Sunday, July 23, 2006

എന്റെ നാലുകെട്ടും എന്റെ തോണിയും! - ഏലിയന്‍

അമ്മുക്കുട്ടി അമ്മ തന്ന കേക്കും ചായയും ടി.വി-ടെ മുന്നില്‍ ഇരുന്നു കഴിക്കാന്‍ തുടങ്ങിയിട്ട് കുറേ നേരം ആയി. അഞ്ചരക്ക് ജയന്റ് റോബോട്ട് തുടങ്ങി. അല്ലെങ്കില്‍ ടി.വി-ടെ മുന്നെയിരുന്ന് കഴിക്കാന്‍ അമ്മ സമ്മതിക്കൂല്ല. ജയന്റ് റോബോട്ട് കാണാന്‍ മാത്രം ചായ ഇവിടെ ഇരുന്നു കുടിക്കാം.

വായും പൊളിച്ചിരുന്ന് കാണുവാണ് അമ്മുക്കുട്ടി. ജോണിയെ രക്ഷിക്കാന്‍ ജയന്റ് റോബോട്ട് എന്തെല്ലാം ചെയ്യാണന്നറിയോ? ഇന്ന് ഏലിയന്‍സ് വന്ന് യുദ്ധം ചെയ്യുവാണ്. ജോണി വാച്ചില്‍ നോക്കി പറഞ്ഞതും റോബോട്ട് പറന്ന് വന്നു.

“വാ അടച്ചു വെക്കടീ! വായില്‍ ഈച്ച കേറും” അമ്മ ഒച്ച വെക്കണുണ്ട്.

എന്നാലും അറിയാണ്ട് വാ തുറന്ന് പോവാ. ഹൊ! ഇന്ന് ജയന്റ് റോബോട്ട് ശരിക്കും കഷ്ടപ്പെട്ടു. കൈ നിവര്‍ത്തി നഖത്തിന്റെ ഇടയില്‍ കൂടി വെടിയുണ്ട വെച്ചിട്ടൊന്നും ഏലിയന്‍ വിട്ടു പോവണ മട്ടില്ല. അവസാനം ജോണി കരഞ്ഞുപോയെങ്കിലും റോബോട്ട് ഏലിയനേയും കൊണ്ട് ആകാശത്തേക്ക്, കുറേ ഭൂമിയുള്ള ആകാശത്തേക്ക് പറന്ന് പോയി.

പാവം ജോണി. ഇനി റോബോട്ട് തിരിച്ചു വരില്ല. കുറേ ഭൂമിയുള്ള ആകാശത്തേക്ക് പോയാല്‍ പിന്നെ തിരിച്ചു വരാ‍ന്‍ പറ്റില്ല്യ. കേക്ക് തിന്നാനൊന്നും തോന്നണില്ല. ദേ അമ്മേടെ സിനിമേം തുടങ്ങി. ഇനി എന്തു പറഞ്ഞാലും അമ്മ സിനിമേന്ന് കണ്ണ് എടുക്കൂല്ല...വഴക്കു പറയേം ചെയ്യും.

എന്നാ ഇനി ടെറസ്സിന്റെ മോളീല്‍ പോയി നോക്കാം ജയന്റ് റോബോട്ട് വരണുണ്ടോന്ന്. രാത്രി ആ‍വുമ്പൊ ആകാശം നോക്കണതു അമ്മുക്കുട്ടിക്ക് ഇഷ്ടല്ല. അമ്മുക്കുട്ടീടെ കൂട്ടുകാരൊക്കെ രാത്രി പോവൂന്നെ. അല്ലേങ്കില്‍ അമ്മ കാക്കേനെ നോക്കി ഇരിക്കാന്‍ പറയുമ്പൊ ആകാശത്തിലെന്തോരം കൂട്ടുകാരാന്ന് അറിയോ?

എന്നാലും ഇന്ന് പോയി നോക്കാം. ചിലപ്പൊ ഏലിയനെ കാണാന്‍ പറ്റിയെങ്കിലൊ. ചായ മൊത്തം കുടിച്ച് തീര്‍ത്തു, ഉടുപ്പു കൊണ്ട് ചുണ്ടും തുടച്ചു. തണുത്ത ചായ കുടിക്കാന്‍ എന്തു ടേസ്റ്റാ. കേക്ക് ടെറസ്സില്‍ പോവുമ്പൊ കഴിക്കാം. അമ്മ കാണാ‍ണ്ട് കയ്യില്‍ പിടിച്ച്, അമ്മുക്കുട്ടി സ്റ്റെപ് മൊത്തം കേറി. നാലു വലിയ സ്റ്റെപ്പുണ്ട്. ഫോര്‍ സ്റ്റെപ്സ് ,അമ്മുക്കുട്ടി എണ്ണി. കുഞ്ഞു കുഞ്ഞു സ്റ്റെപ്സ് ഉള്ള നാല് സ്റ്റെപ്സ്.

തേങ്ങേടെ മണമുള്ള സ്റ്റെപ്സ് കഴിഞ്ഞാ പിന്നെ ടെറസ്സാണ്. അമ്മേടെ മുറത്തിലൊന്നും തൊടാണ്ട് അമ്മുക്കുട്ടി പതുക്കെ ടെറസ്സിലോട്ട് കയറി.

കേക്കും കടിച്ച് ആകാശത്തിലേക്ക് നോക്കി...കുഞ്ഞ് ബള്‍ബ് കാണാം. കൂട്ടുകാരൊക്കെ വീട്ടില്‍ ലൈറ്റ് ഇട്ടൂന്നാ തോന്നണെ. അങ്ങിനെ കേക്കു മൊത്തം തീര്‍ന്നു. അമ്മുക്കുട്ടീന്ന് വിളിക്കണുണ്ടൊ അമ്മ? ഇല്ല. ഇനി സിനിമാ കഴിയാണ്ട് അമ്മ വിളിക്കില്ല.

ദേ...ദെ...ഒരു ലൈറ്റ്. ദേ നീങ്ങണ ലൈറ്റ്. റെഡ് ഗ്രീന്‍ ലൈറ്റ്. ദെ ശരിക്കും ലൈറ്റ്.

“അമ്മേ...ഓടി വായോ...ദേ ഏലിയന്‍.” അമ്മുക്കുട്ടി സ്റ്റെപ്സിലോട്ട് ഓടി അലറി വിളിച്ചു.

താഴത്തെ മുറിയിലുണ്ടായിരുന്ന അച്ഛ്ന്‍ ഓടി കിതച്ചു വന്നു.

“ഹെന്താ മോളെ...നീ ഒറ്റക്ക് ഇവിടെ എന്തിനാ..അതും രാത്രി?..”

“ദേ അച്ഛാ, ഏലിയന്‍...റോബോട്ടിനെ കൊണ്ടോയ ഏലിയന്‍”

“ഒ...അതോ..അത്..ഏലിയന്‍ അല്ലടാ കുട്ടാ. പ്ലേന്‍ ആണ്, പ്ലേനിന്റെ ലൈറ്റ് ആണ്” മുകളിലോട്ട് നോക്കി അച്ഛന്‍ ചിരിച്ചോണ്ട് പറഞ്ഞു.

“അല്ലാ...ഏലിയന്റെ ലൈറ്റ്”

“എന്താ...എന്തു പറ്റി? കുഞ്ഞെന്തിനാ അലറി വിളിച്ചേ?”അമ്മ ഒച്ചവെച്ച് കിതക്കുന്നുണ്ടായിരുന്നു.

“ഒന്നുമില്ല. അവള്‍ പ്ലേന്‍ കണ്ടിട്ട് ഏലിയന്‍ ആണെന്ന് വിചാരിച്ചതാ‍”

“ഏലിയനൊ? നീ അതിനാണൊ കിടന്ന് കാറി കൂവിയെ, മനുഷ്യന്റെ നല്ല ജീവന്‍ പോയി...”

ചെവിക്കൊരു നുള്ളും തന്ന് അമ്മ തിരിഞ്ഞ് നടന്നു.

“ടെറസ്സിന്റെ വാതില് അടച്ചേരെ അച്ഛാ. അല്ലെങ്കില്‍ അവള്‍ പിന്നേയും മനുഷ്യനെ പേടിപ്പിക്കും”

അമ്മുക്കുട്ടിക്കാകെ സങ്കടം വന്നു. അമ്മ ചെവിയില്‍ നുള്ളുമ്പൊ എന്തൊരു വേദനയാ. ചെവീന്ന് വേദന വന്ന് ചങ്കിലാ സ്റ്റോപ് ചെയ്യണെ.

Turn passers-by into loyal readers when you provide them with the opportunity to subscribe to your syndicated feed with Squeet. You and your readers will both benefit when you utilize Squeet Publisher to promote your content.

Learn More about Squeet Publisher!

posted by സ്വാര്‍ത്ഥന്‍ at 8:05 PM

0 Comments:

Post a Comment

<< Home