Friday, January 12, 2007

സങ്കുചിതം - അമ്മച്ചി ദ ഗ്രേറ്റ്‌

URL:http://sankuchitham.blogspot.com/2006/08/blog-post.htmlPublished: 8/1/2006 12:34 AM
 Author: സങ്കുചിത മനസ്കന്‍
വര്‍ഷം 1992-93, സ്ഥലം കാപട്യങ്ങളുടെ നഗരമായ കൊച്ചി. ഞങ്ങള്‍ ടീനേജ്‌ ചുള്ളന്മാര്‍ കഴുത്തിറങ്ങികിടക്കുന്ന മുടിവളര്‍ത്തി, വായില്‍ ഇരുപത്തിനാല്‌ മണിക്കൂറും പാന്‍പരാഗും ചവച്ച്‌, ബാഗിക്കളസവും ഇട്ട്‌ നടക്കുന്ന മധുരമനോഹരടൈമ്‌!

ഒരു ദിവസം മൂരി എന്ന നാമധേയത്തില്‍ മാത്രം കോളേജില്‍ അറിയപ്പെടുന്ന ദീപക്‌ കാലത്തേ ക്ലാസില്‍ വന്നത്‌ ഒരു അല്‍ഭുതവാര്‍ത്തയുമായാണ്‌. അവന്റെ അമ്മച്ചിക്ക്‌ എന്തോ അത്ഭുത ശക്തി ലഭിച്ചിരിക്കുന്നുവത്രേ. കാരണം അവന്റെ അപ്പച്ചന്‌ മധുരാ കോട്സ്‌ ഫാക്ടറിയില്‍ ബുഡ്ഡകള്‍ക്കായി നടത്തിയ ഓട്ടമത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടിയത്രേ. ഇതു വന്ന്‌ ഞങ്ങളോട്‌ പറഞ്ഞു എന്ന ഒരേ ഒരു തെറ്റ്‌ ചെയ്തതിന്‌ അന്ന്‌ അവന്റെ തല തിന്നാന്‍ ഞങ്ങള്‍ തീരുമാനമെടുത്തു. ക്ലാസിലെ സാധാമെംബേഴ്സിന്‌ ഒരു സൈസ്‌ പട്ടികള്‍ക്ക്‌ കൊടുക്കുന്ന ബിസ്ക്കറ്റും, ഹൈക്കമാന്റ്‌ എന്നറിയപ്പെടുന്ന 'ടെറിബ്ബില്‍ ടെന്‍' മെംബേഴ്സിന്‌ ക്യാന്റീനില്‍ നിന്ന്‌ പൊറോട്ട വിത്ത്‌ ചട്നിയും (പൊറോട്ടക്ക്‌ ചട്ട്നി മാത്രമേ അവിടെ ലഭിക്കുള്ളൂ) ഒരു രൂപയുടെ സ്പെഷല്‍ ചായയും ആയിരുന്നു ചിലവ്‌. പറയുമ്പോള്‍ എല്ലാം പറയണമല്ലോ, ഞാനും മൂരിയുമെല്ലാം ഹൈക്കമാന്റ്‌ അംഗങ്ങള്‍ ആയിരുന്നു. ഇവന്‍ വീട്ടില്‍ ചെന്ന്‌ ചായകുടിച്ചുകൊണ്ടിരിക്കുമ്പോള്‍ അമ്മച്ചി ചോദിക്കുന്നു "ഇന്ന്‌ എത്ര ചിലവായെടാ" എന്ന്‌. 'കാലത്ത്‌ ഒരു ചായ, ഉച്ചക്ക്‌ ഒരു ഉപ്പുസോഡ, വൈകുന്നേരം ചായ പരിപ്പുവട മൊത്തം മൂന്ന്‌ രൂപാ അമ്പത്‌ പൈസ' എന്ന്‌ അവന്‍ മറുപടി പറഞ്ഞു. ഒരു ഹൈസ്ക്കൂള്‍ അധ്യാപികയായ അമ്മച്ചി അവന്റെ ചെവിക്ക്‌ പിടിച്ച്‌ തിരിച്ച്‌ പട്ടി ബിസ്ക്കറ്റിനും, പൊറോട്ടാ-ചുറ്റുവട്ടങ്ങള്‍ക്കും കൂടി മൂന്നര അല്ലേടാ എന്ന്‌ ചോദിച്ചു. ഇതെങ്ങനെ അമ്മച്ചി അറിഞ്ഞു എന്ന്‌ അവന്‍ ചോദിച്ചു. 'നീ അനങ്ങിയാല്‍ ഇനി ഞാനറിയും. ജസ്റ്റ്‌ റിമമ്പര്‍ ദാറ്റ്‌' എന്ന്‌ അമ്മച്ചിയും. ഇതായിരുന്നു അവന്റെ അത്ഭുതത്തിന്‌ നിദാനം.

ഞങ്ങളുടെ ക്ലാസില്‍ അനില്‍ക്കുമാര്‍ എന്ന ഒരു ഗെഡി ഉണ്ടായിരുന്നു. പെര്‍ഫക്റ്റ്‌ ജന്റില്‍മാന്‍ എന്ന്‌ പറയാവുന്ന ഒരുത്തന്‍. മഹാപാവം. പുസ്തകപ്പുഴു. ലവന്‍ ഒരു ദിവസം മുണ്ടുടുത്ത്‌ വന്നു. ഒരു ബാലചാപല്യക്കാരന്‍ ഉണ്ടായിരുന്നു ഞങ്ങളുടെ ക്ലാസില്‍. മൃദംഗന്‍ എന്ന ബിനോയ്‌. അവന്‍ വന്ന്‌ വെറുതേ നമ്മുടെ മുത്ത്‌ ഒന്ന്‌ പതുക്കെ തല്ലും. അനങ്ങാതിരിയെടാ എന്ന്‌ പറഞ്ഞാല്‍ ഒന്നുകൂടി ശക്തിയില്‍ തല്ലും. ഒന്നനങ്ങാതിരിക്കിഷ്ട്ടാ.... ഇവന്‍ ശക്തി അല്‍പം കൂടി കൂട്ടി ഒന്നുകൂടി പൂശും. സകല കണ്ട്രോളും വിട്ട്‌ നിര്‍ത്തടാ പട്ടീ എന്ന്‌ പറഞ്ഞാലോ ഉള്ള ശക്തി മുഴുവനും എടുത്ത്‌ അവന്‍ തല്ലും. പിന്നെ അവനെ പിടിച്ച്‌ കുനിച്ച്‌ നിര്‍ത്തി നടും പുറത്ത്‌ മുട്ട്‌ കൈ കൊണ്ട്‌ രണ്ടെണ്ണം ഇട്ടുകൊടുത്താല്‍ അതും കൊണ്ട്‌ പുറം ഉഴിഞ്ഞ്‌ സമാധാനത്തോടെ പൊയ്ക്കോളും. ഇതിനു പകരം അവന്‍ ആദ്യം നമ്മുടെ മുത്ത്‌ തട്ടുമ്പോള്‍ നമ്മള്‍ മിണ്ടാതെ നിന്നാല്‍ അവന്‍ അങ്ങ്‌ പൊയ്ക്കോളും. ആ ടൈപ്പ്‌ ഒരു ഞെരമ്പ്‌ ചെക്കന്‍. എന്നലും ആള്‍ പാവമാണ്‌.

ഈ അനില്‍ക്കുമാര്‍ മുണ്ട്‌ മടക്കി കുത്തി ചുള്ളന്‍ റോളില്‍ ക്ലാസില്‍ നില്‍ക്കുമ്പോള്‍ ഇവന്‍ വന്ന്‌ മടക്കി കുത്ത്‌ അഴിച്ചിടടാ എന്ന്‌ പറഞ്ഞു. പോടാ കീടമേ എന്ന്‌ അനിലും. ഉടനെ ചെക്കന്‍ അവന്റെ കേന്ദ്രക്കുത്തും സംസ്ഥാനക്കുത്തും ഒരു വലിക്ക്‌ തകര്‍ത്തു.

മുണ്ട്‌ താഴെ.

അനിലിന്റെ ഷര്‍ട്ട്‌ മുട്ടിറങ്ങി കിടക്കുന്ന റ്റൈപ്പ്‌ ആയതിനാല്‍ പെണ്‍കുട്ടികള്‍ പ്രതീക്ഷിച്ച ഒരു ത്രില്‍ അവര്‍ക്ക്‌ കിട്ടിയില്ല. അനില്‍ ഒരു 5 മിനിട്ട്‌ മൃദംഗനെ നോക്കി നിന്നു. എന്നിട്ട്‌ പതുക്കെ മുണ്ടെടുത്ത്‌ ഉടുത്തു. (ഇതെല്ലാം ഒരു സിനിമ ആയിരുന്നെങ്കില്‍ ആ അഞ്ച്‌ നിമിഷങ്ങള്‍ മ്യൂസിക്കോടുകൂടി ഗംഭീരമാക്കാമായിരുന്നു.)

എന്തും സംഭവിക്കാവുന്ന ആ നിമിഷങ്ങള്‍ക്കൊടുവില്‍ അവന്‍ മൃദംഗനോട്‌ പറഞ്ഞു. ഈ ക്ലാസിലെ ഏറ്റവും ചെറ്റ പരമനാണെന്നാണ്‌ ഞാന്‍ വിചാരിച്ചത്‌. ഇപ്പോ മനസിലായി നീയാണെന്ന്‌. ഇതു കേട്ട പരമന്‍ അഹ്ലാദപുളകിതനായി.

ഉഷാറായി ഒരു അടി കാണാമെന്നും, കുറച്ച്‌ നേരം കണ്ടതിനുശേഷം മൃദംഗന്‌ നലെണ്ണം കൊണ്ടു എന്ന്‌ ഉറപ്പുവരുത്തിയതിന്‌ ശേഷം പിടിച്ച്‌ മാറ്റാമെന്നും മന:പായസം ഉണ്ട ഞങ്ങള്‍ നിരാശരായി എന്ന്‌ പറയേണ്ടതില്ലല്ലോ. പക്ഷേ അനില്‍കുമാര്‍ "ചെറ്റ" എന്ന്‌ വിളിച്ചാല്‍ അവന്‍ മെഗാ ചെറ്റ ആയിരിക്കും എന്ന്‌ ഉറപ്പാണ്‌. അത്‌ എല്ലാവര്‍ക്കും സന്തോഷമുളവാക്കി. ക്ലാസിലെ യുധിഷ്ഠിരനാണല്ലോ അനില്‍. ഇതിലും ഭേദം അനില്‍ നാല്‌ പൂശ്‌ പൂശുകയായിരുന്നു എന്ന്‌ മൃദംഗന്‌ തോന്നി.

അന്ന്‌ സമരമായിരുന്നു. അല്‍പം കഴിഞ്ഞപ്പോള്‍ ഗെഡി ഞങ്ങളുടെ അടുത്ത്‌ വന്നു. ഞാന്‍, പീജീ, മൂരി ഇവരോടായി അവന്‍ പറഞ്ഞു:

'എനിക്ക്‌ മദ്യപിക്കണം. ഞാന്‍ ചെറ്റയാണ്‌'

അതുവരെ സ്മാളടികേസില്‍ വിര്‍ജിനിറ്റി കാത്തുസൂക്ഷിക്കുന്ന അവനില്‍ നിന്ന്‌ അത്‌ കേട്ടപ്പോള്‍ ഞങ്ങള്‍ക്ക്‌ സന്തോഷമായി.

ആട്ടെ കാശ്‌ എത്രയുണ്ട്‌?

അവന്‍ അഞ്ചുപോക്കറ്റും പേഴ്സിലെ അഞ്ചുകള്ളിയും അരിച്ചുപെറുക്കി പതിനേഴു രൂപാ അമ്പത്‌ പൈസാ ഒപ്പിച്ചു. ഒരുത്തനെ നന്നാക്കിയെടുക്കേണ്ടതെയിലേക്കാണല്ലോ എന്ന സമാധാനത്തോടെ ഞങ്ങളും പിരിവിട്ടു മൊത്തം നല്‍പ്പത്തഞ്ചു രൂപ ആയി. ഒരുകുപ്പി ആനമയക്കിയ്ക്ക്‌ 7 രൂപ. കടല 2.50, ബീഫ്‌ 4, ഇങ്ങിനെയായിരുന്നു അന്നത്തെ ചാര്‍ജ്‌. നാലാള്‍ക്ക്‌ നാല്‍പ്പത്തഞ്ച്‌ എന്താവാന്‍?

അതിനാല്‍ ആലുവ തുരുത്തിലെ നൂറ്റൊന്നുകറി ഷാപ്പില്‍ പോകാന്‍ തീരുമാനിച്ചു. കാരണം അവിടെ നല്ല ഗ്രാമാന്തരീക്ഷം. ആനമയക്കി കിട്ടും. ഒരു കുപ്പി അടിച്ചാല്‍ ഡേലോങ്ങ്‌ ഫലം കിട്ടും. തിരിച്ച്‌ വരുമ്പോള്‍ കുറേ വളഞ്ഞു പുളഞ്ഞ്‌ തിരിഞ്ഞ്‌ വരുന്ന ബസില്‍ കയറിയാല്‍ കുലുങ്ങി കുലുങ്ങി കിക്ക്‌ ഒന്ന്‌ കൂടി കൂടും. പൈസ കുറവായാല്‍ ഞങ്ങള്‍ അവലംഭിക്കുന്ന മാര്‍ഗ്ഗമാണിത്‌. ആനമയക്കി കള്ളിന്റെ കുപ്പിയുടെ അടിവശത്ത്‌ ചോറുപോലെ എന്തോ അടിഞ്ഞു കിടപ്പുണ്ടാകും. അതു കുലുക്കി കുടിച്ചാല്‍ ഏതു പ്രൊഫഷണല്‍ കുടിയനും ഇരുന്നു പോകും.

മൃദംഗന്‍ ചെറ്റസര്‍ട്ടിഫിക്കറ്റ്‌ കിട്ടിയതിന്റേയും മുണ്ടഴിക്കാന്‍ തോന്നിയ അഭിശിപ്ത്തനിമിഷത്തിന്റേയും ഫീലിങ്ങില്‍ ഒന്നരക്കുപ്പി കുലുക്കി കഴിച്ചു. അങ്ങനെ ഒരു മഹാപ്രാക്കിനേക്കൂടി ചീത്തയാക്കിയ സന്തോഷത്താല്‍ ഞങ്ങള്‍ തിരിച്ചു പോന്നു. അടുത്ത ദിവസം മൂരി വന്നത്‌ വീണ്ടും ഞടുക്കുന്ന വാര്‍ത്തയുമായാണ്‌.

കള്ളുകുടി കഴിഞ്ഞ്‌ കോളേജില്‍ റെസ്റ്റ്‌ ചെയ്ത്‌ ഉച്ചക്ക്‌ കൊണ്ടുവന്ന ചോറു കഴിച്ച്‌ 4 മണിക്കാണ്‌ ഞങ്ങള്‍ സമരദിവസവും വീട്ടിലെത്താറുള്ളത്‌. അന്നും അവനോട്‌ അമ്മച്ചി ചോദിച്ചുവത്രേ? നീയെന്തിനിന്ന്‌ ആലുവയില്‍ പോയെന്ന്‌? അനിലും ബിനോയിയും തമ്മില്‍ എനി പ്രോബ്ബ്ലംസ്‌? ഇവന്‌ ആധിയായി. ഇനി അയ്യര്‍ ദ ഗ്രേറ്റ്‌ പോലെ അമ്മച്ചി ദ ഗ്രേറ്റ്‌ എങ്ങാനും ആയോ?

മറ്റൊരു ദിവസം സൂര്യമാനസം സിനിമകണ്ട്‌ കരഞ്ഞ വികാരജീവിയായ മൂരി വീട്ടില്‍ ചെന്നപ്പോള്‍ നീ എന്തിന്‌ സിനിമ കണ്ടു കരയുന്നു കുഞ്ഞേ, ടെസ്റ്റ്‌ പേപ്പറിലെ മാര്‍ക്കുകള്‍ കൃത്യമായി പറയുക, നിന്നെയിന്ന്‌ യൂണിഫോം ഇടാത്തതിന്‌ ലാബില്‍ നിന്ന്‌ പുറത്താക്കിയോ? എക്സിറ്റ്രാ! കറക്റ്റായി കാര്യങ്ങള്‍ ചോദിക്കുന്നു.

ഇവന്‍ ഏകദേശം ഭ്രാന്തിന്റെ വക്കത്തായി. നല്ല കുട്ടിയായി. ഒരു ദിവസം രാവിലെ വന്ന അവന്‍ ചാലക്കുടീ റെയില്‍വേ സ്റ്റേഷനില്‍ വച്ച്‌ എന്റെ കഴുത്തിന്‌ കയറി ഒരു പിടി പിടിച്ചു. എന്തു ചെയ്തിട്ടും പിടി വിടുന്നില്ല. അവന്റെ മുത്ത്‌ ചിരിയാണെങ്കിലും പിടിക്ക്‌ ഒട്ടും മയമില്ലായിരുന്നു.

"എത്ര ദിവസമായെടാ ഇത്‌ തുടങ്ങിയിട്ട്‌?' അവന്‍ "അഞ്ചു മാസം" ഞാന്‍. 'ഇനി തുടരുമോ' അവന്‍ 'ഇല്ല' ഞാന്‍. കാര്യം ഇത്രയായിരുന്നു. തലേദിവസം ഇവന്റെ ചോറുമ്പാത്രം (ടിഫിന്‍ കാരിയര്‍) തുറന്നത്‌ പെങ്ങളായിരുന്നു. ഞാന്‍ കൃത്യമായി അതില്‍ എഴുതി ഇട്ടിരുന്ന മെസ്സേജ്‌ അവള്‍ എടുത്ത്‌ ചേട്ടാ ഇതുന്തുറ്റാ എന്ന്‌ ചോദിച്ച്‌ ഇവന്‌ കൊടുത്തു.

ഇവന്‍ എന്നെ കഴുത്തിന്‌ പിടിച്ചതുപോലെ അമ്മച്ചി അവളേയും കഴുത്തിന്‌ പിടിച്ചെത്രേ. ഞാന്‍ നല്‍കുന്ന മെസ്സേജുകള്‍ക്ക്‌ പാരിതോഷികമായി എനിക്ക്‌ സ്പെഷല്‍ ഓംലറ്റ്‌ തുടങ്ങിയ ഐറ്റംസ്‌ ഇവന്റെ ചോറിന്റെ കൂടെ കൈക്കൂലിയായി അമ്മച്ചി നല്‍കാറുണ്ടായിരുന്നു. എല്ലാം അന്നത്തത്തോടെ തീര്‍ന്നു. മിക്ക ഗെഡികളും അന്നുമുതല്‍ പാത്രത്തില്‍ ഊണ്‌ കൊണ്ടുവരുന്ന പരിപാടി നിര്‍ത്തി. ഒരു കാര്യം കൂടി: കൂടുതല്‍ പ്രശ്നമായേക്കാവുന്ന കാര്യങ്ങള്‍ ഞാന്‍ അറിയിക്കാറില്ലായിരുന്നു.
(എക്സാമ്പിള്‍: കള്ളുകുടി, ക്ലാസ്‌ കട്ട്‌ എക്സിട്രാ)......

എല്ലാം ഓര്‍മ്മകള്‍........

Track bugs, feature requests and team-member tasks using OnTime 2006. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! 100% .NET with SQL Server Backend. Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Free single user installations! $495 for 5-User Teams, $995 for 10-User Teams.

Download a Free Single-User Version Now!
($200 Value - Never Expires!)

issue tracker | agile | bug tracking software | help desk

posted by സ്വാര്‍ത്ഥന്‍ at 7:09 AM

0 Comments:

Post a Comment

<< Home