Friday, January 26, 2007

കുറുമാന്റെ കഥകള്‍ - ഇന്നേക്ക്‌ കഷ്ടാഷ്ടമി

ഇടക്കിടെ പെര്‍മനന്റായി(?) നാട്ടില്‍ വരുന്നത്‌ പെരിയ കുറുമാന്റെ ഒരു ഹോബിയായിരുന്നു. ഇത്തവണയും, പതിവുപോലെ പെര്‍മനന്റായി അമ്പാസിഡറില്‍, പെട്ടി, കിടക്ക തുടങ്ങിയ സ്ഥിരം സാധനങ്ങള്‍ കുത്തിനിറച്ച്‌ വന്നിട്ട്‌ ആഴ്ച രണ്ടു കഴിഞ്ഞു. ഇനി തിരിച്ച്‌ എങ്ങോട്ടും പോകുന്നില്ലെന്ന് ദിവസം മൂന്നു നേരം, ആന്റിബയോട്ടിക്ക്‌ കഴിക്കുന്നതുപോലെ, ഉണ്ണുന്നതിന്നു മുന്‍പോ, ഉണ്ട ശേഷമോ പെരിയോന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ പറഞ്ഞതില്‍ നിന്നും, അച്ഛന്‍ ഇനി ഒരു യാത്ര ചെയ്യാന്‍ വഴിയില്ല എന്നു തന്നെ ഞാന്‍ ഉറപ്പിച്ചു.

കാലാട്ടി രസിച്ചിരുന്ന എന്റെ കാലാട്ടല്‍ നിര്‍ത്തി, മര്യാദക്ക്‌ ഒരു ജോലി ചെയ്ത്‌, ആടാത്ത കാലില്‍ നിവര്‍ന്നു നില്ക്കാനായ്‌ നല്ല ബുദ്ധി തോന്നണേന്ന്, തെച്ചികാട്ടു ഭഗോതിക്ക്‌, അമ്മ കുറുമി വഴിപാടുകള്‍ ചെയ്ത്‌ ചെയ്ത്‌, മുടക്കിയ കാശാല്‍, അമ്പലത്തിലെ ശാന്തിക്കാരന്‍, പറമ്പ്‌ വാങ്ങിയതില്‍, ആയിരത്തി അഞ്ഞൂറ്‌ സ്ക്വയര്‍ ഫീറ്റില്‍ വീടു പണി തുടങ്ങിയ കാലം.

രാവിലെ കാലാട്ടല്‍ കര്‍മ്മം കഴിഞ്ഞ്‌, ബ്രേക്ക്‌ ഫാസ്റ്റ്‌, ഫാസ്റ്റായടിച്ച്‌, ഉച്ചക്ക്‌ അതിരപിള്ളി വെള്ളച്ചാട്ടത്തിന്റരികത്തിരുന്ന് വെള്ളമടിച്ച്‌ ഒഴിവുസമയം ആനന്ദകരമാക്കാം എന്ന് തലേ ദിവസം കൂട്ടുകാരുമൊത്ത്‌ തീരുമാനിച്ചിരുന്നതിനാല്‍, കൈയ്യും കഴുകി, അമ്മേ പോട്ടേ, ചില്ലറ വല്ലതും മൊത്തമായും താ എന്ന് പറയാന്‍ വായ തുറന്നതും, ചുമരേലിരുന്ന പല്ലി എന്റെ തലയില്‍ വീണതിന്റെ ഷോക്കില്‍ തലകുടഞ്ഞപ്പോള്‍ പല്ലി താഴേക്കും വീണൂന്ന് മാത്രമല്ല, അത്‌ വാലാട്ടി അതിന്റെ വഴിക്ക്‌ മന്ദം മന്ദം ഓടിയും, ഇഴഞ്ഞും പോയപ്പോഴും, എന്താ സംഭവിച്ചേന്നറിയാണ്ട്‌ ഞാന്‍ വായും പൊളിച്ചു നിന്നു.

അപ ശകുനം. അപ ശകുനം. കാര്യം മുടങ്ങുമെന്നുള്ളതിന്നു സംശയം വേണ്ടേ വേണ്ടാ.

അമ്മേ പോട്ടേ, ചില്ലറ വല്ലതും മൊത്തമായും താ എന്നുള്ള ഡയലോഗ്ഗ്‌ റിവൈന്‍ഡ്‌ ചെയ്ത്‌ പ്ലേ ചെയ്തതും, മരണമണി പോലെ ഫോണ്‍. ക്ണിംക്ണിം, ക്ണിംക്ണിം.

ക്ണിംക്ണിം, ക്ണിംക്ണിമ്മിന്റിടയില്‍ പൈസക്കുവേണ്ടിയുള്ള എന്റെ അലമുറ അലിഞ്ഞലിഞ്ഞില്ലാതായീന്ന് മാത്രമല്ല, ഫോണില്‍ സംസാരിക്കുകയായിരുന്ന അമ്മയുടെ ശബ്ദം ഉയര്‍ന്നുയര്‍ന്നു വന്നതിന്നൊടുവില്‍,

ഡാ ഓടിവാടാ, ചേട്ടനാ.

ഏയ്‌, അമ്മക്ക്‌ ചേട്ടനൊന്നുമില്ലല്ലോ, പിന്നെയിതേതുചേട്ടന്‍ എന്നാലോചിച്ചു വശപിശകായി നില്ക്കുമ്പോള്‍ വീണ്ടും ഒരു ചീറ്റല്‍.

നീയെന്തെടുക്ക്വാ അവിടെ, ദാ മധ്യകുറുമാന്‍ വിളിക്കുന്നൂ, നിനക്ക്‌ വിസിറ്റിംഗ്‌ വിസ കിട്ടീന്ന്.

ഹാളിന്റെ നടുവിലായിരുന്ന കാരണം ചുമരില്‍ ചാരി പെട്ടെന്ന് ചടുപിടേന്നിടിക്കാന്‍ തുടങ്ങിയ എന്റെ സ്വന്തം നെഞ്ചൊന്നുഴിയാനുള്ള സമയം കൂടിയെനിക്ക്‌ കിട്ടിയില്ല. കാരണം നെഞ്ചില്‍ കൈ വച്ച്‌ മതിലിലേക്കൊരടി വക്കുന്നതിനു മുന്‍പേ തന്നെ, കോര്‍ഡ്‌ ലെസ്സ്‌ ഫോണും കൊണ്ട്‌ അമ്മ ഹാളിലെത്തി.

പൂനെല്ലു കണ്ട എലിയുടെ ചിരിയുമായ്‌ വന്ന അമ്മയെ കണ്ടപ്പോള്‍ എന്റെ നെഞ്ചു വേദന പെട്ടെന്നു കുറഞ്ഞു. അമ്മയെ അതുപോലെ ചിരിച്ചു കണ്ടിട്ട്‌ ഞാന്‍ മാസങ്ങളായതു തന്നെ കാരണം.

ഇളിച്ചുകൊണ്ടു തന്നെ ഞാന്‍ ഫോണ്‍ വാങ്ങി. ഹലോ, ചേട്ടാ പറയ്യ്‌..

ഒന്നും പറയാനില്ല, വിസിറ്റ്‌ വിസ ദേ എന്റെ വലം കയ്യില്‍ ഇരിക്കുന്നു, ഇടം കയ്യില്‍ ഫോണിന്റെ റിസീവറും. അനിയന്‍ കാലാട്ടലൊക്കെ നിറുത്തി, എന്നാ ആദ്യത്തെ ഫ്ലായറ്റെന്നു വച്ചാല്‍ കയറി പോരെ.

നേരത്തെ വന്ന് അമ്മേടെ ചിരികണ്ടപ്പോള്‍ ഒളിച്ചിരുന്ന നെഞ്ചുവേദന, ദേ കണ്ടേന്ന് പറഞ്ഞ്‌ പിന്നേം വന്നു.

അല്ല ചേട്ടാ, ഈ വിസിറ്റിംഗ്‌ വിസയില്‍ എത്ര നാളുകള്‍ക്കുള്ളില്‍ വരണം അങ്ങോട്ട്‌? ഒരു രണ്ടു മൂന്നു മാസം ഉണ്ടായിരിക്കുമല്ലെ?

പിന്നേ, ഇതെന്താ ഇന്ത്യന്‍ വിസയോ? ആര്‍ക്കു വേണമെങ്കിലും, എപ്പോള്‍ വേണമെങ്കിലും കിട്ടാനും, തോന്നുമ്പോള്‍ വരാനും?

നീ ഒരാഴ്ചക്കുള്ളില്‍ ഇങ്ങോട്ട്‌ വരണം. ടിക്കറ്റ്‌ ഇന്നു തന്നെ പോയി ബുക്ക്‌ ചെയ്തോ. വിസ ഞാന്‍ ഡീന്‍സിലേക്ക്‌ ഫാക്സ്‌ ചെയ്തിട്ടുണ്ട്‌.

അതിരപിള്ളി വെള്ളച്ചാട്ടം ഞാന്‍ പോയീല്ല്യാന്ന് വിചാരിച്ച്‌ ഒഴുക്കു നിര്‍ത്താനൊന്നും പോണില്ല്യല്ലൊ, ന്നാ പിന്നെ പോണ്ട.

പക്ഷെ പല പല മോഹന സ്വപ്നങ്ങളുമായി അതിരമ്പിള്ളി വെള്ളച്ചാട്ടത്തിന്റെ അരികിലിരുന്നടിച്ചൊരരികാവാം എന്ന് സ്വപ്നം കണ്ടുറങ്ങിയ എന്റെ കൂട്ടുകാര്‍? അവരെ ഞാന്‍ എന്തു പറഞ്ഞു സമാധാനിപ്പിക്കും?

ജീവിതത്തില്‍ ഇന്നുവരേയായി തൊഴിലെടുക്കാത്ത യുവാക്കളുടെ യൂണിയനില്‍, ഏഴെട്ടു വര്‍ഷങ്ങളോളം ദില്ലിയില്‍ പണിയെടുത്ത എനിക്ക്‌ മെമ്പര്‍ഷിപ്പ്‌ സംഘടിപ്പിച്ചതു തന്നെ വളരെ പാടുപെട്ടിട്ടാണ്‌. ഇനി ഇപ്പോ അതു കാന്‍സലാക്കിയാല്‍ ജീവിതത്തില്‍ പിന്നീട്‌ ആ യൂണിയനില്‍ മെമ്പര്‍ഷിപ്പ്‌ പോയിട്ട്‌ മെമ്പര്‍ബോട്ട്‌ പോലും കിട്ടില്ല.

എന്തിനും, ഷിബുവിനേയും, ജോഷിയേയും, ഫോണ്‍ ചെയ്ത്‌, എന്റെ സ്വാതന്ത്ര്യത്തിന്റെ അന്തകന്‍, ഫാക്സ്‌ രൂപത്തില്‍ ഡീന്‍സിലെ ഇന്‍ കമിംഗ്‌ ഫാക്സ്‌ ട്രേയില്‍ കിടക്കുന്നുണ്ടെന്നും, ആയതിനാല്‍ ടിക്കേറ്റെടുക്കുവാന്‍ എറണാകുളത്തിക്ക്‌ പോകേണ്ട ആവശ്യം അവശ്യമായതിനാല്‍, അതിരപിള്ളി ആര്‍മാദപട്ടികയില്‍ നിന്നും, എന്റെ പേര്‌ വെട്ടിപോളിച്ചു മാറ്റാന്‍ റിക്വസ്റ്റ്‌ ചെയ്തു.

ഡീന്‍സിന്റെ എസ്‌ ടി ഡി ബൂത്തില്‍ കയറി, ഞാന്‍ വിസയുടെ ഫാക്സ്‌ കൈപറ്റി. എന്റെ കൈയ്യില്‍ കിടന്ന് ആ വിസാ കോപ്പി എന്നെ നോക്കി പല്ലിളിക്കുന്നതുപോലെ എനിക്ക്‌ തോന്നി.

എറണാകുളത്ത്‌ ഏയര്‍ ഇന്ത്യയുടെ ഓഫീസ്സില്‍ പോയി, ടിക്കറ്റ്‌ എന്നേക്ക്‌ ലഭ്യമാണെന്നന്വോഷിച്ചപ്പോള്‍, അന്നേക്കന്ന് വേണമെങ്കിലും തരാം എന്നവര്‍.

വെള്ളിയാഴ്ചക്കുള്ള ടിക്കറ്റ്‌ ബുക്ക്‌ ചെയ്ത്‌, മട്ടാഞ്ചേരിയിലുള്ള അമ്മാവന്റെ വീട്ടില്‍ കയറി യാത്രപറഞ്ഞ്‌ വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തി.

പിന്നീടുള്ള രണ്ടു ദിവസങ്ങള്‍,അത്യാവശ്യം വേണ്ട തുണിത്തരങ്ങളും മറ്റും വാങ്ങി പോകാനുള്ള സകല തയ്യാറെടുപ്പും ഞാന്‍ നടത്തി.

എന്തെങ്കിലും ഞണ്ണാന്‍ ഇരിക്കുമ്പോളൊക്കെ തരം പോലെ, അച്ഛനും, അമ്മയും, ഉപദേശത്തിന്റെ സഞ്ചിയഴിച്ച്‌, വെറുതെ ഓരോരോ ഉപദേശങ്ങളായി പുറത്തെടുത്തെന്റെ മുന്‍പില്‍ വക്കും.

ഞാനെത്ര ഉപദേശം കേട്ടിരിക്കുന്നു? ഈ ഉപദേശങ്ങള്‍ക്കൊന്നും, എന്റെ മുന്‍പിലിരിക്കുന്ന പ്ലെയിറ്റിലെ ഭക്ഷണത്തിന്റെ രുചിയില്‍ ഒരു സ്വാദീനം ചെലുത്താന്‍ കഴിഞ്ഞില്ല എന്ന് മാത്രമല്ല, ഇനി ഗള്‍ഫില്‍ ചെന്നാല്‍ അമ്മയുടെ കൈകൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കാന്‍ പറ്റില്ല എന്ന ഭീതിമൂലം, സാധാരണ കഴിച്ചിരുന്ന അളവ്‌ ഞാന്‍ ആ ദിനങ്ങളില്‍ ഇരട്ടിയാക്കി.

മൂക്കുമുട്ടെ ഭക്ഷണം കഴിച്ച്‌ ഏമ്പക്കവും വിട്ട്‌, ഞാന്‍ എഴുന്നേല്ക്കുന്നതോടെ, അമ്മയും, അച്ഛനും, ഇവന്‍ നേരേയാകുന്ന ലക്ഷണമില്ല എന്ന് പരസ്പരം പറഞ്ഞ്‌ ഉപദേശത്തിന്റെ ആ സെക്ഷന്‍ അവസാനിപ്പിച്ചെഴുന്നേറ്റ്‌ അവനവന്റെ പണികളില്‍ വ്യാപൃതനാകും.

അങ്ങനെ ബുധന്‍ കഴിഞ്ഞപ്പോള്‍ വ്യാഴം വന്നു, വ്യാഴത്തിന്റെ തൊട്ടുപിന്നിലായി പെട്ടെന്നു തന്നെ വെള്ളിയും വന്നു.

രാവിലെ തന്നെ കുളിച്ചമ്പലത്തില്‍ പോയി വന്ന്, ആറേ ആറ്‌ ഇഡ്ഡലി കഴിച്ചപ്പോഴേക്കും, വയര്‍ നിറഞ്ഞതുപോലെ. നാടു വിട്ടു പോകുന്നതിന്റെ മനോവിഷമമാകാം ആറിഡ്ഡലിയില്‍ വയറുനിറഞ്ഞതിന്റെ അടിസ്ഥാനം കാരണം. നാടു വിട്ടാല്‍ ക്രമേണ പഴയ അപ്പിറ്റയിറ്റ്‌ തിരികെ ലഭിക്കുമായിരിക്കും എന്നാലോചിച്ച്‌ ഞാന്‍ വെറുതെ നെടുവീര്‍പ്പിട്ടു.

ഷിബു അവന്റെ വണ്ടിയുമായി, എന്നെ എയര്‍പ്പോര്‍ട്ടിലേക്ക്‌ കൊണ്ടുപോയി വിടുവാന്‍ വന്നു.

അമ്മയും അച്ഛനും, എന്റെ മൂര്‍ദ്ധാവില്‍ ചുംബിച്ചു. പിന്നെ നന്നായി വരും എന്റെ കുട്ടി എന്നു പറഞ്ഞ്‌ അനുഗ്രഹിച്ചു.

അമ്മയോടും, അച്ഛനോടും യാത്രപറഞ്ഞ്‌, ബാഗുമെടുത്ത്‌ ഞാന്‍ വീടിന്റെ പടി ഇറങ്ങി.

വണ്ടിയില്‍ ബാഗു വച്ചപ്പോള്‍ മനസ്സിലൊരാശ.

അവസാനമായി വീടിന്റെ അര തിണ്ണയില്‍ ഇരുന്നൊന്ന് കാലാട്ടണം.

മടങ്ങി ചെന്നു ഞാന്‍ പടികയറി എന്റെ അരതിണ്ണയില്‍ ഇരുന്ന് കണ്ണുമടച്ച്‌, കാലാട്ടി. പിന്നെ പതിയെ ഇറങ്ങി വണ്ടിയില്‍ കയറി, കയ്യുയര്‍ത്തി വീശുകയായിരുന്ന അമ്മയുടേയും, അച്ഛന്റേയും രൂപങ്ങള്‍ നേര്‍ത്ത്‌, നേര്‍ത്ത്‌ പിന്നില്‍ മറഞ്ഞു, എയര്‍പോര്‍ട്ട്‌ ലക്ഷ്യമാക്കി വണ്ടി മുന്നോട്ട്‌ പാഞ്ഞു.

എയര്‍പോര്‍ട്ടിലെത്തി, ചെക്ക്‌ ഇന്‍ ചെയ്തു, ഇമ്മിഗ്രേഷന്‍ കൌണ്ടറിന്നു മുന്‍പിലുള്ള ലൈനില്‍ എത്തി.

എന്റെ മുന്‍പില്‍ നിന്നിരുന്ന മൂന്നാലു പേരെ വിരട്ടുന്നതും, പാവങ്ങള്‍ വിരളുന്നതും, പോക്കറ്റു തപ്പുന്നതും, പേഴ്സ്‌ തുറന്ന് പച്ചനോട്ടുകള്‍ എടുത്ത്‌ പാസ്പ്പോര്‍ട്ടിന്നകത്തു തിരുകി വയ്ക്കുന്നതും, ജനങ്ങളെ സേവിക്കുവാന്‍ ഗവണ്‍മന്റ്‌ മാസശമ്പളം നല്‍കി പരിപാലിക്കുന്ന കാപാലികന്‍, യാതൊരു വിധ ഉളുപ്പുമില്ലാതെ, കാശു തിരുകിയ പാസ്പോര്‍ട്ട്‌ വാങ്ങി, കാശ്‌ എവിടേയോ തിരുകി, പാസ്പോര്‍ട്ടില്‍ സ്റ്റാമ്പടിച്ച്‌ തിരികെ നല്‍കുന്നതും കണ്ട്‌ ഞാന്‍ മനസ്സില്‍ പറഞ്ഞു.

ഉന്നെ ഞാന്‍ വിടമാട്ടെ.
ഇന്നേക്ക്‌ കഷ്ടാഷ്ടമി
ഉന്‍ അഭിമാനത്തെ പിഞ്ചി
ഉന്‍ വേലൈ ഞാന്‍ തെറിപ്പിക്ക പോറേന്‍.ഉം.

എന്റെ ഊഴം വന്നു. കൌണ്ടറിലിരിക്കുന്ന ഉദ്യേഗസ്ഥന്‍ ഉമ്മാക്കി കാണിച്ചെന്നെ പേടിപ്പിക്കാനുള്ള ശ്രമം തുടങ്ങി.

ആദ്യത്തെ ചോദ്യം തന്നെ എത്ര ഇന്ത്യന്‍ രൂപയുണ്ടെടാ നിന്റെ കയ്യില്‍?

രണ്ടായിരത്തി ചില്ല്വാനം.

ഉം, എന്തെടാ, നീ പാസ്പോര്‍ട്ട്‌ ഡെല്‍ഹിയില്‍ നിന്നും എടുത്തിരിക്കുന്നത്‌? എന്തോ ചുറ്റിക്കളിയുണ്ടല്ലോ?

അത്‌ സാറെ ഞാന്‍ ഡെല്‍ഹിയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ അവിടെ നിന്നും എടുത്തതാ.

നിന്നെ കണ്ടാല്‍ ഒരു കള്ള ലക്ഷണമുണ്ടല്ലോടാ?

അതങ്ങന്യാ സാറെ. എന്നെ കണ്ടാല്‍ തന്നെ ഒരു കള്ള ലക്ഷണമാണെന്ന് എല്ലാവരും പറയും. ഈ ലുക്കെനിക്ക് ജന്മനാല്‍ കിട്ടിയതാ. ദേ ദിപ്പോ സാറും പറഞ്ഞു. ഈ സാറിന്റെ ഒരു കാര്യം.

സത്യം പറ ഇത്‌ നിന്റെ രണ്ടാമത്തെ പാസ്പോര്‍ട്ടല്ലെ?

അല്ല സാറെ, ഇതെന്റെ ആദ്യത്തെ പാസ്പ്പോര്‍ട്ടാ, ദൈവം തമ്പുരാനാണേ സത്യം.

മിണ്ട്യേനും പറഞ്ഞേനും, ദൈവത്തിനെ പിടിച്ച്‌ സത്യം ഇടാന്‍ ദൈവം ആരാണ്ടാ നിന്റെ അമ്മാനപ്പനോ?

നിന്റെ പാസ്പോര്‍ട്ട്‌ ഒറിജിനലാണോന്നുള്ള ക്ലിയറന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ കിട്ടാതെ നിന്നെ വിടുന്ന പ്രശ്നമില്ല. അങ്ങോട്ട്‌ മാറി നില്ക്ക്‌.

സാറെ, പ്ലീസ്‌. എന്നെ കഷ്ടപെടുത്തണത് കഷ്ടാട്ടോ.

സാരമില്ല നീ ഒരു ആയിരം രൂപ പാസ്പോര്‍ട്ടിന്റെ ഉള്ളില്‍ വച്ച്‌ ഇങ്ങോട്ട്‌ താ എന്ന് ആളു പറഞ്ഞതു കേള്‍ക്കാന്‍ ഞാന്‍ എന്റെ ചെവി ആളുടെ വായ്ക്കുള്ളിലേക്ക്‌ തള്ളി വയ്ക്കേണ്ടി വന്നു.

അയ്യോ നാട്ടാരെ, ഓടിവായൊ.
എന്റെ പോക്കറ്റില്‍ വച്ച കാശ്‌ പോക്കറ്റടിച്ചുപോയേ.
ഈ സാറിന്ന് ഞാന്‍ എങ്ങനെ ഇനി കാശുകൊടുക്കും എന്റെ ദൈവമേന്ന് തൊണ്ട പൊട്ടുമാറുച്ചത്തില്‍ ഞാന്‍ ഒരു അലറല്‍ അലറിയതും, സീലടിച്ച പാസ്പോര്‍ട്ട് എന്റെ കയ്യിലേക്ക്‌ നല്ലവനായ ഉദ്യോഗസ്ഥന്‍ തന്നതും ഒരേ സമയത്തായിരുന്നു.

Track bugs, feature requests and team-member tasks using OnTime 2006. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! 100% .NET with SQL Server Backend. Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Free single user installations! $495 for 5-User Teams, $995 for 10-User Teams.

Download a Free Single-User Version Now!
($200 Value - Never Expires!)

issue tracker | agile | bug tracking software | help desk

posted by സ്വാര്‍ത്ഥന്‍ at 3:52 PM

0 Comments:

Post a Comment

<< Home