Saturday, April 22, 2006

മൌനം - ചിതറി വീണത്‌...

പാതിരാവിലെ പേക്കിനാവിനിടയില്‍ പൊട്ടിച്ചിതറിയത്‌
എന്റെ പളുങ്കുമണിമാല...
ഉതിര്‍ന്നുരുണ്ടു വീണത്‌ എന്റെ സ്വപ്നങ്ങള്‍, പ്രതീക്ഷകള്‍...

റാന്തലിന്റെ അരണ്ട വെട്ടത്തില്‍ വിറയാര്‍ന്ന കൈകള്‍
ചിലതെല്ലാം പെറുക്കിയെടുത്തു
കിട്ടിയ മുത്തുകള്‍ ഇഴയകന്ന സ്നേഹച്ചരടില്‍കോര്‍ത്തെടുക്കാന്‍
ഇനിയീ ജന്മം മതിയോ?!

അകത്തിരുളില്‍ എന്റെ കണ്ണീര്‍പെരുമഴ!
പുറത്ത്‌ രാവില്‍ നോവിന്റെ തോരാത്ത പെയ്ത്ത്‌!

വഴിവിളക്ക്‌ നീട്ടിയ വരണ്ട വെളിച്ചത്തിലാണ്‌ കണ്ടത്‌,
ജനവാതിലിനരികില്‍ വിറച്ചു തേങ്ങി ഒരു വണ്ണാത്തിക്കിളി!
ചിറകു കുതിര്‍ന്ന്, പകച്ച മിഴികളോടെ ഞാന്‍ കണക്കെ!

ജനവാതിലുയര്‍ത്തി അകത്തെ ചൂടിന്റെ കൂട്ടിലേയ്ക്ക്‌ ഞാന്‍ ക്ഷണിച്ചതാണ്‌...
കിളിക്കുഞ്ഞിന്റെ കണ്ണിലപ്പോഴും പേടി!

രാവിലും നോവിലും അവള്‍ക്ക്‌ ഞാന്‍ കൂട്ടിരുന്നു
മഴ തോര്‍ന്ന് മാനം മുഖം തുടച്ചപ്പോഴേക്കും നേരം വെളുത്തിരുന്നു
കൂടും കൂട്ടും തേടി വണ്ണാത്തി പറന്നകന്നു

പൊയ്‌പ്പോയെന്ന് ഞാന്‍ നിനച്ച ചില മുത്തുകളെങ്കിലും
പകലിന്റെ നിറവില്‍ കണ്ണോരമെത്തി...
ഇനി ഞാനീ മണിമാല വീണ്ടും കോര്‍ത്തൊരുക്കട്ടെ...

posted by സ്വാര്‍ത്ഥന്‍ at 5:12 AM

0 Comments:

Post a Comment

<< Home