Wednesday, August 09, 2006

Sakshi (സാക്ഷി) - രൂപാന്തരം

URL:http://sakshionline.blogspot.com/2006/08/blog-post_07.htmlPublished: 8/8/2006 9:15 AM
 Author: സാക്ഷി

"എനിക്കു മലയാളം പഠിക്കണം"
അവള്‍ ദേവന്‍റെ മുഖത്തുനോക്കുന്നുണ്ടായിരുന്നില്ല.
എന്തിനെന്ന് ദേവന്‍ ചോദിക്കില്ലെന്നറിയാമായിരുന്നിട്ടും അവള്‍ വെറുതെ ആശിച്ചു.
ചോദിക്കുകയാണെങ്കില്‍ "എനിക്ക് ദേവന്‍റെ പുസ്തകങ്ങളെല്ലാം വായിക്കണമെന്ന്"
ആവേശത്തോടെ പറയണം.
പക്ഷെ ദേവന്‍ കൃഷ്ണമണികള്‍ മാത്രമുയര്‍ത്തി അവളെ നോക്കി.
കണ്ണുകളില്‍ അവള്‍ക്കുമാത്രം തിരിച്ചറിയാവുന്ന ചിരി.

ദേവനിത് പ്രതീക്ഷിച്ചിരുന്നു.
പത്രക്കാരുടെ ചോദ്യം അയാളും കേട്ടിരുന്നുവല്ലോ.
മലയാളമറിയില്ലെന്നും ദേവന്‍റെ ഒരു പുസ്തകവും ഇതു വരെ വായിച്ചിട്ടില്ലെന്നും
എങ്ങിനെ അവരോട് പറയും.
ഒരുമിച്ചുള്ള ഒരു ഫോട്ടോയെടുക്കാനാണെന്നു പറഞ്ഞതുകൊണ്ടാണ്
അവള്‍ പൂമുഖത്തേയ്ക്കു വന്നത്.
അല്ലെങ്കില്‍ എല്ലാം കേട്ടുകൊണ്ട് അകത്തെ മുറിയില്‍ കമിഴ്ന്നു കിടക്കുകയേയുള്ളൂ.
എവിടെയും താന്‍ ഒരധികപ്പറ്റാണെന്ന് അവള്‍ കരുതി.
എത്ര ശ്രമിച്ചിട്ടും മറിച്ചൊന്ന് സ്ഥാപിക്കാനോ
അവളെ വിശ്വസിപ്പിക്കാനോ ദേവന് കഴിഞ്ഞുമില്ല.

ഫോട്ടോ സെഷനിടയില്‍ അങ്ങനെ ഒരു ചോദ്യം ദേവനും പ്രതീക്ഷിച്ചിരുന്നില്ല.
അശ്വിനിയോടു ചോദ്യങ്ങള്‍ ഒഴിവാക്കണമെന്ന്
ദേവന്‍ പ്രത്യേകം പറയുകയും ചെയ്തിരുന്നു.
പേരു ചോദിച്ചപ്പോള്‍ അവള്‍ സോഫിയയെന്നും
ദേവന്‍ അശ്വിനിയെന്നും പറഞ്ഞതുതന്നെ പത്രക്കാരില്‍ ചിരി പടര്‍ത്തി.
ദേവനെ ദയനീയമായൊന്നു നോക്കിയിട്ട് അവള്‍ തിരുത്തി "അശ്വിനി സോഫിയ'!

അവളെന്നും സോഫിയയെന്നു വിളിക്കപ്പെടാനാണ് ആഗ്രഹിച്ചത്.
സോഫിയ അവളുടെ അമ്മയുടെ പേരായിരുന്നു.
അശ്വിനി അവള്‍ക്ക് അച്ഛനിട്ട പേരും.
അതുകൊണ്ടു തന്നെ പേരിന്‍റെ ആദ്യഭാഗത്തോട് അവള്‍ക്ക് വെറുപ്പായിരുന്നു.
അശ്വിനിയുടെ കൂടെ സോഫിയയെന്നുള്ള പേര് അവള്‍ സ്വയം കൂട്ടിച്ചേര്‍ത്തു,
അവളൊറ്റയ്ക്കല്ലെന്നു ബോധ്യപ്പെടാന്‍.
ദേവന്‍ ഒരിക്കലും അവളെ സോഫിയയെന്നുവിളിച്ചിട്ടില്ല.
അശ്വിനിയായിരുന്നു ദേവനിഷ്ടം.
ദേവനോടൊഴികെ‌‌ അശ്വിനിനിയെന്നു വിളിച്ചവരോടൊക്കെ സോഫിയ കയര്‍ത്തു.
അറിയാവുന്ന മലയാളത്തില്‍ അര്‍ത്ഥമറിയാതെ ചീത്ത വിളിച്ചു.
അശ്വിനിയെന്ന വിളി അച്ഛനെയോര്‍മ്മിപ്പി‍ക്കുന്നു.
അപ്പോള്‍ വായില്‍ ചോരയുടെ ഉപ്പ് ചവര്‍ക്കും.
പിന്നെ കയ്യിലെ ചോര കാണാതിരിക്കാന്‍ ഇരുട്ടില്‍ മുഖം പൂഴ്ത്തുന്ന
അമ്മയുടെ കണ്ണീരിന്‍റെ തിളക്കം.
അവള്‍ ദേവന്‍റെ മാറില്‍ മുഖം ചേര്‍ത്ത് കരയും.

മലയാളം വായിക്കാനറിയാത്തതില്‍ അവളേറ്റം വേദനിച്ച ദിവസമായിരുന്നുവത്.
രാത്രി ദേവന്‍റെ മാലയിലെ ആലിലകൃഷ്ണനെ തലോടി സോഫിയ വീണ്ടും പറഞ്ഞു,
"എനിക്ക് ദേവനെഴുതിയതെല്ലാം വായിക്കണം.
ഉണ്ണിയോടൊന്നു പറയൂ എന്നെ മലയാളം പഠിപ്പിക്കാന്‍"
ദേവന്‍ അപ്പോഴും കണ്ണുകള്‍ കൊണ്ടു ചിരിച്ചു.

അക്ഷരങ്ങള്‍ പഠിക്കാന്‍ തുടങ്ങിയപ്പോള്‍ സോഫിയക്ക് കുഞ്ഞുങ്ങളുടെ മനസ്സായി.
'ആ' തുമ്പിക്കൈ താഴ്ത്തി നില്ക്കുന്ന ആനയെപ്പോലെയാണെന്നും
'ഇ' കൂഞ്ഞിക്കൂടിയിരിക്കുന്ന ഒരമ്മുമ്മയാണെന്നും അവള്‍ ദേവനോടു പറഞ്ഞു.
ഒരു രാത്രി അയാളോട് ചേര്‍ന്ന് കിടന്ന് അവള്‍ പറഞ്ഞത്
'ഋ'ന് അവളുടെ അച്ഛന്‍റെ ഛായയുണ്ടെന്നാണ്.
അവളെ പൊള്ളുന്നുണ്ടായിരുന്നു!
രാത്രിയില്‍ ഒന്നുരണ്ടു പ്രാവശ്യം അവള്‍ ഞെട്ടിയുണര്‍ന്നു.
രോമങ്ങള്‍ നിറഞ്ഞ കറുത്ത കൈകളും ചുവന്ന കണ്ണുകളുമുള്ള 'ഋ'
അവളുടെ മേല്‍ അമര്‍ന്ന് കിടന്ന് അവളെ ശ്വാസം മുട്ടിക്കുന്നതായി
അവള്‍ സ്വപ്നം കണ്ടു,
കൂടെ ചോരപുരണ്ട അമ്മയുടെ വെളുത്ത കൈകളും!

രാവിലെ സോഫിയ ഓഫീസിലേക്കു വിളിച്ചു,
അവള്‍ അയാളുടെ പുസ്തകം വായിക്കാന്‍ തുടങ്ങിയത്രെ!
ഭാഗ്യം അവള്‍ അക്ഷരങ്ങളെ അക്ഷരങ്ങളായി കണ്ടുതുടങ്ങിയിരിക്കുന്നു.
രാത്രി വന്നപ്പോള്‍ ഇരുട്ടിന്‍റെ മൂലയില്‍
സോഫിയ ചുരുണ്ടുകൂടിയിരിക്കുന്നുണ്ടായിരുന്നു,
മറച്ചുപിടിച്ച കൈകളിലെ ചോര കറുത്തുതുടങ്ങിയിരുന്നു.
"രോമം നിറഞ്ഞ കറുത്ത കൈകളും ചുവന്ന കണ്ണുകളുമുള്ളൊരു ഋ.."
അവള്‍ മൂലയിലേയ്ക്ക് കൂടുതലൊതുങ്ങി.
"ഉണ്ണിയെവിടെ?"
അറിയാതെ പുറകിലേക്കു ചാരിയത് ചുമരിലല്ല ഇരുട്ടിലായിരുന്നെന്ന്
തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിയിരുന്നു.

posted by സ്വാര്‍ത്ഥന്‍ at 3:22 PM

0 Comments:

Post a Comment

<< Home