Wednesday, December 27, 2006

Suryagayatri സൂര്യഗായത്രി - രണ്ട് ചായക്കടകള്‍

നാട്ടിന്‍ പുറത്തെ ചായക്കട, പത്രംവായനയുടേയും, കൊച്ചുകൊച്ചു സന്തോഷങ്ങളുടേയും, നേരം പോക്കിനായുള്ള വഴക്കിലും മുങ്ങിക്കിടന്നു.

പ്ലേറ്റിലെ, പൊട്ടിച്ച്‌ ബാക്കിയായ ഉഴുന്നുവടയുടെ കഷണം ആരുടേയോ ധൃതി ഓര്‍മ്മിപ്പിച്ചു.

പകുതി തീര്‍ന്ന ചായഗ്ലാസ്സിനു മുകളില്‍ ലോകം വെട്ടിപ്പിടിച്ചതുപോലെ ഈച്ച ഇരുന്നു.

ചായപ്പാത്രത്തിലെ വെള്ളം, ചില ജീവിതം പോലെ തന്നെ തിളച്ചുകൊണ്ടിരുന്നു.

കണ്ണാടിക്കൂട്ടിലെ പലഹാരങ്ങള്‍ പ്രതീക്ഷയുമായി പുഞ്ചിരിച്ചുനിന്നു.

ദാരിദ്ര്യം, കയ്പ്പായി ഉള്ളില്‍ നില്‍ക്കുമ്പോഴും, മധുരമിട്ട്‌, പാലൊഴിച്ച്‌ ചായ കൂട്ടുമ്പോള്‍, ചായക്കടക്കാരന്റെ മുഖത്ത്‌, പരിചയത്തിന്റെ പുഞ്ചിരി മായാതെ നിന്നു.

അടുക്കളയിലേക്കെത്തി നോക്കിയ കണ്ണുകള്‍, ഭക്ഷണത്തില്‍ മേമ്പൊടിയായി വിതറുന്ന സ്നേഹം കണ്ട്‌, തിളങ്ങി.

നഗരത്തിലെ റസ്റ്റോറന്റ്‌ മിക്കാവാറും മൌനത്തില്‍ മുങ്ങിക്കിടന്നു.

ഏതോ ഒരു പാട്ട് ആരും ശ്രദ്ധിക്കാനില്ലാതെ പരിഭവത്തിന്റെ സ്വരത്തില്‍ ഓടിക്കൊണ്ടിരുന്നു.

കണ്ണാടി പോലെ തിളങ്ങുന്ന മേശ ഒന്നുകൂടെ അമര്‍ഷത്തിന്റെ സ്പര്‍ശം അനുഭവിച്ചു.

മറഞ്ഞിരിക്കുന്ന അടുക്കളയില്‍, വര്‍ണക്കൂട്ടുകള്‍ക്കിടയില്‍, അസ്തിത്വം തിരഞ്ഞ്‌, ഭക്ഷണം അലഞ്ഞുനടന്നു.

അവനും അവളും കണ്ണാടിച്ചില്ല് തുറന്ന്, അകത്തേക്ക്‌ വന്നു.

അവനെന്തോ പറഞ്ഞത്‌ പിടിച്ചെടുക്കാന്‍ കഴിയാത്ത അത്രയും മൃദുവായതുകാരണം, അവളുടെ കാതുകള്‍ നിസ്സഹായതയില്‍ തേങ്ങി.

എവിടെയോ എന്തോ ഉടയുന്ന ശബ്ദം, മാനേജരുടെ സ്വതവേ കാര്‍ക്കശ്യം നിറഞ്ഞ മുഖത്ത്‌, വീണ്ടും ചുളിവുകള്‍ വീഴ്ത്തി.

മുന്നില്‍ വെച്ച പാത്രങ്ങളിലെ ആഹാരം ജീവനില്ലാതെ കിടന്നു.

മിനുസമുള്ള നിലത്തേക്ക്‌ പൊഴിയാനാവാതെ, ചെരുപ്പുകളില്‍ നിന്ന് മണ്‍തരികള്‍ മോക്ഷം കാത്തിരുന്നു.

ആരോ വിട്ട്‌ പോയ നാണയങ്ങളിലേക്ക്‌ നോക്കിയ വെയിറ്ററുടെ മുഖത്ത്‌ ഒരു വിളറിയ പുഞ്ചിരി വന്ന് മാഞ്ഞു.

posted by സ്വാര്‍ത്ഥന്‍ at 8:48 AM

0 Comments:

Post a Comment

<< Home