Monday, August 14, 2006

::സാംസ്കാരികം:: - വിമാനക്കമ്പനിക്കാരുടെ ആകാശകൊള്ള

വിമാനക്കമ്പനിക്കാരുടെ ആകാശകൊള്ള

ഗള്‍ഫ്‌ രാജ്യങ്ങളിലെ തൊഴില്‍ രംഗം തുറന്നുകിട്ടിയ കാലംമുതല്‍ നമ്മുടെ വിമാനക്കമ്പനികള്‍ അങ്ങോട്ടുപോകുന്ന യാത്രക്കാരെ കൊള്ളയടിക്കുകയാണ്‌. ഈ കൊള്ള കഴിഞ്ഞും മിച്ചംവയ്ക്കാന്‍ കഴിയുന്ന ഒരു ചെറിയ ശതമാനമുണ്ടാകും. ബഹുഭൂരിപക്ഷവും വലിയ വിദ്യാഭ്യാസമില്ലാത്തവരും പലതരം തൊഴിലുകള്‍ ചെയ്‌തുജീവിക്കുന്നവരുമാണ്‌. പാസ്‌പോര്‍ട്ടും വിസയും കരസ്ഥമാക്കുമ്പോഴും വിമാന ടിക്കേറ്റ്ടുക്കുമ്പോഴും ഇവര്‍ പലതരം പീഡനങ്ങള്‍ക്ക്‌ വിധേയരാകാറുണ്ട്‌.

കോഴികളെക്കണ്ട കുറുക്കന്റെ പരവേശത്തോടുകൂടിയാണ്‌ വിമാനക്കമ്പനിക്കാര്‍ എന്നും ഗള്‍ഫ്‌ യാത്രക്കാരെ കണ്ടിരുന്നത്‌. അതിന്റെ ഫലമായി ഗള്‍ഫ്‌ മേഖല എയര്‍ ഇന്ത്യയുടെയും ഇന്ത്യന്‍ എയര്‍ ലൈന്‍സിന്റേയും വരുമാനത്തിന്റെ പ്രധാന സ്രോതസ്സായിത്തീര്‍ന്നു. ഏറ്റവും കൂടുതല്‍ ലാഭം കുത്തിവാരുന്നതും ഈ മേഖലയില്‍ നിന്നാണ്‌. ഗള്‍ഫ്‌ രാജ്യങ്ങളിലേക്കുള്ള വിമാനക്കൂലി തോന്നുമ്പോഴൊക്കെ തോന്നുന്ന രീതിയില്‍ വര്‍ദ്ധിപ്പിക്കും.

ഗള്‍ഫില്‍ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളി രണ്ടുവര്‍ഷം മിച്ചംവയ്ക്കുന്നുവെങ്കിലേ വീട്ടിലെത്താനുള്ള വിമാനക്കൂലിയും ഭാര്യയ്ക്ക്‌ സാരിയും കുട്ടികള്‍ക്ക്‌ കുഞ്ഞുടുപ്പുകളും വാങ്ങാനുള്ള പണം സമ്പാദിക്കാന്‍ കഴിയുകയുള്ളു. ആ അവസ്ഥയില്‍ യാത്രക്കൂലിയില്‍ നൂറ്റമ്പത്‌ ശതമാനംവരെ വര്‍ദ്ധനവ്‌ വരുത്തിയാല്‍ മനസ്സു നൊന്തുപിരാകുകയല്ലാതെ എന്തുചെയ്യും- ഓണം, ക്രിസ്‌മസ്‌, ബക്രീദ്‌ മുതലായ ഉത്സവകാലത്തും പള്ളിക്കൂടങ്ങളിലെ ഒഴിവുകാലത്തുമാണ്‌ വിമാനക്കമ്പനികള്‍ മുന്തിയറുപ്പിന്‌ ഇറങ്ങുന്നത്‌. എല്ലാ ചക്കടാ വിമാനങ്ങളുടേയും നിരക്ക്‌ വര്‍ദ്ധിപ്പിക്കും.

സ്വന്തം കമ്പനികള്‍ സ്വന്തം നാട്ടുകാരുടെ നെഞ്ചുപിളര്‍ന്ന്‌ ചോര കുടിക്കുമ്പോള്‍ വിദേശ കമ്പനികള്‍ കാഴ്ചക്കാരായി നോക്കിനില്‍ക്കുമോ? അവരും ഗള്‍ഫ്‌ യാത്രക്കൂലി കുത്തനെകൂട്ടി.മറുരാജ്യങ്ങളില്‍ ഒരു വിമാനത്തിന്‌ 10 ജീവനക്കാരുള്ളപ്പോള്‍ ഇന്ത്യയിലെ കുത്തക പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക്‌ നാല്‌പതില്‍പ്പരം പേരുണ്ടാകും. രാഷ്‌ട്രീയക്കാരുടെ സ്വന്തക്കാര്‍ക്കും സുഹൃത്തുക്കളുടെ മക്കള്‍ക്കുംവേണ്ടി തസ്തികകള്‍ സൃഷ്‌ടിക്കുന്നതാണ്‌ പൊതുമേഖലയിലെ പതിവ്‌. അവരെയൊക്കെ തീറ്റിപ്പോറ്റാന്‍ മണലാരണ്യങ്ങളില്‍ വിയര്‍പ്പൊഴുക്കുന്ന പാവങ്ങള്‍ പണം നല്‍കണം. അവര്‍ ചോദിക്കാനും പറയാനും ഉടമസ്ഥരില്ലാത്ത അശരണരാണല്ലോ.
ഗള്‍ഫ്‌ യാത്രക്കൂലിയില്‍ 150 ശതമാനംവരെ വര്‍ദ്ധനവ്‌ വരുത്തിയിട്ട്‌ എത്ര രാഷ്‌ട്രീയ കക്ഷികള്‍ പ്രതിഷേധിച്ചു? എല്ലാവരും ഊറ്റംകൊള്ളുന്ന കേരള മോഡല്‍ സാദ്ധ്യമായത്‌ വിദേശമലയാളികള്‍ പണം ഒഴുക്കിയതുകൊണ്ടാണെന്നറിയണം. അവര്‍ നിര്‍ദ്ദയം ചൂഷണം ചെയ്യപ്പെടുമ്പോള്‍ അത്‌ കാണാതിരിക്കാന്‍ മുഖം തിരിക്കുന്നത്‌ നന്ദികേടാണ്‌.

ബോട്ടുകൂലി അരയണ വര്‍ദ്ധിപ്പിച്ചതിന്‌ നീണ്ടുനിന്ന സമരം ചെയ്‌തു വിദ്യാര്‍ത്ഥി നേതാക്കന്‌മാരും മന്ത്രിമാരുമായവരുണ്ട്‌.
കെ. എസ്‌. ആര്‍.ടി.സിക്ക്‌ ഒരാണ്ടത്തെ നഷ്‌ടം 190 കോടി രൂപയാണ്‌. സ്വകാര്യ ബസുടമകളും നഷ്‌ടം സഹിച്ചുകൊണ്ടാണ്‌ സര്‍വീസുകള്‍ നടത്തുന്നത്‌. ചാര്‍ജ്‌ വര്‍ദ്ധിപ്പിക്കാന്‍ ഗവണ്‍മെന്റുകള്‍ക്ക്‌ ധൈര്യമില്ല. വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ റദ്ദാക്കണമെന്ന്‌ സ്വകാര്യബസ്‌ ഉടമകള്‍ ആവശ്യപ്പെടാറുണ്ട്‌. അത്‌ നടക്കുകയില്ലെന്ന്‌ അവര്‍ക്കറിയാം.ബസ്‌ ചാര്‍ജ്‌ വര്‍ദ്ധിപ്പിച്ചാല്‍ കല്ലേറും വഴിതടയലും നടക്കും. ഗള്‍ഫ്‌ യാത്രക്കൂലി വര്‍ദ്ധിപ്പിച്ച്‌ പാവങ്ങളുടെ ചട്ടിയില്‍ കൈ യിട്ടുവാരിയാല്‍ പ്രതിഷേധിക്കാനും കല്ലെറിയാനും ആളുകളുണ്ടാകുകയില്ല.

സംസ്ഥാന ഗവണ്‍മെന്റും നമ്മുടെ എം.പിമാരും വിമാനക്കമ്പനിക്കാരുടെ കൊള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണം. കൂലി കുറയ്ക്കാന്‍ ശക്തമായ സമ്മര്‍ദ്ദം ആവശ്യമാണ്‌. പ്രതിഷേധിക്കാന്‍ രാഷ്‌ട്രീയ കക്ഷികള്‍ സമയം കണ്ടെത്തണം. ഗള്‍ഫുകാരെ എന്തിനും സംഭാവന പിരിക്കാനുള്ള കറവപ്പശുക്കളായി കണ്ടാല്‍ പോരാ.

കടപ്പാട്‌ : കേരളകൗമുദി ഓണ്‍ലൈന്‍

posted by സ്വാര്‍ത്ഥന്‍ at 11:29 AM

0 Comments:

Post a Comment

<< Home