Monday, March 27, 2006

ഉദയസൂര്യന്റെ നാട്ടില്‍ - അത്യന്താധുനികൻ

http://nilavathekozhi.blogspot.com/2006/03/blog-post_26.htmlDate: 3/25/2006 10:14 PM
 Author: വക്കാരിമഷ്ടാ
ഞാനാര്....................

ആ ചോദ്യം അയാളെ വല്ലാതെ മഥിച്ചു. താനാര്?

കുറേ നാളുകളായി അയാൾ ആ ചോദ്യത്തിനുത്തരം കാണാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. പക്ഷേ ചോദിക്കുന്തോറും കൂടുതൽ കൂടുതൽ സങ്കീർണ്ണമായിക്കൊണ്ടിരുന്നു, ആ ചോദ്യം.

വിദേശരാജ്യത്തുനിന്നുള്ള പേരുകേട്ട ബിരുദവും പേരും പെരുമയുമൊക്കെയുണ്ടല്ലോ തനിക്ക്. ആവശ്യത്തിന് പണവും. ഇങ്ങിനെയൊക്കെയുള്ള ചോദ്യങ്ങൾക്കും അതിനുള്ള ഉത്തരം തേടലുകൾക്കും സാധാരണഗതിയിൽ ഒരു സ്ഥാനവും ഉണ്ടാകാൻ പാടില്ലാത്തതാണ്, തന്നേപ്പോലുള്ള ഒരാളുടെ ജീവിതത്തിൽ................... അയാളോർത്തു.

എന്നിട്ടും ആ ചോദ്യം അയാളെ വിടാതെ പിന്തുടർന്നു;

“ഞാനാര്......................?”

ഔദ്യോഗിക ജീവതത്തിനിടയ്ക്ക് പലരുടേയും ഇതുപോലുള്ള ചോദ്യങ്ങൾക്ക് ഉത്തരം കൊടുത്തിട്ടുള്ളയാളാണല്ലോ താൻ....... എത്ര പേർക്ക് അതുമൂലം മനഃസമാധാനം കിട്ടി.......... എത്രയോ കുടുംബങ്ങൾ രക്ഷപെട്ടു....................

എന്നിട്ട് ഇപ്പോൾ അതേ ചോദ്യം തന്നോട് ചോദിച്ചപ്പോൾ...............

ആ ചോദ്യം തന്നെ വീണ്ടും വീണ്ടും വേട്ടയാടുകയാണല്ലോ........

ഉത്തരം കിട്ടാത്ത ചോദ്യമായി ഇത് ജീവിതകാലം മുഴുവൻ അവശേഷിക്കുമോ............? അയാൾ അസ്വസ്ഥനായി.

യൂക്കാലിപിസ്റ്റ് മരങ്ങൾക്കിടയിൽക്കൂടി അയാൾ നടന്നു. തന്റെ സന്തത സഹചാരിയായ പൈപ്പും കടിച്ച് പിടിച്ച്...

പരിചിതരും അതിലേറെ അപരിചിതരുമായ ധാരാളം ആൾക്കാർ എതിരേ വരുന്നു... ചിലർ എന്തൊക്കെയോ ചോദിക്കുന്നു.... ചിലർ വണങ്ങുന്നു.....അയാൾ ആരേയും ശ്രദ്ധിച്ചില്ല... അയാൾക്ക് ഒരേയൊരു ചിന്ത മാത്രം...

.....................താനാര്?

ആ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തിയേ മതിയാകൂ................

കുറച്ചുനാളായി ജോലിയിലും അയാൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുന്നില്ല. മകളുണ്ട്. തന്റെ അതേ തൊഴിലിൽ പ്രാ‍വീണ്യം നേടിയവൾ. തന്റെ പ്രസ്ഥാനം ഭാവിയിൽ കൊണ്ടുനടക്കാൻ അവൾക്ക് യോജിച്ച ഒരാളെ ഭർത്താവായും താൻ കണ്ടുവെച്ചിട്ടുണ്ട്. ഇതിൽ പരം എന്തു വേണം ഒരച്ഛന്? വ്യാകുലപ്പെടേണ്ട യാതൊരു കാര്യവുമില്ല. സ്വസ്ഥമായ ജീവിതം നയിക്കാവുന്ന എല്ലാ സാഹചര്യവും തനിക്കുണ്ടല്ലോ...........

എന്നിട്ടും എന്തേ.................? അയാളോർത്തു.

എവിടെനിന്നു ലഭിക്കും തനിക്കാ ഉത്തരം...............?

ആരു തരും.....................?

അയാൾ തിരിഞ്ഞു നടന്നു, വീട്ടിലേക്ക്. എന്തോ ഒരു വല്ലായ്ക പോലെ.

ഒന്നു വിശ്രമിക്കണം. എത്ര നാളായി നല്ലൊരുറക്കം കിട്ടിയിട്ട്. നന്നായൊന്നുറങ്ങിയാൽ തെല്ലൊരു ശമനം കിട്ടുമായിരുക്കും, തന്റെയീ അസ്വസ്ഥതകൾക്ക്.........

അയാൾ കൊട്ടാരസമാനമാ‍യ തന്റെ ബംഗ്ലാവിൽ മടങ്ങിയെത്തി.

യൂക്കാലിപിസ്റ്റ് മരങ്ങൾക്ക് നടുവിലുള്ള ഒരു മണിമന്ദിരം...

അയാൾ മുറിയിൽ കയറി വാതിലടച്ചു. എല്ലാം മറന്നുള്ള ഒരു ഉറക്കം അയാൾ ആഗ്രഹിച്ചു.

പെട്ടെന്ന് പൂമുഖത്തൊരു ശബ്ദം. അയാൾ വാതിൽ തുറന്നു..

പരിചയമുള്ള ഒരാൾ മുൻപിൽ. കൈയുള്ള ബനിയനും കള്ളിമുണ്ടും. മുണ്ട് നെഞ്ചിന്റെയൊപ്പം വരെ കയറ്റിയുടുത്തിരിക്കുന്നു.

എവിടെയോ കണ്ടിട്ടുണ്ടല്ലോ............... അയാൾ ചിന്താ‌മഗ്നനായി..

ആഗതൻ എന്തൊക്കെയോ പറയുന്നു.......... ഒന്നും വ്യക്തമാവുന്നില്ല...

പെട്ടെന്ന്......... ആഗതൻ നെഞ്ചോട് കയറ്റിയുടുത്തിരുന്ന മുണ്ട് നെഞ്ചൊപ്പം മടക്കിക്കുത്തി ചുണ്ടുകൾ വക്രിച്ച് , ശരീരം പുറകോട്ട് വളച്ച് അയാളോടലറി. ആഗതന്റെ ഉറക്കയുള്ള ആ ചോദ്യം അയാളുടെ ചെവിയിൽ മുഴങ്ങി.............

“ഹല്ല, അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ...................താനാരുവാ”

ഒരു നിമിഷം.................

എന്തെന്നില്ലാത്ത ഒരു മാനസികാവസ്ഥയിലായി അയാൾ............

അയാളുടെ ഹൃദയം സന്തോഷംകൊണ്ട് തുടിച്ചു.

വർഷങ്ങളായി താൻ തന്നോടുതന്നെ ചോദിച്ച ചോദ്യത്തിന് ഇതാ ഉത്തരം കിട്ടിയിരിക്കുന്നു.

അയാൾ സന്തോഷംകൊണ്ട് മതിമറുന്നു. ശരീരത്തിന്റെ ഭാരം ആകപ്പാടെ കുറയുന്നപോലെ.

തന്റെ അന്വേഷണമിതാ അവസാ‍നിച്ചിരിക്കുന്നു..........

അതെ, വർഷങ്ങളായി തന്റെ മനസ്സിനെ മഥിച്ച, തന്നെ അസ്വസ്ഥതയുടെ ഉത്തുംഗശൃംഗങ്ങളിലെത്തിച്ച, ആകാംഷയുടെ മുൾ‌മുനയിലിരുത്തിയ ആ ചോദ്യത്തിനിതാ ഉത്തരം കിട്ടിയിരിക്കുന്നു.........

ഞാൻ................താളവട്ടത്തിലെ സോമൻ

ആഗതൻ............. താളവട്ടത്തിലെ ജഗതി.

ദ എന്റ്

posted by സ്വാര്‍ത്ഥന്‍ at 7:33 AM

0 Comments:

Post a Comment

<< Home