Monday, August 14, 2006

::സാംസ്കാരികം:: - ഹോട്ടല്‍ മുറി, സെക്‌സ്‌, പൊലീസ്‌

ഹോട്ടല്‍ മുറി, സെക്‌സ്‌, പൊലീസ്‌
അഡ്വ.എസ്‌.ഐ. ഷാ

ഹോട്ടല്‍ മുറികളിലോ ലോഡ്ജിലോ റെയ്‌ഡ്‌ നടത്തി പുരുഷനെയും സ്‌ത്രീയെയും അറസ്റ്റ്‌ ചെയ്ത്‌, 'അനാശാസ്യ പ്രവര്‍ത്തനത്തിന്‌ അറസ്റ്റ്‌' എന്ന വലിയ തലക്കെട്ട്‌ വാര്‍ത്തയുണ്ടാക്കിക്കുക പൊലീസിന്റെ ദൗര്‍ബല്യമാണ്‌. പല ദൗര്‍ബല്യങ്ങളില്‍ ഒന്ന്‌. ഈ റെയ്‌ഡും അറസ്റ്റുകളും ഒക്കെ മുക്കാല്‍ ചക്രം വാടകയുള്ള ഹോട്ടലുകളിലേ നടക്കൂ എന്നത്‌ മറ്റൊരു ദൗര്‍ബല്യം.

പ്രായപൂര്‍ത്തിയെത്തിയ പുരുഷനും പ്രായപൂര്‍ത്തിയായ സ്‌ത്രീയും സ്വേച്ഛപ്രകാരം ലൈംഗിക വേഴ്ചയിലേര്‍പ്പെട്ടാല്‍ അത്‌ കുറ്റമാണോ? അതിലിടപെടാന്‍ പൊലീസിനധികാരമുണ്ടോ? രണ്ടു ചോദ്യത്തിനും ഉത്തരം 'ഇല്ല' എന്നതാണ്‌. ലൈംഗികവേഴ്ച ഹോട്ടല്‍ മുറിയില്‍ വച്ചാണെങ്കിലോ? അപ്പോഴും ഉത്തരം അതുതന്നെ. പ്രായപൂര്‍ത്തി എത്തിയ സ്‌ത്രീപുരുഷന്മാര്‍ തമ്മിലുള്ള ശാരീരികവേഴ്ച ഒരു നിയമപ്രകാരവും നിരോധിച്ചിട്ടില്ല.

മൂക്കത്ത്‌ വിരല്‍ ചേര്‍ത്തുവച്ച്‌ ചിലരെങ്കിലും മന്ത്രിക്കുന്നുണ്ടാകും: അപ്പോള്‍ വ്യഭിചാരം കുറ്റമല്ലെന്നോ? എന്നല്ല മേല്‍ പ്രസ്താവിച്ചതിന്റെ സാരം. സ്വേച്ഛപ്രകാരമുള്ള ലൈംഗികവേഴ്ച കുറ്റകരമല്ലെന്നേ പറഞ്ഞുള്ളൂ. അത്‌ വ്യഭിചാരവൃത്തിയുടെ ഭാഗമാണെങ്കില്‍ ചില സാഹചര്യങ്ങളില്‍ കുറ്റകരമാകും.

1956-ലെ അനാശാസ്യ പ്രവൃത്തി (തടയല്‍) നിയമം (The Immoral Traffic prevention Act ) ആണ്‌ വ്യഭിചാരം കുറ്റകരമാക്കുന്നത്‌. വ്യക്തികളില്‍ ബിസിനസ്‌ താത്‌പര്യത്തോടെ നടത്തപ്പെടുന്ന ലൈംഗിക ചൂഷണമോ, ദുരുപയോഗം ചെയ്യലോ ആണ്‌ 'വ്യഭിചാരം' എന്നാണ്‌ നിയമം പറഞ്ഞിരിക്കുന്നത്‌. ഇങ്ങനെ വ്യഭിചാരം നടത്തുന്നത്‌ മൂന്നുമാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്‌. സംഗതിക്കുപയോഗിക്കുന്നത്‌ പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയെയാണെങ്കില്‍ അതിനു കാരണക്കാരനായ കുറ്റവാളിക്ക്‌ പത്തുകൊല്ലം വരെ തടവുശിക്ഷ ലഭിക്കാം.


ഈ ഏര്‍പ്പാടിനായി ഒരാളെ തരപ്പെടുത്തല്‍, 'ബിസിനസി'ല്‍ നിന്നു ലഭിക്കുന്ന പണം കൈപ്പറ്റല്‍, ഇതിനായി 'ശാല' നടത്തല്‍ തുടങ്ങിയവയെല്ലാം കുറ്റകരം തന്നെ. വ്യത്യസ്ത ശിക്ഷകളും ഉണ്ട്‌.വേഴ്ചയല്ല, അതിനായി പണം കൈമാറല്‍ മാത്രമാണ്‌ കുറ്റകരമാക്കിയിരിക്കുന്നത്‌. അതായത്‌ ഇരുപതു വയസ്സുകാരി രമണിയും ഇരുപത്തിഒന്നുകാരന്‍ രമണനും പരസ്‌പരം തീരുമാനിച്ച്‌ സ്വകാര്യതയ്ക്കായി ലോഡ്ജില്‍ മുറിയെടുത്ത്‌ വിനോദത്തിലേര്‍പ്പെടുമ്പോള്‍, പൊലീസ്‌ പാഞ്ഞെത്തുന്നത്‌ ശുദ്ധഭോഷ്കാണ്‌. വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നാക്രമണമാണ്‌. ഇവിടെ രമണനും രമണിയും കുറ്റക്കാരാകാം. രമണന്‍ പണം നല്‍കിയിട്ടുണ്ടെങ്കില്‍ മാത്രം!

സമീപകാലത്ത്‌ ശബരിമല തന്ത്രിയുമായി ബന്‌ധപ്പെട്ട ചില ലൈംഗികാപവാദ വാര്‍ത്തകള്‍ പുറത്തുവന്നുവല്ലോ. ശാന്തയെന്നോ മറ്റോ പേരുള്ള സ്‌ത്രീയുമായി ശാരീരികമായി ബന്‌ധപ്പെട്ടുവത്രേ തന്ത്രി. ആരോപണം ശരിയാകട്ടെ, തെറ്റാകട്ടെ. തന്ത്രി, ശാന്തയ്ക്ക്‌ പണം അവളുടെ ശരീരത്തിന്‌ കൂലിയായി നല്‍കിയിട്ടില്ലെങ്കില്‍ കുറ്റം നടന്നിട്ടില്ല. തന്ത്രിയെ ന്യായീകരിക്കലോ തള്ളലോ അല്ല ഇവിടെ ലക്ഷ്യം. ആ പ്രത്യേകസംഭവം പരാമര്‍ശിച്ചുവെന്നേയുള്ളൂ. മറ്റുപല കുറ്റങ്ങളും തന്ത്രിയുടെമേല്‍ സ്ഥാപിക്കുകയുമാകാം.

വായനക്കാരന്റെ ന്യായമായ ഒരു ചോദ്യം ഞാന്‍ കേള്‍ക്കാതിരുന്നുകൂടാ. "അപ്പോള്‍ രമണനും രമണിയും എന്തു ചെയ്യണം?" എന്ന ചോദ്യം. "സ്റ്റാലിനെ വിമര്‍ശിക്കാം, അമേരിക്കന്‍ പ്രസിഡന്റിനെ പുലഭ്യം പറയാം. ലോക്കല്‍ എസ്‌.ഐയെ വിമര്‍ശിക്കുന്നത്‌ ശരീരത്തിനു ഹാനി ഉണ്ടാക്കും"- എന്നുപറഞ്ഞത്‌ കേശവദേവല്ലേ?
ലോഡ്ജ്‌മുറിയില്‍ നിന്ന്‌ പിടിച്ചിറക്കി കക്ഷികളെ നിറുത്തിയിട്ട്‌, വിജയഭാവം ചാര്‍ത്തിനില്‍ക്കുന്ന എസ്‌.ഐയെ കാണുമ്പോള്‍ കേശവദേവിന്റെ ഉപദേശം ആരും ഓര്‍ത്തുപോകും. പക്ഷേ, സുരക്ഷിതമായി ചെയ്യാവുന്ന കാര്യങ്ങളുണ്ട്‌. 'ദുരുദ്ദേശ്യത്തോടെയുള്ള കുറ്റാരോപണ'ത്തിന്‌ പൊലീസുകാരനെ പ്രതിയാക്കി ക്രിമിനില്‍ കേസ്‌ നല്‍കുക എന്നത്‌ അതില്‍ പ്രധാനം. നിയമവിരുദ്ധമായി രജിസ്റ്റര്‍ചെയ്ത ക്രൈം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കാം. പൊലീസിനെതിരെ നഷ്‌ടപരിഹാരവും ആവശ്യപ്പെടാം.

വിവാഹേതരവും ധാര്‍മ്മിക ബോധമേതുമില്ലാത്തതുമായ ലൈംഗികവേഴ്ചകള്‍ക്ക്‌ അനുകൂലമായ വക്കാലത്ത്‌ പറച്ചിലാണിവയെന്നു വായനക്കാര്‍ ധരിച്ചേക്കരുതേ. സാന്ദര്‍ഭികമായി, ഖുശ്‌വന്ത്‌സിംഗ്‌ പറഞ്ഞ തമാശയാണ്‌ ഓര്‍മ്മ വരുന്നത്‌.
ചോദ്യം: "താങ്കള്‍ ശാരീരിക വേഴ്ചയ്ക്കിടയില്‍ ഭാര്യയോട്‌ സംസാരിക്കാറുണ്ടോ?"
ഉത്തരം: "ചിലപ്പോള്‍. ഫോണ്‍ അടുത്തുണ്ടെങ്കില്‍."



കടപ്പാട്‌ : കേരളകൗമുദി ഓണ്‍ലൈന്‍

posted by സ്വാര്‍ത്ഥന്‍ at 11:29 AM

0 Comments:

Post a Comment

<< Home