Thursday, July 20, 2006

കുറുമാന്‍ - അയ്യര്‍ ദ ചീപ് - ഭാഗം 2

URL:http://rageshkurman.blogspot.com/2006/07/2.htmlPublished: 7/21/2006 3:01 AM
 Author: കുറുമാന്‍
ഓഫീസിലെ പെണ്‍പക്ഷികളെല്ലാം പഴയതുപോലെ അലമാരയില്‍നിന്നും, മൈക്രോ മിനിയും, റ്റോപ്പും
എല്ലാം എടുത്തണിഞ്ഞ് പിറ്റേ ദിവസം മുതല്‍ ഓഫീസില്‍ എത്തി തുടങ്ങി. അയ്യരുടെ മുറിയിലേക്കുള്ള
പോക്ക് പരമാവധി ഒഴിവാക്കി അവര്‍ ദിനങ്ങള്‍ തള്ളി നീക്കി.

പക്ഷെ ഫിനാന്‍സ് മാനേജരുടേ കീഴില്‍ വരുന്ന ഇമ്പോര്‍ട്സ് ആന്റ് ക്ലിയറന്‍സിലുള്ള ചെറുപ്പക്കാര്‍/ചെറുപ്പക്കാരികളുടെ കാര്യമോ?

എന്തിനും, ഏതിനും അവസാന വാക്ക് അയ്യരുടെ തന്നെ, അതിനാല്‍ ക്യാബിനില്‍ പോകാന്‍ നിര്‍ബന്ധിതരായ നിസ്സഹായരായ അവരെ ഓരോരുത്തരേയും പലപ്പോഴായി, അയ്യര്‍, ക്യാബിനില്‍ വിളിച്ചു വരുത്തി. അയ്യരുടെ പോസ്റ്റിന്റെ വിലയെ കണക്കാക്കി, കൈ പിണച്ച് നിന്ന ഓരോ ജൂനിയര്‍ സ്റ്റാഫിനേയും അദ്ദേഹം കസേരയില്‍ ഇരിക്കൂ എന്ന് പറഞ്ഞ് നിര്‍ബന്ധിച്ചു.

അയ്യരുടെ ആദ്യത്യ മര്യാദയും ജൂനിയര്‍ സ്റ്റാഫിനോടുള്ള ഭവ്യതയും കണ്ട് കസേരയില്‍ ഇരുന്നവര്‍ക്കു മുന്‍പില്‍ (ഞാനടക്കം) അയ്യര്‍ അയാളുടെ വിജ്ഞാനത്തിന്റെ അമരകോശം തുറന്ന് പകുത്ത് നല്‍കി. വിവേകാനന്ദനും, പരമഹംസരും വിഡ്ഡികളായിരുന്നെന്നും, അവര്‍ എഴുതിയ പുസ്തകങ്ങള്‍ ചവറുകളാണെന്നും, ടി വി കാണല്‍ ഉപേക്ഷിച്ചില്ലെങ്കില്‍, മനുഷ്യന്മാര്‍ ഒന്നടങ്കം നശിച്ചു നാറാണകല്ലാകും, ക്രിഷ്ണനേയും, രാമനേയും ജപിക്കൂ. കലിയുഗ മോക്ഷ പ്രാപ്തിക്കുള്ള ഒരേ ഒരു വഴി രാമ നാമ ജപമാണെന്നും അയ്യര്‍ ഞങ്ങളെ പറഞ്ഞു മനസ്സിലാക്കാന്‍ ഓഫീസ് സമയങ്ങളില്‍ മുഴുവന്‍ വിശ്രമമില്ലാതെ പരിശ്രമിച്ചു. ഒരു തവണ അയ്യരുടെ ക്യാബിനിലെ കസേരയില്‍
ഇരുന്നുപോയാല്‍, ഒരു സെഷന്‍ പ്രഭാഷണം കഴിയുമ്പോഴേക്കും നാല്പത്തഞ്ചു മിനിട്ടു മുതല്‍ ഒരു മണിക്കൂര്‍ വരെ സമയം എടുക്കും.

പെണ്‍പ്രജകളാണ് ക്യാബിനിലേക്ക് വിളിപ്പിക്കപെട്ടതെങ്കില്‍, മുകളില്‍ പറഞ്ഞ പ്രഭാഷണത്തിന്നവസാനം, മംഗളം പാടി അവസാനിപ്പിക്കുന്നതിന്നു മുന്‍പായി, ഇങ്ങനെ കുട്ടി സ്കര്‍ട്ടും, റ്റോപ്പും ഇട്ട ശരീര പ്രദര്‍ശനം നടത്തുന്നത് പാപമാണെന്നും, നരകത്തിലേക്ക് പോകുവാനായി എന്തിനിങ്ങനെ സ്വയം വഴിയൊരുക്കുന്നു എന്നും അയ്യര്‍ ആത്മാര്‍ത്ഥമായി ചോദിച്ചു.

പുറത്തേക്കിറങ്ങിയ ഇരകളെല്ലാം തന്നെ, ഇത്രയും സമയം പണി ചെയ്യാതെ, പ്രഭാഷണം കേട്ടിരുന്ന് സമയം പാഴായി പോയതിനാല്‍ ‍, പെന്റിങ്ങായ വര്‍ക്കിനേക്കുറിച്ചാലോചിച്ച് വിലപിച്ച്, ഓഫീസ് സമയം കഴിഞ്ഞിട്ടും, അതികം സമയം അവനവന്റെ സീറ്റില്‍ ഇരുന്ന്മ് പെന്റിങ്ങ് വര്‍ക്ക് തീര്‍ത്ത്, കമ്പനി ബസ്സ് പോയതിനാല്‍ റൂട്ട് ബസ്സ് കാത്ത് നിന്ന് കൈയ്യില്‍ നിന്നും പൈസകൊടുത്ത് വീട്ടിലേക്ക് പോയി.

ആരും ഒന്നും ആരോടും പറഞ്ഞില്ല. ഫിനാന്‍സ് മാനേജറല്ലെ. പോരാത്തതിന്ന് രണ്ടു മാസത്തിന്നകം ഇന്‍ങ്ക്രിമെന്റിന്റെ സമയവും. ഈശ്വരോ രക്ഷതു.

ഇമ്പോര്‍ട്സ് സെക്ഷനിലെ പത്തു പതിന്നാലു സ്റ്റാഫുകളും ഊഴമനുസരിച്ച്, ദിവസത്തില്‍ അരമണിക്കൂറിലതികം അയ്യരുടെ ക്യാബിനില്‍ പോയി കുത്തിയിരുന്ന് തിരിച്ചു വരുന്നത് നിത്യവുമുള്ള കാഴചയായി.

ഡയറക്ടര്‍ ബോര്‍ഡിലുള്ളവരെ ഉപദേശിച്ചു നേരെയാക്കാന്‍ അയ്യര്‍ ഒരുങ്ങിയില്ലാത്തതിനാലോ എന്തോ, സ്റ്റാഫിനോടുള്ള സീനിയര്‍ മാനേജ് മെന്റിന്റെ പേഴ്സണല്‍ ഇന്ററാക്ഷന്‍ ഇത്തരത്തിലാവണമെന്ന് ഡയറക്ടര്‍ ബോര്‍ഡിലുള്ളവര്‍ വരെ സംസാരിച്ചു തുടങ്ങി.

ഉച്ചക്കൂണു കഴിക്കാന്‍ പാന്റ്രിയില്‍ ഇരിക്കുമ്പോള്‍, കഷ്ടകാലത്തിനെങ്ങാനും അയ്യര്‍ ഭക്ഷണം കഴിക്കാന്‍ ആ സമയത്ത് വന്നാല്‍ അയാളിരിക്കുന്നതിന്റെ അരികിലും, എതിര്‍വശത്തുമായി ഇരിക്കുന്നവരുടെ കാര്യം കഷ്ടം. കോഴിക്കാലോ, മീന്‍ കഷണമോ, എന്തിന് കോഴിമുട്ട വരെ കഴിക്കുന്നത് കണ്ടാല്‍ തുടങ്ങും. റാം, റാം ഇവരോട് പൊറുക്കണമേ. പിന്നെ അതിനെ കുറിച്ചൊരു പ്രഭാഷണം. അതു കേള്‍ക്കുമ്പോള്‍ കൊണ്ടുവന്നിരിക്കുന്ന കറിയെടുത്ത് പണ്ടാരക്കാലന്റെ മുഖത്ത് തേമ്പാന്‍ പലപ്പോഴും എന്റെ കൈ തരിച്ചപ്പോഴും, കോഴിക്കാലില്‍ പിടിമുറുക്കി പത്തില്‍ നിന്നും പൂജ്യം
വരെ ഞാന്‍ കീഴ്പ്പോട്ടെണ്ണി.

അങ്ങനെ ദിവസങ്ങളും, ആഴ്ചകളും പിന്നിട്ട ഒരു വ്യാഴാഴ്ച ദിവസം വൈകുന്നേരം എന്റെ ഫോണില്‍ റിങ്ങടിച്ചു.

ഹലോ. കുറുമാന്‍

ഇത് ഞാനാ?

കോടാനുകോടി ജനങ്ങളുള്ള ഈ ബൂലോഗത്തില്‍ നിന്നും ഒരു മനുഷ്യന്‍ ഫോണ്‍ ചെയ്ത് ഇത് ഞാനാണെന്ന് പറഞ്ഞാല്‍ എനിക്കെങ്ങനെ മനസ്സിലാവും ഞാനെ? (അയ്യരാണെന്നറിഞ്ഞു കൊണ്ട് തന്നെ ഞാന്‍ വെറുതെ പറഞ്ഞു)

അയ്യോ എന്റെ ശബ്ദം മനസ്സിലായില്ലെ? ഞാന്‍ സുന്ദര്‍ അയ്യരാ.

അയ്യോ സാര്‍.......ക്ഷമിക്കണം. മനസ്സിലായില്ലായിരുന്നു.

അത് കുറുമാന്‍, ഇന്ന് എന്റെ വീട്ടില്‍ ഒരു ഭജന നടക്കുന്നുണ്ട്. മറ്റ് സ്റ്റാഫുകള്‍ എല്ലാവരും തന്നെ വരുന്നുണ്ട്. കുറുമാനും വരണം. ഏഴു മണിക്കാണ്‍് ഭജന. അതു കഴിഞ്ഞാല്‍ ഭക്ഷണവും വീട്ടില്‍ നിന്നു തന്നെ കഴിച്ചിട്ട് പോകാം.

മറ്റുള്ള സ്റ്റാഫെല്ലാം വരുന്നകാരണം ഞാനും ഒന്നു പോയി തലകാണിച്ച് വരാം എന്ന് കരുതി, ശരി സാര്‍, ഞാന്‍ വരാം എന്ന്‍ പറഞ്ഞത് അബദ്ദമായെന്ന് മനസ്സിലാക്കാന്‍ അതികം സമയം വേണ്ടി വന്നില്ല. രാത്രി ഭക്ഷണം തയ്യാറാക്കാന്‍ തുനിഞ്ഞ കുറുമിയോട് ഞാന്‍ പറഞ്ഞു, ഇന്നെനിക്കൊന്നും വേണ്ടടീ, അയ്യരുടെ വീട്ടിലാണിന്നു ഭക്ഷണം. പച്ചക്കറിയായാലും കലക്കാതിരിക്കില്ല.

ഒന്നുമില്ലെങ്കിലും ഫിനാന്‍സ് മാനേജരല്ലെ, മാത്രമല്ല, ഓഫീസിലെ എല്ലാവരും വരുന്നുമുണ്ടല്ലോ.

വീട്ടില്‍ നിന്നും നടക്കുകയാണെങ്കില്‍ അയ്യരുടെ ഫ്ലാറ്റിലെത്താന്‍ അഞ്ച് മിനിട്ട് മതി, പക്ഷെ വണ്ടിയെടുക്കുകയാണെങ്കില്‍ പത്ത് മിനിട്ടിലതികം എടുക്കും. അപ്പോ യാത്ര നടന്നു തന്നെ മതി.

ഏഴുമണിക്ക് തന്നെ ഞാന്‍ അയ്യരുടെ ബില്‍ഡിങ്ങിന്റെ എന്ട്രന്‍സില്‍ എത്തി. റൂം നമ്പര്‍ ചോദിക്കാന്‍ മറന്നുപോയിരുന്നു എന്നപ്പോഴാണ് ഓര്‍മ്മ വന്നത്. അയ്യരേ ഒന്നു വിളിച്ചു റൂം നമ്പര്‍ ചോദിച്ച് കളയാം എന്നു കരുതി ഫോണ്‍ എടുത്ത് നമ്പര്‍ ഡയല്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍, കോണിപടികളും താണ്ടി പുറത്തേക്ക് മണിയടിയൊച്ച കേട്ടു. മണിയടി ശബ്ദത്തിന്റെ ഉറവിടമാകണം അയ്യരുടെ ഫ്ലാറ്റെന്നെനിക്കുറപ്പായതിനാല്‍, മണിയടി ശബ്ദത്തിന്റെ ഉറവിടം തേടി ഞാന്‍ കോണിപടികള്‍ നടന്നു കയറി. രണ്ട് നിലമാത്രമുള്ള ഫ്ലാറ്റാണ്. ഒന്നാം നിലയിലെത്തിയപ്പോള്‍ മണിയടി വരുന്നത്
രണ്ടാം നിലയില്‍ നിന്നാണെന്നറിഞ്ഞു, വീണ്ടും പടികള്‍ കയറി മുകളിലേക്ക് രണ്ടാം നിലയില്‍ എത്തുന്നത്തിനുമുന്‍പ് തന്നെ മണിയടി ശബ്ദം നിലച്ചു. ഫോണ്‍ വിളിക്കുന്നതിന്നു മുന്‍പ് എന്തായാലും രണ്ടാം നിലയിലെ ഫ്ലാറ്റുകള്‍ ഒന്നു നോക്കാം എന്ന് കരുതി നീണ്ടു കിടക്കുന്ന കോറിഡോറിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഞാന്‍ നടക്കാന്‍ തുടങ്ങി.

അതികം നടക്കുന്നത്തിന്നു മുന്‍പ് തന്നെ ഒരു വാതിലിന്നു മുന്‍പില്‍ കോലം വര്‍ച്ചിരിക്കുന്നത് കണ്ണില്‍ പെട്ടു. പിന്നെ വാതിലിന്റെ മുകളിലുള്ള ഫ്രെയിമില്‍, ഒരു പച്ച മുളക്, ഒരു ചെറു നാരങ്ങ, പിന്നേം ഒരു പച്ച മുളക്, പിന്നേം ഒരു ചെറു നാരങ്ങ, വീണ്ടും ഒരു പച്ചമുളക്, വീണ്ടും ഒരു ചെറു നാരങ്ങ - ഈ സീരീസ്സില്‍ അനവധി പച്ചമുളകുകളും, ചെറുനാരങ്ങകളും കോര്‍ത്ത് മാലയാക്കി ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ബന്ധിച്ചിരിക്കുന്നു. കഴിഞ്ഞില്ല, അതിന്നും മുകളില്‍ ഉണങ്ങിയ മാവിന്റെ ഇലയുടെ (പണ്ട് പച്ചിലയായിരുന്നിരിക്കണം) ഒരു മാല, അതിന്നും മുകളിലായി ഹരേ രാമ : ഹരേ കൃഷ്ണ എന്നെഴുതിയ വര്‍ണ്ണശബളമായ വേറേയും ഒരുമാല. സംശയമില്ല ഇത് തന്നെ അയ്യരുടെ വീട്.

ബെല്ലടിച്ചു, വാതില്‍ തുറന്നത് ഓഫീസിലെ ഇമ്പോര്‍ട്സ് സെക്ഷനില്‍ ജോലി ചെയ്യുന്ന നാരായണനായിരുന്നു. ഞാന്‍ ഉള്ളിലേക്ക് കടന്നു. കടന്നു ചെല്ലുന്ന ഹാളിന്റെ ഒരറ്റത്ത് ചെറുതും, വലുതുമായ വിഗ്രഹങ്ങളുടേ ഒരു നിര. അതിന്നു മുന്‍പില്‍ കത്തിച്ചു വച്ചിരിക്കുന്ന നിലവിളക്ക്.

അതിന്നടുത്തായിരിക്കുന്ന ബുക്ക് ഷെല്‍ഫില്‍ നിറയെ ബുക്കുകള്‍ അടുക്കി വച്ചിരിക്കുന്നു. വായിച്ചാല്‍ മോക്ഷം ഗ്യാരണ്ടി നല്‍കുന്ന ബുക്കുകളാണെല്ലാം.

റ്റി വിയോ, സി ഡി പ്ലേയറോ പോയിട്ട് ഒരു റേഡിയോ പോലും അയാളുടെ വീട്ടില്‍ ഇല്ല. ഇയാള്‍ എങ്ങിനെ ചാര്‍ട്ടേഡ് അക്കൌണ്ടന്റായി? അല്ലെങ്കില്‍ എന്തിനായി? ആര്‍ക്കുവേണ്ടിയായി എന്നുള്ള ചോദ്യങ്ങള്‍ എന്റെ ഉള്ളില്‍ അലതല്ലിയലറി.

ഓഫീസില്‍ ഇമ്പോര്‍ട്സ് സെക്ഷനില്‍ ഡയറക്ടായി അയ്യരുടെ കീഴില്‍ ജോലിചെയ്യുന്ന ആറേഴു സ്റ്റാഫ് മാത്രമാണ് ഭജനക്കായി വന്നെത്തിയിട്ടുള്ളത്. അപ്പോള്‍ ഈ കാലമാടന്‍ എന്നോട് ഓഫീസിലെ എല്ലാവരും വരുന്നു എന്ന് പറഞ്ഞത് നുണ. ചതിയന്‍. നല്ലൊരു വീക്കെന്റ് കുട്ടിച്ചോറാക്കിയ ആ ചെകുത്താനെ ഞാന്‍ എന്റെ കണ്ണാല്‍ ഇടവും വലവും തിരഞ്ഞു.

ദാ വരുന്നൂ അകത്തെ മുറിയില്‍ നിന്നും കുട്ടിസ്രാങ്ക്. ഒരു ചുമന്ന ചെറിയ തോര്‍ത്ത് മുണ്ട് മാത്രമാണ് വേഷം. നെറ്റിയിലെ കറുപ്പ് മറക്കാനോ എന്തോ, മൊത്തമായും നെറ്റിയില്‍ ചന്ദനം പൂശിയിരിക്കുന്നു. ശരീരത്തില്‍ അങ്ങിങ്ങായി അണ്ണാന്റെ ശരീരത്തിലെ വര പോലെ, നിറയെ ഭസ്മക്കുറികള്‍. ചെവിട്ടില്‍ പൂവിന്റെ ഇതളുകള്‍ തിരുകി വച്ചിരിക്കുന്നു (ചെമ്പരത്തിപ്പൂവായിരിന്നു കൂടുതല്‍ യോജിക്കുക).

എല്ലാവരും ഇവിടെ മുന്‍പോട്ട് വന്നിരുന്നുകൊള്ളൂ. തറയിലേക്ക് കൈചൂണ്ടി അയ്യര്‍ പറഞ്ഞു. പിന്നെ വിളക്കിനുമുന്‍പില്‍ സ്വയം ഇരുന്നു. കുറുകിയ കൈ നീട്ടി ഷെല്‍ഫില്‍ നിന്നൊരു മോക്ഷം വലിച്ചെടുത്തു.

ഗതികെട്ടാല്‍ പുലി പുല്ല് തിന്നും എന്ന് മാത്രമല്ല, ജൂനിയര്‍ സ്റ്റാഫ് ഭജനക്കും വരും എന്ന് എനിക്കന്ന് മനസ്സിലായി.
മുജ്ജന്മ കര്‍മ്മഫലം എന്ന് കേട്ടിട്ടുണ്ടായിരുന്നു, പക്ഷെ ഇന്നിവിടെ വരാന്‍ തോന്നിയത് മുജ്ജന്മ പാപഫലമായിട്ടാണെന്നെനിക്ക് തോന്നി.

രാമന്‍ കാട്ടില്‍ പോയി, ലക്ഷ്മണന്‍ ചോക്കെടുത്ത് നിലത്ത് വരച്ചു. ഹനുമാന്‍ ലങ്കയില്‍ പോയി,
രാവണന്‍ ആള് ശരിയല്ല, സീത തീയില്‍ ചാടി, തുടങ്ങി കുട്ടിക്കാലം മുതല്‍ കേട്ടിട്ടുള്ള വസ്തുവകകള്‍ തന്നെ. സ്കൂളില്‍ പഠിക്കുന്ന കാലം കഴിഞ്ഞതിന്നു ശേഷം, മൂവന്തിനേരത്ത് ആദ്യമായ് ഉറക്കം തൂങ്ങിയതന്നായിരുന്നു. നാല്പത്തഞ്ചു മിനിട്ട് നീണ്ട പ്രഭാഷണത്തിന്നൊടുവില്‍ രാമനാമം ചൊല്ലി ഭജന അവസാനിപ്പിച്ചു.

അയ്യര്‍ക്കതികം സംസാരിക്കാനുള്ള അവസരം കൊടുക്കാതെ, അടിപൊളി വെജിറ്റേറിയന്‍ ഭക്ഷണം അകത്താക്കാനായി ഞാന്‍ ചോദിച്ചു.ഞാന്‍ പോകട്ടെ? പങ്കെടുത്ത എല്ലാവരുടെ മുഖത്തും നിസ്സഹായത ഓളം വെട്ടിയിരുന്നു. (എന്റേതടക്കം),

ആരും പോകരുത്. ഭജന കഴിഞ്ഞാല്‍ ഭക്ഷണം കഴിച്ചേ പോകാവൂ. “അന്നദാനം മഹാപ്രദാനംന്നാ”.
ഇരിക്കൂ, ഞാന്‍ ഭക്ഷണം കൊണ്ട് വരാം.

ഭക്ഷണം എടുക്കാനായ് അയ്യരുള്ളില്‍ പോയി. ലാവിഷായ ഒരു വെജിറ്റേറിയന്‍ ഡിന്നറിന്റെ പ്രതീക്ഷ എല്ലാവരുടെ മുഖത്തും മൊട്ടിട്ടു.

അയ്യര്‍ അകത്തു പോയി തിരിച്ചു വന്നപ്പോള്‍ കയ്യില്‍ സ്നാക്സ് വിളമ്പുന്ന ചെറിയ പ്ലേറ്റുണ്ടായിരുന്നു. എല്ലാവര്‍ക്കും ഓരോ പ്ലേറ്റ് വച്ച് അയ്യര്‍ തന്നെ നല്‍കി, പിന്നെ ബാക്കി വന്ന പ്ലേറ്റ് തിരിച്ച് കൊണ്ടുപോയി.

ചെറിയ കടലാസ്സ് പ്ലേറ്റ് കയ്യില്‍ കിട്ടിയപ്പോള്‍ ഞാനടക്കമുള്ളവര്‍ ഹാപ്പിയായി.

അയ്യരാളുകൊള്ളാമല്ലോ. വെജിറ്റേറിയന്‍ ഡിന്നറായാലെന്താ? തുടക്കം തന്നെ സ്റ്റാര്‍ട്ടേഴ്സിലല്ലെ?

കട് ലറ്റും, ഫ്രൈഡ് പനീറും, മറ്റുമായിരിക്കും സ്റ്റാര്‍ട്ടേഴ്സ്. എന്തായിരിക്കും വെജിറ്റെറിയന്‍ മെനു എന്നാലോചിച്ചു നില്‍ക്കുന്നതിന്നിടയില്‍.........ദാ വരുന്നു അയ്യര്‍, ഇടം കയ്യില്‍ ഒരു ബ്രെഡിന്റെ പാക്കറ്റും, വലം കയ്യില്‍ ഒരു അലുമിനിയ പാത്രവുമായി.

ഹരേ രാമ, ഹരെ കൃഷ്ണ. രാമ ഭക്തന്മാരെ, ഞാന്‍ വിളമ്പിതരാം, പ്ലേറ്റുകള്‍ മുന്‍പിലേക്ക് നീട്ടൂ....

വേറെ നിവൃത്തിയില്ലാത്തതിനാല്‍ ഞാനടക്കം എല്ലാവരും കടലാസ്സു പ്ലേറ്റ് മുന്‍പിലേക്ക് നീട്ടി. റബ്ബര്‍ പാല്‍ കുടിച്ചതുപോലെ, അയ്യര്‍ ഓടി ചാടി എല്ലാവരുടേയും പ്ലേറ്റില്‍ ഈരണ്ടു പീസ് ബ്രെഡ് വിളമ്പിയതിന്നൊപ്പം, കയ്യിലെ അലുമിനിയ പാത്രത്തില്‍ നിന്നും ഉണങ്ങി വരണ്ട ദാല്‍ (പരിപ്പു വേവിച്ചത്) വിളമ്പി. പിന്നെ പറഞ്ഞൂ, എല്ലാവരും വയറു നിറയെ കഴിക്കൂ, ദാല്‍ ഇനിയും അടുക്കളയിലുണ്ട്, ബ്രെഡ്ഡും. അന്നദാനം, മഹാദാനം.

കഴിച്ചവര്‍ കുറച്ചുപേരും, ഭാക്കിയുള്ള കഴിക്കാത്തവരും കടലാസ്സ് പ്ലെയിറ്റ് ചുരുട്ടി ചവറ്റുകൊട്ടയിലിട്ടു.

നന്ദി സാര്‍, ഗുഡ് നൈറ്റ്.

ഹരേ റാമ, ഹരേ കൃഷ്ണ, അടുത്ത വ്യാഴാഴ്ചയും നിങ്ങള്‍ വരണം. ഭക്ഷണത്തിന്റെ കാര്യം നിങ്ങള്‍ പേടിക്കേണ്ട. ഭക്ഷണം ഇവിടെ ഞാന്‍ തരും. അന്നദാനം, മഹാദാനം.

ശരി സാര്‍.........എല്ലാവരും പറഞ്ഞു (ഞാന്‍ പറഞ്ഞില്ല)

നടന്നു വീട്ടില്‍ ചെന്നെത്തി. കുറുമീ, ഭക്ഷണം എന്തെങ്കിലും ഉണ്ടോ?

ഇല്ല മനുഷ്യാ. താങ്കള്‍ അല്ലെ പറഞ്ഞത് , ഇന്നെനിക്കൊന്നും വേണ്ട, അയ്യരുടെ വീട്ടില്‍ നല്ല ഭക്ഷണം കിട്ടും എന്ന്.

തെറ്റുപറ്റിപോയി പ്രിയേ, അയ്യര്‍ വെറും അയ്യരല്ല, ഒരു ചെറ്റ അയ്യരാ..

ഉം...പൊന്നുമോനെ, ഞാന്‍ തമിള്‍ നാട്ടില്‍ ജനിച്ചു വളര്‍ന്നതല്ലേ. അയ്യര്‍ ഓടിയാല്‍, മോഡേണ്‍ ബ്രെഡ് വരെ എന്നെനിക്കറിയാം, അതിനാല്‍ ദാ ദമയന്തിയില്‍ നിന്നും കബാബും, മറ്റും ഞാന്‍ ഓര്‍ഡര്‍ ചെയ്ത് വരുത്തിയിട്ടുണ്ട്.
വരൂ, കഴിക്കാം.

പ്രിയതമയുമൊത്ത് കബാബും, ടിക്കയും മറ്റും വളരെ നാളുകള്‍ക്കുശേഷം ഞാന്‍ ഒരുമിച്ചിരുന്നു കഴിച്ചു. പിറ്റേ ദിവസം ഓഫീസില്‍ പോകാന്‍ എന്റെ പ്രിയ സുഹൃത്തിനെ പിക്ക് ചെയ്യാനായ് ഞാന്‍ അവന്‍ കയറുന്ന സ്ഥലത്തു വണ്ടി നിറുത്തി കാത്തു നില്‍ക്കുമ്പോള്‍, ദാ വരുന്നൂ കുട്ടിസ്രാങ്ക്.

കുറുമാനെ, ദൈവം എല്ലാ കാണുന്നു എന്നു പറയുന്നത് ശരിയാണെന്നെനിക്കു മനസ്സിലായിട്ടു കുറച്ചു നാളുകളായെങ്കിലും, തെളിവ് കിട്ടിയതിപ്പോള്‍.

അതെന്താ?

ഇത്രയും ദിവസം എന്നെ, കമ്പനി വക വണ്ടി പിക്ക് ചെയ്ത്, തിരിച്ച് ഡ്രോപ്പ് ചെയ്തിരുന്നു. പക്ഷെ ഇന്നലെ, ലീഗല്‍ മാനേജര്‍ വിളിച്ച് പറഞ്ഞു, കമ്പനി വക വണ്ടിയില്‍ യാത്ര ചെയ്താല്‍ ട്രാവല്‍ അലവന്‍സായ രണ്ടായിരത്തി അഞ്ഞൂറു രൂപ കിട്ടില്ല എന്ന്.

എങ്ങനെ ഇനി ഓഫീസില്‍ പോകും എന്നാലോചിച്ചുനില്‍ക്കുമ്പോള്‍ ദാ കുറുമാന്റെ വണ്ടി കണ്മുന്‍പില്‍. എന്നെ കുറുമാന്‍ രാവിലേയും, വൈകുന്നേരവും പിക്ക് ചെയ്യൂ. നല്ല ഒരു തുക ഞാന്‍ തരാം. അത്, കുറുമാനൊരു എക്സ്റ്റ്രാ ഇന്‍ കം ആവുകയും ചെയ്യും.

പണത്തിന്നുമീതെ പരുന്തും പറക്കും എന്നല്ലേ? ശരി, ഞാന്‍ പിക്ക് ചെയ്യാം അയ്യരേ.

അങ്ങനെ പിറ്റേ ദിവസം മുതല്‍ രണ്ട് കിലോമീറ്റര്‍ ദൂരം കറങ്ങി ഞാന്‍ അയ്യരെ പിക്ക് ചെയ്യാന്‍ തുടങ്ങി.

ആദ്യ ദിവസം അയ്യര്‍ വണ്ടിയില്‍ കയറിയപ്പോള്‍ കഷ്ട കാലത്തിന്ന് ഞാന്‍ വിഷ്ണു സഹസ്രനാമത്തിന്റെ കാ‍സറ്റ് ഇട്ട് കേള്‍ക്കുകയായിരുന്നു., കുറുമാനെ, ഇത് തന്നെയാണ് യുവാക്കള്‍ കേള്‍ക്കേണ്ടത്. അല്ലാതെ ന്യൂസും, സംഗീതവും ഒന്നുമല്ല. പിറ്റേ ദിവസം അയ്യരെ കാത്ത് ഏഷ്യാനെറ്റ് ന്യൂസ് കേട്ട് ഞാന്‍ വണ്ടിയില്‍ ഇരുന്നു. അയ്യര്‍ വന്നു, ഓടുന്ന വണ്ടിയില്‍ ഇരുന്ന അയ്യര്‍ പറഞ്ഞു കുറുമാനെ, വിഷ്ണു സഹസ്രനാമം ഇടൂ. ഞാന്‍ ഇട്ടു.

അന്നുമുതല്‍ പിന്നെ ഒരു മാസക്കാലത്തോളം ഞാന്‍ അയ്യര്‍ക്കുവേണ്ടി എന്റെ സ്വന്തം വണ്ടിയില്‍ ന്യൂസും, പാട്ടും നിര്‍ത്തി എന്നു മാത്രമല്ല, അയ്യരേയും കാത്ത് ചിലപ്പോള്‍ പത്ത് പതിനഞ്ചു മിനിട്ട് അയാളുടേ ഫ്ലാറ്റിന്നുമുന്‍പില്‍ നില്‍ക്കേണ്ടി വന്ന അവസ്ഥയും വന്നു.

അങ്ങനെ മാസം ഒന്നു കഴിഞ്ഞു, അയ്യര്‍ എനിക്ക് നയാ പൈസ തന്നില്ല. പക്ഷെ എന്നും എന്റെ വണ്ടിയില്‍ കയറി വിശാലമായി പിന്‍സീറ്റില്‍ ഇരുന്ന്‍ ഓഫീസിലേക്ക് അയാള്‍ യാത്ര ചെയ്തു. എന്റെ സഹനശക്തിയുടെ നെല്ലിപലക ഇളകി. അന്ന് വൈകുന്നേരം ഓഫീസ് കഴിഞ്ഞ് വരുന്ന നേരത്ത് ഞാന്‍ അയ്യരോട് പറഞ്ഞു, അയ്യരേ, ട്രാന്‍സ്പോര്‍ട്ടിങ് അലവന്‍സ് മൂവായിരം ദിര്‍ഹത്തോളം കിട്ടുന്ന താങ്കള്‍ എനിക്കൊന്നും തന്നില്ലല്ലോ ഇതുവരേയായി.

കുറുമാന്‍ പേടിക്കേണ്ട, ഞാന്‍ വാക്കു പറഞ്ഞാല്‍ വാക്കാ. ഇന്നു ഞാന്‍ തന്റെ ഇതുവരേയായുള്ള കണക്കു തീര്‍ക്കാം.
മനസ്സില്‍ ഞാന്‍ കരുതി, ഇന്നു വ്യാഴാഴ്ച, വീക്കെന്റ്‌. അയ്യരുടെ കാശു കിട്ടിയാല്‍ ഗ്യാപ്പില്‍ മുജിറ കാണാന്‍ പോകാം.

അയ്യര്‍ പറഞ്ഞു തുടങ്ങി. ഞാന്‍ ജോയിന്‍ ചെയ്തിട്ട് ഒന്നരമാസമായി. ആഴ്ചയില്‍ അഞ്ചു ദിവസം ജോലി. അതില്‍ നാലു ദിവസം ഞാന്‍ ലീവെടുത്തു, പിന്നെ മൂന്ന് ദിവസം താനും ലീവെടുത്തു. വെള്ളിയും, ശനിയും മുടക്കം വേറെ. ഗവണ്മെന്റ് ലീവ് രണ്ട്. കൂടാതെ എന്നെ പിക്കു ചെയ്യാതെ സമയത്തിന്ന് ഓഫീസില്‍ നിന്നും താന്‍ പോയത് ഈ മാസത്തില്‍ ആറു ദിവസം. രാവിലെ എന്നെ കാത്ത് നിന്നിട്ട് കാണാതെ പോയത് നാലു ദിവസവും.

കരാമയില്‍ നിന്നും ഓഫീസിലേക്ക്, ബസ്സുകൂലി ഒരു രൂപ അമ്പതു പൈസ. അപ്പോ തന്റെ വണ്ടിയില്‍ വന്നാല്‍ ഒന്നര രൂപ മള്‍ട്ടിപ്ലൈഡ് ബൈ. എനിക്കൊന്നും തന്നെ മനസ്സിലായില്ല, പക്ഷെ അയ്യര്‍ പറഞ്ഞുകൊണ്ടേയിരുന്നു. അപ്പോ മൊത്തം ഞാന്‍ കുറുമാനു തരാനുള്ളത് അറുപത്തിആറു ദിര്‍ഹം.

അയ്യര്‍ പോക്കറ്റില്‍ നിന്നും ഒരു പേപ്പര്‍ പുറത്തെടുത്തു, പിന്നെ തന്റെ ലാപ് ടോപ്പ് ഓണ്‍ ചെയ്തു.

കിഴിച്ചും, കൂട്ടിയും, ഹരിച്ചും, ഗുണിച്ചും, അവസാനം ഒരു എഴുപത് ദിര്‍ഹം എന്റെ കയ്യില്‍ തന്നിട്ടു പറഞ്ഞു, ഒരു നാല് ദിര്‍ഹം എനിക്ക് തിരിച്ച് തരൂ.

പകുതി വഴിയില്‍ വച്ച് അയ്യരതുപറഞ്ഞപ്പോള്‍ എന്റെ രക്തം തിളച്ചു. വണ്ടി ഞാന്‍ ഡബ്ബിള്‍ ഇന്‍ഡിക്കേറ്ററിട്ട് സൈഡാക്കി. പിന്നെ ഡോര്‍ തുറന്ന് അയ്യരുടെ കോളറിന്നു പിടിച്ച് വണ്ടിയില്‍ നിന്നും തൂക്കിയെടുത്ത് പുറത്തേക്ക് നിറുത്തി.

അയ്യരോട്, ഹരേ രാമ : ഹരേ കൃഷ്ണ എന്ന് പറഞ്ഞ് ഞാന്‍ വണ്ടിയില്‍ കയറി വീട്ടിലേക്ക് തിരിച്ചു.


അവസാനിച്ചു.

posted by സ്വാര്‍ത്ഥന്‍ at 8:27 PM

0 Comments:

Post a Comment

<< Home