Saturday, August 26, 2006

ശേഷം ചിന്ത്യം - സ്വയംകൃതാനര്‍ഥം

ഡാരില്‍ ഹെയര്‍ എന്ന ക്രിക്കറ്റ് അമ്പയര്‍ വീണ്ടും വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് മത്സരത്തിനിടയ്ക്ക് പാകിസ്ഥാന്‍ ടീമംഗമോ ടീമംഗങ്ങളോ പന്ത് തങ്ങള്‍ളുടെ ബൌളിംഗിന് ഉതകുന്നവിധം രൂപമാറ്റം വരുത്തി എന്നാണ് ഹെയറിന്‍റെ കണ്ടുപിടുത്തം. ഇതേത്തുടര്‍ന്ന് പാകിസ്ഥാന്‍ ക്യാമ്പ് പ്രതിഷേധത്തിന്‍റെ രീതികള്‍ ചര്‍ച്ചചെയ്യുകയും ചായസമയത്തിനു ശേഷം ഫീല്‍ഡിലെത്താന്‍ മുക്കാന്‍ മണിക്കൂറുകളോളം വൈകുകയും ചെയ്തു. സമയത്തിന് ഹാജരായില്ല എന്ന കുറ്റത്തിന് ടെസ്റ്റ് ഇംഗ്ലണ്ട് വിജയിച്ചതായി അമ്പയര്‍മാര്‍ പ്രഖ്യാപിച്ചു.

ഒരേ സമയം വിശ്വസനീയവും അവിശ്വസനീയവുമായ കുറ്റാരോപണം തന്നെ. കുറ്റം ആരുടേതാണെന്ന് പറയാനാവാത്ത വിധം പാപക്കറപുരണ്ട കയ്യുകളാണ് ഡാരില്‍ ഹെയറിന്‍റെയും പാകിസ്ഥാന്‍റെയും.

വിവാദങ്ങളുടെ സഹചാരിയാണ് ഡാരില്‍ ഹെയര്‍ എന്നു പറയാം. 1995-ല്‍ മുരളീധരനെ ബൌളിംഗ് അറ്റത്തുനിന്ന് നോബോള്‍ വിളിച്ചതാണ് ഹെയറിന്‍റെ റെസ്യൂമെയിലെ ആനക്കാര്യം. വെള്ളക്കാരല്ലാത്ത ടീമുകള്‍ക്കെതിരെയാണ് പലപ്പോഴും ഹെയര്‍ ഉറഞ്ഞു തുള്ളിയിട്ടുള്ളത്. അതില്‍ത്തന്നെ കൂടുതലും പാകിസ്ഥാനെതിരെയും.

ഫീല്‍ഡിലെത്താന്‍ പാകിസ്ഥാന്‍ ടീം വൈകിയതിന്‍റെ പേരില്‍ ടെസ്റ്റ് ഇംഗ്ലണ്ട് ജയിച്ചതായി പ്രഖ്യാപിച്ചതില്‍ ഹെയര്‍ തെറ്റൊന്നും ചെയ്തിട്ടില്ല. എന്നാല്‍ പാകിസ്ഥാന്‍ ടീം കുറ്റം ചെയ്തെന്ന് പറഞ്ഞ് പെനാല്‍റ്റി വിധിക്കുകയും കളി തുടരാന്‍ പകരമൊരു ബോള്‍ തെരഞ്ഞെടുക്കാന്‍ ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാര്‍ക്ക് അവസരമൊരുക്കുകയും ചെയ്തതാണ് വിവാദത്തിനടിസ്ഥാനം. പന്ത് രൂപമറ്റം വരുത്തുന്ന ദൃശ്യങ്ങള്‍ മത്സരം സം‍പ്രേഷണം ചെയ്ത സ്കൈ റ്റി. വി. യുടെ ഇരുപത്താറ് ക്യാമറകളില്‍ ഒന്നു പോലും പകര്‍ത്തിയിട്ടില്ല. കള്ളനെന്ന് പറഞ്ഞ് കയ്യോടെ പിടിച്ചെങ്കിലും തൊണ്ടിയും തെളിവുമില്ലാത്ത പോലെയായി കാര്യങ്ങള്‍.

ഇനി തങ്ങള്‍ പങ്കെടുക്കുന്ന കളികളില്‍ ഹെയര്‍ അമ്പയറാവേണ്ട എന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് കണ്ട്രോള്‍ ബോഡ് ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് കൌണ്‍സിലിനെ അറിയിച്ചു. മുന്‍‍കാലങ്ങളിലും പാകിസ്ഥാനില്‍ നിന്നും ഇത്തരം ഉമ്മാക്കി കാണിക്കല്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തവണ ഐ. സി. സി. യുടെ സമ്മര്‍ദ്ദത്തിന് പാകിസ്ഥാന്‍ എളുപ്പം വഴങ്ങിക്കൊടുക്കില്ല എന്ന സൂചന വ്യക്തമായിരുന്നു. ബംഗ്ലാദേശും പാകിസ്ഥാന്‍റെ പാത പിന്തുടര്‍ന്നതോടെ, കാര്യങ്ങളുടെ അത്ര സുഖകരമല്ലാത്ത പോക്ക് കണ്ട് ഒരു മുന്‍ അഭിഭാഷകന്‍ കൂടിയായ ഹെയര്‍ തന്‍റെ വക്കീല്‍ ബുദ്ധി പ്രയോഗിക്കാന്‍ തീരുമാനിച്ചു. രായ്ക്കുരാമാനം താന്‍ ‘വിരമിച്ചു കൊള്ളാ’മെന്നും അതുമൂലമുണ്ടാകുന്ന സ്ഥിരവരുമാനമില്ലായ്മയ്ക്കു പകരമായി അഞ്ചുലക്ഷം അമേരിക്കന്‍ ഡോളര്‍ തന്‍റെ അക്കൌണ്ടിലേയ്ക്ക് മാറ്റണമെന്നും ഹെയര്‍ ഐ. സി. സി.-യോട് രേഖാമൂലം ആവശ്യപ്പെട്ടു.

ഓസ്റ്റ്റേലിയയില്‍ നിന്നും ഇംഗ്ലണ്ടിലേയ്ക്ക് മൂന്നു വര്‍ഷം മുമ്പ് കുടിയേറിയെങ്കിലും ഇംഗ്ലീഷുകാരന്‍റെ കുരുട്ടുബുദ്ധി ഹെയറിന് കിട്ടിയിട്ടില്ല എന്നതിന് തെളിവായിരുന്നു പിന്നീട് നടന്ന കാര്യങ്ങള്‍. ഇംഗ്ലണ്ടുകാരനായ ഐ. സി. സി. പ്രസിഡന്‍റ് മാല്‍കം സ്പീഡ്, ഹെയര്‍ അയച്ച ഈ-മെയില്‍ പരസ്യപ്പെടുത്തുക വഴി ഹെയറിന്‍റെ അമ്പയറിംഗ് ഭാവിയെ കുളിപ്പിച്ചു കിടത്തി എന്നു തന്നെ പറയാം. അങ്ങനെ സംഭവിച്ചാല്‍, അത് ക്രിക്കറ്റിന്‍റെ സുവര്‍ണ്ണമുഹൂര്‍ത്തങ്ങളിലൊന്നായിക്കാണാന്‍ രണ്ടുവട്ടമാലോചിക്കേണ്ടതില്ല.

ഇവിടെയാണ് നട്ടെല്ലിനുറപ്പുള്ള അര്‍ജ്ജുന രണതുംഗ നമ്മുടെ ആരാധനാ പാത്രമാകുന്നത്. തന്‍റെ ടീമിനുവേണ്ടിയും അതിലുപരി രാജ്യത്തിന്‍റെ അന്തസ്സിനു വേണ്ടിയും നിലകൊള്ളുകയും വെള്ളക്കാരന്‍റെ ധാര്‍ഷ്ട്യത്തെ, തന്‍റേടത്തോടെയും അവജ്ഞയോടെയും നേരിട്ടിട്ടുള്ള മറ്റൊരു ഏഷ്യന്‍ കളിക്കാരന്‍ ഉണ്ടെന്ന് തോന്നുന്നില്ല. “സംസ്കാരമില്ലാത്തവര്‍” എന്ന് പറഞ്ഞ് ശ്രീലങ്കക്കാരെ മുഴുവന്‍ അടച്ചാക്ഷേപിച്ച ഓസ്റ്റ്റേലിയന്‍ റിപ്പോര്‍ട്ടറോട്, “ശ്രീലങ്കന്‍ ചരിത്രം എല്ലാര്‍ക്കുമറിയാം. ഓസ്റ്റ്റേലിയക്കാര്‍ എവിടുന്നു വന്നു എന്നും എല്ലാര്‍ക്കുമറിയാം.” എന്നായിരുന്നു രണതുംഗയുടെ മറുപടി. [ഉദ്ധരിക്കുന്നത് ഓര്‍മയില്‍ നിന്ന്.]

ഷെയ്ന്‍ വോണിന്‍റെയും മക്ഗ്രാതിന്‍റെയും വിടുവായിത്തത്തിന് ബാറ്റുകൊണ്ട് മറുപടിപറയുന്ന ചുണക്കുട്ടന്മാര്‍ക്ക് പഞ്ഞമൊന്നുമില്ല. എന്നാലും മുഖാമുഖം നിന്ന് രണ്ട് നല്ലവര്‍ത്തമാനം പറഞ്ഞു കൊടുക്കുന്ന ഗാംഗുലിയെയും രാംനരേഷ് സര്‍വാനെയും നമുക്കു നഷ്ടപ്പെടാതിരിക്കുക.

posted by സ്വാര്‍ത്ഥന്‍ at 6:08 PM

0 Comments:

Post a Comment

<< Home