Friday, January 26, 2007

കുറുമാന്റെ കഥകള്‍ - ചേലൂക്കാവ്‌ താലപ്പൊലി

ചെറുപ്പം മുതലേ എനിക്കുണ്ടായിരുന്ന രണ്ട്‌ കമ്പങ്ങളിലൊന്ന്, തീറ്റ കമ്പവും, മറ്റൊന്ന് ആന കമ്പവുമാണ്‌

ആനയും ചെണ്ടയും എവിടെ ഉണ്ടൊ, അടുത്തുപുറത്തെന്നല്ല, ഒരു പത്തുപതിഞ്ച്‌ കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ അമ്പലത്തിലും ഞാന്‍ പോയിരിക്കും. അതിപ്പോ, ഉത്സവമായാലും ശരി, താലപ്പൊലിയായാലും ശരി, വേലയായാലും ശരി, വിളക്കായാലും ശരി, എന്തിന്‌ അമ്പ്‌ പെരുന്നാളും, ചന്ദനക്കുടമായാലും ശരി.

അതൊക്കെ പഴയ കഥ. ആന കഥ പറയാന്‍ ഒരുപാടുണ്ട്‌, ഇവിടെ ഞാന്‍ അതൊന്നും പറയുന്നില്ല, പക്ഷെ, ഒരു ചെറിയ അനുഭവം നിങ്ങളോടൊത്ത്‌ പങ്കുവയ്ക്കാം.

എണ്‍പത്തിയൊമ്പതുമുതല്‍ നാട്‌ വിട്ട്‌ ദില്ലിയിലായിരുന്ന കാരണം, നാട്ടില്‍ നടക്കുന്ന ഉത്സവങ്ങളൊക്കെ നഷ്ടപെട്ടു. വല്ലപ്പോഴും നാട്ടില്‍ വരുമ്പോള്‍ ഒരുത്സവം കിട്ടിയാലായി. അങ്ങനെ ആനകളുമായും, ഉത്സവപറമ്പുകളുമായുള്ള എന്റെ ദൃഡ ബന്ധം മുറിഞ്ഞു നാശകോശമായി.

ദില്ലിയിലുള്ള ഏഴ്‌ വര്‍ഷത്തിന്റെ ജീവിതത്തിന്റെ ഇടയിലും, അതിന്നിടെ പുറത്ത്‌ രാജസ്ഥാനിലും, ഉത്തര്‍പ്രദേശിലും മറ്റും ഒരുപാട്‌ തവണ പോയപ്പോഴും ആനകളെ കാണുമ്പോഴുന്നൊം പഴയ ആനകമ്പം എനിക്ക്‌ ഒരിക്കല്‍ പോലും പുറത്ത്‌ വന്നില്ല.

കാരണം, കണ്ട ആനകളെല്ലാം, നാട്ടിലെ ആനകളെ പോലെ, രണ്ടോ, മൂന്നോ പാപ്പാന്മാര്‍ ചേര്‍ന്ന്, കാരക്കോലും, കുന്തവും, കൂച്ചുവിലങ്ങും മറ്റും കൊണ്ട്‌ നടക്കുന്നപോലെയുള്ള തലയെടുപ്പുള്ള, ചീവി നീട്ടിയ കൂര്‍ത്ത കൊമ്പുള്ള, കറുത്തഴകുള്ള, തുമ്പികൈമേലും, ചെവിയേല്‍ തോട്ടിയിട്ട്‌ പിടിച്ചുണ്ടായ ചെറിയ കുറച്ച്‌ ഓട്ടകളുമുള്ള ,തവിട്ടു/പിങ്ക്‌ നിറത്തിലുള്ള ചെറിയ കുത്തുകള്‍ നിറന്‍ഞ്ഞ ആനകളായിരുന്നില്ല.

മറിച്ച്‌, ചെളി വാരിയെറിഞ്ഞ്‌, ശരീരം മുഴുവന്‍ ചാരനിറത്തിലായ, വെട്ടി മുറിച്ച്‌, വെള്ളികെട്ടിയ കൊമ്പുള്ള, പുറത്ത്‌ വച്ചു കെട്ടിയ കട്ടിലില്‍ ഇരുന്ന് പാപ്പാന്‍ പോകാനുള്ള സ്ഥലപേരു പറയുമ്പോള്‍, റൂട്ടറിയുന്ന ഡ്രവറെപോലെ, പറഞ്ഞ സ്ഥലത്തേക്ക്‌ പതുക്കെ നടന്ന്, ട്രാഫിക്‌ സിഗ്നലിലെ ചുവന്ന സിഗ്നല്‍ കിട്ടുമ്പോള്‍ നില്‍ക്കുകയും, പച്ച കിട്ടുമ്പോള്‍ നടക്കുകയും ചെയ്യുന്ന ആനയാകളേയോ, അല്ലെങ്കില്‍, പശുവിന്റെ കഴുത്തില്‍ കെട്ടുന്നതുപോലെ കയറുകെട്ടി, ആ കയറേല്‍ പിടിച്ച്‌ പാപ്പാന്‍ നടക്കുമ്പോള്‍ അനുസരണയോടെ നടക്കുന്ന ആനകളേയോ ആണ്‌ ഞാന്‍ കണ്ടിട്ടുള്ളത്‌.

അങ്ങനെ ദില്ലിജീവിതം ഉപേക്ഷിച്ച്‌, യൂറോപ്പ്‌ പര്യടനവും കഴിഞ്ഞ്‌, ഗതി കിട്ടാ പ്രേതം പോലെ തിരികെ നാട്ടില്‍ വന്ന് കാലാട്ടലും, ചെണ്ടപ്പുറത്ത്‌ കോലുവയ്ക്കുന്ന അമ്പലങ്ങളായ അമ്പലങ്ങളില്‍ മുഴുവന്‍ പോയി ആനകള്‍ക്കു മുന്‍പിലും, മേളക്കാര്‍ക്ക്‌ പിന്‍പിലുമായി നിന്ന് താളത്തിനൊത്ത്‌ കയ്യാട്ടലുമായി, അല്ലലില്ലാതെ പോയിരുന്ന ദിനങ്ങള്‍.

ആരാണാവോ, ഈ നട്ടുച്ചക്ക്‌? പിരിവുകാരായിരിക്കും. കോളിങ്ങ്‌ ബെല്ലടിക്കുന്നത്‌ കേട്ട്‌ ഹാളിലേക്ക്‌ നടക്കുമ്പോള്‍ ആത്മഗതമായി പറഞ്ഞതും ചുമരേല്‍ റ്റ്യൂബ്‌ ലൈറ്റിന്റെ പട്ടികക്കിടയില്‍ പ്രാണിയെ കാത്തിരുന്ന് ബോറഡിച്ച പല്ലി വെറുതെ ചിലച്ചു, ച്ലിം ച്ലിം.

വാതില്‍ തുറന്നതും, സത്യം, പിരിവുകാര്‍ തന്നെ. ചേലൂക്കാവമ്പലത്തിലെ വെളിച്ചപ്പാടും, അമ്പല കമ്മിറ്റിക്കാരുമാണ്‌.

എല്ലാവരുമുണ്ടല്ലോ വെളിച്ചപ്പാടേ? ഉത്സവപിരിവായിരിക്കും ല്ലെ? എന്തായാലും കയറി ഇരിക്ക്യാ. പുറത്ത്‌ ചൂടല്ലെ, ഞാന്‍ അമ്മയെ വിളിക്കാം.

വെളിച്ചപാടടക്കം നാലുപേരും വീട്ടിലേക്ക്‌ കയറി ഇരുന്നു.

അമ്മേ, ഞാന്‍ അടുക്കളദിശയിലേക്ക്‌ നോക്കി നീട്ടി വിളിച്ചു.

സാരിതലപ്പില്‍ കൈതുടച്ച്‌ കൊണ്ട്‌ അമ്മ വന്നു. രാവിലെ കാവില്‍ പോയപ്പോള്‍ തൊട്ട മഞ്ഞള്‍ക്കുറി ഉച്ചയായിട്ടും മായാതെ അമ്മയുടെ നെറ്റിയിലുണ്ടായിരുന്നു.

ഇക്കുറി താലപ്പൊലി ഗംഭീരമാക്കുണൂന്ന് കേട്ടല്ലോ വെളിച്ചപ്പാടെ?

അതേ അംബ്യമ്മേ, ഇത്തവണ ഗംഭീരമാക്കണമ്ന്നാ ആഗ്രഹം. നാട്ടുകാരും കൂടെ സഹായിക്കണം ഗംഭീരമാക്കണമെങ്കില്‍.

ഞാന്‍ കുറച്ച്‌ സംഭാരം എടുക്കാമ്ന്ന് പറഞ്ഞ്‌ അമ്മ അടുക്കളയിലേക്ക്‌ പോയി.

അല്ലാ വെളിച്ചപ്പാടെ, ഗംഭീരമ്ന്ന് പറഞ്ഞാല്‍ ഇക്കുറി ആന അഞ്ചെണ്ണം തന്ന്യാവില്ലല്ലോ?

അല്ലടോ, ഏഴാനയാ ഇക്കുറി. കണ്ടമ്പുള്ളി ബാലനാരായണന്‍, ചേങ്ങോത്ത്‌ പത്മനാഭന്‍ തുടങ്ങി എണ്ണം പറഞ്ഞ ആനകളേയാ ഇത്തവണ ഏല്‍പ്പിച്ചിരിക്കുന്നത്‌.

അത്‌ നന്നായി വെളിച്ചപ്പാടെ. അനകളുടെ എണ്ണം എത്രയും കൂട്യാലും എനിക്ക്‌ സന്തോഷാ.

അതിപ്പോ താന്‍ പറയണോടോ. വള്ളി ട്രൗസറിട്ട്‌ നടക്കുമ്പോ തൊട്ട്‌ ഉത്സവക്കാലമായാല്‍ ആനേടെ പിന്നാലെ താന്‍ നടക്കണത്‌ ഞാന്‍ എത്ര കണ്ടിട്ടുള്ളതാ!

അമ്മ സംഭാരവുമായി വന്നു. എല്ലാവരും കുടിച്ച്‌ ഗ്ലാസ്‌ തിരികെ ഏല്‍പ്പിച്ചു.

അപ്പോ അംബ്യമ്മേ, ഒരു അഞ്ഞൂറ്റൊന്ന് എഴുതട്ടെ?

അഞ്ഞൂറ്റൊന്നോ, ആയിരത്തിയൊന്നോ എത്രയാന്ന് വച്ചാല്‍ നിങ്ങളെഴുതിക്കോളൂ. ഭഗവതീടെ കാര്യത്തിനല്ലെ? പക്ഷെ ഞാന്‍ ഇരുന്നൂറ്റിയമ്പത്തൊന്നേ തരൂ. അമ്മ നിലപാടറിയിച്ചൂ.

അമ്മ വഴിപാടായ്‌ നല്ലൊരു സംഖ്യ മാസാമാസം അമ്പലങ്ങളില്‍ കൊടുക്കുന്നുണ്ടെന്നറിയാവുന്നതിനാലും, ഇനിയിപ്പോ എത്രയധികം നേരം സംസാരിച്ചാലും, കൂടുതലായൊന്നും കിട്ടാന്‍ വഴിയില്ലാന്നുള്ള തിരിച്ചറിവുള്ളതിനാലും, രശീതി എഴുതി വെളിച്ചപ്പാട്‌ അമ്മയുടെ കൈയ്യില്‍ നല്‍കി.

അകത്ത്‌ പോയി കാശുമെടുത്ത്‌ അമ്മ വെളിച്ചപ്പാടിനു നല്‍കി. പിരിവുകാര്‍ അടുത്ത വീട്ടിലേക്ക്‌ നടന്നു നീങ്ങി.

പതിനഞ്ചു ദിവസം കടന്നുപോയതറിഞ്ഞില്ല. ചേലൂര്‍ക്കാവിലെ താലപ്പൊലിയായി. തെങ്ങിന്‍ തോപ്പിന്റെ നടുവിലായാണ്‌ ചേലൂക്കാവ്‌ അമ്പലം. ദേവിയാണ്‌ പ്രതിഷ്ട. തെങ്ങിന്‍ തോപ്പിന്റെ ഇടയിലായതുകാരണം, ഏതു വഴിയിലൂടേയും അമ്പല കോമ്പൗണ്ടിലേക്ക്‌ കയറാം. ഒരു വശത്ത്‌ പാടമാണ്‌.

കൂട്ടുകാരുമൊത്ത്‌ പോയി രാവിലത്തെ ശീവേലി കണ്ടു. മേളം കേട്ടു. ആനകളുടെ അരികത്ത്‌ പോയി, കഴുത്തില്‍ കെട്ടിയിട്ടുള്ള തകിടില്‍ നിന്നും പേരുവിവരം വായിച്ചെടുത്തും, ആനച്ചന്തം ആസ്വദിച്ചും നിര്‍വൃതി കൊണ്ടു. തിരിച്ച്‌ വീട്ടില്‍ പോകാമ്ന്നേരം പഴുത്തുചീഞ്ഞുണങ്ങിയ, ഈച്ചകള്‍ കൂമ്പാരമായി വന്നിരിക്കുന്ന ഈന്തപഴം ഒരരക്കിലോ വാങ്ങി. പിന്നെ ഒരു പായ്ക്കറ്റ്‌ പൊരിയും, ഉഴുന്നാടയും.


വീടെത്തി പിരിയാന്‍ നേരം കൂട്ടുകാരോട്‌ പറഞ്ഞു, അപ്പോ രാത്രി ഒമ്പത്‌ മണിക്ക്‌ തന്നെ പോവോട്ടോ.

ഊണുകഴിഞ്ഞ്‌ വിശാലമായി കിടന്നുറങ്ങി. ഉത്സവം പ്രമാണിച്ച്‌ നാലുമണിക്ക്‌ കോളേജ്‌ വിടുന്ന സമയത്ത്‌ മൈതാനം നിരങ്ങാന്‍ പോകേണ്ടാ എന്നു തീരുമാനിച്ചിരുന്നതിനാല്‍ ആറരക്കാണ്‌ ഉറക്കം മതിയാക്കി എഴുന്നേറ്റത്‌.

കുളിയും ഭക്ഷണവും കഴിച്ച്‌ എട്ടരയ്ക്ക്‌ തന്നെ തയ്യാറായി.

അമ്മേ ഒരു നൂറുരൂപ വേണം.

ദേ ചെക്കാ എന്റെ കയ്യീന്ന് വെറുതെ വീക്ക്‌ വാങ്ങണ്ടാ.

താലപ്പൊലി കമ്മറ്റിക്കാര്‍ ചോദിച്ചപ്പോഴേക്കും ഇരുന്നൂറ്റമ്പത്തൊന്ന് എണ്ണ്‍ ഇകൊടുത്തൂലോ? ഇതിപ്പോ മോന്‍ ചോദിച്ചപ്പോ ഇല്ല്യാന്ന്. ഇതെന്തു ന്യായം? ഇതെന്തു നീതി? പറയൂ പറയൂ നാട്ടാരെ? ഞാന്‍ ഏകനായി നിന്ന് മുദ്രാവാക്യം വിളിച്ചു.

അതമ്പലത്തിലെ ഉത്സവത്തിനല്ലെ ഞാന്‍ കാശ്‌ കൊടുത്തത്‌. നീയിപ്പോ കാശ്‌ ചോദിക്കണത്‌, ബ്രാണ്ടി വാങ്ങികുടിക്കാനും. തരില്ല ഞാന്‍.

എത്ര കാശുണ്ടായിരുന്ന പോക്കറ്റാ ദില്ലിയില്‍ ജോലി ചെയ്തിരുന്നപ്പോ, ഇതിപ്പോ വെറും കാലി. പോക്കറ്റില്‍ തൊട്ട്‌ ഞാന്‍ ദുഖമഭിനയിച്ചു.

അതാ പറയുന്നത്‌, സമ്പത്ത്‌ കാലത്ത്‌ കാ പത്ത്‌ വച്ചാല്‍ ആപത്ത്‌ കാലത്ത്‌ കാ പത്ത്‌ തിന്നാന്ന് പഴയവര്‍ പറയണത്‌. അന്ന് ദില്ലീല്‌ ജോലി ചെയ്തിട്ട്‌ ഇന്നാ അമ്മേ ഇത്‌ അമ്മക്ക്ന്ന് പറഞ്ഞിട്ട്‌ ഒരു നൂറുരൂപപോലും നീ എനിക്ക്‌ തന്നിട്ടില്ലല്ലോ?

അതമ്മേ, ഞാന്‍......അത്‌ പിന്നെ....

ഉരുളണ്ട മോനെ പൊടിയാവും. ന്നാ ഇത്‌ വച്ചോന്ന് പറഞ്ഞ്‌ ഉള്ളം കൈയ്യില്‍ ഞാന്‍ പോകുമ്പോ തരാന്‍ വേണ്ടി വച്ചിരുന്ന നൂറു രൂപ അമ്മ എനിക്ക്‌ തന്നു.

അഞ്ചു മിനിട്ടു കഴിയുന്നതിന്നുമുന്‍പേ, റോട്ടില്‍ വിസിലടികേട്ടു. കൂട്ടുകാരെത്തിയെന്നറിയിച്ചുകൊണ്ടുള്ള സിഗ്നലാണ്‌.

ഗയിറ്റടച്ച്‌ പുറത്തിറങ്ങി. പുറത്ത്‌, ഷിബുവും, പ്രമോദും, വിനോദും കാത്ത്‌ നില്‍പ്പുണ്ടായിരുന്നു.

കാലുകള്‍ വലിച്ച്‌ വെച്ച്‌ നേരെ വിട്ടു സെവന്‍സീസ്‌ ബാറിലേക്ക്‌. ബെയറര്‍ വന്നപ്പോള്‍, ഒരു ഫുള്ള്‌ ബാഗ്പൈാപ്പറും സോഡയും പറഞ്ഞു.

കഴിക്കാനെന്താ വേണ്ടെ? കഴിക്കാന്‍ അച്ചാറ്‌ ഒരു വലിയ പ്ലെയിറ്റില്‍ കൊണ്ടു വന്നോളൂ.

കുപ്പി വന്നു, സോഡ വന്നു, അച്ചാറു വന്നു, ബില്ലു വന്നു, അവസാനത്തെ കഷ്ണം അച്ചാറും എടുത്ത്‌ വായിലിട്ട്‌ ഞാന്‍ എന്റെ ഷെയര്‍ നല്‍കി, മറ്റുള്ളവര്‍ അവരുടേയും. ബാക്കി വന്ന പൈസ പോക്കറ്റില്‍ തിരുകി ഒരു ഓട്ടോയില്‍ കയറി ചേലൂക്കാവിലേക്ക്‌ നീങ്ങി.

മെയിന്‍ റോഡില്‍ ഓട്ടോയിറങ്ങി, പൊടിമണ്ണിലൂടെ, ജനതിരക്കിന്നിടയിലൂടെ, വള, മാല, പൊരി, ഈന്തപ്പഴം, അലുവാ കച്ചവടക്കാരുടെ താല്‍ക്കാലിക കടകള്‍ക്കുമുന്‍പിലൂടെ നടന്നു അമ്പലപറമ്പിലേക്ക്‌.

കുഴിച്ചിട്ട മുളകളില്‍ വച്ചുകെട്ടിയ റ്റ്യൂബ്‌ ലൈറ്റുകള്‍ പ്രകാശം പരത്തുന്നു. മുളകളില്‍ നിന്നും മുളകളിലേക്ക്‌ കെട്ടിയിരിക്കുന്ന കയറിന്മേല്‍,കുരുത്തോല തോരണങ്ങള്‍.

അമ്പലമുറ്റത്ത്‌ അടക്കാമരത്തൂണുകളില്‍ ഉയര്‍ത്തിയ നടപന്തലില്‍ നിറയെ തോരണങ്ങളും, മാലബള്‍ബുകളും. കാണാന്‍ നല്ല ചന്തം.

പകല്‍, പച്ചക്ക്‌ വന്നപ്പോ ഇതൊന്നും ശ്രദ്ധിച്ചില്ലായിരുന്നു. ഇപ്പോ നാലെണ്ണം ചെന്നപ്പോള്‍ ആസ്വാദനത്തിന്റെ നിലവാരം ഉയര്‍ന്നു.

നടപ്പന്തലിലേക്ക്‌ കയറിനിന്ന് അടഞ്ഞുകിടക്കുന്ന ശ്രീകോവിലിലേക്ക്‌ നോക്കി കൈ കൂപ്പി പ്രാര്‍ത്ഥിച്ചു. എന്റെ, ചേലൂക്കാവിലമ്മേ, കാത്തോളണേ.

അമ്പലപറമ്പ്‌ മൊത്തം അരിച്ചു പെറുക്കാന്‍ തുടങ്ങി. ഭഗവാന്മാരുടേം, ഭഗവതിമാരുടേം കലണ്ടറുകളായിരുന്നു പണ്ട്‌ കുട്ടിക്കാലത്ത്‌ അമ്പലപ്പറമ്പില്‍ വില്‍ക്കാന്‍ വയ്ക്കുന്നത്‌ കണ്ടിരിക്കുന്നതും, വാങ്ങിച്ചിരുന്നതും. ഇന്നിപ്പോള്‍, ഷാറൂക്ക്‌ ഖാനും, സുസ്മിതാ സെന്നും, മോഹന്‍ലാലും, മമ്മൂട്ടിയും, ഷക്കീലയുടേയും മറ്റും കലണ്ടറുകളാണ്‌ നിലത്ത്‌ വിരിച്ച്‌ വച്ച്‌ വില്‍ക്കുന്നത്‌. അതിനാണത്രേ ഡിമാന്റ്‌.

ബലൂണ്‍കാരുടേയും, മറ്റും ഇടയിലൂടെ പാടം തുടങ്ങുന്ന സ്ഥലത്ത്‌ ഒരു ചെറിയ ആള്‍ക്കുട്ടം നിലത്ത്‌ കുനിഞ്ഞ്‌ ഇരിക്കുകയും, നില്‍ക്കുകയും ചെയ്യുന്നത്‌ കണ്ട്‌ ഞങ്ങള്‍ അങ്ങോട്ട്‌ ചെന്നു.

ആനമയിലോട്ടകം കളിക്കാരനാണ്‌. കയ്യിലുള്ള പാട്ടയില്‍ ഇട്ടിരിക്കുന്ന മൂന്ന് കട്ടകളും (ഡെയ്സ്‌) കുലുക്കി, കുലുക്കി കട കട ശബ്ദമുണ്ടാക്കി അയാള്‍ വിളിച്ചു പറയുന്നുണ്ട്‌. ഒന്നു വച്ചാല്‍ മൂന്ന്. ആര്‍ക്കും വെക്കാം ഏതിലും വെക്കാം. കട കട കടാാാ.

ചിലര്‍ക്കൊക്കെ പൈസ കിട്ടുന്നുണ്ട്‌, പലര്‍ക്ക്‌ പോകുന്നുമുണ്ട്‌.

എന്റെ കണ്ട്രോള്‍ കൈവിട്ടുപോയി, വച്ചു ഒരു പത്ത്‌ മയിലില്‍. കട കട കടാ.. പാട്ട അയാള്‍ ഷീറ്റിലേക്ക്‌ കമഴ്ത്തി. ദാ ആനക്കടിച്ചിരിക്കുന്നു. ആന കാലി, അപ്പോ കമ്പനിക്ക്‌.

വീണ്ടും പത്ത്‌ രുപാ വച്ചു, ആനയില്‍....അടിച്ചതൊട്ടകത്തിന്ന്.

പിന്നേം പോക്കറ്റില്‍ കയ്യിട്ട്‌ പത്ത്‌ രൂപയെടുത്ത്‌ വച്ചു മയിലില്‍. കട കട കടാ ഡിം. ദാ വീണ്ടും ഒട്ടകത്തിന്നടിച്ചിരിക്കുന്നു. ഒട്ടകം കാലി, അപ്പോ കമ്പനിക്ക്‌.

വാശിമൂത്ത ഞാന്‍ വീണ്ടും പോക്കറ്റില്‍ കൈയിട്ടു, പോക്കറ്റ്‌ മുഴുവന്‍ പരതി നോക്കി. കാശില്ല. എവിടുന്നുണ്ടാവാന്‍? മുപ്പത്‌ രൂപയുണ്ടായിരുന്നത്‌ ആനേം, ഒട്ടകോം എത്ര പെട്ടെന്നാ തിന്നുതീര്‍ത്തത്‌. ഏതാണ്ട്‌ നില്‍പ്പനടിക്കുന്നതുപോലെ!

കീഴ്‌ പന്തലില്‍ മേളം തുടങ്ങി കഴിഞ്ഞു.

കാശില്ലാതെ കളികണ്ടു നിന്നട്ടെന്തു കാര്യം? ഞാന്‍ എഴുന്നേറ്റു, കൂട്ടുകാരോടൊത്ത്‌ കീഴ്‌ പന്തലിലേക്ക്‌ നടന്നു.

കത്തുന്നപന്തത്തിനുമുന്‍പില്‍ സ്വര്‍ണ്ണനെറ്റിപട്ടം കെട്ടി നില്‍ക്കുന്ന ഗജവീരന്മാരെ കാണാന്‍ എന്തു ഭംഗി.

എത്ര കണ്ടാലും കൊതിതീരാത്ത ആ കാഴ്ചയും, മുറുകുന്ന മേളവും കേട്ട്‌ ഞാന്‍ എന്നെ തന്നെ മറന്നുപോയി.

കീഴ്‌ പന്തലില്‍നിന്നും ഇറങ്ങി മേളക്കാരും, ആനകളും, നടുപന്തലിലേക്ക്‌ നടന്നു, ഒപ്പം ജനസഹസ്രങ്ങളും.

നടുപന്തലില്‍ മേളം ഓരോതാളങ്ങളും കൊട്ടി കയറി. കാണാന്‍ നില്‍ക്കുന്നവരുടെ കൈകള്‍ മേളത്തിനൊത്ത്‌ ഉയര്‍ന്നുതാണു. മേളം തകര്‍ത്തു മുറുകുന്നു, എല്ലാവരും അതില്‍ ലയിച്ച്‌ നില്‍ക്കുന്നു.

ഗറ്ര്‍..........ഒറ്റ അലര്‍ച്ചയും ചങ്ങലകിലുക്കവും മാത്രമേ കേട്ടുള്ളൂ. ആനവിരണ്ടേ......അരോ വിളിച്ചു പറഞ്ഞു.

ആളുകള്‍ നാനാപാടും ചിതറിയോടി. ഞാനും. ഓടുന്നതിന്നിടയില്‍ തിരിഞ്ഞൊന്നു നോക്കിയപ്പോള്‍, നടപന്തല്‍ വലിച്ച്‌ ആന താഴെ ഇടുന്നതാണ്‌ കണ്ടത്‌. ഒപ്പം കറണ്ടും പോയി. കൂരാക്കൂരിരുട്ട്‌. കുട്ടികളുടേയും, സ്ത്രീകളുടേയും കരച്ചില്‍ അമ്പലപ്പറമ്പിലാകെ മുഴങ്ങികേട്ടു.

ഞാന്‍ ഇടം വലം നോക്കാതെ അസ്ത്രം കണക്കേ പാഞ്ഞു. ഓടുന്നതിന്നിടയില്‍ പലരേയും കൂട്ടിമുട്ടി. ആനയുടെ ചങ്ങലകിലുക്കം പിന്നില്‍ നിന്നും കേള്‍ക്കുന്നുണ്ടായിരുന്നു.

ഇരുട്ടില്‍ തപ്പി തടഞ്ഞ്‌ ജീവന്‍ രക്ഷിക്കാന്‍ ഓടുന്നതിന്നിടയില്‍ ഞാന്‍ ഒരുകുട്ടിയെ ഇടിച്ച്‌ നിലത്തിട്ടു.

എത്രയായാലും, കുട്ടിയല്ലെ? സ്വന്തം ജീവന്‍ മാത്രം നോക്കി ഓടിരക്ഷപെടാന്‍ മനസ്സാക്ഷി അനുവദിച്ചില്ല.

കുനിഞ്ഞ്‌ താഴെ വീണു കിടന്നിരുന്ന കുട്ടിയെ എടുത്ത്‌ തോളത്തിട്ടു. വീണ്ടും ഓട്ടം തുടര്‍ന്നു.

വിക്രമാദിത്യന്റെ കഴുത്തില്‍ വേതാളം പിടിമുറുക്കുന്നതുപോലെ, ആ കുട്ടി എന്റെ കഴുത്തില്‍ മുറുക്കിപിടിച്ച്‌ കിടന്നു. പേടികൊണ്ടായിരിക്കണം. കുട്ടിയാണെങ്കിലും എന്ത്‌ ഭാരം. ഓടുന്നതിനിടയില്‍ എന്റെ കാലുകള്‍ ഇടക്കിടെ വേച്ചുപോയി.

മണ്ണിട്ട വഴി കഴിഞ്ഞ്‌ മെയിന്‍ റോട്ടിലെത്താറായി. ചങ്ങലകിലുക്കം കേള്‍ക്കാനില്ല, എന്നിരുന്നാലും, ജനങ്ങള്‍ ഓടികൊണ്ടേയിരിക്കുന്നു. ചിലര്‍ നടന്നു തുടങ്ങി.

കിതച്ചുകൊണ്ട്‌ ഞാന്‍ എന്റെ ഓട്ടത്തിന്റെ വേഗത കുറച്ചു, പിന്നെ തോളിലിരിക്കുന്ന കുട്ടിയുടെ രക്ഷിതാക്കളെ എങ്ങിനെ കണ്ടുപിടിക്കുമെന്നാലോചിക്കാന്‍ തുടങ്ങി. കിതപ്പൊന്നടങ്ങിയിട്ട്‌ കുട്ടിയോട്‌ ചോദിക്കാമെന്നു കരുതി ഞാന്‍ നടക്കാന്‍ തുടങ്ങി.

കഴുത്തില്‍ മുറുകിപിടിച്ചിരുന്ന കുട്ടിയുടെ കൈ അയഞ്ഞതും, മത്താപ്പ്‌ കത്തുന്നതുപോലെ ശിം എന്നൊരു ശബ്ദത്തോടുകൂടി ഒരു വെളിച്ചം എന്റെ മുഖത്ത്‌ വന്നു.

ഞെട്ടിതെറിച്ച ഞാന്‍ തലചെരിച്ച്‌ നോക്കിയപ്പോള്‍, എന്റെ തോളിലിരുന്ന് ബീഡിക്ക്‌ തീകൊളുത്തിയിരിക്കുന്നൊരു കുള്ളന്‍!!

രണ്ടര അടി ഉയരമുള്ള, ആന, മയിലൊട്ടകം കളിച്ച്‌ എന്റെ കയ്യില്‍ നിന്നും കാശുപിടുങ്ങിയ അതേ കുള്ളന്‍!

Track bugs, feature requests and team-member tasks using OnTime 2006. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! 100% .NET with SQL Server Backend. Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Free single user installations! $495 for 5-User Teams, $995 for 10-User Teams.

Download a Free Single-User Version Now!
($200 Value - Never Expires!)

issue tracker | agile | bug tracking software | help desk

posted by സ്വാര്‍ത്ഥന്‍ at 12:07 PM

0 Comments:

Post a Comment

<< Home