Friday, June 02, 2006

ശാസ്ത്രലോകം - ഒരു ബിറ്റ്‌ കഥ

പടിഞ്ഞാറ്‌ തിരി താഴ്ത്തിയ സൂര്യന്‍. പടര്‍ന്നൊഴുകുന്ന നിലാവ്‌. നിറഞ്ഞുയരുന്ന മുല്ലമണം. ഉമ്മറത്ത്‌ കത്തിനില്‍ക്കുന്ന വൈദ്യുതി വിളക്ക്‌. ആളകത്തുണ്ടെന്ന് അനുമാനിക്കാം. ഇങ്ങനെ, ഒരു സ്വിച്ച്‌ കൊണ്ട്‌ ഒരു സമയം വിനിമയം ചെയ്യാവുന്ന ഏറ്റവും കുറഞ്ഞ വിവരമാണ്‌ ഒരു ബിറ്റ്‌.

ഒരു സ്വിച്ച്‌ കൊണ്ട്‌ ആകെ രണ്ടു സന്ദേശങ്ങള്‍ കൈമാറാം. ഉദാ: വിളക്കു തെളിഞ്ഞാണെങ്കില്‍ ആളകത്തുണ്ട്‌. വിളക്കു കെട്ടാണെങ്കില്‍ ആളകത്തില്ല.

രണ്ടു സ്വിച്ച്‌ ഉണ്ടെങ്കില്‍ നാലാകാം സന്ദേശം. ഉദാ: രണ്ടു വിളക്കും തെളിഞ്ഞാണെങ്കില്‍ ആളകത്തുണ്ട്‌. രണ്ടും കെട്ടാണെങ്കില്‍ ആളകത്തില്ല. ഒന്നാം വിളക്കു തെളിഞ്ഞാണെങ്കില്‍ ഇന്നുണ്ട്‌ നാളെയില്ല. രണ്ടാം വിളക്കു തെളിഞ്ഞാണെങ്കില്‍ ഇന്നില്ല, നാളെയുണ്ട്‌.

രണ്ടിനു പകരം എട്ടാണ്‌ സ്വിച്ചുകളെങ്കിലോ? എട്ട്‌ വിളക്കുകളുടെ കൂട്ടത്തെ 256 വിവിധ രീതികളില്‍ കത്തിച്ചും കെടുത്തിയും കാണിക്കാം. ഉദാ: എട്ടു വിളക്കും ഒരുമിച്ചു കത്തിയാല്‍ ആളകത്തുണ്ട്‌. ഇതില്‍ ഓരോ വിളക്കും ഒരു ബിറ്റിനെ പ്രതിനിധാനം ചെയ്യുന്നു. ഇങ്ങനെയുള്ള എട്ടു ബിറ്റുകളുടെ കൂട്ടത്തെ ഒരു ബൈറ്റ്‌ എന്നു പറയുന്നു.

കൈകൊണ്ട്‌ സ്വിച്ച്‌ പ്രവര്‍ത്തിപ്പിക്കാന്‍ സമയമെടുക്കും. വൈദ്യുതി ഉപയോഗിച്ച്‌ മിന്നല്‍ വേഗത്തില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന സ്വിച്ചുകളുണ്ട്‌. ഇവയെ ട്രാന്‍സിസ്റ്ററുകള്‍ എന്നു പറയുന്നു. മിന്നല്‍വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന്‌ സ്വിച്ചുകള്‍ ഉപയോഗിച്ചാണ്‌ കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുന്നത്‌.

വൈദ്യുതി ഉപയോഗിച്ചുള്ള ആശയവിനിമയത്തിനും ശേഖരണത്തിനും ഒരു അപാകതയുണ്ട്‌. വൈദ്യുതി നിലച്ചാല്‍ ശേഖരിച്ച വിവരവും അപ്രത്യക്ഷമാകും. വൈദ്യുതിയെ ആശ്രയിക്കാതെ വിവരം ശേഖരിച്ചുവക്കാന്‍ കമ്പ്യൂട്ടറുകളില്‍ കാന്തശക്തിയെ ഉപയോഗപ്പെടുത്തുന്നു. ഹാര്‍ഡ്‌ ഡിസ്ക്കും ഫ്ലോപ്പി ഡിസ്ക്കും പ്രവര്‍ത്തിക്കുന്നത്‌ കാന്തശക്തിയെ ആസ്പദമാക്കിയാണ്‌.

സി. ഡി. യിലും ഡി. വി. ഡി യിലും കുഴികുത്തിയാണ്‌ വൈദ്യുതിയുടെ അഭാവത്തിലും വിവരം സൂക്ഷിക്കുന്നത്‌. ലേസര്‍ രശ്മികള്‍ ഉപയോഗിച്ച്‌ കുഴികുത്തുകയും പിന്നീട്‌ ഇങ്ങനെ ശേഖരിച്ച വിവരത്തെ വായിച്ചെടുക്കാന്‍ ഈ ലേസര്‍ രശ്മിതന്നെ ഉപയോഗിക്കുകയും ചെയ്യുന്നു. കുഴിയില്‍ തട്ടി രശ്മി പ്രതിഫലിക്കാതിരുന്നാല്‍ വിളക്കു കെട്ടതിനു തുല്യം. രശ്മി പ്രതിഫലിച്ചാല്‍ വിളക്കു തെളിഞ്ഞതിനു തുല്യം. ഇതേ തത്വം തന്നെയാണ്‌ ബാര്‍ കോഡുകളിലും ഉപയോഗിക്കുന്നത്‌. കുഴിക്കു പകരം കറുത്ത വരയാണെന്നു മാത്രം.

ഡി. വി. ഡി യില്‍ കുഴികുത്താന്‍ ഇത്രയും നാളൂം ചുവന്ന രശ്മികളാണ്‌ ഉപയോഗിച്ചിരുന്നത്‌. ചുവപ്പിനു പകരം നീല രശ്മികളാണെങ്കില്‍ ഒരു നിശ്ചിതസ്ഥലത്ത്‌ കൂടുതല്‍ കുഴികള്‍ കുത്താം. കുഴികളുടെ വലിപ്പം കുറവായതാണു കാരണം. മൂര്‍ച്ഛയുള്ള സൂചിയും മൂര്‍ച്ഛ ഇല്ലാത്ത സൂചിയും ഉപയോഗിക്കുന്നതു പോലെ. നീല രശ്മിക്ക്‌ നീളം കുറവായതുകൊണ്ട്‌ അവയെ ചെറിയ സ്ഥലത്ത്‌ കേന്ദ്രീകരിക്കാന്‍ സാധിക്കും. കൂടുതല്‍ കുഴികളെന്നാല്‍ കൂടുതല്‍ സംഭരണശേഷി എന്നര്‍ത്ഥം.

നീല ലേസര്‍ രശ്മികള്‍ ഉപയോഗിക്കുന്ന ഈ സാങ്കേതികവിദ്യ അടുത്തകാലത്ത്‌ Blu-ray Disc എന്ന പേരില്‍ സോണിയും, HD-DVD എന്ന പേരില്‍ തൊഷീബായും മത്സരിച്ച്‌ വിപണിയില്‍ എത്തിച്ചിട്ടുണ്ട്‌.

posted by സ്വാര്‍ത്ഥന്‍ at 2:11 PM

0 Comments:

Post a Comment

<< Home