ത് നിന്നും ആ വാതില്‍ അടക്കുകയും ചെയ്തു.

ഇടുങ്ങിയ ആ മുറിയില്‍, മങ്ങിയ വെളിച്ചം നല്‍കുന്ന ഒരു ബള്‍ബും ഒരു ചെറിയ കട്ടിലും, ബ്ലാങ്കറ്റും മാത്രം. പുറം കാഴ്ചകള്‍ കാണാന്‍ ഒരു ജനലോ, എന്തിന് വാതിലില്‍ ഒരു വിടവ് പോലും ഇല്ല. മുറിയുടെ ഒരു അരുകില്‍ ഒരു കുപ്പിയില്‍ വെള്ളം വച്ചിട്ടുണ്ട്. ഒരു മൂലക്ക് വേസ്റ്റ് കളയാനുള്ള ഒരു വേസ്റ്റ് ബിന്നുമുണ്ട്.

ദൈവമേ, ഇതാണോ ജയില്‍? ഇനിയുള്ള കാലം ഞാന്‍ ഇവിടെ ചിലവഴിക്കേണ്ടി വരുമോ?

സമയം കളയാന്‍ യാതൊരു വഴിയുമില്ല. ആകെയുള്ള ഒരു സമാധാനം സിഗററ്റ് വലിക്കാം എന്നുള്ളത് തന്നെ.

ഉച്ചയായപ്പോള്‍, എന്റെ മുറിയുടെ ഇരുമ്പുവാതിലിലുള്ള ഒരു ചെറിയ വാതില്‍ (സിനിമാ തിയറ്ററിലെ ടിക്കറ്റ് കൌണ്ടറിലുള്ള ദ്വാരത്തിനേക്കാളും അല്പം വലുത്) ആരോ തുറന്നു, പിന്നെ എന്നെ വിളിച്ച് കഴിക്കാനുള്ള ലഞ്ച് നല്‍കി. കുറച്ച് പുഴുങ്ങിയ ഉരുളക്കിഴങ്ങും, വായില്‍ വയ്ക്കുവാന്‍ കൊള്ളാത്ത മറ്റെന്തോ സാധനങ്ങളും.

പേരിനു മാത്രം ഒരുളക്കിഴങ്ങ് ഞാന്‍ കഴിച്ചു. ബാക്കിയുള്ളത് അതേ പടി വേസ്റ്റ് ബിന്നിലേക്ക് തട്ടി. മുറിയിലുണ്ടായിരുന്ന ബട്ടന്‍ അമര്‍ത്തിയപ്പോള്‍ പുറത്ത് ബെല്ലടിച്ചു.

ഒരു പോലീസുകാരന്‍ വന്നു വാതില്‍ തുറന്നു. എന്തു വേണം?

ടോയലറ്റില്‍ പോകണം.

ടോയലറ്റില്‍ പോയി ഞാന്‍ തിരികെ വന്ന് മുറിയില്‍ കയറിയതും, മുറി വീണ്ടും പൂട്ടി.

വലിച്ച് വലിച്ച് കയ്യിലുണ്ടായിരുന്ന സിഗററ്റുകള്‍ തീര്‍ന്നു. മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ കുറേ നേരം കിടന്നുറങ്ങി.

മുറിയുടെ വാതിലിലുള്ള കിളിവാതില്‍ തുറക്കുന്ന ശബ്ദം കേട്ടപ്പോഴാണ് എഴുന്നേറ്റത്. വീണ്ടും ഉച്ചക്ക് ലഭിച്ചതു പോലെയുള്ള ഭക്ഷണം തന്നെ. ഒരു ആപ്പിള്‍ മാത്രം അതികമുണ്ട്.

ആപ്പിള്‍ മാത്രം കഴിച്ച്, ബാക്കിയുള്ളത് അതേ പടി വേസ്റ്റ് ബിന്നിലിട്ടു. പിന്നെ വീണ്ടും കിടന്നുറങ്ങി.

പിറ്റേന്ന് രാവിലെ, വീണ്ടും കിളിവാതില്‍ തുറക്കുന്ന ശബ്ദം കേട്ടാണുണര്‍ന്നത്. മൊരിച്ച ബ്രെഡ്, വെണ്ണ, ജാം, പുഴുങ്ങിയ മുട്ട, ചായ തുടങ്ങിയവയായിരുന്നു രാവിലത്തെ ഭക്ഷണം. കൊള്ളാം.

ബെല്ലടിച്ച് മുറി തുറപ്പിച്ച് ടോയ് ലറ്റില്‍ പോയി, പല്ലെല്ലാം തേച്ച് ഫ്രെഷായി തിരിച്ചു മുറിയില്‍ കയറി, ഒന്നു പോലും ബാക്കി വക്കാതെ തന്നതെല്ലാം കഴിച്ചു. വയര്‍ ഒരു വിധം നിറഞ്ഞു. ബെല്ലടിച്ച് മുറിതുറപ്പിച്ച്, വേസ്റ്റ് ബിന്നിലുണ്ടായിരുന്ന വേസ്റ്റ് പുറത്ത് ടോയ് ലറ്റിനടുത്തുള്ള വലിയ വേസ്റ്റ് ബിന്നില്‍ കൊണ്ട് കളഞ്ഞ് തിരിച്ച് മുറിയില്‍ വന്നിരുന്നു. സിഗററ്റ് വലിക്കാന്‍ തോന്നിയെങ്കിലും, സിഗററ്റ് ഇല്ലായിരുന്നതിനാല്‍ ആ ആശ വെറുതേയായി.

സമയം ഒരു പത്ത് മണി കഴിഞ്ഞിരിക്കണം. ഒരു പോലീസുകാരന്‍ മുറിയുടെ വാതില്‍ തുറന്ന്, എന്നോട് അയാളുടെ കൂടെ വരാന്‍ ആവശ്യപെട്ടു. താഴെയുള്ള ഒരു ഓഫീസിലേക്കാണ് അയാള്‍ എന്നെ കൊണ്ട് പോയത്.

അവിടെ എന്നെ ആദ്യം ചെയ്ത രണ്ടു പോലീസുകാരും ഇരുന്നിരുന്നു.

രണ്ട് പോലീസുകാരും ഗുഡ് മോര്‍ണിങ്ങ് പറഞ്ഞുകൊണ്ട് എനിക്ക് കൈ നല്‍കി. അവര്‍ക്കെതിരായുള്ള ഒരു കസേരയില്‍ എന്നോട് ഇരിക്കാന്‍ ആവശ്യപെട്ടു.

തലേ ദിവസം ചോദ്യങ്ങള്‍ തന്നെ അവര്‍ വീണ്ടും ആവര്‍ത്തിച്ചു. പക്ഷെ തലേന്ന് ചോദിച്ച അതേ രീതിയില്‍ ചോദിക്കുന്നതിനു പകരം ചോദ്യങ്ങള്‍ തിരിച്ചും, മറിച്ചും, ഇടയില്‍ നിന്നുമൊക്കേയായാണ് അവര്‍ ചോദിച്ചത്.

എല്ലാത്തിനും തലേ ദിവസം നല്‍കിയ ഉത്തരം തന്നെ ഞാന്‍ നല്‍കി. എനിക്ക് കൈ നല്‍കി അവര്‍ യാത്ര പറഞ്ഞ് പോയി. വീണ്ടും ഇടുങ്ങിയ മുറിയിലേക്ക്. ഉച്ചക്ക് പതിവുപോലെയുള്ള ലഞ്ച്. പേരിനു മാത്രം കുറച്ച് കഴിച്ചു എന്നു വരുത്തി, ബാക്കിയുള്ളത് വേസ്റ്റ് ബിന്നിലേക്കിട്ടു.

സമയം മൂന്നു മണി കഴിഞ്ഞപ്പോള്‍, ഒരു പോലീസുകാരന്‍ വന്ന് മുറി തുറന്ന് പുറത്തേക്ക് വരുവാന്‍ ആവശ്യപെട്ടു. മറ്റുള്ള മുറിയിലുള്ള മൂന്നാലു പേരും പുറത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ നാലഞ്ചു പേരേയും ആ പോലീസുകാരന്‍ മുകളിലെ ടെറസ്സിലേക്ക് കൊണ്ട് പോയി. ഇരുമ്പു ഗ്രില്ലിട്ട്, കാഴ്ച ബംഗ്ലാവിലെ സിംഹകൂടുപോലെയുള്ള എന്നാല്‍ അല്പം വലുപ്പമുള്ള മുറികളായിരുന്നു ടെറസ്സില്‍ ഉണ്ടായിരുന്നത്. ഓരോരുത്തരേയും തനിച്ച് ഓരോ കൂട്ടിലാക്ക് അയാള്‍ വാതിലുകള്‍ താഴിട്ട് പൂട്ടി. ശുദ്ധ വായു ശ്വസിച്ച്, നടക്കാനോ, വല്ല വ്യായാമവും ചെയ്യുവാനുള്ള സമയമാണത്രെ ഇത്.

ഹാവൂ രണ്ട് ദിവസത്തിനുശേഷമാണ് ആകാശം കാണുന്നത്. ചെറുതായി മഞ്ഞ് പെയ്യുന്നുണ്ടായിരുന്നു.

എന്റെ തൊട്ടടുത്ത കൂട്ടില്‍ നടന്നിരുന്നവന്‍ ഒരു സിഗററ്റിനു തീകൊളുത്തുന്നതു കണ്ടപ്പോള്‍ എനിക്ക് ഒരു സിഗററ്റ് വലിച്ചാല്‍ കൊള്ളാമെന്നുള്ള ആശ തോന്നി.

എക്സ് ക്യൂസ് മി. വെയര്‍ ആര്‍ യു ഫ്രം?

ഹൈ. അയാം ഫ്രം ശ്രീലങ്ക.

കേന്‍ ഐ ഗെറ്റ് എ സിഗററ്റ് പ്ലീസ്?

സോറി ഐ ഡോണ്ട് ഹേവ് വണ്‍. നിനക്ക് സിഗററ്റു വേണമെങ്കില്‍ നിന്റെ മുറിയില്‍ പോകുമ്പോള്‍, ബെല്ലടിച്ച് പോലീസുകാരനെ വരുത്തുക. അയാളോട് ചോദിക്കുക. ആദ്യം അയാല്‍ തരില്ല, അപ്പോള്‍ വാതിലില്‍ വെറുതെ ശബ്ദമുണ്ടാക്കി സിഗററ്റ്, സിഗററ്റ് എന്ന് ഉറക്കെ വിളിച്ച് ചോദിച്ചുകൊണ്ടേ ഇരുന്നാല്‍ ഒരു പക്ഷെ സിഗററ്റ് കിട്ടിയേക്കും.

തിരിച്ച് മുറിയില്‍ ചെന്ന ഞാന്‍ ബെല്ലടിച്ചപ്പോള്‍ പോലീസുകാരന്‍ വന്ന് മുറി തുറന്നു. വാട് യു വാന്റ്?

സിഗററ്റ് വേണം.

ഒരക്ഷരം പോലും പറയാതെ അയാള്‍ അയാളുടെ പോക്കറ്റിലുണ്ടായിരുന്ന സിഗററ്റ് പായ്ക്കറ്റ് എടുത്ത് എനിക്ക് നല്‍കി. അതില്‍ 14 സിഗററ്റോളം ഉണ്ടായിരുന്നു!

പിറ്റേ ദിവസവും രാവിലെ എന്നെ താഴെ ഓഫീസിലേക്ക് വിളിപ്പിച്ചു. എന്റെ കേസന്വേഷിക്കുന്ന, എന്നെ ചോദ്യം ചെയ്ത അതേ പോലീസുകാര്‍.

അന്നും അതേ ചോദ്യങ്ങള്‍ തന്നെ അവര്‍ ചോദിച്ചു. അതേ ഉത്തരങ്ങള്‍ തന്നെ ഞാനും പറഞ്ഞു.

പിന്നീട് തുടര്‍ന്നു വന്ന രണ്ട് ദിവസങ്ങളിലും അവര്‍ വന്ന് അതേ ചോദ്യങ്ങള്‍ ചോദിച്ച് പോയി. എന്റെ ഉത്തരങ്ങള്‍ക്ക് യാതൊരു വിധ മാറ്റവും ഉണ്ടായിരുന്നില്ല.

ഒരേ ഒരു മണിക്കൂര്‍ മാത്രമാണ് ശുദ്ധവായു ശ്വസിക്കാനോ, പുറത്തെ എന്തെങ്കിലും പച്ചപ്പ് കാണുവാനോ സാധിക്കുന്നത്. ആകപ്പാടെ സംസാരിച്ചിരുന്നത്, ടെറസ്സില്‍ നടക്കാന്‍ കൊണ്ടു പോകുമ്പോള്‍ കാണുന്ന ആ ശ്രീലങ്കക്കാരനോടാണ്. അവനും അസൈലം അപേക്ഷകന്‍ തന്നെ. നാലാം ദിവസം നടക്കാന്‍ പോയപ്പോള്‍ അവനേയും കാണാതെയായി.

ജയിലിലെ ആ മുറിയിലേക്ക് വന്നിട്ട് അഞ്ചു ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇടുങ്ങിയ ആ മുറിയില്‍, തീരെ രുചിയില്ലാത്ത ഭക്ഷണം കഴിച്ച്, ജീവിതത്തിനോട് തന്നെ എനിക്ക് വിരക്തി തോന്നി തുടങ്ങി.

ആറാം ദിവസം രാവിലെ, ബ്രേക്ക് ഫാസ്റ്റെല്ലാം കഴിച്ച് വെറുതെ കിടക്കുന്ന സമയത്ത്, ഒരു പോലീസുകാരന്‍ മുറി തുറന്ന്, എന്നോട് ബാഗെടുത്ത് പുറത്തിറങ്ങാന്‍ പറഞ്ഞു.

ബാഗെടുത്ത് ഞാന്‍ അയാളുടെ കൂടെ താഴെ റിസപ്ഷനില്‍ പോയി. അവിടെയുണ്ടായിരുന്ന ഒരു റെജിസ്റ്ററില്‍ അവര്‍ എന്നോട് ഒപ്പ് വക്കുവാന്‍ ആവശ്യപെട്ടു, റെജിസ്റ്ററില്‍ ഞാന്‍ ഒപ്പ് വച്ചപ്പോള്‍, ഒരു പോലീസുകാരന്‍ എന്റെ പഴ്സ് എനിക്ക് കൈമാറി.

ദൈവമേ എനിക്ക് സ്വാതന്ത്ര്യം കിട്ടിയോ? എന്നെ പുറത്ത് വിടുകയാണോ?

posted by സ്വാര്‍ത്ഥന്‍ at 8:39 PM

0 Comments:

Post a Comment

<< Home