Sunday, November 19, 2006

കുറുമാന്റെ കഥകള്‍ - വെട്ടിക്കൂട്ട്‌

URL:http://rageshkurman.blogspot.com/2006/11/blog-post.htmlPublished: 11/19/2006 5:23 PM
 Author: കുറുമാന്‍
പ്രിഡിഗ്രി ഒന്നാം വര്‍ഷം പരീക്ഷയെല്ലാം കഴിഞ്ഞ അവധിക്കാലത്ത്‌, ഒരു ദിവസം വൈകുന്നേരം അമ്മ പറഞ്ഞു, ഡാ നാളെ വൈകുന്നേരം ഞാന്‍ കൊച്ചിയില്‍ അമ്മേടെ അടുത്തൊന്നു പോകുന്നു. രണ്ടു ദിവസം കഴിഞ്ഞാല്‍ വരാം. നീ ഭക്ഷണം വല്ല ഹോട്ടലില്‍ നിന്നു കഴിച്ചോ.

നാളെ രാവിലെ നീ ആ ജോസിന്റെ ഇറച്ചിക്കടയില്‍ പോയി മോത്തിക്ക്‌ ഒരുകിലോ വെട്ടിക്കൂട്ട്‌ വാങ്ങി വാ. ഞാന്‍ അതു വേവിച്ച്‌ വക്കാം. പിന്നെ റേഷന്റെ പച്ചരിചോറും വച്ചു വക്കാം, മോത്തിക്ക്‌ മൂന്നു നേരോം ഭക്ഷണം കൊടുക്കാന്‍ മറക്കരുത്‌. പാവം മിണ്ടാ പ്രാണിയാ.

നേരം വെളുത്തു, പല്ലു തേപ്പ്‌, കുളി, തുടങ്ങിയ ദൈനംദിന പരിപാടികള്‍ കഴിഞ്ഞ്‌. പതിവുപോലെ, എട്ടു പത്ത്‌ ദോശ ചട്നിയില്‍ മുക്കി അകത്താക്കിയതിന്നു ശേഷം, പച്ചയില്‍, നീല കലര്‍ന്ന പ്ലാസിക്ക്‌ സഞ്ചി കാരിയറില്‍ വച്ച്‌, പൂച്ചക്കുളത്തുള്ള ജോസേട്ടന്റെ ഇറച്ചിക്കട ലക്ഷ്യമാക്കി എന്റെ സൈക്കിളില്‍ യാത്രയായി.

പോകുന്ന വഴിക്ക്‌ കച്ചേരിപാലം കലുങ്കുമ്മല്‍ വെറുതെ ഇരിക്കുകയായിരുന്ന സുഹൃത്തക്കളായ പ്രമോദ്‌, സുനില്‍, മുരളി, ബാബു എന്നിവരോട്‌ അമ്മ അമ്മയുടെ വീട്ടില്‍ പോകുകയാണെന്നും, ഉച്ചയോടു കൂടി വീട്ടില്‍ എത്തിയാല്‍ പന്നിമലത്ത്‌, റമ്മി തുടങ്ങിയ കലാമത്സരങ്ങള്‍ നടത്താം എന്നു പറഞ്ഞു.

ജോസേട്ടന്റെ കടയില്‍ പോയി, ഒരു കിലോ വെട്ടിക്കൂട്ട്‌ ഓര്‍ഡര്‍ തെയ്തു. പട്ടി പോലും കഴിക്കണോ, വേണ്ടയോ എന്ന് രണ്ടു തവണ ആലോചിക്കുന്ന തരത്തിലുള്ള വേസ്റ്റായ ഇറച്ചി കഷണങ്ങള്‍, കുടല്‍, തുടങ്ങിയ ഭാഗങ്ങളും, ആര്‍ക്കും വേണ്ടാത്ത നെയ്യും പൊതിഞ്ഞ്‌ ഒരൊന്നരകിലോവോളം വെട്ടിക്കൂട്ട്‌ ജോസേട്ടന്‍ എനിക്കു കൈമാറി. ഒരുകിലോവിന്റെ കാശ്‌ വാങ്ങി, അരകിലോ വെട്ടിക്കൂട്ട്‌ ഫ്രീയായി നല്‍കി, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചേലൂര്‍ ഇടവകയിലെ ഒരേ ഒരു വിശ്വാസി ജോസേട്ടന്‍ മാത്രം. നല്ല ഇറച്ചി ഒരു കിലോ പറഞ്ഞാല്‍ തൊള്ളായിരിമേ തരൂ. വെട്ടിക്കൂട്ടിന്റെ കാര്യത്തില്‍ പിശുക്ക്‌ തീരെ ഇല്ല, അല്ലെങ്കില്‍ ഉച്ചയാവുമ്പോള്‍ വേസ്റ്റ്‌ കുഴിച്ചു മൂടാന്‍ കുഴി നല്ല ആഴത്തില്‍ വെട്ടേണ്ടെ.

വെട്ടിക്കൂട്ട്‌ സഞ്ചിയില്‍ നിക്ഷേപിച്ച്‌, ഹാന്‍ഡിലില്‍ ഞാത്തി, അടുത്തുള്ള ചാക്കോവിന്റെ കടയില്‍ നിന്നും ഒരു വലിയ പാക്കറ്റ്‌ മോഡേണ്‍ ബ്രഡും വാങ്ങി ഞാന്‍ വീട്ടിലേക്ക്‌ തിരിച്ചു. അമ്മ വീട്ടിലില്ലെങ്കില്‍, മിക്കവാറും, എന്റെ ഭക്ഷണം, മുട്ടയില്‍ മൊക്കി പൊരിച്ച ബ്രെഡ്ഡ്‌ ആയിരിക്കും. അതാവുമ്പോള്‍, അമ്മ തരുന്ന ബത്ത മറ്റു എക്റ്റ്രാ കരിക്കുലര്‍ ആക്റ്റിവിറ്റീസിനുപയോഗിക്കാമല്ലോ?


മഞ്ഞ പൊടിയും, ഉപ്പുമിട്ട്‌ വേവിച്ച വെട്ടിക്കൂട്ടിന്റെ പാത്രവും, മോത്തിക്ക്‌ വച്ച ചോറും സ്റ്റോര്‍ മുറിയുടെ മൂലക്ക്‌ അമ്മ എടുത്തു വച്ചു.

എനിക്കുള്ള ബത്തയായി നൂറു രൂപയും നല്‍കി അമ്മ കൊച്ചിക്ക്‌ യാത്രയായി.

അമ്മ പോയി അരമണിക്കൂറിന്നകം, സുനിലും, ബാബുവും, മുരളിയും, പ്രമോദും വീട്ടില്‍ എത്തി ചേര്‍ന്നു.

വീട്ടില്‍ എത്തി രണ്ട്‌ റൗണ്ട്‌ റമ്മി കളിച്ചു കഴിഞ്ഞപ്പോഴേക്കും, അവന്മാരുടെ ഒരു ചോദ്യം. എന്താടാ ഇവിടെ കഴിക്കാന്‍ ഒന്നുമില്ലെ?

ഇല്ലടാ, വേണമെങ്കില്‍ നമുക്ക്‌ ബ്രെഡ്‌ കോഴിമുട്ടയില്‍ മുക്കി പൊരിക്കാം.

ബ്രെഡെങ്കില്‍ ബ്രെഡ്‌, നാലുപേരും ഓസിന്നു ഞണ്ണാന്‍ തയ്യാര്‍.

ബ്രെഡ്‌ പൊരിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി, മുട്ടയെടുക്കാന്‍ അരിക്കലത്തില്‍ എത്ര തപ്പിയിട്ടും, അരിയല്ലാതെ മുട്ട തടയാതിരുന്നപ്പോള്‍, മുട്ട കഴിഞ്ഞ കാര്യം എനിക്കോര്‍മ്മ വന്നു.

നിങ്ങള്‍ ഇരിക്ക്‌ ഞാന്‍ പോയിട്ട്‌ റോസില്യേച്ചീടെ വീട്ടില്‍ നിന്നും കോഴി മുട്ട വാങ്ങിയിട്ട്‌ ഉടനെ വരാം.

റോസില്യേച്ച്യേ, ആറു കോഴിമുട്ട വേണം. പശൂനെ കുളിപ്പിക്കുകയായിരുന്ന റോസില്യേച്ചിയോട്‌ ഞാന്‍ വന്ന കാര്യം അവതരിപ്പിച്ചു.

നീ അവിടെ ആ തിണ്ണേമ്മെ ഇരിക്കട ചെക്കാ, എന്റെ കാലേലപ്പടി ചേറാ, ഞാന്‍ ഈ പശൂനെ കുളിപ്പിച്ചട്ട്‌ എടുത്തു തരാം.

ആനയെ കുളിപ്പിക്കാന്‍ എടുക്കുന്ന സമയം എടുത്തു റോസില്യേച്ചി പശുവിനെ കുളിപ്പിക്കാന്‍. ദൈവമേ, കാലമാടന്മാര്‍ വീടു കുട്ടിച്ചോറാക്കിയിട്ടുണ്ടാകുമല്ലോ,എന്നു ചിന്തിച്ചുകൊണ്ട്‌ കോഴിമുട്ടയുമായി ഞാന്‍ വേഗം വീട്ടിലേക്ക്‌ നടന്നു.

മോത്തിയുടെ ആര്‍ത്തി പിടിച്ച കരച്ചിലും, കുരയും, ദൂരേക്ക്‌ തന്നെ കേള്‍ക്കുന്നുണ്ടായിരുന്നു. വെട്ടിക്കൂട്ടിന്റെ മണം പിടിച്ചിട്ടായിരിക്കും.

ചുരുങ്ങിയ പക്ഷം അവന്മാരുടെ കയ്യില്‍ നിന്നും ഒരു തെറിവിളിയെങ്കിലും പ്രതീക്ഷിച്ച്‌ വീട്ടിലേക്ക്‌ കയറിയ എന്നെ പുഞ്ചിരിയോടെ നാലുപേരും സ്വാഗതം ചെയ്യുന്നതുകണ്ടപ്പ്പോള്‍, അവന്മാര്‍ എന്തോ തരികിട ഒപ്പിച്ചിട്ടുണ്ടെന്ന് എനിക്ക്‌ മനസ്സിലായി.

ദാ മുട്ട കിട്ടി, വാ ബ്രെഡ്‌ പൊരിക്കാം, നാലു പേരോടുമായി ഞാന്‍ പറഞ്ഞു.

ഓഹ്‌, ഞങ്ങള്‍ക്ക്‌ വിശപ്പില്ല. നീ വേണമെങ്കില്‍ കഴിച്ചോ.

ഏയ്‌, നിങ്ങള്‍ക്ക്‌ വിശക്കുന്നു എന്നു പറഞ്ഞതു കാരണമല്ലെ, ഞാന്‍ മുട്ട വാങ്ങാന്‍ പോയത്‌?

അതൊക്കെ ശരി തന്നെ. പക്ഷെ നീയൊക്കെ ഇനി എന്നാ കുക്കിങ്ങ്‌ പഠിക്കുക എന്ന മറുചോദ്യമാണ്‌ അവര്‍ നാലുപേരും ഉന്നയിച്ചത്‌.

അല്ലാ, എന്താ ഇപ്പോ അങ്ങനെ ചോദിക്കാന്‍ കാരണം?

അതല്ല, ഇറച്ചി കറിയില്‍, മല്ല്യേം, മുളകും, ഒന്നും ഉണ്ടായിരുന്നില്ല അതാ പറഞ്ഞത്‌. കള്ളന്‍, ഞങ്ങളെ കണ്ടപ്പോള്‍ ഇറച്ചിക്കറി പാത്രം സ്റ്റോര്‍ മുറിയില്‍ കൊണ്ട്‌ പോയി ഒളിപ്പിച്ചു അല്ലെ? ഞങ്ങള്‍ക്ക്‌ നായേടെ മൂക്കാണ്ട മോനെ. ഞങ്ങള്‍ അതു മണത്തു കണ്ടുപിടിച്ചു. ചോറും ഒളിപ്പിച്ചു അല്ലെ? ഞങ്ങള്‍ മൂക്കു മുട്ടെ ചോറും, ഇറച്ചി കറിയും, ബ്രെഡും കഴിച്ചു. നിനക്ക്‌ നാലു കഷണം ബാക്കി വച്ചിട്ടുണ്ട്‌. വേണേല്‍ പോയി കഴിച്ചോ.

വെട്ടിക്കൂട്ടു കഴിക്കാന്‍ യോഗമില്ലാതായി പോയ മോത്തിയോ പാവം, അതോ മോത്തിയുടെ വെട്ടിക്കൂട്ട്‌ കഴിച്ച ഇവരോ പാവങ്ങള്‍ എന്നറിയാതെ പുറത്തേക്ക്‌ വന്ന പൊട്ടിച്ചിരി അടക്കിപിടിച്ച്‌ ഞാന്‍ നിന്നു.

posted by സ്വാര്‍ത്ഥന്‍ at 6:25 AM

0 Comments:

Post a Comment

<< Home