Sunday, March 26, 2006

കുട്ട്യേടത്തി - കലികാലം

പതിവുള്ള മെയിലുകളൊന്നില്‍ വെറുതെയെഴുതി. അപ്പോ വേറെയെന്തൊക്കെയാണവിടെ 'വിശേഷങ്ങള്‍'? പ്രത്യേകിച്ചു 'വിശേഷ'മൊന്നുമില്ലല്ലോ അല്ലേ?

കല്യാണം കഴിഞ്ഞൊരു വര്‍ഷത്തോളമായ കൂട്ടുകാരിയോടിതൊക്കെയല്ലാതെ വേറെന്തു ചോദിക്കാന്‍?

"അയ്യേ എന്തു വിശേഷം? ഞങ്ങള്‍ക്കതൊന്നും വേണ്ടെന്നാ തീരുമാനം. ഞാന്‍ പണ്ടേ പറഞ്ഞിട്ടില്ലേ? "

ഒരു കുഞ്ഞുണ്ടാകുന്നതോടെ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിനുണ്ടാവുന്ന പരിതികളേപ്പറ്റിയും, അതുകൊണ്ടു കുഞ്ഞുങ്ങള്‍ വേണ്ട എന്നുള്ള അവളുടെ തീരുമാനത്തെപ്പറ്റിയുമൊക്കെ പലവട്ടം ഞങ്ങള്‍ ഹോസ്റ്റല്‍ ജീവിതത്തിനിടയില്‍ തര്‍ക്കിച്ചിട്ടുണ്ട്‌, മണിക്കൂറുകളോളം.

"എന്നെക്കൊണ്ടു വയ്യാ, രാവെന്നോ പകലെന്നോ ഇല്ലാതെ കെടന്നു കഷ്ടപ്പെടാന്‍. അതുകൊണ്ടാര്‍ക്കാ, എന്താ പ്രയോജനം? "

" കഷ്ടപ്പാടുകള്‍ ഉണ്ട്‌, സമ്മതിക്കുന്നു. പക്ഷേ ഒരു കുഞ്ഞു തരുന്ന സന്തോഷത്തിനു പകരം വക്കുമ്പോള്‍ ആ കഷ്ടപാടുകളൊന്നും..."

" എന്തു സന്തോഷം? ഇപ്പോ എനിക്കിഷ്ടമുള്ളപ്പോ ഉണരാം. ഇഷ്ടമുള്ളപ്പോ ഉറങ്ങാം. ഒരു കുഞ്ഞുണ്ടെങ്കിലിതു വല്ലതും നടക്കുമോ? അതിനൊരു 2-3 വയസ്സു വരെയെങ്കിലുമൊക്കെ ആകുന്നതു വരെ ഇഷ്ടമുള്ളപ്പോള്‍ ഉറങ്ങുന്ന പോയിട്ടെപ്പോഴെങ്കിലുമൊന്നു സ്വസ്ഥമായുറങ്ങാന്‍ പറ്റുമോ?

" ഞങ്ങള്‍ 2 പേരും മാത്രമുള്ളെങ്കിലൊരു ദിവസം രാവിലെ ഉണരുമ്പോ, ഇന്നൊരു മൂഡില്ല, ഇന്നൊന്നും പാചകം ചെയ്യണ്ട എന്നു തീരുമാനിച്ചാല്‍ അത്ര തന്നെ. പക്ഷെ ഒരു കുഞ്ഞുണ്ടെങ്കിലോ?

“ഓഫീസില്‍പണി കൂടുതലുള്ള ദിവസം കുറച്ചു ലേറ്റായിട്ടിരിക്കാന്‍ പറ്റുമോ? ഒക്കെ സഹിക്കാം. എപ്പോളും അതിന്റെ അപ്പി മാറ്റാനും മൂത്രം തുടക്കാനുമെനിക്കു വയ്യ. കൊച്ചു കെടന്നു മുള്ളിയ മൂത്രമണമുള്ള അതേ ബെഡ്ഡില്‍ കെടന്നുറങ്ങുന്നതൊന്നുമോര്‍ക്കാന്‍ കൂടി പറ്റണില്ല. പിന്നെ മൂക്കൊലിപ്പിച്ചു നടക്കുമ്പോ മൂക്കു തൂക്കണം . വല്ല പനിയോ ചെവി വേദനയോ മറ്റോ വന്നാല്‍ പിന്നെ പറയണോ? രാത്രി മുഴുവനും ചീവീടു പോലെ കരഞ്ഞോണ്ടിരിക്കില്ലേ ഈ സാധനങ്ങള്‌. ഒന്നുറങ്ങാന്‍ പറ്റുമോ? മനസ്സമാധാനമുണ്ടോ?"

"ഒരു കുഞ്ഞിന്റെ പാല്‍പുഞ്ചിരി, അതിന്റെ കൊഞ്ചിക്കൊഞ്ചിയുള്ള വര്‍ത്തമാനം പറച്ചിലുകള്‍, അതു നമ്മളെ കെട്ടിപിടിച്ചുമ്മ വക്കുമ്പോ മനസ്സിനു കിട്ടുന്ന സന്തോഷം, നിനക്കറിയാഞ്ഞിട്ടാ."

“ഉവ്വുവ്വേ, വീടൊക്കെ എത്ര വൃത്തിയായിട്ടിട്ടാലും കാര്യമുണ്ടോ? ഒക്കെ വലിച്ചു വാരി എറിഞ്ഞു വൃത്തികേടാക്കില്ലേ? ഇനിയിതൊക്കെ പോകട്ടേ, കാശുചെലവോ? എത്ര ഉണ്ടാക്കിയാലും എന്തിനെങ്കിലും തികയുമോ? പുസ്തകം, കളിപ്പാട്ടം, തുണി, കുട, വടി എന്നുവേണ്ട ഒക്കെ ചെലവല്ലേ? കുഞ്ഞില്ലെങ്കില്‍ ആ പൈസ കൊണ്ടു നമുക്കു സുഖമായി, സ്വസ്ഥമായി ജീവിക്കാം. അല്ലെങ്കിലോ, കുഞ്ഞിനും നല്ലൊരു ജീവിതം കൊടുക്കാന്‍ തികയൂല്ല, നമ്മുടെ ആവശ്യങ്ങളും മെനയായിട്ടു നടക്കൂല്ല.
ഇത്രേമൊക്കെ നഷ്ടങ്ങള്‍ സഹിച്ചിട്ടു വേണോ പാല്‍പുഞ്ചിരി കാണുമ്പോഴുള്ള സന്തോഷം? അതിനു ഞാനെന്റെ വീടു നെറയെ ചിരിക്കുന്ന കുട്ടികളുടെ പിക്‍ച്ചേര്‍സ്‌ ഒട്ടിച്ചു വക്കും".

"കൊള്ളാം, ഈ നഷ്ടത്തിന്റെ കണക്കൊക്കെ നിന്റെ അച്ഛനുമമ്മയും കൂട്ടിയിരുന്നെങ്കില്‍ ഇന്നിപ്പോ ഇങ്ങനെ വാദിക്കാന്‍ നീയുണ്ടാവുമാരുന്നോ?"

“അതവരുടെ വിഢിത്തം! അതിനു ഞാനുത്തരവാദിയല്ല. അവരു മണ്ടത്തരം കാണിച്ചു എന്നതുകൊണ്ടു ഞാനുമതൊക്കെ ചെയ്യണമെന്നുണ്ടോ? അവര്‍ക്കു പറ്റിയ തെറ്റുകളാവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കയല്ലേ വേണ്ടത്‌?"

അവളോടു തര്‍ക്കിച്ചൊരിക്കലും ഞാന്‍ ജയിച്ചിട്ടില്ല. എങ്കിലും വെറുതെയാശ്വസിക്കും, ഇവളൊരു കല്യാണം കഴിക്കുന്നതോടെ ഈ ചിന്തയൊക്കെ മാറിക്കൊള്ളും.

കല്യാണം കഴിഞ്ഞു വര്‍ഷമൊന്നു കഴിഞ്ഞിട്ടും, തീരുമാനത്തില്‍ മാറ്റമൊന്നുമില്ലെന്നറിഞ്ഞപ്പോള്‍ എനിക്കല്‍ഭുതമായി. പിന്നീടൊരിക്കല്‍ നേരില്‍ കണ്ടപ്പോളും പകുതി തമാശയും പകുതി കാര്യവുമായി 'ഇങ്ങനെയൊക്കെ നടന്നാല്‍ മതിയോ? ഒരു കുഞ്ഞികാലൊക്കെ .. ?"

"അയ്യോ, ഞാനിതെത്ര വട്ടം പറഞ്ഞിട്ടുള്ളതാ. നീ പ്രവചിച്ച പോലെ കല്യാണം കഴിഞ്ഞെന്നു കരുതി എന്റെ തീരുമാനത്തില്‍ യാതൊരു മാറ്റവുമില്ല".

"ശരി, സമ്മതിച്ചു. പക്ഷേ ഇതങ്ങനെ സ്വയം തീരുമാനിക്കേണ്ട കാര്യമല്ലല്ലോ. ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ അഭിപ്രായമെന്താ?"

"എന്താ സംശയം? എന്റെ അതേ അഭിപ്രായം തന്നെ! ഞങ്ങള്‍ കുറേ ഡിസ്കസ്‌ ചെയ്തു ഇതിനെപറ്റി. 'അച്ഛാ' എന്നൊക്കെ വിളിച്ചൊരു കുഞ്ഞീ വീട്ടില്‍ നടക്കണതൊന്നും ചിന്തിക്കാന്‍ കൂടി പറ്റണില്ലെന്നാ പറയുന്നേ. എന്തോരു ശല്യമാരിക്കും. നമുക്കിപ്പോഴുള്ള ഈ സ്വാതന്ത്ര്യമൊന്നും ഉണ്ടാവൂല്ലല്ലോ. മാത്രോമല്ല, എന്റെ സ്നേഹം പങ്കിട്ടുപോകുമത്രേ. എനിക്കു കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കികഴിഞ്ഞു സമയമുണ്ടായിട്ടു വേണ്ടേ? അതു ഞങ്ങള്‍ക്കു രണ്ടാള്‍ക്കും ചിന്തിക്കാന്‍ പറ്റുന്നതിലും... "

കഷ്ടം! എന്തേ ഈ കുട്ടി ഇങ്ങനെയായി പോയത്‌? ഞാനറിയുന്ന പട്ടത്തികളൊക്കെ 'അമ്മ' മനസ്സുള്ളവരാരുന്നല്ലോ. കലികാലം എന്നല്ലാതെന്തു പറയേണ്ടൂ.

പിന്നീടൊരിക്കല്‍ എന്റെ മകളുടെ ചില നല്ല ചിത്രങ്ങള്‍ ഞാന്‍ ഫോര്‍വേഡ്‌ ചെയ്തു. ഇതൊക്കെ കണ്ടിട്ടെങ്കിലും മനസ്സു മാറിയാലോ?

"ഓ... ചോ ച്വീറ്റ്‌..ചോ ക്യൂട്ട്‌. എന്തു രസാടാ അതിന്റെ ചിരിയൊക്കെ.. അമുലിന്റെയൊക്കെ പരസ്യത്തില്‍ കാണുന്ന വാവകളെ പോലെ.. എന്റെ വക ഒരു ചക്കരയുമ്മ കൊടുക്കണം കേട്ടോ. "

ഈശ്വരാ തന്ത്രം ഫലിച്ചോ ?

"ഇതുപോലൊന്നിനെ സ്വന്തമാക്കി അഭിമാനിക്കൂ ഡിയര്‍ ".

"പിന്നേ, വട്ടല്ലേ എനിക്ക്‌? വയറും ചുമന്ന്, ഛര്‍ദ്ദിച്ചു ഛര്‍ദ്ദിച്ചു വശംകെട്ട്‌, വണ്ണോം വച്ച്‌.. എല്ലാം കഴിഞ്ഞാലെങ്കിലും വയറൊന്നു ചുങ്ങുമോ ? നെറയെ സ്ട്രെച്ച്മാര്‍ക്സുമായിട്ടു ...ഒരു സാരിയുടുക്കാന്‍ പറ്റുമോ വൃത്തിയായിട്ട്‌ ? ഒരു നല്ല പാന്റ്സും ടോപ്പുമിട്ടാല്‍ ഭംഗിയുണ്ടോ ? ഒരു വണ്ടി വയറും വച്ച്‌.
ഒക്കെ പോരാഞ്ഞെവിടെയെങ്കിലുമൊന്നു വേഗമൊരുങ്ങി ഇറങ്ങി പോകാന്‍ പറ്റുമോ? കുഞ്ഞിനെ കുളിപ്പിച്ചൊരുക്കിയിറക്കി.. നിനക്കു പറ്റിയ അബദ്ധം എനിക്കു പറ്റില്ല മോളേ..."

കുറേ നാളുകള്‍ക്കു ശേഷം കഴിഞ്ഞ ദിവസം വിളിച്ചപ്പോള്‍...
"ഒരു വിശേഷമുണ്ട്‌. ഞാന്‍ പ്രഗ്നന്റാണ്‌ ".

'ഉവ്വോ. സന്തോഷ വാര്‍ത്തയാണല്ലോ. എന്തു പറ്റി തീരുമാനമൊക്കെ മാറ്റിയേക്കാമെന്നു വച്ചത്‌ ?"

"എല്ലാ പ്രികോഷന്‍സുമെടുത്തിട്ടുണ്ടാരുന്നെടാ.. എന്നിട്ടും.. ഞാന്‍ സ്യൂ ചെയ്യാന്‍ പോവാണ്‌".

ഈശ്വരാ. നാട്ടിലുള്ള മനുഷ്യരും ഒന്നു പറഞ്ഞു രണ്ടാം വാക്കിനു സ്യൂ എന്നൊക്കെ പറഞ്ഞു തുടങ്ങിയോ?

"ആര്‍ക്കെതിരേ?"

"ഞാന്‍ കഴിച്ചിരുന്ന കൊണ്ട്രാസെപ്റ്റിവ്‌ റ്റാബ്ലറ്റിന്റെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്കെതിരേ.."

ഇതു ദൈവം ചതിച്ച ചതിയാണ്‌. ദൈവത്തിനെതിരേയുള്ള കേസുകള്‍ എടുക്കുന്ന കോടതിയെവിടെയെങ്കിലുമുണ്ടോ ആവോ?

"അതെന്തോ വെണമെങ്കില്‍ ചെയ്യൂ.. കുഞ്ഞിന്റെ കാര്യത്തിലെന്തു തീരുമാനിച്ചു?"

"എന്തു തീരുമാനിക്കാന്‍? ഞങ്ങളറിഞ്ഞപ്പോ തന്നെ 3 മാസമായി. പണ്ടുമെനിക്കു 'മാസം തോറുമുള്ള ശല്യം' ചെലപ്പോ ഒക്കെ ഒന്നിടവിട്ടൊക്കെയല്ലേ വരാറുണ്ടാരുന്നുള്ളൂ? ഇങ്ങനെയൊരു പോസ്സിബിലിറ്റിയെ പറ്റി ചിന്തിക്കയേ ചെയ്യാതിരുന്നതു കൊണ്ടു..ഇനിയിപ്പോ ഒന്നും ചെയ്യാന്‍ പറ്റില്ലെന്നാ ഡോക്ടര്‍ പറയണേ."

"വേണ്ടാ, ഒന്നും ചെയ്യണ്ടാ. ഇനിയങ്ങോട്ടു മനസ്സില്‍ നല്ലതു മാത്രം ചിന്തിക്കൂ. കുഞ്ഞിനെ അക്സപ്റ്റ്‌ ചെയ്യാന്‍ മനസ്സു കൊണ്ടു പ്രിപ്പയര്‍ ചെയ്യൂ. കുഞ്ഞുവാവയോടൊരുപാടു സംസാരിക്കണം കേട്ടോ. 'അണ്‍വാണ്ടഡ്‌' എന്നുള്ള ആ തോന്നല്‍ മാറ്റിയെടുക്കന്‍, 'അമ്മ ലവ്യൂ' എന്നെപ്പോളും പറയ...."

അവിടെ ഫോണ്‍ 'ടപ്പോ' ന്നു വക്കുന്ന സ്വരം ഞാന്‍ കേട്ടു.

എന്റെ മനസ്സസ്വസ്ഥമാണിപ്പോള്‍.

മക്കള്‍ ആദ്യം ജനിക്കേണ്ടതു മനസ്സിലല്ലേ? മനസ്സില്‍ ജനിക്കുന്ന മക്കളല്ലേ പിന്നീട് ഉദരത്തില്‍കിടന്നു പൂര്‍ണ രൂപം പ്രാപിക്കേണ്ടത്‌?

അമ്മയുടെ ഹൃദയത്തില്‍ നിന്ന്‌ ഉദരത്തിലേക്കു മാറിയെങ്കിലും പത്തു മാസവും അച്ഛന്റെ ഹൃദയത്തിലല്ലേ കുഞ്ഞു വളര്‍ന്നു വലുതാകേണ്ടത്‌? അമ്മയുടേയോ അച്ഛന്റേയോ ഹൃദയത്തില്‍ ജനിക്കാതെ, വെറുതെ വയറ്റില്‍ മാത്രം പൊട്ടിമുളച്ച ഈ കുഞ്ഞ്‌.. അവന്റെ ഭാവി എന്താകും?

പ്രാര്‍ത്ഥിക്കാന്‍ മാ‍ത്രമല്ലേ എനിക്കാവൂ. നല്ലതു വരട്ടെ.

posted by സ്വാര്‍ത്ഥന്‍ at 9:25 PM

0 Comments:

Post a Comment

<< Home