Friday, January 26, 2007

കുറുമാന്റെ കഥകള്‍ - ഇന്നലെ ഫ്രീയായി കിട്ടിയത്

ജോണീ, ജോണീ, യെസ് പപ്പാ,
ഈറ്റിങ് ഷുഗര്‍, നോ പപ്പാ.

എന്റെ സെല്‍ഫോണില്‍ പാട്ടു മുഴങ്ങി. വീട്ടില്‍ നിന്നുമുള്ള ഫോണ്‍ വിളികള്‍ക്കു മാത്രമാണ് കുറുമികുട്ടി നമ്പര്‍ വണ്‍ പാടിയ ഈ റൈം, റിങ്ങ് ടോണായി സെറ്റു ചെയ്തിരിക്കുന്നത്.

ഗ്ലാസില്‍ അവശേഷിച്ചിരുന്ന ബിയര്‍ ഒറ്റ വലിക്കകത്താക്കി, വലം കയ്യുടെ പുറം പത്തിയാല്‍ ചിറി തുടച്ച്, അരണ്ട വെളിച്ചമുള്ള ബാറിന്റെ മുറിയില്‍ നിന്നും പുറത്തേക്ക് ഞാന്‍ വേഗത്തില്‍ നടന്നു.

പാര്‍ക്ക് ചെയ്തിരുന്ന വണ്ടിയില്‍ കയറി, സ്റ്റാര്‍ട്ട് ചെയ്ത്, റേഡിയോ ഓണ്‍ ചെയ്തതിനൊപ്പം തന്നെ ഫോണിന്റെ ബട്ടണും അമര്‍ത്തി.

ഇതെന്താ ഇത്ര നേരം ഫോണ്‍ എടുക്കാന്‍?

മുടിഞ്ഞ ട്രാഫിക്കാടീ, പോരാത്തതിന്ന് പിന്നിലൊരു പോലീസിന്റെ വണ്ടീം ഉണ്ടായിരുന്നു.

നിങ്ങളിപ്പോള്‍ എവിടെയെത്തി?

ദാ ബേബി ഷോപ്പിന്റെ സിഗ്നലില്‍ എത്തി. പത്ത് മിനിട്ടിനുള്ളില്‍ വീടെത്തും.

അതേ, മൂന്നേ മൂന്ന് ദിവസമാ നാട്ടില്‍ പോകുവാന്‍ ഇനി ബാക്കിയുള്ളത്, ലുലുവില്‍ നിന്നും നാട്ടിലേക്ക് കൊണ്ടുപോകാനുള്ള സാധനങ്ങള്‍ വാങ്ങണം. ഒന്നു വേഗം വാ മനുഷ്യാ, ഞങ്ങള്‍ റെഡിയായി ഇരിക്കുകയാ.

എന്നാ നിങ്ങള്‍ താഴെ പാര്‍ക്കിങ്ങില്‍ വാ. ഞാന്‍ ഇതാ എത്താറായി.

വണ്ടി ബേസ് മെന്റിലുള്ള എന്റെ പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്തതും, കുറുമിയും, മൂത്ത കുറുമികുട്ടിയും ലിഫ്റ്റിറങ്ങി വണ്ടിക്കരികിലേക്ക് വന്നു.

സാധനങ്ങള്‍ വാങ്ങി തിരിച്ചു വരുന്ന വഴിക്ക് വന്നെടുക്കാം എന്നു കരുതി ലെഞ്ച് ബോക്സും, അതിടുന്ന ബാഗും, വണ്ടിയില്‍ തന്നെ വച്ചു.

ലുലു സൂപ്പര്‍മാര്‍ക്കറ്റ് ഞങ്ങളുടെ തൊട്ടടുത്ത ബില്‍ഡിങ്ങായതു കാരണം പത്തിരുപത്തഞ്ചടി വച്ചപ്പോഴേക്കും ഞങ്ങള്‍ ലുലുവിന്റെ ഉള്ളില്‍ എത്തി.

ഹാന്‍ഡ് ബാഗ് തുറന്ന് കുറുമി, ഏതാണ്ടെന്റെ ഒരു സാധാരണ പോസ്റ്റിന്റെ അത്ര നീളമുള്ള ലിസ്റ്റെടുത്ത് വായിക്കാന്‍ തുടങ്ങി. പിന്നെ ചിരിച്ചു കൊണ്ട് പറഞ്ഞു. അതേയ്, നിങ്ങള് വീട്ടില്‍ കേറണേനുമുന്‍പ് തന്നെ ഞാന്‍ പാര്‍ക്കിങ്ങില്‍ വന്നതെന്തിനാണെന്നറിയുമോ?

ഇല്ല. വളരെ നിഷ്കളങ്കനായി ഞാന്‍ പറഞ്ഞു

വീട്ടില്‍ കയറിയാല്‍ പിന്നെ എന്തെങ്കിലും കാരണം പറഞ്ഞ് നിങ്ങള്‍ രണ്ടെണ്ണം അടിക്കും. രണ്ടെണ്ണം അടിച്ചിട്ട് ഷോപ്പിങ്ങിന് വന്നാല്‍ പിന്നെ എന്തു കണ്ടാലും നിങ്ങളെടുത്ത് ട്രോളിയിലിടും. ആവശ്യമുള്ളതാണോ, അല്ലേന്നൊന്നും നിങ്ങള്‍ ആലോചിക്കില്ല. എന്തോ മഹത്തായ കണ്ടുപിടുത്തം നടത്തിയതുപോലെ അവളതു പറഞ്ഞപ്പോള്‍ അറിയാതെ ഞാന്‍ ചിരിച്ചുപോയി.

എന്താ വെറുതെ ചിരിക്കണേന്ന് അവള്‍ കുത്തി, കുത്തി ചോദിച്ചിട്ടും ഞാന്‍ പറഞ്ഞില്ല. എനിക്ക് പറയുവാന്‍ പറ്റുമോ, വരണ വഴി മൂന്ന് ഡ്രാഫ്റ്റ് ബിയറടിച്ചിട്ടാ ഞാന്‍ വന്നിരിക്കുന്നതെന്ന്!

എന്തായാലും, ഉള്ളതില്‍ വലിയ ട്രോളിയുമുന്തി, ഞങ്ങള്‍ ഷെല്‍ഫായ ഷെല്‍ഫുകളുടെ മുന്നിലൂടെ നടന്നു. മ്യൂച്ചലി അണ്ടര്‍സ്റ്റാന്റിങ്ങുള്ള പാമ്പേഴ്സ്, കുട്ടികള്‍ക്കുള്ള പാല്‍ പൊടി, നിഡോ, ടാങ്ങ്, തുടങ്ങിയ ഒരു ഗള്‍ഫുകാരന്‍ എന്തായാലും കൊണ്ടു വന്നിരിക്കും എന്നു ബന്ധു മിത്രാതികള്‍ ധരിച്ചു വച്ചിരിക്കുന്ന അവശ്യ വസ്തുക്കള്‍ ആദ്യം തന്നെ ട്രോളിയെലെടുത്തു വച്ചു. പിന്നെ, സോപ്പ്, ഡിഷ് വാഷിങ്ങ് ലിക്വിഡ്, കത്തി, ചോപ്പിങ്ങ് ബോര്‍ഡ്, സ്ക്രബ്ബര്‍, ബദാം, പിസ്ത, കമ്പിളി, ഡിയോഡറന്റ്സ്, തുടങ്ങിയ എന്റെ വീട്ടിലേക്കാവശ്യമുള്ള സാധനങ്ങള്‍ ഞാനും, അവളുടെ വീട്ടിലേക്ക് ആവശ്യമുള്ളത് അവളും വാരി വാരി ട്രോളിയിലേക്കിട്ടു. അതിന്നിടയിലും, ഇതെന്തിനാ നിന്റെ വീട്ടിലേക്ക്, ഇതിന്റെ ഒരാവശ്യവുമില്ല എന്ന് അവള്‍ എന്നോടും, ഞാന്‍ അവളോടും, പലപ്രാവശ്യം പറഞ്ഞ് പരസ്പരം കുറ്റപെടുത്തികൊണ്ടേയിരുന്നു. എന്തായാലും, ഒന്നേമുക്കാല്‍ മണിക്കൂര്‍ നേരത്തെ ഷോപ്പിങ്ങിന്നിവസാനം, ഞങ്ങള്‍ കാഷ് കൌണ്ടറിന്നു മുന്‍പില്‍ എത്തി.

സ്കാന്‍ ചെയ്ത്, ചെയ്ത്, ഫിലിപ്പിനോ പെണ്ണിന്റെ കയ്യ് തളര്‍ന്നതിന്നൊടുവില്‍, എന്റെ പോസ്റ്റോളം തന്നെ നീളമുള്ള ഒരു ബില്ല് അവള്‍ നല്‍കി. ഏസ് യൂഷ്വല്‍, ക്രെഡിറ്റ് കാര്‍ഡെടുത്ത് നല്‍കി. ഒപ്പിട്ടു. ട്രോളിയുമുന്തി വീട്ടിലേക്ക് നടന്നു, എന്നെ അനുഗമിച്ച് കുറുമിയും, കുട്ടി കുറുമിയും.

ഞങ്ങള്‍ താമസിക്കുന്ന ബില്‍ഡിങ്ങിന്റെ എന്ട്രന്‍സിലെത്തിയപ്പോഴാണ്, ലഞ്ചു ബോക്സും, മറ്റും താഴെ വണ്ടിയിലാണെന്ന കാര്യം ഓര്‍മ്മ വന്നത്, എന്നാല്‍ പിന്നെ അതുമെടുത്ത്, ബേസ് മെന്റിലെ ലിഫ്റ്റ് വഴി മുകളില്‍ കയറിയാല്‍, തിരിച്ച് വീണ്ടും അതെടുക്കാന്‍ വരുന്ന ട്രിപ്പൊഴിവാക്കാം എന്നു കരുതി പാര്‍ക്കിങ്ങിലേക്ക് പോകുന്ന എന്ട്രന്‍സിലേക്കുള്ള വഴിയേ നടന്നു.

ബേസ് മെന്റിലെ, പാര്‍ക്കിങ്ങിലേക്ക് പോകണമെങ്കില്‍ ഗ്രൌണ്ട് ലെവലില്‍ നിന്നും കുത്തനേയുള്ള ഇറക്കം ഇറങ്ങണം. ഇറക്കം ഇറങ്ങി ബേസ് മെന്റിന്റെ സമനിരപ്പില്‍ എത്തുന്ന സ്ഥലത്ത് ഒരടി വീതിയുള്ള ഒരു ഓവു ചാലുണ്ട്, അതിന്റെ മുകളില്‍ കമ്പി കൊണ്ടുള്ള ഗ്രില്ലും. മഴ പെയ്താല്‍ വെള്ളം പോകാനും, പാര്‍ക്കിങ്ങിലേക്കിറങ്ങുന്ന കാറുകളുടെ വേഗത കുറക്കുവാനുമായിട്ടാണത്. ഗ്രില്ല് കടന്നതും, വലത്തോട്ട് തിരിഞ്ഞാല്‍, ഫ്ലാറ്റുക്കാര്‍ക്കു മാത്രമായ, വിശാലമായ, ഇടുങ്ങിയ പാര്‍ക്കിങ്ങ്! വലത്തോട്ട് തിരിയാതെ, നേരെ പോയാല്‍, കുത്തനേയുള്ള കയറ്റം. അതിലേയാണ് എക്സിറ്റ്.

ഞങ്ങളുടെ വിശാലമായ ബേസ് മെന്റ് പാര്‍ക്കിങ്ങിലേക്ക് വണ്ടി കയറ്റി പാര്‍ക്കു ചെയ്യണമെങ്കില്‍, പുതിയതായി ഡ്രൈവിങ്ങ് പഠിച്ചവരാണെങ്കില്‍, പാര്‍ക്കിങ്ങ് മാത്രം ഒരു മാസം കൂടി പിന്നേയും പഠിക്കണം, കൂടാതെ പാര്‍ക്ക് ചെയ്ത്, ചെയ്ത് ശീലമാകണം. കുറേ വര്‍ഷങ്ങളായി ഓടിക്കുന്നവരും, ബില്‍ഡിങ്ങില്‍ പുതുതായി താമസം ആരംഭിച്ചവരുമാണെങ്കില്‍‍‍, വണ്ടിയുടെ മിനുങ്ങുന്ന ശരീരത്തില്‍, പൊതു കക്കൂസിലെ ചുമരു പോലെ, അവിടേം ഇവിടേം വരകളും, കോറലുകളും, പഴയ അലുമിനിയ പാത്രത്തിന്റെ മൂടു പോലെ ഞണക്കങ്ങളും വന്നാല്‍ സ്വയം പഠിച്ചുകൊള്ളും.

ട്രോളിയുമുന്തി, ബേസ് മെന്റിലേക്കുള്ള കുത്തനേയുള്ള ഇറക്കം എത്താറായപ്പോള്‍, പൊതുവേ അഡ്വഞ്ചറസ് ആയ എന്നിലെ കുട്ടിക്കാലത്തെ മരംകേറി വാനര സ്വഭാവം സടകുടഞ്ഞെഴുന്നേറ്റ. ഇടം കാല്‍ ട്രോളിയുടെ അടിയിലെ ബാറില്‍ കയറ്റി വച്ച്, വലം കാലാല്‍ ഞാന്‍ ആഞ്ഞൊരു തള്ളു കൊടുത്തതിനൊപ്പം തന്നെ, വലം കാലും ട്രോളിയുടെ ബാറില്‍ കയറ്റി വച്ചു. എന്റേയും, ഭൂമിയുടേയും ഇടയിലുള്ള ബന്ധം ട്രോളിയുടെ ഉരുളുന്ന നാലു വീലുകള്‍ മാത്രം. നല്ല രസം. ഞാന്‍ കൂക്കു വിളിച്ചു. എന്റെ പിന്നില്‍ നടന്നു വരുകയായിരുന്ന കുട്ടിക്കുറുമി കൈകൊട്ടികൊണ്ട് ആ കൂക്കിനു മറുകൂക്കു കൂകി.

ആദ്യം പതുക്കെ നീങ്ങി തുടങ്ങിയ ട്രോളി, കുത്തനേയുള്ള ഇറക്കമെത്തിയതും, ടേക്ക് ഓഫ് ചെയ്യാന്‍ നേരം റണ്‍വേയിലൂടെ, ഫുള്‍ ആമ്പിയറുമെടുത്ത് പായുന്ന വീമാനം പോലെ, ചീറി പായാന്‍ തുടങ്ങി. സംഭവം കൈവിട്ടു പോയി എന്നെനിക്കു മനസ്സിലായി. പിന്നില്‍ നിന്നും കുറുമിയുടേയും, കുട്ടികുറുമിയുടേയും ഉറക്കേയുള്ള കരച്ചില്‍ കേട്ടതു മാത്രം എനിക്കോര്‍മ്മയുണ്ട്.

എന്താണു സംഭവിച്ചതെന്നറിയുന്നതിന്നു മുന്‍പായി, എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന്നു മുന്‍പ് തന്നെ, പാഞ്ഞു പോയിരുന്ന ട്രോളിയുടെ മുന്‍ വീലുകള്‍ ഓവുചാലിന്റെ മേലെ ഇട്ടിരിക്കുന്ന ഗ്രില്ലിന്നിടയില്‍ കുടുങ്ങി, ഞാനടക്കം ട്രോളി കുട്ടിക്കരണം മറിഞ്ഞു. കറങ്ങുന്ന സൈക്കിള്‍ വീലിന്റെ ഇടയില്‍ പെട്ട ചേരപാമ്പിനെ പോലെ, എന്റെ പകുതി ഭാഗം ട്രോളിക്കുള്ളിലും, കൈ കാലുകള്‍, ട്രോളിക്കിടയിലൂടെ പുറത്തുമായി കിടക്കുന്ന ആ കാഴ്ച കണ്ടപ്പോള്‍ എന്റെ കാറ്റു പോയോ എന്നു കരുതി കുറുമിയും, കുട്ടി കുറുമിയും വലിയ വായില്‍ നിലവിളിക്കുന്നത് കേട്ട് ഓടി വന്ന ബില്‍ഡിങ്ങ് സെക്യൂരിറ്റിയാണ്, ചിതറിക്കിടക്കുന്ന സോപ്പുകട്ടകള്‍ക്കും, ബദാം പരിപ്പുകള്‍ക്കും, നിഡോ, പാല്‍ പൊടി ഡബ്ബകള്‍ക്കും ഇടയില്‍ എങ്ങനെ ശ്രമിച്ചാലും, അപ്രകാരം കിടക്കാന്‍ ഒരു സാധ്യതയുമില്ലാത്ത ട്രോളിക്കിടയില്‍ നിന്നും എന്നെ വലിച്ച് പുറത്തെടുത്തത്.

പോക്കറ്റില്‍ ബദ്രമായി കിടന്നിരുന്ന എന്റെ മോബൈല്‍ ഫോണ്‍, പോക്കറ്റില്‍ നിന്നും തെറിച്ച്, തല വേറെ, ഉടല്‍ വേറെയായി കിടന്നിരുന്നതും മറ്റു സാധനങ്ങളും, കുറുമിയും സെക്ക്യൂരിറ്റിയും കൂടി പെറുക്കിയെടുത്തു ട്രോളിയില്‍ വച്ചു.

ചോര പൊടിയുന്ന കൈ, സെക്ക്യൂരിറ്റിയുടെ ചുമലില്‍ കൈവച്ച്, ചതഞ്ഞ ശരീരവും, നീരു വന്ന കാലുകളുമായി, ഞൊണ്ടി ഞൊണ്ടി ഞാന്‍ ഫ്ലാറ്റിലേക്ക് നടന്നു. എന്റെ പിന്നിലായ്, ഉന്തേണ്ട രീതിയില്‍ ട്രോളിയുമുന്തി കുറുമിയും, കുട്ടികുറുമിയും.


ലീവാപ്ലിക്കേഷന്‍

പ്രിയപെട്ട ബൂലോകവാസികളെ, കൂട്ടുകാരെ, സഹ എഴുത്തുകാരെ, ഫോട്ടോഗ്രാഫര്‍മാരെ, മുകളില്‍ പറഞ്ഞ സാധനങ്ങളെല്ലാം തന്നെ ഇന്നലെ ഫ്രീയായി കിട്ടിയതിനാല്‍, മുറിവേറ്റ കൈകളും, നീരു വന്ന കാലുകളും, , ചതഞ്ഞ ശരീരവുമായി ഞാന്‍ നിങ്ങളോട് യാത്ര ചോദിക്കട്ടെ. (ഈ കോലത്തില്‍ ഒരു യാത്ര ചോദിക്കലിന്റെ ആവശ്യം വരുമെന്ന് ഞാന്‍ കരുതിയില്ല.)

ഇതൊരു പെര്‍മനന്റ് യാത്ര ചോദിപ്പല്ല എന്നു കൂടി ഈ അവസരത്തില്‍ പറയാനാഗ്രഹിക്കുന്നു.

ഈ വരുന്ന വെള്ളിയാഴ്ച (ആഗസ്റ്റ് 11-ആം തിയതി), നട്ട പാതിരാത്രിക്ക് സകുടുബം ദുബായ് വീമാന താവളത്തിലേക്കും, അവിടെ നിന്ന് ശനിയാഴ്ച (12-ആം തിയതി)കൊച്ചു വെളുപ്പാന്‍ കാലത്ത്, പറക്കും കപ്പലില്‍ കയറി നെടുമ്പാശേരിയിലേക്കും ഞങ്ങള്‍ പോകുകയാണ്. ഫ്ലൈറ്റ് നെടുമ്പാശേരിയില്‍ ഇറങ്ങിയാല്‍, അവിടേ നിന്നും, ഇരിങ്ങാലക്കുടയിലെ വീട്ടിലേക്കും ഞങ്ങള്‍ പോകും.

റേഷന്‍ വാങ്ങാന്‍ മറ്റൊരു ഗതിയില്ലാത്തതിനാല്‍, സെപറ്റമ്പര്‍ 9-ആം തിയതി തിരിച്ച് ദുബായിലേക്ക് മടങ്ങിവരുന്നതുമാണ്.

അതിന്നിടയില്‍ ഇനിയൊരു പോസ്റ്റിടാന്‍ സാധിക്കുമെന്ന് എനിക്ക് യാതൊരു പ്രതീക്ഷയുമില്ല. എങ്കിലും, അഡിക്റ്റായി പോയില്ലെ, പോസ്റ്റില്ലെങ്കിലും, കമന്റെങ്ങിലും ഇടാന്‍ ശ്രമിക്കുന്നതായിരിക്കും.

കേരളത്തില്‍, ഇനിയൊരു ബ്ലോഗേഴ്സ് മീറ്റുണ്ടായില്‍ അതില്‍ ഞാനെന്തായാലും പങ്കെടുത്തിരിക്കും. (ഞാന്‍ നാട്ടിലുള്ളതിന്നിടയില്‍, ആഗസ്റ്റ് 18, ഓണ ദിവസം, സെപ്റ്റമ്പര്‍ 7 ഒഴികെ)

അപ്പോള്‍ എല്ലാവര്‍ക്കും ബ്ലോഗ് സലാം.

posted by സ്വാര്‍ത്ഥന്‍ at 3:42 PM

0 Comments:

Post a Comment

<< Home