Thursday, September 28, 2006

::സാംസ്കാരികം:: - ഭാരതത്തെ അറിയുക (പി. പരമേശ്വരന്‍ )

ഭാരതത്തെ അറിയുക
പി. പരമേശ്വരന്‍

നിലവിലുള്ള ഏറ്റവും പ്രാചീന രാഷ്‌ട്രമാണ്‌ ഭാരതം. ഭാരതത്തിന്‌ തനതായ രാഷ്‌ട്രസങ്കല്‌പം ഉണ്ട്‌. ആധുനിക, പാശ്ചാത്യരാഷ്‌ട്ര സങ്കല്‌പത്തിന്റെ മാനദണ്‌ഡംവച്ച്‌ അതിനെ അളക്കേണ്ടതില്ല. രാഷ്‌ട്രം, നേഷന്‍ ഇവ പര്യായപദങ്ങളല്ല. ബ്രിട്ടീഷ്‌ ഭരണം സ്ഥാപിക്കപ്പെടുകയും ഇംഗ്ലീഷ്‌ വിദ്യാഭ്യാസം നിലവില്‍ വരികയും ചെയ്തതിനുശേഷം രണ്ടിനെയും സമാനാര്‍ത്ഥങ്ങളായി ഉപയോഗിക്കാറുണ്ട്‌. സ്വാമി വിവേകാനന്ദന്‍, മഹര്‍ഷി അരവിന്ദന്‍ തുടങ്ങിയവരും അങ്ങനെ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഭാരതീയ രാഷ്‌ട്രസങ്കല്‌പത്തിന്റെ അന്തഃസത്ത വിവേചിച്ചറിഞ്ഞവരായിരുന്നു അവര്‍. എന്നാല്‍, പാശ്ചാത്യരീതിയില്‍ മാത്രം ചിന്തിക്കാന്‍ പരിശീലിപ്പിക്കപ്പെട്ട ബുദ്ധിജീവികള്‍ ഈ വ്യത്യാസം മനസ്സിലാക്കാതെപോയി. ഭാരതീയ രാഷ്‌ട്രസങ്കല്‌പം വികൃതമായി കണക്കാക്കപ്പെട്ടു. പടിഞ്ഞാറന്‍ മുഴക്കോല്‍വച്ച്‌ ഭാരതം ഒരു രാഷ്‌ട്രമേ ആയിരുന്നില്ലെന്ന്‌ വിലയിരുത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു. അതിന്റെ ഫലമായി നിര്‍മ്മാണാവസ്ഥയിലിരിക്കുന്ന ഒരു നവരാഷ്‌ട്രമാണ്‌ ഭാരതം എന്ന വിശ്വാസം ഊട്ടിയുറപ്പിക്കപ്പെട്ടു. അത്‌ ഭാരതവിഭജനത്തില്‍ കലാശിച്ചു. സ്വാതന്ത്യ്‌രപ്രാപ്‌തിക്കുശേഷവും അവ്യക്തത തുടരുന്നു. നാമിന്ന്‌ നേരിടുന്ന പ്രശ്നങ്ങള്‍ക്കെല്ലാം അടിസ്ഥാനം ഈ അവ്യക്തതയാണ്‌.ഭാരതീയ രാഷ്‌ട്രസങ്കല്‌പം വൈദികമാണ്‌. അതിന്റെ ഏറ്റവും സ്‌പഷ്‌ടമായ നിര്‍വചനം അഥര്‍വവേദത്തില്‍ കാണാം. പൃഥ്വീസൂക്തം അതിന്റെ സമഗ്രമായ വിവരണവുമാണ്‌.

ലോകമംഗളം കാംക്ഷിച്ചുകൊണ്ട്‌ ജ്ഞാനികളായ ഋഷിമാര്‍ അനുഷ്ഠിച്ച തപസ്സിന്റെ ഫലമായിട്ട്‌ ബലസമ്പന്നവും ഓജസ്സ്വ‍ിയുമായ രാഷ്‌ട്രം നിലവില്‍ വന്നു. രാഷ്‌ട്രവിധാതാക്കള്‍ ഋഷിമാരായിരുന്നു. രാഷ്‌ട്രത്തിന്റെ ഊര്‍ജ്ജം അവര്‍ തപസ്സിലൂടെ നേടിയതാണ്‌. അവരുടെ ലക്ഷ്യം ലോകമംഗളമായിരുന്നെന്ന്‌ ഈ മന്ത്രം വ്യക്തമാക്കുന്നു. പാശ്ചാത്യ രാഷ്‌ട്രസങ്കല്‌പത്തില്‍ നിന്ന്‌ തികച്ചും വിഭിന്നമാണിത്‌. ഋഷിമാരല്ല, വിജേതാക്കളാണ്‌ പാശ്ചാത്യ രാഷ്‌ട്രങ്ങളുടെ നിര്‍മ്മാതാക്കള്‍. തപസ്സിലൂടെയല്ല, വെട്ടിപ്പിടിത്തത്തിലൂടെയാണവര്‍ അതിനു രൂപംനല്‍കിയത്‌. അവരുടെ ലക്ഷ്യം ലോകമംഗളമായിരുന്നില്ല, അധികാര പ്രമത്തതയായിരുന്നു. ധ്രുവങ്ങള്‍ തമ്മിലുള്ള ഈ അന്തരം ഈ സങ്കല്‌പങ്ങളില്‍ കാണാം.

നാലു പതിറ്റാണ്ടിലേറെ പഴക്കമില്ലാത്ത പാശ്ചാത്യ രാഷ്‌ട്രസങ്കല്‌പത്തില്‍നിന്ന്‌ വിഭിന്നവും തികച്ചും ഭാവാത്‌മകവും വിശ്വമംഗള ചിന്തയില്‍ അധിഷ്ഠിതവും ആണ്‌ ഭാരതീയ രാഷ്‌ട്രസങ്കല്‌പം. ഈ രാഷ്‌ട്രസങ്കല്‌പം ഉള്‍ക്കൊള്ളാന്‍ കേവലം പാണ്‌ഡിത്യം കൊണ്ടുമാത്രം സാദ്ധ്യമല്ല. പാശ്ചാത്യമായ പഠനപദ്ധതിയും പര്യാപ്‌തമല്ല. ഭാരതത്തിന്റെ ആത്‌മാവിഷ്കാരശൈലിയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച കൂടിയേ കഴിയൂ. ഇവിടെയാണ്‌ ചരിത്രകാരന്മാര്‍ പലപ്പോഴും വഴിതെറ്റിപ്പോകുന്നത്‌.

ഇത്ര വിശാലവും വൈവിദ്ധ്യപൂര്‍ണവുമായ ഭൂപ്രദേശം മുഴുവന്‍ ഒരു മൂശയില്‍ വാര്‍ത്തെടുത്തതുപോലെ ഏകതാനമായി വളര്‍ന്നുവന്നില്ല എന്നത്‌ സ്വാഭാവികം മാത്രമല്ല അനുഗ്രഹം കൂടിയായിരുന്നു. ഭരണപരമായ ഏകത എളുപ്പമായിരുന്നില്ല എന്നു പറയേണ്ടതില്ലല്ലോ. ഭരണപരമായ ഏകത രാഷ്‌ട്രസങ്കല്‌പത്തിന്റെ മുഖ്യഘടകമായി കാണുന്ന പാശ്ചാത്യശൈലി സ്വായത്തമാക്കിയവര്‍ക്ക്‌ ഭാരതം ഒരു രാഷ്‌ട്രമായിരുന്നു എന്ന്‌ അംഗീകരിക്കാന്‍ പ്രയാസമുണ്ടാകും. എന്നാല്‍, ഭാരതീയ ദൃഷ്‌ടിയില്‍ ഭരണപരമായ ഏകതയെക്കാള്‍ പ്രധാനം സാംസ്കാരികമായ ഏകതയായിരുന്നു. അത്‌ വളര്‍ത്താനും ശക്തിപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ എല്ലാക്കാലവും തുടര്‍ന്നുപോന്നു. ഋഷിമാരും ആദ്ധ്യാത്‌മിക ആചാര്യന്മാരും ആയിരുന്നു അതിന്‌ മുന്‍കൈയെടുത്തത്‌. കവികളും കലാകാരന്മാരും അത്‌ പിന്തുടര്‍ന്നു. തീര്‍ത്ഥയാത്രകളും പുണ്യക്ഷേത്രങ്ങളും വേദേതിഹാസങ്ങളും സാര്‍വത്രികമായി ഈ ഏകീകരണപ്രക്രിയയ്ക്ക്‌ ചൈതന്യം പകര്‍ന്നു. അങ്ങനെ ഏകഭാരതം എന്ന സങ്കല്‌പം അഖണ്‌ഡമായിത്തുടര്‍ന്നു.

ഈ പശ്ചാത്തലത്തില്‍ ഭരണപരമായ സങ്കല്‌പങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും പൊതുവായ രൂപങ്ങളും ഭാവങ്ങളും ആര്‍ജ്ജിക്കാന്‍ കഴിഞ്ഞു. വ്യത്യസ്ത ഭരണക്രമങ്ങളുണ്ടായിരുന്നെങ്കിലും രാജവാഴ്ചപോലും ഏകാധിപത്യപരമായിരുന്നില്ല. ധര്‍മ്മത്തിനായിരുന്നു മേല്‍ക്കോയ്‌മ. എല്ലാവരും അതനുസരിക്കാന്‍ ബാദ്ധ്യസ്ഥരുമായിരുന്നു.

ഭാരതം ഹിന്ദുരാഷ്‌ട്രമാണ്‌ എന്നതിന്‌ അര്‍ത്ഥം മതരാഷ്‌ട്രമാണ്‌ എന്നല്ല. ധര്‍മ്മരാഷ്‌ട്രമാണ്‌ എന്നാണ്‌. വൈദികധര്‍മ്മം, സനാതനധര്‍മ്മം എന്നിവയെ പര്യായമായി പില്‍ക്കാലത്ത്‌ ഉപയോഗിക്കപ്പെട്ടതാണ്‌ ഹിന്ദുധര്‍മ്മം എന്ന പദം. അത്‌ മതത്തിന്റെ പേരല്ല. ധര്‍മ്മത്തിന്റെ വിശാലസങ്കല്‌പത്തില്‍ ഒരംശമേ ആകുന്നുള്ളു മതം. ഇംഗ്ലീഷില്‍ ഝഫവയഭയസഷ എന്നുപയോഗിക്കുന്നതിന്‌ തുല്യമായി മതത്തെ കാണുകയാണെങ്കില്‍ അനേകം മതങ്ങളുടെ കൂട്ടായ്‌മയാണ്‌ ഹിന്ദുധര്‍മ്മം എന്നുപറയാം. ആ അര്‍ത്ഥത്തില്‍ മതം ഉപാസനാസമ്പ്രദായമാണ്‌. അവയ്ക്കെല്ലാം തുല്യമായ അംഗീകാരം ഭാരതം നല്‍കിയിരുന്നു. ഭരണകൂടം മതകാര്യങ്ങളില്‍ പക്ഷം പിടിക്കുകയോ ഇടപെടുകയോ ചെയ്തിരുന്നില്ല. ഭരണകര്‍ത്താവിന്റെ മതം ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചിരുന്നില്ല. ഇതിന്‌ ഏക അപവാദം ഒരുപക്ഷേ, അശോകചക്രവര്‍ത്തി മാത്രമായിരുന്നു. വിദ്യാഭ്യാസം, കൃഷി, വ്യവസായം തുടങ്ങിയ പൊതുജീവിതമേഖലകളെ ഒന്നും തന്നെ ഭരണകര്‍ത്താവിന്റെ മതനിഷ്ഠ സ്വാധീനിച്ചില്ല. തക്ഷശില, നലാന്റ മുതലായ സര്‍വകലാശാലകള്‍ ഹിന്ദു-ബൗദ്ധ ഭരണകൂടം മാറിവന്നപ്പോഴും ഒരുപോലെ സംരക്ഷിക്കപ്പെട്ടു. ഭാരതത്തിനു വെളിയില്‍നിന്നുവന്ന അക്രമകാരികളാണ്‌ അവയെ നശിപ്പിച്ചത്‌. നലാന്റ നശിപ്പിച്ചത്‌ ബക്ത്യാര്‍ ഖില്‍ജി ആയിരുന്നു.

ഓരോ രാഷ്‌ട്രത്തിനും അതിന്റെ തനിമ ഉണ്ട്‌. 'ചിതി' എന്ന്‌ അതിനെ ദീനദയാല്‍ജി വിളിച്ചു. ഭാരതത്തിന്റെ ആത്‌മാവ്‌ ആത്‌മീയതയിലാണെന്ന്‌ വിവേകാനന്ദന്‍ ചൂണ്ടിക്കാണിച്ചു. ആത്‌മീയത ഭൗതികതയുടെ നിഷേധമല്ല. ഭാരതീയരാഷ്‌ട്രത്തെ നിലനിറുത്തുന്നതും സംയോജിപ്പിക്കുന്നതും ഹിന്ദുധര്‍മ്മവും അതിന്റെ ആവിഷ്കാരമായ സംസ്കാരവുമാണ്‌. കാലദേശാവസ്ഥകള്‍ക്കനുസരിച്ച്‌ ആവിഷ്കാരശൈലിയില്‍ വൈരുദ്ധ്യമുണ്ടാകാമെങ്കിലും മൗലികമായി സംസ്കാരം ഒന്നാണ്‌. ഭാരതഭൂമിയോടുള്ള സമീപനം, ധര്‍മ്മത്തിലുള്ള നിഷ്ഠ, പാരമ്പര്യത്തിലുള്ള അഭിമാനം, സാംസ്കാരികമായ ഏകത ഇവ ഭാരതത്തെ ഏകരാഷ്‌ട്രമാക്കുന്നു. രാഷ്‌ട്രസങ്കല്‌പം, രാഷ്‌ട്രഭക്തി, രാഷ്‌ട്രധര്‍മ്മം എന്നിവയില്‍ സമാനതയുള്ളവരെ ഇവിടത്തെ ദേശീയസമൂഹമായി കണക്കാക്കാം. മതമോ ഭാഷയോ എന്തെന്നത്‌ പ്രശ്നമല്ല. ഈ വിശാലാര്‍ത്ഥത്തിലാണ്‌ ഹിന്ദുരാഷ്‌ട്രം എന്ന പദം ഉപയോഗിക്കപ്പെടുന്നത്‌.

സമീപകാലത്തായി രാഷ്‌ട്രങ്ങളുടെ സ്വത്വം നിര്‍വചിക്കാനുള്ള പുതിയ ശ്രമങ്ങള്‍ നടന്നുവരുന്നു. ഏക ധ്രുവലോകം നിലവില്‍ വന്നതിനുശേഷം നാഗരികതകളുടെ സംഘര്‍ഷം ചര്‍ച്ചകളുടെ കേന്ദ്രബിന്ദുവായി. നാഗരികതകളെ മതവുമായി ബന്‌ധപ്പെടുത്തി നിര്‍വചിക്കപ്പെട്ടു. പുതിയ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്‌ സാമുവല്‍ ഹണ്ടിംഗ്‌ടണ്‍ ആണ്‌. "who are we" എന്ന പുതിയ ഗ്രന്ഥത്തില്‍ അമേരിക്കയുടെ സ്വത്വത്തെ നിര്‍വചിക്കാന്‍ അദ്ദേഹം മുതിരുന്നു. ആംഗ്ലോ സാക്‌സന്‍ പ്രൊട്ടസ്റ്റന്റ്‌ പാരമ്പര്യമുള്‍ക്കൊള്ളുന്ന രാഷ്‌ട്രം (ഡബ്‌ള്യൂ.എ.എസ്‌.പി) എന്ന ചുരുക്കെഴുത്തിലേക്ക്‌ അദ്ദേഹം ഒതുങ്ങുന്നു. എല്ലാ രാഷ്‌ട്രങ്ങളുംതന്നെ മതാധിഷ്ഠിത ദേശീയസങ്കല്‌പത്തിലേക്കു വന്നുകൊണ്ടിരിക്കുകയാണ്‌-അദ്ദേഹം സമര്‍ത്ഥിക്കുന്നു.

ഹിന്ദുരാഷ്‌ട്രമെന്ന നമ്മുടെ സങ്കല്‌പം ഇതില്‍നിന്ന്‌ വിഭിന്നവും എത്രയോ അധികം വിശാലവുമാണ്‌. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഭാരതീയ ദേശീയതയെ സങ്കുചിതമായ സങ്കല്‌പങ്ങളിലേക്ക്‌ വലിച്ചിഴയ്ക്കാന്‍ ശ്രമങ്ങള്‍നടന്നു. മതാടിസ്ഥാനത്തിലുള്ള ലീഗിന്റെ ദ്വിരാഷ്‌ട്രവാദം അതില്‍ ഒന്നായിരുന്നു. എന്നാല്‍, നിറം, നിരീശ്വരത്വം, വംശം ( Black, Etheist, Dravidian ) എന്ന രാഷ്‌ട്രസങ്കല്‌പം ഇടക്കാലത്ത്‌ ഏറെ ശക്തിയാര്‍ജിച്ചെങ്കിലും സ്വയം ഉപേക്ഷിക്കേണ്ടിവന്നു. മാര്‍ക്‌സിസ്റ്റ്‌ ഭാഷാ രാഷ്‌ട്രവാദവും തിരസ്കരിക്കപ്പെട്ടു.

ഹിന്ദുവിന്റെ നിര്‍വചനം പൗരാണികമായിത്തന്നെ മതവുമായി ബന്‌ധപ്പെടുത്തിയായിരുന്നില്ല.
'ആ സിന്‌ധു സിന്‌ധു പര്യന്താ യസ്യ ഭാരതഭൂമികാ
പിതൃഭുഃ പുണ്യഭൂശ്ചൈവ സവൈ ഹിന്ദുരിസ്‌മൃത: എന്ന നിര്‍വചനം ഇതിന്‌ തെളിവാണ്‌.

കടപ്പാട്‌ : കേരളകൗമുദി ഓണ്‍ലൈന്‍.കോം

posted by സ്വാര്‍ത്ഥന്‍ at 3:34 AM

0 Comments:

Post a Comment

<< Home